Wednesday, July 29, 2015

മിണ്ടാതിരുന്നാൽ വർഗീയതയും ജാതീയതയും ഇല്ലാതാകില്ല

ബി ആർ പി ഭാസ്കർ
ജനയുഗം

ജാതീയതയും വർഗീയതയും കേരളത്തിൽ ഭീതിദമായ രീതിയിൽ വളരുകയാണെന്ന്‌ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങൾ നിരീക്ഷിക്കുന്ന ആർക്കും മനസിലാക്കാനാകും. ഈ വിഷയം ചർച്ച ചെയ്യാനും ഉചിതമായ പരിഹാരമാർഗങ്ങൾ തേടാനുമുള്ള അവസരമാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എൻ ഇ ബാലറാം, പി പി മുകുന്ദൻ അനുസ്മരണ പ്രഭാഷണത്തിലൂടെ നൽകിയത്‌. രാഷ്ട്രീയകേരളം ആ അവസരം പ്രയോജനപ്പെടുത്താൻ മടിക്കുന്നത്‌ നിർഭാഗ്യകരമാണ്‌.

മതനിരപേക്ഷതാ സങ്കൽപം മതന്യൂനപക്ഷ സംരക്ഷണമായി ചുരുങ്ങുന്നുണ്ടോ എന്ന്‌ പരിശോധിക്കണമെന്ന കാനത്തിന്റെ നിരീക്ഷണത്തോട്‌ പരസ്യമായി പ്രതികരിക്കാനില്ല എന്ന സിപിഎമ്മിന്റെ ആദ്യ പ്രതികരണം. ഇടതുപക്ഷത്തിനുള്ളിൽ ആരോഗ്യകരമായ ചർച്ചക്കുള്ള സാധ്യത അടച്ചിരുന്നില്ല. മുന്നണി സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്നവർ പരസ്യമായ ആശയസംഘട്ടനം ഒഴിവാക്കിക്കൊണ്ട്‌ അഭിപ്രായ സമന്വയത്തിനു ശ്രമിക്കുന്നതാണല്ലോ ഉചിതം. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്റെ മുൻഗാമി പിണറായി വിജയനും പിന്നീട്‌ കാനത്തിന്റെ നിരീക്ഷണത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചു. അത്‌ മതഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടുമെന്ന്‌ അവർ അഭിപ്രായപ്പെടുകയും ചെയ്തു. ഈ നിലപാട്‌ സിപിഎം സാംസ്കാരിക പ്രവർത്തകർ ആവർത്തിച്ചു.

സിപിഎമ്മിന്റെ വാദത്തിൽ ഒരു മറുവാദം ഒളിച്ചിരിപ്പുണ്ട്‌. മതനിര--പേക്ഷത ന്യൂനപക്ഷ സംരക്ഷണമായി മാറുന്നെന്ന ആക്ഷേപം -- യഥാർഥത്തിൽ അങ്ങനെയൊരു ആക്ഷേപം ഉന്നയിക്കുകയല്ല, അത്തരത്തിലുള്ള സംശയം പരിശോധിക്കണമെന്നാണ്‌ കാനം പറഞ്ഞത്‌ -- അത്‌ ഭൂരിപക്ഷപ്രീണനമായി വ്യാഖാനിക്കപ്പെടാമെങ്കിൽ, കോടിയേരിയും പിണറായിയും ഉയർത്തുന്ന പ്രതിവാദം ന്യൂനപക്ഷപ്രീണനമായും വ്യാഖ്യാനിക്കപ്പെടാവുന്നതാണ്‌. ഇടതുപക്ഷ കക്ഷികൾ ഒരു വർഗീയതക്കൊപ്പം അല്ലെങ്കിൽ മറ്റൊന്നിനൊപ്പം നിൽക്കാൻ നിർബന്ധിതമാകുന്ന സാഹചര്യം നിലനിൽക്കുന്നെന്ന അപകടകരമായ സൂചന ഇത്‌ നൽകുന്നു. ഈ അവസ്ഥ എങ്ങനെയാണുണ്ടായത്‌?

കേരളത്തിൽ ഇന്ന്‌ ഒരാൾക്ക്‌ ഒരു ഇടതുപക്ഷ കക്ഷിയിൽ നിന്നിറങ്ങി നേരേ ബിജെപി കൂടാരത്തിലേയ്ക്കും അവിടെ നിന്നിറങ്ങി ഇടതുപക്ഷ കക്ഷിയിലേക്കും പോകാനാകുന്നു. ഇത്‌ ബിജെപി ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചതുകൊണ്ടാണെന്ന്‌ ആരും പറയില്ല. ഇടതുപക്ഷത്തിന്‌ ഇടതുസ്വഭാവം ഭാഗികമായെങ്കിലും നഷ്ടപ്പെട്ടതുകൊണ്ടുണ്ടായതാണ്‌. ഉപ്പിനു ഉപ്പുരസം നഷ്ടപ്പെട്ടാൽ അതു പിന്നെ എങ്ങനെ ഉപ്പാകും?

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയസാമൂഹിക കാലാവസ്ഥ പെട്ടെന്നുണ്ടായതല്ല. അത്‌ പതിറ്റാണ്ടുകളായി രാഷ്ട്രീയകക്ഷികളും ജാതിമതശക്തികളും നടത്തിയ ഇടപെടലുകളുടെ ഫലമായി ഉരുത്തിരിഞ്ഞു വന്നതാണ്‌. ജാതി എന്ന യാഥാർഥ്യം അവഗണിച്ചുകൊണ്ട്‌ കൃത്യമായി രൂപപ്പെട്ടിട്ടില്ലാത്ത വർഗം എന്ന മിഥ്യയിൽ ഊന്നിയുള്ള ഇഎംഎസ്‌ നമ്പൂതിരിപ്പാടിന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട്‌ ഈ ലേഖകൻ 20 കൊല്ലം മുമ്പ്‌ ഒരു ലേഖനം എഴുതിയിരുന്നു. അതിനുള്ള മറുപടിയിൽ ഇഎംഎസ്‌ എന്റെ നേർക്ക്‌ ഒരു ചോദ്യം തൊടുത്തുവിട്ടു: ജാതിയാണ്‌ യാഥാർഥ്യമെങ്കിൽ എൻഎസ്‌എസ്‌ ഉണ്ടാക്കിയ എൻഡിപിയുടെയും, എസ്‌എൻഡിപിയുടെയും അതുണ്ടാക്കിയ എസ്‌ആർപിയുടെയും സിപിഎം പുറത്താക്കിയ കെആർ ഗൗരിയമ്മയുടെയും നില എന്തുകൊണ്ട്‌ ദയനീയമായിരിക്കുന്നു? മുസ്ലിം ലീഗിന്റെയും കേരള കോൺഗ്രസിന്റെയും സ്ഥിതി അത്ര ദയനീയമല്ലെന്നും 1957ൽ ഏതാണ്ട്‌ ഒറ്റയ്ക്ക്‌ അധികാരത്തിലേറാൻ കഴിഞ്ഞ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ മുന്നണിയുടെ പൊയ്ക്കാലിൽ നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അന്നത്തേക്കാൾ ദയനീയാവസ്ഥയിലെത്തി നിൽക്കുന്ന ഗൗരിയമ്മയെയാണ്‌ സിപിഎം ഇപ്പോൾ തിരിച്ചുകൊണ്ടു വരുന്നത്‌.

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ ഒറ്റനോട്ടത്തിൽ ഒരാളുടെ ജാതിയും മതവും തിരിച്ചറിയാൻ കഴിയുമായിരുന്നു. നവോത്ഥാനസ്വഭാവം കൈവന്ന സാമൂഹികനവീകരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി ആ അവസ്ഥയിൽ മാറ്റമുണ്ടാവുകയും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തോടെ വിഭാഗീയ വേർതിരിവുകൾ മറികടക്കാൻ കഴിയുന്ന ഒരു പൊതുസമൂഹം രൂപപ്പെട്ടു തുടങ്ങുകയും ചെയ്തു. ആ പ്രസ്ഥാനങ്ങൾ റാഡിക്കലൈസ്‌ ചെയ്ത ദളിതരും പിന്നാക്ക വിഭാഗങ്ങളും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടായപ്പോൾ അതിനെ തങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന കക്ഷിയായി കണ്ടതുകൊണ്ടാണ്‌ സ്വാതന്ത്ര്യം നേടി പത്തു കൊല്ലത്തിൽ സംസ്ഥാനത്ത്‌ ചരിത്ര വിജയം നേടി അധികാരത്തിലേറാനായത്‌.

പ്രതിലോമശക്തികൾ നടത്തിയ സമരത്തെ തുടർന്ന്‌ കേന്ദ്രം അന്യായമായി പുറത്താക്കിയ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനായില്ലെങ്കിലും അതിന്റെ ജനപിന്തുണ വർദ്ധിക്കുകയുണ്ടായി. ഏറെ കഴിയുന്നതിനു മുമ്പ്‌ പാർട്ടി പിളർന്നു. കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ മറവിൽ തിരിച്ചുവന്ന ജാതിമതശക്തികൾക്കെതിരെ യോജിച്ചു പൊരുതുന്നതിനു പകരം രണ്ട്‌ പാർട്ടികളും അവയുമായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊന്നിൽ സമരസപ്പെടുന്ന സാഹചര്യം സംജാതമായി. ഇരുപാർട്ടികളും പിന്നീട്‌ ഇടതൈക്യം ലക്ഷ്യമിട്ട്‌ കൈകോർത്തെങ്കിലും ഇടതുസ്വഭാവം നഷ്ടപ്പെടുത്തുന്ന കൂട്ടുകെട്ടുകൾ തുടർന്നു.

ദേശീയതലത്തിൽ ഭൂരിപക്ഷ വർഗീയത വളർന്ന സാഹചര്യത്തിൽ നിന്ന്‌ ചില പാഠങ്ങൾ കേരളത്തിലെ ഇടതുപക്ഷം ഉൾക്കൊള്ളേണ്ടതുണ്ട്‌. വിഭജനത്തെ തുടർന്ന്‌ വടക്കൻ സംസ്ഥാനങ്ങളിൽ ധാരാളം പേർ വർഗീയ കലാപങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. ആർഎസ്‌എസും ഹിന്ദു മഹാസഭയും വർഗീയ വിഷം പരത്തി. എന്നിട്ടും ആർഎസ്‌എസിന്റെ ആശീർവാദത്തോടെ രൂപീകരിക്കപ്പെട്ട ജനസംഘത്തിനോ മഹാസഭക്കോ സന്യാസിമാരുണ്ടാക്കിയ രാമ രാജ്യ പരിഷത്തിനോ 1952ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഇതിന്റെ പ്രധാന കാരണം ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ എടുത്ത ശക്തമായ വർഗീയവിരുദ്ധ നിലപാടാണ്‌. പഞ്ചാബിലെ അംബാലയിൽ നിന്ന്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്‌ സ്ഥാനാർഥി അബ്ദുൾ ഗാഫർ ഖാൻ ആ മണ്ഡലത്തിലെ ഏക മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു. രാജീവ്‌ ഗാന്ധിയും പി വി നരസിംഹ റാവുവും ഹിന്ദു വർഗീയതയോട്‌ മൃദുസമീപനം സ്വീകരിച്ചതോടെയാണ്‌ ജനസംഘത്തിന്റെ പിൻഗാമിയായ ബിജെപി വളരാൻ തുടങ്ങിയത്‌. ചില മതനിരപേക്ഷ കക്ഷികളുടെ കോൺഗ്രസ്‌ വിരുദ്ധത എന്ന ഏക ഇന പരിപാടിയും ബിജെപിക്ക്‌ ഗുണം ചെയ്തു.

കേരളത്തിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്‌. പക്ഷെ ഇവിടെയും മതനിരപേക്ഷ കക്ഷികൾ മിണ്ടാതിരുന്നാൽ വർഗീയതയും ജാതീയതയും ഇല്ലാതാകുകയില്ല. അവയുടെ വളർച്ച തടയണമെങ്കിൽ അവക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയണം. (ജനയുഗം, ജൂലൈ 29, 2015.)

Wednesday, July 15, 2015

ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റദോഷം

ബി ആർ പി ഭാസ്കർ
ജനയുഗം

നല്ല പെരുമാറ്റമുണ്ടാകുമ്പോഴാണ്‌ ഒരു നല്ല സമൂഹമുണ്ടാകുന്നത്‌. എന്താണ്‌ നല്ല പെരുമാറ്റമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടാകാം. കാരണം പെരുമാറ്റം സംബന്ധിച്ച സങ്കൽപങ്ങൾ മാറിക്കൊണ്ടിരിക്കും. ഫ്യൂഡൽകാല സങ്കൽപങ്ങൾ വ്യാവസായിക സമൂഹത്തിന്‌ അനുയോജ്യമാവില്ല. മതാധിപത്യ സമൂഹത്തിലെ പെരുമാറ്റ വ്യവസ്ഥകൾ മതനിരപേക്ഷ സമൂഹത്തിന്‌ പറ്റിയതാവില്ല. സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന കൊളോണിയൽ കാലത്തെ രീതികൾ ജനാധിപത്യസമൂഹത്തിൽ നിലനിർത്താനാവില്ല. കാലം മാറുന്നതിനൊത്ത്‌ മാറാൻ എല്ലാവർക്കും കഴിഞ്ഞെന്നിരിക്കില്ല. അതുകൊണ്ട്‌ ഇടയ്ക്കിടയ്ക്ക്‌ പ്രശ്നങ്ങളുണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ല.

ഇപ്പോൾ വിവാദമായിട്ടുള്ള എഡിജിപി ഋഷിരാജ്‌ സിങ്ങിന്റെ ഒരു പൊതുവേദിയിലെ പെരുമാറ്റം ഈ പശ്ചാത്തലത്തിലാണ്‌ പരിശോധിക്കേണ്ടത്‌. ഇരുവരും അതിഥികളായിരുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല എത്തിയപ്പോൾ നേരത്തെ ഇരിപ്പിടത്തിൽ എത്തിയ ഋഷിരാജ്‌ സിങ്ങ്‌ അമർന്നിരിക്കുന്ന ചിത്രമാണ്‌ വിവാദത്തിനിടയാക്കിയത്‌. പൊലീസ്‌ കടുത്ത അച്ചടക്ക സംവിധാനമുള്ള ഒരു സ്ഥാപനമാണ്‌. അതിനാൽ ആദ്യമായി അന്വേഷിക്കേണ്ടത്‌ സേനയുടെ പെരുമാറ്റച്ചട്ടങ്ങൾ എന്തു പറയുന്നു എന്നാണ്‌. താൻ ചട്ടവിരുദ്ധമായി ഒന്നും ചെയ്തില്ലെന്ന്‌ ഋഷിരാജ്‌ സിങ്‌ അവകാശപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം ചട്ടത്തിനു നിരക്കാത്തതാണെന്നു ഡിജിപി ടി പി സെൻകുമാർ പറയുന്നു. ഡിജിപിയുടെ നിലപാട്‌ ശരിയാണെങ്കിൽ ഉചിതമായ നടപടി അദ്ദേഹം സ്വീകരിക്കേണ്ടതാണ്‌. ഋഷിരാജ്‌ സിങ്ങിന്‌ പരാതിയുണ്ടെങ്കിൽ അതു പരിശോധിക്കാൻ അധികാരപ്പെട്ടവരുണ്ട്‌. ആരുടെ വ്യാഖ്യാനമാണ്‌ ശരിയെന്ന്‌ അവർ തീരുമാനിക്കും.

ആഭ്യന്തരമന്ത്രിക്കു കീഴിൽ പ്രവർത്തിക്കുന്ന ഒരുദ്യോഗസ്ഥനാണ്‌ എഡിജിപി. മന്ത്രി വരുമ്പോൾ എഴുന്നേറ്റു നിന്ന്‌ സല്യൂട്ട്‌ ചെയ്യണമോ എന്ന കാര്യത്തിൽ ചട്ടങ്ങൾ പറയുന്നത്‌ എന്തുതന്നെയായാലും കീഴുദ്യോഗസ്ഥന്‌ മേലധികാരിയോട്‌ ബഹുമാനം കാണിക്കാനുള്ള കടമയുണ്ട്‌. ജനാധിപത്യം അത്തരം മര്യാദകൾ ഇല്ലാതാക്കുന്നില്ല. രണ്ടു പേരും അതിഥികളെന്ന നിലയിൽ അവിടെ തുല്യരായിരുന്നുവെന്നും അതുകൊണ്ട്‌ ഋഷിരാജ്‌ സിങ്‌ എഴുന്നേൽക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ചിലർ വാദിക്കുന്നുണ്ട്‌. ആ തുല്യത മേലധികാരിയെ ബഹുമാനിക്കാനുള്ള കടമയിൽ നിന്ന്‌ ഉദ്യോഗസ്ഥനെ ഒഴിവാക്കുന്നില്ല.

