Monday, April 26, 2010

അൽമായർക്കെതിരെ സഭയ്‌ക്കൊപ്പം നിൽക്കുന്ന മാധ്യമ സിൻഡിക്കേറ്റ്

സി.പി.എം സിൻഡിക്കേറ്റ് പത്രമായി കണ്ടെത്തിയിട്ടുള്ള മലയാള മനോരമ, മാതൃഭൂമി എന്നിവയുടെയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെയും താല്പര്യങ്ങൾ ഒന്നിക്കുന്നു. ഇടഞ്ഞു നിൽക്കുന്ന വിശ്വാസികൾക്കെതിരെ സഭാ അധികാരികളുടെ ഭാഗത്താണ് മൂന്ന് ചങ്ങല പത്രങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നത്.

അഞ്ചു നൂറ്റാണ്ടിലധികം നീളുന്ന പാരമ്പര്യം അവകാശപ്പെടുന്ന പള്ളിയാണ് കൊല്ലം ജില്ലയിലെ പുല്ലിച്ചിറയിലുള്ള ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ചർച്ച്. നിർമ്മിച്ചത് 1572ൽ. 1627ൽ റോമൻ കത്തോലിക്കാ സഭയുടെ അംഗീകാരം ലഭിചു. ഏകദേശം 900 കുടുംബങ്ങളിൽ‌പെട്ട 3,500ലധികം അംഗങ്ങളാണ് ഇടവകയിലുള്ളത്. 2005ൽ ഇടവക വികാരിയായി ചുമതലയേറ്റ റവ. ലാസർ വലിയ പണച്ചെലവുള്ള ചില നിർമ്മാണ പദ്ധതികൾ മുന്നോട്ടു വെച്ചപ്പോൾ സഭാംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. അവർ കൊല്ലം ബിഷപ്പ് റൈറ്റ് റവ. സ്റ്റാൻലി റോമന് പരാതി നൽകി. അദ്ദേഹം അത് അവഗണിച്ചു. തുടർന്ന് അമ്പതോളം ഇടവകാംഗങ്ങൾ യോഗം ചേർന്ന് പുല്ലിച്ചിറ ഇടവക സംരക്ഷണ സമിതി എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പാതിരിയെ പിന്തുണയ്ക്കുന്ന ഏതാനും പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഡിസ്ട്രിക്റ്റ് രജിസ്ട്രാർ ഉത്തരവിട്ടു. ആ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സൊസൈറ്റി ഭാരവാഹികൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ എപ്പിസ്‌കോപ്പൽ വികാരി റവ. പോൾ മുല്ലശ്ശേരി കാനൻ ചട്ടങ്ങളനുസരിച്ച് ശിക്ഷാനടപടികൾ ഒഴിവാക്കണമെങ്കിൽ സൊസൈറ്റിയുടെ പ്രവർത്തനം നിർത്തിവെയ്ക്കുകയും വിവരം ബിഷപ്പിനെ അറിയിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജിക്കാർക്ക് നോട്ടീസ് നൽകി. സൊസൈറ്റി കഴിഞ്ഞ നവംബർ 18ന് ചിന്നക്കടയിൽ പ്രതിഷേധ പ്രകടനം നടത്തി. ഹർജിക്കാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി തീരദേശ മേഖലാ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പള്ളി അധികൃതർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടു.

ഇതിനിടെ എപ്പിസ്‌കോപ്പൽ വികാരി ഒന്നും രണ്ടും ഹർജിക്കാരായ സെലസ്റ്റിൻ ദിസ്മസ്, എസ്. അഗസ്റ്റിൻ എന്നിവർക്കും സൊസൈറ്റി സെക്രട്ടറിക്കും പള്ളിയിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടും മറ്റ് ഹർജിക്കാരെയും ദാസൻ ലാസർ എന്നയാളെയും ശാസിച്ചുകൊണ്ടും നോട്ടീസ് നൽകി. ഈ നടപടി സദുദ്ദേശപരമല്ലെന്നും കാനൺ ചട്ടങ്ങൾക്കും ക്രിസ്തുമതത്തിന്റെ അന്ത:സത്തക്കും നിരക്കുന്നതല്ലെന്നും ബിഷപ്പ് അധികാരപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇത്തരത്തിലുള്ള ശിക്ഷാനടപടിയെടുക്കാൻ എപ്പിസ്‌കോപ്പൽ വികാരിക്ക് അധികാരമില്ലെന്നും കാണിച്ച് ഹർജിക്കാർ കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ബിഷപ്പ് സ്റ്റാൻലി റോമൻ, എപ്പിസ്‌കോപ്പൽ വികാരി പോൾ ആന്റണി മുല്ലശ്ശേരി, ഇടവക വികാരി ലാസർ എന്നിവരായിരുന്നു എതിർകക്ഷികൾ.

ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷം രണ്ടാം എതിർകക്ഷിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിൽ നിന്ന് മൂവരെയും താൽക്കാലികമായി വിലക്കിക്കൊണ്ട് പ്രിൻസിപ്പൽ മുൻസിഫ് കെ. കമനീഷ് മാർച്ച് 29ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സൊസൈറ്റി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂദാശ നിഷേധികാനുള്ള സഭാധികൃതരുടെ നീക്കം അങ്ങനെ തടയപ്പെട്ടു. മലയാള മനൊരമയും മാതൃഭൂമിയും ദേശാഭിമാനിയും ഇത് സംബന്ധിച്ച വാർത്ത തമസ്കരിച്ചു.

കോടതി ഉത്തരവിന്റെ പകർപ്പുമായി പത്രപ്രതിനിധികളെ സമീപിച്ച അഡ്വ. ബോറിസ് പോൾ തന്റെ അനുഭവം വിവരിക്കുന്നു:

മലയാള മനോരമയുടെ കൊല്ലം യൂണിറ്റ് മേധാവി വാർത്ത പ്രസിദ്ധീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കടലാസുകൾ അപ്പോൽ തന്നെ മടക്കി നൽകി.

മാതൃഭൂമിയും ദേശാഭിമാനിയും വാർത്താക്കുറിപ്പും വിധിപ്പകർപ്പും വാങ്ങി. പക്ഷെ വാർത്ത പ്രസിദ്ധീകരിച്ചില്ല.

കേരള കൌമുദി, ജനയുഗം എന്നീ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചു.

അഡ്വ. ബോറിസ് പോൾ പറയുന്നു: “സുപ്രധാനമായ ഒരു കോടതി ഉത്തരവ് സംബന്ധിച്ച വാർത്ത പ്രധാന മാധ്യമങ്ങളിൽ തമസ്കരിക്കാൻ കൊല്ലം ബിഷപ്പിന്റെ ദു:സ്വാധീനത്തിന് സാധിച്ചു!“

മനോരമയുടെ കൊല്ലം യൂണിറ്റിൽ തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പത്രത്തിന്റെ ചീഫ് എഡിറ്റർക്ക് കത്തയച്ചു. കോടതി ഉത്തരവിന്റെ കോപ്പി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ഒരു പ്രതികരണവുമുണ്ടായില്ല.

വാർത്താക്കുറിപ്പ് കൈപ്പറ്റിയ ദേശാഭിമാനി റിപ്പോർട്ടറുമായി അടുത്ത ദിവസം അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത് പ്രസിദ്ധീകരിക്കാനാവില്ലെന്ന് പറഞ്ഞു.

നേരത്തെ ഇടവക സംരക്ഷണ സമിതി ചിന്നക്കടയിൽ നടത്തിയ പ്രകടനം സംബന്ധിച്ച വാർത്തയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഡ്വ. ബോറിസ് പോൾ സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് പരാതി അയച്ചിരുന്നു. പാർട്ടിയുടെ വെബ്‌സൈറ്റിലുള്ള ഇ-മെയിൽ അഡ്രസുകളിലും പരാതി അയച്ചു. അവയ്ക്കും പ്രതികരണമുണ്ടായില്ല.

