Thursday, December 22, 2016

വീണ്ടും ഒരു ഏറ്റുമുട്ടല്കൊലക്കാലം?

ബി.ആര്‍.പി. ഭാസ്കര്‍
ജനശക്തി

എല്‍. ഡി. എഫ് വരികയും എല്ലാം ശരിയാകുകയും ചെയ്തപ്പോള്‍ കേരളം ഒരു വ്യാജ ഏറ്റുമുട്ടല്‍കൊലക്കാലത്താണോ എത്തിയിരിക്കുന്നത്? വടക്കും വടക്കുകിഴക്കുമുള്ള ചില സംസ്ഥാനങ്ങളെപ്പോലെ വ്യാജമോ അല്ലാത്തതോ ആയ ഏറ്റുമുട്ടല്‍  പതിവായി നടക്കുന്ന ഒരു  പ്രദേശമല്ലിത്. അതേസമയം മന:സാക്ഷിയെ നടുക്കിയ ഒരു വ്യാജ ഏറ്റുമുട്ടലിന്റെ മരിക്കാത്ത ഓര്‍മ്മ കേരളത്തിനുണ്ട്. അതുകൊണ്ട് അതിന്റെ ആവര്ത്തനം ഒഴിവാക്കാന്‍ ജാഗ്രത  പുലര്‍ത്തേണ്ടതുണ്ട്.

സി. പി. ഐ (മാവോയിസ്റ്റ്) ഏതാനും സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ കുറെക്കാലമായി സജീവമാണ്. ഭരണകൂടങ്ങളില്‍ നിന്ന്‍ അര്‍ഹമായ പരിഗണന ലഭിക്കാതിരുന്ന ആദിവാസികള്‍ മാവോയിസ്റ്റുകളെ രക്ഷിതാക്കളായി കണ്ടെങ്കില്‍ അത്ഭുതപ്പെടാനുണ്ടോ? ആദിവാസികളെ ചൂഷണം ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന ഭരണകൂടങ്ങള്‍, പ്രത്യേകിച്ച് പോലീസ് സംവിധാനം, ഈ സാഹചര്യം കൈകാര്യം ചെയ്ത രീതി മാവോയിസ്റ്റുകള്‍ക്ക് സഹായകമായി. അതിന്റെ ഫലമായി ഏറ്റവും ഭീകരമായ അവസ്ഥ നിലനില്‍ക്കുന്നത് ഛത്തിസ്സ്ഗഡിലാണ്. അവിടെ  പോലീസ് സല്‍വ ജൂഡും എന്ന പേരില്‍ ഉണ്ടാക്കിയ സേന കൊലയും ബലാല്സംഗവും ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നടത്തുകയുണ്ടായി. ഒടുവില്‍ സുപ്രീം കോടതിക്ക് അത് പിരിച്ചുവിടാന്‍ ഉത്തരവിടെണ്ടി വന്നു. അതിനുശേഷവും ചിലയിടങ്ങളിലെങ്കിലും ആ അക്രമിസംഘം ശല്യം തുടരുന്നുണ്ട്.

ശിശുരോഗ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ബിനായക് സെനിന്റെയും ആദിവാസി അധ്യാപികയും പൊതുപ്രവര്‍ത്തകയുമായ  സോണി സോറിയുടെയും ദുരനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. തടങ്കലിലായിരുന്ന ഒരു മാവോയിസ്റ്റ് നേതാവിനെ അധികൃതരുടെ അനുമതിയോടെ കണ്ടതിന്റെ പേരിലാണ് ആദിവാസി കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം മനുഷ്യാവകാശ പ്രശ്നങ്ങളില്‍ താല്‍പര്യമെടുത്ത സെന്നിനെതിരെ പോലീസ് വിധ്വംസകപ്രവര്ത്തനത്തിനു കേസെടുത്തത്. സുപ്രീം കോടതി വരെ പോയിട്ടും അദ്ദേഹത്തിനു ജാമ്യം കിട്ടിയില്ല. വിചാരണ കോടതി സെന്‍ കുറ്റക്കാരനാണെന്ന് വിധിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തശേഷം  അദ്ദേഹം വീണ്ടും ജാമ്യം തേടി. ഇത്തവണ സുപ്രീം കോടതി അദ്ദേഹത്തിനു ജാമ്യം നല്‍കാന്‍ തയ്യാറായി. സെന്നിനെതിരായ പോലീസ് നീക്കം ലോകവ്യാപകമായി അപലപിക്കപ്പെട്ടിരുന്നു. മുപ്പതില്‍ പരം നോബല്‍ പുരസ്കാര ജേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് സുപ്രീം കോടതിയെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തെ ഒരു പൌരനു നീതി ലഭിക്കാന്‍ ഇത്തരത്തിലുള്ളഉ ന്നതതല വിദേശ ഇടപെടല്‍  വേണ്ടിവരുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് ഭൂഷണമല്ല.

ഇന്ത്യയിലെ പോലീസ് സംവിധാനം ഫ്യുഡല്‍-കൊളോണിയല്‍ സ്വാധീനത്തില്‍ നിന്നും ഇനിയും മോചിതമായിട്ടില്ല. ആ സ്വാധീനം ഇന്നും അതിശക്തമായി നിലനില്‍ക്കുന്ന ഒരു പ്രദേശമാണ് ഛത്തിസ്ഗഡ. തികച്ചും മനുഷ്യത്വരഹിതമായ രീതിയിലാണ് പോലീസ് സോറി സോണിയോട് പെരുമാറിയത്. ആ സ്ത്രീയോടു കാട്ടിയ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ ഒരു പോറലും ഏല്‍ക്കാതെ സര്‍വീസില്‍ കഴിയുന്നു.

ഛത്തിസ്ഗഡിനെപ്പോലുള്ള ഒരു പിന്നാക്കസംസ്ഥാനമല്ല കേരളം. പക്ഷെ പോലീസിനെ ജനങ്ങളുടെ മിത്രമാക്കാനുള്ള പരിപാടികള്‍ വലിയ ആരവത്തോടെ നടപ്പാക്കിയ ശേഷവും അതിന്റെ ഫ്യുഡല്‍ കൊളോണിയല്‍ ശേഷിപ്പുകള്‍ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പ്രകടമാകാറുണ്ട്. നാല്പതു കൊല്ലം മുമ്പ് വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്ത്തിക്കുമ്പോഴാണ്‌ പൊലീസ് നക്സലൈറ്റ്‌ നേതാവ് എ. വര്‍ഗീസിനെ പിടികൂടി വെടിവെച്ചു കൊന്നത്. പിടിയിലായയാളെ കോടതിയില്‍ എത്തിക്കാനുള്ള കടമയെക്കുറിച്ച് ഐ.പി.എസുകാരായ മേലുദ്യോഗസ്ഥരെ ഓര്‍മ്മിപ്പിക്കാനുള്ള ചന്കൂറ്റം ഒരു സാധാരണ കോണ്‍സ്റ്റബിള്‍ ആയ പി. രാമചന്ദ്രന്‍ നായര്‍ കാട്ടി. അതിനു അദ്ദേഹം കൊടുക്കേണ്ടിവന്ന വില സ്വയം കൊലയാളിയാകുക എന്നതായിരുന്നു. പറഞ്ഞതുപോലെ ചെയ്തില്ലെങ്കില്‍ വര്‍ഗീസും ഒരു കോണ്‍സ്റ്റബിളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാവും അടുത്ത ദിവസം പാത്രങ്ങളിലുണ്ടാവുക എന്ന്  ഒരുദ്യോഗസ്ഥന്‍ രാമചന്ദ്രന്‍ നായരോട് പറഞ്ഞു. അതോടെ രാമചന്ദ്രന്‍ നായര്‍ക്ക് നിയമം മറന്നുകൊണ്ട് സ്വയംരക്ഷ തേടേണ്ടി വന്നു. എന്നാല്‍ അദ്ദേഹം നീതിബോധം കൈവിട്ടില്ല. വര്‍ഗീസിന്‍റെ സഹപ്രവര്‍ത്തകനായ ഗ്രോ വാസുവിനെ അദ്ദേഹം സത്യാവസ്ഥ അറിയിച്ചു. ആ വിവരം പ്രയോജനപ്പെടുത്താന്‍ അന്നത്തെ സാഹചര്യങ്ങള്‍  അനുവദിച്ചില്ല. ഇരുപത്തെട്ടു കൊല്ലം കഴിഞ്ഞു, സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം, മേലുദ്യോഗസ്ഥന്റെ ഭീഷണിയെ തുടര്‍ന്ന്‍  താനാണ് വര്‍ഗീസിനെ വെടിവെച്ചതെന്നു പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായി. മാറിയ സാഹചര്യത്തില്‍ ആ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ നടത്തിയ അന്വേഷണം ഐ.ജി. ആയി റിട്ടയര്‍ ചെയ്ത കെ. ലക്ഷ്മണക്ക് സംഭവം നടന്ന്‍ 29 കൊല്ലത്തിനു ശേഷം ജയില്‍ശിക്ഷ നേടിക്കൊടുത്തു.  രാമചന്ദ്രന്‍ നായരുടെ ഏറ്റുപറച്ചിലാണ് വര്‍ഗീസിന്‍റെ അരുംകൊല പുറത്ത് കൊണ്ടുവന്നത്. രാമചന്ദ്രന്‍ നായര്‍  എന്ന കോണ്‍സ്റ്റബിള്‍ കാട്ടിയ ധാര്‍മ്മികബോധം പോലീസിന്റെ ഉന്നതതലങ്ങളിലുണ്ടായാല്‍ വ്യാജ ഏറ്റുമുട്ടലുകളുണ്ടാകില്ല.

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നക്സലൈറ്റ് കാലത്ത് നടന്നതുപോലുള്ള വലിയ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പരിസ്ഥിതി മലിനീകരണം നടത്തുന്ന ഒരു വിദേശ കമ്പനിയുടെ ആപ്പീസില്‍ അതിക്രമിച്ചു കയറി ചില്ലറ നാശനഷ്ടം വരുത്തിയ ഒരു സംഭവം കുറച്ചുകാലം മുമ്പ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും അത്തരം പരിപാടികള്‍ നടത്താറുണ്ട്. എന്നാല്‍ മാവോയിസ്റ്റു ഭീഷണി  പര്‍വതീകരിക്കാന് ചില കേന്ദ്രങ്ങള്‍ കുറെക്കാലമായി ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഒമ്പത് കൊല്ലം മുമ്പ് ആന്ധ്രയില്‍ നിന്നുള്ള പ്രമുഖ മാവോയിസ്റ്റ് നേതാവ് മല്ല രാജി റെഡഡി കേരളത്തില്‍ നിന്ന്‍ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ഇവിടെ ഒളിവില്‍ കഴിഞ്ഞെന്നല്ലാതെ എന്തെങ്കിലും അക്രമ പ്രവര്‍ത്തനം അദ്ദേഹം നടത്തിയതായി പോലീസ് കണ്ടെത്തിയില്ല. കേന്ദ്ര  രഹസ്യാന്വേഷണ ഏജന്‍സികള്‍ മാവോയിസ്റ്റുകള്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി നിരന്തരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്‍  വനമേഖലയില്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല.  ഇടതു തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി എടുക്കാന്‍ പ്രത്യേക പോലീസ് സേനാവിഭാഗത്തെ സജ്ജമാക്കുന്നതിനു കേന്ദ്ര ധനസഹായം ലഭിക്കുമെന്നതുകൊണ്ട് മാവോയിസ്റ്റ് ഭീഷണി ഊതിവീര്പ്പിക്കാന് സംസ്ഥാന സര്‍ക്കാരും തയ്യാറായി. കേരളാ പോലീസില്‍ ഇപ്പോള്‍ കേന്ദ്ര പദ്ധതി പ്രകാരം മാവോയിസ്റ്റ് വേട്ടയില്‍ പ്രത്യേക പരിശീലനം ലഭിച്ച തണ്ടര്‍ബോള്‍ട്ട് സംഘമുണ്ട്

കഴിഞ്ഞ കൊല്ലം അറസ്റ്റു ചെയ്യപ്പെട്ട രൂപേഷിനെ പശ്ചിമ ഘട്ടത്തിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ എന്നാണു പോലീസ് വിശേഷിപ്പിച്ചത്.  തണ്ടര്‍ബോള്‍ട്ട് രൂപേഷിനു വേണ്ടി കാട്ടില്‍ തെരച്ചില്‍  നടത്തിയിരുന്നു. ഔദ്യോഗിക ഭാഷ്യമനുസരിച്ച് രൂപേഷിനെ അറസ്റ്റ് ചെയ്തത് ആന്ധ്രാ പോലീസാണ്. അതും തമിഴ് നാട്ടിലെ കോയമ്പത്തൂരില്‍ വെച്ച്.  ദിവസങ്ങള്‍ക്കു മുമ്പ് വേറെയെവി ടെയോ വെച്ച് പിടികൂടിയിട്ട് അവിടെ കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ്  മാവോയിസ്റ്റുകള്‍ പറയുന്നത്. അറസ്റ്റു ചെയ്തത് ആരായാലും, എവിടെ വെച്ചായാലും കൊള്ളാം, അത് കേരളാ പോലീസിന്റെയും കൂടി നേട്ടമാണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരന്വേഷണവും കൂടാതെ നിലമ്പൂരിലെ എറ്റുമുട്ടലിനെ ന്യായീകരിക്കാനും അദ്ദേഹത്തിനു മടിയില്ല.

നിലമ്പൂര്‍ വനത്തിലെ മാവോയിസ്റ്റ് ക്യാമ്പിലെ സജീകരണങ്ങളെ കുറിച്ച് പോലീസ് നല്‍കിയിട്ടുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത് അത് ഒരു സായുധസമര സംഘത്തിന്റെ  ഓപ്പരേഷനല്‍ കേന്ദ്രത്തേക്കാള്‍ കമ്മ്യൂണിക്കേഷന്‍ കേന്ദ്രമായിരുന്നു എന്നാണു. ബലപ്രയോഗത്തിന്റെ സാധുത വിലയിരുത്തുന്നിടത്ത് ഇതിനു പ്രസക്തിയുണ്ട്. പോലീസിന്‍ ബലം പ്രയോഗിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ആ ബലപ്രയോഗം അത് നേരിടുന്ന അപകട ഭീഷണിക്ക് ആനുപാതികമായിരിക്കണം.  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാജ ഏറ്റുമുട്ടലുകളുടെ പശ്ചാലത്തില്‍  ഏറ്റുമുട്ടല്‍ കൊലകള്‍ കേസ്  രജിസ്ടര്‍ ചെയ്ത് അന്വേഷിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം മാനിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം.