Thursday, November 29, 2007

"സ്ത്രീയവസ്ഥ കേരളത്തില്‍"

ചരിത്രാദ്ധ്യാപകനും നിരൂപകനുമായ ഡോ. എം. ഗംഗാധരന്‍റെ "സ്ത്രീയവസ്ഥ കേരളത്തില്‍" എന്ന പുസ്തകം തിരുവനന്തപുരത്ത് കേസരി സ്മാരക ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് പ്രശസ്ത കന്നട സാഹിത്യകാരനും മഹാത്മാ ഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. യു. ആര്‍. അനന്തമൂര്‍ത്തി കഴിഞ്ഞ തിങ്കളാഴ്ച പ്രകാശനം ചെയ്തു. അദ്ദേഹത്തില്‍നിന്നു പുസ്തകം ഏറ്റുവാങ്ങിയത് ഞാനാണു. ബി. രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.

വളരെയധികം കാപട്യങ്ങള്‍ നിലനില്ക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് കാപട്യം വളരെ വ്യക്തമായി കാണാനാകും. അത് തുറന്നു കാട്ടുന്നു ഡോ. ഗംഗാധരന്‍.

അദ്ദേഹം എഴുതുന്നു: "കേരളത്തിലെ ചെറുപ്പക്കാരുടെമേല്‍ ആധിപത്യമുള്ള പ്രത്യയശാസ്ത്രമായിത്തീര്‍ന്നിട്ടുള്ള മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്മ്യൂണിസം യാഥാസ്ഥിതികരും മൂ‌രാച്ചികളുമായ വിഭാഗത്തിന്‍റെ സദാചാരബോധമാണ് സ്ത്രീപുരുഷബന്ധത്തിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്നത്.... സ്ത്രീപുരുഷബന്ധങ്ങള്‍ കാപട്യമില്ലാത്തതും കൂടുതല്‍ പരസ്പരം പ്രചോദിപ്പിക്കുന്നതുമാവാതെ കേരളീയജിവിതത്തിന്‍റെ ഒരു തുറയിലും --- സാംസ്കാരികം, സാമൂഹ്യം, രാഷ്ട്രീയം, സാമ്പത്തികം എന്നിവയിലൊന്നും --- ഒരിഞ്ചു മുന്നോട്ടുനീങ്ങലുണ്ടാകില്ല."

ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സ്വന്തം ജീവിതകഥ എഴുതിക്കൊണ്ട് ആ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ദുരിതങ്ങളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്ത നളിനി ജമീലയാണ് സ്ത്രീയവസ്തയെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു ഡോ. ഗംഗാധരന്‍ പറയുന്നു. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് നളിനി ജമീലയ്ക്കാണ്.

സൈന്‍ ബുക്സ് (Sign Books), തിരുവനന്തപുരം 11 ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 80 രൂപ.

വായന വീണ്ടും സജീവമാകുന്നു

വായനയിലേക്ക്‌ വീണ്ടും സ്വാഗതം. ക്ഷമയോടെ കാത്തിരുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി.

വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു ദിവസം അവധിയെടുക്കേണ്ടി വന്നു. വീട്ടിനു പുറത്തുനിന്നു, മലയാളം യൂണികോഡ് സംവിധാനം ഇല്ലാത്ത കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇടവേള എടുക്കുന്നെന്ന സന്ദേശം അയച്ചത്. അതുകൊണ്ട് അതില്‍ കുറെ അച്ചടിത്തെറ്റുകളുണ്ടായി. ദയവായി ക്ഷമിക്കുക.

പതിവു പംക്തികള്‍ അവധിക്കാലത്തും നിലനിര്‍ത്തി. ഷാര്‍ജയിലെ ഗള്‍ഫ് ടൈംസിലെ കേരള ലെറ്റര്‍ വിദ്യാഭ്യാസരംഗത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനെക്കുറിച്ചായിരുന്നു. "War clouds gathering over education sector". കേരള കൌമുദിയിലെ നേര്‍ക്കാഴ്ച ഭൂസമരങ്ങളെക്കുറിച്ച്. "ഭൂപ്രശ്നം വഴിത്തിരിവില്‍" . (Print edition edit page)

Sunday, November 25, 2007

ഒരു ഛെരിയ ഇടവേള

ഞാന് ഒരു ഛെറിയ ഇദവേല എദുക്കുന്നു. ഛാനലുകള് പറയുന്നഥുപോലെ, please don't go away...

Friday, November 23, 2007

ഒരു പുസ്തകം പരിചയപ്പെടുത്തുന്നു


കഴിഞ്ഞ ആഗസ്റ്റ്‌ മാസത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ് ഡോ. ആര്‍. ഗോപിമണി എഴുതിയ 'ആകാശത്തിനുമപ്പുറം'.

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പ്ലാന്റ് ബ്രീടിംഗ് ആന്‍ഡ്‌ ജനറ്റിക്സ് തലവനായിരുന്ന ഡോ. ഗോപിമണി മുപ്പതോളം ശാസ്ത്രഗ്രന്ഥങ്ങളും അമ്പതില്‍പരം ഗവേഷണപ്രബന്ധങ്ങളും മൂവായിരത്തിലേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ലോക വാണിജ്യ കരാര്‍ നടപ്പില്‍ വരുന്നതിനുമുമ്പ് കേരളത്തില്‍ അത് സംബന്ധിച്ചു നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.


പുതിയ പുസ്തകത്തിന്‍റെ മുഖവുരയില്‍ ഡോ. ഗോപിമണി എഴുതുന്നു: "മനുഷ്ടന് ശാസ്ത്രത്തിലുള്ള താല്‍പര്യം കുറയുകയാണോ? ആത്മീയതയിലുള്ള അഭിനിവേശം വര്‍ദ്ധിക്കുകയാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തണമെങ്കില്‍ നാം ഇന്നു ചെന്നെത്തിനില്ക്കുന്ന ശാസ്ത്ര-സാംസ്കാരിക ഭൂമികകളെപ്പറ്റി ഒരേകദേശ ധാരണ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. അതിനുള്ള ഒരെളിയ പരിശ്രമമായി ഈ ഗ്രന്ഥത്തിന്‍റെ ഉള്ളടക്കത്തെ വീക്ഷിക്കണമെന്നാണ് ഗ്രന്ഥകാരന്‍റെ ആഗ്രഹം."


മനുഷ്യന്‍റെ വികാസത്തിന്‍റെ ചരിത്രം പരിശോധിക്കുന്നതിനിടയില്‍ ഡോ. ഗോപിമണി ഇന്ത്യയിലെ വിവാഹസമ്പ്രദായങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. സഗോത്ര-സജാതീയ വിവാഹങ്ങള്‍ നിരുല്‍സാഹപ്പെടുത്തണമെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡി. സി. ബുക്സ്, കോട്ടയം, ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 65 രൂപ.


Thursday, November 22, 2007

സാറാ ജോസഫിനെതിരെ സുധാകരന്‍റെ തെറിയഭിഷേകം

സാറാ ജോസഫ് സ്വന്തം സ്വത്ത് വിവരം വെളിപ്പെടുത്തിയത് സി. പി. എം. നേതൃത്വത്തെ അസ്വസ്ഥമാക്കിയിരിക്കുന്നു.

പാര്‍ട്ടിക്കുവേണ്ടി വിമര്‍ശകരെ തെറി വിളിക്കാന്‍ നിയോഗിക്ക‌പ്പെട്ടിട്ടുള്ള മന്ത്രി ജി. സുധാകരന്‍ രാഷ്ട്രീയ ജീര്‍ണ്ണതയുടെ ഇതുവരെ നാം കണ്ടിട്ടില്ലാത്ത മുഖം കൊല്ലത്ത് അനാവരണം ചെയ്തു.

സുധാകരന്‍ കൊല്ലത്ത് ചെയ്ത പ്രസംഗത്തിന്‍റെ റിപ്പോര്‍ട്ട് കാണുക. (പേജില്‍ ക്ലിക്ക് ചെയ്യുക)






തസ്ലീമാ നാസ്രീന്‍ രാജസ്ഥാനില്‍


ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമാ നാസ്രീനിനെ പശ്ചിമ ബംഗാള്‍ പൊലീസ് രാജസ്ഥാനിലേക്ക് മാറ്റി.

തസ്ലീമാ രാജസ്ഥാനില്‍ എത്തിയതായി സംസ്ഥാന പൊലീസ് മേധാവി സ്ഥിരീകരിച്ചതായി ഐബിഎന്‍-സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശിലെ മതമൌലികവാദികള്‍ കൊലവിളി നടത്തിയതിനെ തുടര്‍ന്നു 1994 ല്‍ രാജ്യം വിട്ട തസ്ലീമാ നാസ്രീന്‍ ഏതാനും കൊല്ലം യൂറോപ്പില്‍ കഴിഞ്ഞശേഷമാണ് ഇന്ത്യയിലെത്തി കൊല്‍ക്കത്തയില്‍ താമസമാക്കിയത്.

നന്ദിഗ്രാം അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ ഇന്നലെ കൊല്‍ക്കത്തയില്‍ ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം സംഘടിപ്പിച്ച പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയുണ്ടായി. മുസ്ലിം മൌലികവാദികള്‍ ഈ അവസരം ഉപയോഗിച്ചു തസ്ലീമയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്നു സി. പി. എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് അക്രമം ഒഴിവാക്കാന്‍ തസ്ലീമ പോകണമെന്നു അഭിപ്രായപ്പെട്ടു.

തസ്ലീമ നാസ്രീനിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്: http://taslimanasrin.com/

തേങ്ങയുടെ രാഷ്ട്രീയം

പാമോയില്‍ ഇറക്കുമതി നിരോധനം സംബന്ധിച്ച വിവാദത്തിന്‍റെ വെളിച്ചത്തില്‍ കേരകൃഷിയുടെ അവസ്ഥ പഠിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. ഈ ആഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തി അതിനെക്കുറിച്ചാണ്: തേങ്ങയുടെ രാഷ്ട്രീയം.

പ്രിന്‍റ് എഡിഷന്‍: http://www.keralakaumudi.com/news/print/nov22/page6.pdf
ഓണ്‍ലൈന്‍: http://www.keralakaumudi.com/news/112207M/feature.shtml

Wednesday, November 21, 2007

ആനുകാലികങ്ങളില്‍ നിറയുന്ന ഒരു വിവാദം

"ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ വിദേശത്ത് കോടികള്‍ ചെലവിട്ടു പഠിക്കുന്നു. ഈ വാര്‍ത്ത വിഴുങ്ങാന്‍ പാകത്തില്‍ നിശബ്ദമായി വിദ്യാര്‍ഥി-യുവജന സംഘടനകളെയും പാര്‍ട്ടിയെയും നേതാക്കള്‍ മാറ്റിയിരിക്കുകയാണ്. " സാറാ ജോസഫ് കോഴിക്കോട്ട് ഒരു പ്രാസംഗത്തില്‍ ഇങ്ങനെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനോട് ടി. പത്മനാഭന്‍ ഇങ്ങനെ പ്രതികരിച്ചു: "പിണറായി വിജയനെക്കുറിച്ച് പറയുന്ന ആരോപണങ്ങള്‍ക്ക് എന്തടിസ്ഥാനമാണുള്ളത്? മകന്‍ ഇംഗ്ലണ്ടില്‍ പോയി പഠിക്കുന്നു, മകള്‍ അമൃത ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുന്നു എന്നൊക്കെയാണ് കുറ്റമായി പറയുന്നത്. ഇതൊക്കെ പറയുന്നവര്‍ക്ക് അതിനുള്ള യോഗ്യത എന്താണ്? എസ്. എഫ്. ഐ. ഇതിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നാണ് വാദം. ഹ കഷ്ടം!"

കലാകൌമുദി ഒരു ലക്കത്തില്‍ ( 2007 നവംബര്‍ 11 ) ഇത് ചര്‍ച്ചാവിഷയമാക്കി. സക്കറിയ എഴുതി: "പഠിക്കാന്‍ മിടുക്കരാണ് നമ്മുടെ കുട്ടികള്‍. അവര്‍ ഇഷ്ടമുള്ളിടത്ത് പോയി പഠിക്കട്ടെ. " കെ. ഇ. എന്‍. കുഞ്ഞഹമ്മദ് എഴുതി: "രാഷ്ട്രീയ നേതാവ് ജീവിത സൌകര്യമൊന്നും ഉപയോഗിക്കാന്‍ പാടില്ലെന്നത് നമ്മുടെ ഫ്യൂഡല്‍ കാഴ്ചപ്പാടാണ്. " പി. കെ. പോക്കര്‍: " വിദേശത്തു പോയി പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ചികില്‍സിക്കുന്നതിനോ എതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ല."

മറ്റു ചില പ്രസിദ്ധീകരണങ്ങള്‍ പ്രശ്നം ഏറ്റുപിടിച്ചിരിക്കുന്നു. സി. പി. എമ്മിലെ ഉള്‍പാര്‍ട്ടി പോരില്‍ പിണറായിക്കെതിരെ വി. എസ്. അച്യുതാനന്ദനോടൊപ്പം നില്‍ക്കുന്ന ജനശക്തി (നവംബര്‍ 23, 2007) കലാകൌമുദിയെപ്പോലെ ഇത് കവര്‍ സ്റ്റോറി ആക്കിയിരിക്കുന്നു. "ബര്‍മിംഗ്ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍?" എന്ന് തനേഷ്‌ തമ്പി മുഖ്യലേഖനത്തില്‍ ചോദിക്കുന്നു. മറ്റൊരു ലേഖനത്തില്‍ സുപാര്‍ശന്‍ ആവശ്യപ്പെടുന്നു: "പിണറായി പറയട്ടെ, ദുരൂഹത നീങ്ങട്ടെ." ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ "കമ്മ്യൂണിസ്റ്റ് മക്കളുടെ വിദേശപഠനത്തെപ്പറ്റി" എഴുതുന്നു. സാറാ ജോസഫ് "അമേരിക്കന്‍ ഏജണ്ട്" എന്ന ആരോപണത്തിന് മറുപടിയായി സ്വന്തം സ്വത്ത് വെളിപ്പെടുത്തുന്നു.

സമകാലിക മലയാളം വാരികയുടെ ( 23 നവംബര്‍ 2007) "വിമോചന സമരക്കാര്‍ സി. പി. എമ്മിന്‍റെ മേല്‍ത്തട്ടാകുമ്പോള്‍" എന്ന തലക്കെട്ടിലുള്ള കവര്‍ സ്റ്റോറി പിണറായി വിജയനെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നിട്ടുള്ള സുകുമാര്‍ അഴീക്കോട്, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, സക്കറിയ എന്നിവരുടെ മുന്‍കാല നിലപാടുകള്‍ പരിശോധിക്കുന്നു. ലേഖകന്‍ ഐ. വി. ബാബു.

പിണറായിയുടെ മകന്‍ വിവേക് കിരണിന് എവിടെ വേണമെങ്കിലും പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മകനെ വിദേശത്ത് പഠിക്കാന്‍ അയച്ചതിന്‍റെ പേരില്‍ പിണറായിയെ കുറ്റപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതെസമയം അതിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്ന ചോദ്യത്തിനു ഉത്തരം പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്‌. പിണറായിയുടെ മകന് വിദേശത്ത് പോയി ഉന്നതവിദ്യാഭ്യാസം നേടാനാകുന്നതിന്‍റെ അര്‍ത്ഥം പാവപ്പെട്ടവന് ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിച്ചുതുടങ്ങിയിരിക്കുന്നു എന്നാണെന്ന തരത്തിലുള്ള വ്യാഖ്യാനം അസംബന്ധമാണ്. പാര്‍ട്ടി സെക്രട്ടറിക്ക് മകനെ വിദേശത്ത് അയച്ചു പഠിപ്പിക്കാനാകും എന്നേ അതിനു അര്‍ത്ഥമുള്ളൂ.

അശോക് മിത്ര വിയോജിപ്പ് രേഖപ്പെടുത്തുന്നു

നന്ദിഗ്രാമില്‍ സി. പി. എം. സംഘടിപ്പിച്ച ഗൂണ്ടാ പ്രവര്‍ത്തനത്തെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ന്യായീകരിച്ചപ്പോള്‍ ജ്യോതി ബസുവിന്‍റെ ആദ്യ മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്ന അശോക് മിത്ര വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നു.

ഇപ്പോള്‍ മൌനം പാലിച്ചാല്‍ ജീവിതാവസാനം വരെ കുറ്റബോധവുമായി കഴിയേണ്ടി വരും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഏറ്റവും വലിയ ബംഗാളി പത്രമായ ആനന്ദ് ബസാര്‍ പത്രികയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

മിത്ര ഒരു സാധാരണ രാഷ്ട്രീയക്കാരനല്ല. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനും എഴുത്തുകാരനുമാണ്.

അശോക് മിത്രയുടെ ലേഖനം ദേബര്ഷി ദാസ് ചുരുക്കി പരിഭാഷപ്പെടുത്തിയത് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം പ്രസിദ്ധീകരിക്കുകയുന്ടായി. നന്ദിഗ്രാമില്‍ സി. പി. എം. നടത്തിയ യുദ്ധത്തില്‍ അഭിമാനം കൊള്ളുന്ന പാര്‍ട്ടി അംഗങ്ങളും അനുഭാവികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി 60 കൊല്ലത്തെ ബന്ധം അവകാശപ്പെടുന്ന മിത്രയുടെ വാക്കുകള്‍ ശ്രദ്ധിക്കണം. അത് ഇവിടെ വായിക്കാം.

