Monday, August 30, 2010

പാർട്ടികളും മാധ്യമങ്ങളും വർഗ്ഗീയ ചേരിതിരിവ് വഷളാക്കുന്നു

ബി.ആർ.പി. ഭാസ്കർ

അടുത്ത തെരഞ്ഞെടുപ്പിൽ കണ്ണ് നട്ടിരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെയും പ്രേക്ഷകരുടെയും വായനക്കാരുടെയും എണ്ണത്തിൽ കണ്ണ് നട്ടിരിക്കുന്ന മാധ്യമങ്ങളും വീണ്ടുവൊചാരം കൂടാതെ ചൂതുകളിക്കുന്നതിന്റെ ഫലമായി മതസൌഹാർദ്ദത്തിന്റെ നീണ്ട പാരമ്പര്യമുള്ള കേരളം മതാടിസ്ഥാനത്തിൽ ധ്രുവീകരിച്ചിരിക്കുന്നു.

ഈയാഴ്ച സി.പി.എം. മുഖപത്രമായ ദേശാഭിമാനി ഒരു ലേഖനത്തിൽ പറഞ്ഞു: “കേരളത്തിൽ ജാതി-മത രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തി കംയൂണിസ്റ്റ് പ്രസ്ഥാനത്തെ ആക്രമിക്കാൻ കഴിയുമോ എന്ന് നിലപാറാണ് വലതുപക്ഷ ശക്തികൾ എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. രാഷ്ട്രീയമായി വലതുപക്ഷം ദുർബലപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരമൊരു ഇടപെടലിന് മൂർച്ച കൂടാറുണ്ട്.”

സത്യസന്ധമായ നിരീക്ഷണമാണിത്. പക്ഷെ അത് പൂർണ്ണ സത്യമല്ല, പ്രകടമായ അർദ്ധസത്യമാണ്. വർഗ്ഗീയ ഘടകങ്ങളുടെ രാഷ്ട്രീയമായ ഇടപെടൽ കോൺഗ്രസിന് കൂടുതൽ ഗുണം ചെയ്തിട്ടുണ്ടെന്നതിൽ സംശയമില്ല. പക്ഷെ കോൺഗ്രസുകാരെപ്പീലെ കമ്യൂണിസ്റ്റുകാരും കളിക്കുന്ന കളിയാണത്. ഇപ്പോൾ ദുർബലപ്പെട്ടിരിക്കുന്നത് ഇടതു പക്ഷവും ഹർഗ്ഗീയ കാർഡ് ഇഏഅക്കുന്നത് ആ ചേരിയിൽ കാര്യങ്ങൾ നിർണ്ണയിക്കുന്ന സി.പി.എമ്മുമാണ്.

ഇപ്പോഴത്തെ വർഗീയ വളർച്ച ശരിയ്ക്ക് മനസ്സിലാക്കാൻ സംസ്ഥാനം രൂപീകൃതമായശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയം എങ്ങനെയാണ് വികസിച്ചതെന്ന് അറിയേണ്ടതുണ്ട്.

ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിൽ കലാശിച്ച ‘വിമോചന സമര’ത്തിന്റെ ഓർമ്മകളുണർത്തിക്കൊണ്ടാണ് സി.പി.എം തങ്ങൾ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഇരകളാണെന്ന് സമർത്ഥിക്കുന്നത്. ആ സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ച നായർ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ രണ്ട് കൊല്ലം മുമ്പ് തനിക്ക് സ്വാധീനമുള്ളയിടങ്ങളിൽ അവിഭക്ത സി.പിഐയുടെ സ്ഥാനാർത്ഥികളെ പിന്തുണച്ചുകൊണ്ട് അതിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചിരുന്നെന്ന വസ്തുത അവർ മറ്ച്ചുപിടിക്കുന്നു. സി.പി.ഐയുഇടെ ദൂതൻ അദ്ദേഹത്തെ കണ്ട് സഹായം അഭ്യർത്ഥിച്ചെന്നും പ്രതികരണം അനുകൂലമായിരുന്നെന്നും പാർട്ടി അംഗമായിരുന്ന പ്രമുഖ അഭിഭാഷകൻ ജി. ജനാർദ്ദനക്കുറുപ്പ് ഏതാനും കൊല്ലം മുമ്പ് ആത്മകഥയിൽ വെളിപ്പെടുത്തുകയുണ്ടായി.

ഇ.എം.എസ്. നമ്പൂതിറ്റിപാടിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിന്റെ പതനത്തിനുശേഷം കമ്യൂ ണിസ്റ്റുകാർ ഒറ്റപ്പെടുത്തൽ നേരിട്ടൂ. ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ്, ആദിവാസിഭൂമി കയ്യേറിയ ക്രൈസ്തവ കർഷകരെ സംരക്ഷിക്കാൻ ഒരു പാതിരി തുടങ്ങിയ കർഷക തൊഴിലാളി പാർട്ടി എന്നിങ്ങനെ വർഗീയ സ്വഭാവമുള്ള കക്ഷികളുടെ സഹായത്തോടെയാണ് പാർട്ടി ആ അവസ്ഥ പിന്നിട്ടത്. ഈ കക്ഷികൾ 1967ലെ തെരഞ്ഞെടുപ്പിൽ സി.പി.,എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണിയിൽ ചേരുകയും പ്രതിഫലമായി അവർക്ക് മന്ത്രികസേരകൾ ലഭിക്കുകയും ചെയ്തു. അധികാരത്തിന്റെ അകത്തളങ്ങളിലേക്കുള്ള അവരുടെ പ്രവേശം വിഭാഗീയ രാഷ്ട്രീയത്തിന് സാധുതയും മാന്യതയും നേടിക്കൊടുത്തു. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ തിരിച്ചുവരുന്നത് തടയാൻ നേരത്തെ ലീഗിന്റെ സഹായം നേടിയ കോൺഗ്രസ് അവർക്ക് സർക്കാരിൽ സ്ഥാനം നൽകിയിരുന്നില്ല.

അന്നുമുതൽ മുസ്ലിം ലീഗ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിന്റെ ലോക് സഭാംഗമായ ഇ. അഹമ്മദ് 2004 മുതൽ കേന്ദ്രമന്ത്രിസഭയിൽ അംഗമാണ്. ലീഗ് രണ്ട് തവണ പിളർന്നു. രണ്ട് അവസരങ്ങളിലും സി.പി.എം വിമതരുമായി സഖ്യമുണ്ടാക്കി. ഇപ്പോൾ വേദിയിൽ മറ്റ് മുസ്ലിം സംഘടനകളുമുണ്ട്. അബ്ദുൾ നാസർ മ്അദനിയുടെ പി.ഡി.പി.യും പുതുതായി രൂപപ്പെട്ട സോഷ്യൽ ഡമോക്രറ്റിക് പാർട്ടി ഓഫ് ഇൻഡ്യയും എല്ലാ പിന്നാക്ക വിഭാഗങ്ങളുടെയും പൊതുവേദിയായി വിഭാവന ചെയ്യപ്പെട്ടിട്ടുള്ളവയാണ്. ഇവർക്കെല്ലാം പൊതുവായുള്ള ഘടകം കോൺഗ്രസുമായുള്ള കൂട്ടുകെട്ടിന്റെ ഫലമായി ലീഗ്ഗ് എടുക്കുന്ന മൃദു സമീപനത്തോടുള്ള എതിർപ്പാണ്. അടുത്ത ദിവസം വരെ കോൺഗ്രസ് വിരുദ്ധ നിലപാടെടുത്താൽ ഏത് തീവ്ര മുസ്ലിം വിഭാഗവുമായും ഇടപാട് നടത്താൻ സി.പി.എം തയ്യാറായിരുന്നു.

ലീഗിന്റെ വളർച്ച മറ്റ് മതവിഭാഗങ്ങളെയും വർഗീയ സ്വഭാവമുള്ള രാഷ്ട്രീയ കക്ഷികൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. ഏറെ ക്രൈസ്തവരും കൂറച്ചു നായന്മാരും അടങ്ങുന്ന കോൺഗ്രസ് വിമതർ രൂപീകരിച്ച കേരള കോൺഗ്രസ് ആണ് അതിൽ പ്രധാനപ്പെട്ടത്. നാല് പതിറ്റാണ്ടിലധികം കഴിഞ്ഞിട്ടും ക്രൈസ്തവ-നായർ അടിത്തറയ്ക്കപ്പുറം പോകാൻ അതിനായിട്ടില്ല. അത് കോൺഗ്രസിന്റെ സഖ്യ കക്ഷിയാണ്. അത് പിളർന്ന് വരുന്നവർ, എത്ര ചെറുതാണെങ്കിലും, അവർക്ക് എൽ.ഡി. എഫിൽ ഇടം നൽകാൻ സി.പി.എം. തയ്യാറാണ്. ക്രൈസ്തവ മുസ്ലിം ജനവിഭാഗങ്ങൾ ചില പ്രദേശങ്ങളിൽ സാന്ദ്രീകരിച്ചിട്ടുള്ളത് ന്യൂനപക്ഷ രാഷ്ട്രീയത്തെ സഹായിക്കുന്ന ഒരു ഘടകമാണ്.

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മുന്നേറ്റം ‘മുന്നോക്ക’ നായന്മാരുടെ നായർ സർവീസ് സൊസൈറ്റിയെയും ‘പിന്നാക്ക’ ഈഴവരുടെ എസ്.എൻ.ഡി.പി. യോഗത്തെയും സ്വന്തം രാഷ്ട്രീയ കക്ഷികൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. കോൺഗ്രസിന്റെ സഖ്യ കക്ഷികളായി കുറച്ചു കാലം അധികാരൻ നുണഞ്ഞശേഷം അവ തളർന്നു ഇല്ലാതായി.

