Showing posts with label Catholic Church. Show all posts
Showing posts with label Catholic Church. Show all posts

Monday, April 26, 2010

അൽമായർക്കെതിരെ സഭയ്‌ക്കൊപ്പം നിൽക്കുന്ന മാധ്യമ സിൻഡിക്കേറ്റ്

സി.പി.എം സിൻഡിക്കേറ്റ് പത്രമായി കണ്ടെത്തിയിട്ടുള്ള മലയാള മനോരമ, മാതൃഭൂമി എന്നിവയുടെയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെയും താല്പര്യങ്ങൾ ഒന്നിക്കുന്നു. ഇടഞ്ഞു നിൽക്കുന്ന വിശ്വാസികൾക്കെതിരെ സഭാ അധികാരികളുടെ ഭാഗത്താണ് മൂന്ന് ചങ്ങല പത്രങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നത്.

അഞ്ചു നൂറ്റാണ്ടിലധികം നീളുന്ന പാരമ്പര്യം അവകാശപ്പെടുന്ന പള്ളിയാണ് കൊല്ലം ജില്ലയിലെ പുല്ലിച്ചിറയിലുള്ള ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ചർച്ച്. നിർമ്മിച്ചത് 1572ൽ. 1627ൽ റോമൻ കത്തോലിക്കാ സഭയുടെ അംഗീകാരം ലഭിചു. ഏകദേശം 900 കുടുംബങ്ങളിൽ‌പെട്ട 3,500ലധികം അംഗങ്ങളാണ് ഇടവകയിലുള്ളത്. 2005ൽ ഇടവക വികാരിയായി ചുമതലയേറ്റ റവ. ലാസർ വലിയ പണച്ചെലവുള്ള ചില നിർമ്മാണ പദ്ധതികൾ മുന്നോട്ടു വെച്ചപ്പോൾ സഭാംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. അവർ കൊല്ലം ബിഷപ്പ് റൈറ്റ് റവ. സ്റ്റാൻലി റോമന് പരാതി നൽകി. അദ്ദേഹം അത് അവഗണിച്ചു. തുടർന്ന് അമ്പതോളം ഇടവകാംഗങ്ങൾ യോഗം ചേർന്ന് പുല്ലിച്ചിറ ഇടവക സംരക്ഷണ സമിതി എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പാതിരിയെ പിന്തുണയ്ക്കുന്ന ഏതാനും പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഡിസ്ട്രിക്റ്റ് രജിസ്ട്രാർ ഉത്തരവിട്ടു. ആ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സൊസൈറ്റി ഭാരവാഹികൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ എപ്പിസ്‌കോപ്പൽ വികാരി റവ. പോൾ മുല്ലശ്ശേരി കാനൻ ചട്ടങ്ങളനുസരിച്ച് ശിക്ഷാനടപടികൾ ഒഴിവാക്കണമെങ്കിൽ സൊസൈറ്റിയുടെ പ്രവർത്തനം നിർത്തിവെയ്ക്കുകയും വിവരം ബിഷപ്പിനെ അറിയിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജിക്കാർക്ക് നോട്ടീസ് നൽകി. സൊസൈറ്റി കഴിഞ്ഞ നവംബർ 18ന് ചിന്നക്കടയിൽ പ്രതിഷേധ പ്രകടനം നടത്തി. ഹർജിക്കാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി തീരദേശ മേഖലാ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പള്ളി അധികൃതർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടു.

ഇതിനിടെ എപ്പിസ്‌കോപ്പൽ വികാരി ഒന്നും രണ്ടും ഹർജിക്കാരായ സെലസ്റ്റിൻ ദിസ്മസ്, എസ്. അഗസ്റ്റിൻ എന്നിവർക്കും സൊസൈറ്റി സെക്രട്ടറിക്കും പള്ളിയിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടും മറ്റ് ഹർജിക്കാരെയും ദാസൻ ലാസർ എന്നയാളെയും ശാസിച്ചുകൊണ്ടും നോട്ടീസ് നൽകി. ഈ നടപടി സദുദ്ദേശപരമല്ലെന്നും കാനൺ ചട്ടങ്ങൾക്കും ക്രിസ്തുമതത്തിന്റെ അന്ത:സത്തക്കും നിരക്കുന്നതല്ലെന്നും ബിഷപ്പ് അധികാരപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇത്തരത്തിലുള്ള ശിക്ഷാനടപടിയെടുക്കാൻ എപ്പിസ്‌കോപ്പൽ വികാരിക്ക് അധികാരമില്ലെന്നും കാണിച്ച് ഹർജിക്കാർ കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ബിഷപ്പ് സ്റ്റാൻലി റോമൻ, എപ്പിസ്‌കോപ്പൽ വികാരി പോൾ ആന്റണി മുല്ലശ്ശേരി, ഇടവക വികാരി ലാസർ എന്നിവരായിരുന്നു എതിർകക്ഷികൾ.

ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷം രണ്ടാം എതിർകക്ഷിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിൽ നിന്ന് മൂവരെയും താൽക്കാലികമായി വിലക്കിക്കൊണ്ട് പ്രിൻസിപ്പൽ മുൻസിഫ് കെ. കമനീഷ് മാർച്ച് 29ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സൊസൈറ്റി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂദാശ നിഷേധികാനുള്ള സഭാധികൃതരുടെ നീക്കം അങ്ങനെ തടയപ്പെട്ടു. മലയാള മനൊരമയും മാതൃഭൂമിയും ദേശാഭിമാനിയും ഇത് സംബന്ധിച്ച വാർത്ത തമസ്കരിച്ചു.

കോടതി ഉത്തരവിന്റെ പകർപ്പുമായി പത്രപ്രതിനിധികളെ സമീപിച്ച അഡ്വ. ബോറിസ് പോൾ തന്റെ അനുഭവം വിവരിക്കുന്നു:

മലയാള മനോരമയുടെ കൊല്ലം യൂണിറ്റ് മേധാവി വാർത്ത പ്രസിദ്ധീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കടലാസുകൾ അപ്പോൽ തന്നെ മടക്കി നൽകി.

മാതൃഭൂമിയും ദേശാഭിമാനിയും വാർത്താക്കുറിപ്പും വിധിപ്പകർപ്പും വാങ്ങി. പക്ഷെ വാർത്ത പ്രസിദ്ധീകരിച്ചില്ല.

കേരള കൌമുദി, ജനയുഗം എന്നീ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചു.

അഡ്വ. ബോറിസ് പോൾ പറയുന്നു: “സുപ്രധാനമായ ഒരു കോടതി ഉത്തരവ് സംബന്ധിച്ച വാർത്ത പ്രധാന മാധ്യമങ്ങളിൽ തമസ്കരിക്കാൻ കൊല്ലം ബിഷപ്പിന്റെ ദു:സ്വാധീനത്തിന് സാധിച്ചു!“

മനോരമയുടെ കൊല്ലം യൂണിറ്റിൽ തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പത്രത്തിന്റെ ചീഫ് എഡിറ്റർക്ക് കത്തയച്ചു. കോടതി ഉത്തരവിന്റെ കോപ്പി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ഒരു പ്രതികരണവുമുണ്ടായില്ല.

വാർത്താക്കുറിപ്പ് കൈപ്പറ്റിയ ദേശാഭിമാനി റിപ്പോർട്ടറുമായി അടുത്ത ദിവസം അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത് പ്രസിദ്ധീകരിക്കാനാവില്ലെന്ന് പറഞ്ഞു.

നേരത്തെ ഇടവക സംരക്ഷണ സമിതി ചിന്നക്കടയിൽ നടത്തിയ പ്രകടനം സംബന്ധിച്ച വാർത്തയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഡ്വ. ബോറിസ് പോൾ സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് പരാതി അയച്ചിരുന്നു. പാർട്ടിയുടെ വെബ്‌സൈറ്റിലുള്ള ഇ-മെയിൽ അഡ്രസുകളിലും പരാതി അയച്ചു. അവയ്ക്കും പ്രതികരണമുണ്ടായില്ല.

Wednesday, March 12, 2008

കാസ്ട്രോ പോയി, പള്ളിയില്‍ ആള് കൂടുന്നു

ഫിദല്‍ കാസ്ട്രോ അധികാരമൊഴിഞ്ഞ ശേഷം ക്യൂബയിലെ കത്തോലിക്കാ പള്ളികളില്‍ ഭക്തജനങ്ങള്‍ കൂടുതലായി വരുന്നതായി ന്യൂ അമേരിക്കന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.