Monday, November 19, 2007

ദലിത് ആദിവാസി വിഭാഗങ്ങളുടെ ഭൂസമരങ്ങള്‍

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദലിതരും ആദിവാസികളും മറ്റ് ദുര്‍ബല വിഭാഗങ്ങളില്‍ പെട്ടവരുമായ ഭൂരഹിതര്‍ ഭൂമിക്കു വേണ്ടിയുള്ള സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയാണ്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഈ സമരങ്ങളില്‍ മതിയായ താല്‍പര്യം എടുത്തു കാണുന്നില്ല. മാധ്യമങ്ങളും അവയെ ഏറെക്കുറെ അവഗണിക്കുകയാണ്.

മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഒരു രണ്ടാം ഭൂപരിഷ്കരണം എന്ന ആശയം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അതിനായി വ്യക്തമായ ഒരു പരിപാടിയും തയ്യാറാക്കിയിട്ടില്ല. എല്ലാ സര്‍ക്കാരുകളും ഭൂരഹിതര്‍ക്ക് മിച്ച ഭൂമി വിതരണം നല്‍കുമെന്ന് പറഞ്ഞാണ് അധികാരത്തില്‍ വരുന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടാതെ പോകുന്നു.

ഒരു പിന്നാക്ക സംസ്ഥാനമായ ഉത്തര പ്രദേശില്‍ ദലിതര്‍ക്കിടയില്‍ കേരളത്തില്‍ ഉള്ളത്ര ഭൂരഹിതരില്ലെന്നത് ശ്രദ്ധിക്കപ്പെടെണ്ടതാണ്.

ഷാര്‍ജയിലെ
Gulf Today എന്ന ഇംഗ്ലീഷ് പത്രത്തില്‍ ഈ വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനം Kerala Letter ബ്ലോഗില്‍ കാണാവുന്നതാണ്.

Sunday, November 18, 2007

നന്ദിഗ്രാം ഐക്യദാര്‍ഢ്യ സമിതി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍

  • നന്ദിഗ്രാമില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കുക
  • സി. പി. എം സേനകള്‍ നന്ദിഗ്രാമില്‍ നിന്നു പിന്‍മാറുക
  • മാദ്ധ്യമപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും അടിയന്തിരമായി നന്ദിഗ്രാമിലേക്ക് കടത്തിവിടുക
  • നന്ദിഗ്രാം അതിക്രമങ്ങളെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുക
  • കേരളത്തിലെ സി. പി. എം. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നന്ദിഗ്രാം അതിക്രമങ്ങളെ അപലപിക്കാന്‍ തയ്യാറാവുക.
ഇതില്‍ ഒരാവശ്യത്തിന്‍റെ കാര്യത്തില്‍ എനിക്ക് പൂര്‍ണയോജിപ്പില്ല. അത് ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെയ്ക്കണമെന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടനമെന്നും റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അതിന്മേല്‍ ഉചിതമായ നടപടി എടുക്കണമെന്നും ആണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ സി. പി. എം. സര്‍ക്കാര്‍ നന്ദിഗ്രാം പ്രശ്നത്തില്‍ സത്യസന്ധമായ സമീപനം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു.

കൊല്‍ക്കത്തയും തിരുവനന്തപുരവും ഐക്യദാര്‍ഢ്യപ്രകടനത്തില്‍ ഒന്നിക്കുന്നു

നന്ദിഗ്രാമിലെ അതിക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ നന്ദിഗ്രാം ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സംഘം സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ ശനിയാഴ്ച (നവംബര്‍ 17) വൈകിട്ട് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പില്‍ ഒത്തുചേര്‍ന്നു.

സാമൂഹ്യ പ്രവര്‍ത്തകയായ നളിനി നായക്‌, മല്സ്യത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ പീറ്റര്‍, സെന്റര്‍ ഫോര്‍ ഡവലപ്മെന്ട്ട് സ്ടഡീസിലെ ഡോ. ജെ. ദേവിക, ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തക രണ്ജിനി എന്നിവരും ഞാനും സംസാരിച്ചു. കവി ഡി. വിനയചന്ദ്രന്‍ കവിത ആലപിച്ചു.

നന്ദിഗ്രാമില്‍ സി. പി. എം. നേതൃത്വത്തില്‍ നടന്ന അതിക്രമത്തിനെതിരെ കൊല്‍ക്കത്തയില്‍ സംഘടിതമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ രണ്ടു പ്രതിനിധികള്‍ തിരുവനന്തപുരത്തെ ചടങ്ങില്‍ സംബന്ധിച്ചവരെ അഭിസംബോധന ചെയ്തു. മൊബൈല്‍ ഫോണ്‍ വഴി ലഭിച്ച അവരുടെ ശബ്ദം ഉച്ചഭാഷിണിയിലൂടെ എല്ലാവരിലും എത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്തുനിന്നു മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരെയും നന്ദിഗ്രാമിലേക്ക് ഇപ്പോഴും കടത്തിവിടുന്നില്ലെന്നു അവര്‍ പറഞ്ഞു.

Friday, November 16, 2007

എല്ലാവരെയും പൂട്ടിക്കെട്ടുന്നത് ജനാധിപത്യ പ്രവര്‍ത്തനമാണോ?

മുരളി മേനോന്‍ ആവശ്യപ്പെട്ടതനുസരിച്ച് മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. ആഴ്ച തീരാറായതുകൊന്ട് മാധ്യമത്തിനു എതിര്‍പ്പുന്ടാകില്ലെന്നു കരുതുന്നു. പേജില്‍ ക്ലിക്ക് ചെയ്‌താല്‍ എന്‍ലാര്‍ജ് ചെയ്ത് കിട്ടും.



ഒരേ തൂവല്‍ പക്ഷികള്‍?

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും തമ്മില്‍ എന്തെങ്കിലും സാമ്യം ഉള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? സംശയമാണ്, അല്ലെ? സത്യ സാഗര്‍ വളരെ സാമ്യങ്ങള്‍ കണ്ടെത്തുന്നു. അത് എന്തൊക്കെ എന്നറിയാന്‍ countercurrents.org യുടെ വെബ്സൈറ്റ് കാണുക.

അങ്ങോട്ട് പോകും മുമ്പ് ഒരു കാര്യം കൂ‌ടി പറയട്ടെ. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റ് ഒരു ബദല്‍ മാധ്യമ സം വിധാനമാണ്.

ഇനി വെബ്സൈറ്റിലേക്ക്.

Thursday, November 15, 2007

'വായന'യുടെ ആഭിമുഖ്യത്തില്‍
പുസ്തക പ്രകാശനം

ഡോ. സുധാവാര്യര്‍ രചിച്ച 'ആഖ്യായികയിലെ ആഖ്യാനഭേദങ്ങള്‍' എന്ന പുസ്തകം 'വായന' കു‌ട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 2007 നവംബര്‍ 19 തിങ്കളാഴ്ച 5 മണിക്ക് തിരുവനതപുരത്ത് ഗോര്‍ക്കി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെടുന്നതാണ്.
ഡോ. ഡി. ബഞ്ചമിന്‍ ആദ്യ പ്രതി ആര്‍. പാര്‍വതീദേവിക്ക് നല്‍കും. ടി. എന്‍. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.

പട്ടിണി അകറ്റാന്‍ സഹായിക്കുക

കയ്യില്‍ നിന്നു പണം കൊടുക്കാതെ നിങ്ങള്‍ക്ക് പട്ടിണി കിടക്കുന്നവരെ സഹായിക്കാം. ഒരു വെബ് സൈറ്റില്‍ പോയി ക്ലിക്ക് ചെയ്‌താല്‍ മതി. സൈറ്റിന്‍റെ പ്രായോജകരായ കമ്പനികള്‍ അത് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കണക്കാക്കി സംഭാവന നല്കുന്നു. ഇതാണ് URL: http://www.thehungersite.com/clickToGive/home.faces?siteId=1

അല്പം വൈദ്യവിശേഷം കു‌ടി. നവംബര്‍ 14 ലോക പ്രമേഹ ദിനം ആയിരുന്നു. കൌമുദി സിംഗപ്പൂര്‍ സൈറ്റില്‍ വന്ന ഒരു ലേഖനത്തിലേക്ക് ഈ വിഷയത്തില്‍ താല്പര്യമുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ലേഖകന്‍, ഡോ. ഗിരീഷ് ഭാസ്കര്‍ എന്‍റെ സഹോദരനാണ്. അമേരിക്കയില്‍ ഫ്ലോറിഡയിലെ ലേക്ക് സിറ്റിയില്‍ ഡോക്ടറാണ്. Please go to Kaumudisingapore and look in "Spotlight" Section.

സി. പി. എമ്മിനോടും ഇന്ത്യയോടും നന്ദിഗ്രാം പറയുന്നത്

സി. പി. എമ്മിനോടും ഇന്ത്യയോടും നന്ദിഗ്രാം പറയുന്നത് -- ഇതാണ് കേരള കൌമുടിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഇന്ന് ഞാന്‍ കൈകാര്യം ചെയ്യുന്നത്. ഓണ്‍ ലൈന് എഡിഷനിലേക്കു ലിങ്ക്:
http://www.keralakaumudi.com/news/111507M/feature.shtml

പ്രിന്‍റ് എഡിഷന്‍ ലിങ്ക്: http://www.keralakaumudi.com/news/print/nov15/page6.pdf

ചുരിദാര്‍ പ്രശ്നത്തില്‍ ഞാന്‍ നടത്തിയ പരമാര്‍ശത്തോടുള്ള ഒ. വി. ഉഷയുടെ പ്രതികരണവും ഈ ലക്കത്തില്‍ കാണാം. ലിങ്കുകള്‍ മുകളില്‍ കൊടുത്തവ തന്നെ.

Wednesday, November 14, 2007

നാം നിസ്സഹായരല്ല

പണ്ടെവിടെയൊ വായിച്ച വരികളാണ്: What we lack is will, not strength. നമുക്ക് ഇല്ലാത്തത് ഇച്ഛാശക്തിയാണ്, ശക്തിയല്ല. നെഹ്രു ആരുടെയോ ഓട്ടോഗ്രാഫ്‌ ബുക്കില്‍ എഴുതിയ വാക്കുകളാണെന്നാണ് ഓര്‍മ്മ. രാജ്യത്തിന്‍റെ സ്വാതന്ത്ര്യപു‌ര്‍വകാല സ്ഥിതി മനസ്സില്‍ വെച്ചുകൊണ്ട് എഴുതിയതാവണം. സ്വാതന്ത്യത്തിനു ശേഷവും അവ പ്രസക്തമാണെന്ന് എനിക്ക് തോന്നി. പലരുടെയും ഓട്ടോഗ്രാഫ്‌ ബുക്കുകളില്‍ ഞാനും അവ കോറിയിട്ടു. ഇപ്പോള്‍ ഇവിടെ അവ വീണ്ടും കുറിക്കുന്നത് നന്ദിഗ്രാം സംഭവങ്ങളോട് പ്രതികരിച്ച ചില സുഹൃത്തുക്കള്‍ TINA (there is no alternative) മനോഭാവം പ്രകടിപ്പിച്ചുകാണുന്നതുകൊണ്ടാണ്. വ്യക്തികളെന്ന നിലയില്‍ നാമോരോരുത്തരും നിസ്സഹായരാകാം. എന്നാല്‍ സമൂഹമെന്ന നിലയില്‍ നാം നിസ്സഹായരല്ല. നമുക്ക് ഇല്ലാത്തത് ഇച്ഛാശക്തിയാണ്, ശക്തിയല്ല.

അപര്‍ണ സെന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു


നന്ദിഗ്രാം പ്രശ്നത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധം അപര്‍ണ സെന്‍ citizen journalist ആയി CNN-IBN നു റിപ്പോര്‍ട്ട് ചെയ്യുന്നു. വിഡിയോ ഇവിടെ

നന്ദിഗ്രാം

നന്ദിഗ്രാം സംബന്ധിച്ച രണ്ടു റിപ്പോര്ട്ടുകളിലേക്ക് മാന്യ സന്ദര്‍ശകരുടെ ശ്രദ്ധ ക്ഷണിക്കുന്നു:

ഒന്നു, ഇന്നത്തെ മാധ്യമം പത്രത്തില്‍ അവിടെ നിന്നുള്ള പ്രത്യേക ലേഖകന്‍റെ റിപ്പോര്‍ട്ട്: http://www.madhyamam.com/fullstory.asp?nid=45401&id=1

രണ്ടു, ഏഷ്യന്‍ ഹ്യൂമന്‍ റൈട്സ് കമ്മിഷന്‍റെ പ്രസ്താവന: http://www.ahrchk.net/statements/mainfile.php/2007statements/1268

ജവഹര്‍ലാല്‍ നെഹ്രുവിനെ ഓര്‍ക്കുമ്പോള്‍

ജവഹര്‍ലാല്‍ നെഹ്രു മഹാത്മാ ഗാന്ധിയുമൊത്ത്
നാളെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം. ആദ്യ പ്രധാന മന്ത്രിയുടെ ഏറ്റവും വലിയ സംഭാവനയായി ഞാന്‍ കാണുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഉറച്ച അടിത്തറ ഇട്ടെന്നതാണ്. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് എനിക്ക് ഒരു പരാതി ഉണ്ടായിരുന്നു. അത് അദ്ദേഹം പാര്‍ട്ടിയിലും രാജ്യത്തും അദ്ദേഹത്തിനുള്ള വമ്പിച്ച സ്വാധീനം വേണ്ടപോലെ ഉപയോഗിക്കുന്നില്ല എന്നതായിരുന്നു. ആ സ്വാധീനം ഉപയോഗിച്ച് കു‌ടുതല്‍ വേഗത്തിലുള്ള പുരോഗതി നേടാനാകുമായിരുന്നെന്നു ഞാന്‍ കരുതി. അത് ശരിയല്ലെന്ന് പിന്നീട് ബോധ്യമായി. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥയാണ് അധികാരം വിവേകപു‌ര്‍വം ഉപയോഗിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത്.
നെഹ്രു മകളെ പ്രധാന മന്ത്രിയാക്കാന്‍ ബോധപു‌ര്‍വം ശ്രമിച്ചെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് ഇന്ദിര കോണ്ഗ്രസ് പ്രസിഡണ്ട്‌ ആയെന്നത് നേരാണ്. അതിനെ ഇന്ദിരക്ക് രാഷ്ട്രീയത്തില്‍ ഇടം നേടിക്കൊടുക്കാനുള്ള നടപടിയായി കാണാവുന്നതാണ്. എന്നാല്‍ അതിനും എത്രയോ മുമ്പ് നെഹ്രു കോണ്ഗ്രസ് വിട്ടു സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ച ജയപ്രകാശ് നാരായണനെ കോണ്‍ഗ്രസില്‍ തിരികെ കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ നേതാവെന്ന നിലയില്‍ അന്ന് രാജ്യത്ത് ഏറ്റവും അധികം തിളങ്ങി നിന്നിരുന്ന യുവ നേതാവ് ജെ. പി. ആയിരുന്നു. ഇന്ദിരയെ തന്‍റെ പിന്‍ഗാമി ആക്കണമെന്ന ഉദ്ദേശ്യം നെഹ്രുവിനു ഉണ്ടായിരുന്നെങ്കില്‍ ജെ. പി. യെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നോ?
ഞങ്ങള്‍ക്ക് പതിനഞ്ച് കൊല്ലം തരൂ, ഈ രാജ്യത്തെ വികസിത രാജ്യമാക്കാം -- അങ്ങനെ നെഹ്രു പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുന്ട്ട്. അത്രയും കൊല്ലം അദ്ദേഹത്തിനു കിട്ടി. അതിനിടയില്‍ ഇന്ത്യ വികസിത രാജ്യമായില്ല. പക്ഷെ അതിനിടയില്‍ അത് ജനാധിപത്യ രാജ്യമായി. നെഹ്രു അദ്ദേഹത്തിന്‍റെ ജനസമ്മതിയുടെ ബലത്തില്‍ അധികാര പ്രമത്തത കാട്ടിയിരുന്നെങ്കില്‍ ഇന്നത്തെ അളവിലുള്ള ജനാധിപത്യം സാധ്യമാകുമായിരുന്നില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

Monday, November 12, 2007

ബന്ദും ഹര്‍ത്താലും നമ്മളും

ഈ വിഷയത്തില്‍ എന്‍റെ അഭിപ്രായം മാധ്യമം ആഴ്ച്ചപ്പതിപ്പിന്‍റെ പുതിയ ലക്കത്തില്‍ (2007 നവമ്പര്‍ 19).

Sunday, November 11, 2007

പീതാംബര‌ന്‍ കുന്നത്തൂര്‍ എഴുതുന്നു

ഡല്‍ഹിയില്‍നിന്നു പത്രപ്രവര്‍ത്തകനും വിജില്‍ ഇന്ത്യാ മൂവ്മെന്ടിലെ പഴയ സഹപ്രവര്‍ത്തകനും ആയ പീതാംബര‌ന്‍ കുന്നത്തൂര്‍ എഴുതുന്നു:

പ്രിയപ്പെട്ട ശ്രീ. ഭാസ്കര്‍ സാര്‍,
ബ്ലോഗ് വായിച്ചു തുടങ്ങി. വളരെ നന്നായിരിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. കേരളത്തിനും ഭാരതത്തിനും പുറത്തുള്ള മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളും അഭിപ്രായങ്ങളും കു‌ടി ഉള്‍പ്പെട്ടിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. ഡല്‍ഹിയിലെ മലയാളി വിശേഷങ്ങള്‍, മാദ്ധ്യമങ്ങളില്‍ തെളിയാത്തത്, ഞാന്‍ അറിയിക്കാം. കമ്മ്യു‌ണിക്കേഷന്‍റെ ഏറ്റവും നു‌തന മാര്‍ഗങ്ങള്‍ താങ്കള്‍ പൊതുജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതില്‍ അഭിമാനം തോന്നുന്നു.

ആശംസകള്‍ നേര്‍ന്നുകൊണ്ട്,

പീതാംബര‌ന്‍ കുന്നത്തൂര്‍
ന്യൂഡല്‍ഹി 9-11-07.

എനിക്ക് അഭിപ്രായം പറയാനുള്ള വേദിയെന്നതിനേക്കാള്‍ ഒരു ചര്‍ച്ചാവേദിയെന്ന നിലയിലാണ് ഞാന്‍ ഈ ബ്ലോഗിനെ കാണുന്നതെന്നു തുടക്കത്തില്‍ത്തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമല്ല മറ്റു വിഷയങ്ങളെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താന്‍ മാന്യ സന്ദര്‍ശകരെ ക്ഷണിക്കുന്നു. Commentsന്‍റെ രൂപത്തിലല്ലാത്തവ നേരിട്ടു ഇ-മെയില്‍ ചെയ്തുതരാവുന്നതാണ്.

സി. പി. എമ്മും പാര്‍ലമെന്ടറി ജനാധിപത്യവും

മേധാ പട്ക്കറുടെ അറസ്റ്റ് സംബന്ധിച്ച എന്‍റെ കുറിപ്പിനോടുള്ള വേണാടന്‍റെ പ്രതികരണത്തില്‍ രണ്ടു സുപ്രധാന നിരീക്ഷണങ്ങളുണ്ട്. ഒന്ന്, സി. പി. എം. ജനാധിപത്യ പാര്‍ട്ടിയല്ല. രണ്ട്, പ്രതിഷേധം രേഖപ്പെടുതിയതുകൊണ്ട് പ്രയോജനമില്ല.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ സി. പി. എം. നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്ന പാര്‍ലമെന്ടറി സമ്പ്രദായത്തില്‍ വിശ്വാസമുള്ള പാര്‍ട്ടിയല്ല. ഇതു ബൂര്‍ഷ്വാ ജനാധിപത്യമാണെന്നും അത് ശരിയായ ജനാധിപത്യമല്ലെന്നും ആ പാര്‍ട്ടി വിശ്വസിക്കുന്നു. യഥാര്‍ത്ഥ ജനാധിപത്യം അക്രമാസക്തമായ വിപ്ലവത്തിലു‌ടെ രൂപപ്പെടുന്ന കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ മാത്രമെ ഉണ്ടാകൂ എന്നത് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്.

കഴിഞ്ഞ 90 കൊല്ലക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പല രാജ്യങ്ങളിലും അധികാരത്തില്‍ വന്നിട്ടുണ്ട്. അതില്‍ ഒരിടത്തുപോലും ഈ ബൂര്‍ഷ്വാ ജനാധിപത്യത്തിനേക്കാള്‍ മെച്ചപ്പെട്ട ഒരു രാഷ്ട്രീയ സംവിധാനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഉച്ചനീചത്വം കുറവുള്ള സമൂഹങ്ങള്‍ സൃഷ്ടിക്കുവാന്‍ ആ രാജ്യങ്ങള്‍ക്ക് കഴിഞ്ഞു.

പാളിച്ചകള്‍ നിറഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭവങ്ങള്‍ മുന്നിലുണ്ടായിട്ടും വിശ്വാസ പ്രമാണങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവില്ലാതെ ഉഴറുന്നവയാണ് ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. അമ്പത് കൊല്ലം മുമ്പ് ആദ്യമായി കേരളത്തില്‍ അധികാരത്തിലേറുംപോള്‍ ഇ. എം. എസ്. പറഞ്ഞത് ബൂര്‍ഷ്വാ വ്യവസ്ഥിതിയെ അകത്തുനിന്ന് തകര്‍ക്കുകയാണ് ലക്‌ഷ്യം എന്നാണു. ഇടതു സര്‍ക്കാരുകളുടെ ചില നടപടികളെ ഇതിന് തെളിവായി കാണാമെങ്കിലും വാസ്തവത്തില്‍ പാര്‍ലമെന്ടറി സംപ്രദായവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ കക്ഷികളാണ് സി. പി. ഐ.യും സി. പി. എമ്മും. വിപ്ലവത്തിന്‍റെ പാതയിലേക്ക് തിരിച്ചുപോകാനുള്ള കഴിവ് അവയ്ക്കിന്നില്ല. കാരണം ഇന്നവര്‍ക്ക് നഷ്ടപ്പെടുവാന്‍ ഒരുപാടുണ്ട്.
അത് പരസ്യമായി അംഗീകരിക്കാന്‍ ആകുന്നില്ലെന്നു മാത്രം.

സി. പി. എം. പൊതുജനാഭിപ്രായത്തിനു വഴങ്ങി ചില തീരുമാനങ്ങള്‍ തിരുത്തിയത് ജനാധിപത്യ വ്യവസ്ഥ അതിനെ സ്വാധീനിക്കുന്നതിനു തെളിവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ കടുത്ത അച്ചടക്കം നിലനില്ക്കുന്ന ഒരു പാര്‍ട്ടിക്കുള്ളില്‍ ഔദ്യോഗിക നേതൃത്വത്തിന് എതിരഭിപ്രായം അടിച്ചമര്‍ത്താന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടി തെറ്റായ നടപടികള്‍ എടുക്കുമ്പോള്‍ പുറത്ത് ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തി ചെറുക്കേണ്ടതുണ്ട്.

Friday, November 9, 2007

മേധാ പട്ക്കര്‍ക്കെതിരെ ആക്രമണം

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലേക്ക് പോകവേ പ്രശസ്‌ത സാമൂഹ്യ പ്രവര്‍ത്തക മേധാ പട്ക്കറെ സി. പി. എം. അനുകൂലികള്‍ ആക്രമിച്ചതായി റിപ്പോര്ട്ട്.

നന്ദിഗ്രാമിലെ ജനങ്ങള്‍ അവരുടെ ഭൂമി ഒരു വന്‍ വ്യവസായ സംരഭത്തിനായി എടുത്തുകൊടുക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ മാസങ്ങളായി സമരത്തിലാണ്. ഇടതു മുന്നണി സര്‍ക്കാരിന്‍റെ രാഷ്ട്രീയ എതിരാളികളായ തൃണമൂല്‍ കോണ്ഗ്രസ്, സി. പി.ഐ. (എം. എല്‍.) തുടങ്ങിയ സംഘടനകള്‍ അവരുടെ സഹായത്തിനെത്തിയിട്ടുണ്ട്.

സര്‍ക്കാരിന്‍റെ ഒഴിപ്പിക്കല്‍ നടപടിക്ക് പിന്തുണ നല്കിയ സ്ഥലത്തെ സി. പി. എം. കാര്‍ക്ക് കുടുംബസമേതം സ്ഥലം വിടേണ്ടിവന്നു. അത്ര ശക്തമാണ് ഭൂമി സംരക്ഷണ പ്രസ്ഥാനം.
പൊലീസും സി. പി. എം കാരും ഒരു വശത്തും നാട്ടുകാരും നക്സലൈറ്റുകളും തൃണമൂല്‍ കൊണ്ഗ്രസുകാരും മറു വശത്തുമായി പല സംഘട്ടനങ്ങള്‍ ഇതിനകം ഉണ്ടായിട്ടുന്ട്ട്. സ്ഥലവാസികളുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ മേധാ പട്കര്‍ പല തവണ നന്ദിഗ്രാമില്‍ വരുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് മേധാ ആക്രമിക്കപ്പെട്ടത്.

എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അക്രമത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധ കത്തുകള്‍ പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് ഇ-മെയില്‍ ആയി അയക്കാവുന്നതാണ്. ഇ-മെയില്‍ ഐ.ഡി: cm@wb.gov.in

A specimen letter:

Dear Chief Minister,

I am writing to express my shock at the reported physical assault on Ms. Medha Patkar and other social activists, while on their way to Nandigram, by CPI (M) supporters. Medha Patkar is known the world over as one who champions the cause of the poor in a non-violent manner. It is sad that such a person should be attacked by persons who are under the control of the ruling party.

