Wednesday, March 30, 2016

ജനാധിപത്യം വീണ്ടും അട്ടിമറിക്കപ്പെടുന്നു

ബി.ആർ.പി. ഭാസ്കർ
ജനയുഗം

അരുണാചൽപ്രദേശിനു പിന്നാലെ ഉത്തരാഖണ്ഡിലും കേന്ദ്രം കോൺഗ്രസ്‌ സർക്കാരിനെ പുറത്താക്കിയിരിക്കുന്നു. രണ്ടിടത്തും മാറ്റമുണ്ടായത്‌ സമാന സാഹചര്യങ്ങളിലാണ്‌. ആദ്യം കോൺഗ്രസ്‌ കക്ഷിയിൽ വിമതർ കലാപക്കൊടി ഉയർത്തുന്നു. ബദൽ സർക്കാരുണ്ടാക്കാൻ ബിജെപി അവർക്ക്‌ സഹായം വാഗ്ദാനം ചെയ്യുന്നു. കോൺഗ്രസുകാരനായ സ്പീക്കർ വിമതർക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടിയെടുക്കാൻ തയ്യാറെടുക്കുന്നു. വിമതരും ബിജെപിയും ചേർന്ന്‌ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നു. രാഷ്ട്രീയരംഗം അങ്ങനെ കലങ്ങി മറിയുമ്പോൾ ഗവർണർ സർക്കാരിനെ പിരിച്ചുവിട്ട്‌ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുന്നു. കേന്ദ്ര മന്ത്രിസഭ ഗവർണറുടെ ശുപാർശ അംഗീകരിക്കുന്നു. രാഷ്ട്രപതി പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുന്നു.

രണ്ട്‌ സംസ്ഥാനങ്ങളിലും നിയമസഭ മരവിപ്പിച്ചു നിർത്തിക്കൊണ്ടാണ്‌ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്‌. ഇത്‌ ബദൽ മന്ത്രിസഭയുണ്ടാക്കുന്നതിന്‌ സാവകാശം നൽകുന്നു. അരുണാചൽപ്രദേശിൽ നിയമസഭ മരവിപ്പിച്ച്‌ മുന്നാഴ്ച കഴിഞ്ഞപ്പോൾ ഗവർണർ വിമത കോൺഗ്രസ്‌ നേതാവ്‌ കലിഖൊ പൂലിനെ മുഖ്യമന്ത്രിയായി നിയമിച്ചു. ബിജെപി മന്ത്രിസഭയിൽ ചേരാതെ സർക്കാരിനെ പുറത്തുനിന്ന്‌ പിന്തുണയ്ക്കുകയാണ്‌. ഉത്തരാഖണ്ഡിലും ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതേ രീതിയിൽ ബിജെപി പുറത്തുനിന്ന്‌ പിന്തുണയ്ക്കുന്ന ഒരു വിമത കോൺഗ്രസ്‌ സർക്കാർ പ്രതീക്ഷിക്കാവുന്നതാണ്‌.
പുറത്തുനിന്നുള്ള പിന്തുണ ഒരു താൽക്കാലിക നടപടിയാകാനാണിട. അധികാരമോഹം കൊണ്ടല്ല കോൺഗ്രസ്‌ സർക്കാരുകളെ അട്ടിമറിച്ചതെന്ന ധാരണ നൽകാനാണ്‌ ഈ സമീപനം സ്വീകരിക്കുന്നത്‌. അടുത്ത കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കേണ്ട സംസ്ഥാനമാണ്‌ ഉത്തരാഖണ്ഡ്‌. അവിടത്തെ ബിജെപി എംഎൽഎമാർ ഒരു കൊല്ലം ഇങ്ങനെ തള്ളിനീക്കാൻ തയ്യാറായേക്കാം. എന്നാൽ പുതിയ തെരഞ്ഞെടുപ്പിന്‌ 2019 വരെ കാത്തിരിക്കേണ്ട അരുണാചൽപ്രദേശിലെ ബിജെപി എംഎൽഎമാർ അതുവരെ ഇങ്ങനെ കഴിയാൻ തയ്യാറായെന്ന്‌ വരില്ല.