ചില ധീരമായ നടപടികളെടുത്തിട്ടുള്ള ഉദ്യോഗസ്ഥനാണ്‌ ഋഷിരാജ്‌ സിങ്‌. അതിന്റെ ഫലമായി അദ്ദേഹത്തിന്‌ പലപ്പോഴും സ്ഥാനചലനങ്ങളുമുണ്ടായിട്ടുണ്ട്‌. പൊതുവെ ഉദ്യോഗസ്ഥന്മാർ മടിച്ചു നിൽക്കുന്നിടത്ത്‌ നിയമപ്രകാരമുള്ള നടപടികളെടുക്കാൻ തയാറായ വ്യക്തിയെന്ന നിലയിൽ അദ്ദേഹം വലിയ തോതിൽ ജനപ്രീതി സമ്പാദിച്ചിട്ടുണ്ട്‌. ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹത്തിന്‌ അനുകൂലമായി ശക്തമായ പ്രചാരണം നടത്തി വരുന്നുണ്ട്‌.

ഈ ആരാധകർ ഒരു കാര്യം മനസിലാക്കണം. സർക്കാരുദ്യോഗസ്ഥർ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുമ്പോൾ അത്‌ അംഗീകരിക്കേണ്ടതു തന്നെ. അതിന്റെ പേരിൽ അദ്ദേഹം നടപടികൾക്കു വിധേയനാകുന്നെങ്കിൽ അതിനെ എതിർക്കുകയും വേണം. പക്ഷെ പെരുമാറ്റദോഷം ആരോപിക്കപ്പെടുമ്പോൾ ഇത്തരം പ്രചാരണം നടത്തുന്നതു ശരിയല്ല.
രാഷ്ട്രീയനേതാക്കന്മാരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആരാധകവൃന്ദങ്ങൾ നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ വളർന്നു വന്നിട്ടുണ്ട്‌. സിനിമാതാരങ്ങളുടെ പേരിലുള്ള ഫാൻസ്‌ ക്ലബ്ബുകളെ കുറിച്ചും നമുക്കറിയാം. വ്യക്തിയെ വീരപുരുഷനാക്കാനുള്ള ആരാധകരുടെ ശ്രമം സമൂഹത്തിന്റെ അനാരോഗ്യത്തെയാണ്‌ കുറിക്കുന്നത്‌.

ഇപ്പോൾ കേരളത്തിൽ സർക്കാരുദ്യോഗസ്ഥന്മാർക്കും ആരാധകസംഘങ്ങളുണ്ടാകുന്നുണ്ടെന്നു തോന്നുന്നു. ഇത്‌ അപകടകരമായ അവസ്ഥയാണ്‌. തങ്ങൾ അസാമാന്യ വ്യക്തികളാണെന്ന ചിന്ത അവരിൽ ജനിപ്പിക്കാൻ ഇതിടയാക്കും.
ഉദ്യോഗസ്ഥന്മാർ നല്ല രീതിയിൽ പ്രവർത്തിക്കണമെന്ന്‌ ആവശ്യപ്പെടാനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. നല്ലതു ചെയ്യുമ്പോൾ തങ്ങളുടെ സംതൃപ്തി അറിയിക്കുന്നതിൽ തെറ്റില്ല. അതേസമയം ഏതെങ്കിലും ഒരു സംഭവത്തിന്റേയൊ ഏതാനും സംഭവങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രം ഒരുദ്യോഗസ്ഥനെ വിലയിരുത്താൻ പാടില്ല. തന്റെ പദവി നൽകുന്ന അധികാരം ദുരുപയോഗം ചെയ്ത്‌ സ്വന്തം നിയന്ത്രണത്തിൽ ഒരു പത്രം പ്രസിദ്ധീകരിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ ചില നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ട്‌ ആ തെറ്റ്‌ തെറ്റല്ലാതാകില്ല. നല്ലതിനെ പ്രശംസിക്കുന്നതോടൊപ്പം തെറ്റായ നടപടിയെ അപലപിക്കാനും നമുക്കാവണം.

ഐഎഎസ്‌ ഉദ്യോഗസ്ഥനായ എം ജി രാജമാണിക്യം ഐപിഎസ്‌ ഉദ്യോഗസ്ഥയായ ഭാര്യ നിശാന്തിനിയുടെ യൂണിഫോം ധരിച്ച്‌ ഫോട്ടോ എടുത്തതാണ്‌ അടുത്ത കാലത്ത്‌ പുറത്തു വന്ന മറ്റൊരു പെരുമാറ്റദോഷാരോപണം.

ഉദ്യോഗസ്ഥതലത്തിലുള്ള ഈ പെരുമാറ്റദോഷങ്ങളെ മറ്റ്‌ തലങ്ങളിൽ നടക്കുന്ന സമാന പ്രവൃത്തികളുമായി ചേർത്തു വായിക്കേണ്ടതാണ്‌. നിയമസഭയിലും മറ്റു പല വേദികളിലും സമൂഹത്തിനു മാതൃകയാകേണ്ടവർ അപലപനീയമായ രീതിയിൽ പെരുമാറുന്നത്‌ നാം കാണുന്നുണ്ട്‌.
സാധാരണഗതിയിൽ ക്യാമറയുടെ മുന്നിൽ നല്ല പെരുമാറ്റം കാഴ്ചവയ്ക്കാനാണ്‌ എല്ലാവരും ശ്രമിക്കുക. എന്നാൽ കേരളത്തിൽ ക്യാമറയുടെ മുന്നിൽ അധമമായ രീതിയിൽ പെരുമാറാൻ പലർക്കും മടിയില്ല. പെരുമാറ്റദോഷത്തെ അടിയന്തരശ്രദ്ധ അർഹിക്കുന്ന സാമൂഹ്യപ്രശ്നമായി കാണേണ്ട കാലമായി. (ജനയുഗം, ജൂലൈ 15, 2015)

Wednesday, July 1, 2015

അരുവിക്കര ആത്മപരിശോധന ആവശ്യപ്പെടുന്നു

ബി ആർ പി ഭാസ്കർ
അഭിമാനിക്കാവുന്ന വിജയമാണ്‌ അരുവിക്കരയിൽ യുഡിഎഫ്‌ കൈവരിച്ചിരിക്കുന്നത്‌. ഈ ഉപതെരഞ്ഞെടുപ്പ്‌ സർക്കാരിനെ കുറിച്ചുള്ള വിധിയെഴുത്താകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എതിരാളികൾ, പ്രത്യേകിച്ച്‌ എൽഡിഎഫ്‌, സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ ഊന്നിക്കൊണ്ട്‌ അതിശക്തമായ പ്രചാരണം നടത്തി. എന്നിട്ടും കോൺഗ്രസ്‌ സ്ഥാനാർഥി കെ എസ്‌ ശബരീനാഥിന്‌ സാമാന്യം നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനായി എന്നത്‌ ഗൗരവത്തോടെ കാണേണ്ടതാണ്‌. മണ്ഡലത്തിലെ ജനങ്ങൾ യുഡിഎഫിനു അനുകൂലമായി വിധി എഴുതിയെന്നതിൽ സംശയമില്ല. പക്ഷെ ഈ വിജയം സർക്കാരിനെതിരായ ഗുരുതരമായ ആരോപണങ്ങൾ ഇല്ലാതാക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി മനസിലാക്കണം. കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഭരണം എന്ന ദുഷ്പേര്‌ അതു കഴുകിക്കളയുന്നുമില്ല.
അസംബ്ലി സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ നിര്യാണം മൂലം ഒഴിവു വന്ന സീറ്റിലേക്ക്‌ കോൺഗ്രസ്‌ അദ്ദേഹത്തിന്റെ മകൻ കെ എസ്‌ ശബരീനാഥനെ സ്ഥാനാർഥിയാക്കിയത്‌ സഹതാപതരംഗം പ്രതീക്ഷിച്ചായിരുന്നു. മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയിൽ തന്റെ അച്ഛൻ നടത്തിയ പ്രവർത്തനങ്ങളെ ഓർമിപ്പിച്ചുകൊണ്ടാണ്‌ ശബരീനാഥൻ പ്രചാരണം നടത്തിയത്‌. കാർത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖയെ നിറുത്താനാണ്‌ കോൺഗ്രസിലെ ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, വി എം സുധീരൻ എന്നീ ത്രിമൂർത്തികൾ ആഗ്രഹിച്ചത്‌. ശബരീനാഥൻ സ്ഥാനാർഥിയാകട്ടെ എന്നു തീരുമാനിച്ചത്‌ കാർത്തികേയന്റെ കുടുംബമാണ്‌. ഒരു നല്ല ഉദ്യോഗം ഉപേക്ഷിച്ച്‌ അങ്കത്തട്ടിലിറങ്ങിയ അദ്ദേഹത്തിന്റെ യുവത്വം മറ്റ്‌ പ്രമുഖ കക്ഷികളുടെ സ്ഥാനാർഥികളേക്കാൾ അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നു തോന്നുന്നു. അദ്ദേഹം കാഴ്ചവെച്ച തരത്തിലുള്ള മികച്ച പ്രകടനം നടത്താൻ സുലേഖയ്ക്ക്‌ ഒരുപക്ഷെ കഴിയുമായിരുന്നില്ല.
അരുവിക്കര പരമ്പരാഗതമായി കോൺഗ്രസിനു മുൻതൂക്കമുള്ള മണ്ഡലമാണ്‌. അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിക്കു നൽകിയതിനേക്കാൾ കൂടുതൽ വോട്ടുകൾ എൽഡിഎഫ്‌ സ്ഥാനാർഥിക്കു നൽകിക്കൊണ്ട്‌ തങ്ങൾ ആരെയും അന്ധമായി പിന്തുണയ്ക്കുന്നവരല്ലെന്ന്‌ അവിടത്തെ ജനങ്ങൾ വ്യക്തമാക്കിയിരുന്നു. യുഡിഎഫും എൽഡിഎഫും ബിജെപിയും തങ്ങളുടെ മാനുഷികവും ഭൗതികവുമായ ശേഷി പരമാവധി വിനിയോഗിച്ചുകൊണ്ട്‌ ഇതിനുമുമ്പ്‌ കണ്ടിട്ടില്ലാത്ത പ്രചണ്ഡ പ്രചാരണമാണ്‌ ഒരു മാസക്കാലം അവിടെ നടത്തിയത്‌.
യുഡിഎഫ്‌ സ്ഥാനാർഥിക്കുവേണ്ടി ഉമ്മൻചാണ്ടിയും ചെന്നിത്തലയും സുധീരനും എൽഡിഎഫ്‌ സ്ഥാനാർഥിക്കു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുൻ സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനും മണ്ഡലത്തിൽ ഏറെ സമയം ചെലവഴിച്ചു. സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള എം വിജയകുമാർ എൽഡിഎഫിനു കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയായിരുന്നു. അണിയറയിലിരുന്നു എൽഡിഎഫ്‌ പ്രചാരണത്തിനു ചുക്കാൻ പിടിച്ച പിണറായി പാർട്ടിയുടെ ഏറ്റവും പ്രഗത്ഭനായ സംഘാടകനാണ്‌. ഏറ്റവും വലിയ ജനപ്രിയ നേതാവെന്നു കരുതപ്പെടുന്ന വി എസ്‌ പൊതുവേദികളിൽ നിറഞ്ഞാടി. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും മുന്നണി പ്രവർത്തകർ പ്രചാരണത്തിൽ പങ്കാളികളാകാനെത്തി.
സാഹചര്യങ്ങൾ ഏറെ അനുകൂലമായിരുന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽകൈ നിലനിർത്താനാകാഞ്ഞതെന്തുകൊണ്ടാണെന്ന്‌ എൽഡിഎഫ്‌, പ്രത്യേകിച്ചും അതിനെ നയിക്കുന്ന സിപിഎം, ഗൗരവപൂർവം പരിഗണിക്കണം. ആർഎസ്പിയും സോഷ്യലിസ്റ്റ്‌ ജനതയും വിട്ടുപോയത്‌ എൽഡിഎഫിനെ ദുർബലപ്പെടുത്തിയെന്ന്‌ ഈ ഉപതെരഞ്ഞെടുപ്പു ഫലം ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു. അവരെ തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി കാണുന്നില്ല. അതേസമയം വി എസ്‌ നിയമയുദ്ധം നടത്തി അഴിമതിക്ക്‌ ജയിലിലാക്കുകയും പിന്നീട്‌ മറ്റു കാരണങ്ങളാൽ യുഡിഎഫ്‌ പുറന്തള്ളുകയും ചെയ്ത ആർ ബാലകൃഷ്ണപിള്ളയെ ഒപ്പം കൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്നു. അബ്ദുൾ നാസർ ംഅദനിയെയും ഹിന്ദുത്വ ക്യാമ്പിൽ നിന്നു വന്ന കെ രാമൻ പിള്ളയെയും ഒപ്പം നിറുത്തിക്കൊണ്ട്‌ ഒരു തെരഞ്ഞെടുപ്പു കാലത്ത്‌ പിണറായി നടത്തിയ പരീക്ഷണം ഗുണം ചെയ്തില്ലെന്നു തന്നെയല്ല, ഏറെ ദോഷം ചെയ്തു. കോടിയേരിയുടെ കീഴിൽ നടക്കുന്ന ബാലകൃഷ്ണപിള്ളയുമായുള്ള ബാന്ധവവും അതുപോലെ അവസാനിക്കുകയേ ഉള്ളു. എൻഎസ്‌എസ്‌ കൂടെയില്ലെങ്കിൽ കൊട്ടാരക്കരയ്ക്കു പുറത്ത്‌ ബാലകൃഷ്ണപിള്ളയും ടെലിവിഷൻ ക്യാമറ മുന്നിലില്ലെങ്കിൽ ഈരാറ്റുപേട്ടക്കു പുറത്ത്‌ പി സി ജോർജും ഒന്നുമല്ല.
അരുവിക്കരയിലേക്ക്‌ ഒ രാജഗോപാലിനേക്കാൾ നല്ലൊരു സ്ഥാനാർഥിയെ ബിജെപി.ക്ക്‌ കണ്ടെത്താനാകുമായിരുന്നില്ല. കേന്ദ്ര സഹമന്ത്രിയായിരുന്ന ചെറിയ കാലയളവിൽ കേരളത്തിനു ഗുണകരമായ ചില കാര്യങ്ങൾ അദ്ദേഹം ചെയ്തത്‌ നന്ദിയോടെ ഓർക്കുന്ന ഏറെപ്പേർ ഇവിടെയുണ്ട്‌. പക്ഷെ തന്റെ സാന്നിധ്യം ശക്തമായി അറിയിക്കാനല്ലാതെ പാർട്ടിക്കുവേണ്ടി അക്കൗണ്ട്‌ തുറക്കാൻ അദ്ദേഹത്തിനായില്ല. ഈ ഉപതെരഞ്ഞെടുപ്പിൽ അതു രണ്ട്‌ മുന്നണികളിൽ നിന്നും വോട്ട്‌ പിടിച്ചെടുത്തിട്ടുണ്ട്‌. യുഡിഎഫിനേക്കാൾ എൽഡിഎഫിനെയാണ്‌ അതിന്റെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുന്നതെന്നത്‌ ആശങ്കക്ക്‌ വക നൽകുന്ന ഒരു വസ്തുതയാണ്‌. കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന സാഹചര്യത്തിൽ ബിജെപിക്ക്‌ ഇവിടെ സ്വാധീനം വർധിപ്പിക്കാനാകും. ഹിന്ദുത്വം നവോത്ഥാന മൂല്യങ്ങളുമായി പൊരുത്തക്കേടുള്ള ആശയമാണെന്ന പൊതുവീക്ഷണമാണ്‌ കേരളത്തിൽ അതിന്റെ വളർച്ചയ്ക്കുള്ള പ്രധാന പ്രതിബന്ധം. നവോത്ഥാനമൂല്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന്‌ ബിജെപിയുടെ വളർച്ച തടയാനാവില്ല.
അരുവിക്കര അടിയന്തരമായ ആത്മപരിശോധന ആവശ്യപ്പെടുന്നു. യുഡിഎഫിനേക്കാൾ ഉയർന്ന ധാർമിക നിലവാരം തങ്ങൾ നിലനിർത്തുന്നുണ്ടെന്ന്‌ വിശ്വസിക്കുന്ന എൽഡിഎഫ്‌ കക്ഷികൾ, പ്രത്യേകിച്ചും കമ്യൂണിസ്റ്റ്‌ പാർട്ടികൾ, ആ വിശ്വാസം സാമാന്യജനങ്ങൾക്കു നഷ്ടമായിരിക്കുന്നെന്ന്‌ തിരിച്ചറിയണം. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന സമകാല സാഹചര്യങ്ങളിൽ ഇടതുപക്ഷം പ്രസക്തി നിലനിറുത്തേണ്ടത്‌ ധാർമികമേന്മയിലൂടെയാണ്‌. (ജനയുഗം, ജൂലൈ 1, 2015).