This is a direct attack on democracy. We request you to kindly order a proper investigation of the incident and bring the assailants before the law.

We are very concerned about the escalation of violence in Nandigram. We request you to ensure the safety and security of the all people -- activists, journalists and ordinary citizens.

With regards,

Yours sincerely,

നേരിട്ടു എഴുതാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഒരു മനുഷ്യാവകാശ സംഘടന തയ്യാറാക്കിയിട്ടുള്ള ഓണ്‍ ലൈന്‍ പെറ്റിഷനില്‍ ഒപ്പിടാവുന്നതാണ്. അതിന്‍റെ URL: <http://petitions.aidindia.org/medha_assault/index.php>

Thursday, November 8, 2007

ദീപാവലി ഓര്‍മ്മകള്‍

ദീപാവലി ആശംസകള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ചെന്നൈ മുതല്‍ ശ്രീനഗര്‍ വരെ ഞാന്‍ പണിയെടുത്ത സ്ഥലങ്ങളിലൊക്കെ എന്‍റെ ഭാര്യ ഈ ദിവസം ദീപങ്ങള്‍ തെളിയിച്ച് ആഘോഷിച്ചിരുന്നു.

ഇത് ഒരു മത വിഭാഗത്തിന്‍റെ ആഘോഷമായി തീര്‍ന്നിട്ടുണ്ടെങ്കിലും അതിനു മതവുമായുള്ള ബന്ധം സംശയാസ്പദമാണ്. ചില ഹിന്ദുക്കള്‍ക്ക് ഇത് ശ്രീരാമന്‍ വനവാസം കഴിഞ്ഞു അയോദ്ധ്യയില്‍ തിരിച്ചെത്തിയതിന്‍റെ‍ ആഘോഷമാണ്. മറ്റു ചിലര്‍ക്ക് ശ്രീകൃഷ്ണന്‍ നരകാസുരനെ കൊന്നതിന്‍റെത്. ചിലയിടങ്ങളില്‍ വിഷ്ണു ബലിയെ നരകത്തിലയച്ച ദിവസമാണിത്. മതവുമായി ഈ ആഘോഷത്തിനുള്ള ബന്ധം ദുര്‍ബലമാണെന്നല്ലേ ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്?

മതങ്ങള്‍ രു‌പം കൊള്ളുന്നതിനു മുമ്പെ നിലവിലിരുന്ന ആഘോഷങ്ങളെ മതങ്ങള്‍ അവയുടെ ഭാഗമാക്കി. യേശു ക്രിസ്തുവിന്‍റെ കാലത്തിനു മുമ്പെ നിലനിന്ന ഉത്സവമാണ് ക്രിസ്മസ് ആയി മാറിയതെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു.

ഇന്ദിര ഗാന്ധിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്തോനേഷ്യയില്‍ പോയപ്പോള്‍ അവിടത്തെ രാമായണം കളി കാണാന്‍ അവസരമുണ്ടായി. കളിക്കാരെല്ലാം മുസ്ലിംകളാണ്. അവരെ സംബന്ധിച്ചിടത്തോളം രാമായണം അവരുടെ പൂര്‍വികരുടെ മതത്തിന്‍റെ ഭാഗമല്ല, അവരുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. അതുകൊണ്ടു രാമനും ഇസ്ലാമും തമ്മില്‍ അവിടെ ശത്രുതയില്ല. ഇത്തരത്തിലുള്ള സാംസ്കാരിക വളര്‍ച്ച ഒരു കാലത്ത് നമുക്കും നേടാനാകുമെന്നു പ്രതീക്ഷിക്കാം, അല്ലേ?

ദീപാവലി എനിക്ക് അല്പം പ്രയാസം ഉണ്ടാക്കുന്ന ദിവസമാണ്. അമ്പത് കൊല്ലം മുമ്പ് ഒരു ദീപാവലി നാളില്‍ ഞാന്‍ ആപ്പീസില് നിന്നു ഹോസ്ടലില്‍ തിരിച്ചെത്തി ( അന്ന് കുടുംബ ജീവിതം ആരംഭിച്ചിരുന്നില്ല) ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ രണ്ടു സ്നേഹിതന്മാര്‍ സിനിമക്കു പോകാന്‍ വിളിച്ചു. ഞാന്‍ പോയില്ല. സിനിമ കഴിഞ്ഞു വന്നപ്പോള്‍ അവര്‍ എന്‍റെ മുറിക്കകത്തും പുറത്തും കുറെ പടക്കങ്ങള്‍ കത്തിച്ചു വെച്ചിട്ട് പോയി. പടക്കങ്ങള്‍ പൊട്ടിയപ്പോള്‍ ഉണര്‍ന്ന ഞാന്‍ രണ്ടു പേരുടേയും മുറികളില്‍ പോയി ചീത്ത വിളിച്ചു. ഒരാള്‍ അതുകേട്ട് മിണ്ടാതെ കിടന്നു. മറ്റേയാള്‍ വളരെയേറെ അടുപ്പമുള്ള ആളായിരുന്നു. അയാള്‍ ഞാന്‍ ചീത്ത പറയാന്‍ തുടങ്ങിയപ്പോഴേ ചിരിക്കാന്‍ തുടങ്ങി. പിന്നെ എനിക്ക് ചീത്തപറയാന്‍ കഴിഞ്ഞില്ല. ആദ്യത്തെയാള്‍ പിന്നെ ഒരിക്കലും എന്നോട് സംസാരിച്ചില്ല. വീണ്ടും കൂട്ടുകു‌ടാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അത് അസുഖകരമായ ഒരോര്‍മയായി ഇപ്പോഴും മനസ്സില്‍ കിടക്കുന്നു.

ദീപാവലി ആശംസകള്‍

ചുരിദാറിന്‍റെ സാമൂഹികശാസ്ത്രം



ചുരിദാര്‍ ധരിച്ച് ചെല്ലുന്നത് ഗുരുവായൂരപ്പന് ഇഷ്ടമല്ലെന്ന വാര്‍ത്തയുടെയും അതിനോടുള്ള പ്രതികരണങ്ങളുടെയും അടിസ്ഥാനത്തില്‍ ചില നിരീക്ഷണങ്ങള്‍. ഇന്നത്തെ കേരള കൌമുദിയിലെ എന്‍റെ നേര്‍ക്കാഴ്ച പംക്തിയില്‍ http://www.keralakaumudi.com/
പിന്‍ കുറിപ്പ്: ഇന്നു കാലത്താണ് പംക്തി പ്രത്യക്ഷപ്പെട്ടത്. പത്ത് മണിയോടെ ബാലരാമപുരത്തെ കൈത്തറി സംരക്ഷണ സമിതി വക്താവ് ഫോണ്‍ ചെയ്ത് പ്രതിഷേധം അറിയിച്ചു. ചുരിദാര്‍ വരും മുമ്പ് സ്ത്രീകള്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിച്ചാണ് അമ്പലങ്ങളില്‍ പോയിരുന്നതെന്നും ചുരിദാര്‍ നിരോധിച്ചാല്‍ കൈത്തറി രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചുരിദാര്‍ ഉണ്ടാക്കാന്‍ പറ്റിയ തുണി കൈത്തറിക്കാര്‍ ഉണ്ടാക്കിയാല്‍ പ്രശ്നം പരിഹരിക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിനു എന്‍റെ മറുപടി എന്തുകൊണ്ടോ തൃപ്തികരമായി തോന്നിയില്ല.

കണ്ണൂരിലെ കത്തികള്‍

കണ്ണൂര്‍ വീണ്ടും കൊലക്കളമാകുന്നു. സി. പി. എമ്മും ആര്‍. എസ്. എസും തമ്മില്‍ അവിടെ വളരെക്കാലമായി നടന്നുവന്നിരുന്ന സംഘട്ടനങ്ങള്‍ ശമിച്ചെന്നു കരുതിയിരുന്നപ്പോഴാണ് വീണ്ടും അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ടിവി ചര്‍ച്ചയില്‍ ഒരു എസ്. എഫ്. ഐ. നേതാവ് സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായതുകൊണ്ട് സി. പി. എമ്മിനു അക്രമം കൊണ്ട് ഒന്നും നേടാനില്ല, നഷ്ടപ്പെടാനേയുള്ളു എന്ന് പറയുന്നത് കേട്ടു. ചെറിയ കക്ഷിയായ ബി. ജെ. പി. അക്രമത്തിലൂടെ വളരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ സത്യമുണ്ടെന്നു എനിക്ക് തോന്നുന്നു. പക്ഷെ അത് പൂര്‍ണ സത്യമാണോ? വലിയ കക്ഷി സ്ഥാനം നിലനിര്‍ത്താന്‍ അക്രമം ഉപയോഗിക്കുന്ന സാദ്ധ്യത തള്ളിക്കളയാവുന്നതല്ല. എസ്. എഫ്. ഐ. നേതാവിന്‍റെ വാക്കുകളില്‍ മറ്റൊരു സത്യം ഒളിച്ചിരിപ്പുണ്ടെന്നും പറയാവുന്നതാണ്. അത് ഇന്നത്തെ വലിപ്പം ഇല്ലാതിരുന്ന കാലത്ത് സി. പി. എം അക്രമം നടത്തിയിരുന്നെന്നും അങ്ങനെയാണ് അത് വളര്‍ന്നതെന്നുമാണ്. പഴയതൊക്കെ ചിതഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ അവസാനമുണ്ടാവില്ല. സി. പി. എമ്മും ബി. ജെ. പി.യും അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായ പാര്‍ട്ടികളാണ്. അവയ്ക്ക് കത്തിക്കുത്ത് ഉപേക്ഷിച്ച് ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കടമയുണ്ട്. ഓരൊ പാര്‍ട്ടിയും നല്ലപോലെ പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പുവരുത്തേണ്ടത് അതിന്‍റെ അംഗങ്ങളാണ്. അവര്‍ അത് ചെയ്യാത്തതാണു പാര്‍ട്ടികളും നാടും നന്നാകാത്തത്.

Wednesday, November 7, 2007

കേരള റീയാലിറ്റി

നമ്മുടെ ചാനലുകളില്‍ നിറഞ്ഞു നില്ക്കുന്ന റീയാലിറ്റി ഷോകളില്‍ മലയാളത്തെക്കാലേറെ തമിഴാണെന്ന ഭൂമിപുത്രിയുടെ നിരീകഷണത്തോട് യോജിക്കുന്നു. നവംബര്‍ മു‌ന്നിനു കേരള സര്‍വകലാശാല സംഘടിപ്പിച്ച ഒരു മാധ്യമ സെമിനാറില്‍ പങ്കെടുത്തപ്പോള്‍ ഇക്കാര്യം ഞാന്‍ പറയുകയുണ്ടായി. ഇന്നു നാം സംസാരിക്കുന്നത് കൃത്രിമ ഭാഷയാണെന്ന് അടുരിന്‍റെ സിനിമയക്കുറിച്ചുള്ളകുറിപ്പില്‍ ഞാന്‍ എഴുതിയിരുന്നല്ലോ. അച്ചടി മാദ്ധ്യമങ്ങളില്‍ നിന്ന് നാം പഠിച്ച ഭാഷയാണിത്. മലയാളി കഴിഞ്ഞ മു‌ന്നോ നാലോ പതിറ്റാണ്ടു കാലത്ത് പത്രഭാഷ സംസാരിക്കാന്‍ പഠിച്ചു. അടുത്ത തലമുറ സംസാരിക്കുന്നത് ടെലിവിഷന്‍ പഠിപ്പിക്കുന്ന ഭാഷയാവാം. (അതോ ബ്ലോഗ് ഭാഷയാകുമോ?) ഭാഷ മാറ്റം കു‌ടാതെ നിലനിക്കണ‌മെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ മാറ്റം നല്ലതിനാണെന്ന് ഉറപ്പു വരുത്തണം. കുറഞ്ഞ പക്ഷം ദോഷം ചെയ്യുന്നില്ലെന്നെന്കിലും.

Tuesday, November 6, 2007

ജ്വലിച്ചു നില്കുന്ന ആണ്‍ താരങ്ങളും അസ്തമിക്കുന്ന പെണ്‍ താരങ്ങളും

പണ്ടത്തേക്കാള്‍ വേഗത്തില്‍ ലോകത്ത് മാറ്റങ്ങള്‍ നടക്കുന്നതായി ആല്‍വിന്‍ ടോഫ്ലര്‍ Future Shock എന്ന പുസ്തകതിലെഴുതിയത് 1970 ലാണ്. അതിനുശേഷം ഒരുപക്ഷെ മാറ്റം കു‌ടുതല്‍ വേഗത്തിലായി. മുമ്പ് കലാകാരന്മാര്‍ വളരെക്കാലം പിടിച്ചു നിന്നപ്പോള്‍ പുതിയ കാലത്ത് താരങ്ങള്‍ വേഗം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി ടോഫ്ലര്‍ ചൂണ്ടിക്കാണിച്ചു. അത് അമേരിക്കയിലെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍. ഇവിടെ അര നുറ്റാണ്ടും കാല്‍ നുറ്റാണ്ടും സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞ രാഷ്ട്രീയ നേതാക്കളുണ്ട്, സിനിമാതാരങ്ങളുണ്ട്. അപ്പോള്‍ കേരളം ടോഫ്ലറുറെ തിയറിക്ക് അപവാദമാണോ? അപവാദമാണെങ്കില്‍ എന്തുകൊണ്ടാണ് നടന്മാര്‍ക്ക് മാത്രം നിലനില്‍ക്കാനാകുന്നത്? നടിമാരെല്ലാം വേഗം സ്ഥലം വിടുന്നു. എന്‍റെ മനസ്സില്‍ ഉദിച്ച ചില ചോദ്യങ്ങളാണ്. ആരുടെയെങ്കിലും പക്കല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുണ്ടെങ്കില്‍‍ അറിയാന്‍ താല്പര്യമുണ്ട്.

Monday, November 5, 2007

അടൂരിന്‍റെ നാല് പെണ്ണുങ്ങള്‍


തകഴി നാല് ചെറുകഥകളിലായി അവതരിപ്പിച്ച പെണ്ണുങ്ങളെ പ്രശസ്ത സംവിധായകന്‍ അടു‌ര്‍ ഗോപാലകൃഷ്ണന്‍ വെള്ളിത്തിരയില്‍ പുനരാവിഷ്കരിച്ചിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ നാല് കഥകളിലുമായി ആറു പെണ്ണുങ്ങളുണ്ട്. സിനിമയിലു‌ടെയും സീരിയലുകളിലൂടെയും നമുക്കു പരിചിതരായ കലാകാരികള്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടു‌രിന്‍റെ പ്രതിഭ അവരുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നു. അടു‌രിന്‍റെ ചലച്ചിത്ര ശൈലി ഇഷ്ടപ്പെടുന്ന എനിക്ക് 'നാല് പെണ്ണുങ്ങള്‍' പ്രതീക്ഷക്കു അനുസൃതമായ ഒന്നായി അനുഭവപ്പെട്ടു. എന്നാല്‍ സംഭാഷണം അല്പം പ്രയാസമുണ്ടാക്കി. തകഴിയുടെ പെണ്ണുങ്ങള്‍ സംസാരിക്കുന്ന സ്വാഭാവിക ഭാഷയല്ല ഇന്നു മലയാളികള്‍ സംസാരിക്കുന്ന കൃത്രിമ ഭാഷയാണ് അടു‌രിന്‍റെ പെണ്ണുങ്ങള്‍ സംസാരിക്കുന്നത്.

Sunday, November 4, 2007

ഒരു പത്രത്തിനെതിരെ മുന്‍ ജീവനക്കാര്‍

കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന വര്‍ത്തമാനം ദിനപത്രത്തിലെ മുന്‍ ജീവനക്കാര്
മാനേജ്മെന്റ് തങ്ങളെ കബളിപ്പിച്ചതായി ബ്ലോഗില്‍ ആരോപിക്കുന്നു.
രണ്ടു ബാങ്കുകളില്‍നിന്നായി പത്രത്തിന്റെ ആവശ്യത്തിന് മാനേജ്മെന്റ് ലക്ഷക്കണക്കിന്‌ രു‌പ കടമെടുത്തു. ജീവനക്കാരുടെ ജാമ്യത്തിലാണ് ബാന്കുകള്‍ കടം കൊടുത്തത്. മാനേജ്മെന്റ് പണം തിരിച്ചടച്ചില്ല. അതോടെ ജീവനക്കാര്‍ കുടുങ്ങി.
ഹുസൈന്‍ മടവു‌രിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് വിഭാഗം ഈ പത്രം തുടങ്ങുമ്പോള്‍ സുകുമാര്‍ അഴിക്കോട് ആയിരുന്നു ചീഫ് എഡിറ്റര്‍. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൊല്ലം ഞാന്‍ അതില്‍ പംക്തി എഴുതിയിരുന്നു.
വര്‍ത്തമാനം കൊച്ചിയില്‍ എഡിഷന്‍ തുടങ്ങിയെങ്കിലും അത് അടയ്ക്കേണ്ടിവന്നു. ഇപ്പോള്‍ ഖത്തറില്‍ എഡിഷനുണ്ട്.
ഇപ്പോഴും പത്രത്തില്‍ തുടരുന്ന ചില ജീവനക്കാരും ഈവിധത്തില്‍ കടബാദ്ധ്യത ഉള്ളവരാണെന്ന് അറിയുന്നു.
മാനേജുമെന്റുകള്‍ ജീവനക്കാരെ ഈ വിധത്തില്‍ കെണിയില്‍ പെടുത്തുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ഇടപെടാന്‍ സംസ്ഥാന തൊഴില്‍ മന്ത്രിക്കു കഴിയണം. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര് ജാഗ്രത പാലിക്കണം.
പരാതിക്കരുടെ ബ്ലോഗ് കാണുക: http://www.varthamanamwalkouts.blogspot.com/

Saturday, November 3, 2007

വ്യത്യസ്തമായ ഒരു മാസിക

ഒരു മാസികയെ പരിചയപ്പെടുത്തുന്നു. പേരു: മഹര്‍ഷി. ഇക്കൊല്ലം ജുണില്‍ പ്രസിദ്ധീകരണം
ആരംഭിച്ചു. ഓരോ ലക്കത്തിലും ഓരോ ഉപനിഷത്തിന് വ്യാഖ്യാനം നല്കുന്നെന്നതാണ് ഇതിന്‍റെ സവിശേഷത. മാസികയുടെ പേരും വേദോപനിഷത്തുക്കളില്‍ അതെടുക്കുന്ന താല്പര്യവും ഇതൊരു ഹിന്ദുത്വ പ്രസിദ്ധീകരണ‌മാണെന്ന ധാരണ നല്‍കുന്നെങ്കില്‍ തെറ്റി. നവംബര്‍ ലക്കത്തിലെ ലേഖനങ്ങളില്‍ ചിലത്:
ബഹുമതസമൂഹങ്ങളില്‍ ക്രിസ്തുമതം എന്ത് ചെയ്യുന്നു --- റവ. ഡോ. എ. അടപ്പു‌ര്‍.
ശ്രീ. അയ്യന്കാളി - മഹാനായ സാമു‌ഹിക വിപ്ലവകാരി -- പ്രൊ. ടോണി മാത്യു
സക്കാത്തിന്റെ സാമു‌ഹികപ്രസക്തി --- ഷബാനാ ഷമീം
ചീഫ് എഡിറ്റര്‍ ജി. വിലാസിനി "ലോകമേ നന്ദി" എന്ന തലക്കെട്ടില്‍ എഴുതുന്ന ആത്മകഥാപരമായ പരമ്പര വായനക്കാരെ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. കവിതകളുണ്ട്. കഥ‌കളില്ല.
ഒറ്റപ്രതി വില രു‌പ 15. ആറ് മാസത്തെ വരിസംഖ്യ രു‌പ 80.
പ്രസാധകര്‍: ശ്രീ നാരായണ വൈദിക മഠം, കുരുവിക്കോണം, അരീപ്ലാച്ചി, പുനലു‌ര്‍ 691333.
ജനറല്‍ എഡിറ്റര്‍: ഡോ. കിളികൊല്ലൂര്‍ ശിവദാസന്‍
മാനേജിംഗ് എഡിറ്റര്‍: ശശിധരന്‍ ചെമ്പഴന്തിയില്‍

Friday, November 2, 2007

വായനയില്‍ താല്പര്യമുള്ളവരുടെ ശ്രദ്ധക്ക്

വായന എന്ന പേരില്‍ ഒരു കു‌ട്ടായ്മ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച അഞ്ചു മണിക്ക് ഗോര്‍ക്കി ഭവനില്‍ യോഗം ചേര്‍ന്ന് പുതിയ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. താല്പര്യമുള്ളവര്‍ക്ക് വരാം.
നവംബര്‍ 19നു ഒരു പുസ്തകപ്രകാശനച്ചടങ്ങുമുണ്ട്. ഡോ. സുധാ വാര്യര്‍ രചിച്ച "ആഖ്യായികയിലെ ആഖ്യാനഭേദങ്ങള്‍" ഡോ. ഡി. ബഞ്ചമിന്‍ പ്രകാശനം ചെയ്യുന്നു.
ഞാന്‍ ഈ കൂട്ടായ്മയുടെ സംഘാടന സമിതിയിലെ ഒരംഗമാണ്.

Thursday, November 1, 2007

അധികപ്രസംഗം

ജനശക്തി വാരിക വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു. ഇതാണ് URL: http://janashakthionline.com/
അവിടെ കണ്ടത്:
*BREAKING NEWS *രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില് മന്ത്രി എം എ ബേബി പ്രോട്ടോക്കോള് ലംഘിച്ചു *BREAKING NEWS *അനുവദിച്ചതിനേക്കാള് മൂന്നിരട്ടിയിലേറെ സമയം പ്രസംഗിക്കാനെടുത്താണ് പ്രോട്ടോക്കോള് ലംഘിച്ചത് *
അധികപ്രസംഗം! അല്ലാതെന്ത്?
ബ്രെക്കിംഗ് ന്യു‌സിലെ ചില്ലുകള്‍ കട്ടുചെയ്ത് പേസ്റ്റ് ചെയ്തപ്പോള്‍ രു‌പഭേദം വന്നു! അത് യൂണിക്കോഡ്‌ പ്രശ്നം.

ക്യാമ്പസ് അക്രമത്തിന്‍റെ രാഷ്ട്രീയ പിതൃത്വം

ഈ വിഷയത്തിലുള്ള എന്‍റെ അഭിപ്രായം ഇന്നത്തെ കേരള കൌമുദിയില്‍. http://www.keralakaumudi.com/news/110107M/feature.shtml

മലയാളത്തിന്‍റെ ഭാവി

മലയാളവും മലയാളിയും ഇല്ലാത്ത ഒരു കാലമുണായിരുന്നു. ഇന്നത്തെ കേരളം തമിഴകത്തിന്തെ ഭാഗമായിരുന്ന കാലം. ഒരു ഘട്ടത്തി‍ല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ പുറത്തുനിന്ന് വന്നവരുമായുള്ള ബന്ധങ്ങളുടെ ഫലമായി തമിഴകത്തിലെ മറ്റു ജനങ്ങളില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ വികസിക്കാന്‍ തുട‌ങ്ങി. മലയാളഭാഷ രൂപപ്പെട്ടു, മലയാളികളുണ്ടായി. ഇന്ന് മലയാളത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്കയ്ക്ക് വകയുണ്ട്.

ഉപജീവനത്തിനായി കേരള‌ത്തിനുപുറത്ത് കഴിയുന്നവരുടെ കുട്ടികള്‍ക്ക് പലപ്പോഴും മലയാളം പഠിക്കാനുള്ള അവസരം ലഭിക്കുന്നില്ല. ഏതാനും കൊല്ലം മുമ്പുവരെ തൊഴില്‍ തേടി നാടുവിടുന്നവര്‍ക്ക് ഭാഷയുമായുള്ള ബന്ധം
നിലനിര്‍ത്താന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നു. മലയാള ടെലിവിഷന്‍ ചാനലുകളുടെ വരവും പത്രങ്ങള് പുറത്ത് എഡിഷനുകള്‍ തുടങ്ങുകയും ചെയ്തതോടെ ഭാഷയുമായുള്ള ബന്ധം വലിയ പ്രയാസം കൂടാതെ നിലനിര്‍ത്താനുള്ള അവസരമുണ്ട്. പക്ഷെ ഭാഷയിലുള്ള താല്പ‌‌ര്യം കുറഞ്ഞിരിക്കുന്നു. ചെന്നൈയിലെ ആശാന്‍ സ്കൂള്‍
സ്ഥാപിച്ചത് ആ നഗരത്തിലെ മലയാളിക്കുട്ടികള്‍ക്ക് സ്വന്തം ഭാഷ പഠിക്കാനുള്ള സൌകര്യമൊരുക്കാനാണു. ഇപ്പോള്‍
അവിടെയെത്തുന്ന ബഹുഭൂരിപക്ഷം കുട്ടികളും മറേറതെങ്കിലും ഭാഷ രണ്ടാം ഭാഷയായി തെരഞ്ഞെടുക്കുന്നു. കേരളത്തില്‍ തന്നെയും കൂടുതല്‍കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് അദ്ധ്യയനഭാഷയായി സ്വീകരിക്കുകയും മലയാളത്തെ അവഗണിക്കുകയും ചെയ്യുന്നു.

ഭാഷയെ രക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു. നാം അത് ഉപയോഗിച്ചുകൊണ്ടിരിക്കണം. ഭാഷയിലൂടെ അറിവ് സമ്പാദിക്കാനും ഉപജീവനം നടത്താനും കഴിഞ്ഞാലെ കുട്ടികള്‍ അത് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യൂ.

ഒ. എന്‍ . വി.ക്ക് അഭിനന്ദ‌നങ്ങള്‍



എഴുത്തച്ഛന്‍ പുരസ്കാരം നേടിയ ഒ.എന്‍.വി. കുറുപ്പിന് ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍.