Wednesday, December 17, 2014

ഒരു മന്ത്രിയുടെ രാജികൊണ്ട് പ്രശ്നം അവസാനിക്കില്ല

ബി.ആർ.പി. ഭാസ്കർ
ജനയുഗം

ബാർ ഉടമകളിൽ നിന്ന്‌ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ധനകാര്യ മന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും സമരം ചെയ്യുകയാണ്‌. എന്നാൽ ഒരു മന്ത്രിയുടെ രാജികൊണ്ട്‌ അവസാനിക്കുന്നതല്ല കേരളം ഇപ്പോൾ നേരിടുന്ന പ്രശ്നം. സംസ്ഥാന രാഷ്ട്രീയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഫ്യൂഡലിസത്തിന്റെ അവസ്ഥയിൽ എത്തിനിൽക്കുകയാണ്‌, ജീർണിച്ച്‌ നിലംപൊത്താറായ അവസ്ഥയിൽ. പ്രശ്നത്തെ ആ നിലയിൽ കണ്ടുകൊണ്ടു വേണം പരിഹാരം തേടാൻ.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അഞ്ചു മന്ത്രിമാർക്കുമെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ്‌ വകുപ്പ്‌ അതിവേഗ പരിശോധന നടത്തുകയാണെന്നും മാണിക്കും മറ്റ്‌ മൂന്നു മന്ത്രിമാർക്കുമെതിരെ കേസ്‌ രജിസ്റ്റർ ചെയ്ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നുമാണ്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല കഴിഞ്ഞയാഴ്ച നിയമസഭയിൽ ഒരു ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞത്‌. അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും ആരും കുറ്റക്കാരാണെന്ന്‌ പറയാവുന്ന ഘട്ടമെത്തിയിട്ടില്ലെന്നും സർക്കാർ പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിക്കെതിരെ ഉദ്യോഗസ്ഥർക്ക്‌ നീങ്ങാനാകുമോ എന്ന സംശയം ജനങ്ങൾക്കുണ്ട്‌. നമ്മുടെ പ്രതിപക്ഷ കക്ഷികൾ ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ അധികാരത്തിലേറുന്നവരാണ്‌. ഔദ്യോഗിക സംവിധാനത്തിന്റെ പരിമിതികളെ കുറിച്ച്‌ അറിവുള്ളതുകൊണ്ടാണ്‌ അവരും രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന്‌ ആവശ്യപ്പെടുന്നത്‌.

ആരോപണം നേരിടുന്നവർ രാജി വെക്കണമെന്ന്‌ വന്നാൽ സർക്കാരിന്‌ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. ആവശ്യമായ ഗൃഹപാഠം കൂടാതെ ആരോപണങ്ങൾ ഉന്നയിക്കുന്ന പതിവ്‌ രാഷ്ട്രീയ കക്ഷികൾക്കുള്ളതുകൊണ്ട്‌ ഈ നിലപാട്‌ പാടെ തള്ളിക്കളയാനാവില്ല. അതേസമയം നിരവധി കളങ്കിതരടങ്ങുന്ന ഒരു സർക്കാർ അധികാരത്തിൽ തുടരുന്നത്‌ ജനാധിപത്യ വ്യവസ്ഥയ്ക്ക്‌ ഭൂഷണമല്ലെന്ന്‌ മുഖ്യമന്ത്രി മനസിലാക്കണം.

ഇത്രയേറെ മന്ത്രിമാർ അഴിമതി ആരോപണം നേരിട്ട ഒരു കാലഘട്ടം സംസ്ഥാനത്തിന്റെ ആറു പതിറ്റാണ്ടിന്റെ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല. ഒരു വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്ത ചിലർക്ക്‌ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവരുടെ സഹായം ലഭിച്ചിരുന്നതായി അന്വേഷണത്തിനിടയിൽ വെളിപ്പെട്ടിരുന്നു. അന്ന്‌ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ സമരങ്ങൾ ഫലം കണ്ടില്ല. അതിനുശേഷം പ്രതികൾ പരാതിപ്പെട്ടവർക്ക്‌ പണം തിരികെ നൽകി മിക്ക കേസുകളും ഒത്തുതീർപ്പാക്കി. കേസുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്‌ ചൂണ്ടിക്കാട്ടി അന്ന്‌ രാജിവെക്കാതിരുന്നതിനെ മുഖ്യമന്ത്രി ഈയിടെ ന്യായീകരിക്കുകയുണ്ടായി. ക്രിമിനൽ കുറ്റവും ധാർമ്മിക ഉത്തരവാദിത്വവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം മന:പൂർവം അവഗണിക്കുകയാണ്‌. കേസ്‌ നിലനിന്നാലും ഇല്ലെങ്കിലും സ്വന്തം സ്റ്റാഫംഗങ്ങളുടെ ദുഷ്ചെയ്തികൾക്ക്‌ അദ്ദേഹത്തിന്‌ ധാർമ്മികമായ ഉത്തരവാദിത്വമുണ്ട്‌.

കെ എം മാണി പണം ചോദിച്ചു വാങ്ങിയെന്ന്‌ ടെലിവിഷൻ ക്യാമറയുടെ മുന്നിലിരുന്നു വിളിച്ചു പറഞ്ഞത്‌ രാഷ്ട്രീയ എതിരാളികളല്ല, ഒരു വ്യവസായിയാണ്‌. മന്ത്രിക്ക്‌ കൊടുത്തെന്ന്‌ പറയപ്പെടുന്നതിനേക്കാളേറെ പണം ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അംഗങ്ങളിൽ നിന്ന്‌ പിരിച്ചതായി ഭാരവാഹികൾ വെളിപ്പെടുത്തിയിട്ടുണ്ട്‌. മദ്യനയം സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെയും കോടതിയുടെയും മുന്നിലിരുന്ന ഘട്ടത്തിലാണ്‌ പിരിവ്‌ നടത്തിയത്‌. പണം എങ്ങനെയാണ്‌ വിനിയോഗിച്ചതെന്നും അത്‌ ആർക്കെല്ലാം വീതിച്ചു കൊടുത്തെന്നും ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വെളിപ്പെടാനിടയില്ല. ആരോപണം ഉന്നയിച്ച വ്യവസായി വിജിലൻസിന്‌ വിശ്വസനീയമായ വിവരങ്ങൾ നൽകിയ ലക്ഷണമില്ല. പ്രഥമ വിവര റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ മൊഴിയേക്കാൾ പ്രാധാന്യം അദ്ദേഹത്തിന്റെ ്ര‍െഡെവറുടെ മൊഴിക്ക്‌ കൽപിച്ചിട്ടുള്ളത്‌ അതിനാലാകണം. അതിനിടെ പണം കൊടുത്തത്‌ മദ്യനയം സംബന്ധിച്ച തീരുമാനത്തെ സ്വാധീനിക്കാനായിരുന്നില്ല, ലോക്സഭയിലേക്ക്‌ മത്സരിച്ച ജോസ്‌ കെ മാണിയുടെ തെരഞ്ഞെടുപ്പ്‌ ചെലവിലേക്കായിരുന്നെന്നുള്ള ഭാഷ്യവും ചില ബാർ ഉടമകൾ നൽകിയിട്ടുണ്ട്‌.
മാണിയെ പ്രതിസന്ധിയിലാക്കുന്നതിനപ്പുറം അദ്ദേഹത്തെ കോടതി കയറ്റി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന ഉദ്ദേശ്യം അവർക്കില്ലെന്നാണ്‌ ഇതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌.
ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ്‌ മാണി അഴിമതി ആരോപണം നേരിടുന്നത്‌. ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്‌ സംശയിക്കുന്നതായി അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും പറയുന്നു. കേരളാ കോൺഗ്രസിനെ യുഡിഎഫിൽ നിന്ന്‌ അടർത്തിയെടുത്ത്‌ മാണിയെ മുഖ്യമന്ത്രിയാക്കാൻ സിപിഎം തയാറാണെന്ന ധാരണ പടർന്ന സമയത്താണ്‌ ആരോപണം ഉയർന്നത്‌. ആ നിലയ്ക്ക്‌ മാണിയുടെ സംശയം അസ്ഥാനത്തല്ല. പക്ഷെ അതിന്‌ വിജിലൻസ്‌ അന്വേഷണത്തിൽ പ്രസക്തിയില്ല. അഴിമതി നടന്നോ ഇല്ലയോ എന്നാണ്‌ വിജിലൻസ്‌ അന്വേഷിക്കേണ്ടത്‌. അന്വേഷണോദ്യോഗസ്ഥർ മാണിയെ വിശദമായി ചോദ്യം ചെയ്യുന്നതിനു മുമ്പ്‌ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി പ്രസിഡന്റും അദ്ദേഹത്തിന്‌ ക്ലീൻ ചിറ്റ്‌ നൽകാൻ കാട്ടിയ വ്യഗ്രത ജനമനസുകളിൽ അന്വേഷണം സത്യസന്ധമാകുമോ എന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്‌.

മുസ്ലിം ലീഗുകാരനായ പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങൾക്കെതിരായ അഴിമതി ആരോപണം ഉന്നയിച്ചതും പ്രതിപക്ഷമല്ല, യുഡിഎഫിൽ പെടുന്ന കേരളാ കോൺഗ്രസ്‌ (ബി)യുടെ നിയമസഭാംഗമായ കെ ബി ഗണേശ്‌ കുമാർ ആണ്‌. നഷ്ടപ്പെട്ട മന്ത്രിപദം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതിന്റെ നിരാശയിൽ കഴിയുന്നയാളാണ്‌ അദ്ദേഹം. എന്നാൽ അതുകൊണ്ട്‌ അദ്ദേഹത്തിന്റെ ആരോപണം തള്ളിക്കളയാനാകില്ല. ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം മനസിൽ കൊണ്ടുനടക്കുന്നവരാണ്‌ സാധാരണഗതിയിൽ ഇത്തരം വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നത്‌. മുഖ്യമന്ത്രിക്ക്‌ എഴുതി കൊടുത്തിട്ട്‌ നടപടി ഉണ്ടാകാതിരുന്നതുകൊണ്ടാണ്‌ വിഷയം നിയമസഭയിൽ ഉന്നയിച്ചതെന്ന്‌ ഗണേശ്‌ കുമാർ വെളിപ്പെടുത്തിയിരുന്നു.

മറ്റൊരു മന്ത്രിക്കെതിരെ കൂടി ആരോപണങ്ങളുന്നയിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയും യുഡിഎഫും ആരോപണം സഭാ സമിതി അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തിൽ ഗണേശ്‌ കുമാറിനു ഇനി ചെയ്യാവുന്നത്‌ രണ്ട്‌ മന്ത്രിമാർക്കുമെതിരായ ആരോപണങ്ങൾ മറ്റേതെങ്കിലും ഔദ്യോഗിക സംവിധാനത്തിനു മുന്നിൽ വെക്കുകയാണ്‌. വിജിലൻസ്‌ വകുപ്പിന്‌ മന്ത്രിമാർക്കെതിരെ നീങ്ങാനാകുമോയെന്ന്‌ സാധാരണ ജനങ്ങളെയും പ്രതിപക്ഷത്തെയും പോലെ അദ്ദേഹവും സംശയിക്കുന്നുണ്ടെങ്കിൽ കോടതിയെയോ ലോകായുക്തയെയോ സമീപിക്കാവുന്നതാണ്‌.

കഴിഞ്ഞ കൊല്ലം ഓഗസ്റ്റ്‌ മാസത്തിൽ, സോളാർ തട്ടിപ്പു കേസ്‌ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്ന ഘട്ടത്തിൽ, എഴുതിയ ഒരു ലേഖനത്തിൽ 2011 ലെ ജനവിധി കാലഹരണപ്പെട്ടിരിക്കുന്നെന്നും ഉമ്മൻചാണ്ടി രാജിവെച്ച്‌ തെരഞ്ഞെടുപ്പ്‌ നേരിടണമെന്നും ഈ ലേഖകൻ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫ്‌ തെരഞ്ഞെടുപ്പിന്‌ തയാറായില്ലെങ്കിൽ പ്രതിപക്ഷ എംഎൽഎമാർക്ക്‌ ഒന്നടങ്കം രാജിവെച്ച്‌ സർക്കാരിനെ അതിനു നിർബന്ധിക്കാനാകുമെന്ന്‌ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ആ നിർദ്ദേശങ്ങൾ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സ്വീകാര്യമായില്ല. ഇപ്പോഴും അവർക്ക്‌ അവ സ്വീകാര്യമാകുമെന്ന്‌ തോന്നുന്നില്ല. എന്നാൽ അടിസ്ഥാനപരമായി അന്നത്തെ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ ആ നിർദേശങ്ങൾ ആവർത്തിക്കേണ്ടിയിരിക്കുന്നു. ഈ സർക്കാർ ജനാധിപത്യ വ്യവസ്ഥക്ക്‌ കളങ്കമായിരിക്കുകയാണ്‌. ഒരു തെരഞ്ഞെടുപ്പിലൂടെയല്ലാതെ ഈ അവസ്ഥയിൽ നിന്ന്‌ മോചനം നേടാനാവില്ല. (ജനയുഗം, ഡിസംബർ 17, 2014)

Wednesday, December 3, 2014

രാഷ്ട്രീയ കാപട്യം തുറന്നുകാട്ടപ്പെടുന്നു

ബി.ആർ.പി. ഭാസ്കർ

ജൂലൈ ഒൻപതിന്‌ സി കെ ജാനു നയിക്കുന്ന ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച നിൽപ്പുസമരം ഈ വാരാന്ത്യത്തിൽ അഞ്ചു മാസം പിന്നിടും. തുടക്കത്തിൽ അത്‌ വലിയ പൊതുജനശ്രദ്ധ ആകർഷിച്ചിരുന്നില്ല. എന്നാൽ ക്രമേണ നീതി തേടി നിൽക്കുന്ന ആദിവാസി മലയാളിമനഃസാക്ഷിയെ തൊട്ടുണർത്താൻ തുടങ്ങി. ഇപ്പോൾ ഓരോ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ധാരാളം പേർ സമരപ്പന്തലിലെത്തി ആദിവാസികളോട്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലും ചില വിദേശ നഗരങ്ങളിലും മലയാളികൾ ചിലപ്പോൾ നിന്നു കൊണ്ടു തന്നെ തങ്ങൾ അവരോടൊപ്പമാണെന്ന്‌ പ്രഖ്യാപിക്കുന്നു. യുവാക്കളുടെ നവമാധ്യമ കൂട്ടായ്മകളും സ്കൂൾ കുട്ടികളും ഈ വിഷയത്തിലെടുക്കുന്ന താൽപ്പര്യം കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച്‌ പ്രതീക്ഷയ്ക്ക്‌ വക നൽകുന്നു.

ഗോത്രമഹാസഭ ഒരു പുതിയ ആവശ്യവും ഉന്നയിച്ചിട്ടില്ല. സർക്കാർ നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ നടപടിയെടുക്കണമെന്നു മാത്രമാണ്‌ അവർ ആവശ്യപ്പെടുന്നത്‌. ‘വാക്കു പാലിക്കുന്നത്‌ ജനാധിപത്യമര്യാദയാണ്‌-’ അവർ ഭരണാധികാരികളെ ഓർമിപ്പിക്കുന്നു. ആദിവാസികൾക്ക്‌ ഇത്തരം ഒരോർമ്മപ്പെടുത്തൽ നടത്തേണ്ടി വരുന്നുവെന്നത്‌ കേരള രാഷ്ട്രീയം ഏറെ ജീർണിച്ചിരിക്കുന്നുവെന്നതിന്‌ തെളിവാണ്‌. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്ത്‌ ഓടിനടന്ന്‌ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്ക്‌ സഹായധനം നൽകി അന്താരാഷ്ട്ര ഖ്യാതി അവകാശപ്പെടുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദിവാസിയുടെ മുന്നിൽ ഓരോ ദിവസവും ചെറുതായിക്കൊണ്ടിരിക്കുകയാണ്‌. രണ്ടു മാസത്തോളം അദ്ദേഹം നിൽപ്പുസമരം കണ്ടില്ലെന്നു നടിച്ചു. പിന്നീട്‌ ഗോത്രമഹാസഭാ നേതാക്കളോട്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം വേണമെന്നും അതുകൊണ്ട്‌ സമരം നിർത്തി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു പതിറ്റാണ്ടു മുമ്പ്‌ നൽകിയ വാഗ്ദാനം പാലിക്കാൻ ഇനിയും മൂന്നു മാസം നൽകണമെന്ന ആവശ്യം നിരസിച്ചുകൊണ്ട്‌ അവർ നിൽപ്പു തുടർന്നു.

മുഖ്യമന്ത്രി ആവശ്യപ്പെട്ട മൂന്നു മാസവും അവർ നിന്നു തീർത്തു. എന്നിട്ടും സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആവശ്യമായ ഉത്തരവിറക്കിയിട്ടില്ല. മൂന്നു മാസത്തെ സമയം വേണമെന്ന അദ്ദേഹത്തിന്റെ നിലപാട്‌ ആത്മാർഥമായിരുന്നില്ലെന്ന്‌ അങ്ങനെ വ്യക്തമായിരിക്കുന്നു. ആദിവാസികളെ സെക്രട്ടേറിയറ്റ്‌ പടിക്കൽ നിന്ന്‌ ഒഴിവാക്കാൻ അദ്ദേഹം ഒരു അടവ്‌ പ്രയോഗിക്കുകയായിരുന്നു. നിൽപ്പുസമരം തുടരുന്ന ഒാ‍രോ ദിവസവും ആദിവാസികൾ നാം കൊണ്ടാടുന്ന ജനാധിപത്യ വ്യവസ്ഥയുടെ പൊള്ളത്തരവും തുറന്നു കാട്ടിക്കൊണ്ടിരിക്കുകയാണ്‌. ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പു നടക്കുന്നതുകൊണ്ടു മാത്രം ഒരു രാജ്യത്ത്‌ ജനാധിപത്യം നിലനിൽക്കുന്നെന്ന്‌ പറയാനാവില്ല. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നവർ ജനങ്ങളുടെ, പ്രത്യേകിച്ചും ദുർബലവിഭാഗങ്ങളുടെ, താൽപ്പര്യങ്ങൾ മുൻനിർത്തി തീരുമാനങ്ങളെടുക്കുകയും അവ സത്യസന്ധമായി നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ്‌ വ്യവസ്ഥ ജനാധിപത്യപരമാണെന്ന്‌ പറയാനാവുക.

പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ്‌ ഗാഡ്ഗിൽ അധ്യക്ഷനായ സമിതി നൽകിയ ശുപാർശകൾ അട്ടിമറിക്കാൻ കേരള സർക്കാർ നടത്തിയ ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ ഹീനമെന്നേ വിശേഷിപ്പിക്കാനാവൂ. ലോക്സഭാ തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തിൽ കേരളത്തിലെയും ഗോവയിലെയും സർക്കാരുകൾ പലതരം വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സ്ഥാപിത താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നടത്തിയ ഇടപെടലുകളുടെ ഫലമായി കേന്ദ്രം കെ കസ്തൂരിരംഗൻ അധ്യക്ഷനായി മറ്റൊരു കമ്മിറ്റിയെ നിയമിച്ചു. കസ്തൂരിരംഗൻ ഗാഡ്ഗിൽ റിപ്പോർട്ടിൽ വേണ്ടുവോളം വെള്ളം ചേർത്തിട്ടും കേരള സർക്കാരിനു തൃപ്തിയായില്ല. അത്‌ സ്വന്തം കമ്മിറ്റിയുണ്ടാക്കി അതിൽ കൂടുതൽ വെള്ളം ചേർത്തു.

അവശേഷിക്കുന്ന വനങ്ങളുടെ സംരക്ഷണമാണ്‌ ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകളുടെ ലക്ഷ്യം. ഒരു കുടിയേറ്റ കർഷകനെയും പുറത്താക്കണമെന്ന്‌ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കേണ്ട ഉത്തരവാദിത്തം ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കും വിട്ടുകൊടുക്കുകയാണ്‌ അത്‌ ചെയ്തത്‌. തികച്ചും ജനാധിപത്യപരമായ ആ സമീപനം കേരള സർക്കാരിന്‌ സ്വീകാര്യമാകാഞ്ഞതിന്റെ കാരണം രഹസ്യമല്ല. അവർ സംരക്ഷിക്കാനാഗ്രഹിക്കുന്നത്‌ ബഹുജനങ്ങളുടെ താൽപ്പര്യങ്ങളല്ല, ക്വാറി നടത്തിപ്പുകാരുടെയും റിസോർട്ട്‌ ഉടമകളുടെയുമൊക്കെ താൽപ്പര്യങ്ങളാണ്‌. തീരുമാനങ്ങൾ ജനങ്ങൾക്കു വിട്ടുകൊടുത്താൽ ഈ വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകില്ല.

പശ്ചിമഘട്ട മേഖലയിൽ ആറ്‌ സംസ്ഥാനങ്ങളുണ്ട്‌. എല്ലാ സംസ്ഥാനങ്ങളിലും മാഫിയാ സംഘങ്ങൾ പരിസ്ഥിതി അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നുമുണ്ട്‌. എന്നാൽ ഗാഡ്ഗിൽ ശുപാർശകൾക്കെതിരെ കേരളത്തിലെയും ഗോവയിലെയും സർക്കാരുകൾ മാത്രമാണ്‌ ശക്തമായ നിലപാടെടുത്തത്‌. അവയ്ക്കുമേൽ മാഫിയാ സംഘങ്ങൾക്കുള്ള അമിതസ്വാധീനത്തിന്‌ ഇതിനപ്പുറം എന്ത്‌ തെളിവു വേണം? ഗാഡ്ഗിൽ റിപ്പോർട്ടിനെതിരായ സമരം മലയോര കർഷകരുടെ പേരിലാണ്‌ നടത്തപ്പെട്ടത്‌. ആദിവാസികൾക്കോ മലയോര കർഷകർക്കോ ദോഷകരമായ ഒന്നും ആ റിപ്പോർട്ടിലില്ല. വനം കയ്യേറ്റക്കാരെയാണ്‌ അത്‌ പ്രതികൂലമായി ബാധിക്കുന്നത്‌.

ആദിവാസികളുടെ നിൽപ്പുസമരം അടിസ്ഥാനപരമായി അവരുടെ നിലനിൽപ്പിനുവേണ്ടിയുള്ളതാണ്‌. അതേസമയം കേരളത്തിലെ പൊതുസമൂഹത്തിന്റെ താൽപ്പര്യവും അതിൽ അടങ്ങിയിരിക്കുന്നു. കേരളം നിലനിൽക്കണമെങ്കിൽ പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന വനങ്ങൾ നിലനിൽക്കണം. വനം നിലനിൽക്കണമെങ്കിൽ വനംകയ്യേറ്റങ്ങൾ അവസാനിക്കണം. അതുറപ്പാക്കാൻ ഒരു ഉത്തമ മാർഗമുണ്ട്‌. അത്‌ ആദിവാസികളുടെ അധീനതയിലുള്ള മുഴുവൻ ഭൂമിയും പട്ടികപ്രദേശമായി പ്രഖ്യാപിക്കുകയെന്നതാണ്‌. അത്‌ ചെയ്യാനുള്ള വൈമുഖ്യമാണ്‌ സർക്കാരിന്റെ കപട നിലപാടിനു പിന്നിൽ.

ആദിവാസികൾക്ക്‌ നൽകാൻ ഭൂമിയില്ലെന്ന സർക്കാർ വാദം കള്ളമാണ്‌. അവർക്കായി കണ്ടെത്തിയ ഒന്നാണ്‌ ആറളം ഫാം. അത്‌ മറ്റാവശ്യങ്ങൾക്ക്‌ മാറ്റിവയ്ക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണം. ആ ഭൂമിയും ഹാരിസൺസ്‌ അനധികൃതമായി കൈവശം വെച്ചിരുന്നതും ഇപ്പോൾ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളതുമുൾപ്പെടെയുള്ള പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും ഭൂരഹിതരായ ആദിവാസികൾക്ക്‌ നൽകാൻ സർക്കാർ മടിക്കുന്നത്‌ അത്‌ മറ്റാർക്കെങ്കിലും നൽകി രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടമുണ്ടാക്കാനാണ്‌. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടും കുറ്റമറ്റതല്ല. ആദിവാസി താൽപ്പര്യങ്ങൾ ബലികഴിക്കാൻ തയ്യാറാകുന്ന ഒരു കക്ഷിക്കും പുരോഗമനചേരിയുടെയോ ഇടതുപക്ഷത്തിന്റെയോ ഭാഗമാണെന്ന്‌ അവകാശപ്പെടാനുള്ള അർഹതയില്ല. (ജനയുഗം, ഡിസംബർ 3, 2014)