കേരളത്തിലെ സാഹചര്യങ്ങളിൽ ‘ഭൂരിപക്ഷം’ ‘ന്യൂനപക്ഷം’ എന്നീ സങ്കല്പങ്ങൾ അപ്രസക്തമാണ്. ജനസംഖ്യയുടെ 56 ശതമാന്ം വരുന്ന ഹിന്ദുക്കൾ നാമമാത്ര ഭൂരിപക്ഷമാണ്. ജനസംഖ്യയുടെ 22 ശതമാനം വരുന്ന ഈഴവരുടെ സംഘടനയും 16 ശതമാനം വരുന്ന നായന്മാരുടെ സംഘടനയും ചരിത്രപരമായി പല രാഷ്ട്രീയ വിഷയങ്ങളിലും വ്യത്യസ്തവും ചിലപ്പോൾ വിരുദ്ധവുമായ നിലപാടുകൾ എടുക്കുന്നവയാണ്. സ്വന്തം രാഷ്ട്രീയ സ്വാധീനം നിലനിർത്താനുള്ള അവരുടെ ആഗ്രഹമാണ് ബി.ജെ.പിയുടെ ഹിന്ദു വോട്ട് ബാങ്ക് മോഹം പരാജയപ്പെടുത്തുന്നത്. അതിന് ആറ് ശതമാനം വോട്ടുള്ളതായി കണക്കാക്കപ്പെടുന്നു.

പത്ത് ശതമാനം വരുന്ന ദലിതരുടെയും ഒരു ശതമാനം മാത്രമുള്ള ആദിവാസികടും വളരെ കാലമായി സി,പി.എമ്മിനെയാണ് പിന്തൂണച്ചു പോന്നത്. ഇപ്പോൾ അവർ സ്വതന്ത്ര മിലപാട് എടുക്കാൻ തുടങ്ങിയിട്ടുണ്ട്. ബഹുജൻ സമാജ് പാർട്ടിയും ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) എനീ സംഘടനകൾ അവരുടെ മോഹഭംഗം പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ സാഹചര്യമാണ് സി.പി.എമ്മിന്റെ ഹിന്ദു കാർഡ് കളിക്കാൻ നിർബന്ധിക്കുന്നത്.

കേരളത്തിന്റെ മതസൌഹാർദ്ദ പാരമ്പര്യം ജൈനബൌദ്ധ കാലത്തേക്ക് നീളുന്നു. 2500 കൊല്ലം മുമ്പ് പീഡനത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യഹൂദർക്ക് ഇവിടെ അഭയം ലഭിച്ചു. ക്രൈസ്തവ പാരമ്പര്യമനുസരിച്ച് യേശു കുരിശിലേറി ഏറെ കഴിയും മുമ്പ് ശിഷ്യനായ തോമാ സ്ലീഹ ഇവിടെ വന്ന് സിവിശേഷം പരത്തുകയും വിശ്വാസികളെ കണ്ടെത്തുകയും ചെയ്തു. പുഹമ്മദ് നബിയുടെ കാലത്ത് തന്നെ മലിക് ബിൻ ദീനാർ എന്ന അറബി കൊടുങ്ങല്ലൂരിലെത്തി ചേരമാൻ പെരുമാളുടെ പേരിൽ അറിയപ്പെടുന്ന പള്ളി പണിതു.

എട്ടാം നൂറ്റാണ്ടിനടുപ്പിച്ച് പുറത്തു നിന്ന് നമ്പൂതിരിമാർ വന്ന് പ്രദേശത്തെ നിയന്ത്രണം ഏറ്റെടുക്ക്ക്കുകയും ജാതി വ്യവസ്ഥ ഏർപ്പെടുത്തുകയും ചെയ്തതോടെ ഒരു വലിയ മാറ്റമുണ്ടായി. ആയുധധാരികളായ നായന്മാറ്റ്ക്ക് അവർ ക്ഷത്രിയ പദവി നൽകിയില്ല, പക്ഷെ ഉയർന്ന സ്ഥാനം നൽകി. വൈശ്യന്മാർ ഉണ്ടായില്ല. അവരുടെ ജോലികൾ ജാഇന ബൌദ്ധ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നവരും ന്യൂനപക്ഷങ്ങളും നിർവഹിച്ചു. അസമത്വമുള്ള ആ വ്യവസ്ഥ ഫ്യൂഡൽ കാലത്ത് സ്ഥിരത ഉറപ്പാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ അടിച്ചമർത്തപ്പെട്ട ജനങ്ങൾ സാമൂഹ്യ പരിഷ്കരണത്തിനും രാഷ്ട്രീയ ശാക്തീകരണത്തിനും ശ്രമം തുടങ്ങി. അതിന്റെ ആദ്യ ഗുണഭോക്താവ് കോൺഗ്രസ് ആയിരുന്നു. പിന്നീട് പല വിഭാഗങ്ങളും സമത്വം സ്ഥാപിക്കാൻ കഴിയുന്നത് കമ്യൂണിസ്റ്റു കാരാണെന്ന് കണ്ട് അങ്ങോട്ട് നീങ്ങി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്ത് സി.പി.എം. ന്യൂനപക്ഷ അടിത്തറ വിപുലീകരിക്കാൻ ബോധപൂർവം ശ്രമിച്ചു. ന്യൂനപക്ഷ സാന്ദ്രീകരണമുള്ള പ്രദേശങ്ങളിൽ അത് പാർട്ടിക്കാരല്ലാത്തവരെ സ്ഥാനാർത്ഥികളാക്കി. അറബ് നാടുകളിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരായ മുസ്ലിം വികാരം മുതലെടുക്കാൻ അത് സാമ്രാജ്യത്വവിരുദ്ധ വേദിയുണ്ടാക്കി. ഈ തന്ത്രങ്ങൾ കുറച്ചു കാലം ഗുണം ചെയ്തു. കഴിഞ്ഞ കൊല്ലത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലെ തകർച്ച ആ സമീപനം ഉപ്ര്ക്ഷിച്ച് ഹിന്ദുക്കളെ ആകർഷിക്കേണ്ട കാലമായെന്ന നിഗമനത്തിൽ പാർട്ടിയെ എത്തിച്ചു. മ്അദനിയുടെ തീവ്രവാദ പ്രതിച്ഛായ ചെയ്ത ദോഷം മറികടക്കാൻ അത് ഒരു പുതിയ തീവ്രാദ മുഖം തേടി. ജമാത്തെ ഇസ്ലാമിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രവാചക നിന്ദയുടെ പേരിൽ അധ്യാപകന്റെ കൈവെട്ടിയ സംഭത്തിൽ കുറ്റാരോപിതരായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ അതിനേക്കാൽ പറ്റിയ ഒന്നായി മുന്നിലെത്തിയത്. പൊലീസ് അതിന്റെ പ്രവർത്തകരെ വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രേമവിവാഹങ്ങളിലൂടെ മതപരിവർത്തബം നടത്തി കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാൻ അത് പദ്ധതിയിട്ടതായി ആരോപിച്ചു.

ഹിന്ദുത്വചേരിയിൽ പെട്ട ഒരു മറാത്തി പത്രമാണ് ആദ്യം പ്രേമവിവാഹത്തിലൂടെയുള്ള പതപരിവർത്തനത്തിന്റെ കഥ അവതരിപ്പിച്ചത്. ഒരു മലയാളപത്രം അത് ഏറ്റെടുക്കുകയും അതിന് ‘ലൌ ജിഹാദ്’ എന്ന് പേരു നൽകുകയും ചെയ്തു. ആ സമയം ഹൈക്കോടതി അത്തരത്തിലുള്ള ഒരു മതപരിവർത്തനം സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു. താൻ സ്വമേധയാ വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയുമാൺ ഉണ്ടായതെന്ന് പെൺകുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോടതി ആ കഥ തള്ളിപ്പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ശക്തമായതുകൊണ്ട് സാമൂഹതിൽ ശാന്തി നിലനിൽക്കുന്നുണ്ടെങ്കിലും വീണ്ടുവിചാരം കൂഊടാതെയുള്ള രാഷ്ട്രീയ പ്രചാരണവും അവധാനത കൂടാതെയുള്ള മാധ്യമങ്ങളെടെ, പ്രത്യേകിച്ച് വാർത്താ ചാനലുകളുടെ, പ്രവർത്തനവും സംശയങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. മതനിരപേക്ഷത് ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷെ അത് നടക്കുന്നത് വിഭാഗീയ അടിസ്ഥാനത്തിലാകയാൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കുന്നു.

ബഹുഭാഷാ പ്രസിദ്ധീകരണമായ സൺ‌ഡെ ഇൻഡ്യൻ വാരികയുടെ മലയാളം പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപമാണിത്. ഇംഗ്ലീഷ് പതിപ്പിൽ വന്നത് ഇവിടെ വായിക്കാം:
Brewing trouble - Parties, media to blame

Sunday, August 29, 2010

സമരകേരളത്തിന്റെ മുഖപത്രം

ഫോട്ടോ: കെ.വി.പരമേശ്വരൻ

കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിരവധി ജനകീയ സമരങ്ങൾ നടക്കുന്നുണ്ട്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന ജനങ്ങൾ നടത്തുന്ന അതിജീവന സമരങ്ങളാണ് ഏറെയും. മാറിമാറി അധികാരം കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായുണ്ടായ ദുരിതങ്ങളാണ് ചിലത്. യഥാകാലം തീരുമാനങ്ങൾ എടുക്കാത്തതിന്റെ ഫലമായി അവശേഷിക്കുന്ന ദുരിതങ്ങളാണ് മറ്റ് ചിലത്. ചില സമരങ്ങൾ ചിലപ്പോൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ സാധാരണയായി അവയെ അവഗണിക്കുകയൊ തമസ്കരിക്കുകയൊ ആണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പത്ത് കൊല്ലം മുമ്പ് ഏതാനും യുവസുഹൃത്തുക്കൾ തൃശ്ശൂരിൽ നിന്ന് കേരളീയം എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചത്. അത് ഇപ്പോൾ സമരകേരളത്തിന്റെ മുഖപത്രമായി വികസിച്ചിട്ടുണ്ട്. വെവ്വേറെ നടക്കുന്ന ചെറുതും വലതുമായ സമരങ്ങളെല്ലാം തന്നെ സാമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ ഉപേക്ഷിച്ച, ഒരു പുതിയ കേരളം സൃഷ്ടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കേരളീയം നമുക്ക് മനസ്സിലാക്കിത്തരുന്നു.

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യത്തിന്റെ കേരള ഘടകം ആഗസ്റ്റ് 7ന് തൃശ്ശൂർ റീജിയനൽ തിയേറ്ററിൽ സംഘടിപ്പിച്ച ജനകീയ സമര സംഗമത്തോട് അനുബന്ധിച്ച് കേരളീയം ഒരു പ്രത്യേക പതിപ്പ് ഇറക്കുകയുണ്ടായി. സംഗമം ഉദ്ഘാടനം ചെയ്ത മേധാ പട്കർ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ആദ്യ പ്രതി ഏറ്റുവാങ്ങാനുള്ള അവസരം എനിക്ക് ലഭിച്ചു.

പ്രത്യേക പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ ജിയോ ജോസ് ആമുഖക്കുറിപ്പിൽ പറയുന്നു: “സമരത്തിന് നേതൃത്വം നൽകിയവരും ഇപ്പോഴും സജീവമായി സമരരംഗത്തുള്ളവരുമാണ് സമരം നേരിടുന്ന വെല്ലുവിളികളും, സമസ്യകളും, അനുഭവങ്ങളും പ്രതിസന്ധികളും വിവരിച്ചിട്ടുള്ളതെന്നതാണ് ഈ പതിപ്പിന്റെ ഒരു സവിശേഷത. ഇതിലെ ലേഖകരും അഴുത്തുകാരും നേരിട്ടനുഭവിച്ച/അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകളുടെ ചൂരും ചൂടും തന്നെയാണ് വാക്കുകളുടെ ആലങ്കാരികഭംഗികൾക്കെല്ലാമപ്പുറത്ത് ഈ പതിപ്പിന്റെ മുതൽകൂട്ടാകുന്നത്.”

പ്രത്യേക പതിപ്പിൽ മേധാ പട്കർ എഴുതിയ ലേഖനം “രാഷ്ട്രം സമരകേരളത്തിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു” എന്ന ശീർഷകത്തിൽ ജനകീയ ഐക്യവേദിയുടെ ബ്ലോഗിൽ കൊടുത്തിട്ടുണ്ട്. ബിനായക് സെൻ ഒരു സന്ദേശത്തിൽ പറയുന്നു: “പഴയ പാഠങ്ങൾ മറക്കാതെ പുതിയ കാലത്തെ പൂർണ്ണമായി പഠിക്കുക. അതറിഞ്ഞ് പ്രവർത്തിക്കുക.”

പ്രത്യേക പതിപ്പിലെ സമരകഥകൾ:

എൻഡോസൾഫാൻ: ഒടുങ്ങുന്നില്ല നിലവിളി – പി.വി. സുധീർ കുമാർ
പ്ലാച്ചിമട, നഷ്ടപരിഹാരം കിട്ടുമോ? –എസ്. ഫെയ്സി
ബി.ഒ.ടി. ചുങ്കപ്പാത – ഹാഷിം ചേന്ദമ്പിള്ളി
കിനാലൂർ -- സുരേഷ് നരിക്കുനി
കണ്ടലുകൾ നിലനിൽക്കുമോ? –കെ. സന്ദീപ്
വേണ്ടെന്ന് പറഞ്ഞിട്ടും പാർക്ക് – എം.കെ. പ്രസാദ് (അഭിമുഖം)
മെത്രാൻ കായൽ സംരക്ഷണം
ജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക് – സി.ആർ. നീലകണ്ഠൻ
പെരിയാർ മലിനീകരണം – പുരുഷൻ ഏലൂർ
മത്സ്യമേഖലയിലെ പ്രശ്നങ്ങൾ -- ടി.പീറ്റർ/എസ്.രവീന്ദ്രൻ നായർ
പരിഹരിക്കപ്പെടാതെ ചെങ്ങറ
ആദിവാസിഭൂമിയും സുസ്ലോണും
വിലമതിക്കാനാകാത്ത അതിരപ്പിള്ളി
ചാലക്കുടിപുഴയെന്ന സത്യം – എസ്.പി. രവി (അഭിമുഖം)
നദീസംരക്ഷണം – ഡോ. സി.എം.ജോയ്
പൂയംകുട്ടിയുടെ പ്രാധാന്യം – ജോൺ പെരുവന്താനം
മൂലമ്പിള്ളിക്കാർ ഇപ്പോഴും – ഫ്രാൻസിസ് കളത്തുങ്കൽ
മുല്ലപെരിയാർ, ഭീതിയുടെ താഴ്വര – ഫാ. റോബിൻ
സമരവഴികളിൽ കാതിക്കൂടം – പി.എ. അശോകൻ (അഭിമുഖം: അനിൽകുമാർ)
ആശകൊടുത്ത് ലാലൂർ -- പി.എം. ജയൻ
ഞെളിയൻപറമ്പ് അന്തിമ സമരത്തിലേക്ക് – വി.പി. റജീന
ഇമേജ് ഇക്കോഫ്രൻഡ്ലി ഭീകരൻ
ഗുരുവായൂരിൽ നിന്നും ഇനി മലം ചുമക്കാനില്ല – ലൈല ഹംസ
മദ്യനിരോധനത്തിനായി സമർപ്പിച്ച ജീവിതം – ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ
ശാന്തിപുരം ശാന്തമാകാൻ ഒരുങ്ങുന്നു – ഈസാബിൻ അബ്ദുൾ കരീം
കൃഷിചെയ്യാനുറപ്പിച്ച് കറങ്ങല്ലൂർചാൽ -- സി.ജി. തമ്പി
റയോൺ സമര വിജയം – എൻ.പി. ജോൺസൺ
അയ്യമ്പുഴ-ചുള്ളി സമര വിജയങ്ങൾ
ജി.എം.വിരുദ്ധ സമരങ്ങൾ -- എസ്. ഉഷ
ടെററിസമോ ടൂറിസമോ? – സുമേഷ് മംഗലശേരി
എൻറോണിനെ കെട്ടുകെട്ടിച്ച കഥ – അഡ്വ. വിനോദ് പയ്യട
കരിമുകളിനെ കരിവിമുക്തമാക്കിയ സമരം – ഡോ. നന്ദകുമാർ
മലിനീകരണത്തിനെതിരെ ഒറ്റക്കെട്ടായി – ടി.കെ. സാജു
മനുഷ്യാവകാശം, കോടതി – ജോയ് കൈതാരത്ത്
കൽക്കരിപുക വേണ്ടെന്ന് ചീമേനി
ചാലിയാറിന്റെ മടങ്ങിവരവ് – പി.കെ.എം ചേക്കു
പശ്ചിമഘട്ടത്തിലേക്ക്
കൂടംകുളം അത്ര അകലെയല്ല – കെ. രാമചന്ദ്രൻ
നല്ല അയൽക്കാരന്റെ കഥ – ഐ. ഗോപിനാഥ്
ഗോൾഫ് കളി തുടങ്ങാറായി – കെ.ആർ. രൺജിത്ത്

കൂടാതെ, സക്രിയയുടെ ബലിദാനം -- മുസ്തഫ ദേശമംഗലം എഡിറ്റ് ചെയ്യുന്ന ശരത്ചന്ദ്രൻ ഓർമ്മപുസ്തകത്തിൽ എം.ഏ. റഹ്മാൻ എഴുതിയ ലേഖനം

കേരളീയം വാർഷിക വരിസംഖ്യ 240 രൂപയാണ്.
എഡിറ്റർ: കെ.എസ്. പ്രമോദ്

മേൽവിലാസം:
കേരളീയം, മുനിസിപ്പൽ മാർക്കറ്റ് ബിൽഡിംഗ്, കൊക്കാലെ, തൃശ്ശൂർ 11
ഫോൺ: 0487-2421385, 9446576943

e-mail: keraleeyamtcr@rediffmail.com, robinkeraleeyam@gmail.com

Monday, August 23, 2010

മാധ്യമങ്ങളെ നിരീക്ഷിക്കാൻ

മാധ്യമങ്ങളൂടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും അഭിപ്രായങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുമുള്ള ഒരു പരിപാടിയില്‍ ഏതാനും യുവസുഹൃത്തുക്കളോടൊപ്പം ഞാനും പങ്കാളിയായിരിക്കുകയാണ്.

രണ്ട് ബ്ലോഗുകള്‍, ഒന്ന് ഇംഗ്ലീഷിലും മറ്റേത് മലയാളത്തിലും, ഇതിനായി തുടങ്ങിയിട്ടുണ്ട്. പേരു ഒന്നു തന്നെ: കൌണ്ടര്‍മീഡിയ. യു.ആര്‍.എല്‍ ചുവടെ:

കൌണ്ടര്‍മീഡിയ: http://malayalamcountermedia.blogspot.com

CounterMedia: http://countermedia.wordpress.com

വൈകാതെ രണ്ട് ബ്ലോഗുകളും ഒരു വെബ്സൈറ്റിലേക്ക് മാറ്റുന്നതാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പത്രവായനക്കാര്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഈ ബ്ലോഗുകളില്‍ അഭിപ്രായപ്രകടനം നടത്താവുന്നതാണ്. നേരിട്ട് പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുന്നതുവരെ അഭിപ്രായങ്ങള്‍ എനിക്കൊ (brpbhaskar@gmail.com)
മറ്റൊരു അഡ്മിനൊ അയച്ചുകൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Sunday, August 15, 2010

എൻ. യു. ജോണിന്റെ നിരാഹാരവ്രതം അവസാനിച്ചു

ഇടുക്കി ജില്ലാ കലക്ടർ വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ ജനകീയ കൂട്ടായ്മ ചെയർമാൻ എൻ. യു. ജോൺ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഇന്നലെ വൈകിട്ട് അവസാനിപ്പിച്ചു.

തൊടുപുഴ നിവാസികൾ ദീർഘകാലമായി ഉന്നയിച്ചുവരുന്ന പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 2നാണ് ജോൺ നിരാഹാര സമരം തുടങ്ങിയത്. ആഗസ്റ്റ് 10ന് പൊലീസ് ജോണിനെ അറസ്റ്റ് ചെയ്ത് ആശുപതിയിലേക്ക് നീക്കിയശേഷവും അദ്ദേഹം സത്യഗ്രഹം തുടർന്നു.

ജനകീയ കൂട്ടയ്മ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ 90 ശതമാനത്തിലും തൃപ്തികരമായ തീരുമാനമുണ്ടായതായി ജോൺ അറിയിച്ചു.

Friday, August 13, 2010

മതസൌഹാർദ്ദത്തിന്റെ കേരള മാതൃക

ആഗസ്റ്റ് 9ന്, ക്വിറ്റ് ഇൻഡ്യാ ദിനത്തിൽ മതസൌഹാർദ്ദം മുൻ‌നിർത്തി ബി.ജെ.പി. തിരുവനതപുരത്ത് സ്നേഹസംഗമം നടത്തി. ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ ഉത്ഘാടനം ചെയ്തു. ആർച്ച്ബിഷപ് സൂസൈപാക്യം, സാമുവൽ മാർ ഐറേനിയസ്, മണക്കാട് വലിയ പള്ളി ഇമാം അബ്ദുൽ ഗഫാർ മൌലവി, പി. ഗോപിനാഥൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി മുതലായവർ പങ്കെടുത്തു.

അന്നു തന്നെ ആർ.എസ്.പി.യുടെ ആർ.വൈ.എഫ്. മതതീവ്രവാദത്തിനും വർഗ്ഗീയതക്കുമെതിരെ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ. കുറേക്കൂടി നല്ല ദിവസത്തിനായി കാത്തിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ 1,000 കേന്ദ്രങ്ങളിൽ ‘മതനിരപേക്ഷ കേരളം, ജനസൌഹൃദ വികസനം’ എന്ന മുദ്രാവാക്യവുമായാണ് അത് മതസൌഹാർദ്ദം ഉണ്ടാക്കാൻ പോകുന്നത്.

ആദ്യമായല്ല ഡി.വൈ.എഫ്.ഐ. ഇത്തരം പരിപാടി നടത്തുന്നത്. 2007ലെ സംസ്ഥാന സമ്മേളനം എടുത്ത തീരുമാനപ്രകാരം അക്കൊല്ലം ഫെബ്രുവരിയിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും വർഗ്ഗീയതക്കും മതമൌലികവാദത്തിനും എതിരെ ജനങ്ങളെ സംഘടിപ്പിക്കാനും അത് തീരുമാനിച്ചിരുന്നു. സദ്ദാം ഹുസൈൻ സാമ്രാജ്യത്വത്തിനെതിരായ ജനകീയ പ്രതിരോധത്തിന്റെ അനശ്വര പ്രതീകമാണെന്നും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വൃഥാവിലാകില്ലെന്നും ആ സമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി.

മതസൌഹാർദ്ദപരിപാടികൾ അവസാനിച്ചിട്ടില്ല. മറ്റ് ചില സംഘടനകളും അത്തരം പരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

ഇവരുടെയെല്ലാം ശ്രമഫലമായി കേരളത്തിൽ ഹൈന്ദവ മതസൌഹാർദ്ദവും മുസ്ലിം മതസൌഹാർദ്ദവും കൂടാതെ ഇടതു മതസൌഹാർദ്ദം (ആർ.എസ്.പി), ഇടതു മതസൌഹാർദ്ദം (ഡി.വൈ.എഫ്.ഐ.) എന്നിവയും വൈകാതെ പുലരുമെന്ന് പ്രതീക്ഷിക്കാം.

കോൺഗ്രസൊ യു.ഡി.എഫിലെ മറ്റേതെങ്കിലും കക്ഷിയൊ ഇതുവരെ ഒരു പരിപാടിയും പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ മറ്റെല്ലാവരും മതസൌഹാർദ്ദം കെട്ടിപ്പടുക്കുമ്പോൾ അവർക്ക് ഒഴിഞ്ഞുമാറാനാകില്ലല്ലൊ. അതുകൊണ്ട് കാലക്രമത്തിൽ കോൺഗ്രസ് മതസൌഹാർദ്ദമൊ അല്ലെങ്കിൽ യു,ഡി.എഫ്. മതസൌഹാർദ്ദമൊ കൂടി പ്രതീക്ഷിക്കാവുന്നതാണ്.

Thursday, August 12, 2010

ഒന്നിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന സ്വത്വങ്ങൾ

ബി.ആര്‍.പി. ഭാസ്കര്‍

മാര്‍ക്സും ഏംഗല്‍‌സും കൂടി കമ്മ്യൂണിസം ചിട്ടപ്പെടുത്തുന്നതിനു മുമ്പെ മനുഷ്യരെ ഒന്നിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കെ.ഇ.എന്‍. കുഞ്ഞഹമ്മദും പി.കെ. പോക്കറും ചേര്‍ന്ന് സ്വത്വം കണ്ടുപിടിക്കുന്നതിനു മുമ്പെ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും അംശങ്ങള്‍ നിലനില്‍ക്കുന്ന മനുഷ്യ സമൂഹത്തില്‍ ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഒരേസമയം നടക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ആരാണ് ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്, ആരാണ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് കൃത്യമായി നിര്‍ണ്ണയിക്കുക എപ്പോഴും എളുപ്പമാവണമെന്നില്ല. ഇവരില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ വിജയിക്കുന്നത് നല്ലതിനാകണമെന്നുമില്ല.

നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന തത്വം പ്രചരിപ്പിച്ച മതം ഒന്നിക്കല്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അയല്‍ക്കാരന്‍ നമ്മെപ്പോലെ ഒരാളാകുമ്പോള്‍ അയാളെ സ്നേഹിക്കാന്‍ എളുപ്പമാണ്. പക്ഷെ നാമും അയല്‍ക്കാരും ഒന്നിക്കുമ്പോള്‍ അയല്‍പക്കത്തിനപ്പുറമുള്ളവര്‍ അന്യരാകുന്നു. അത് ഭിന്നിക്കലിലേക്കല്ലേ നയിക്കുക?

പില്‍ക്കാലത്ത് നിന്റെ ശത്രുവിനെ സ്നേഹിക്കുക എന്ന തത്വം ആവിഷ്കരിക്കപ്പെട്ടു. ഒരേ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ എല്ലാ മനുഷ്യരും സഹോദരങ്ങളാണെന്ന ആശയം പ്രചരിപ്പിച്ച മതങ്ങള്‍ ഒന്നിക്കല്‍ പ്രക്രിയ മുന്നോട്ടു കൊണ്ടുപോയി. പക്ഷെ ആ ആശയം പ്രചരിപ്പിക്കാന്‍ ഒന്നിലധികം മതങ്ങളുണ്ടായപ്പോള്‍ അതും നയിച്ചത് ഭിന്നിക്കലിലേക്കു തന്നെ.

ഗോത്രകാലത്തുതന്നെ ജനങ്ങള്‍ സ്രഷ്ടാക്കളെയും സംരക്ഷകരെയും കണ്ടെത്തുകുയും മനോധര്‍മ്മം അനുസരിച്ച് ലിംഗനിര്‍ണ്ണയം നടത്തി ഓരോരുത്തര്‍ക്കും പേരും രൂപവും നല്‍കുകയും ചെയ്തിരുന്നു. ഒരു വിഭാഗം മറ്റൊന്നിനെ കീഴ്‌പ്പെടുത്തിയപ്പോള്‍ അതിനോടൊപ്പം അതിന്റെ ദൈവം ജയിക്കുകയും മറ്റേതിന്റേത് തോല്‍ക്കുകയും ചെയ്തു. തോറ്റ ദൈവത്തെ ആര്‍ക്കു വേണം? ബൈബിളിലെ പഴയ നിയമത്തിലെ വിവരണം അനുസരിച്ച് ഈജിപ്തില്‍ അടിമകളായി കഴിഞ്ഞിരുന്ന യഹൂദരെ അവിടെ നിന്ന് പുറത്തേക്ക് നയിക്കാന്‍ മോശയെ ചുമതലപ്പെടുത്തിയ യഹോവ “ഞാന്‍ നിന്റെ പിതാവിന്റെ ദൈവം ആകുന്നു“ എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. വേറേ ദൈവമുണ്ടായിരുന്ന ഈജിപ്തുകാരുടെ രാജാവ് യഹോവയുടെ വരുതിയിലായിരുന്നില്ല. അതുകൊണ്ട് തന്റെ ആളുകളെ രക്ഷിക്കാന്‍ യഹോവയ്ക്ക് അവരെ അവിടെനിന്ന് മാറ്റേണ്ടി വന്നു. പക്ഷെ താന്‍ മാത്രമാണ് ശരിയായ ദൈവമെന്നും മറ്റുള്ളവര്‍ വ്യാജന്മാരാണെന്നും യഹോവ യഹൂദരോട് പറഞ്ഞു. ബാല്‍ തുടങ്ങി ചില വ്യാജന്മാരുടെ പേര് എടുത്തു പറയുകയും ചെയ്തു. ഫിനീഷ്യക്കാരുടെ ദൈവമായിരുന്ന ബാല്‍ അവരോടൊപ്പം അപ്രത്യക്ഷമായി.

കുരിശുയുദ്ധത്തില്‍ ഏര്‍പ്പെട്ട ഓരോ വിഭാഗവും ലക്ഷ്യമിട്ടത് മറ്റേ വിഭാഗത്തിന്റെ ഉന്മൂലനമാണ്. അതുണ്ടായില്ല. ഇരുകൂട്ടരും യുദ്ധത്തെ അതിജീവിച്ചു. ഒപ്പം അവരുടെ ദൈവങ്ങളും. ഭാരതത്തില്‍ ഒന്നിക്കലും ഭിന്നിക്കലും മറ്റൊരു രീതിയിലാണ് നടന്നത്. തോറ്റവര്‍ക്ക് അവരുടെ ദൈവങ്ങളെ ഉപേക്ഷിക്കേണ്ടി വന്നില്ല. ഭാരത സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ച വൈദിക ബ്രാഹ്മണര്‍ തങ്ങളുടെ ദൈവങ്ങളെ തോറ്റവരുടെ മേല്‍ അടിച്ചേല്പിച്ചില്ല. പഴയ ദൈവങ്ങളെ തുടര്‍ന്നും ഉപാസിക്കാന്‍ അവരെ അനുവദിച്ച ബ്രാഹ്മണര്‍ക്ക് ഒരാവശ്യമെ ഉണ്ടായിരുന്നുള്ളു. അത് പുരോഹിതരായി തങ്ങളെ അംഗീകരിക്കണമെന്നതായിരുന്നു. തോറ്റവര്‍ അതിന് സമ്മതിച്ചുകൊണ്ട് അവരുടെ ദൈവങ്ങളെ രക്ഷിച്ചു. അങ്ങനെ ബഹുദൈവ വ്യവസ്ഥ നിലവില്‍വന്നു. ഹോമം നടത്തിയാണ് വൈദിക സമൂഹം ദൈവങ്ങളെ പ്രീതിപ്പെടുത്തിയിരുന്നത്. ആ ആരാധനാരീതി ഉപേക്ഷിച്ച് അവര്‍ ദ്രാവിഡരുടെ പൂജാരീതി സ്വീകരിച്ചു. അവരുടെ ആദിഗ്രന്ഥമായ ഋഗ്വേദത്തിലെ ദൈവങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ഭാരതത്തിലെ മറ്റ് ജനങ്ങളുടെ ദേവീദേവന്മാരെ അവര്‍ സ്വീകരിച്ചു. ഹൈന്ദവരുടെ ഇന്നത്തെ പ്രധാന ആരാധനാമൂര്‍ത്തികളില്‍ മിക്കവരും ആ ഗ്രന്ഥത്തിലില്ല. ഒന്നിക്കല്‍ പ്രക്രിയയുടെ വിജയമായി ഇതിനെ കാണാവുന്നതാണ്.

സ്വത്വനിര്‍മ്മിതിയില്‍ മതങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. എന്നാല്‍ ഒരു മനുഷ്യനും ഏകസ്വത്വജീവിയല്ല. മതം കൂടാതെ മറ്റ് ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള അസ്തിത്വങ്ങളും ഒരോ വ്യക്തിയിലുമുണ്ട്. അവയെല്ലാം സ്വത്വനിര്‍മ്മിതിക്കുള്ള സാമഗ്രികളാണ്.

കായിക്കര ഗ്രാമത്തില്‍ ജനിച്ചതുകൊണ്ട് ഞാന്‍ (കുമാരനാശാനെപ്പോലെ) കായിക്കരക്കാരനാണ്, (വൈകുണ്ഠസ്വാമിയെപ്പോലെ) തിരുവനന്തപുരം ജില്ലക്കാരനാണ്, (കുഞ്ചന്‍ നമ്പ്യാരെപ്പോലെ) കേരളീയനാണ്, (ഗാന്ധിയെപ്പോലെ) ഇന്ത്യാക്കാരനാണ്, (ബുദ്ധനെപ്പോലെ) ഏഷ്യാക്കാരനാണ്. ഈ മഹാന്മാരുടെ പേരില്‍ ഈ വ്യത്യസ്ത അസ്തിത്വങ്ങളില്‍ അഭിമാനം കൊള്ളാന്‍ എനിക്ക് അവകാശമുണ്ട്. എന്നാല്‍ ഈ അസ്തിത്വങ്ങളൊന്നും ഞാന്‍ തെരഞ്ഞെടുത്തതല്ല. മറ്റൊരിടത്താണ് ജനിച്ചതെങ്കില്‍ ഞാന്‍ മഹാരാഷ്ട്രക്കാരനൊ മാലിക്കാരനൊ മലാവിക്കാരനൊ മെക്സിക്കോക്കാരനൊ മലയേഷ്യക്കാരനൊ ആകുമായിരുന്നു. ഭാഷയും മതവും മറ്റ് ഘടകങ്ങളുമൊക്കെ വ്യത്യസ്തമാകുമ്പോള്‍ അസ്തിത്വങ്ങള്‍ വ്യത്യസ്തമാകുന്നു. അഭിമാനത്തോടെ ഓര്‍ക്കാന്‍ അപ്പോള്‍ ആശാനും വൈകുണ്ഠസ്വാമിക്കും നമ്പ്യാര്‍ക്കും ഗാന്ധിക്കും ബുദ്ധനും പകരം മറ്റ് പേരുകള്‍ കണ്ടെത്തുമായിരുന്നു. പല അസ്തിത്വങ്ങളും പ്രയാസം കൂടാതെ മാറ്റാവുന്നവയാണ്. കായിക്കരയും തിരുവനന്തപുരവും കേരളവും ഉപേക്ഷിച്ച് എനിക്ക് ഡല്‍ഹിക്കാരനൊ ചെന്നൈക്കാരനൊ ആകാം. കുടിയേറ്റം നടത്തി സിംഗപ്പൂരുകാരനൊ അമേരിക്കക്കാരനൊ ആകാം. പുതിയ ഭാഷയും മതവും സ്വീകരിച്ച് മറ്റ് അസ്തിത്വ മാറ്റങ്ങളും വരുത്താം. പക്ഷെ ഇന്ത്യാക്കാരനെന്ന നിലയില്‍ മാറ്റാന്‍ കഴിയാത്ത ഒരു അസ്തിത്വമുണ്ട്. അത് ജാതിയാണ്.

ഓരോ വ്യക്തിയിലും വ്യത്യസ്ത അസ്തിത്വങ്ങള്‍ വെവ്വേറെ, ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെച്ചിരിക്കുകയല്ല. അവയെല്ലാം ഒന്നായി, ബന്ധപ്പെട്ട് കിടക്കുകയാണ്. അതുകൊണ്ട് ‘ഞാന്‍ ആദ്യം ഇന്ത്യാക്കാരനാണ്, പിന്നീട് മാത്രമാണ് ഹിന്ദുവും ഹിന്ദിക്കാരനും ഹിമാചല്‍കാരനും ആകുന്നത്’ എന്ന് ഒരാള്‍ പറയുമ്പോള്‍ അതിനെ ഞാന്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഒരാള്‍ പല അസ്തിത്വങ്ങളില്‍ ഒന്നിന് കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം തന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അതാവശ്യമാണെണ് അയാള്‍ ധരിച്ചിരിക്കുന്നെന്നാണ്. അടിസ്ഥാനപരമായി കശ്മീരിലെ തെരുവില്‍ പ്രകടനം നടത്തുന്ന മുസ്ലിമിന്റെയും ബീഹാറിലെ ഗ്രാമത്തില്‍ ജാതിക്കോമരങ്ങളുടെ അക്രമത്തിനെതിരെ സംഘടിക്കുന്ന ദലിതന്റെയും ഛത്തിസ്ഗഢില്‍ അമ്പും വില്ലുമായി പൊലീസിനെ നേരിടുന്ന ആദിവാസിയുടെയും പ്രശ്നം നിലവിലുള്ള വ്യവസ്ഥയില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന ചിന്തയാണ്. മതത്തെയൊ ജാതിയെയൊ ഗോത്രത്തെയൊ അടിസ്ഥാനമാക്കി ഒന്നിച്ച് സ്വത്വബോധം വളര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണാനാണ് അവര്‍ ശ്രമിക്കുന്നത്. മതം, ജാതി, ഗോത്രം എന്നീ അസ്തിത്വങ്ങള്‍ അവരുടെ ദുരവസ്ഥയുടെ കാരണങ്ങളില്‍ പെടുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. അപ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അവര്‍ അവയ്ക്ക് പ്രാമുഖ്യം നല്‍കുന്നതിനെ കുറ്റപ്പെടുത്താനാകുമോ? രാഷ്ട്രത്തെ എല്ലാറ്റിനും മുകളില്‍ പ്രതിഷ്ഠിക്കണമെന്ന് ശഠിക്കുന്നവരെ നയിക്കുന്നത് രാജ്യസ്നേഹമാകണമെന്നില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഒരു തന്ത്രമെന്ന നിലയില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന കക്ഷികളുണ്ട്.

ഗാന്ധിജിയുടെ വരവോടെ നേതൃനിരയില്‍ പിന്തള്ളപ്പെട്ടതിനെ തുടര്‍ന്നാണ് വളരെ കാലം കോണ്‍ഗ്രസുകാരനായിരുന്ന മുഹമ്മദലി ജിന്ന മുസ്ലിം ലീഗിലെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തില്‍ വ്യക്തിപരമായ കാരണം കൂടതെ സ്വതന്ത്ര ഭാരതത്തില്‍ മുസ്ലിംങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന ആശങ്കയും ഉണ്ടായിരുന്നു. ആറു പതിറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ആശങ്ക അസ്ഥാനത്തായിരുന്നെന്ന് പറയാനാകുമോ? ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയും തുല്യാവകാശങ്ങളും മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ്യമായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന വസ്തുതയായി ഇതിനെ കാണാവുന്നതാണ്. പക്ഷെ പാകിസ്ഥാന്റെ അനുഭവം അതിന്റെ പരിമിതിയും വെളിപ്പെടുത്തുന്നുണ്ട്. മുസ്ലിം സ്വത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചുവന്ന അവിടത്തെ മുസ്ലിംങ്ങള്‍ വളരെ വേഗം ഭാഷയുടെ അടിസ്ഥാനത്തില്‍ ഭിന്നിച്ചു. കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ ബംഗാളി അസ്തിത്വമാണ് മുസ്ലിം അസ്തിത്വത്തേക്കാള്‍ പ്രധാനമെന്ന് തീരുമാനിച്ചപ്പോള്‍ രാജ്യം രണ്ടായി: ഉര്‍ദു പാകിസ്ഥാനും ബംഗാളി ബംഗ്ലാദേശും. രണ്ട് രാജ്യങ്ങളുടെയും ആവിര്‍ഭാവം ഉപഭൂഖണ്ഡത്തിലെ മുസ്ലിംങ്ങള്‍ക്ക് തീര്‍ച്ചയായും കൂടുതല്‍ അവസരങ്ങള്‍ നല്‍കി. പക്ഷെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ അവ വിജയിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് മൂന്നു രാജ്യങ്ങളിലെയും പട്ടിണി നിരക്ക് ഇങ്ങനെയാണ്: ഇന്ത്യ 25 ശതമാനം, പാകിസ്ഥാന്‍ 24 ശതമാനം, ബംഗ്ലാദേശ് 45 ശതമാനം.

കേരളത്തിലെ ചര്‍ച്ചകള്‍ സ്വത്വബോധവും വര്‍ഗബോധവും വ്യത്യസ്ത തലങ്ങളില്‍ നിലകൊള്ളുന്നുവെന്ന ധാരണ പരത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഇത് രണ്ടിനേയും അടുപ്പിക്കാന്‍ യത്നിച്ച സി.പി.എം പ്രചാരകര്‍ അവകാശപ്പെടുന്നത് അവര്‍ സ്വത്വബോധത്തെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താനാണ് ശ്രമിച്ചതെന്നാണ്. ജാതി, മതം, ഭാഷ തുടങ്ങിയവയേക്കാള്‍ ഉയര്‍ന്ന സ്ഥാനം വര്‍ഗം അര്‍ഹിക്കുന്നില്ല. അവയെ അപേക്ഷിച്ച് അത് ദുര്‍ബലമാണ്. മനുഷ്യന്റെ ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്ന് മാര്‍ക്സ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിദ്ധാന്തം വരുന്നതിനു മുമ്പ് ജനമനസ്സുകളില്‍ വര്‍ഗം ഒരു അസ്തിത്വഘടകമായി വികസിച്ചിരുന്നില്ല. ആഗോളതലത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന മുതലാളിത്തത്തിന് തടയിടാന്‍ കഴിയുന്ന ഒരു ശക്തിയായി വളരുന്ന തൊഴിലാളി വര്‍ഗത്തെ കണ്ടുകൊണ്ടാണ് അദ്ദേഹം “ലോക തൊഴിലാളികളെ ഒന്നിക്കുവിന്‍“ എന്ന് ആഹ്വാനം ചെയ്തത്. ഒന്നര നൂറ്റാണ്ടിനു ശേഷം അത് പ്രാവര്‍ത്തികമാക്കാനാകാത്ത ഒരു മുദ്രാവാക്യമായി അവശേഷിക്കുന്നു. അഖില ലോക തൊഴിലാളി സംഘടനയുണ്ടാക്കാനുള്ള ശ്രമം ഒരു കമ്മ്യൂണിസ്റ്റ് ഫെഡറേഷന്റെയും ഒരു കമ്മ്യൂണിസ്റ്റ്‌വിരുദ്ധ ഫെഡറേഷന്റെയും രൂപീകരണത്തില്‍ കലാശിച്ചു. കാലക്രമത്തില്‍ രണ്ടിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. തിരുവനന്തപുരത്തെ ചുമട്ടുതൊഴിലാളിക്കും ന്യൂ കാസിലിലെ ഖനിത്തൊഴിലാളിക്കും ടോക്യോയിലെ കാര്‍ ഫാക്ടറി തൊഴിലാളിക്കും ബ്രസീലിലെ കാപ്പിത്തോട്ട തൊഴിലാളിക്കുമിടയില്‍ തിരുവനന്തപുരം നായര്‍ക്കും കണ്ണൂര്‍ നായര്‍ക്കും ഡല്‍ഹി നായര്‍ക്കും ന്യൂ യോര്‍ക്ക് നായര്‍ക്കുമിടയിലുള്ള ഐക്യബോധമെങ്കിലും ഉണ്ടാകുമോയെന്ന് സംശയമാണ്. രാജ്യത്തിനുള്ളില്‍പോലും ഏകീകൃത തൊഴിലാളി സംഘടനയില്ല. കോണ്‍ഗ്രസ്സുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ദേശീയ സംഘടന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചെടുത്തതിനെ തുടര്‍ന്ന് അവര്‍ വേറൊന്നുണ്ടാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുപോയ സി.പി.എം.കാര്‍ സ്വന്തം തൊഴിലാളി സംഘടനയുണ്ടാക്കി. ഭാരതീയ ജനതാ പാര്‍ട്ടി ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികള്‍ക്കും സ്വന്തം തൊഴിലാളി സംഘടനകളുണ്ട്. രാഷ്ട്രീയബോധത്തോളമെ വര്‍ഗബോധത്തിനും വളരാനാകുന്നുള്ളുവെന്ന് ഇത് വ്യക്തമാക്കുന്നു. പി. കൃഷ്ണപിള്ള ഇ.എം.എസ്. നമ്പൂതിരിപ്പാടിന് നല്‍കിയ അംഗത്വകാര്‍ഡില്‍ “വര്‍ഗം: ജന്മി“ എന്ന് രേഖപ്പെടുത്തിയിരുന്നത്രെ. അന്ത്യദിനങ്ങളില്‍ ഇ.എം.എസ്. സ്വയം വിശേഷിപ്പിച്ചത് “തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍“ എന്നാണ്. എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃനിരയിലും ദത്തുപുത്രന്മാരാണ്. മതപരിവര്‍ത്തനം നടത്തുന്ന അഹിന്ദുക്കളെ ആര്യ സമാജം ഹിന്ദുക്കളായി സാക്ഷ്യപ്പെടുത്തുന്നതുപോലെ വര്‍ഗപരിവര്‍ത്തനം നടത്തി തൊഴിലാളികളെ സൃഷ്ടിക്കാനുള്ള സംവിധാനമില്ല. നേതാക്കളൊക്കെയും സ്വയംപ്രഖ്യാപിത ദത്തുപുത്രന്മാരാണ്. വര്‍ഗ സ്വത്വം ഒരു കൃത്രിമ നിര്‍മ്മിതിയാണ്.

വര്‍ഗാടിസ്ഥാനത്തിലുള്ള ഭിന്നിക്കലിനെ വര്‍ഗവിഭജനം ഇല്ലാതാക്കി എല്ലാവരെയും ഒന്നിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് മാര്‍ക്സ് വിഭാവന ചെയ്തത്. എന്നാല്‍ നാല്പതു മുതല്‍ എഴുപതു വരെ വര്‍ഷങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിച്ച രാജ്യങ്ങളിലൊന്നും വര്‍ഗങ്ങള്‍ ഇല്ലാതായില്ല. ജാതിമതബോധത്തേക്കാള്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന വര്‍ഗബോധം ശക്തിപ്പെടുമ്പോള്‍ മറ്റെല്ലാ വിഭാഗീയതകളും അപ്രസക്തമാകുമെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ കരുതിയത്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനശേഷം സോവിയറ്റ് യൂണിയനിലും കിഴക്കെ യൂറോപ്പിലും യൂഗോസ്ലാവിയായിലും തലപൊക്കിയ വംശീയത ഇത് മൂഢവിശ്വാസമായിരുന്നെന്ന് തെളിയിച്ചു.

മാനവരാശിയെ ഒന്നിപ്പിക്കാന്‍ ചിട്ടപ്പെടുത്തിയ ചിന്താപദ്ധതികളൊക്കെയും ഒടുവില്‍ എത്തിയത് ഭിന്നിപ്പിക്കലിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. വൈവിധ്യം നിറഞ്ഞ നമ്മുടെ രാജ്യത്തിനെന്ന പോലെ ലോകത്തിനും നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം ബാധകമാണ്. പൊതുവായ താല്പര്യങ്ങളും ആവശ്യങ്ങളും ഉള്ളതുകൊണ്ട് ഒന്നിക്കല്‍ പ്രവണത തുടരും. വ്യത്യസ്ത താല്പര്യങ്ങളും ആവശ്യങ്ങളും ഉള്ളതുകൊണ്ട് ഭിന്നിക്കല്‍ പ്രവണതയും തുടരും. ഒന്നിപ്പിക്കല്‍ പ്രക്രിയ പരിധി വിട്ടാല്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയും ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ അപകടത്തിലാവുകയും ചെയ്യും. ഭിന്നിപ്പിക്കല്‍ പ്രക്രിയ പരിധി വിട്ടാല്‍ അധികാരകേന്ദ്രങ്ങള്‍ ദുര്‍ബലമാവുകയും ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പാക്കാനുള്ള കഴിവ് അവയ്ക്ക് ഇല്ലാതാവുകയും ചെയ്യും. രണ്ട് പ്രവണതകളും സന്തുലിതമായി നിലനിര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്.

അകം മാസികയുടെ 2010 ആഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

Tuesday, August 10, 2010

എൻ.യു. ജോണിനെ അറസ്റ്റ് ചെയ്തു

തൊടുപുഴ നിവാസികളുടെ വളരെക്കാലമായുള്ള ആവശ്യങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി സ്ക്വയറിൽ ആഗസ്റ്റ് 2ന് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജനകീയ കൂട്ടായ്മയുടെ ചെയർമാനുമായ എൻ. യു. ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചിരിക്കുന്നു.

സമരപ്പന്തലിൽ നിന്ന് പൊലീസ് നീക്കം ചെയ്തപ്പോൾ കസ്റ്റഡിയിലും നിരാഹാരം തുടരുമെന്ന് ജോൺ പ്രഖ്യാപിച്ചു.

ജനകീയ കൂട്ടായ്മയുടെ ആവശ്യങ്ങളിൽ ചിലത് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ പെടുന്നവയാണ്. മറ്റ് ചിലത് മുനിസിപ്പാലിറ്റിക്ക് ചെയ്യാൻ കഴിയുന്നവയാണ്.

ജോൺ നിരാഹാര സമരം തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യത്തിലേക്ക് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. തൊടുപുഴ മുനിസിപ്പാലിറ്റി യു. ഡി. എഫിന്റെ നിയന്ത്രണത്തിലാകയാൽ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാൻ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

തികച്ചും സമാധാനപരമായ സമരങ്ങളെ അവഗണിക്കുന്ന പാരമ്പര്യം കൊണ്ടാവാം അവരിൽ നിന്ന് ക്രിയാത്മകമായ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

നേരത്തെ ഇട്ട പോസ്റ്റും കാണുക

Monday, August 9, 2010

അഴിമതിമുക്ത സ്വയംഭരണത്തിനായി ജനകീയ ഐക്യവേദി

ആഗസ്റ്റ് 8, ഞായറാഴ്ച, എറണാകുളത്ത് ആശീർ ഭവനിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് ജനകീയ ഐക്യവേദിയുടെ രൂപീകരണം പ്രഖ്യാപിക്കപ്പെട്ടു.

സി.ആർ.നീലകണ്ഠന്റെയും സിവിക് ചന്ദ്രന്റെയും എന്റെയും ക്ഷണപ്രകാരം സംസ്ഥാനത്തെ നിരവധി സമരസംഘടനകളുടെയും സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി സംഘടനകളുടെയും നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. അവയിൽ പലതും വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവയാണ്.

നേരത്തെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു പന്ത്രണ്ടിന പരിപാടി സമ്മേളനം അംഗീകരിച്ചു. ഐക്യവേദിയിൽ പങ്കാളികളാകുന്ന സംഘടനകളെല്ലാം ഈ പൊതുപരിപാടി ഉയർത്തിപ്പിടിക്കുന്നതായിരിക്കും.

12 ഇന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാർഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാർത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകൾ യഥാസമയം പൂർത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയിൽ ജനതാല്പര്യത്തിന് മുൻ‌ഗണന നൽകുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടൽ
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജെൻഡർ ബഡ്ജറ്റിങ് ഏർപ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികൾ പൂർണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങൾ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വ്യനഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള
തിരിച്ചുവിളിക്കാൻ വ്യവസ്ഥ ചെയ്യുക

തദ്ദേശസ്വയംഭരണം ജനപങ്കാളിത്തത്തോടെ

സാംസ്കാരിക നേതാക്കൾ ജനകീയ ഐക്യവേദിയുടെ രൂപീകരണം സ്വാഗതം ചെയ്തു

സക്കറിയയുടെ സന്ദേശം


കേരളത്തിൽ ജനാധിപത്യം എന്നാൽ രാഷ്ട്രീയ കക്ഷികളുടെ സ്വാർത്ഥ താല്പര്യങ്ങൾ ജനങ്ങളുടെ മേൽ, അവരുടെ നാമത്തിൽ, അടിച്ചേൽ‌പ്പിക്കുകയാണ് എന്നായിത്തീർന്നിരിക്കുന്നു. കൂട്ടാളികളായ മാധ്യമങ്ങളുടെ സഹായത്തോടെയാണ് രാഷ്ട്രീയപ്പാർട്ടികൾ ജനാധിപത്യത്തിന്റെ പിരമിഡ് തലകീഴാക്കി, തങ്ങൾ മേലാളരും ജനങ്ങൾ കീഴാളരുമാണ് എന്ന ഫാഷിസ്റ്റ് ക്രമം കൈവരുത്തുന്നത്. ജനങ്ങൾ കേരളത്തിലെ ഇരുമുന്നണികൾക്കും വെറും ഒരു അലങ്കാരവസ്തു മാത്രമാണ്. അധികാരത്തിനും സമ്പത്തിനും ആർഭാടത്തിനും വേണ്ടിയുള്ള പാർട്ടികളുടെ താല്പര്യങ്ങളാണ് കേരളത്തിലെ മൂന്നേകാൽ കോടി ജനങ്ങളെ ഇന്ന് ഭരിക്കുന്നത് എന്നത് അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷെ ഇരുമ്പുലക്ക പോലെയുള്ള ഒരു ക്രൂര സത്യമാണ്. ധിക്കാരികളായ രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങളുടെ ശിരസ്സിൽ ആഞ്ഞടിക്കുന്ന ഒരു ഇരുമ്പുലക്ക.

മലയാളികൾക്ക് ലജ്ജാകരവും ആപത്കരവുമായ ഈ അവസ്ഥാ വിശേഷത്തിന്റെ നടുവിലേക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകൾ വന്നെത്തുന്നത്. ജനതാല്പര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയപ്പാർട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിമകളെപ്പോലെ പിടിച്ചെടുക്കാനും ചങ്ങലയ്ക്കിടാനും കിണഞ്ഞു പരിശ്രമിക്കാൻ പോവുകയാണ് എന്നതിൽ സംശയം വേണ്ട. പഞ്ചായത്തുകളും കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു വരുമാനമാർഗ്ഗം മാത്രമാണ്.

രാഷ്ട്രീയപ്പാർട്ടികളെ നമുക്ക് ആവശ്യമാണ്. പക്ഷെ നമ്മുടെ ജീവിതങ്ങളുടെ അധിനിവേശകരായ അഴിമതിയിൽ കുളിച്ച സ്വേച്ഛാധിപതികളായല്ല, നമ്മുടെ യഥാർത്ഥ താല്പര്യങ്ങളുടെ പ്രതിനിധികളായാണ് അവരെ നമുക്ക് ആവശ്യം. അതാണ് ജനാധിപത്യത്തിലെ അവരുടെ ഒരേയൊരു പങ്കും കർത്തവ്യവും. പക്ഷെ അവരത് മറന്നിരിക്കുന്നു. അത് മറക്കാൻ മാധ്യമങ്ങൾ നമ്മെ പരിശേഏലിപ്പിക്കുകയും ചെയ്യുന്നു. പാർട്ടികളെ അവർ ആരാണെന്ന അടിസ്ഥാന സത്യം ഓർമ്മിപ്പിയ്ക്കാനും ജനങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കാൻ പാർട്ടികളുടെ മദ്ധ്യസ്ഥത ആവശ്യമില്ലെന്ന വസ്തുത അരക്കിട്ടുറപ്പിയ്ക്കാനും ജനങ്ങളുടെ മേലുള്ള പാർട്ടികളുടെ നീരാളിപ്പിടിത്തത്തിന് അരവസാനമിടുന്ന പ്രക്രിയയ്ക്ക് ആരംഭം കുറിയ്ക്കാനും ഈ വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകൾ ഉപയോഗിക്കേണ്ടത് മലയാളികളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രാധാന്യമുള്ള ഒരു ആവശ്യമാണ്.

ഈ ഇന്നം മുന്നിൽ വച്ചുകൊണ്ട് ജനകീയ ഐക്യവേദി നടത്തുന്ന പരിശ്രമങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രപ്രാധാന്യമുള്ള ഒരു നീക്കമാണ്. രാഷ്ട്രീയപ്പാർട്ടികളിൽ നിന്നോ മാധ്യമങ്ങളിൽ നിന്നോ ജനങ്ങളെ മുൻ‌നിർത്തിയുള്ള ഒരു നീക്കവും ഈ അവസരത്തിൽ ഉണ്ടാകാൻ പോകുന്നില്ല എന്നു മാത്രമല്ല അവർ ഒറ്റക്കെട്ടായി ജനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പരിശ്രമിക്കും. അതുകൊണ്ട് ജനകീയ ഐക്യവേദിയുടെ ഒരുപക്ഷെ ഒറ്റപ്പെട്ട ഈ ശബ്ദമുയർത്തൽ, ഈ പ്രഖ്യാപന സമ്മേളനം, വിലയേറിയ ഒന്നാണ്.

മലയാളികളുടെയും കേരളത്തിന്റെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനകീയ ഐക്യവേദിയുടെ പരിശ്രമത്തിന് എന്റെ എളിയ അഭിവാദ്യങ്ങൾ!

സുഗതകുമാരിയുടെ സന്ദേശം

പഞ്ചായത്തുകളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുമെന്ന് എനിക്ക് വിശ്വാസമില്ല. എന്നാൽ ഓരോ പ്രദേശത്തും അവിടെയുള്ള ഏറ്റവും നല്ല ജനസേവകരെ കണ്ടെത്തി തിരഞ്ഞെടുക്കാൻ നാട്ടുകാർക്ക് സാധിക്കണം. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് ഇങ്ങനെയുള്ള ഒന്നായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഭ്രാന്തമായ വികസന മോഹവുമില്ലാത്തവരും പരിസ്ഥിതിയുടെയും സ്ത്രീകളുടെയും പീഡിതരുടെയും പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുകയും മദ്യമെന്ന മഹാശാപത്തിൽ നിന്ന് നാടിനെ മുക്തമാക്കാൻ ശ്രമിക്കുന്നവരുമായവരുടെ നേതൃത്വത്തിലുള്ള ഒരു പഞ്ചായത്ത് ഭരണമാണ് എന്നെപ്പോലുള്ളവർ സ്വപ്നം കാണുന്നത്.

പെരുമ്പടവം ശ്രീധരന്റെ സന്ദേശം

അഴിമതിമുക്തമായ ഒരു സമൂഹം ഇനി അസ്സാധ്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു എന്ന് ഭയപ്പെടുന്നവരുടെ സംഖ്യ ചെറുതല്ല. അവരുടെ ആശങ്കകളും വേവലാതികളും അനാഥമായിപ്പോകുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ ആസുരത ഒരു നന്മയെയും നിലനിൽക്കാൻ സമ്മതിക്കാത്ത തരത്തിൽ ശക്തമായിരിക്കുന്നുവെന്ന യാഥാർത്ഥ്യം കാണാതിരുന്നുകൂടാ. എന്നും ഈ അവസ്ഥ അങ്ങനെ തുടർന്നാൽ മതിയോ? അഴിമതിവിമുക്തവും കക്ഷിരാഷ്ട്രീയവിമുക്തവുമായ ഒരു പുതിയ സാഹചര്യം ഉണ്ടാക്കിയെടുക്കാനുള്ള തീവ്രമായ ആഗ്രഹവും തീരുമാനവും തന്നെയാണ് ഫലപ്രദമായ ആദ്യത്തെ ചുവട്. അതിനുള്ള ഒരു സംരംഭം എന്ന നിലയ്ക്ക് എനിക്ക് ജനകീയ ഐക്യവേദിയോട് താല്പര്യമുണ്ട്. അങ്ങനെയൊരു പുതിയ പ്രസ്ഥാനത്തിന്റെ അനിവാര്യതയെക്കുറിച്ച് എനിക്ക് ഉറപ്പുണ്ട്.

ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിന്റെ സന്ദേശം

രേഖയിൽ പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ള വികാരങ്ങളോടും താല്പര്യങ്ങളോടും ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഒരു കാര്യം എനിക്ക് പറയാനുള്ളത് അതിൽ സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ, ശരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ, പ്രത്യേകിച്ചും അസംഘടിതരും അതിനാൽ എല്ലായിടത്തും ഭരണവർഗ്ഗത്തിന് ഏളുപ്പം അവഗണിക്കാവുന്നവരുമായ മാനസിക വെല്ലുവിളി നേരിടുന്നവരുടെ, കാര്യം കൂടി ഉൾപ്പെടുത്തണമെന്നാണ്. ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഈ പ്രധാന പ്രവർത്തനത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ പ്രവർത്തനത്തിൽ എന്നെയും നിങ്ങളിൽ ഒരാളായി കണക്കാക്കുക.

Wednesday, August 4, 2010

അഴിമതിയുടെ ‘തദ്ദേശ’ മുഖങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വളരുന്ന അഴിമതിയെക്കുറിച്ചുള്ള എന്റെ ലേഖനം കേരള കൌമുദിയുടെ ഇന്നത്തെ എഡിഷനിലെ എഡിറ്റോറിയൽ പേജിൽ.

പത്രത്തിന്റെ പ്രിന്റ് എഡിഷൻ കാണുക: കെരള കൌമുദി

Tuesday, August 3, 2010

തൊടുപുഴ ജനകീയ കൂട്ടായ്മാ നേതാവ് നിരാഹാര സമരത്തിൽ

തൊടുപുഴ നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ദീര്‍ഘകാലമായി വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജനകീയ കൂട്ടായ്മയുടെ ചെയര്‍മാന്‍ എന്‍.യു. ജോണ്‍ ചില അടിയന്തിരാവശ്യങ്ങള്‍ ഉടനടി നിറവേറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 2 തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിലാണ്.

വൈകിട്ട് അഞ്ചര മണിക്ക് ഗാന്ധി സ്ക്വയറിലുള്ള രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ടാണ് ജോണ്‍ സമരപ്പന്തല്‍ പ്രവേശിച്ചത്.

ജനകീയ കൂട്ടായ്മ മുന്നോട്ടുവെച്ചിട്ടുള്ള അടിയന്തിരാവശ്യങ്ങള്‍ ഇവയാണ്:

• ഹൈക്കോടതി ഉത്തരവ് പ്രകാരം തൊടുപുഴയിലെ പുഴപുറമ്പോക്കുകള്‍ അളന്ന് തിരിച്ച് മതില്‍കെട്ടി സംരക്ഷിക്കുക. പുഴയോര നടപ്പാതയും കുളിക്കളവുകളും യാഥാര്‍ത്ഥ്യമാക്കുക.
• മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത് ആധുനിക പൊതുശ്മശാനവും വായനശാലയും അടിയന്തിരമായി നിര്‍മ്മിക്കുക.
• ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് പാറക്കടവ് നിവാസികളെ രക്ഷിക്കുക.
• തൊടുപുഴ നഗരസഭയിലെ അഴിമതികള്‍ പൊലീസ് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കുക.
• നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക. ഒഴിപ്പിക്കല്‍ വന്‍കിടക്കാരില്‍നിന്ന് ആരംഭിക്കുക.
• തൊടുപുഴ-പീരുമേട് താലൂക്ക് അതിര്‍ത്തിയില്‍ സബ്കളക്ടര്‍ ഓഫീസ് സ്ഥാപിച്ച് കയ്യേറ്റങ്ങളെ നേരിടുക.

ആവശ്യങ്ങളില്‍ പലതിലും അധികൃതര്‍ നേരത്തെ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും. നടപടികള്‍ ഉണ്ടായിട്ടില്ല. ഉദാഹരണത്തിന് പുഴപുറമ്പോക്ക് സംബന്ധിച്ച കോടതി ഉത്തരവ് വന്നിട്ട് കൊല്ലം നാലായി. പുറമ്പോക്കിലെ താമസക്കാരായിരുന്ന ദലിതരെ അവിടെ നിന്നും ഒഴിപ്പിച്ചു. എന്നാല്‍ മതില്‍ കെട്ടുകയൊ നടപ്പാത, കിളിക്കടവ് തുടങ്ങിയവ നിര്‍മ്മിക്കുകയൊ ചെയ്തിട്ടില്ല. സ്ഥലം കയ്യടക്കാന്‍ ഭൂമാഫിയകള്‍ ശ്രമിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

മാലിന്യസംസ്കരണം, പൊതുശ്മശാനം തുടങ്ങിയ ആവശ്യങ്ങള്‍ ഔപചാരികമായി അംഗീകരിക്കപ്പെട്ടവയാണ്. കയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രാജു നാരയണസ്വാമി കളക്ടറായിരുക്കെ നടപടി ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തോടെ പണി നിലച്ചു.

ജോണിന്റെ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ “തൊടുപുഴ നഗരത്തിന്റെ സാമൂഹ്യപരിസരങ്ങളെ ശുദ്ധീകരിച്ച് എല്ലാ മനുഷ്യര്‍ക്കും നീതിപൂര്‍വ്വമായ ജീവിതാന്തരീക്ഷം സാധ്യമാക്കുന്ന ഒരു പുതിയ വികസന കാഴ്ചപ്പാട് മുന്നോട്ടു വച്ചുകൊണ്ടുള്ള ഈ പോരാട്ടത്തില്‍“ എല്ലാവരും സഹകരിക്കണമെന്ന് ജനകീയ കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു.

നിരാഹാര സമരത്തിന്റെ തുടക്കം കുറിക്കാന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പൊതുയോഗം ഞാന്‍ ഉത്ഘാടനം ചെയ്തു. വഴിതടഞ്ഞും വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞും സമരം നടത്തുന്ന ഇക്കാലത്ത് ഗാന്ധി മാര്‍ഗ്ഗം പിന്തുടര്‍ന്ന് സമാധാനപരമായ പോരാട്ടം നടത്തുന്ന ജനകീയ കൂട്ടായ്മയെ ഞാന്‍ അഭിനന്ദിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരായ ജോണ്‍ പെരുവന്താനം, ഡോ. എസ്. പി. രവി (ചാലക്കുടി പുഴ സംരക്ഷണ സമിതി), സുലൈമാന്‍ പാലക്കാട് (പ്ലാച്ചിമട സമര സമിതി), എസ്. രാമചന്ദ്രന്‍ നായര്‍ (മീനച്ചല്‍ നദീതട സംരക്ഷണ സമിതി), അഡ്വ. എല്‍ദോ (ദലിത് ഐക്യവേദി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Sunday, August 1, 2010

















കെ.എം.മാത്യുവിന് ആദരാഞ്ജലികൾ