രണ്ട്‌ സംസ്ഥാനങ്ങളിലും സർക്കാരിനെ അട്ടിമറിക്കുന്നതിൽ ഗവർണർമാർ നിർണായകമായ പങ്കാണ്‌ വഹിച്ചത്‌. ഇതൊരു പുതിയ കാര്യമല്ല. കേന്ദ്രത്തിൽ കോൺഗ്രസ്‌ അധികാരത്തിലിരിക്കെ നിയമിക്കപ്പെട്ട പല ഗവർണർമാരും ഈവിധത്തിൽ പക്ഷപാതപരമായി പെരുമാറിയിരുന്നു. ആ നിലയ്ക്ക്‌ കോൺഗ്രസിന്‌ അതേക്കുറിച്ച്‌ പരാതിപ്പെടാൻ എന്ത്‌ അർഹതയാണുള്ളത്‌?
അരുണാചൽപ്രദേശ്‌ ഗവർണർ ജെ പി രാജ്ഖോവ ഭരണഘടനാ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്‌ നടത്തിയത്‌. മന്ത്രിസഭയുടെയൊ മൂഖ്യമന്ത്രിയുടെയൊ ശുപാർശ കൂടാതെ അദ്ദേഹം നിയമസഭാ സമ്മേളനത്തിന്റെ തീയതിയും അജൻഡയും നിശ്ചയിച്ചു. ആ നടപടിക്കെതിരെ കോൺഗ്രസ്‌ കോടതിയെ സമീപിച്ചെങ്കിലും ഹർജിയിൽ തീർപ്പുണ്ടാകും മുമ്പെ ഭരണമാറ്റം നടന്നു. വിഷയം മുന്നിൽ വന്നയുടൻ സുപ്രിം കോടതി ഗവർണർക്ക്‌ നോട്ടീസയക്കാൻ ഉത്തരവിട്ടു. ഭരണഘടനപ്രകാരം കോടതികൾക്ക്‌ പ്രസിഡന്റിനും ഗവർണർക്കുമെതിരെ നടപടിയെടുക്കാനാവില്ല. ഈ അടിസ്ഥാന വസ്തുത സുപ്രിം കോടതി ജഡ്ജിമാർ ഓർത്തില്ലെന്നത്‌ അത്ഭുതകരമെന്നെ പറയാനാവൂ. പിന്നീട്‌ കോടതി തെറ്റ്‌ അംഗീകരിച്ചുകൊണ്ട്‌ നോട്ടീസ്‌ പിൻവലിച്ചു. ബന്ധപ്പെട്ടവർ നടപടികൾ പാലിച്ചുവോ എന്നു പരിശോധിക്കുന്ന കോടതി ഇക്കാര്യത്തിൽ തീർപ്പുണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി നിലനിർത്തണമെന്ന്‌ ഉത്തരവിട്ടിരുന്നു. വിമത കോൺഗ്രസ്‌ നേതാവിനെ മുഖ്യമന്ത്രിയായി നിയമിക്കാൻ ഗവർണർ തീരുമാനിച്ചപ്പോൾ കോടതി ആ ഉത്തരവ്‌ റദ്ദാക്കുകയും പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക്‌ സമ്മതം നൽകുകയും ചെയ്തു.

വിമതർ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി ഹരീഷ്‌ റാവത്തിനെതിരെ തിരിഞ്ഞപ്പോൾ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന്‌ തെളിയിക്കാൻ ഗവർണർ കെ കെ പോൾ അദ്ദേഹത്തിന്‌ മാർച്ച്‌ 28 വരെ സമയം നൽകിയിരുന്നു. എന്നാൽ സഭയുടെ തീരുമാനത്തിനു കാത്തുനിൽക്കാതെ മാർച്ച്‌ 27ന്‌ സർക്കാരിനെ പിരിച്ചുവിട്ട്‌ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ റാവത്തിനാകുമെന്ന ഭയം മൂലമാണ്‌ ഗവർണർ അദ്ദേഹത്തെ പിരിച്ചുവിട്ടതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരത്തിലുള്ള ആദ്യത്തെ അട്ടിമറി നടന്നത്‌ കേരളത്തിലാണല്ലൊ. നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നപ്പോഴാണ്‌ കേന്ദ്രം 1959ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെ പിരിച്ചുവിട്ടത്‌. നീണ്ട കോൺഗ്രസ്‌ ഭരണകാലത്ത്‌ മറ്റ്‌ പല സംസ്ഥാന സർക്കാരുകളും ഇതേപോലെ അന്യായമായി പിരിച്ചുവിടപ്പെട്ടു. അടിയന്തരാവസ്ഥ സർക്കാരിന്റെ പതനത്തെ തുടർന്ന്‌ അധികാരത്തിലേറിയ ജനതാ സർക്കാരും തികച്ചും പക്ഷപാതപരമായി പല സംസ്ഥാന സർക്കാരുകൾക്കുമെതിരെ നടപടിയെടുത്തു.

ഗവർണർമാരെ ഉപയോഗിച്ച്‌ ഭരണഘടന അട്ടിമറിക്കുന്നതിനെതിരെ വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന്‌ അവരുടെ നിയമനത്തെയും അധികാരത്തെയുംക്കുറിച്ച്‌ പഠിച്ച്‌ റിപ്പോർട്ട്‌ നൽകാൻ 1983ൽ കേന്ദ്രം മുൻ സുപ്രിം കോടതി ജഡ്ജി ആർ എസ്‌ സർക്കാരിയ അദ്ധ്യക്ഷനായുള്ള ഒരു കമ്മിഷനെ നിയോഗിക്കുകയുണ്ടായി. ഗവർണർമാർ ഭരണഘടനാനുസൃതമായി മാത്രം പെരുമാറുന്നുവെന്ന്‌ ഉറപ്പാക്കാൻ സഹായകമായ നിരവധി ശുപാർശകൾ കമ്മിഷൻ നൽകി. മാറിമാറി അധികാരത്തിൽ വന്നിട്ടുള്ള കക്ഷികളൊന്നും അവ സത്യസന്ധമായി നടപ്പാക്കാറില്ല.

ഭരണഘടനയുടെ 356-ാ‍ം അനുച്ഛേദമാണ്‌ കേന്ദ്രത്തിന്‌ ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനുള്ള അധികാരം നൽകുന്നത്‌. ഈ വകുപ്പിൻ പ്രകാരമുള്ള നടപടികൾ തങ്ങൾക്ക്‌ പരിശോധിക്കാനാവില്ല എന്ന നിലപാടാണ്‌ ഉയർന്ന കോടതികൾ ആദ്യം എടുത്തിരുന്നത്‌. എന്നാൽ ഈ വകുപ്പ്‌ കേന്ദ്രം ദുരുപയോഗം ചെയ്യുന്നെന്ന പരാതിയുമായി കർണ്ണാടക മുൻ മുഖ്യമന്ത്രി എസ്‌ ആർ ബൊമ്മൈ സമീപിച്ചപ്പോൾ വിഷയം പുന:പരിശോധിക്കാൻ സുപ്രിം കോടതി തയാറായി. ബൊമ്മൈ കേസ്‌ കേട്ട ബെഞ്ചിലെ ജഡ്ജിമാർ ആറ്‌ വ്യത്യസ്ത വിധികൾ നൽകി. അവയിൽ നിന്ന്‌ വായിച്ചെടുക്കാവുന്ന പ്രധാന പൊതു തത്വം മന്ത്രിസഭ ഭൂരിപക്ഷം തെളിയിക്കേണ്ടത്‌ ഗവർണറുടേയൊ രാഷ്ട്രപതിയുടേയൊ മുന്നിലല്ല, നിയമസഭയിലാണ്‌ എന്നതാണ്‌. ഈ തത്വത്തിന്റെ ലംഘനമാണ്‌ ഉത്തരാഖണ്ഡിൽ നടന്നിരിക്കുന്നത്‌. രാഷ്ട്രപതി അതിന്‌ കൂട്ടുനിൽക്കുകയും ചെയ്തു. ഭരണം നഷ്ടപ്പെട്ട കോൺഗ്രസ്‌ കോടതിയെ സമീപിച്ചിരിക്കുകയാണ്‌. അരുണാചൽപ്രദേശ്‌ അനുഭവം ഇക്കാര്യത്തിൽ പ്രതീക്ഷയ്ക്ക്‌ വക നൽകുന്നതല്ല.

മുഖ്യമന്ത്രിമാർ മാലാഖമാരല്ല. ഭൂരിപക്ഷം തെളിയിച്ച്‌ അധികാരം നിലനിർത്താൻ അവർ പല തരികിടകളും കാണിച്ചെന്നിരിക്കും. കേന്ദ്രത്തിൽ പി വി നരസിംഹ റാവു എംപിമാർക്ക്‌ കാശു കൊടുത്തു ഭൂരിപക്ഷം സൃഷ്ടിച്ച കഥ ആർക്കാണറിയാത്തത്‌? പ്രധാനമന്ത്രി അത്ര ദൂരം പോയാൽ അതിലും കൂടുതൽ ദുരം പോകാൻ മുഖ്യമന്ത്രിമാർ തയാറാകും. ഈ സാഹചര്യത്തിൽ അവരെടുക്കുന്ന നടപടികളെക്കുറിച്ച്‌ സംശയങ്ങളുണ്ടാകാം. ഗവർണർമാരുടെയും സ്പീക്കർമാരുടെയും നടപടികളെക്കുറിച്ചും അങ്ങനെ പറയാവുന്ന അവസ്ഥ നിലനിൽക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ നടത്തിപ്പുകാർ അതിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വസിക്കുന്നവരും അവ സത്യസന്ധമായി പാലിക്കാൻ തയാറുള്ളവരും അല്ലെന്നതാണ്‌ നാം നേരിടുന്ന യഥാർഥ പ്രശ്നം. അത്തരക്കാർ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലെത്തുന്നില്ലെന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ വോട്ടർമാരാണ്‌.

Wednesday, March 16, 2016

ഒഴിവാക്കാവുന്ന അറസ്റ്റും തടങ്കലും


ബി ആർ പി ഭാസ്കർ
ജനയുഗം

ഒരു സമരത്തിനിടയിൽ അഡിഷണൽ ഡിസ്ട്രിക്ട്‌ മജിസ്ട്രേട്ടിനെ ആക്രമിച്ചെന്ന ആരോപണം നേരിടുന്നയാളാണ്‌ ഇ എസ്‌ ബിജിമോൾ എംഎൽഎ. ഇത്തരം സംഭവങ്ങളിൽ കേസെടുക്കാനുള്ള ചുമതല പൊലീസിനുണ്ട്‌. ഈ ഉദ്യോഗസ്ഥന്‌ എന്തുകൊണ്ടോ പൊലീസിൽ വിശ്വാസമില്ലെന്ന്‌ തോന്നുന്നു. അദ്ദേഹം നേരിട്ട്‌ സമർപ്പിച്ച ഒരു ഹർജി കേരളാ ഹൈക്കോടതിയുടെ മുന്നിലുണ്ട്‌. ഏതാനും ആഴ്ച മുമ്പ്‌ ഹർജി പരിഗണനക്കെടുത്തപ്പോൾ ബിജിമോളെ എന്തുകൊണ്ട്‌ അറസ്റ്റു ചെയ്തില്ല എന്ന്‌ കോടതി ചോദിക്കുകയുണ്ടായി. കേസ്‌ വീണ്ടും പരിഗണനക്കു വന്നപ്പോൾ ബിജിമോളുടെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ്‌ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാണിച്ച്‌ പൊലീസ്‌ റിപ്പോർട്ടു സമർപ്പിച്ചു. കോടതിക്ക്‌ ആ റിപ്പോർട്ട്‌ സ്വീകാര്യമായില്ല. റിപ്പോർട്ട്‌ തള്ളിയ കോടതി അറസ്റ്റ്‌ വിഷയം വീണ്ടും ഉന്നയിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ആവശ്യമാണെന്ന്‌ നിരീക്ഷിക്കുകയും ചെയ്തു.
സെഷൻസ്‌ കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട കേസുകളിൽ പ്രതികളെ അറസ്റ്റു ചെയ്യുന്ന പതിവ്‌ രീതി പൊലീസ്‌ ഈ കേസിൽ പിന്തുടർന്നിട്ടില്ല. ഇത്‌ പ്രതി എംഎൽഎ ആയതുകൊണ്ടാണെന്ന്‌ കോടതി കരുതുന്നു. നിയമത്തിന്റെ മുന്നിൽ നിയമസഭാംഗത്തിന്‌ സാധാരണ പൗരനുള്ള അവകാശങ്ങളേയുള്ളു. ആ നിലയ്ക്ക്‌ എംഎൽഎ ആയതുകൊണ്ട്‌ പൊലീസ്‌ പ്രത്യേക പരിഗണന നൽകുന്നെങ്കിൽ അത്‌ തെറ്റാണ്‌. അതിനാലാകണം കോടതി ബിജിമോളുടെ അറസ്റ്റ്‌ വിഷയം വീണ്ടും വീണ്ടും ഉയർത്തുന്നത്‌.

എന്നാൽ ഈ വിഷയത്തെ മറ്റൊരു വിധത്തിലും സമീപിക്കാവുന്നതാണ്‌. അറസ്റ്റ്‌ എന്ന പതിവു രീതി എങ്ങനെയാണുണ്ടായത്‌? അത്‌ യഥാർഥത്തിൽ ആവശ്യമാണോ? നിലവിലുള്ള ക്രിമിനൽ നിയമം ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്‌. നമ്മുടെ നിയമപരിപാലന വ്യവസ്ഥയും കൊളോണിയൽ ഫ്യൂഡൽ കാലത്ത്‌ അവർ രൂപപ്പെടുത്തിയതാണ്‌. രാജ്യം സ്വാതന്ത്ര്യം നേടിയശേഷം നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും സംവിധാനങ്ങളുടെ പ്രവർത്തനങ്ങളിൽ കൊളോണിയൽ ഫ്യൂഡൽ കാല പാരമ്പര്യത്തിന്റെ സ്വാധീനം ഇന്നും പ്രകടമാണ്‌. ബ്രിട്ടീഷുകാർ അധികാരം പിടിച്ചെടുത്തപ്പോൾ അവരുമായി സഹകരിക്കാൻ അതാത്‌ പ്രദേശങ്ങളിലെ ഉപരിവർഗം തയാറായി. നഷ്ടപ്പെടാൻ പലതുമുള്ളതുകൊണ്ട്‌ അധികാരികളുമായി സഹകരിക്കുന്ന നയമാണ്‌ വരേണ്യവർഗം പൊതുവേ എപ്പോഴും സ്വീകരിക്കുന്നത്‌. അവരിൽ വിശ്വാസമർപ്പിക്കാൻ കൊളോണിയൽ അധികാരികൾ തയ്യാറുമായിരുന്നു. എന്നാൽ സാധാരണ ജനങ്ങളിൽ അവർക്ക്‌ വിശ്വാസമുണ്ടായിരുന്നില്ല. ആ അവിശ്വാസം അവരുണ്ടാക്കിയ വ്യവസ്ഥയിൽ സ്വാഭാവികമായും പ്രതിഫലിച്ചു.

അവരുണ്ടാക്കിയ ചട്ടവ്യവസ്ഥയുടെയും സംവിധാനത്തിന്റെയും സഹായത്തോടെയാണ്‌ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തയ്യാറാക്കപ്പെട്ട ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതി പ്രാവർത്തികമാക്കാൻ നാം ശ്രമിക്കുന്നത്‌. ഇത്‌ പല വൈരുദ്ധ്യങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്‌. പല സന്ദർഭങ്ങളിലും പല രീതികളിലും അത്‌ വെളിപ്പെടാറുമുണ്ട്‌. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിലേറുന്നവർ ഈ സാഹചര്യം അവരവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിന്‌ എത്ര ഉദാഹരണം വേണമെങ്കിലും നിരത്താനാകും.
ജവഹർലാൽ നെഹ്രു സർവകലാശാലാ യൂണിയൻ പ്രസിഡന്റ്‌ കന്നയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കുറ്റമാണ്‌ ഏറ്റവും പുതിയ ഉദാഹരണം. ഭരണഘടന നിലവിൽ വന്നപ്പോൾ അതിന്റെ വ്യവസ്ഥകൾക്കനുസൃതമല്ലാത്ത എല്ലാ നിയമങ്ങളും അസാധുവായി. വിദേശ ഭരണാധികാരികൾ അവർക്കെതിരായ നീക്കങ്ങൾ തടയാൻ രൂപകൽപന ചെയ്ത രാജ്യദ്രോഹം എന്ന ‘കൊടുംകുറ്റം’ നിയമപുസ്തകത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. ഭരണകൂടങ്ങൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ അത്‌ പ്രയോഗിക്കുകയും ചെയ്യുന്നു. സാധാരണയായി പൊലീസിന്‌ രാജ്യദ്രോഹക്കേസുകളിൽ പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാറില്ല. എന്നിട്ടും അതുപേക്ഷിക്കാൻ അവർ തയ്യാറല്ല. കാരണം ശിക്ഷ വാങ്ങിക്കൊടുക്കാനായില്ലെങ്കിലും അതുപയോഗിച്ച്‌ എതിരാളികളെ ദ്രോഹിക്കാൻ കഴിയും.

രാജ്യത്തിനകത്തും പുറത്തുമുണ്ടായ പ്രതിഷേധങ്ങളിൽ കേന്ദ്ര കഥാപാത്രമായ കന്നയ്യ കുമാറിന്‌ അൽപം വൈകിയാണെങ്കിലും ഡൽഹി ഹൈക്കോടതി ജാമ്യം നൽകി. എന്നാൽ അതേ കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട മറ്റ്‌ രണ്ട്‌ ജെഎൻയു വിദ്യാർഥികളും ഡൽഹി സർവകലാശാലാ മുൻ അധ്യാപകൻ എസ്‌എആർ ഗിലാനിയും ഇപ്പോഴും തടങ്കലിലാണ്‌.

ഭരണകൂടം പ്രതിയെ തീവ്രവാദിയെന്നോ നക്സലൈറ്റെന്നോ മുദ്രകുത്തിയാൽ പൗരന്‌ അവകാശപ്പെട്ട നിയമപരിരക്ഷ നൽകാൻ ഉയർന്ന കോടതികൾ പോലും മടിക്കുന്ന സാഹചര്യവും ഉണ്ട്‌. നിശ്ചിതകാലയളവിൽ പൊലീസ്‌ കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക്‌ ജാമ്യം നൽകുന്നതാണ്‌ കോടതികളുടെ പതിവ്‌ രീതി. നക്സലൈറ്റ്‌ ലഘുലേഖകൾ കയ്യിൽ വെച്ചിരുന്നതിന്റെ പേരിലാണ്‌ ആദിവാസികൾക്കിടയിൽ ആതുരസേവനം നടത്തുന്ന ഭിഷഗ്വരനും മനുഷ്യാവകാശപ്രവർത്തകനുമായ ഡോ.ബിനായക്‌ സെന്നിനെതിരെ ഛത്തിസ്ഗഢ്‌ ഭരണകൂടം കേസെടുത്തത്‌. സുപ്രിം കോടതി വരെ പോയിട്ടും അദ്ദേഹത്തിന്‌ വിചാരണ ഘട്ടത്തിൽ ജാമ്യം കിട്ടിയില്ല. ആ അനീതിക്കെതിരെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി മനുഷ്യാവകാശ സംഘടനകളും മുപ്പതിലധികം നോബൽ സമ്മാന ജേതാക്കളും ശബ്ദമുയർത്തി. അതുകൊണ്ടുകൂടിയാകണം കീഴ്ക്കോടതി കുറ്റവാളിയാണെന്ന്‌ വിധിച്ച്‌ ശിക്ഷ നൽകിയശേഷം അപ്പീൽ കൊടുത്തപ്പോൾ സുപ്രിം കോടതി അദ്ദേഹത്തിന്‌ ജാമ്യം നൽകാൻ തയാറായത്‌. ആ അവസരത്തിൽ നക്സലൈറ്റ്‌ ലഘുലേഖ കയ്യിൽ വെച്ചതുകൊണ്ട്‌ ഒരാൾ നക്സലൈറ്റ്‌ ആണെന്ന്‌ തീരുമാനിക്കാനാകില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു.

അബ്ദുൾ നാസർ ംഅദനിയുടെ അനുഭവം കേരളിയർക്ക്‌ സുപരിചിതമാണ്‌. കോയമ്പത്തൂരിൽ നടന്ന സ്ഫോടനം സംബന്ധിച്ച കേസിൽ പ്രതിയാക്കപ്പെട്ട അദ്ദേഹത്തിന്‌ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നിട്ടും ജാമ്യവും പരോളും നിഷേധിക്കപ്പെട്ടു. തുടർച്ചയായി ഒൻപതിൽപരം വർഷം തടങ്കലിൽ കഴിഞ്ഞശേഷം വിചാരണക്കോടതി കുറ്റവാളിയല്ലെന്നു കണ്ട്‌ അദ്ദേഹത്തെ വിട്ടയച്ചു. ജയിൽ മോചിതനായി നാട്ടിൽ വന്നു ഏറെ കഴിയും മുമ്പ്‌ കർണാടക പൊലീസ്‌ അദ്ദേഹത്തെ ബംഗളൂരുവിൽ നടന്ന സ്ഫോടനങ്ങളുടെ പേരിൽ അറസ്റ്റു ചെയ്തു. കേസിന്റെ ഇതുവരെയുള്ള പോക്ക്‌ കോയമ്പത്തൂരിന്റെ ആവർത്തനമാണ്‌ നടക്കുന്നതെന്ന സൂചനയാണ്‌ നൽകുന്നത്‌.

തൊണ്ണൂറു ശതമാനം ശാരീരിക അവശതയുള്ള ഡൽഹി സർവകലാശാല പ്രൊഫസർ ജി എൻ സായിബാബാ മഹാരാഷ്ട്രയിൽ മാവോയിസ്റ്റ്‌ ബന്ധത്തിന്റെ പേരിൽ വിചാരണ നേരിടുകയാണ്‌. വീൽചെയർ ഉപയോഗിച്ചു മാത്രം നിങ്ങാൻ കഴിയുന്ന അദ്ദേഹത്തിന്‌ ജാമ്യം നൽകുന്നതിനെ പൊലീസ്‌ ശക്തിയായി എതിർത്തു. ഇടയ്ക്ക്‌ ഹൈക്കോടതി അദ്ദേഹത്തിന്‌ ജാമ്യം നൽകി. എന്നാൽ വിചാരണ തുടങ്ങിയപ്പോൾ സെഷൻസ്‌ കോടതി അദ്ദേഹം ഒഴികെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം അനുവദിച്ചു.

വി ആർ കൃഷ്ണയ്യർ സുപ്രിം കോടതി ജഡ്ജിയായിരിക്കെ ഒരു സുപ്രധാന വിധിയിൽ ‘ജാമ്യമാണ്‌ നിയമം, ജയിൽ അപവാദമാണ്‌’എന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. ആ ഉദാത്തമായ തലത്തിൽ നിന്ന്‌ കോടതികൾ താഴേക്കു പോകുന്ന കാഴ്ച ജുഡിഷ്യറിയിൽ വിശ്വാസമർപ്പിച്ചിട്ടുള്ളവർക്ക്‌ വേദനയോടെ മാത്രമേ കാണാനാകൂ. പ്രതി സാക്ഷികളെ സ്വാധീനിക്കുന്നില്ലെന്നും അന്വേഷണ വേളയിലും വിചാരണ ഘട്ടത്തിലും സന്നിഹിതനാണെന്നും ഉറപ്പുവരുത്താൻ അതാവശ്യമല്ലെങ്കിൽ അറസ്റ്റും തടങ്കലും ഒഴിവാക്കിക്കൂടേയെന്ന്‌ ഉയർന്ന കോടതികൾ ആലോചിക്കണം.

രാജ്യത്തെ 1,387 ജയിലുകളിൽ മൂന്നാറ ലക്ഷം പേർക്കുള്ള സ്ഥലസൗകര്യമാണുള്ളത്‌. നാഷനൽ ക്രൈം റിക്കോർഡ്സ്‌ ബ്യൂറോയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടനുസരിച്ച്‌ അവിടെ 2014ൽ നാലു ലക്ഷത്തിലധികം തടവുകാരുണ്ടായിരുന്നു. അതിൽ ഏതാണ്ട്‌ 68 ശതമാനം വിചാരണത്തടവുകാരായിരുന്നു. ആറു മാസത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമാണ്‌ 40 ശതമാനത്തിലധികം പേർക്കും ജാമ്യം ലഭിക്കുന്നതെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു. ഈ കണക്കുകൾ സർക്കാരുകളുടെയും കോടതികളുടെയും അടിയന്തര ശ്രദ്ധ അർഹിക്കുന്നു. (ജനയുഗം, മാർച്ച് 16, 2016

Wednesday, March 2, 2016

അസഹിഷ്ണുതയുടെ വേലിയേറ്റം

ബി ആർ പി ഭാസ്കർ
ജനയുഗം

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചീഫ്‌ കൊ-ഓർഡിനേറ്റിങ്‌ എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ വധഭീഷണിയെ കുറിച്ച്‌ കേട്ടപ്പോൾ ഈ ലേഖകന്‌ വർഷങ്ങൾക്കു മുമ്പ്‌ ഒരു ടെലിവിഷൻ പരിപാടിയിൽ ആർഎസ്‌എസ്‌ പ്രവർത്തകർക്ക്‌ അസ്വീകാര്യമായ ഒരു പരാമർശം നടത്തിയപ്പോഴുണ്ടായ പ്രതികരണം ഓർമ്മയിൽ വന്നു. ഏതാനും ആർഎസ്‌എസ്‌ പ്രവർത്തകർ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തു ചെന്ന്‌ നടൻ മോഹൻലാലിന്റെ കയ്യിൽ രാഖി കെട്ടിയതായി വാർത്തയുണ്ടായിരുന്നു. വടക്കേ ഇന്ത്യയിൽ സഹോദരി സഹോദരന്റെ കയ്യിലാണ്‌ രാഖി കെട്ടുന്നതെന്ന്‌ ഞാൻ പറഞ്ഞു. പരിപാടി സംപ്രേഷണം ചെയ്തു പത്തു മിനിട്ടിനുള്ളിൽ ഒരാൾ എന്നെ ഫോൺ ചെയ്ത്‌ ആ പരാമർശം ശരിയല്ലെന്നും ആണ്‌ ആണിന്‌ രാഖി കെട്ടുന്നതായി മഹാഭാരതത്തിലുണ്ടെന്നും അറിയിച്ചു. മിനിട്ടുകൾക്കുള്ളിൽ അത്തരത്തിലുള്ള മറ്റൊരു ഫോൺ വിളി കൂടിയുണ്ടായി.

ടെലിഫോൺ ഡയറക്ടറിയിൽ എന്റെ പേരില്ലാതിരിക്കെ പരിപാടി കഴിഞ്ഞയുടൻ രണ്ട്‌ അപരിചിതരുടെ വിളി വന്നത്‌ എന്നെ അത്ഭുതപ്പെടുത്തി. രണ്ടാളും സംസാരിച്ചത്‌ മാന്യമായ ഭാഷയിലാണ്‌. പേരും സ്ഥലവും വെളിപ്പെടുത്തിക്കൊണ്ടാണ്‌ സംഭാഷണം തുടങ്ങിയത്‌. അവർ പറഞ്ഞത്‌ എനിക്കൊരു പുതിയ അറിവായിരുന്നു. പരിപാടി കണ്ട എല്ലാവരും അതറിയേണ്ടതാണെന്ന്‌ എനിക്ക്‌ തോന്നി. എഴുതി അയച്ചു തന്നാൽ അക്കാര്യം തുടർന്നുള്ള ഒരു പരിപാടിയിൽ ഉൾപ്പെടുത്താമെന്ന്‌ ഞാൻ അവരോട്‌ പറഞ്ഞു. അതിൻ പ്രകാരം ഒരാൾ എഴുതി അയച്ചുതരികയും ചെയ്തു.
സിന്ധു സൂര്യകുമാറിന്റെ തികച്ചും വ്യത്യസ്തമായ അനുഭവം രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ നിലനിന്നിരുന്ന മാന്യതയും പ്രതിപക്ഷ ബഹുമാനവും കേരള സമൂഹത്തിൽ നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നതുകൊണ്ടു കൂടിയാകണം. അമാന്യതയും അസഹിഷ്ണുതയും ഏതെങ്കിലും ഒരു പാർട്ടിയുടേയൊ പ്രസ്ഥാനത്തിന്റേയൊ പ്രവർത്തനത്തിൽ മാത്രമല്ല പ്രകടമാകുന്നത്‌. ഈ സാഹചര്യം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഒരോരോ കാരണങ്ങളാൽ ഇടക്കാലത്ത്‌ വാർത്താപ്രാധാന്യം നേടിയ മറ്റ്‌ വ്യക്തികളും അവരവരുടേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

ദേശീയതലത്തിൽ അന്തരീക്ഷം മലീമസമാക്കുന്നതിന്റെ ഉത്തരവാദിത്തം പ്രധാനമായും കേന്ദ്രത്തിൽ ഭരണത്തിന്‌ നേതൃത്വം നൽകുന്ന ബി.ജെ.പിക്കും അതിന്റെ പിന്നിലെ ചാലകശക്തിയായ ആർഎസ്‌എസിനുമാണ്‌. മുസ്ലിം വിരുദ്ധതയാണ്‌ ആ സംഘടനയുടെ സ്ഥായിയായ ഭാവം. ഒരു മുസ്ലിം ഇഷ്ടമില്ലാത്ത എന്തെങ്കിലും പറഞ്ഞാൽ ഉടൻ ‘പാകിസ്ഥാനിൽ പോകൂ’ എന്ന പ്രതികരണമാണുണ്ടാവുക. അജ്ഞരും അഹങ്കാരികളുമായ അണികൾ മാത്രമല്ല, പാർലമെന്റിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അത്തരത്തിൽ പ്രതികരിക്കാറുണ്ട്‌. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും അന്യരാണെന്നുമുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ നിന്നുയരുന്ന പ്രതികരണമാണത്‌.

ചില സമീപകാല സംഭവങ്ങളിൽ ആർഎസ്‌എസും ബിജെപിയും ലക്ഷ്യമിട്ടിട്ടുള്ളത്‌ ദളിതരെയാണ്‌. ബി ആർ അംബേദ്കറുടെ ആശയങ്ങളിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്‌ തുല്യതയും തുല്യാവസരങ്ങളും ആവശ്യപ്പെടുന്ന ദളിത്‌ യുവാക്കൾ ഉയർത്തുന്ന വെല്ലുവിളി എല്ലാ സാമ്പ്രദായിക രാഷ്ട്രീയ കക്ഷികളും നേരിടുന്നുണ്ട്‌. ആർഎസ്‌എസ്‌ അതിന്റെ നിയന്ത്രണത്തിലുള്ള വിദ്യാർഥി പ്രസ്ഥാനത്തെ ഉപയോഗിച്ചു മദ്രാസ്‌ ഐഐടിയിലും ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിലും ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിലും സൃഷ്ടിച്ച കലാപങ്ങൾക്കു പിന്നിൽ രാഷ്ട്രീയലക്ഷ്യത്തോടൊപ്പം ദളിത്‌ പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റം തടയുകയെന്ന സാമൂഹ്യലക്ഷ്യവുമുണ്ട്‌.

അടിസ്ഥാനപരമായി ജനാധിപത്യ പ്രക്രിയയിൽ വിശ്വാസമില്ലാത്ത പാർട്ടികളും പ്രസ്ഥാനങ്ങളുമാണ്‌ വധഭീഷണിയുയർത്തുന്നത്‌. അവ ഭീഷണി മുഴക്കുക മാത്രമല്ല നടപ്പാക്കുകയും ചെയ്ത പല സന്ദർഭങ്ങളും നമ്മുടെയൊക്കെ ഓർമയിലുണ്ട്‌. പ്രതിയോഗി സ്ത്രീയാണെങ്കിൽ ഹിന്ദുത്വവാദികൾ ബലാത്സംഗ ഭീഷണിയും മുഴക്കാറുണ്ട്‌. ബലാത്സംഗം പുരുഷമേധാവിത്വത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും കീഴ്പ്പെടുത്തൽ തന്ത്രത്തിന്റെ ഭാഗമാണല്ലൊ.

ഏതാണ്ട്‌ ആയിരം ഭീഷണി സന്ദേശങ്ങൾ ലഭിച്ച ഘട്ടത്തിലാണ്‌ സിന്ധു സൂര്യകുമാർ സൈബർ പൊലീസിന്‌ പരാതി നൽകിയത്‌. അടുത്ത ദിവസം സന്ദേശങ്ങളുടെ എണ്ണം രണ്ടായിരമായി വർധിച്ചു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ്‌ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. സന്ദേശങ്ങളിൽ ചിലത്‌ വിദേശത്തു നിന്നാണ്‌ വന്നത്‌. ഏതോ സൈബർ കുറ്റത്തിന്റെ പേരിൽ ഗൾഫ്‌ പ്രദേശത്തു നിന്ന്‌ ഒരു യുവാവിനെ കേരളത്തിൽ കൊണ്ടുവന്നു അറസ്റ്റ്‌ ചെയ്ത ചരിത്രം നമ്മുടെ പൊലീസിനുണ്ട്‌. പക്ഷെ പൊലീസ്‌ കഴിവ്‌ തെളിയിക്കാൻ സന്ദേശങ്ങളയച്ച രണ്ടായിരം പേരെയും അറസ്റ്റു ചെയ്യേണ്ടതില്ല. അത്‌ അന്വേഷണം അനന്തമായി നീട്ടുകയും വിചാരണ വൈകിക്കുകയും ചെയ്യും. പൊലീസിന്‌ കൈവിരലിലെണ്ണാവുന്നത്രയും പേരെയെങ്കിലും കോടതിയിലെത്തിച്ച്‌, തെളിവു നിരത്തി ശിക്ഷ വാങ്ങിക്കൊടുക്കാനാകുമോ എന്നാണ്‌ അറിയേണ്ടത്‌.

രാഷ്ട്രീയ കക്ഷികളും മതജാതി സംഘടനകളും പൊലീസുകാരും മാധ്യമപ്രവർത്തകരെ തല്ലിയ സംഭവങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്‌. അതിൽ ഒന്നിലും അന്വേഷണം നടത്തി കുറ്റവാളികൾക്ക്‌ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഔദ്യോഗിക സംവിധാനത്തിന്‌ കഴിഞ്ഞതായി അറിയില്ല. പിടികൂടപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന ഭയം ഇല്ലാത്തതു കൊണ്ടു കൂടിയാണ്‌ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത്‌.

ഈ വിഷയത്തിൽ ബിജെപിക്ക്‌ ഒരു പങ്കുമില്ലെന്ന്‌ പാർട്ടി സംസ്ഥാനാ അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ എഴുതി. എന്നാൽ മാധ്യമപ്രവർത്തകയ്ക്കു നേരേയുണ്ടായ വധഭീഷണിയെ അപലപിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. അറസ്റ്റിലായവർ ആർഎസ്‌എസ്‌-ബിജെപി പ്രവർത്തകരാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. അവർക്കെതിരെ സംഘടന ഒരു നടപടിയും എടുത്തിട്ടില്ല. അതേസമയം മാധ്യമപ്രവർത്തകർ അവരുടെ പടമെടുക്കുന്നത്‌ തടയാൻ പാർട്ടി പ്രവർത്തകർ ഓടിക്കൂടി.

ഈ സാഹചര്യത്തിൽ കുമ്മനം രാജശേഖരന്റെ തള്ളിപ്പറയലിനെ മുഖവിലയ്ക്കെടുക്കാനാവില്ല. ഏതായാലും സംഭവത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തത്തിൽ നിന്ന്‌ അദ്ദേഹത്തിന്റെ പാർട്ടിക്ക്‌ ഒഴിഞ്ഞുമാറാനാകില്ല. രാജ്യവ്യാപകമായി സംഘപരിവാർ നടത്തുന്ന വിഷലിപ്തമായ പ്രചാരണം അണികളെയും അനുഭാവികളെയും തെമ്മാടിത്തം കാണിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്‌. അത്‌ അസഹിഷ്ണുതയുടെ വേലിയേറ്റത്തിന്‌ കാരണമാവുകയും ചെയ്യുന്നു.()ജനയുഗം, മാർച്ച്ച് 2, 2016