Monday, December 31, 2007

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: ജുഡീഷ്യല്‍ അന്വേഷണം

ഒറീസയില്‍ ക്രൈസ്തവര്‍ക്ക് നേരെ സംഘ പരിവാര്‍ നടത്തിയ ആക്രമണം കേരളത്തിലെ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഡല്‍ഹിയും കേരളവും ഉള്‍പ്പെടെ പലയിടങ്ങളിലും അക്രമത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി നവീന്‍ പട്നായക് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ക്രിസ്മസ്പൂര്‍വ സന്ധ്യക്ക്‌ ആരംഭിച്ച അക്രമത്തില്‍ മുപ്പത് പള്ളികളും പള്ളിക്കൂടങ്ങളും കോണ്‍വെന്റുകളും പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടതായി അനൌദ്യോഗിക സംഘടനകള്‍ അറിയിച്ചു. നാല് ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായും അവര്‍ പറഞ്ഞു.

Sunday, December 30, 2007

പീപ്പിള്‍സ്‌ മാര്‍ച്ച് പത്രാധിപര്‍ ആശുപത്രിയില്‍

ഏഴ് വര്‍ഷമായി People's March എന്ന പേരില്‍ ഒരു മാസികയും വെബ് സൈറ്റും നടത്തിയിരുന്ന പി. ഗോവിന്ദന്‍കുട്ടിയെ ഡിസംബര്‍ 16നു പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്ര പ്രദേശത്ത് നിന്നുള്ള മാവോയിസ്റ്റ്‌ നേതാവ് മല്ലരാജ റെഡ്ഡിയെ ആ സംസ്ഥാനത്തുനിന്നു വന്ന ഒരു പൊലീസ് സംഘം ഈയിടെ ആലുവയില്‍ നിന്നു അറസ്റ്റ് ചെയ്തിരുന്നു. അതിനെത്തുടര്‍ന്നു എറണാകുളം പൊലീസ് കമ്മിഷണര്‍ നല്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഗോവിന്ദന്‍ കുട്ടിയുടെ താമസസ്ഥലം പരിശോധിക്കുകയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും മറ്റും എടുത്തുകൊണ്ട് പോവുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രാജ്യമൊട്ടുക്കുള്ള മാവോയിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെയും മറ്റു തീവ്ര ഇടതുപക്ഷ സംഘടനകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച വാര്‍ത്തകളും ലേഖനങ്ങളും പീപ്പിള്‍സ്‌ മാര്‍ച്ച് മാസിക പതിവായി പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ പ്രവര്‍ത്തനം തടയാനാണ് പൊലീസ് ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് കരുതേണ്ടിയിരിക്കുന്നു.

ആലുവ മജിസ്ട്രെട്ടു കോടതി ഗോവിന്ദന്‍ കുട്ടിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. തുടര്‍ന്നു അദ്ദേഹം നിരാഹാരവ്രതം ആരംഭിച്ചു. ആരോഗ്യനില വഷളായതിനാല്‍ പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് നീക്കിയതായി പീപ്പിള്‍'സ മാര്‍ച്ച് വെബ് സൈറ്റ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
അറുപതുകാരനായ ഗോവിന്ദന്‍ കുട്ടി ഒരു കേന്ദ്ര സ്ഥാപനത്തില്‍ എഞ്ചിനീയര്‍ ആയിരുന്നു. ഏതാനും കൊല്ലം മുമ്പ് അദ്ദേഹം ജോലി ഉപേക്ഷിച്ച് പീപ്പിള്‍സ്‌ മാര്‍ച്ച് മാസിക ആരംഭിക്കുകയായിരുന്നു.

Saturday, December 29, 2007

ഇന്‍ഫോസിസ് സി. ഇ. ഓ.യുമായി ചാറ്റ്

ഇന്‍ഫോസിസ് സി.ഇ.ഓ. എസ്. ഗോപാലകൃഷ്ണനുമായി 'ചാറ്റ്' ചെയ്യാനുള്ള അവസരം rediff.com നല്‍കുന്നു.

മലയാളിയായ ഗോപാലകൃഷ്ണന്‍ ഇന്‍ഫോസിസിന്‍റെ ഒരു സ്ഥാപക അംഗമാണ്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് അദ്ദേഹം കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയി നിയമിതനായത്.

ഡിസംബര്‍ 31 (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞു 3 മണിക്കാണ് ചാറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് rediff site സന്ദര്‍ശിക്കുക: http://specials.rediff.com/money/2007/dec/29gkchat.htm

കാലിക്കറ്റ്‌ ഹെരിറ്റെജ് ഫോറം


വാസ്കോ ഡ ഗാമ 1498 മെയ് 21നു കോഴിക്കോട് നഗരത്തില്‍ പ്രവേശിച്ചതിന്‍റെ ചിത്രീകരണം.
കടപ്പാട്: www.angelfire.com

കോഴിക്കോടിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം കാത്തു സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കാലിക്കറ്റ്‌ ഹെരിറ്റെജ് ഫോറം എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ ഫോറത്തിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക: http://calicutheritageforum.googlepages.com/

Friday, December 28, 2007

കേരളീയം കൂട്ടായ്മ സഹായം തേടുന്നു

തൃശ്ശൂരില്‍ നിന്നു 1998ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കേരളീയം എന്ന സാംസ്കാരിക മാസിക 125 ലക്കങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ പലപ്പോഴും നിലനില്‍ക്കാറില്ല. ആ നിലക്ക് ഏതാണ്ട് പത്തു കൊല്ലത്തില്‍ ഇത്രയും ലക്കങ്ങള്‍ ഇറക്കിയതിനെ ഒരു വലിയ നേട്ടമായി കാണണം. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിബദ്ധതയും സംഘടനാപാടവവും അഭിനന്ദനം അര്‍ഹിക്കുന്നു.

കേരളീയത്തിന്‍റെ പത്രാധിപര്‍ കെ. എസ്. പ്രമോദ് ആണ്. സഹായികളായി പേരു നല്‍കിയിട്ടുള്ളവരുടെ കൂട്ടത്തില്‍ എന്‍. ചന്ദ്രന്‍, ഡോ. ബേബി എ.എ., വി. എം. ഗിരിജ, ഷീബ അമീര്‍, എന്‍. പി. ജോണ്‍സണ്‍, വി. എസ്. ഗിരീശന്‍, രഫീഖ് അഹമ്മദ്, സി. ആര്‍. നീലകണ്ഠന്‍, അഡ്വ. ആശ, കെ. എസ്. സുബിദ്, അനിവര്‍ അരവിന്ദ്, ഡോ. എം. എച്ച്. ഇല്യാസ്, പ്രൊഫ. കുസുമം ജോസഫ് എന്നിവരുണ്ട്.

ഒട്ടേറെ പരിമിതികള്‍ക്കിടയിലും വിശാലമായ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാനും ബദല്‍ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അതിന്റേതായ ഇടപെടലുകള്‍ നടത്താനും ഈ സമയം കൊണ്ട് കേരളീയത്തിനു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ശ്രദ്ധേയമായ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അതാത് സന്ദര്‍ഭങ്ങളില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം പ്രധാനപ്പെട്ട സമരങ്ങളിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും നേരിട്ടു പങ്കെടുക്കുവാനും കേരളീയം ശ്രദ്ധിച്ചിട്ടുണ്ട്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും ജീവിക്കാനായുള്ള സമരങ്ങള്‍ക്കും പ്രാധാന്യം നല്കി നിലവിലുള്ള ലോക- കേരളീയ മാധ്യമ പരിസരത്ത് നീതിക്കു കൂടുതല്‍ ഇടം കിട്ടാന്‍ കേരളീയം ശ്രമിക്കുന്നു.

കേരളത്തിലെ ബദല്‍ ജനകീയ പ്രതിരോധ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും പോതുവേടിയായി വളരാന്‍ അത് ശ്രമിക്കുന്നു. പ്രസിദ്ധീകരണത്തിന് പുറമെ കലവറ ഇക്കോഷോപ്, കേരളീയം പുസ്തകശാല എന്നിവയ്ക്കും കേരളീയം തുടക്കം കുറിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം വളര്‍ച്ചയ്ക്കും വികാസത്തിനും കേരളീയം കൂട്ടായ്മ സഹകരണം തേടുന്നു.

കേരളീയം കൂട്ടായ്മയുടെ അംഗത്വം: 10,000 രൂപ.
ആജീവനാന്ത വരിസംഖ്യ: വിദേശത്തേക്ക്: 8,000 രൂപ. ഇന്ത്യയില്‍ 5,000 രൂപ
വാര്‍ഷിക വരിസംഖ്യ: ഇന്ത്യയില്‍ 240 രൂപ, സ്ഥാപനങ്ങള്‍ക്ക് 400 രൂപ. വിദേശത്തേക്ക്: 1,000 രൂപ.

കേരളീയം താഴെ പറയുന്ന തരത്തിലുള്ള സംഭാവനകളും തേടുന്നു:
സാമഗ്രികള്‍/ ഉപകരണങ്ങള്‍: ഡിജിറ്റല്‍ റെക്കോര്‍ഡര്‍/ ടേപ്പ് റെക്കോര്‍ഡര്‍, ഡിജിറ്റല്‍ ക്യാമറ/ക്യാമറ, മൊബൈല് ഫോണ്‍, ഡിജിറ്റല്‍ ഡയറി, സിഡി, പെന്‍ഡ്രൈവ്.
കേരളീയം ഡോക്യുമെന്റേഷന്‍ സെന്ററിനു പുസ്തകങ്ങള്‍, പത്രമാസികകളുടെ വാര്‍ഷിക വരിസംഖ്യ സ്പോണ്‍സര്‍ ചെയ്യല്‍.
കലവറ ഇക്കൊഷോപ്പിനു ഗള്‍ഫിലും നാട്ടിലും പ്രദര്‍ശന സൌകര്യം, കൌണ്ടര്‍, ബിസിനസ് വിപുലീകരണത്തിന് സാമ്പര്തിക പങ്കാളിത്തം/ വായ്പ.
കേരളീയം പുസ്തകശാലയ്ക്ക് പുസ്തക പ്രസിദ്ധീകരണത്തിന് ധനസഹായം/ പലിശരഹിത വായ്പ.
ബന്ധപ്പെടേണ്ട മേല്‍വിലാസം:
Keraleeyam, Kokkaale, Thrissur-21.
Phone 0480-2720144, 9447674375
e-mail: keralaeeyamtcr@rediffmail.com

Thursday, December 27, 2007

സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍

ഒന്നരക്കൊല്ലം പിന്നിട്ടുകഴിഞ്ഞ സര്‍ക്കാരിനെ വിലയിരുത്തേണ്ടത് വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലല്ല, പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ്.

അനംഗാരിയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കപ്പെടണം: "ഈ ഭരണം നന്നാക്കമായിരുന്നു". ഈ സര്‍ക്കാരിന്‍റെ മുന്നില്‍ ഇനിയും നീണ്ട മൂന്നു വര്‍ഷങ്ങള്‍ ബാക്കി കിടക്കുന്നു. അത് എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാം.

കോണ്‍ഗ്രസ്‌ പഠിക്കേണ്ട പാഠം

ഈയാഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്നു കോണ്‍ഗ്രസ്‌ പഠിക്കേണ്ട പാഠത്തെ പറ്റി.

Please go to http://www.keralakaumudi.com/ and click on ഫീച്ചര്‍

Wednesday, December 26, 2007

മാവോയുടെയും സാംസ്കാരിക വിപ്ലവത്തിന്‍റെയും ഓര്‍മ്മപുതുക്കല്‍

മധുര മനോജ്ഞ ചൈന കേരളത്തിന് പ്രിയങ്കരമാണല്ലോ. അതുകൊണ്ട് ഒരോര്‍മ്മപ്പെടുത്തല്‍. ഇന്നു, ഡിസംബര്‍ 26, മാവോ സേതുങ്ങിന്‍റെ 114ആം ജന്മദിനം ആണ്.

കമ്മ്യൂണിസ്റ്റ് ലോകം മാവോയെ മറന്നു തുടങ്ങി. ചൈനയിലെ ഇംഗ്ലീഷ് പത്രമായ ചൈന ഡെയ്‌ലി, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ പീപ്പിള്‍സ്‌ ഡെയ്‌ലി, കേരള സി. പി. എമ്മിന്‍റെ മുഖപത്രമായ ദേശാഭിമാനി എന്നിവയുടെ വെബ് സൈറ്റുകളിലൊന്നും മാവോയെക്കുറിച്ച് ഒരു പരാമര്‍ശവും കണ്ടില്ല.

ഇരുപത് കൊല്ലം മുമ്പ് ബീജിംഗ് സന്ദര്‍ശിച്ചപ്പോള്‍ മവോയുടെ അന്ത്യവിശ്രമസ്ഥലത്ത് കണ്ടതിനേക്കാള്‍ നീണ്ട ക്യൂ മാക്ഡോനാള്‍ഡിനു മുമ്പില്‍ കാണുകയുണ്ടായി.

സാന്‍ ഫ്രാന്‍സിസ്കോയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ അമേരിക്കന്‍ മീഡിയ എന്ന വാര്‍ത്താ ഏജന്‍സി ഏതാനും ദിവസം മുമ്പ് വിതരണം ചെയ്ത ഒരു റിപ്പോര്‍ട്ട് മാവോയുടെ സാംസ്കാരിക വിപ്ലവത്തിന്‍റെ ഓര്‍മ്മ പുതുക്കി. സാംസ്കാരിക വിപ്ലവ കാലത്തെ അക്രമങ്ങളുടെ പ്രതീകമായി മാറിയ സൊങ് ബിന്‍ബിന്‍ എന്ന പെണ്‍കുട്ടി ഇപ്പോള്‍ അമേരിക്കയില്‍ ശാസ്ത്രജ്ഞയാണത്രേ. Kerala Letter ഇംഗ്ലീഷ് ബ്ലോഗില്‍ ആ ഏജന്‍സി റിപ്പോര്‍ട്ടും ആ പെണ്‍കുട്ടിയുമായുള്ള മാവോയുടെ പടവും കൊടുത്തിട്ടുണ്ട്. ന്യൂ അമേരിക്കന്‍ മീഡിയയുടെ റിപ്പോര്‍ട്ടിലേക്കുള്ള ലിങ്കും അവിടെയുണ്ട്.

Tuesday, December 25, 2007

ചോദ്യങ്ങളും ഉത്തരങ്ങളും തുടരട്ടെ

"കേരളം ചോദിക്കുന്നു, നമുക്കും നല്‍കാം മറുപടി" എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

കമന്‍റ് നീണ്ടു പോയെന്നോര്‍ത്തു വിഷമിക്കേണ്ട കാര്യമില്ല, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി. ഇന്‍റര്‍നെറ്റ് വരികയും പത്രങ്ങള്‍ വെബ്സൈറ്റ് തുടങ്ങുകയും ചെയ്തപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ ഉടമ സമീര്‍ ജെയിന്‍ പറഞ്ഞത് "സ്ഥലപരിമിതി മറികടക്കാന്‍ ഇത് അവസരം നല്കുന്നു" എന്നാണ്. പത്രങ്ങള്‍ നേരിടുന്ന ഒരു വലിയ പ്രശ്നം സ്ഥലപരിമിതിയാണല്ലോ.

കിരണ്‍ തോമസ് തോമ്പില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിശോധിക്കുന്നതിലും അവയോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിലും എടുക്കുന്ന താല്‍പര്യം ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.

ഭരണകൂടത്തിന്‍റെ പ്രകടനത്തില്‍ നിലനില്‍ക്കുന്ന അസംപ്തൃപ്തിയാണ് keralafarmer , ഫസല്‍, സുരലോഗ്, വഴിപോക്കന്‍ തുടങ്ങിയ സുഹൃത്തുക്കളുടെ അഭിപ്രായ പ്രകടനങ്ങളില്‍ പ്രതിഫലിക്കുന്നത്.

മുന്നണി സമ്പ്രദായം കേരളത്തില്‍ വളരെക്കാലം നിലനിന്ന രാഷ്ട്രീയ അസ്ഥിരതക്ക് അറുതി വരുത്തിയെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അത് ഇപ്പോള്‍ ഗുണത്തിലേറെ ദോഷം ചെയ്യുന്നു എന്നാണ് എന്‍റെ പക്ഷം. കഴിഞ്ഞ നാലോ അഞ്ചോ തെരഞ്ഞെടുപ്പുകളിലെ ഫലം നല്‍കുന്ന സൂചന ജനങ്ങളെ ഒറ്റ മനസ്സുള്ള ഒരു സമൂഹമായി കണ്ടാല്‍ ആര്‍ക്കും അഞ്ചു കൊല്ലത്തിലധികം കൊടുക്കേണ്ടെന്നു അവര്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ്. അതിനെ ഒരു നല്ല തന്ത്രമായി കാണാവുന്നതാണ്. എന്നാല്‍ അത് ഇനിയും പ്രയോജനം ചെയ്യില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ തുടര്‍ച്ചയായി ഈ തന്ത്രം പ്രയോഗിച്ചതിന്‍റെ ഫലമായി തെരഞ്ഞെടുപ്പ് ഫലം ആര്‍ക്കും പ്രവചിക്കാവുന്ന ഒന്നായിരിക്കുന്നു. വോട്ടര്‍മാര്‍ എന്ത് ചെയ്യുമെന്ന് കൃത്യമായി അറിയാവുന്ന രാഷ്ട്രീയക്കാര്‍ അവരെ എന്തിന് ഭയപ്പെടണം? രാഷ്ടീയ നേതാക്കളെ അല്‍പമെങ്കിലും പേടിപ്പിച്ചു നിര്‍ത്താന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞാലേ ജനാധിപത്യം വിജയിക്കൂ.

നമുക്കു ചര്‍ച്ച തുടരാം. നമുക്കു ഇനിയും ചോദ്യങ്ങള്‍ ചോദിക്കാം, ഉത്തരങ്ങള്‍ നല്‍കാം.

Monday, December 24, 2007

സംഗീതസാന്ദ്രമായ ക്രിസ്തുമസ് പൂര്‍വസന്ധ്യ

സിംഫണി ടിവി യുടെ രണ്ടാം വാര്‍ഷികാഘോഷം ക്രിസ്തുമസ് പൂര്‍വസന്ധ്യ സംഗീതസാന്ദ്രമാക്കി. വിവിധ ചാനലുകള്‍ക്ക് സംഗീത പരിപാടികള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംഫണി.

മലയാള ഉപഗ്രഹ ടെലിവിഷന്‍റെ ആരംഭം മുതല്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന വി. കൃഷ്ണകുമാറാണ് സിംഫണിയുടെ മുഖ്യസാരഥി. ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അദ്ദേഹം അതിന്‍റെ കേബിള്‍ വിതരണ സംവിധാനത്തിന്‍റെ ചുമതലക്കാരനായിരുന്നു. പിന്നീട് കൈരളി ചാനലിന്‍റെ സി. ഇ. ഓ. ആയി. അതിന്‍റെ ഭരണകര്‍ത്താവ്‌ ആയിരിക്കുമ്പോള്‍തന്നെ ഒരു സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ട് കൃഷ്ണകുമാര്‍ പ്രേഷകശ്രദ്ധ ആകര്‍ഷിച്ചു. കൈരളി വിട്ടശേഷം സംഗീത പരിപാടികള്‍ നിര്‍മ്മിക്കാനായി അദ്ദേഹം സിംഫണി ടിവി തുടങ്ങി.

കഴിഞ്ഞ കൊല്ലം ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സിംഫണി പി. ഭാസ്കരന് കലാസാഹിത്യ രംഗത്ത് നല്കിയ സേവനങ്ങളെ മാനിച്ച് ആജീവനാന്ത സേവന പുരസ്കാരം നല്‍കി ആദരിക്കുകയുണ്ടായി. ഇത്തവണ സിംഫണി ഒ. എന്‍. വി. കുറുപ്പിനെ അതെ രീതിയില്‍ ആദരിച്ചു. പ്രധാനമന്തിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയ ടി. കെ. എ. നായര്‍ ഒ. എന്‍. വിക്കു പുരസ്കാരം സമ്മാനിച്ചു.

രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ മറ്റൊരു പ്രധാന ആകര്‍ഷണം സിംഫണി സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച രംഗോലി പരിപാടിയുടെ 'ഗ്രാന്‍ഡ്‌ ഫിനാലെ' ആയിരുന്നു. രംഗോലി ഒരു റിയാലിറ്റി ഷോ ആണ്. എന്നാല്‍ ചാനലുകളില്‍ സാധാരണയായി കാണുന്ന ഷോകളില്‍ നിന്നു വ്യത്യസ്തതമായി "ഇത് മത്സരമല്ല, ആഘോഷമാണ്" എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. നാല്‍പത് കോളേജുകളില്‍നിന്നുള്ള 200 പേര്‍ അതില്‍ പങ്കെടുക്കുകയുണ്ടായി. മോഹന്‍ലാലും കെ. എസ്. ചിത്രയും സമ്മാനദാനം നിര്‍വഹിച്ചു.

ചിത്രയുടെ ഗാനാലാപനത്തോടെ ആരംഭിച്ച കലാപരിപാടിയില്‍ രംഗോലിയില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും പങ്കെടുത്തു.

വെള്ളത്തിനു കാശ് കൊടുക്കാത്ത പഞ്ചായത്തുകള്‍

കഴിഞ്ഞ കൊല്ലം കേരള വാട്ടര്‍ അതോറിറ്റിക്ക് വെള്ളം വിതരണം ചെയ്ത വകയില്‍ 732 കോടി രൂപയാണ് പിരിഞ്ഞു കിട്ടാനുണ്ടായിരുന്നത്. ഇതില്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നു കിട്ടാനുണ്ടായിരുന്നത് 61 കോടി രൂപയ്ക്ക് താഴെ മാത്രം. കുടിശ്ശികയുടെ നാലില്‍ മൂന്നും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെതായിരുന്നു.
വിശദവിവരങ്ങള്‍:
ഉപഭോക്തൃ വിഭാഗം കുടിശ്ശിക (കോടി രൂപ)
ഗാര്‍ഹികം 60.82 (8.31%)
ഗാര്‍ഹികേതരം 103.64 (14.15%)
വ്യാവസായികം 24.70 (3.37%)
പഞ്ചായത്ത് 255.41 (34.88%)
മുനിസിപ്പാലിറ്റി 153.95 (21.03%)
കോര്‍പറേഷന്‍ 133.71 (18.26%)

Saturday, December 22, 2007

കേരളം ചോദിക്കുന്നു, നമുക്കും നല്‍കാം മറുപടി

എല്‍. ഡി. എഫ്. സര്‍ക്കാര്‍ അതിന്‍റെ അഞ്ചു വര്‍ഷ കാലാവധിയുടെ മൂന്നിലൊന്നു പിന്നിട്ടിരിക്കുന്നു. ഈ വിവരം അറിയിച്ചുകൊ ണ്ട് കേരള കൌമുദി അറിയപ്പെടുന്നവരും അല്ലാത്തവരും ആയ പലരോടും സര്‍ക്കാരിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞു.

ഇന്നലെയും ഇന്നുമായി പലരുടെയും അഭിപ്രായം പത്രം അച്ചടിച്ചിട്ടുണ്ട്. അതില്‍ ചിലത് ഇങ്ങനെ (ഓരോരുത്തരും പറഞ്ഞത് മുഴുവന്‍ ഇവിടെ ഉദ്ധരിക്കുന്നില്ല):

ഡി. ബാബു പോള്‍: ഈ സര്‍ക്കാരില്‍നിന്നു ഒന്നും പ്രതീക്ഷിക്കാത്തതിനാല്‍ ഒരു നിരാശയുമില്ല.

ഷാജി എന്‍. കരുണ്‍,: പുതിയൊരു ഗവര്‍മെന്റിന്‍റെ പോരായ്മകളും പരിമിതികളും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ സമയം ഇനിയുമുണ്ട്.

എസ്. ജോസഫ് (മലയാളം അദ്ധ്യാപകന്‍, മഹാരാജാസ് കോളേജ്, എറണാകുളം): പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായി. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ചു.

"കേരളം ചോദിക്കുന്നു" എന്ന തലക്കെട്ടിലാണ് പത്രം അഭിപ്രായങ്ങള്‍ അച്ചടിച്ചിരിക്കുന്നത്. ചിലരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മറുപടി പറയുന്നുമുണ്ട്.

സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനം നമുക്കും വിലയിരുത്താം. വായന ബ്ലോഗ് സന്ദര്‍ശകരുടെ അഭിപ്രായം ക്ഷണിക്കുന്നു. കേവലം Yes/No എന്നോ കൊള്ളാം/മോശം എന്നോ പറയാതെ കാര്യകാരണ സഹിതം അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്വന്തം ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ട് ഇവിടെ ലിങ്ക് കൊടുത്താലും മതി.

Friday, December 21, 2007

അനന്തമൂര്‍ത്തിയുമായുള്ള സംഭാഷണം

ജനശക്തി വാരിക ആവശ്യപ്പെട്ടതനുസരിച്ച് യു. ആര്‍. അനന്തമൂര്‍ത്തിയുമായി ഞാന്‍ നടത്തിയ സംഭാഷണത്തിന്‍റെ രണ്ടാം ഭാഗം ലക്കം 68 ല്‍: http://janashakthionline.com/newsdetails.php?id=190&mn=5
ഒന്നാം ഭാഗം: http://janashakthionline.com/newsissues/issue_67.pdf

ഐക്യരാഷ്ട്രസഭ വധശിക്ഷക്കെതിരെ

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി വധശിക്ഷക്ക് അവധി നല്‍കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ച 54 വോട്ടിനെതിരെ 104 വോട്ടോടെ പാസ്സാക്കി. വോട്ടെടുപ്പില്‍ നിന്നു 29 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇന്ത്യ പ്രമേയത്തിനെതിരായി വോട്ട് ചെയ്തു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ലോക സംഘടനയുടെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്ന കമ്മിറ്റിയില്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ 99 രാജ്യങ്ങള്‍ മാത്രമാണ് അനുകൂലമായി വോട്ട ചെയ്തത്. പൊതുസഭയില്‍ അനുകൂല വോട്ടിന്‍റെ കാര്യത്തിലെന്ന പോലെ പ്രതികൂല വോട്ടിന്‍റെ കാര്യത്തിലും രണ്ടിന്‍റെ വര്‍ദ്ധനവുണ്ടായി.

ലോക സമൂഹം ധീരമായ ഒരു തീരുമാനം എടുത്തിരിക്കുന്നതായി യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പിന്നീട് പറഞ്ഞു.

രണ്ടായിരം കൊല്ലം പഴക്കമുള്ള റോമിലെ കൊളോസ്സിയം പൊന്‍വെളിച്ചം തെളിച്ച് യു. എന്‍ വോട്ട് ആഘോഷിച്ചു. അറുപത് കൊല്ലം മുമ്പ് വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമാണ് ഇറ്റലി. കൊളോസിയത്തിനു മുന്നില്‍ 1999ല്‍ വധശിക്ഷക്കെതിരായ നിരവധി പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. അതിനുശേഷം ലോകത്തെവിടെയെങ്കിലും വധശിക്ഷ സംബന്ധിച്ച് ഒരു നല്ല തീരുമാനമുണ്ടായാല്‍ ആഹ്ലാദം പ്രകടിപ്പിക്കാനായി കൊളോസ്സിയത്തില്‍ വെള്ള വെളിച്ചത്തിനു പകരം സ്വര്‍ണ വെളിച്ചം തെളിക്കുന്ന രീതി അധികൃതര്‍ സ്വീകരിച്ചു. ഏതെങ്കിലും രാജ്യത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാള്‍ മോചിപ്പിക്കപ്പെട്ടാലൊ അയാളുടെ ശിക്ഷ ഇളവു ചെയ്യപ്പെടുകയോ ചെയ്‌താല്‍ അവിടെ പൊന്‍ വെളിച്ചം തെളിയും.

കഴിഞ്ഞയാഴ്ച രണ്ടു ദിവസം പൊന്‍വെളിച്ചം ഉണ്ടായി. ആദ്യം അമേരിക്കയിലെ ന്യൂ ജേഴ്സി വധശിക്ഷ നിര്‍ത്തലാക്കിയതിന്‍റെ ആഘോഷമായിരുന്നു. പിന്നീട് യു. എന്‍. വോട്ടിന്‍റെ ആഘോഷം.

തിരുവിതാംകൂര്‍ മഹാരാജാവ് 1946 ല്‍ ഒരു വിളംബരത്തിലൂടെ വധശിക്ഷ നിര്‍ത്തലാക്കിയിരുന്നു. നാലു കൊല്ലം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. അതോടെ തിരുവിതാംകൂറില്‍ വധശിക്ഷ തിരിച്ചുവന്നു.

വധശിക്ഷ യഥാര്‍ത്ഥത്തില്‍ ഒരു ശിക്ഷയല്ല, പ്രതികാര നടപടിയാണ്. കണ്ണിനു കണ്ണ്, പല്ലിനു പല്ലു എന്ന പ്രാകൃത നിയമത്തിന്‍റെ തുടര്‍ച്ചയാണത്. ഹീന കുറ്റങ്ങള്‍ തടയാന്‍ വധശിക്ഷ കൂടുയേതീരൂ എന്ന് ധാരാളം പേര്‍ വിശ്വസിക്കുന്നു. എന്നാല്‍ വധശിക്ഷ ഇല്ലാതിരുന്ന കാലത്ത് തിരുവിതാംകൂറില്‍ ഹീന കുറ്റങ്ങള്‍ കൂടിയിരുന്നില്ലെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

വധശിക്ഷ ഇല്ലാതിരുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മ കേരളീയര്‍, കുറഞ്ഞപക്ഷം തിരുവിതാംകൂറുകാര്‍ പുതുക്കേണ്ടതാണ്. ഒരു വധശിക്ഷ നടക്കുമ്പോള്‍ ഒരു പൊതു സ്ഥലത്ത് കൂടി മെഴുകുതിരി കത്തിച്ച് നമുക്കു വധശിക്ഷക്കെതിരായ വികാരം പ്രകടിപ്പിക്കാവുന്നതാണ്.

Thursday, December 20, 2007

മന്ത്രി വിദഗ്ദ്ധന്‍ ആകുമ്പോള്‍

സാമ്പത്തിക ശാസ്ത്രജ്ഞനായ കേരള ധന മന്ത്രി റോഡ് നവീകരണത്തിനുള്ള കെ. എസ്. ടി. പി. യില്‍ നടത്തിയ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിനുണ്ടാക്കിയ നഷ്ടവും ജനങ്ങള്‍ക്ക് സമ്മാനിച്ച ദുരിതവും ആണ് ഈ ആഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച' പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നത്: അടുത്ത ഇനം പാപപരിഹാരം
Print Edition: http://www.kaumudi.com/print/dec20/page6.pdf

Wednesday, December 19, 2007

മാധ്യമ സിന്‍ഡിക്കേറ്റിനെതിരായ തെളിവുമായി ഒരു പുസ്തകം

GREAT MANIPULATIONS എന്ന ഇംഗ്ലീഷ് പേരുള്ള മലയാളം പ്രസിദ്ധീകരണത്തിനു പല സവിശേഷതകളുണ്ട്. ഒന്നു ഇത് കണ്ടാല്‍ മാസിക പോലെയുണ്ടെങ്കിലും മാസികയല്ല, പുസ്തകമാണ് എന്നതാണ്. ടാബ്ലോയ്ട് സൈസിലാണ് ഇറക്കിയിട്ടുള്ളത്. അതുകൊണ്ടാണ് മാസികയാണെന്ന തോന്നല്‍ ഉണ്ടാകുന്നത്. പുസ്തകത്തിന്‍റെ ഉള്ളടക്കം പത്രവാര്‍ത്തകളാണ്. സാധാരണ പുസ്തകത്തിന്‍റെ വലിപ്പത്തിലാണെങ്കില്‍ വാര്‍ത്തയുടെ ഫോട്ടോകോപ്പി വായിക്കാന്‍ പ്രയാസമാകും എന്നതുകൊണ്ടാകണം സൈസ് വലുതാക്കിയത്. "സമാഹരണവും ഇടപെടലും ബ്ലയ്സ് ജയപ്രകാശ്" എന്ന ക്രെഡിറ്റ്ലൈനിലുമുണ്ട് പുതുമ.

പ്രസാധകര്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ: "കേരളത്തിന്‍റെ മാധ്യമ ചരിത്രത്തിലെ പാപപങ്കിലമായ നാളുകളെ മുള്ളാണികള്‍ കൊണ്ടു വിചാരണ ചെയ്യുന്ന പുസ്തകം."

"മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ് നടത്തിയ സദാചാരവിരുദ്ധ ഇടപെടലുകള്‍ തുറന്നു കാട്ടുന്ന പുസ്തകം."

സി. പി. എമ്മിനെ തകര്‍ക്കാന്‍ ഒരു മാധ്യമ സിന്‍ഡിക്കേറ്റ് ശ്രമിക്കുന്നെന്ന ആരോപണം പാര്‍ട്ടി നേതൃത്വം ഏതാനും കൊല്ലങ്ങളായി ഉന്നയിച്ചു വരുന്നുണ്ട്. ചില മാധ്യമ സ്ഥാപനങ്ങളുടെയും ഒന്നോ രണ്ടോ പത്രാധിപന്മാരുടെയും പേരുകള്‍ പിണറായി വിജയനും മറ്റ് പാര്‍ട്ടി നേതാക്കളും പറഞ്ഞിട്ടുണ്ടെങ്കിലും തെളിവുകള്‍ നിരത്തി ആരോപണം സ്ഥാപിക്കാന്‍ ആരും ശ്രമിച്ചിരുന്നില്ല. ആ ചുമതലയാണ് ബ്ലയ്സ് ജയപ്രകാശ് ഏറ്റെടുത്തിരിക്കുന്നത്.

പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട ഡോ. കെ. എം. ഷാജഹാന്‍ 'മീഡിയ സിന്ഡിക്കേറ്റിന്‍റെ പ്രഭവകേന്ദ്രമായി ആരോപിക്കപ്പെടുന്ന' വ്യക്തിയെന്ന നിലയില്‍ ആമുഖത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. വി. എസ്. അച്യുതാനന്ദന്‍റെ പ്രതിച്ഛായ‌യെ പരമാവധി പൊലിപ്പിക്കുകയും ഒപ്പം ഉള്‍പാര്‍ട്ടി സമരത്തില്‍ അദ്ദേഹത്തിന്‍റെ എതിരാളികളായി അറിയപ്പെടുന്നവരെ ഏത് ഹീനമാര്‍ഗ്ഗം ഉപയോഗിച്ച് ഉന്മൂലനം ചെയ്യാനും ഉദ്ദേശിച്ചു നടന്ന അധാര്‍മ്മിക പ്രവര്‍ത്തനമാണ് മാധ്യമ സിന്‍ഡിക്കേറ്റ്‌ നടത്തിയതെന്നു വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉദ്ധരിച്ച് തെളിയിക്കാനാണ് പ്രസാധകര്‍ ശ്രമിക്കുന്നത്.

പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും കൂടാതെ ചില ചാനലുകളെയും ചാനല്‍ പ്രവര്‍ത്തകരെയും കുറിച്ചും പരാമര്ശങ്ങളുണ്ട്. മലപ്പുറം പാര്‍ട്ടി സമ്മേളന കാലത്താണ് ഊന്നല്‍ കൊടുക്കുന്നതെന്കിലും ലാവലിന് അഴിമതി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ മറ്റു പലതും ഇതിലുണ്ട്.

പ്രസിദ്ധീകരണത്തിന്‍റെ പിന്നില്‍ സി. പി. എം ഔദ്യോഗിക നേതൃത്വത്തെ പ്രതിരോധിക്കുന്ന എതിര്‍ മാധ്യമ സിന്‍ഡിക്കേറ്റ്‌ ആണുള്ളതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അത് ശരിയല്ലെന്ന് സൂക്ഷിച്ചു നോക്കുമ്പോള്‍ മനസ്സിലാകും. ഔദ്യോഗിക നേതൃത്വത്തില്‍ നിന്നു സാധാരണഗതിയില്‍ പ്രതീക്ഷിക്കാനാവാത്ത സൌമനസ്യം ചിലയിടങ്ങളില്‍ ഇത് പാര്‍ട്ടിയുടെ വിമര്ശകരോട് കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ " തികച്ചും അധാര്മ്മികമായ സംഘടനാ നടപടിയിലൂടെ" ആണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതെന്നു പറയുന്നുണ്ട്. അതുകൊണ്ടു അപ്പുക്കുട്ടന് പാര്ട്ടിക്കെതിരെ പ്രവര്‍ത്തിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടു എന്നും. ഈ സൌജന്യം പാര്‍ട്ടി നല്‍കുന്നതാവില്ല, ജയപ്രകാശ് നല്‍കുന്നതാവണം.

എന്നെക്കുറിച്ചും ഒരു പരാമര്‍ശം ഇതിലുണ്ട്. അതിങ്ങനെ: "സി. പി. ഐ. (എം) രാഷ്ട്രീയത്തിന്‍റെ ഭാഗത്തല്ല ഒരു കാലത്തും ബി. ആര്‍. പി. ഭാസ്കര്‍ നിലകൊണ്ടിട്ടുള്ളത്. ഇ. എം. എസിന്‍റെ രാഷ്ട്രീയത്തോടും സംവരണ നയത്തോടും അദ്ദേഹത്തിന് കടുത്ത എതിര്‍പ്പുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിത്വമായി കെ. എന്‍. ഗണേശ് ഇ. എം. എസിന്‍റെ പേരു നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെ അപലപിക്കാന്‍ തയ്യാറായ വ്യക്തിയാണ് ബി. ആര്‍. പി. ഭാസ്കര്‍. മറ്റെല്ലാവരും ശ്രീനാരായണ ഗുരുവിന്‍റെ പേരു പറഞ്ഞപ്പോള്‍ കെ. എന്‍. ഗണേശ് മാത്രമാണ് ഇ. എം. എസിന്‍റെ പേരു നിര്ദ്ദേശിച്ചത്. അതിനെ ജനാധിപത്യപരമായി കാണാന്‍ കഴിയാത്ത കടുത്ത ഇ. എം. എസ്. വിരുദ്ധനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ-മാധ്യമ ഇടപെടലുകളെ ആദരവോടെയാണ് സമീപിക്കേണ്ടത്. എന്നാല്‍ സി. പി. ഐ. (എം) ന്‍റെ ഉള്‍പാര്‍ട്ടി സമരത്തില്‍ വി. എസ്. പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ഇദ്ദേഹം നടത്തുന്ന 'നിഷ്പക്ഷ' ഇടപെടലുകള്‍ കേരള കൌമുദിയുടെ ഇടപെടലുകള്‍ പോലെ സംശയാസ്പദമാണ്."

ബ്ലയ്സ് ജയപ്രകാശിന്‍റെ ഇടപെടല്‍ എങ്ങനെയാണ് കാണേണ്ടത്? പിണറായി വിജയനേക്കാള്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിലരുടെ താല്പര്യമാണ് ഈ പ്രതിരോധ ശ്രമത്തിനു പിന്നിലെന്ന് തോന്നുന്നു. ഇവിടെ കൊല്ലം ബന്ധം പ്രസക്തമാകുന്നു. പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ച പഴയ പത്രവാര്‍ത്തകളും ലേഖനങ്ങളും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പുസ്തകം കാണുക. നേതൃത്വത്തോടൊപ്പം നില്‍ക്കുന്നവരുടെ വിശ്വാസം ഉറപ്പിക്കാന്‍ ഈ തെളിവുകള്‍ക്ക്‌ കഴിയും. മറ്റുള്ളവര്‍ക്ക്‌ ഇത് ആരോപണത്തിന് മതിയായ തെളിവായി കാണാന്‍ പ്രയാസമുണ്ടാകും.

നല്ല ആര്‍ട്ട് പേപ്പര്‍ കവര്‍ ഉള്ള പുസ്തകത്തിന്‍റെ വില 80 രൂപയാണ്.
പ്രസാധകര്‍: BLAZE Publications, Mangadu PO, Kollam 15

Tuesday, December 18, 2007

'ദയവായി വരിസംഖ്യ അയക്കരുത്'

'ദയവായി വരിസംഖ്യ അയക്കരുത്'. ഇങ്ങനെയൊരു അപേക്ഷ ഒരു പ്രസിദ്ധീകരണത്തില്‍ ഈയിദെ കണ്ടു. കോഴിക്കോട് നിന്നു എ. പി. കുഞ്ഞാമു, ടോമി മാത്യു, സിവിക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു ഇറക്കുന്ന പാഠഭേദം എന്ന പ്രസിദ്ധീകരണത്തിലാണ് ഈ അറിയിപ്പ് വന്നത്. അതിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

തോന്നുമ്പോള്‍ ഇറങ്ങുന്ന ഒരു പ്രസിദ്ധീകരണത്തിന് നിങ്ങളെന്തിനു വരിസംഖ്യയും സംഭാവനയുമയക്കണം? തുടര്‍ച്ചയായി ഇറങ്ങാതെ ദയവായി പാഠഭേദത്തിനു വരിസംഖ്യ അയക്കരുത്. വായനക്കാര്‍ക്ക് പ്രസിദ്ധീകരണങ്ങളുടെ മേലും സമ്മര്‍ദം ചെലുത്താനാവണം, അല്ലേ?
പാഠഭേദം, കസ്റ്റംസ്‌ റോഡ്, കോഴിക്കോട് - 32 . Ph: 2384073, 2765783


കേരളത്തില്‍ ബദല്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സംവിധാനങ്ങള്‍ ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്ന പലരും പതിവായി ഈ പ്രസിദ്ധീകരണത്തില്‍ എഴുതാറുണ്ട്. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രതിഫലനം മുകളില്‍ കൊടുത്ത അറിയിപ്പിലുണ്ട്. മാസിക പതിവായി ഇറങ്ങാത്തതുകൊണ്ട് ആളുകള്‍ വരിസംഖ്യ അയക്കില്ല. വരിസംഖ്യ കിട്ടാതതുകൊണ്ട് സമയത്ത് മാസിക ഇറക്കാനാവില്ല.
താല്പര്യമുള്ളവരുടെ അറിവിലേക്കായി പറയട്ടെ, പാഠഭേദത്തിന്‍റെ ഒറ്റ പ്രതി വില 10 രൂപയാണ്.

Monday, December 17, 2007

ഇടക്കാല ആശ്വാസത്തിനായി പത്രപ്രവര്‍ത്തകരുടെ സമരം

കേരള യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റിന്‍റെയും ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഇന്നു ഒരു ഉപവാസ സമരം നടന്നു.

സമരം ഞാന്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തശേഷം പിരപ്പന്‍കോട് മുരളി (സി.പി.എം), വി. എസ്. ശിവകുമാര്‍ (കോണ്ഗ്രസ്) തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ അഭിവാദനം അര്‍പ്പിച്ചു.

ഒന്നാം പ്രസ്സ് കമ്മിഷന്‍റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അമ്പതില്‍പരം വര്‍ഷം മുമ്പ് കേന്ദ്രം പാസ്സാക്കിയ നിയമം അനുസരിച്ചാണ് പത്രപ്രവര്‍ത്തകര്ക്കായി വേജ് ബോര്‍ഡ് ഉണ്ടാക്കുന്നത്. മുന്ജഡ്ജി അദ്ധ്യക്ഷന്‍ ആയുള്ള ബോര്‍ഡില്‍ പത്ര ഉടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികള്‍ കൂടാതെ നിഷ്പക്ഷരായ അംഗങ്ങളും ഉണ്ടാകും.

ഈ നിയമപ്രകാരം രൂപീകരിച്ച ആദ്യ ബോര്‍ഡിലെ പത്രപ്രവര്‍ത്തകരുടെ രണ്ടു പ്രതിനിധികളില്‍ ഒരാള്‍ പില്ക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതിയായ ആര്‍. വെങ്കടരാമന്‍ ആയിരുന്നു. അക്കാലത്ത് മദിരാശിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന വക്കീലായിരുന്നു അദ്ദേഹം.

മൂന്നു കൊല്ലത്തില്‍ ഒരിക്കല്‍ വേജ് ബോര്‍ഡ് രൂപീകരിക്കണമെന്നാണു ആദ്യം നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് കാലപരിധി എടുത്തുകളഞ്ഞു. അതിനുശേഷം നിരന്തരം ആവശ്യപ്പെട്ടശേഷമെ ബോര്‍ഡ് രൂപീകരിക്കാറുള്ളു.

ഏതാനും കൊല്ലത്തെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നിയമം ഭേദഗതി ചെയ്തു പത്രപ്രവര്‍ത്തകരല്ലാത്ത ജീവനക്കാര്ക്കു വേണ്ടിയും ബോര്‍ഡ് ഉണ്ടാക്കാന്‍ തുടങ്ങി. ഒരേ ചെയര്‍മാന്‍റെ കീഴില്‍ പ്രത്യേകം ബോര്ഡുകള്‍ ഉണ്ടാക്കുകയാണു ചെയ്യുന്നത്.

കഴിഞ്ഞ ബോര്ഡുകള്‍ 1999ലാണു റിപ്പോര്‍ട്ട് നല്കിയത്. ഏതാനും കൊല്ലങ്ങളായി പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സംഘടനകള്‍ ആവശ്യപ്പെട്ടതിന്‍റെ ഫലമായി കഴിഞ്ഞ കൊല്ലം ജ. നാരായണ ക്കുറുപ്പ് അദ്ധ്യക്ഷനായി പുതിയ ബോര്ഡുകള്‍ രൂപീകരിച്ചു. അതിനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു യൂണിയനുകള്‍ ഇടക്കാല ആശ്വാസ നടപടി ആവശ്യപ്പെടുന്നത്.

സര്‍ക്കാരിനും ബോര്‍ഡിനും ആത്മാര്ത്ഥതയുണ്ടെങ്കില്‍ കഴിഞ്ഞ ബോര്‍ഡ് പ്രവര്ത്തിച്ച കാലത്തിനുശേഷം വില സൂചികയില്‍ ഉണ്ടായ ഉയര്ച്ചയുടെ അടിസ്ഥാനത്തില്‍ ഇടക്കാല ആശ്വാസം നല്കാന്‍ ഉത്തരവ് ഇടാവുന്നതേയുള്ളു. ദൃശ്യ മാധ്യമ പ്രവര്‍ത്തകരെയും വേജ് ബോര്‍ഡുകളുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Sunday, December 16, 2007


കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയായ CUSAT ന്‍റെ വൈസ് ചാന്‍സലര്‍ ആയി നിയമിതനായ ഡോ. ഗംഗന്‍ പ്രതാപ്‌ കേരളത്തിനകത്ത്‌ അറിയപ്പെടാത്ത കേരളീയനാണ്‌.


ഇപ്പോള്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക ഗവേഷണ കൌണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂരിലെ Centre for Mathematical Modelling and Computer Simulation ന്‍റെ മേധാവിയായ പ്രതാപ്‌ മികച്ച ശാസ്ത്രജ്ഞനാണ്. മദിരാശിയിലെ ഐ. ഐ. ടി.യില്‍ നിന്നു എരോനാട്ടിക്കല്‍ ഇഞ്ചിനീയറിംഗില്‍ ബിരുദം എടുത്തശേഷം ബാംഗ്ലൂരിലെ നാഷണല്‍ എരോനാട്ടിക്കല്‍ ലബാറട്ടറിയില്‍ ചേര്‍ന്നു.

മാധ്യമം ദിനപ്പത്രത്തിന്‍റെ ഇന്നത്തെ ലക്കത്തില്‍ (ഡിസംബര്‍ 16) പ്രസിദ്ധീകരിച്ചിട്ടുള്ള "ഈ മലയാളി ഇനി തേരാളി" എന്ന ലേഖനത്തില്‍ എം. പി. ശ്യാംകുമാര്‍ ഗംഗന്‍ പ്രതാപിനെ പരിചയപ്പെടുത്തുന്നു. ആ ലേഖനത്തെ ആസ്പദമാക്കി ഒരു കുറിപ്പ് ഞാന്‍ Kerala Letter എന്ന ഇംഗ്ലീഷ് ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.

റീയാലിറ്റി ഷോയെക്കുറിച്ച് ചര്‍ച്ച

റീയാലിറ്റി ഷോയെക്കുറിച്ച് ഇന്നലെ കേരളവാച്ച് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഒരു ചര്‍ച്ച നടന്നു.

മോഡറേറ്റര്‍ എന്ന നിലയില്‍ ഞാന്‍ ആദ്യമേ ഒരു സംശയം ഉന്നയിച്ചു. നാം നിത്യവും രാത്രി ചാനലുകളില്‍ കാണുന്നതാണോ കേരള യാഥാര്‍ത്ഥ്യം? ടെലിവിഷന്‍ ഒരു പുതിയ മാധ്യമമാണ്. പുതിയ സാങ്കേതിക വിദ്യകള്‍ ഇന്നു ലഭ്യമാണ്. പുതിയ തലമുറ ഇതൊക്കെ ഉപയോഗിക്കും. പഴയ തലമുറക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നു വരും. പുതിയ തലമുറയ്ക്ക് പുതിയ രീതികള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. റീയാലിറ്റി ഷോകള്‍ പുതിയ തലമുറയ്ക്ക്‌ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്കുന്നെന്ന വസ്തുത അംഗീകരിക്കണം. അതേസമയം പുതിയത് സ്വീകരിക്കുമ്പോള്‍ അത് നമ്മെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ചിന്തിക്കണം.

പത്രപ്രവര്‍ത്തകയായ ആര്‍. പാര്‍വതീദേവി വിഷയം അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു: വാര്‍ത്ത പോലും ഉല്പന്നമാകുന്ന കാലമാണിത്. വിനോദ ചാനലുകളുടെ റീയാലിറ്റി ഷോകള്‍ പണം ഉണ്ടാക്കാനുള്ള പരിപാടികള്‍ മാത്രമാണ്. എഡിറ്റ് ചെയ്തു കാണിക്കുന്ന പരിപാടി എങ്ങനെ റീയാലിറ്റി ആകും? പരിപാടി റെക്കോഡ് ചെയ്ത ശേഷവും എസ്.എം.എസ്. അയക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതില്‍ കബളിപ്പിക്കല്‍ ഉണ്ട്. സീരിയലുകളുടെ അതിപ്രസരം ഉണ്ടായപ്പോള്‍ ആളുകള്‍ക്ക് താത്പര്യം കുറഞ്ഞതുപോലെ റീയാലിറ്റി ഷോകളുടെ അതിപ്രസരംമൂലം അതിലുള്ള താല്പര്യവും പെട്ടെന്ന് കുറയുമെന്നും കാലക്രമത്തില്‍ കൂടുതല്‍ കലാമൂല്യമുള്ള പരിപാടികളുണ്ടാകുമെന്ന് പ്രത്യാശിക്കാമെന്നും പാര് വതീദേവി പറഞ്ഞു.

തോറ്റ മത്സരാര്തികള്‍ കരഞ്ഞുകൊണ്ടു പോകുന്ന രംഗങ്ങള്‍ അരോചകമാണെന്നു ടി. എന്‍. ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഒരു മാധ്യമത്തിലും സമൂഹത്തിലെ യാഥാര്‍ത്യങ്ങള്‍ പ്രതിഫലിക്കുന്നില്ലെന്നു അമൃത ടിവി ചീഫ് പ്രൊട്യുസര്‍ അജിത്‌ എം. ഗോപിനാഥ് പറഞ്ഞു. സീരിയല്‍ ഫിക്ഷന്‍ ആണ്. അതിലെ കഥാപാത്രത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പ്രേക്ഷകന് കഴിയില്ല. അത് മറ്റാരോ നിശ്ചയിച്ചിരിക്കുന്നു. ഇവിടെ ഓരോരുത്തരുടെയും ഭാവി പ്രേക്ഷകര്‍ക്ക്‌ തീരുമാനിക്കാം. അത് അതിനെ റീയാലിറ്റി ആക്കുന്നു. ഷോയില്‍ പങ്കെടുക്കുന്നവരും പ്രേക്ഷകരും തമ്മില്‍ ഒരു വൈകാരിക ബന്ധം ഉണ്ടാകുന്നു. അത് റീയാലിറ്റി ആകുന്നു. തോറ്റവര്‍ കരഞ്ഞുകൊണ്ടു പോകുന്നതും റീയാലിറ്റി ആണ്. ചിലപ്പോള്‍ നല്ല കലാകാരന്മാരും പുറത്താകുന്നു. അതും റീയാലിറ്റി തന്നെ. അമൃത പരിപാടി ഓരോ ആഴ്ചയിലും റെക്കോഡ് ചെയ്യുകയാണെന്നും റെക്കോഡ് ചെയ്യുന്നതിന്റെ മുന്‍പിലത്തെ ദിവസം വരെയുള്ള എസ്. എം. എസ്. എടുക്കാറുണ്ടെന്നും അജിത്‌ പറഞ്ഞു. വനിതാരത്നം പരിപാടിയുടെ ഫൈനല്‍ ലൈവ് ആയിരുന്നു. അതില്‍ തല്‍സമയ എസ്. എം. എസ്. സ്വീകരിച്ചിരുന്നു.

എഷ്യാനെറ്റ് വൈസ് പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ ചര്‍ച്ചയ്ക്ക് വരാമെന്ന് പറഞ്ഞിരുന്നെന്കിലും വന്നില്ല.

ചര്‍ച്ചയില്‍ പന്കെടുത്ത പലരും എസ്.എം.എസ്. കൊണ്ടു പണം ഉണ്ടാകുന്ന മൊബൈല് കമ്പനികളും ചാനലുകളും ചേര്ന്നു പ്രേക്ഷകരെ കൊള്ള അടിക്കുകയാണെ ന്നു ചൂണ്ടിക്കാണിച്ചു.

Friday, December 14, 2007

തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടുന്നു

വളരെക്കാലമായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ലൈബ്രറി അടച്ചുപൂട്ടാന്‍ ബ്രിട്ടീഷ് കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു.

ഒന്നിലധികം തലമുറയ്ക്ക് ഏറെ പ്രയോജനം ചെയ്ത ഈ വായനശാലയുടെ തിരോധാനം ഒരു വന്‍നഷ്ടമാകുമെന്നതില്‍ സംശയമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ദ ഹിന്ദു പത്രത്തിലെ റിപ്പോര്‍ട്ട് കാണുക.

ലൈബ്രറി നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഈ ആവശ്യത്തെ പിന്തുണക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പെറ്റിഷനില്‍ ഒപ്പിടാവുന്നതാണ്. http://www.petitiononline.com/bcl64lib/petition.html

Thursday, December 13, 2007

ദ ഗ്രെയ്റ്റ് പീപ്പിള്‍

റഷീദ് മഞ്ഞപ്പാറ രചിച്ച 'The Great People' എന്ന ചെറിയ പുസ്തകത്തെക്കുറിച്ച്. പേരു ഇംഗ്ലീഷിലാണ് കൊടുത്തിരിക്കുന്നത്, പക്ഷെ രചന മലയാളത്തിലാണ്.

പത്തൊമ്പത് പ്രശസ്തരുടെ ജീവിതം റഷീദ് കുറഞ്ഞ വാക്കുകളില്‍ വിവരിക്കുന്നു. കലാ സാഹിത്യ പ്രതിഭകളായ ജി. ദേവരാജന്‍, ശ്രീവിദ്യ, കേശവദേവ്, കുഞ്ഞുണ്ണിമാഷ്‌, കെ. അയ്യപ്പപണിക്കര്‍, എം. കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഹൈദരാലി, എം. ആര്‍. ഡി. ദത്തന്‍, ഇ. വാസു, സ്വാതന്ത്ര്യസമര സേനാനി കെ. ഇ. മാമ്മന്‍, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. എന്‍. പണിക്കര്‍ എന്നിവര്‍ അക്കൂട്ടത്തിലുണ്ട്.

ആമുഖത്തില്‍ മാവേലിക്കര രാമചന്ദ്രന്‍ എഴുതുന്നു: 'ഇതില്‍ സ്ഥാനം പിടിച്ചിട്ടുള്ളവരെല്ലാം ജീവിതത്തിന്‍റെ മധുരസംഗീതവും താളഭംഗിയും ഉള്ള കാലമത്രയും ജനമനസ്സുകളില്‍ ജീവിച്ച് അമരത്വം കൈവരിക്കും.'

പത്രപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ റഷീദ് മഞ്ഞപ്പാറ കുറെക്കാലം ജര്‍മനിയിലായിരുന്നു. ഇപ്പോള്‍ കേരള ജേര്‍ണല്‍ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാണ്. പുസ്തകത്തിന്‍റെ വില: 100 രൂപ. പ്രസാധകര്‍: Kerala Journal, 13/2125 (!) Swathy Nagar, Kannammoola, Thiruvananthapuram 695011.

ഒരു കടക്കെണിയുടെ ആഘോഷം

ഒരു കാലത്ത് വിജയകരമായി പ്രവര്‍ത്തിച്ചിരുന്ന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഇപ്പോള്‍ കടത്തിലാണ്. അതിനെ രക്ഷിക്കാന്‍ സഹകരണ മന്ത്രി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടി എത്രമാത്രം ഉചിതമാണെന്നു കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഞാന്‍ പരിശോധിക്കുന്നു.

പ്രിന്റ്എഡിഷന്‍: http://www.keralakaumudi.com/news/print/dec13/page6.pdf
ഓണ്‍ലൈന്‍: http://www.keralakaumudi.com/news/121307M/feature.shtml

Wednesday, December 12, 2007

മുകുന്ദന്‍ സി. മേനോന്‍


പത്രപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനും ആയിരുന്ന മുകുന്ദന്‍ സി. മേനോന്‍ അന്തരിച്ചിട്ടു ഇന്നു (ഡിസംബര്‍ 12) രണ്ടു വര്‍ഷം തികയുന്നു.


ദേശീയതലത്തില്‍ പത്രപ്രവര്‍ത്തനരംഗത്തും മനുഷ്യാവകാശപ്രവര്‍ത്തനരംഗത്തും സ്തുത്യര്‍ഹമായ സേവ നം നടത്തിയിട്ട്‌ മുകുന്ദന്‍ കേരളത്തില്‍ എത്തിയശേഷം പല പ്രശ്നങ്ങളി‍ലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു പത്തു കൊല്ലക്കാലം അദ്ദേഹം കേരളത്തിലെ മനുഷ്യാവകാശപ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനിന്നു. അദ്ദേഹത്തിന്‍റെ വേര്‍പാട് അവശേഷിപ്പിച്ച വിടവ് ഇനിയും നികത്തപ്പെട്ടിട്ടില്ല. അത് എളുപ്പം നികത്തപ്പെടാവുന്ന ഒന്നല്ല എന്നതാണ് വാസ്തവം.


തേജസ്‌ എന്ന മലയാള ദിനപ്പത്രത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുംപോഴാണ്‌ മുകുന്ദന്‍ അന്തരിച്ചത്. തേജസ്‌ പത്രാധിപര്‍ എന്‍. പി. ചെക്കുട്ടി അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ മുകുന്ദനെ അനുസ്മരിക്കുന്നു. http://www.chespeak.blogspot.com/

Tuesday, December 11, 2007

ഗാന്ധിജിയും മനുഷ്യാവകാശങ്ങളും


ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമാണ്. ഗാന്ധി സ്മാരക നിധിയും ഗാന്ധി പീസ് ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മനുഷ്യാവകാശ ദിന ചടങ്ങില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായി.

ഗാന്ധിജിയുടെ സമരങ്ങളൊക്കെയും മനുഷ്യാവകാശ സമരങ്ങള്‍ ആയിരുന്നു. അടിസ്ഥാനപരമായി പൌരാവകാശങ്ങള്‍, രാഷ്ട്രീയാവകാശങ്ങള്‍ എന്ന രണ്ടു വിഭാഗങ്ങളില്‍ പെടുന്നവ.

ആഫ്രിക്കയില്‍വെച്ചു തീവണ്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ ഗാന്ധിജി പറഞ്ഞത് ഞാന്‍ ഒരു ബാരിസ്ടരാണ്, എന്‍റെ കയ്യില്‍ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് ഉണ്ട് എന്നാണ്. ഒരു ഇന്ത്യാക്കാരനായത് കൊണ്ടാണ് തന്നോടു വിവേചനം കാട്ടിയതെന്നു തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ഇന്ത്യാക്കാരെ സംഘടിപ്പിച്ചു അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതി.

അപ്പോഴും അദ്ദേഹം കറുത്ത വര്‍ഗ്ഗക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് നെല്‍സണ്‍ മണ്ടെലയും അമേരിക്കയില്‍ മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങും ഗാന്ധിയെ കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യ സമരത്തിന്‌ പ്രചോദനം നല്കിയ വ്യക്തിയായി കണ്ടു.

ഗാന്ധി ജീവിച്ചിരുന്ന കാലത്ത് മനുഷ്യാവകാശങ്ങള്‍ എന്ന പദം പ്രയോഗത്തില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം 1948 ജനുവരിയില്‍ കൊല്ലപ്പെട്ടു. അക്കൊല്ലം ഡിസംബര്‍ മാസത്തിലാണ് യു. എന്‍. സാര്‍വ ലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിചത്. പക്ഷെ ഇന്നു ലോകമൊട്ടുക്ക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗാന്ധിജിയെ മാര്‍ഗ്ഗ ദര്ശിയായി കാണുന്നു. ഗാന്ധിജിയുടെ മരണാനന്തര വളര്‍ച്ചയ്ക്ക് തെളിവാണിത്.

Monday, December 10, 2007

ആത്മഹത്യയില്‍ കേരളം എവിടെ നില്ക്കുന്നു?

ധാരാളം ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനമാണ്‌ നമ്മുടെതെന്ന് ഒരു ധാരണ നിലനില്‍ക്കുന്നുണ്ട്. ഇത് എത്രമാത്രം ശരിയാണ്?

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ എല്ലാ കൊല്ലവും ശേഖരിച്ചു പ്രസിദ്ധീകരിക്കാറുണ്ട്. ഇപ്പോള്‍ തയ്യാറായിട്ടുള്ള 2006ലെ കണക്കനുസരിച്ച് ആത്മഹത്യയില്‍ ഒന്നാം സ്ഥാനത്ത് പശ്ചിമ ബംഗാള്‍ ആണെന്ന് sify.com റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടുപിന്നില്‍ മഹാരാഷ്ട്ര. അടുത്ത മൂന്നു സ്ഥാനങ്ങളില്‍ ആന്ധ്ര പ്രദേശ്, തമിഴ് നാട്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ്.

സിഫിയുടെ റിപ്പോര്‍ട്ടില്‍ കേരളം പരാമര്ശിക്കപ്പെടുന്നേയില്ല. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെബ്‌സൈറ്റില്‍ 2005ലെ വിവരമേ കാണുന്നുള്ളൂ. അതുകൊണ്ട് കേരളത്തിന്‍റെ കണക്കു അറിയാന്‍ അവിടെ 2006ലെ പട്ടിക വരുന്നതുവരെ കാത്തിരിക്കേണ്ടി വര്രും.

കേവലം എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സ്ഥാനം നിര്‍ണയിക്കുന്നത് ശരിയല്ലെന്നും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ജനസംഖ്യയുമായി ബന്ധപ്പെടുത്തി നോക്കുംപോഴെ ആത്മഹത്യാ നിരക്ക് കൂടുതലാണോ അല്ലയോ എന്ന് പറയാനാവൂ.

Sunday, December 9, 2007

കേരളത്തിലെ റോഡ് അപകടങ്ങള്‍

പെരുകുന്ന റോഡ് അപകടങ്ങളും അവ ഉയര്‍ത്തുന്ന പ്രശ്നങ്ങളും ഡോ. ഗിരീഷ് ഭാസ്കര്‍ കൌമുദി സിംഗപ്പൂര്‍ വെബ്സൈറ്റില്‍ ചര്‍ച്ച ചെയ്യുന്നു. കാണുക Kerala's Death Trap

Saturday, December 8, 2007

വിദ്യാഭ്യാസത്തിന്‍റെ നേര്‍വഴികള്‍

ഉന്നത വിദ്യാഭ്യാസ വിഷയത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്‍റെ അദ്ധ്യക്ഷനായ ഡോ. യു. ആര്‍. അനന്തമൂര്‍ത്തി ഈയിടെ തിരുവനന്തപുരത്ത് വന്നപ്പോള്‍ ജനശക്തി ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ അദ്ദേഹവുമായി വിദ്യാഭ്യാസ പരിഷ്കാരത്തെക്കുറിച്ച് സം സാരിക്കുകയുന്റായി. റെക്കോഡ് ചെയ്ത സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ വാരിക രണ്ടു ലക്കങ്ങളിലായി നല്കുന്നു. ആദ്യ ഭാഗം പുതിയ ലക്കത്തില്‍ (പുസ്തകം രണ്ടു, ലക്കം 67, ഡിസംബര്‍ 14, 2007)

Friday, December 7, 2007

ലത്തീന്‍ സമുദായ ദിനം

ഞായര്‍, ഡിസംബര്‍ 9 കേരളത്തിലെ ലത്തീന്‍ സമുദായാംഗങ്ങള്‍ സമുദായദിനമായി ആചരിക്കുകയാണ്. ഇതു സംബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സമുദായ മഹാസംഗമത്തില്‍ ആര്‍ച്ചുബിഷപ്പുമാരായ ഡാനിയല്‍ അച്ചാരുപറമ്പില്‍, സൂസപാക്യം എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന്‌ പുരോഹിതരും കന്യാസ്ത്രീകളും രാഷ്ട്രീയ സാമുദായിക നേതാക്കളും പങ്കെടുക്കുമെന്ന് ഒരു അറിയിപ്പില്‍ കാണുന്നു.

ഒരു പിന്നാക്ക സമുദായമായാണ് ലത്തീന്‍ കത്തോലിക്കര്‍ അറിയപ്പെടുന്നത്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സംവരണ ചട്ടങ്ങള്‍ പ്രകാരം കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെ പോയ ഒരു വിഭാഗം ആണിത്.

ക്രിസ്ത്യന്‍ സര്‍വീസ്‌ സൊസൈറ്റി ജനറല്‍ സെക്രട്ടറി ആന്‍റണി എം. അമ്പാട്ട് സമുദായ ദിനാചരണത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുന്ന ഒരു ലേഖനം സൊസൈറ്റിയുടെ മാസികയായ 'സമയ'ത്തിന്‍റെ ഡിസംബര്‍ ലക്കത്തില്‍ എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നു: "ഇതര സമുദായങ്ങളെപ്പോലെ സാമൂഹ്യ ഉദ്ഗ്രഥനം ഈ സമുദായത്തില്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. വിവിധ ചരിത്ര സാമൂഹ്യ പാരമ്പര്യങ്ങളുള്ള ഒരു 'മൊസയിക് സമുദായ'മാണ് ലത്തീന്‍ കത്തോലിക്കര്‍....തിരുവനന്തപുരം-നെയ്യാറ്റിങ്കര കേന്ദ്രീകരിച്ചുള്ള പ്രൌഢമായ സാമൂഹ്യ പാരമ്പര്യമുള്ള നാടാര്‍ വിഭാഗം, പുനലൂര്‍-വിജയപുരം ആസ്ഥാനമാക്കിയുള്ള ദളിത ക്രൈസ്തവ വിഭാഗം, മധ്യ കേരളത്തെ കേന്ദ്രീകരിച്ചുള്ള അഞ്ഞൂറ്റി-എഴുനൂറ്റി വിഭാഗങ്ങള്‍, സെന്‍റ് തോമസ് പാരമ്പര്യം അവകാശപ്പെടാവുന്ന വിഭാഗങ്ങള്‍, യൂറേഷ്യന്‍ പാരമ്പര്യക്കാരായ ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍, പട്ടണങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രത്യേകിച്ച് കൊല്ലം, തങ്കശ്ശേരി, അര്‍ത്തുങ്കല്‍, കൊച്ചി, എറണാകുളം, കോട്ടപ്പുറം കേന്ദ്രീകരിച്ചുള്ള പ്രൌഢമായ സമുദായ വിഭാഗങ്ങള്‍, കേരളത്തിന്‍റെ കടല്‍- കായല്‍ തീരങ്ങളെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാനവര്‍ഗ്ഗ മല്‍സ്യതൊഴിലാളികള്‍ എന്നിവയൊക്കെ ലത്തീന്‍ സമുദായത്തിന്‍റെ ശക്തികേന്ദ്രങ്ങളാണ്.... കഴിഞ്ഞ കാലങ്ങളിലുണ്ടായ ശിഥിലസ്വഭാവമാണ് വളര്‍ച്ചയുടെ പുതിയ മേഖലകളെ വെട്ടിപ്പിടിക്കാന്‍ തടസ്സമായി നിന്നിട്ടുള്ളത് എന്ന് ആദ്ധ്യാത്മിക നേതൃത്വവും സാമുദായിക സാമൂഹ്യ നേതൃത്വവും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു."

Tuesday, December 4, 2007

വിദ്യാഭ്യാസ പരിഷ്കാരത്തിലെ പ്രശ്നങ്ങള്‍

കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഈ ആഴ്ച ഞാന്‍ ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്.
പ്രിന്‍റ്
എഡിഷന്‍: http://www.keralakaumudi.com/news/print/dec6/page6.pdf
ഓണ്‍ലൈന്‍: http://www.keralakaumudi.com/news/120607M/feature.shtml

Monday, December 3, 2007

പാകിസ്ഥാന്‍ സംഭവവികാസങ്ങള്‍

മുന്‍ നയതന്ത്രജ്ഞന്‍ ടി. പി. ശ്രീനിവാസന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചൊവ്വാഴ്ച തോറും അവതരിപ്പിക്കുന്ന 'വിദേശ വിചാരം' പരിപാടിയില്‍ നാളെ പാകിസ്ഥാന്‍ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മറ്റൊരു മുന്‍ നയതന്ത്രജ്ഞനായ എം. കെ. ഭദ്രകുമാറിനോടൊപ്പം ഈ ചര്‍ച്ചയില്‍ ഞാനും പങ്കെടുക്കുന്നു.

ശ്രീനിവാസന്‍ ഔദ്യോഗിക ജീവിതകാലത്തെ അനുഭങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയിട്ടുള്ള Words, Words, Words: Adventures in Diplomacy എന്ന പുസ്തകം ഏതാനും ദിവസം മുമ്പ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ചു ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനം ചെയ്യുകയുണ്ടായി. വില: Rs. 600. പ്രസാധകര്‍: Pearson Education, Dorling Kindersley (India) Pvt. Ltd., 482 FIE, Patparganj, Delhi 110092.

Videsa Vicharam is telecast on Tuesday at 6.30 p.m. Repeats: Friday 3.00 a.m., Sunday 6.30 a.m.

ഭൂപരിഷ്കരണം: അടുത്ത കാല്‍വെയ്പ് മുന്നോട്ടോ പിന്നോട്ടോ?

ജനശക്തി വാരികയുടെ പുതിയ ലക്കത്തില്‍ ( ഡിസംബര്‍ 7) ഈ വിഷയത്തില്‍ ഒരു ലേഖനം ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍നിന്നു ഏതാനും വരികള്‍:

വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യവസായങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിന് തടസ്സം നില്‍ക്കുന്നതെല്ലാം പോകണമെന്നു അദ്ദേഹം പറയുന്നത് മനസ്സിലാക്കുകയും ചെയ്യാം. പക്ഷെ വ്യവസായ വകുപ്പിലെ മുഖ്യ കാര്യസ്ഥന്‍റെ മനസില്‍ വ്യവസായത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓടിവരേണ്ടത് വന്‍ പാര്‍പ്പിട പദ്ധതികളും അമ്യു‌സ്മെന്റ് പാര്‍ക്കുകളും വാണിജ്യകേന്ദ്രങ്ങളുമാണോ? ഇതെല്ലാം ഇന്നു സി. പി. എം. സംസ്ഥാന നേതൃത്വതിന്റെയും അതിന്റെ ആവശ്യങ്ങളറിഞ്ഞു പണം കൊടുത്തു സഹായിക്കുന്നവരുടെയും പ്രിയപദ്ധതികളില്‍ പെടുന്നവയാനെന്നത് തീര്‍ച്ചയായും യാദൃശ്ചികമാവില്ല. ഇതെല്ലാം വന്‍ ലാഭസാധ്യതയുള്ള പരിപാടികള്‍ തന്നെ. പക്ഷെ അവ വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ പെടുന്നില്ല. കേരളം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന സാമ്പത്തികപ്രവര്‍ത്തനങ്ങളുമല്ലവ.

കേരളം അടിയന്തിരമായി ഭൂവിനിയോഗം ഗൌരവപൂര്‍വ്വം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ... കൃഷിയ്ക്കും വ്യവസായത്തിനും മറ്റു എല്ലാവിധ ന്യായമായ ആവശ്യങ്ങള്‍ക്കും ഭൂമി വകയിരുത്തിക്കൊണ്ട് പുതിയ ഭൂവിനിയോഗ പദ്ധതി തയ്യാറാക്കുകയും അത് സത്യസന്ധമായി നടപ്പിലാക്കുകയും ചെയ്യാത്തതുകൊണ്ടാണ് രാഷ്ട്രീയ രക്ഷാധികാരത്തിന്‍ കീഴില് മനോമാത്യുമാരും ഫാരിസുമാരും ഉയര്‍ന്നുവരുന്നത്.

Sunday, December 2, 2007

'ഉന്‍മൂലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കുമിടയില്‍'

മരണവിളംബരമോ ചരിത്രരേഖയോ അവശേഷിപ്പിക്കാതെ നിലനില്‍പ്പിനായി പൊരുതി മരിച്ചവരുണ്ട്. അവരെ നമുക്കു അറിയില്ല. കാരണം അവരോടൊപ്പം അവരുടെ ചരിത്രവും അപ്രത്യക്ഷമായി. അങ്ങനെ അപ്രത്യക്ഷമായ ഒരു ജനതയുടെ കഥ പറയുന്ന നോവലാണ് 'ഉന്‍മൂലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കുമിടയില്‍'.

ഫ്യൂഡല്‍ അധികാരം ഉന്‍മൂലനം ചെയ്ത മാക്കോതയുടെയും ആ പോരാളി നയിച്ച അടിമ ജനതയുടെയും കഥ ഗ്രന്ഥകാരനായ രാജാനന്ദന്‍ ആവിഷ്കരിക്കുന്നു. ലോകത്തെ മറ്റു അടിമകളേക്കാള്‍ ഭീകരമായ ഭാരമാണ് ഇരുണ്ട കാലത്ത് കേരളത്തിലെ അടിമല്‍ പേറിയതെന്നു രാജാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ക്ക് ജാതിവ്യവസ്ഥയുടെ ക്രൂരതയും അനുഭവിക്കേണ്ടിവന്നു. ഭൂതകാലത്തേക്ക് നോക്കുമ്പോഴാണ്‌ വര്‍ത്തമാനത്തെ ആഴത്തില്‍ അറിയാന്‍ കഴിയുന്നതെന്ന ചിന്തയാണ് ഇത്തരത്തില്‍ ഒര് നോവലെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

രണ്ടു കഥാസമാഹാരങ്ങളുടെ കര്‍ത്താവാണ് 57കാരനായ രാജാനന്ദന്‍. രണ്ടു കൊല്ലം മുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു റിട്ടയര്‍ ചെയ്ത അദ്ദേഹം എഴുത്തകം എന്ന കലാസാംസ്കാരിക സംഘടനയുടെ കണ്‍വീനര്‍ ആണ്.

വില 180 രൂപ.
പ്രസാധകര്‍: Ezhuthakam Publishers, Santhi Gardens IIIrd Street, Kamaleswaram, Manacaud PO, Thiruvananthapuram.

Saturday, December 1, 2007

ഒരു മറുനാടന്‍ മലയാളി മാസിക

ഉരുക്കു നഗരമായ ഭിലായിയില്‍ നിന്നു ഒക്ടോബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച 'സമഷ്ടി' സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: കാലിക പ്രസക്തമായ ഒരു സാമൂഹ്യ സാംസ്കാരിക മാസിക.

എനിക്ക് ലഭിച്ച നവംബര്‍ ലക്കത്തില്‍ മാസികയുടെ പ്രകാശന ചടങ്ങിന്‍റെ റിപ്പോര്‍ട്ടുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ഭിലായിയിലെ മൈത്രി കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് നാഗ്പൂര്‍ തുക്ടോളജി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ വി. സി. കുമാരന്‍ കവി ഉണ്ണികൃഷ്ണന്‍ നെടുങ്ങാടിക്ക് ആദ്യ പ്രതി നല്കി.

കഥകളും കവിതകളുമാണ് പ്രധാന വിഭവങ്ങള്‍. ഭിലായി സന്ദര്‍ശിച്ച എം. മുകുന്ദനുമായുള്ള ഒരു അഭിമുഖം, മായാവതിയുടെ ഗാന്ധി വിമര്‍ശനത്തെ വിമര്‍ശിക്കുന്ന മുഖപ്രസംഗം, അങ്ങനെ പലതും. പൊതുവിജ്ഞാനം എന്ന വകുപ്പില്‍ പെടുന്ന ചില കാര്യങ്ങളും ഇതിലുണ്ട്.

എഴുത്തുകാരനായ ഓച്ചിറ സുധാകരന്‍ ആണ് ചീഫ് എഡിറ്റര്‍. ഒറ്റപ്രതി വില 10 രൂപ. വാര്‍ഷിക വരിസംഖ്യ 100 രൂപ.

മേല്‍വിലാസം: 'Maithri", Plot 11, Street 31/B, Ispat Nagar, Risali, Bhilai, Chhattisgarh

ധിഷണ: ഒരു സാഹിത്യ സാംസ്കാരിക മാസിക

"ധിഷണ" എല്ലാ അര്‍ത്ഥത്തിലും ഒരു 'കൊച്ചു മാസിക' ആണ്. ടെക്സ്റ്റ് ബുക്ക് വലിപ്പത്തില്‍ 24 പേജുകള്‍. മേനി കടലാസ്. നിരവധി കൊച്ചു കഥകളും, കൊച്ചു കവിതകളും.

എന്‍റെ കൈയില്‍ ഉള്ളത് നവംബര്‍ ലക്കമാണ്. അത് നാലാമത്തെ ലക്കമാണ്. എം. എന്‍. വിജയനേയും സി. വി. ശ്രീരാമനെയും കുറിച്ചുള്ള അനുസ്മരണക്കുറിപ്പുകള്‍ കവര്‍ പേജില്‍ തുടങ്ങി ഉള്‍പേജുകളില്‍ തുടരുന്നു. സി. രാധാകൃഷ്ണന്‍ മണല്‍ വാരി അഷ്ടിക്ക് വഴി തേടുന്ന തന്‍റെ നാട്ടുകാരെപ്പറ്റി എഴുതുന്നു. അക്കിത്തം, ചെമ്മനം തുടങ്ങി അറിയപ്പെടുന്ന പല പേരുകളും വേറെ.

തുടക്കക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഒരിടം എന്നതാണ് ധിഷണയുടെ കാഴ്ചപ്പാട്. സഹൃദയ ഭാഗത്ത് നിന്നു ക്രിയാല്മക സമീപനം കുറവെന്ന് മുഖക്കുറിയില്‍ പത്രാധിപര്‍ പറയുന്നു. പക്ഷെ പ്രതീക്ഷ കൈവിടാതെ അദ്ദേഹം തുടരുന്നു: 'ഒരു കൈ കൂടി.'

ചെറിയ മുന്ടം അബ്ദുര്‍ റസാഖ് ആണ് എഡിറ്റര്‍.
മേല്‍വിലാസം: ധിഷണ, കല്പകഞ്ചേരി പി. ഓ. മലപ്പുറം ജില്ല പിന്‍ 676 551