Tuesday, October 20, 2015

ഫേസ്‌ബുക്കിലെ പരദൂഷണം

ബി.ആർ.പി. ഭാസ്കർ 
മലയാള മനോരമ

ആർക്കും കയറി എന്തും എഴുതാൻ കഴിയുന്ന ഇടമാണ് സാമൂഹ്യശൃംഖലകൾ. അവിടെ ഗൌരവപൂർവം അഭിപ്രായപ്രകടനം നടത്താം. പിന്തുണക്കാം. വിമർശിക്കാം. തമാശകൾ പങ്കു വെക്കാം. മുദ്രാവാക്യങ്ങൾ മുഴക്കാം. തെറി വിളിക്കാം. ഓരോരുത്തർക്കും ഇവിടെ സ്വന്തം താല്പര്യത്തിനനുസൃതമായി, സ്വന്തം രീതിയിൽ സംഭവങ്ങളോട് പ്രതികരിക്കാൻ കഴിയുന്നു. 

തനിക്കുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുമുണ്ടെന്നും അവരുടെ താല്പര്യങ്ങൾക്കനുസൃതമായി, അവരുടേതായ രീതിയിൽ അവർ പ്രതികരിക്കുമെന്നുമുള്ള ബോധ്യത്തോടെ വേണം ഇവിടെ പ്രവർത്തിക്കാൻ. ഉത്തരവാദിത്വബോധമുള്ളവർ ഈ മാധ്യമം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നു. അല്ലാത്തവർ അല്ലാതെയും.

ഫേസ്‌ബുക്കിൽ കുറച്ചുകാലമായുള്ള ചെറിയാൻ ഫിലിപ്പ് അതിന്റെ രീതികൾ അറിയാത്ത ആളല്ല. വർഷങ്ങൾക്കു മുമ്പ് നടത്തിയ രാഷ്ട്രീയ ചേരിമാറ്റത്തിന്റെ പേരിൽ അവിടെ ആക്രമണം നേരിടുന്നയാളാണ് അദ്ദേഹം. യൂത്ത് കൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒന്നാണെന്ന വ്യാജസ്തുതിയോടെ തുടങ്ങിയ പോസ്റ്റിൽ ഈ സമരം രഹസ്യമായി നടത്തിയ വനിതകൾക്കെല്ലാം പണ്ട് കൊൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം എഴുതി. 

അത് മാന്യനായ രാഷ്ട്രീയപ്രവർത്തകനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവമായിരുന്നു. ആ പ്രസ്താവം സ്ത്രീവിരുദ്ധമാണെന്ന് കോൺഗ്രസുകാർ മാത്രമല്ല സി.പി.എം അംഗങ്ങളും അനുഭാവികളും പ്രതികരിച്ചു. ആ ഘട്ടത്തിൽ പോസ്റ്റ് പിൻ‌വലിച്ച് പഴി ഒഴിവാക്കാമായിരുന്നു. ആ വിവേകം അദ്ദേഹം കാട്ടിയില്ല. പകരം ആ പരദൂഷണം പറച്ചിലിനെ ന്യായീകരിച്ചു.

പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും ചെറിയാൻ ഫിലിപ്പിന്റെ ന്യായീകരണങ്ങളിൽ പ്രതിഫലിച്ചത്  പുരുഷാധിപത്യത്തിന്റെ അഹന്തയാണ്. താൻ ആരുടെ പേരും പറഞ്ഞില്ലെന്നും അതുകൊണ്ട് ഒരു തെറ്റും ചെയ്തില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദം അസംബന്ധമാണ്. ഇക്കാലമത്രയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച എല്ലാ സ്ത്രീകളെയും സംശയത്തിന്റെ നിഴലിൽ നിർത്താനാണ് അദ്ദേഹം ശ്രമിച്ചത്. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എൻ. സീമ എം.പി. ചൂണ്ടിക്കാണിച്ചതുപോലെ, പൊതുരംഗത്തു നിൽക്കുന്ന സ്ത്രീകളെ കുറിച്ച് ഇത്തരം പരാമർശം നടത്തുന്നത്,  അത് ഒരു രാഷ്ട്രീയപാർട്ടിയിൽ പെട്ട ‘ചിലർ’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണെങ്കിൽ പോലും, ന്യായീകരിക്കാവുന്നതല്ല.  

കോൺഗ്രസുകാരനായിരുന്ന കാലത്തെ അറിവിന്റെ അടിസ്ഥാനത്തിലാണ് ചെറിയാൻ ഫിലിപ്പ് എഴുതിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവം പുരുഷാധിപത്യ ധാർഷ്ട്യത്തോടുള്ള ഐക്യരാർഢ്യ പ്രകടനമാണ്. ഒരു തെരഞ്ഞെടുപ്പുകാലത്തായിരുന്നു ടിക്കറ്റ്  കിട്ടാഞ്ഞതിനെ തുടർന്ന് ചെറിയാൻ ഫിലിപ്പ് മറു കണ്ടം ചാടിയതും എൽ.ഡി.എഫ്. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയതും.. കോൺഗ്രസിലെ ടിക്കറ്റ് വിതരണത്തിലെ അധാർമ്മികത വെളിപ്പെടുത്താൻ ആ സുവർണ്ണാവസരം എന്തുകൊണ്ടാണ് ഉപയോഗിക്കാതിരുന്നതെന്ന് കോടിയേരി അദ്ദേഹത്തോട് ചോദിക്കണം. ഇപ്പോൾ കിട്ടുന്ന അറിവും കൊണ്ട് അദ്ദേഹം മറ്റെങ്ങും പോകാതെ നോക്ക്കുകയും വേണം!. (മലയാള മനോരമ, “നോട്ടം”, ഒക്ടോബർ 20, 2015)

No comments: