Friday, October 23, 2015

ധാർമ്മിക ധീരന്മാരെയും ധാർമ്മിക ഭീരുക്കളെയും സമൂഹം തിരിച്ചറിയണം

ബി.ആർ.പി. ഭാസ്കർ 
ജനശക്തി


എ.ബി. വാജ്‌പേയ് ജനതാ സർക്കാരിലെ വിദേശകാര്യ മന്ത്രിയെന്ന നിലയിലും പിന്നീട് ആദ്യ ബി.ജെ.പി പ്രധാനമന്ത്രിയെന്ന നിലയിലും പ്രകടിപ്പിച്ച ജനാധിപത്യബോധം നരേന്ദ്ര മോദിയിൽ നിന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ പ്രവർത്തനം അങ്ങനെയൊരു പ്രതീക്ഷക്ക് ഇടം നൽകിയതേയില്ല. ഗുജറത്തിലെ മുസ്ലിം കൂട്ടക്കൊലക്കുശേഷം വാജ്പേയ് മോദിയെ രാജധർമ്മത്തെ കുറിച്ച് ഓർമ്മപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഫ്യൂഡൽകാല പാരമ്പര്യത്തിറ്റെ ഭാഗമായ രാജധർമ്മ സങ്കല്പം പോലും ഉൾക്കൊള്ളാനാകാഞ്ഞ മോദിക്ക് ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യ മതനിരപേക്ഷ സങ്കല്പം എങ്ങനെ മനസിലാകും?


ഇരുപതിൽ‌പരം കക്ഷികൾ അടങ്ങുന്ന എൻ.ഡി.എ. സഖ്യം രൂപീകരിച്ചാണ് വാജ്പേയ് ലോക് സഭയിൽ സർക്കാരുണ്ടാക്കാനാവശ്യമായ ഭൂരിപക്ഷം സംഘടിപ്പിച്ചത്. അതിനാൽ ബി.ജെ.പിക്ക് ആർ.എസ്.എസ് പരിപാടികൾ അടങ്ങുന്ന അജണ്ട മരവിപ്പിച്ചു നിർത്തേണ്ടി വന്നു. വാജ്പേയിക്ക് ആർ.എസ്.എസ് നേതൃത്വത്തിൽ നിന്ന് വലിയ സമ്മർദ്ദം നേരിടാതെ ഭരണം നടത്താനും കഴിഞ്ഞു. എൻ.ഡി.എ. ഇപ്പോഴും നിലവിലുണ്ടെങ്കിലും അതിൽ കുറച്ചു ഘടകകഷികളെയുള്ളു. മിക്കവയും ബി.ജെ.പിയെപോലെ വർഗീയ സമീപനമുള്ളവരുമാണ്. ബി.ജെ.പിക്കു സ്വന്തനിലയിൽ ലോക് സഭയിൽ ഭൂരിപക്ഷമുള്ളതു കൊണ്ട് ഘടകകക്ഷികൾ ഇടഞ്ഞാലും സർക്കാരിന്  വലിയ പ്രശ്നമില്ല. ഈ സാഹചര്യം പ്രയോജനപ്പെടുത്തി സർക്കാരിന്റെ മേൽ ആർ.എസ്.എസ് പൂർണ്ണ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.

ആർ.എസ്..എസ് നേരിട്ടു ഇടപെട്ടതിന്റെ ഫലമായാണ് ബി.ജെ.പി. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ കൊല്ലം ബി.ജെ.പിയിലും അതിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളിലും കൂടുതൽ ആർ.എസ്.എസ്. നേതാക്കളെ നിയോഗിച്ചുകൊണ്ട് അത് അവയുടെ മേലുള്ള പിടി മുറുക്കി.. മോദി സർക്കാർ ഒരു വർഷം പിന്നിട്ടപ്പോൾ അർ.എസ്.എസ് മേധാവി മോഹൻ ഭഗതും മറ്റേതാനും ഉന്നത  നേതാക്കളും അതിന്റെ പ്രവർത്തനം വിലയിരുത്താനായി രണ്ട് ദിവസം ഡൽഹിയിൽ ക്യാമ്പ് ചെയ്യൂകയുണ്ടായി. ബി.ജെ.പി. മന്ത്രിമാർ അവരുടെ മുന്നിൽ ഹാജരായി വിവിധ വകുപ്പുകളുടെ പ്രവർത്തനം വിശദീകരിച്ചു. രണ്ടാം ദിവസം മോദി നേരിട്ട് ഹാജരായി അവർക്ക് റിപ്പോർട്ടു നൽകി. ഇതെല്ലാം ആർ.എസ്.എസ്. നേതൃത്വം നാഗപ്പൂരിലെ ആസ്ഥാനത്തിരുന്നു കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ കർശനമായി നിയന്ത്രിക്കുകയാണെന്ന് സൂചിപ്പിക്കുന്നു.

പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതികളിലും മാറ്റം വരുത്തിക്കൊണ്ട് ഹിന്ദുത്വത്തിന്റെ തികച്ചും പ്രതിലോമകരവും വർഗീയവുമായ ആശങ്ങൾക്ക് അനുസൃതമായി പുതിയ തലമുറയുടെ മനസുകളെ രൂപപ്പെടുത്തുകയാണ് ആർ. എസ്.എസിന്റെ ലക്ഷ്യം. ഈ പ്രക്രിയയിലൂടെ മതനിരപേക്ഷതയെ ഉന്മൂലനം ചെയ്യാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാൻ കഴിയുമെന്നും അത് കണക്കുകൂട്ടുന്നു. ഈ വിശാല ലക്ഷ്യം മുൻ‌നിർത്തി സർക്കാർന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളുടെയും തലപ്പത്ത് ആർ.എസ്.എസിന്റെ ശിക്ഷണം ലഭിച്ചവരെ പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുകയാണ്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അതിന്റെ പൂതിയ മേധാവിക്കെതിരെ നടത്തുന്ന സമരമാണ് ഇതുവരെ മോദി സർക്കാരിന് ഇക്കാര്യത്തിൽ നേരിടേണ്ടി വന്ന ഏക പ്രതിബന്ധം.

ആർ.എസ്.എസ്. ഭരണകൂട സംവിധാനം ഉപയോഗിച്ച് ഹിന്ദുത്വത്തെ വളർത്തുമ്പോൾ അതിന്റെ നിയന്ത്രണത്തിലും ഒരുപക്ഷെ അല്ലാതെയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയർന്നു വന്നിട്ടുള്ള സംഘടനകൾ അക്രമത്തിലൂടെ എതിരാളികളെ കീഴ്പ്പെടുത്താനും ഉന്മൂലനം ചെയ്യാനുമുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ചില സംഘടനകൾ ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യമിടുന്നത്. അവർ സംഘർഷങ്ങൾ സൃഷ്ടിച്ച് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നു. യു.പിയിലെ ദാദ്രിയിൽ മാട്ടിറച്ചി കഴിച്ചെന്ന വ്യാജ ആരോപണത്തിന്റെ പേരിൽ ഒരു മുസ്ലിം കൊല്ലപ്പെട്ടതും മംഗലാപുരത്തും സമീപ പ്രദേശങ്ങളിലും ഹിന്ദുത്വ ‘മോറൽ പൊലീസ്‘ അടിക്കടി നടത്തുന്ന അക്രമങ്ങളും ഇത്തരം പ്രവർത്തനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

ചില സംഘടനകൾ ജനങ്ങളെ സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിൽ നരേന്ദ്ര ദഭോൽക്കറും ഗോവിന്ദ് പൻസാരെയും കർണ്ണാടകത്തിൽ എം. എം. കൽബുർഗിയും കൊല്ലപ്പെട്ടത് ഹിന്ദുത്വത്തെ വളർത്താൻ ഉപയോഗിക്കുന്ന മിത്തുകളെ ചോദ്യം ചെയ്തതിനാണ്. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്താണ്  അന്ധവിശ്വാസത്തിനെതിരായ പ്രചാരണത്തിൽ ഏർപ്പെട്ടിരുന്ന ദഭോൽകർ കൊല്ലപ്പെട്ടത്  ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകരാണ് ഈ മൂന്നു കൊലപാതകങ്ങളും നടത്തിയതെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. അവരുടെ നിഗമനം ശരിയാണെങ്കിൽ ഈ ഉന്മൂലന പരിപാടി മോദി സർക്കാരിന്റെ വരവിനു മുമ്പെ ആസൂത്രണം ചെയ്തു നടപ്പാക്കി തുടങ്ങിയതാണ്. ചില സന്യാസിമാരും ഒരു പട്ടാള ഉദ്യോഗസ്ഥനുമൊക്കെ അടങ്ങുന്ന സംഘങ്ങൾ നേരത്തെ തന്നെ പല ബോമ്മ്ബാക്രമണങ്ങളും നടത്തുകയുണ്ടായി. അതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത മുസ്ലിം യൂവാക്കൾ നിരപരെആധികളാണെന്നും സ്ഫോടനങ്ങൾ നടത്തിയത് തങ്ങളാണെന്നും പിന്നീട് ഒരു സന്യാസി വെളിപ്പെടുത്തി. അക്രമികളായ ഹിന്ദുക്കൾക്കെതിരായ കേസുമായി മുന്നോട്ടു പോകാൻ തടസങ്ങളുണ്ടാകുന്നെന്ന് പ്രോ‍ാസിക്യൂട്ടർ ഈയിടെ പറയുകയുണ്ടായി.. 

യുക്തിവാദികളെന്ന നിലയിലുള്ള പ്രവർത്തനമാണ് ദഭോൽകറെയും പൻസാരെയെയും കൽബുർഗിയെയും ഹിന്ദുത്വ ചേരിയുടെ ശത്രുക്കളാക്കിയത്. കൽബുർഗിയുടെ കൊലക്കുശേഷം അടുത്തത് കെ.എസ്. ഭഗവാൻ എന്ന കന്നട സാഹിത്യകാരനാണെന്ന് ഒരു ഹിന്ദുത്വ സംഘടനയുടെ നേതാവ് ഒരു സാമൂഹ്യനാധ്യമത്തിലെഴുതി. ഇത് കൊലപാതക പരമ്പര ആസൂത്രിതം മാത്രമല്ല മുൻ‌കൂട്ടി തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലുള്ളതാണെന്നുമല്ലേ കാണിക്കുന്നത്? ഹിന്ദുത്വ ചാലകശക്തി ദേശീയതലത്തിൽ സജീവമാണ്. അപ്പോൾ പട്ടിക മഹാരാഷ്ട്രയിലും കർണ്ണാടകത്തിലുമായി ഒതുങ്ങുന്നതാണെന്ന് കരുതാനാവില്ല.

എല്ലാ സമൂഹങ്ങളിലും ഭൂരിപക്ഷം എപ്പോഴും നിശ്ശബ്ദരാണ്. സാധാരണയായി ചെറിയ സംഘടനകളും ധാർമ്മികധീരരായ വ്യക്തികളുമാണ് അനീതികൾക്കെതിരെ ശബ്ദമുയർത്താൻ മുന്നോട്ടുവരുന്ന്ത. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾ നിലപാടെടുക്കുന്നത് തെരഞ്ഞെടുപ്പിൽ കണ്ണു നട്ടുകൊണ്ടാണ്. തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമെ അവ ശക്തമായ നിലപാടെടുക്കൂ. വിഭജനത്തെ തുടർന്ന് രാജ്യത്തിനെ പല ഭാഗങ്ങളിലും വർഗീയ ലഹളകൾ നടക്കുകയുണ്ടായി. അന്നത്തെ വർഗീയ അന്തരീക്ഷം മുതലെടുക്കാൻ ആർ.എസ്.എസിനൊ അതിന്റെ ആദ്യ രാഷ്ട്രീയ ഉപകരണമായിരുന്ന ജനസംഘത്തിനൊ സന്യാസിമാർ സംഘടിപ്പിച്ച രാം രാജ്യ പരിഷത്തിനൊ നേരത്തെ തന്നെ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഹിന്ദു മഹാസഭക്കൊ കഴിഞ്ഞില്ല. ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ശക്തമായ ചെറുത്തു നില്പാണ് ഹിന്ദു വർഗീയതയുടെ വളർച്ചയെ തടഞ്ഞു നിർത്തിയത്. നെഹ്രുവിന്റെ കാലശേഷം വർഗീയതകളോടുള്ള കോൺഗ്രസിന്റെ സമീപനം മയപ്പെട്ടു. രാജീവ് ഗാന്ധി വർഗ്ഗീയതകളെ തഴുകുന്ന സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹം ഷാബാനു കേസിൽ മുസ്ലിം വർഗീയതക്ക് അനുകൂലമായ നിലപാടെടുത്തു. ഒരു അമ്പല മുറ്റത്തുനിന്ന് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചുകൊണ്ട് അദ്ദേഹം ഹിന്ദുവർഗീയതയെ പ്രീണിപ്പിക്കാനും ശ്രമിച്ചു.

ശക്തമായ പ്രതിരോധം തീർക്കാൻ മതനിരപേക്ഷ കഷികൾക്കു കഴിയാതിരുന്നതുകൊണ്ടാണ് ഹിന്ദു വർഗീയതക്ക് വളരാനായത്. അതിനൊത്ത് രാജ്യത്തിറ്റെ പല ഭാഗങ്ങളിലും മുസ്ലിം വർഗീയതയും വളർന്നിട്ടുണ്ട്. കോൺഗ്രസ്‌വിരുദ്ധത ദേശീയതലത്തിലും സംസ്ഥാനങ്ങളിലും  ജാതിമത ശക്തികളുമായി സമരസപ്പെടാൻ ഇടതുപക്ഷത്തെയും പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ഇവിടെ ഓർക്കണം. .

എല്ലാവിധ വർഗീയതകൾക്കുമെതിരെ പൊതുസമൂഹ സംഘടനകളും വിശ്വാസയോഗ്യരും ധാർമ്മികധീരതയുള്ളവരുമായ വ്യക്തികളും മുന്നോട്ടുവരേണ്ട കാലമാണിത്. കൽബുർഗിയുടെ കൊലയും മാട്ടിറച്ചിയുടെ പേരിൽ ദാദ്രിയിലുണ്ടായ അക്രമവും ഈ വസ്തുത തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ട്. അതിന്റെ ഫലമായി നിരവധി എഴുത്തുകാർ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ചുകൊണ്ട് തങ്ങൾ ബഹുസ്വര സമൂഹത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആ പ്രതിഷേധമാർഗം ഉചിതമായതാണോ എന്ന സംശയം ചിലർ ഉയർത്തിയിട്ടുണ്ട്. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർ ഞങ്ങൾ പടരുന്ന വർഗീയതക്കെതിരെ നിൽക്കുന്നു എന്ന് ധീരമായി പ്രഖ്യാപിക്കേണ്ട സമയമാണിത്. എന്നാൽ വ്യവസ്ഥയുമായുള്ള വിയോജിപ്പ് ഏതു രീതിയിൽ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. തങ്ങളുടേതായ കാരണങ്ങളാൽ സ്ഥാനമാനങ്ങൾ ഉപേക്ഷിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുള്ള ചിലർ അങ്ങനെ ചെയ്തവരുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്ന ചിലർ മുന്നോട്ടു വെച്ചിട്ടുള്ള ന്യായീകരണങ്ങൾ ധാർമ്മികഭീരുത വെളിപ്പെടുത്തുന്നവയാണ്. ധാർമ്മികധീരന്മാരെയും ധാർമ്മികഭീരുക്കളെയും തിരിച്ചറിയാൻ സമൂഹത്തിനു കഴിയണം.      

ഒരു ചെറിയ ന്യൂനപക്ഷമായ വൈദിക സമൂഹം നൂറ്റാണ്ടുകൾക്കു മുമ്പ് രാജഭരണകൂടങ്ങളുടെ പിൻബലത്തോടെ ഈ ഉപഭൂഖണ്ഡത്തിൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. അതെങ്ങനെ സംഭവിച്ചുവെന്ന് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ സംഭവങ്ങൾ അത് മനസിലാക്കാൻ സഹായകമാണ്. ശങ്കരാചാര്യരാണ് ബുദ്ധമത സ്വാധീനം തുടച്ചുമാറ്റി വൈദിക സമൂഹത്തിന്റെ ആധിപത്യം സ്ഥാപിച്ചതെന്ന വിശ്വാസം ശരിയാണെങ്കിൽ മാറ്റം നടന്നത് ഒമ്പതാം നൂറ്റാണ്ടിലാണ്. ജാതീയമായി വിഭജിക്കപ്പെട്ട സമൂഹം ക്രമേണ ദുർബലമാവുകയും പുറത്തു നിന്നെത്തിയവർ ഒന്നു രണ്ട് നൂറ്റാണ്ടുകൾക്കുള്ളിൽ ഇവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. വളർന്നു കൊണ്ടിരിക്കുന്ന വർഗീയതയെ ചെറുത്തു തോല്പിക്കാൻ ഈ തലമൂറയ്ക്കായില്ലെങ്കിൽ ആ ചരിത്രം ആവർത്തിക്കപ്പേടും. (ജനശക്തി, ഒക്ടോബർ 16-31, 2015)

Tuesday, October 20, 2015

ഫേസ്‌ബുക്കിലെ പരദൂഷണം

ബി.ആർ.പി. ഭാസ്കർ 
മലയാള മനോരമ

ആർക്കും കയറി എന്തും എഴുതാൻ കഴിയുന്ന ഇടമാണ് സാമൂഹ്യശൃംഖലകൾ. അവിടെ ഗൌരവപൂർവം അഭിപ്രായപ്രകടനം നടത്താം. പിന്തുണക്കാം. വിമർശിക്കാം. തമാശകൾ പങ്കു വെക്കാം. മുദ്രാവാക്യങ്ങൾ മുഴക്കാം. തെറി വിളിക്കാം. ഓരോരുത്തർക്കും ഇവിടെ സ്വന്തം താല്പര്യത്തിനനുസൃതമായി, സ്വന്തം രീതിയിൽ സംഭവങ്ങളോട് പ്രതികരിക്കാൻ കഴിയുന്നു. 

തനിക്കുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുമുണ്ടെന്നും അവരുടെ താല്പര്യങ്ങൾക്കനുസൃതമായി, അവരുടേതായ രീതിയിൽ അവർ പ്രതികരിക്കുമെന്നുമുള്ള ബോധ്യത്തോടെ വേണം ഇവിടെ പ്രവർത്തിക്കാൻ. ഉത്തരവാദിത്വബോധമുള്ളവർ ഈ മാധ്യമം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നു. അല്ലാത്തവർ അല്ലാതെയും.

ഫേസ്‌ബുക്കിൽ കുറച്ചുകാലമായുള്ള ചെറിയാൻ ഫിലിപ്പ് അതിന്റെ രീതികൾ അറിയാത്ത ആളല്ല. വർഷങ്ങൾക്കു മുമ്പ് നടത്തിയ രാഷ്ട്രീയ ചേരിമാറ്റത്തിന്റെ പേരിൽ അവിടെ ആക്രമണം നേരിടുന്നയാളാണ് അദ്ദേഹം. യൂത്ത് കൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒന്നാണെന്ന വ്യാജസ്തുതിയോടെ തുടങ്ങിയ പോസ്റ്റിൽ ഈ സമരം രഹസ്യമായി നടത്തിയ വനിതകൾക്കെല്ലാം പണ്ട് കൊൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം എഴുതി. 

അത് മാന്യനായ രാഷ്ട്രീയപ്രവർത്തകനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവമായിരുന്നു. ആ പ്രസ്താവം സ്ത്രീവിരുദ്ധമാണെന്ന് കോൺഗ്രസുകാർ മാത്രമല്ല സി.പി.എം അംഗങ്ങളും അനുഭാവികളും പ്രതികരിച്ചു. ആ ഘട്ടത്തിൽ പോസ്റ്റ് പിൻ‌വലിച്ച് പഴി ഒഴിവാക്കാമായിരുന്നു. ആ വിവേകം അദ്ദേഹം കാട്ടിയില്ല. പകരം ആ പരദൂഷണം പറച്ചിലിനെ ന്യായീകരിച്ചു.

പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും ചെറിയാൻ ഫിലിപ്പിന്റെ ന്യായീകരണങ്ങളിൽ പ്രതിഫലിച്ചത്  പുരുഷാധിപത്യത്തിന്റെ അഹന്തയാണ്. താൻ ആരുടെ പേരും പറഞ്ഞില്ലെന്നും അതുകൊണ്ട് ഒരു തെറ്റും ചെയ്തില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദം അസംബന്ധമാണ്. ഇക്കാലമത്രയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച എല്ലാ സ്ത്രീകളെയും സംശയത്തിന്റെ നിഴലിൽ നിർത്താനാണ് അദ്ദേഹം ശ്രമിച്ചത്. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എൻ. സീമ എം.പി. ചൂണ്ടിക്കാണിച്ചതുപോലെ, പൊതുരംഗത്തു നിൽക്കുന്ന സ്ത്രീകളെ കുറിച്ച് ഇത്തരം പരാമർശം നടത്തുന്നത്,  അത് ഒരു രാഷ്ട്രീയപാർട്ടിയിൽ പെട്ട ‘ചിലർ’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണെങ്കിൽ പോലും, ന്യായീകരിക്കാവുന്നതല്ല.  

കോൺഗ്രസുകാരനായിരുന്ന കാലത്തെ അറിവിന്റെ അടിസ്ഥാനത്തിലാണ് ചെറിയാൻ ഫിലിപ്പ് എഴുതിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവം പുരുഷാധിപത്യ ധാർഷ്ട്യത്തോടുള്ള ഐക്യരാർഢ്യ പ്രകടനമാണ്. ഒരു തെരഞ്ഞെടുപ്പുകാലത്തായിരുന്നു ടിക്കറ്റ്  കിട്ടാഞ്ഞതിനെ തുടർന്ന് ചെറിയാൻ ഫിലിപ്പ് മറു കണ്ടം ചാടിയതും എൽ.ഡി.എഫ്. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയതും.. കോൺഗ്രസിലെ ടിക്കറ്റ് വിതരണത്തിലെ അധാർമ്മികത വെളിപ്പെടുത്താൻ ആ സുവർണ്ണാവസരം എന്തുകൊണ്ടാണ് ഉപയോഗിക്കാതിരുന്നതെന്ന് കോടിയേരി അദ്ദേഹത്തോട് ചോദിക്കണം. ഇപ്പോൾ കിട്ടുന്ന അറിവും കൊണ്ട് അദ്ദേഹം മറ്റെങ്ങും പോകാതെ നോക്ക്കുകയും വേണം!. (മലയാള മനോരമ, “നോട്ടം”, ഒക്ടോബർ 20, 2015)

Wednesday, October 7, 2015

ഹർത്താൽ നിയന്ത്രണ നിയമം ആവശ്യമില്ല

ബി ആർ പി ഭാസ്കർ

ഹർത്താലുകൾ ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ഹർത്താൽ നിയന്ത്രണ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ആലോചിക്കുന്നു. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം അറിയാനായി ഒരു കരടു ബിൽ തയ്യാറാക്കിയതായി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.

കുറിപ്പിൽ നൽകിയിട്ടുള്ള വിവരമനുസരിച്ച്‌, ഹർത്താൽ ആഹ്വാനം ചെയ്യുന്നവർ അക്കാര്യം മാധ്യമങ്ങളിലൂടെ മൂന്നു ദിവസം മുമ്പ്‌ ജനങ്ങളെ അറിയിച്ചിരിക്കണം. അക്രമത്തിനുള്ള സാധ്യതയുണ്ടെന്ന്‌ ബോധ്യപ്പെട്ടാൽ സർക്കാരിന്‌ ഹർത്താൽ തടയാവുന്നതാണ്‌. ബലം പ്രയോഗിച്ച്‌ സ്ഥാപനങ്ങൾ അടപ്പിക്കുന്നതും പൗരന്മാരെ ഭീഷണിപ്പെടുത്തുന്നതും പുതിയ നിയമപ്രകാരം ആറു മാസം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ നൽകാവുന്ന കുറ്റകൃത്യമായിരിക്കും. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പൊലീസിൽ നിക്ഷിപ്തമാകും. വീഴ്ചയുണ്ടായാൽ പൊലീസുദ്യോഗസ്ഥനെതിരെ കർശന നടപടി എടുക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്‌.

മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയുടെ കുറിപ്പിനൊട്‌ 12,000ലധികം പേർ പ്രതികരിച്ചെന്നും അവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ്‌ ബില്ലിനോട്‌ എതിർപ്പു പ്രകടിപ്പിച്ചതെന്നും രാജു പി നായർ എന്ന യുവസുഹൃത്ത്‌ രേഖപ്പെടുത്തിയിരിക്കുന്നു. ഹർത്താലുകൾക്കെതിരേ പൊതുജനാഭിപ്രായം സ്വരൂപിക്കുകയും ഹർത്താൽ ദിവസങ്ങളിൽ റയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റേഷനുകളിലും കുടുങ്ങുന്നവർക്കായി യാത്രാസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന ‘സേ നോ ടു ഹർത്താൽ’ എന്ന സംഘടനയുടെ സ്ഥാപകനാണ്‌ രാജു. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനായ അദ്ദേഹത്തിന്‌ ഈ വിഷയത്തിൽ കോൺഗ്രസിനകത്തു നിന്ന്‌ എതിർപ്പു നേരിടേണ്ടി വന്നിട്ടുണ്ട്‌. അതേസമയം കോൺഗ്രസിനു പുറത്തു നിന്ന്‌ പിന്തുണ നേടാനും കഴിഞ്ഞിട്ടുണ്ട്‌. സംഘടനയുടെ പ്രവർത്തനം 2010ൽ ഉദ്ഘാടനം ചെയ്തത്‌ ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ ആയിരുന്നു.

മന്ത്രിയുടെ കുറിപ്പിനോട്‌ പ്രതികരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുന്നെന്നും അവരിൽ 90 ശതമാനവും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഒരു പത്രത്തിൽ പിന്നീട്‌ വായിച്ചു. ആ കണക്ക്‌ സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ ഫേസ്ബുക്കിൽ രമേശ്‌ ചെന്നിത്തലയുടെ നിർദ്ദേശത്തിന്‌ വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. അതേസമയം അതിന്റെ അടിസ്ഥാനത്തിൽ ബില്ലിന്റെ സ്വീകാര്യതയെ കുറിച്ച്‌ തീർപ്പു കൽപിക്കാനാവില്ല. പിണറായി വിജയൻ ബില്ലിനെ അപലപിച്ചുകൊണ്ട്‌ ഒരു പോസ്റ്റിട്ടാൽ അവിടെയും ലക്ഷങ്ങൾ പ്രതികരിക്കാനെത്തും. അവരിൽ 90 ശതമാനവും അദ്ദേഹത്തിന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നവരുമാകും.

രാഷ്ട്രീയകക്ഷികളുടെ എതിർപ്പും വധഭീഷണിയും നേരിട്ടുകൊണ്ട്‌ രാജു പി നായർ നടത്തുന്ന ഹർത്താൽവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നയാളാണ്‌ ഈ ലേഖകൻ. എന്നാൽ ഹർത്താലുകൾ നിയന്ത്രിക്കാൻ രമേശ്‌ ചെന്നിത്തല വിഭാവന ചെയ്യുന്ന തരത്തിലുള്ള ഒരു നിയമം ആവശ്യമില്ലെന്നാണ്‌ എന്റെ അഭിപ്രായം. ഏതായാലും സർക്കാർ തയ്യാറാക്കിയിട്ടുള്ള ബില്ലിലെ ചില വ്യവസ്ഥകൾ പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാൻ ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ്‌.

ചില മാധ്യമങ്ങൾ 2012ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ അനുസരിച്ച്‌ അതിനുമുമ്പുള്ള ഏഴു കൊല്ലക്കാലത്ത്‌ 363 ഹർത്താലുകളാണ്‌ കേരളം കണ്ടത്‌. അതായത്‌ 364 ആഴ്ചകളിൽ 363 ഹർത്താൽ. ശരാശരി ആഴ്ചയിൽ ഒന്ന്‌. അതിനുശേഷമുള്ള മൂന്നു കൊല്ലക്കാലത്ത്‌ എത്ര ഹർത്താൽ നടന്നു എന്നറിയില്ല. എന്നാൽ ആഴ്ചയിൽ ഒന്നെന്ന തോതിൽ ഹർത്താലുകൾ നടക്കുന്നുണ്ടെന്ന്‌ തോന്നുന്നില്ല. ഇത്‌ ഹർത്താലിനെതിരായ ജനവികാരം വളരുന്നെന്ന്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മനസിലാക്കിയതിന്റെ ഫലമാകണം. ഈ സാഹചര്യത്തിൽ ഇപ്പോൾ ഒരു ഹർത്താൽ നിയന്ത്രണ നിയമം ആവശ്യമാണോ എന്ന്‌ ആഭ്യന്തര മന്ത്രി ഗൗരവപൂർവം ആലോചിക്കണം.

സേ നോ ടു ഹർത്താൽ എന്ന സംഘടനയുടെ ഹർത്താൽവിരുദ്ധ നിലപാടുകളെ പിന്തുണക്കുന്നവരെല്ലാം ഒരു കാരണവശാലും ഹർത്താലുകൾ നടത്താൻ പാടില്ലെന്ന അഭിപ്രായക്കാരല്ല. രാജു പി നായർ തന്നെയും ഹർത്താലിനോടല്ല, അതിനെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിൽ നടപ്പാക്കുന്നതിനോടാണ്‌ എതിർപ്പെന്ന്‌ സ്വകാര്യ സംഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ബലപ്രയോഗത്തിലൂടെ ഹർത്താൽ നടപ്പാക്കുന്നത്‌ തടയാൻ യഥാർഥത്തിൽ ഒരു പുതിയ നിയമം ആവശ്യമില്ല. കാരണം അതിനു വേണ്ട വകുപ്പുകൾ ഒന്നര നൂറ്റാണ്ടു മുമ്പ്‌ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതും കാലാകാലങ്ങളിൽ വരുത്തിയ മാറ്റങ്ങളോടെ ഇപ്പോഴും നിലനിൽക്കുന്നതുമായ ഇന്ത്യൻ പീനൽ കോഡിലുണ്ട്‌. ബലം പ്രയോഗിക്കുന്നതും സംഘം ചേരുന്നതും സംഘം ചേർന്ന്‌ ബലപ്രയോഗത്തിലൂടെ ആളുകളെ ഭയപ്പെടുത്തുന്നതും കീഴ്പെടുത്തുന്നതുമെല്ലാം അതിൽ നിർവചിച്ചിട്ടുള്ള കുറ്റകൃത്യങ്ങളിൽ പെടുന്നു. ഇതിലപ്പുറം എന്തു നിയമ വ്യവസ്ഥയാണ്‌ വേണ്ടത്‌? കേരളം നേരിടുന്ന യഥാർഥ പ്രശ്നം നിയമത്തിന്റെ അഭാവമല്ല, ഉള്ള നിയമങ്ങൾ സത്യസന്ധമായി നടപ്പാക്കാനുള്ള കഴിവ്‌ ഭരണസംവിധാനത്തിനില്ലെന്നതാണ്‌. പുതിയ നിയമമുണ്ടാക്കി പരിഹരിക്കാവുന്ന ഒന്നല്ല അത്‌.

കരടു നിയമത്തിലെ ഏറ്റവും അപലപനീയമായ വകുപ്പ്‌ ഹർത്താലിന്‌ മൂന്നു ദിവസത്തെ നോട്ടീസ്‌ നൽകണമെന്നതാണ്‌. ഇത്‌ ഹർത്താലിന്റെ ചരിത്രത്തെ കുറിച്ച്‌ അറിവില്ലാത്ത ആരുടെയോ മനസിലുദിച്ച ആശയമാകണം. ജാലിയൻവാലാ ബാഗിൽ ബ്രിട്ടീഷ്‌ പട്ടാളം 1919ൽ നടത്തിയ കൂട്ടക്കൊലക്കെതിരായ ബഹുജനവികാരം പ്രകടിപ്പിക്കാൻ ഗാന്ധി കണ്ടെത്തിയ മാർഗമാണ്‌ എല്ലാ പണിയും നിർത്തിവെച്ചുകൊണ്ടുള്ള ഹർത്താൽ. ഹർ (എല്ലാം) താൽ (പൂട്ടുക) എന്ന രണ്ട്‌ നാട്ടുഭാഷാ വാക്കുകൾ കൂട്ടിയോജിപ്പിച്ചാണ്‌ പുതിയ പ്രതിഷേധമാർഗത്തിന്‌ അദ്ദേഹം പേരിട്ടത്‌. പെട്ടെന്നുണ്ടാകുന്ന ക്ഷോഭം ശാന്തമായി പ്രകടിപ്പിക്കാനുള്ള അവസരമെന്ന നിലയിൽ ഹർത്താലിന്‌ ഇന്നും പ്രസക്തിയുണ്ട്‌.

അത്തരം അവസരങ്ങളിൽ മുന്നു ദിവസത്തെ നോട്ടീസ്‌ നൽകി കാത്തിരിക്കണമെന്ന്‌ പറയുന്നത്‌ അസംബന്ധമാണ്‌. ഹർത്താൽ അക്രമാസക്തമാകുമെന്ന്‌ ബോധ്യപ്പെട്ടാൽ തടയാനുള്ള അധികാരം സർക്കാരിനു നൽകാനുള്ള വ്യവസ്ഥയും അനാവശ്യമാണ്‌. സമാധാനഭഞ്ജനം തടയാൻ നടപടിയെടുക്കാനുള്ള അധികാരം സർക്കാരിന്‌ ഇപ്പോൾ തന്നെയുണ്ട്‌. അതിന്റെ മറവിൽ ഏതു വിഷയത്തിൽ പ്രതികരിക്കണം, എങ്ങനെ പ്രതികരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശം കവരാൻ പാടില്ല. -- ജനയുഗം, ഒക്ടോബർ 7, 2015.

Saturday, October 3, 2015

ഇടതു പാർലമെന്ററി പ്രവർത്തനത്തിനിടയിൽ സംഭവിച്ചത്

ബി.ആർ.പി.ഭാസ്കർ

സമകാല കേരള ചരിത്രത്തിൽ സൂക്ഷ്മപരിശോധന അർഹിക്കുന്ന ഒരു കാലഘട്ടമാണ് 1970കൾ. കൊളോണിയൽ കാലത്തു തന്നെ ഈ ഭൂപ്രദേശത്തെ ഉപഭൂഖണ്ഡത്തിലെ ഇതരഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാതയിലൂടെ നീങ്ങാനും ലോകത്തെ വികസിതരാജ്യങ്ങൾക്ക് സമാനമായ സാമൂഹ്യവളർച്ച കൈവരിക്കാനും സഹായിച്ച നവോത്ഥാനധാര രാഷ്ടീയമരുഭൂമിയിൽ അന്തർദ്ധാനം ചെയ്തത് അന്നാണ്. 

പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ തെക്കേ അറ്റത്ത് തുടങ്ങി മെല്ലെ വടക്കോട്ടു വ്യാപിച്ച സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളാണ് ഹ്യൂഡൽ വ്യവസ്ഥ അടിമവത്കരിച്ച കേരള സമൂഹത്തിന്റെ മോചനത്തിനു വഴിതെളിച്ചത്. മദ്രാസ് പ്രസിഡൻസിയിൽ പെട്ട മലബാർ ജില്ല, ബ്രിട്ടീഷ് മേൽകോയ്മ അംഗീകരിച്ചുകൊണ്ട് നിലനിന്ന കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങൾ എന്നിങ്ങനെ മൂന്നു വ്യത്യസ്ത ഭരണ സംവിധാനങ്ങൾക്കു കീഴിൽ വിഭജിച്ചു കിടന്നപ്പോഴും ഭാഷ അവയെ യോജിപ്പിക്കുകയും ജനങ്ങളിൽ തങ്ങൾ ഒന്നാണെന്ന ബോധം നിലനിർത്തുകയും ചെയ്തിരുന്നു. അതേസമയം സമൂഹം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരുന്നു. തെക്ക് ആരംഭിച്ച മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തിൽ ക്രൈസ്തവ മിഷനറിമാരുടെ സ്വാധീനം പ്രകടമായിരുന്നു. മലബാറിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ടിപ്പു സുൽത്താൻ അവിടെ ആ പ്രാകൃതരീതി നിരോധിച്ചു. എന്നാൽ ശ്രീപത്മനാഭദാസന്മാർ ഭരിച്ച ‘ധർമ്മരാജ്യ’മായ തിരുവിതാംകൂറിൽ അത് തുടർന്നു. കാരണം ജാതിവ്യവസ്ഥ നിലനിർത്തുക തങ്ങളുടെ ധർമ്മമാണെന്ന് വിശ്വസിച്ചവരായിരുന്നു അവർ. ചാന്നാന്മാർ ലഹള നടത്തുന്നു എന്നാരോപിച്ച് ഭരണകൂട പിന്തുണയോടെ ജാതിമേധാവിത്വം അവരെ അടിച്ചമർത്താൻ തുടങ്ങിയപ്പോൾ പ്രക്ഷോഭകരുടെ ആവശ്യം ന്യായമാണെന്നു ബ്രിട്ടീഷ് റസിഡന്റ് ചൂണ്ടിക്കാട്ടി. ക്രിസ്തുമതം സ്വീകരിച്ചവരെ വസ്ത്രങ്ങളും ആഭരണങ്ങളും സംബന്ധിച്ച ഫ്യൂഡൽകാല നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ ബ്രിട്ടീഷുകാരുടെ എതിർപ്പ് മറികടക്കാനാകുമെന്നു രാജഭരണകൂടം കരുതി. അതിനായി ഒരു രാജകീയ വിളംബരം പുറപ്പെടുവിക്കപ്പെട്ടു. പക്ഷെ ബ്രിട്ടീഷ്  റസിഡന്റ് തൃപ്തനായില്ല. ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇൻഡ്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് ഏറ്റെടുത്ത വേളയിൽ വിക്ടോറിയ ചക്രവർത്തിനി താൻ ജാതിമത പരിഗണന കൂടാതെ എല്ലാവരേയും ഒരുപോലെ കാണുമെന്ന് പറഞ്ഞിരുന്നു. അതു ചൂണ്ടിക്കാട്ടി ക്രൈസ്തവർക്ക് അനുവദിച്ച ആനുകൂല്യം എല്ലാ ജനങ്ങൾക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതു ചെയ്യാൻ രാജഭണകൂടം നിർബന്ധിതമായി. അത്തരത്തിലുള്ള പരിഷ്കാരങ്ങൾ സാധ്യമാക്കിയ സാമൂഹ്യ നവീകരണ  പ്രസ്ഥാനങ്ങളുടെ പ്രവർത്തനമാണ് ജന്മിത്തത്തിന്റെ അടിത്തറ തകർത്ത് കേരളത്തെ നവോത്ഥാനപാതയിലേക്ക് നയിച്ചത്.

ബ്രിട്ടീഷുകാർ ആദ്യം ആധിപത്യം സ്ഥാപിച്ച ബംഗാളിൽ ഇംഗ്ലീഷു വിദ്യാഭ്യാസത്തിലൂടെ നേടിയ ഉൾക്കാഴ്ചയുടെ പിൻബലത്തിൽ വികസിച്ച നവോത്ഥാനധാരയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു കേരള നവോത്ഥാനം. ബംഗാൾ നവോത്ഥാനത്തിന്റെ ശില്പികൾ ജാതിവ്യവസ്ഥയുടെ ഉന്നതശ്രേണികളിൽ നിന്നുള്ളവരും ആധുനിക വിദ്യാഭ്യാസം ലഭിച്ചവരും ആയിരുന്നു. കേരള നവോത്ഥാനമാകട്ടെ അടിത്തട്ടിൽ നിന്നുയർന്നു വരികയായിരുന്നു. അതിനു തുടക്കം കുറിക്കുകയും അതിന്റെ ഉള്ളടക്കം നിശ്ചയിക്കുകയും ചെയ്ത വൈകുണ്ഠസ്വാമിയും നാരായണഗുരുവും അയ്യൻ‌കാളിയും ഇംഗ്ലീഷു വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. അവർ കടമെടുത്ത ആശയങ്ങളെ ആശ്രയിച്ചില്ല. അവർ ആരെയും അനുകരിച്ചതുമില്ല. അവരുടെ പ്രവർത്തനം അടിച്ചമർത്തപ്പെട്ടിരുന്ന വിഭാഗങ്ങളെ സാമൂഹികവിപ്ലവത്തിന് സജ്ജരാക്കി. രാജ്യത്തെങ്ങും ഒരു തൊഴിലാളിപ്രസ്ഥാനമില്ലാതിരുന്ന കാലത്താണ് അയ്യൻകാളി കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് പണിമുടക്ക് നടത്തി ദലിത് കുട്ടികളുടെ സ്കൂൾപ്രവേശനം സാദ്ധ്യമാക്കിയത്. ശ്രീനാരായണന്റെ അനുയായികൾ തിരുവിതാംകൂറിലെ വ്യവസായകേന്ദ്രങ്ങളായിരുന്ന കൊല്ലത്തും ആലപ്പുഴയിലും തൊഴിലാളി സംഘടനകൾ രൂപീകരിച്ചു. ഒരു രാഷ്ട്രീയ കക്ഷിയും ഇല്ലാതിരുന്ന കാലത്താണ് ശ്രീനാരായണീയരുടെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് ബ്രിട്ടീഷുകാർ നടത്തിയിരുന്ന കൊല്ലത്തെ ഹാരിസൺ ആൻഡ് ക്രോസ്‌ഫീൽഡ് എന്ന സ്ഥാപനം 1915ൽ ആദ്യമായി ബോണസ് നൽകിയത്.

നവോത്ഥാന പ്രസ്ഥാനം അടിസ്ഥാന വർഗ്ഗത്തെ സമരോത്സുകരാക്കി. സമൂഹത്തെ വിഭജിച്ചു നിർത്തിയിരുന്ന മതിലുകൾ തകർത്തുകൊണ്ട്  അത് ഒരു പൊതുസമൂഹത്തിന്റെ വരവിന് വഴി തെളിച്ചു. ആണായാലും പെണ്ണായാലും തലയിലൊ വേഷത്തിലൊ നോക്കി ജാതിയും മതവും തിരിച്ചറിയാൻ കഴിഞ്ഞിരുന്ന അവസ്ഥ മാറി. അങ്ങനെ മാറിയ സമൂഹത്തിലാണ് സ്വരാജ് എന്ന ആശയവുമായി കോൺഗ്രസും തുടർന്ന് സ്ഥിതിസമത്വം എന്ന ആശയവുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയും രംഗപ്രവേശം ചെയ്തത്. കൂടുതൽ മാറ്റങ്ങൾ ആഗ്രഹിച്ച ജനങ്ങൾ  കൂടുതൽ പുരോഗമനപരവും വിപ്ലവകരവുമായ ആശയങ്ങളെ പിന്തുടരാൻ തയ്യാറായി. പുതിയ ഭരണഘടന നിലവിൽ വന്നപ്പോൾ അതു നൽകുന്ന അവകാശങ്ങൾ പ്രയോജനപ്പെടുത്താൻ കാമ്മ്യൂണിസ്റ്റുകാർ  മുന്നോട്ടു വന്നു. സ്വാതന്ത്ര്യത്തിന്റെ പത്താം വർഷം ജനങ്ങൾ  തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റി ചരിത്രം സൃഷ്ടിച്ചു. രാജ്യത്ത് നിലവിൽ വന്നത് ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥയാണെന്നും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരാൻ ബൂർഷ്വാസി തങ്ങളെ അനുവദിക്കില്ലെന്നുമായിരുന്നു കമ്മ്യൂണിസ്റ്റ് വിലയിരുത്തൽ. ബൂർഷ്വ്യാ വ്യവസ്ഥയെ വിപ്ലവത്തിലൂടെ തൂത്തെറിഞ്ഞാലെ യഥാർത്ഥ ജനാധിപത്യം സ്ഥാപിക്കാനാകൂ എന്നും അവർ വിശ്വസിച്ചിരുന്നു. സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും സമാന്യ ജനങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിനും സഹായിക്കുമെന്നതുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ഭരണഘടനപ്രകാരം സർക്കാർ രൂപീകരിക്കാനുള്ള അവസരം അവർക്ക് ലഭിച്ചു. അതേസമയം ഭരണഘടന അനുശാസിക്കുന്ന തരത്തിൽ ചുമതല നിറവേറ്റാനല്ലാതെ കമ്മ്യൂണിസം നടപ്പിലാക്കാൻ സർക്കാരിനാകില്ലെന്ന് അവർ തിരിച്ചറിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച അഞ്ചു സ്വതന്ത്രരും വിജയിച്ചിരുന്നു. നിയമസഭയിൽ ഭൂരിപക്ഷം കിട്ടിയത് അവർ കൂടെയുള്ളതുകൊണ്ടാണ്. മുഖ്യമന്ത്രിപദത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാട് അവരിൽ മൂന്നു പേരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരം നേടാനാവില്ലെന്ന വിശ്വാസം തെറ്റാണെന്ന് തെളിഞ്ഞെങ്കിലും രണ്ട് പരിമിതികൾ പാർട്ടിക്ക് അംഗീകരിക്കേണ്ടി വന്നു. ഒന്ന്,  ഭരണഘടനപ്രകാരം പ്രവർത്തിക്കാനുള്ള ബാദ്ധ്യത സംസ്ഥാന സർക്കാരിനുണ്ട്. രണ്ട്, കേന്ദ്രത്തിൽ കോൺഗ്രസാണ് അധികാരം കയ്യാളുന്നത്. ഈ പശ്ചാത്തലത്തിൽ പാർട്ടി ഭരണവും സമരവും ഒന്നിച്ചു കൊണ്ടുപോകുമെന്ന് ഇ.എം.എസ്. പ്രസ്താവിച്ചു.

ജന്മിമാരുടെ ഭൂമിയിൽ ഏതു സമയത്തും കുടിയിറക്കപ്പെടാവുന്ന അവസ്ഥയിൽ കഴിഞ്ഞിരുന്ന പാവപ്പെട്ടവർക്ക് സംരക്ഷണം നൽകുന്നതിനായി കമ്മ്യൂണിസ്റ്റ് സർക്കാർ ഓർഡിനൻസ് വഴി കുടിയൊഴിപ്പിക്കൽ തടഞ്ഞു. ആ ധീരമായ നടപടി മാത്രമാണ് അധികാരത്തിലിരുന്ന ചെറിയ കാലയളവിൽ ആ സർക്കാരിനു ചെയ്യാൻ കഴിഞ്ഞത്. മറ്റ് രണ്ട് പ്രധാന ചുവടുവെയ്പുകളും അത് നടത്തി. ഭൂവുടമസ്ഥതക്കു പരിധി നിശ്ചയിക്കുകയും അങ്ങനെ ലഭ്യമാകുന്ന മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന നിയമമായിരുന്നു ഒന്ന്. മറ്റേത് സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള നിയമവും. രണ്ടും സ്ഥാപിതതാല്പര്യങ്ങളുടെ അതിശക്തമായ എതിർപ്പ് നേരിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേരിയ ഭൂരിപക്ഷം ഇല്ലാതാക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട പ്രതിപക്ഷ കക്ഷികളും വിദ്യാഭ്യാസ ഭൂനിയമ പരിഷ്കരണശ്രമങ്ങളിൽ അസ്വസ്ഥരായ മതജാതിശക്തികളും ചേർന്ന് സംഘടിപ്പിച്ച “വിമോചന” സമരം സൃഷ്ടിച്ച ക്രമസമാധാനപ്രശ്നങ്ങൾ പ്രയോജനപ്പെടുത്തി കേന്ദ്രം നിയമസഭയിൽ ഭൂരിപക്ഷ പിന്തുണയുള്ള സർക്കാരിനെ പുറത്താക്കി. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടി പാർലമെന്ററി പാത ഉപേക്ഷിച്ചില്ല.

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആശയസംഘട്ടനം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരിതിരിവുണ്ടാക്കി. പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം സോവിയറ്റ് പാർട്ടിക്കൊപ്പം നിന്നപ്പോൾ ചൈനയിലെ പാർട്ടിയുടെ നിലപാടുകളോട് ആഭിമുഖ്യം പുലർത്തിയ ന്യൂനപക്ഷം പുറത്തുവന്നു സി.പി.ഐ (എം)ന് രൂപം നൽകി. പാർട്ടി വിട്ടവർ ഔദ്യോഗിക നേതൃത്വത്തിനെതിരെ ഉയർത്തിയ പ്രധാന വിമർശം അവർ വലതു പക്ഷത്തേക്ക് നീങ്ങിയെന്നും പാർലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടെന്നുമായിരുന്നു. ഇരുവിഭാഗങ്ങൾക്കുമിടയിലെ അഭിപ്രായഭിന്നത ആഭ്യന്തര സാഹചര്യങ്ങളുടെ വിലയിരുത്തലിലും പ്രതിഫലിച്ചു. സി.പി.ഐ കോൺഗ്രസുമായി സഹകരിക്കുന്നതിനു തയ്യാറായപ്പോൾ സി.പി.ഐ (എം) ശക്തമായ കോൺഗ്രസ്‌വിരുദ്ധ നിലപാട് സ്വീകരിച്ചു. അതേസമയം രണ്ട് പാർട്ടികളും പാർലമെന്ററി പാതയിൽ നിലയുറപ്പിച്ചു. പാർട്ടി പിളർന്ന് ഏറെ കഴിയും മുമ്പ് 1965ൽ നിയമസഭാ തെരഞ്ഞെടുപ്പു നടന്നു.  സി.പി.ഐ (എം) സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുമായും മുസ്ലിം ലീഗുമായും, സി.പി.ഐ. ആർ.എസ്. പിയുമായും ആർ.എസ്.പി. കേരളാ കോൺഗ്രസുമായും തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കി. കോൺഗ്രസ് ആരുമായും സഖ്യത്തിലേർപ്പെടാതെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തി. സി.പി.ഐ (എം) 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസിന് കിട്ടിയത് 36 സീറ്റ്. സി.പി.ഐക്ക് മൂന്ന് സീറ്റ് മാത്രം കിട്ടി. പിളർപ്പിലൂടെ നിലവിൽ വന്ന പാർട്ടികൾ ഒന്നിച്ചു പ്രവർത്തിക്കാൻ തയ്യാറല്ലാതിരുന്നതുകൊണ്ട് മന്ത്രിസഭ രൂപീകരിക്കാനായില്ല. ഒരിക്കൽ പോലും യോഗം ചേരാതെ നിയമസഭ പിരിച്ചുവിടപ്പെട്ടു. ആ തെരഞ്ഞെടുപ്പ് അനുഭവം കേരളത്തിലെ പിൽക്കാല രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ചു. അതിനുശേഷം സി.പി.ഐക്കും സി.പി.എമ്മിനും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ മടിയായി. രണ്ടു കൊല്ലത്തിനുശേഷം വീണ്ടും തെരരഞ്ഞെടുപ്പു നടന്നപ്പോൾ ഇ.എം.എസ്. നമ്പൂതിരിപ്പാട് കിട്ടാവുന്നവരെയെല്ലാം കൂട്ടി ഏഴു കക്ഷികളുള്ള മുന്നണിയുണ്ടാക്കി. സി.പി.ഐ, മുസ്ലിം ലീഗ്, ആർ.എസ്.പി, എസ്.എസ്.പി, കേരളാ സോഷ്യലിസ്റ്റ് പാർട്ടി, വനം കയ്യേറ്റക്കാരുടെ താല്പര്യ സംരക്ഷണാർത്ഥം രൂപീകരിക്കപ്പെട്ട കർഷക തൊഴിലാളി പാർട്ടി എന്നിവ ഉൾപ്പെട്ട മുന്നണിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുകയും നമ്പൂതിരിപ്പാട് രണ്ടാമതും മുഖ്യമന്ത്രിയാകുകയും ചെയ്തു. അദ്ദേഹം മുസ്ലിം ലീഗും കെ.ടി.പിയുമുൾപ്പെടെ എല്ലാ സഖ്യകക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി. വീണ്ടും ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് ഒമ്പത് സീറ്റു മാത്രമാണ് കിട്ടിയത്. തുടർന്ന് ആ കക്ഷിയും മുന്നണി രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. ആന്തരിക വൈരുദ്ധ്യങ്ങൾ നിറഞ്ഞ രണ്ടാം ഇ.എം.എസ് മന്ത്രിസഭ 1969ൽ നിലം‌പതിച്ചു. സപ്തമുന്നണിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വീണ്ടും അധികാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞെങ്കിലും ആ കൂട്ടുകെട്ട് സംസ്ഥാന രാഷ്ട്രീയത്തിൽ മലീമസമായ ഒരു കാലഘട്ടത്തിന്റെ തുടക്കം കുറിച്ചു. അതോടുകൂടിയാണ് അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥ ഉണ്ടായത്. ആ അവസ്ഥ ഇന്നും തുടരുന്നു.

സി.പി.ഐ (എം) ആ സമയത്ത് പശ്ചിമ ബംഗാളിലും സമാനമായ മുന്നണി പരീക്ഷണം നടത്തി. അവിടെ അത് കോൺഗ്രസ് വിട്ടുവന്ന അജോയ് മുഖർജി, പി.സി. ഘോഷ് എന്നീ പ്രമുഖ നേതാക്കന്മാരുമായി തെരഞ്ഞെടുപ്പിനുശേഷം ചങ്ങാത്തമുണ്ടാക്കി. മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുമന്ത്രിസഭയിൽ സി.പി.ഐ (എം) നേതാവ് ജ്യോതി ബസു ഉപ മുഖ്യമന്ത്രിയായി. ജനകീയ സമരങ്ങളിലും തൊഴിൽ തർക്കങ്ങളിലും പൊലീസ് ഇടപെടൽ തടയുമെന്ന് മുന്നണി സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി ഘെരാവൊ സമരങ്ങൾ വ്യാപകമായി. ചില വ്യവസായികൾ പ്രവർത്തനം സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റി. കൊൽക്കത്തയിൽ ചേർന്ന സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി കേരളത്തിലും ബംഗാളിലും നിലവിൽ വന്ന മുന്നണി സർക്കാരുകൾ വേണ്ടത്ര അധികാരമുള്ളവയല്ലെങ്കിലും അവയ്ക്ക് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നുള്ളതുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന് കൂടുതൽ സഖ്യകക്ഷികളെ നേടാനുള്ള ഉപകരണങ്ങളായി കണക്കാക്കാമെന്നു വിലയിരുത്തി. ബംഗാളിൽ കാലക്രമത്തിൽ ഇടതു കക്ഷികൾ മാത്രം അടങ്ങുന്ന മുന്നണി ഉണ്ടാവുകയും സി.പി.ഐ (എം)ന്റെ നേതൃത്വത്തിൽ അത് തുടർച്ചയായി മൂന്നു പതിറ്റാണ്ടിലേറെ അധികാരം കയ്യാളുകയും ചെയ്തു. എന്നാൽ കേരളത്തിൽ മുന്നണി സംവിധാനത്തിലൂടെ സി.പി.ഐ (എം)ന് ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രമെ അധികാരത്തിലേറാൻ കഴിഞ്ഞുള്ളു. വർഗ്ഗീയ-വിഭാഗീയ കക്ഷികളുമായുള്ള കൂട്ടുകെട്ട് ചില വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ വളർച്ചക്ക് തടസമായിട്ടുണ്ടെന്ന് ഇ.എം.എസ്. ഒരു ഘട്ടത്തിൽ തിരിച്ചറിയുകയും അത്തരം കക്ഷികളെ ഇടതു മുന്നണിയിൽ നിന്നൊഴിവാക്കുകയും ചെയ്തു. അവരുടെ സഹായം കൂടാതെ ഇടതു മുന്നണിക്ക് ജയിക്കാനുമായി. പിന്നിടു നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വമ്പിച്ച വിജയം കൈവരിക്കാനായി. ആ വിജയം നൽകിയ അമിത ആത്മവിശ്വാസത്തിൽ സി.പി.ഐ (എം) കാലാവധി പൂർത്തിയാകും മുമ്പ് നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നേരിടാൻ തീരുമാനിച്ചു. പക്ഷെ അതിന്റെ കണക്കുകൂട്ടൽ പിഴച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. അത് പഴയ ലൈനിലേക്ക് തീരിച്ചുപോകാൻ പാർട്ടിയെ പ്രേരിപ്പിച്ചു. കേരളാ കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ വർഗ്ഗീയ-വിഭാഗീയ കക്ഷികളിൽ പിളർപ്പുണ്രാകുമ്പോൾ പിണങ്ങിപ്പോകുന്നവർക്ക് കാര്യമായ ജനപിന്തുണയില്ലെങ്കിൽ പോലും പാർട്ടി അവരെ സ്വാഗതം ചെയ്യാൻ തയ്യാറായി. രണ്ട് മുന്നണികളെ നയിക്കുന്ന കക്ഷികളും തുടർച്ചയായി പിന്തുടരുന്ന വർഗ്ഗീയ-വിഭാഗീയ പ്രീണനം കേരള രാഷ്ട്രീയത്തെ മൊത്തത്തിൽ ദുഷിപ്പിച്ചു.

ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ തുടങ്ങിവെച്ച ഭൂപരിഷകരണം, ഏതാനും കൊല്ലക്കാലത്തെ വടംവലികൾക്കുശേഷം, ഏറെ വെള്ളം ചേർത്ത്, പിന്തിരിപ്പൻ പാർട്ടികൾക്കുപോലും സ്വീകാര്യമായ നിലയിൽ, ഒടുവിൽ നിയമമായി. നിയമപ്രക്രിയ പൂർത്തിയാക്കുന്നതിലുണ്ടായ കാലതാമസം ഭൂവുടമകൾക്ക് ഭൂമി അന്യാധീനപ്പെടുത്തിയൊ തോട്ടമായി മാറ്റിയൊ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്തു കടക്കാൻ അവസരം നൽകി. തന്മൂലം പ്രതീക്ഷിച്ച മിച്ചഭൂമി ലഭിച്ചില്ല. അനേകായിരങ്ങൾ ഇപ്പോഴും ഭൂരഹിതരായി തുടരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്കരണ നിയമം ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന വാദവുമായി ചില മാനേജുമെന്റുകൾ കോടതിയെ സമീപിക്കുകയുണ്ടായി. സുപ്രീം കോടതി ആ വാദം തള്ളി. ആ സർക്കാർ പുറത്താക്കപ്പെട്ടശേഷമാണ് കോടതി വിധി വന്നത്. കോൺഗ്രസ്-പി.എസ്.പി. സർക്കാരിന് സ്വാഭാവികമായും ആ നിയമം നടപ്പാക്കാൻ താല്പര്യമുണ്ടായിരുന്നില്ല. ഇ.എം.എസ്. വീണ്ടും മുഖ്യമന്ത്രിയായപ്പോൾ ആ നിയമം നടപ്പാക്കാൻ ഒരു ശ്രമവും നടത്തിയില്ല. സി.പി.എമ്മും സി.പി.ഐയും പിന്നീടും പല തവണ അധികാരത്തിലേറിയെങ്കിലും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ചൂഷണത്തിനെതിരെ കുഞ്ഞുവിരൽ അനക്കിയില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ മാനേജുമെന്റുകൾക്കെതിരെ വിദ്യാർത്ഥി-യുവജന സംഘടനകളെ സമരത്തിനിറക്കുകയും അധികാരം ലഭിക്കുമ്പോൾ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് ഇപ്പോൾ ഇടതുകക്ഷികൾ പിന്തുടരുന്നത്.

ആദ്യകാല അനുഭവം തെരഞ്ഞെടുപ്പിലൂടെ പാർട്ടിയെ വളർത്താനും അതിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും വ്യാപിപ്പിക്കാ നും കഴിയുമെന്ന വിലയിരുന്നത്തൽ ശരിവെച്ചു. പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ പെടുന്ന നക്സൽബാരി എന്ന ഗ്രാമത്തിൽ ‘കൃഷിഭൂമി കർഷകന്’ എന്ന മുദ്രാവാക്യവുമായി ഗ്രാമീണർ 1967ൽ ആരംഭിച്ച സമരം അടിച്ചമർത്താനുള്ള പൊലീസ് ശ്രമം വെടിവെയ്പിൽ കലാശിച്ചു. ഏഴ് പെണ്ണുങ്ങളും രണ്ട് ആണുങ്ങളും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ബംഗ്ലാ കോൺഗ്രസും ഇടതു കക്ഷികളുമടങ്ങുന്ന ഐക്യ മുന്നണി സർക്കാരായിരുന്നു അന്ന് സംസ്ഥാനം ഭരിച്ചിരുന്നത്. നക്സൽബാരിയിലെ കർഷകസമരത്തെ വിപ്ലവത്തിന്റെ തുടക്കമായി കണ്ട ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി  ഇന്ത്യക്കു മേൽ വസന്തത്തിന്റെ ഇടിമുഴക്കം കേൾക്കാമെന്നെഴുതി. ആദ്യം സി.പി.ഐയുടെയും പിളർപ്പിനുശേഷം സി.പി.ഐ (എം)ന്റെയും ഭാഗമായിരുന്ന കനു സന്യാൽ. ചാരു മജുംദാർ എന്നിവരായിരുന്നു നക്സൽബാരി പ്രക്ഷോഭത്തിന്റെ നേതാക്കൾ. അവർ സി.പി.ഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. നക്സൽബാരി സംഭവവികാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ രൂപപ്പെട്ട നക്സലൈറ്റ് ഗ്രൂപ്പുകൾ നിരവധി യുവാക്കളെ ആകർഷിച്ചു. സാഹചര്യങ്ങൾ  വിപ്ലവത്തിന് അനുയോജ്യമാണെന്ന വിശ്വാസത്തിൽ അവർ സായുധസമര പരിപാടികൾ ആസൂത്രണം ചെയ്തു. ഭരണകൂടം പ്രസ്ഥാനത്തെ അമർച്ച ചെയ്യാൻ നടപടിയും  തുടങ്ങി. നിരവധി ജീവനുകൾ പൊലിഞ്ഞു. വസന്ത പ്രതീക്ഷ പൂവണിഞ്ഞില്ല.

ചാരു മജുംദാർ 1972ൽ കൊൽകത്താ ജയിലിൽ കൊല്ലപ്പെട്ടു. കനു സന്യാൽ 2010ൽ നക്സൽബാരിയിലെ വീട്ടിൽ സ്വയം ജീവനൊടുക്കി. കേരളത്തിൽ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പലരും പിൽക്കാലത്ത്  സായുധസമര പാത ഉപേക്ഷിച്ച് പൊതുമണ്ഡലത്തിൽ മറ്റ് തലങ്ങളിൽ സജീവമായി.   അവർ തുടങ്ങിവെച്ച പ്രസ്ഥാനം പിളർപ്പുകൾക്കും  കൂടിച്ചേരലുകൾക്കും ശേഷം പല പേരുകളിൽ ഇപ്പോഴും തുടരുന്നുണ്ട്. അവർ രാജ്യത്തെ ആദിവാസി മേഖലകളിൽ ഭരണകൂടത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ  സായുധ സമരത്തിന് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നവർ നന്നെ കുറവാണ്.                                                

നക്സൽബാരി പ്രസ്ഥാനം യുവഹൃദയങ്ങളിൽ ചലനം സൃഷ്ടിച്ച കാലത്ത് പൊതുജീവിതം ആരംഭിച്ച എം. എൻ. രാവുണ്ണിയുടെ പോരാട്ട ജീവിതത്തിന്റെ കഥയാണ് മാതുലാമണി ഈ ചെറിയ പുസ്തകത്തിൽ പറയുന്നത്. മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പാർലമെന്ററി രാഷ്ട്രീയത്തിന്റെ തത്രപ്പാടിൽ മുങ്ങിയതിന്റെ ഫലമായുണ്ടായ വിടവ് നികത്തിയത് നക്സലൈറ്റ് പ്രസ്ഥാനത്തിൽ എത്തിച്ചേർന്ന യുവാക്കളായിരുന്നു എന്ന് മാതിലാമണി ചൂണ്ടിക്കാണിക്കുന്നു. അവർ ലക്ഷ്യത്തിലെത്തിയോ ഇല്ലയോ എന്നൊക്കെ ആകുലപ്പെടുന്നതിൽ അർത്ഥമില്ലെന്ന് ഗ്രന്ഥകർത്താവ് നിരീക്ഷിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയം ദുഷിച്ചതിന്റെ കെടുതി അനുഭവിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും കേരളവും. നവോത്ഥാന  പ്രസ്ഥാനം മുന്നോട്ടു കൊണ്ടു പോകാൻ ചുമതലപ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അത് ചെയ്യാനായില്ല. ബംഗാളിൽ ഇടതുപക്ഷ തേരോട്ടം അവസാനിച്ചിരിക്കുന്നു. സന്തോഷത്തിന് വക നൽകുന്ന സാഹചര്യങ്ങളിലല്ല അത് സംഭവിച്ചത്. വളർച്ചയുടെ ഘട്ടത്തിൽ മുഖ്യധാരാ ഇടതുപക്ഷം ഉപയോഗിച്ച തന്ത്രങ്ങൾ പ്രയോഗിച്ചാണ് എതിരാളികൾ അതിനെ ഒടുവിൽ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. ഈ പശ്ചാത്തലത്തിൽ പാർലമെന്ററി പ്രവർത്തനത്തിലേർപ്പെട്ട ഇടതുപക്ഷം ബഹുജന താല്പര്യങ്ങൾ ബലികഴിച്ചുകൊണ്ടാണ് മുന്നേറുന്നതെന്ന് മറ്റാരെക്കാളും മുമ്പെ തിരിച്ചറിയാൻ കഴിഞ്ഞവരെന്ന നിലയിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളുടെ ജീവിതം  പഠനമർഹിക്കുന്നു. 
(മാതുലാമണി എഴുതിയതും ഗ്രീൻ ബുക്സ്, തൃശ്ശൂർ, പ്രസിദ്ധീകരിച്ചതുമായ “മുണ്ടൂർ രാവുണ്ണി: തടവറയും പോരാട്ടവും” എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)
കലാകൌമുദി