Sunday, April 25, 2010

കൊല്ലം മെത്രാന്റെ സഭാവിലക്ക് ഉത്തരവിനെതിരെ കോടതിവിധി

പുല്ലിച്ചിറ ഇടവക സംരക്ഷണ സമിതി, കൊല്ലം, പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയിൽ നിന്ന്:

കൊല്ലം രൂപതയിലെ വിവിധ ഇടവകകളിലെ ലത്തീൻ കത്തോലിക്ക സമുദായ അംഗങ്ങളെ ചില വസ്തുതകളും സത്യങ്ങളും അറിയിക്കാൻ ആഗ്രഹിക്കുന്നു. വൈദിക വർഷം കൊണ്ടാടുമ്പോഴും നമ്മുടെ വൈദികർ പരസ്യമായി പത്ത് കല്പനകൾ ലംഘിച്ച് സമൂഹത്തിൽ നമ്മുടെ സമുദായത്തിന് പേരുദോഷം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം വൈദികരെ ഒറ്റപ്പെടുത്തി ചൂണ്ടിക്ക്ക്കാട്ടിക്കൊടുക്കുമ്പോൾ അവരെ തിരുത്താൻ ബാധ്യസ്ഥനായ കൊല്ലം മെത്രാൻ സ്റ്റാൻലി റോമൻ തെറ്റുകാരെ സംരക്ഷിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടിയ അൽമായരെ കാനൻ നിയമം ഉദ്ധരിച്ച് ശിക്ഷിക്കുകയും ചെയ്യുന്നു. നീതിക്കുവേണ്ടി ഭാരതത്തിലെ വ്യവസ്ഥാപിത നിയമങ്ങൾ പ്രകാരം കോടതികളെ ആശ്രയിച്ച് തെളിവുകൾ ഹാജരാക്കി അനുകൂല വിധികൾ സമ്പാദിച്ചതിന് പുല്ലിച്ചിറയിലെ അൽമായരെ കാനൻ നിയമം ഉദ്ധരിച്ച് വിലക്കു കൽ‌പ്പിച്ച് ഉത്തരവുകൾ ഇറക്കി കുപ്രസിദ്ധനായിരിക്കുകയാണ് കൊല്ലം മെത്രാൻ. അദ്ദേഹത്തിന്റെ ഉത്തരവുകൾ പ്രകാരം കുടുംബാംഗങ്ങൾക്കുപോലും നോമ്പുകാലത്തും ആചാരാനുഷ്ഠാനങ്ങൾ വിലക്കിയിട്ടുണ്ട്. തെറ്റുചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ക്രിസ്തുവചനം അറിയാത്തയാളാണോ കൊല്ലം മെത്രാൻ?

മെത്രാന്റെ മഹറോൻ, സഭാവിലക്ക് ഉത്തരവുകൾ നടപ്പാക്കുന്നത് കൊല്ലം മുൻസിഫ് കോടതി നിരോധിച്ചു. ഞങ്ങൾ ബോധിപ്പിച്ച കേസിൽ മെത്രാനും എപ്പിസ്‌കോപ്പൽ വികാരി ഫാ. പോൾ മുല്ലശ്ശേരിയും ഇടവക വികാരി ഫാ. ലാസർ പട്ടകടവും പ്രതികളായിരുന്നു. ദിവസങ്ങൾ നീണ്ട വാദത്തിനും എതിർവാദത്തിനും ശേഷം സുദീർഘവും സുപ്രധാനവുമായ വിധിയാണ് ബഹുമാനപ്പെട്ട കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് ശ്രീ. കെ. കമനീഷ് പ്രസ്താവിച്ചത്. മതപരമായ സംഗതികൾ കോടതിയുടെ അധികാരപരിധിയിൽ വരില്ലെന്നായിരുന്നു മെത്രാന്റെ പ്രധാന തർക്കം. സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചാണ് കോടതി അത് നിരാകരിച്ചത്. മെത്രാന്റെ ഉത്തരവുകൾ നിരോധിച്ച കോടതി ഞങ്ങൾക്ക് ലഭിക്കേണ്ട കൂദാശകളും മറ്റും നിഷേധിക്കാൻ പാടില്ലെന്നും മെത്രാനെയും വികാരിമാരെയും നിരോധിച്ച് ഉത്തരവായിട്ടുണ്ട്. കോടതിയിൽ നിന്നുള്ള ഈ സുപ്രധാന വിധി ഇവരുടെ കണ്ണു തുറപ്പിക്കുമോ? ….

കാനൻ നിയമവും പാതിരിമാരും

കാനൻ നിയമം പാതിരിമാർക്ക് ബാധകമാക്കാൻ മെത്രാൻ സ്റ്റാൻലി റോമന് ഭയമാണ്. കൊല്ലം രൂപതയിലെ പാതിരിമാർ കൊലക്കേസിലും പെണ്ണുകേസുകളിലും പ്രതികളായിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. നാളിതുവരെ ഇത്തരക്കാരായ പാതിരിമാരെയോ അവരുടെ കുടുംബാംഗങ്ങളെയോ സഭയിൽ നിന്നും വിലക്കിയിട്ടില്ല. ആന്റണി ലാസർ കൊലപാതകിയെന്ന് കോടതി വിധിച്ചു. ശിക്ഷിച്ചു ജയിലിൽ ആക്കി. സഭ വിലക്കിയില്ല. പെണ്ണുകേസുകളിൽ പ്രതിയാകുകയും സഭയെ അപമാനിക്കുകയും ചെയ്ത പാതിരിമാർ കൊല്ലത്ത് നിരവധിയാണ്. അവരുടെ പേരുകൾ ഞങ്ങൾ ഇപ്പോൾ പരാമർശിക്കുന്നില്ല. ഒരാൾക്കെതിരെയെങ്കിലും നിയമപ്രകാരം നടപടിയെടുക്കാൻ കൊല്ലം മെത്രാൻ തയ്യാറായില്ല. ളോഹ ഊരി മാറ്റാതെ പെണ്ണുകേസിൽ പിടിക്കപ്പെട്ട് നിർബന്ധിതരായി വിവാഹിതരായ പാതിരിമാരും കൊല്ലം രൂപതയിൽ വിലക്കുകൾ നേരിടാതെ സ്വസ്ഥജീവിതം നയിക്കുന്നു. നിയമപരമായി കോടതി നടപടികൾ നടത്തി അഴിമതിക്കും ജീർണ്ണതയ്ക്കും എതിരെ പോരാടുന്ന ഞങ്ങൾക്കെതിരെ സഭാവിലക്കു ഉത്തരവുകൾ പുറപ്പെടുവിക്കാൻ കൊല്ലം മെത്രാന് യാതൊരു ധാർമ്മിക അവകാശവുമില്ല….

സ്വത്ത് ഭരണം – നിയമം

നമ്മുടെ രൂപതയിലും ഇടവകകളിലും സ്വത്ത് ഭരണത്തിൽ ജനാധിപത്യമില്ല. ഭൂരിപക്ഷം അൽമായരെ ന്യൂനപക്ഷമായ പാതിരിമാർ സ്വയം സ്വത്ത്ഭരണം ഏറ്റെടുത്ത് ഭരിക്കുന്നു. കണക്കുകൾ ആരെയും ബോധ്യപ്പെടുത്തുന്നില്ല. ഭരണത്തിൽ സുതാര്യതയില്ല. വൈദികരുടെ സ്വേച്ഛാധിപത്യം മാത്രം! … ഇതവസാനിപ്പിക്കേണ്ടേ? പുരോഹിതർ ആത്മീയകാര്യങ്ങൾ നടത്തട്ടെ. സ്വത്തുക്കൾ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സമിതികൾ ഭരിക്കട്ടെ…. കൊല്ലം രൂപതയെയും ഇടവകകളെയും നിയമലംഘകരും അഴിമതിക്കാരുമായ പാതിരിമാരുടെ ദുർഭരണത്തിൽ നിന്നും മോചിപ്പിക്കാൻ ഞങ്ങൾക്കൊപ്പം കൈകോർക്കുക! കൊല്ലം രൂപതയെയും കത്തോലിക്ക സഭയെയും സംരക്ഷിക്കുക! രക്ഷിക്കുക!

പുല്ലിച്ചിറ ഇടവക സംരക്ഷണ സമിതി (ക്യു. 308/2009),
പുല്ലിച്ചിറ പി.ഒ.
കൊല്ലം
വെബ്‌പേജ്: http://pullichira.wordpress.com

Sunday, April 11, 2010

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനം

പാർട്ടികളുടെ നിലനില്പാണ് ജനാധിപത്യത്തിന്റെ അടിത്തറ.എന്നാൽ പാർട്ടികൾ കുമിഞ്ഞുകൂടുന്നത് ജനാധിപത്യത്തിനു ഗുണം ചെയ്യുമോ?

കേരളം പോലൊരു ചെറിയ സംസ്ഥാനത്തിന് 27ലധികം രാഷ്ട്രീയ പാർട്ടികളുടെ ഭാരം താങ്ങാനാവുമോ?

ഇവരൊക്കെ ജനങ്ങളുടെ ചെലവിൽ ഇങ്ങനെ തഴച്ചുവളരുന്നതും സുഖഭോഗങ്ങളിൽ രമിക്കുന്നതും ശരിയാണോ?

രാഷ്ട്രീയ പാർട്ടികളും ജനാധിപത്യവും പാർട്ടികളുടെ സാമ്പത്തികശസ്ത്രവും വിശകലനം ചെയ്യുന്നു


മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏപ്രിൽ 11ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച എന്റെ ലേഖനം (“ഇത്രയേറെ പാർട്ടികളെ നാം ചുമക്കണോ?”) അവതരിപ്പിച്ചുകൊണ്ട് എഴുതിയ വാക്കുകളാണിവ.

ലേഖനത്തിന്റെ മൂലരൂപം ഇവിടെ വായിക്കാം.

Friday, April 9, 2010

ഭരണകൂട ഭീകരതയുടെ വിവരണവുമായി നാട്ടുവിശേഷം

വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് കേരളത്തിന്റെ പല ഭാഗങ്ങളിലും നടത്തിയ ദലിത് വേട്ടയുടെ ഫലമായി പ്രസിദ്ധീകരണം നിലച്ച ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവെമെന്റ് (ഡി.എച്ച്.ആർ.എം) മുഖപത്രമായ സ്വതന്ത്ര നാട്ടുവിശേഷം ആഴ്ചപ്പതിപ്പിന്റെ നവീകരിച്ച പതിപ്പ് ഇന്ന് തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.

നേരത്തെ ടാബ്ലോയ്ഡിന്റെ രൂപത്തിലായിരുന്ന വാരിക ഇപ്പോൾ മാസികയുടെ രൂപത്തിലാണ്. ‘ജനാധിപത്യത്തിന്റെ കാവലാളും ജാതി ഇരകളുടെ വഴികാട്ടിയും’ എന്നാണ് നാട്ടുവിശേഷം അവകാശപ്പെടുന്നത്.

മൂന്ന് യുവതികളാണ് നാട്ടുവിശേഷത്തിന്റെ പിന്നിൽ. എഡിറ്റർ: രമ്യ കെ. ആർ, സബ് എഡിറ്റർ: സരിതാ ദാസ്, മാനേജിംഗ് എഡിറ്റർ: സന്ധ്യ പള്ളിമൺ..

പ്രസിദ്ധീകരണം നിലച്ചിരുന്ന കാലത്തെ സംഭവങ്ങൾ സ്വാഭാവികമായും പുതിയ ലക്കത്തിൽ പ്രാമുഖ്യം നേടിയിരിക്കുന്നു. “കേരളം ദലിത് വംശഹത്യയിൽ” എന്ന തലക്കെട്ടിലുള്ള കവർ സ്റ്റോറി പറയുന്നു: “ഭരണകൂട ഭീകരതയും മാധ്യമ ഭീകരതയും ദലിത് കൂട്ടായ്മയെ വേട്ടയാടുന്നു.” കവർ പേജിലെ മറ്റൊരു തലക്കെട്ട്: വർക്കലകൊല്ലം സംഭവം: നിങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതും യഥാർത്ഥത്തിൽ സംഭവിച്ചതും” (ഡി.എച്ച്.ആർ.എം പ്രവർത്തകർക്കെതിരെ തീവ്രവാദി ആരോപണം ഉന്നയിച്ച സംസ്ഥാന പൊലീസ് വർക്കല കൊലപാതകം കൂടാതെ കൊല്ലത്തെ കോടതിയിൽ നടന്ന തീവെയ്പിന്റെയും ഉത്തരവാദിത്തം അവരുടെമേൽ കെട്ടി വെച്ചിട്ടുണ്ട്.)

രമ്യ കെ.ആർ. പേരുവെച്ചെഴുതിയ മുഖലേഖനം ആവശ്യപ്പെടുന്നു: “ഇടതു സർക്കാർ സത്യം പറയുക: ദലിതർ തീവ്രവാദികളോ?” സരിതാ ദാസിന്റെ “ദലിതരോട് ദയ അരുത്” എന്ന ലേഖനം ഭരണകൂട ഭീകരതയുടെ സാക്ഷ്യപ്പെടുത്തലാണ്. പൊലീസ് അതിക്രമങ്ങൾ വിവരിക്കുന്ന മറ്റൊരു ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: “ദലിത് സഹോദരിമാരേ ….മനക്കരുത്ത് നേടൂ … നഗ്നരാകാൻ?”

ദലിത് വേട്ടയുടെ കാഴ്ചകൾ എന്ന ഫോട്ടൊ ഫീച്ചറിൽ അതിക്രമനത്തിനിരയായ നിരവധി പേരുടെ ചിത്രങ്ങൾ കാണാം.

മനുമനസ് എന്ന കവിതയിൽ തത്തു എഴുതുന്നു:

മനുവിൻ രക്തം മാർക്സിസ്തായാൽ
വേട്ട മറക്കണമെന്നോ?
പാടില്ല അതു പാടില്ല.


ഈ ലക്കതിലെ ഒരു കാർട്ടൂണിൽ പൊലീസ് ഇൻസ്പെക്ടർ ടെലിഫോനിലൂടെ മേലുദ്യോഗസ്ഥനോട് പറയുന്നു: “നിരപരാധിയെ കൊന്നതിന് നിരപരാധികളെ തന്നെ അറസ്റ്റ് ചെയ്തൂ സാ‍ാർ”.മറ്റൊന്നിൽ ഇൻസ്പെക്ടർ പറയുന്നു: “കോടതി മാത്രമല്ല വേൾഡ് ട്രെയിഡ് സെന്റർ തകർത്തതും ഇവന്മാരാ‍ാ...കത്താതെ കിടക്കുന്നത് സാർ കത്തിച്ചൊ. ഹരിജനങ്ങൾ ഇനിയും കസ്റ്റഡിയിലുണ്ട്“

Tuesday, April 6, 2010

ഇത്രയേറെ പാർട്ടികളെ നാം ചുമക്കണോ?

തെരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളനുസരിച്ച് കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ 27 പാർട്ടികൾ മത്സരരംഗത്തുണ്ടായിരുന്നു: 6 ദേശീയ കക്ഷികൾ, 11 സംസ്ഥാന കക്ഷികൾ, അംഗീകാരമില്ലാത്ത 10 കക്ഷികൾ.

പാർട്ടികൾ നിലനിൽക്കുന്നത് ജനങ്ങളുടെ ചെലവിലാണ്. ഒരു പാർട്ടിയും പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണത്തിന് അതിന്റെ അംഗങ്ങളെയും അനുഭാവികളെയും മാത്രമല്ല ആശ്രയിക്കുന്നത്.

പാർട്ടികളുടെ ബാഹുല്യം ജനങ്ങൾക്ക് സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യം വിശകലനം ചെയ്തുകൊണ്ട് “ഇത്രയേറെ പാർട്ടികളെ നാം ചുമക്കണോ?” എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തിൽ (2010 ഏപ്രിൽ 11) വായിക്കാവുന്നതാണ്.

Sunday, April 4, 2010

കുടിയൊഴിപ്പിക്കലിനെതിരെ സായാഹ്നധർണ്ണ

തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള വയ്യാമൂല, വള്ളക്കടവ്, കാരാളി എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന അറുനൂറില്‍ പരം കുടുംബങ്ങള്‍ ഏറെ കൊല്ലങ്ങളായി വിമാനത്താവള വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ്. കുടിയൊഴിപ്പിക്കലിനെതിരെ അവര്‍ ഒരു ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് ഇഞ്ചക്കല്‍ ജങ്ഷനില്‍ ഒരു സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കപ്പെട്ടു.

വിമാനത്താവള വികസനപദ്ധതിയുടെ ഭാഗമായ അത്യാധുനിക ടെര്‍മിനലും അനുബന്ധ സജ്ജീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായി ആക്ഷന്‍ കൌന്‍സില്‍ ഇന്നലെ പുറപ്പെടുവിച്ച പത്രക്കുറിപ്പ് പറയുന്നു. അധികൃതരുടെ അലംഭാവം മൂലം ഉത്ഘാടനം നീണ്ടുപോകുന്നെന്ന് മാത്രം. വികസന പരിപാടിക്ക് അത്യന്താപേക്ഷിതമെന്ന് അധികൃതര്‍ പറഞ്ഞ 27 ഏക്കര്‍ സ്ഥലവാസികള്‍ വിട്ടുകൊടുക്കുകയുണ്ടായി. പുതിയ ടെര്‍മിനല്‍ കെട്ടിടം അവിടെയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം അനാ‍ാവശ്യമാണെന്ന് അവര്‍ കരുതുന്നു. അതിനെതിരെയാണ് സമരം.

സ്ഥലവാസികള്‍ ഘോഷയത്രയായി ഇഞ്ചക്കല്‍ ജങ്ഷനില്‍ എത്തിയാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ ഞാന്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തു. എം.എല്‍.എ. മാരായ വി. ശിവന്‍കുട്ടി (സി.പി.എം), വി. സുരേന്ദ്രന്‍പിള്ള (കേരളാ കോണ്‍ഗ്രസ്-ജോസഫ്), മുന്‍ എം.എല്‍.എ. ശരത് ചന്ദ്ര പ്രസാദ് (കോണ്‍ഗ്രസ്) എന്നിവര്‍ ആക്ഷന്‍ കൌന്‍സിലിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു.

കുടിയൊഴിപ്പിക്കലിനെതിരെ വിമാനത്താവള പരിസരത്ത് നടക്കുന്ന ധര്‍ണ്ണയും ദേശീയപാതയില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രക്ഷോഭ പരിപാടികളുമെല്ലാം വികസന വിഷയത്തില്‍ ഭരണകൂടങ്ങള്‍ അവലംബിക്കുന്ന തെറ്റായ സമീപനത്തിന്റെ ഫലമാണെന്ന് ഞാന്‍ പറഞ്ഞു. ഈ സമരങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ വികസനത്തിനെതിരല്ല. ജനങ്ങളുടെ താലപര്യം കണക്കിലെടുത്തുകൊണ്ടാണ് വികസന പരിപാടികള്‍ തയ്യാറാക്കേണ്ടത്. ഭരണാധികാരികള്‍ ആപ്പീസിലിരുന്ന് ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നുകൂടി ആലോചിക്കണം. ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമാണെങ്കില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള ചുമതല അവര്‍ക്കുണ്ട്. സ്ഥല ദൌര്‍ലഭ്യം അനുഭവിക്കുന്ന പ്രദേശമാണ് കേരളം. തെങ്ങിന്റെ മണ്ടയില്‍ വ്യവസായം സ്ഥാപിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ഭരണാധികാരികള്‍ക്ക് തെങ്ങിന്റെ മണ്ടയില്‍ ആളുകള്‍ക്ക് താമസിക്കാനാവില്ലെന്നും മനസ്സിലാക്കാന്‍ കഴിയണം.

വിമാനത്താവള വികസനത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത് 300ല്‍ പരം ഏക്കര്‍ ഭൂമിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറച്ച നിലപാട് എടുത്തതിന്റെ ഫലമായി 27 ഏക്കര്‍ ആയി കുറയ്ക്കുകയായിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.