Tuesday, September 21, 2010

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക

ബി.ആർ.പി. ഭാസ്കർ

സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്‌പോട്ടാകും.

ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.

കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ‌‌? -- ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?

അമ്പതിൽ‌പരം വർഷങ്ങൾക്കുമുൻപ്, ഒരു സമ്പന്ന സമൂഹമല്ലായിരുന്ന ഘട്ടത്തിൽ ലക്ഷ്യത്തിലെത്താൻ വ്യത്യസ്ത മാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടായിരുന്നു. അവ ശിഥിലമാവുകയും ആർക്കും സ്വന്തം ശക്തിയുടെ മാത്രം അടിസ്ഥാനത്തിൽ അധികാരത്തിലെത്താൻ കഴിയാതെ വരികയും ചെയ്തപ്പോൾ സുസ്ഥിരഭരണം അസാധ്യമായി. പല പരീക്ഷണങ്ങൾക്കുശേഷം സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന രണ്ട് മുന്നണികൾ രൂപപ്പെട്ടു. തുടക്കത്തിൽ മുന്നണികളെ നയിക്കുന്ന കക്ഷികളുടെ സമീപനങ്ങളിൽ വ്യത്യാസങ്ങൾ കാണാമായിരുന്നു. കാലക്രമത്തിൽ അതില്ലാതായി. ഒരു മുന്നണി വിട്ട് വരുന്നവരെ സ്വീകരിക്കാൻ മറ്റേ മുന്നണി വാതിലും തുറന്നിട്ട് കയ്യും നീട്ടി നിൽക്കുമ്പോൾ പ്രത്യയശാസ്ത്രത്തിന് എന്ത് പ്രസക്തിയാണുള്ളത്? രണ്ട് മുന്നണികളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പുറത്തിറക്കിയ പ്രകടനപത്രിക നോക്കിയാൽ അവരുടെ സമീപനങ്ങൾ ഒന്നായതായി കാണാം. ഇരുവരും എടുക്കുന്ന പൊതുവായ സമീപനം സാമ്പത്തിക സ്ഥാപിതതാല്പര്യങ്ങൾക്ക് അനുകൂലവും ജനങ്ങളുടെ താല്പര്യങ്ങൾക്ക് എതിരുമാണ്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ അത് നമുക്ക് കാണാം. പ്രതിഷേധങ്ങൾ സ്ഥലമെടുപ്പിന് തടസം സൃഷ്ടിച്ചപ്പോൾ മുന്നണി നേതാക്കൾ പിന്നോട്ടുപോകാൻ ഏകകണ്ഠമായി തീരുമാനിച്ചു. ബി.ഓ.ടി അടിസ്ഥാനത്തിൽ പദ്ധതി ഏറ്റെടുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടായപ്പോൾ അവർ ജനങ്ങളുടെ വികാരം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ തീരുമാനിച്ചു. അതും ഏകകണ്ഠമായിത്തന്നെ.

മുന്നണികളെ നയിക്കുന്ന കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയൈക്യത്തിന്റെ പിന്നിലെ സാമ്പത്തിക സാമൂഹിക താല്പര്യങ്ങൾ വ്യക്തമാണ്. സാമ്പത്തികതലത്തിൽ വൻ‌കിടക്കാർക്കൊപ്പമാണവർ. അവിടെത്തന്നെ ഉത്പാദന പ്രക്രിയയിലൂടെ പണം സമ്പാദിക്കുന്നവരേക്കാൾ അവർക്ക് പ്രിയം ഭൂമി, ലോട്ടറി, കള്ളക്കടത്ത് തുടങ്ങിയ മേഖലകളിലെ ഇടപാടുകാരാടാണ്. സാമൂഹികതലത്തിൽ തൽ‌സ്ഥിതി നിലനിർത്തി പഴയ മേധാവിത്വവിഭാഗങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം. രാഷ്ട്രീയ ശൈഥില്യം സൃഷ്ടിച്ച അസ്ഥിരത മറികടക്കുന്നതിൽ മുന്നണികൾ വഹിച്ച പങ്ക് നന്ദിയോടെ നമുക്ക് ഓർക്കാം. ഒപ്പം അവ കാലഹരണപ്പെട്ടിരിക്കുന്നെന്ന് നാം തിരിച്ചറിയുകയും വേണം. മുന്നണികൾ ഇങ്ങനെ തുടരുന്നിടത്തോളം കേരളത്തിൽ ഗുണപരമായ ഒരു മാറ്റവും പ്രതീക്ഷിക്കാനാവില്ല. ഇന്നത്തെ നിശ്ചലാവസ്ഥ അകറ്റി സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന രാഷ്ട്രീയം ഉയർന്നുവരേണ്ടിയിരിക്കുന്നു. അത് ഒരു പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കും. മാറ്റം ആവശ്യമാണെന്ന് കരുതുന്നവർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നൽകുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാനാവും.

ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടു മാത്രം ജനാധിപത്യം ഉറപ്പാക്കാനാവില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ജനതാല്പര്യം മുൻ‌നിർത്തി അധികാരം വിനിയോഗിക്കുമ്പോഴാണ് സംവിധാനം ജനാധിപത്യപരമാകുന്നത്. പക്ഷപാതം കൂടാതെ നീതിപൂർവകമായി കർത്തവ്യം നിർവഹിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്നവർ സ്വന്തം താല്പര്യമൊ പാർട്ടിതാല്പര്യമൊ ജാതിമത താല്പര്യമൊ മുൻ‌നിർത്തി തീരുമാനങ്ങളെടുക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഭരണകൂടം നീതിപൂർവം പ്രവർത്തിക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ട് അവർ ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ ഇടം കണ്ടെത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നു. എന്തു ഹീന കൃത്യം ചെയ്താലും അണികളെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് ഓരോ പാർട്ടിയും വിശ്വസിക്കുന്നു. കൊലയാളിക്കും കുടുംബത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്നതു മുതൽ എഴുത്തുപരീക്ഷാഫലം മറികടന്നു ജോലി നേടാനും അന്വേഷണമുണ്ടായാൽ ഉത്തരക്കടലാസുകൾ മുക്കി ഉദ്യോഗം നിലനിർത്താനും സഹായിക്കുന്നതു വരെ എന്തും ചെയ്യാൻ രാഷ്ട്രീയ രക്ഷാധികാരികൾക്ക് മടിയില്ല. ഈ അവസ്ഥ മാറ്റാനുള്ള ശ്രമം തുടങ്ങേണ്ടത് അധികാരത്തിന്റെ ഏറ്റവും താഴത്തെ പടിയായ തദ്ദേശസ്വ്യംഭരണ സ്ഥാപനങ്ങളിൽ നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്നവർക്ക് അവിടെയാണ് ഏറ്റവും ഫലപ്രദമായി ഇടപെടാനാവുക.

പാർലമെന്റ്, നിയമസഭാ സംവിധാനങ്ങൾ പാശ്ചാത്യ ജനാധിപത്യ പാരമ്പര്യത്തിൽ നിന്ന് നാം സ്വീകരിച്ചവയാണ്. അവ ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും വിഭാവന ചെയ്യുന്നു. പഞ്ചായത്ത് സംവിധാനം നമ്മുടെതന്നെ പാരമ്പര്യത്തിൽ നിന്ന് വന്നതാണ്. അതിൽ ഭരണ-പ്രതിപക്ഷ വിഭജനമില്ല. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും അടങ്ങുന്നതാണ് ഭരണ നിർവഹണ സമിതി. ആദ്യകാലത്ത് രാഷ്ട്രീയ കക്ഷികൾ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടികളിൽ പെട്ടവരും പാർട്ടി ലേബൽ കൂടാതെ മത്സരിച്ചു. എന്നാൽ അടുത്ത കാലത്ത് നമ്മുടെ പാർട്ടികൾ ആ രീതി ഉപേക്ഷിച്ച് അവിടെയും കക്ഷിരാഷ്ട്രീയം കുത്തിച്ചെലുത്തി. ഇപ്പോൾ പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ അടിമുടി രാഷ്ട്രീയ പക്ഷപാതം നിലനിൽക്കുന്നു.

തദ്ദേശ സ്വയംഭരണത്തെ ഭരണഘടനയുടെ ഭാഗമാക്കിയപ്പോൾ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒരു ഗ്രാമസഭാ സംവിധാനം ഉണ്ടാക്കിയി. നമ്മുടെ ഭരണവ്യവസ്ഥയിൽ പൌരന്മാർക്ക് നേരിട്ടു ചെന്ന് ചോദ്യം ചോദിക്കാനും പൊതുവായ തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഏക വേദിയാണത്. ഗ്രാമസഭയുടെ തീരുമാനങ്ങൾ മാനിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗത്തിന് ബാധ്യതയുണ്ട്. സംവിധാനം നിലവിൽ വന്നപ്പോൾ ജനങ്ങൾ അത്യുത്സാഹത്തോടെ ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ വന്നു. പക്ഷെ അത്രമാത്രം ജനാധിപത്യത്തിന് കക്ഷികൾ തയ്യാറായിരുന്നില്ല. അവർ വളരെ വേഗം സംവിധാനം തകർത്തു. നിങ്ങളുടെ വാർഡിൽ എന്ന് എവിടെയാണ് ഗ്രാമസഭ ചേരുന്നതെന്ന് നിങ്ങൾ അറിയുന്നുണ്ടോ? ഉണ്ടാകാനിടയില്ല. പലേടത്തും ഇപ്പോൾ യോഗം നടക്കുന്നില്ല. യോഗം നടന്നതായി രേഖകളുണ്ടാക്കുനയാണ് പതിവ്.

ഗ്രാമസഭയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തം അവസാനിക്കണം. കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതുമായ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് പഞ്ചായത്തുകളുടെ ചുമതലയാണ്. ആനുകൂല്യവിതരണത്തിൽ രാഷ്ട്രീയ വിവേചനവും പക്ഷപാതവും നടമാടുന്നതുകൊണ്ട് പദ്ധതികളുടെ ഗുണം ലഭിക്കുന്നത് ഏറ്റവും അർഹരായവർക്കല്ല, പാർട്ടികൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്കാണ്. പല സ്ഥാപനങ്ങളും അനുവദിച്ച പണം മുഴുവൻ ചെലവാക്കുന്നില്ല. ദുർബലവിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ കാര്യത്തിലാണ് ഇതുണ്ടാകുന്നത്. കരാർ പണികളിലാണ് എല്ലാവർക്കും താല്പര്യം. പഞ്ചായത്തഗങ്ങളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതിത്തുകയുടെ 30 മുതൽ 70 ശതമാനം വരെ ഊറ്റിയെടുത്ത് നിശ്ചിത അനുപാതത്തിൽ വീതിച്ചെടുക്കുന്നതായി ഈയിടെ ഒരു ഗവേഷകൻ രേഖപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ പല പഞ്ചായത്തുകളും വരവുചെലവു കണക്ക് ആഡിറ്റ് ചെയ്യാൻ അയക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ (സി.എ.ജി) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ജനകീയ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവർത്തകർ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടപെടുകയെന്ന ഉദ്ദേശ്യത്തൊടെ ജനകീയ ഐക്യവേദി രൂപീകരിച്ചത്. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രികയാണ്. .

പരിപാടിയിലെ പ്രധാന ഇനം കക്ഷിരാഷ്ട്രീയത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽനിന്ന് വിമുക്തമാക്കുകയെന്നതാണ്. അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണം കാഴ്ചവെക്കുക, ഗ്രാമ-വാർഡ് സഭകൾ പുനരുജ്ജീവിപ്പിക്കുക, കണക്കുകൾ യഥാസമയം പൂർത്തിയാക്കി ആഡിറ്റിന് വിധേയമാക്കുക, സ്ത്രീകൾ, ദലിതർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ പൂർണ്ണമായി നടപ്പാക്കുക തുടങ്ങിയവയും അതിൽ പെടുന്നു. നിലവിലുള്ള മുന്നണികൾക്ക് അകത്തും പുറത്തുമുള്ള ചില കക്ഷികളും തത്വത്തിൽ പരിപാടിയോട് യോജിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മാറ്റമുണ്ടായേ മതിയാകൂ എന്ന സന്ദേശം നൽകിയാൽ മുന്നണികളെ നയിക്കുന്ന കക്ഷികളും മാറി ചിന്തിക്കാൻ നിർബന്ധിതരാകും.

അമ്പതു ശതമാനം സ്ത്രീസംവരണം താഴത്തെ തട്ടുകൾ ശുദ്ധീകരിക്കാനുള്ള അവസരം നൽകുന്നു. സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങൾ നിറയ്ക്കാനാവശ്യമായത്ര സ്ത്രീകൾ ഒരു കക്ഷിയിലുമില്ല. എല്ലാ കക്ഷികളും ചേർന്നാലും അതിനുള്ള സ്ത്രീകളുണ്ടാവില്ല. നേതാക്കളുടെ ബന്ധുക്കളൊ പോഷകസംഘടനകളിൽ പെട്ടവരൊ ആയ സ്ത്രീകളെ അങ്കത്തട്ടിൽ ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്ത ഘട്ടത്തിലും എല്ലാ പാർട്ടികളും ഇതു തന്നെയാണ് ചെയ്തത്. അതിലൂടെ സ്ത്രീപ്രാതിനിധ്യം കൂട്ടാമെന്നല്ലാതെ സ്ത്രീശാക്തീകരണം സാധ്യമല്ലെന്ന് അനുഭവം പഠിപ്പിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാനായാൽ അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണത്തിനുള്ള സാധ്യത ഏറുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷെ രാഷ്ട്രീയം സ്ത്രീകൾക്ക് പറ്റിയ മേഖലയല്ലെന്ന ചിന്ത മദ്ധ്യവർഗ്ഗങ്ങളിൽ ശക്തമാകയാൽ യോഗ്യരായവർ മത്സരരംഗത്തിറങ്ങാൻ മടിക്കും. ഒരു ചരിത്രനിയോഗം കാത്തിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തി അവരെ മുന്നോട്ടുകൊണ്ടുവരാൻ കഴിഞ്ഞാൽ പഞ്ചായത്തുതലത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കാനും അങ്ങനെ ജനകീയ ഐക്യവേദിയുടെ പരിപാടിയിലെ മറ്റിനങ്ങൾ പ്രാവർത്തികമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും കഴിയും.

ജനകീയ ഐക്യവേദിയുടെ 12 ഇന പരിപാടി


1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 സെപ്‌തംബർ 20ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.

Saturday, September 18, 2010

ദേശീയ ചാനൽ പ്രൊഫ. ജോസഫിനു നീതി തേടുന്നു

പ്രവാചകനിന്ദയുടെ പേരിൽ മതഭ്രാന്തന്മാരുടെ ആക്രമണത്തിനു വിധേയനായ പ്രൊ.ടി.ജെ. ജോസഫ് ഇടതു കൈ കൊണ്ട് എഴുതാൻ പരിശീലിക്കുന്നു

ദേശീയ ടെലിവിഷൻ ചാനലായ സി.എൻ.എൻ-ഐ.ബി.എൻ. തൊടുപുഴ ന്യൂമാൻ കോളെജ് മാനേജ്‌മെന്റ് പുറത്താക്കിയ പ്രൊഫസർ ടി. ജെ.ജോസഫിനെ പിന്തുണച്ചുകൊണ്ട് ക്യാമ്പെയ്ൻ നടത്തുന്നു.

ചാനൽ മേധാവി രാജ്‌ദീപ് സർദേശായ് ട്വിറ്ററിൽ നൽകിയ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: “join cnn ibn's justice for joseph campaign. the kerala prof should get his job back.”

Thursday, September 9, 2010

ഡി.എച്ച്.ആർ.എം. മാധ്യമഭീകരത വിരുദ്ധ ദിനം ആചരിക്കുന്നു

പൊലീസും മാധ്യമങ്ങളും കഴിഞ്ഞ കൊല്ലം ഭീകരസംഘടനയായി മുദ്രകുത്തിയ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് സെപ്തംബർ 23 ‘മാധ്യമ ഭീകരത വിരുദ്ധ ദിന’മായി ആചരിക്കുന്നു.

വാർത്തയും ഇത് സംബന്ധിച്ച് ഡി.എച്ച്.ആർ.എം. പുറത്തിറക്കിയ പോസ്റ്ററും CounterMedia വെബ്‌സൈറ്റിൽ കാണാം.

Monday, September 6, 2010

തീവ്രവാദം വന്ന വഴി

ബി.ആർ.പി. ഭാസ്കർ

പ്രവാചകനിന്ദയുടെ പേരിൽ കോളെജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തെ തുടർന്ന് മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും തീവ്രവാദത്തിന്റെ വേരുകൾ തേടിയിറങ്ങുകയുണ്ടായി. ഇരുകൂട്ടരുടെ അന്വേഷണത്തിനും പരിമിതിയുണ്ടായിരുന്നു.. മാധ്യമങ്ങൾക്ക് താല്പര്യം സംഭവങ്ങളിലാണ്. സംഭവങ്ങളിലേക്ക് നയിക്കുന്ന പ്രക്രിയകൾ അവ ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാൽ തന്നെ വസ്തുതകൾക്ക് അവ സമീപിക്കുക ഔദ്യോഗിക അന്വേഷണ ഏജൻസികളെയാവും. അവ പലപ്പോഴും ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത് ഭരണാധികാരികളുടെ രാഷ്ട്ര്രിയ താൽപര്യം കണക്കിലെടുത്തുകൊണ്ടാണ്. രാഷ്ട്രീയകക്ഷികളുടെ കണ്ണ് തെരഞ്ഞെടുപ്പുകളിലാണ്. ലോക് സഭ, അസംബ്ലി, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ വെവ്വേറെ നടക്കുന്നതുകൊണ്ട് അവയ്ക്ക് അഞ്ചു കൊല്ലത്തിൽ മൂന്ന് തെരഞ്ഞെടുപ്പുകൾ നേരിടേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പിനുവേണ്ട പണം ആരിൽനിന്ന് എങ്ങനെ സംഘടിപ്പിക്കാം, ജയിക്കാനാവശ്യമായ വോട്ട് ആരെ എങ്ങനെ പ്രീണിപ്പിച്ച് നേടാം, ജയിച്ചു കഴിഞ്ഞാൽ അഞ്ചു കൊല്ലം എങ്ങനെ പിടിച്ചു നിൽക്കാം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എപ്പോഴും അവരുടെ മുന്നിലുണ്ടാകും. അതിനിടയിൽ എങ്ങനെ കാര്യങ്ങൾ സത്യസന്ധമായി, വസ്തുനിഷ്ഠമായി വിലയിരുത്തും?

ആഭ്യന്തര മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും കൈവെട്ട് സംഭവത്തെ “താലിബാനിസം“ എന്നാണ് വിശേഷിപ്പിച്ചത്. ആ ക്രൂരകൃത്യത്തെ ജനമനസുകളിൽ ഒരു മതവിഭാഗവുമായും വിദേശ ഭീകരപ്രസ്ഥാനവുമായും ബന്ധിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു അത്. പ്രൊഫസർ ടി.ജെ. ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസിൽ പ്രവാചകനെ നിന്ദിക്കുന്ന പരാമർശമുണ്ടെന്ന ആക്ഷേപം മുസ്ലിം സംഘടനകൾ ഉന്നയിച്ചിരുന്നതുകൊണ്ട് ആ മതവിഭാഗത്തിൽ പെട്ടവരാകണം അക്രമം നടത്തിയതെന്ന് സ്വാഭാവികമായി പലരും സംശയിച്ചിട്ടുണ്ടാവും. താലിബാന്റെ പേരുപയോഗിച്ചവർ ഒരു പടികൂടി മുന്നോട്ടുപോയി സംഭവത്തെ അന്താദ്ദേശീയ മുസ്ലിം ഭീകരതയുടെ ഭാഗമാക്കുകയാണ് ചെയ്തത്. അങ്ങനെയൊരു ബന്ധം സ്ഥാപിക്കാനാവശ്യമായ വസ്തുതകൾ അവരുടെ മുന്നിലുണ്ടായിരുന്നില്ല. ഈ വരികൾ എഴുതുന്ന സമയത്തും അന്വേഷണോദ്യോഗസ്ഥർ അത്തരത്തിലുള്ള ബന്ധത്തിന് തെളിവ് കണ്ടെത്തിയിട്ടില്ല. ആ സ്ഥിതിക്ക് ആ ദുസ്സൂചനയുടെ പിന്നിൽ രാഷ്ട്രീയ കണക്കുകൂട്ടൽ ഉണ്ടായിരുന്നെന്ന് അനുമാനിക്കാവുന്നതാണ്.

അബ്ദുൾ നാസർ മ്‌അദനിയുമായി ലോക് സഭാ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാക്കിയ കൂട്ടുകെട്ട് സി.പി.എമ്മിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. മ്‌അദനിക്ക് മനം‌മാറ്റമുണ്ടായെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച പാർട്ടി നേതാക്കൾ കാസറ്റുകളിലൂടെ വ്യാപകമായി പ്രചരിച്ച ആദ്യ കാല പ്രസംഗങ്ങൾ സൃഷ്ടിച്ച പ്രതിച്ഛായ അദ്ദേഹത്തെ പിന്തുടരുകയാണെന്ന് മനസിലാക്കിയില്ല. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ പാർട്ടി രണ്ട് പതിറ്റാണ്ടിലേറെയായി തുടർന്നുവന്ന ന്യൂനപക്ഷാഭിമുഖ്യ നിലപാട് ഉപേക്ഷിച്ച് ഹിന്ദു ഭൂരിപക്ഷത്തെ ആശ്രയിക്കാൻ തീരുമാനിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അതിന്റെ സൂചനകളുണ്ടായിരുന്നു. പിന്നീട് അത് കൂടുതൽ പ്രകടമായി. മ്‌അദനി ബന്ധത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെടാൻ പാർട്ടി കണ്ട മാർഗ്ഗം അദ്ദേഹത്തേക്കാൾ വലിയ മുസ്ലിം ഭീകരനെ കണ്ടെത്തുകയെന്നതാണ്. പല ജനകീയ പ്രശ്നങ്ങളിലും ഇടപെട്ട് പാർട്ടിയെയും സർക്കാരിനെയും ബുദ്ധിമുട്ടിച്ച സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും അതിന്റെ പിതൃസംഘടനയായ ജമാത്തെ ഇസ്ലാമിയും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്വത്വരാഷ്ട്രീയം ഉയർത്തിക്കാട്ടി ജമാത്തിനെ അടുപ്പിച്ചു നിർത്താൻ സഹായിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ട് പാർട്ടി തുടങ്ങിയ ഭീകരനിർമ്മിതി വലിയ വിജയമായിരുന്നില്ല. അപ്പോഴാണ് അധ്യാപകന്റെ കൈവെട്ടിക്കൊണ്ട് ഭീകര സ്ഥാനം ഏറ്റെടുക്കാൻ ഒരു സംഘം മുന്നോട്ടു വന്നത്. വീണുകിട്ടിയ അവസരം പാർട്ടി പ്രയോജനപ്പെടുത്തി.

കൈവെട്ടു കേസ് പ്രതികൾ പോപ്പുലർ ഫ്രന്റ് ഓഫ് ഇൻഡ്യയുടെ പ്രവർത്തകരൊ അനുഭാവികളൊ ആണ്. സി.എച്ച്.ആർ.ഓ. (കോൺഫെഡറേഷൻ ഒഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ്) എന്നൊരു കൂട്ടായ്മയായാണ് അത് രംഗപ്രവേശം ചെയ്തത്. ഒരു ചുരുങ്ങിയ കാലയളവിൽ മനുഷ്യാവകാശമേഖലയിൽ ശ്രദ്ധ പിടിച്ചു പറ്റിയശേഷം പിന്നാക്കവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന് എൻ.ഡി.എഫ് (നാഷനൽ ഡമോക്രാറ്റിക് ഫ്രന്റ്) എന്ന പേരിൽ ഒരു സഹോദര സംഘടനയുണ്ടാക്കി. പിന്നീട് സി.എച്ച്.ആർ.ഓ. നാഷനൽ സി.എച്ച്. ആർ.ഓ. എന്ന പേരിലും എൻ.ഡി. എഫ്. പോപ്പുലർ ഫ്രന്റ് ഓഫ് ഇൻഡ്യ എന്ന പേരിലും ദേശീയതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പക്കുകയും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ (എസ്.ഡി.പി.ഐ) എന്ന പേരിൽ രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും ചെയ്തു. ചില അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ സംഘടനകളിൽ പെട്ടവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. മറ്റ് രാഷ്ട്രീയ-സാമൂഹിക സംഘടനകളിൽ പെട്ടവർക്കെതിരെയും അത്തരം ആരോപണങ്ങൾ ഉയർന്നിട്ടുള്ളതുകൊണ്ടാവാം അവ വളരെ ശ്രദ്ധിക്കപ്പെട്ടില്ല.

ബാബ്രി മസ്ജിദ് തകർത്തതിനെതിരായ മുസ്ലിം വികാരമാണ് കേരളത്തിൽ അടുത്ത കാലത്ത് ശക്തിപ്രാപ്പിച്ചിട്ടുള്ള പല സംഘടനകളുടെയും വളർച്ചയെ സഹായിച്ച പ്രധാന ഘടകം. കോൺഗ്രസുമായുള്ള സഖ്യം മൂലം ബാബ്രി പ്രശ്നത്തിൽ ലീഗ് മൃദു സമീപനം സ്വീകരിക്കുന്നെന്ന പരാതിയുണ്ടായിരുന്ന അവയെല്ലാം സ്വാഭാവികമായും കൂടുതൽ തീവ്രമായ നിലപാടെടുത്തു. ലീഗ്‌വിരുദ്ധത അവരെ സി.പി.എമ്മിനോട് അടുക്കാൻ പ്രേരിപ്പിച്ചു. ഇറാഖ്, പലസ്തീൻ തുടങ്ങിയ പ്രശ്നങ്ങൾ മുസ്ലിങ്ങളിൽ ജനിപ്പിച്ച അമേരിക്കൻ വിരുദ്ധതയെ ഇ.എം.എസ്. നമ്പൂതിരിപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി കൂട്ടിയിണക്കി. മ്‌അദനിയിൽ അദ്ദേഹം ഒരു ഗാന്ധിയെ ദർശിക്കുക കൂടി ചെയ്തു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വിഭാഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടുന്ന നയമാണ് എൽ.ഡി.എഫിനും യു.ഡി. എഫിനുമുള്ളത്. അവരുടെ മ്‌അദനി ബന്ധം ഇത് വ്യക്തമാക്കുന്നു. കോയമ്പത്തൂർ സ്‌ഫോടന കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തമിഴ് നാട് പൊലീസിന് കൈമാറുമ്പോൾ ലീഗിനെ യു.ഡി.എഫിൽ നിന്ന് അടർത്തിയെടുക്കാൻ അത് സഹായിക്കുമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടിയിരുന്നതെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്.. അദ്ദേഹത്തിന്റെ അറസ്റ്റിനെ എൽ.ഡി.എഫ്. ഭരണ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക പോലും ചെയ്തു. ഈ പശ്ചാത്തലത്തിൽ യു.ഡി.എഫിന്. തെരഞ്ഞെടുപ്പിൽ മ്‌അദനിയുടെ പിന്തുണ നേടാനായി. ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് മ്‌അദനി ജയിലിൽ കഴിയുമ്പോൾ രണ്ടു മുന്നണികളും ചേർന്ന് അദ്ദേഹത്തിന് നീതി ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ പാസാക്കി. യഥാർത്ഥത്തിൽ അവരെ നയിച്ചത് നീതിബോധമായിരുന്നില്ല, രാഷ്ട്രീയലാഭമോഹം ആയിരുന്നു. രാഷ്ട്രീയകക്ഷി നേതാവെന്ന നിലയിൽ മ്‌അദനിയും രാഷ്ട്രീയമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഓരോ കാലത്തും നിലപാടുകളെടുത്തത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്ത് കേരളത്തിലെ മുസ്ലിം സമൂഹത്തിൽ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് സാമൂഹ്യനീതി ലഭിക്കാതിരുന്ന ആ വിഭാഗത്തിന് ഗൾഫ് പ്രവാസം രക്ഷയായി. ആദ്യഘട്ടത്തിൽ ഗൾഫ് പണം കേരളത്തിൽ അസമത്വം കുറയ്ക്കുന്നതിനു സഹായിച്ചെങ്കിൽ ഇപ്പോൾ അത് അസമത്വം വളർത്തുകയാണെന്ന് കരുതാൻ ന്യായമുണ്ട്. അതിസമ്പന്നരായ പ്രവാസികളുടെയും പ്രതിലോമ സ്വഭാവമുള്ള പ്രസ്ഥാനങ്ങളുടെയും ഉയർന്ന ദൃശ്യത മുസ്ലിങ്ങളുടെ അവസ്ഥയെക്കുറിച്ച് തെറ്റായ ധാരണ പരത്തിയിട്ടുണ്ട്. സാമൂഹിക മണ്ഡലം സൂക്ഷ്മമായി വിലയിരുത്തിയാൽ സമീപകാലത്ത് മുസ്ലിങ്ങൾക്കിടയിൽ മാത്രമല്ല മറ്റ് ജാതിമത വിഭാഗങ്ങൾക്കിടയിലും പ്രതിലോമ പ്രവണതകൾ ശക്തിപ്പെട്ടിട്ടുള്ളതായി കാണാം. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾക്ക് ഒഴിഞ്ഞുമാറാനാകില്ല. താൽക്കാലിക ലാഭത്തിനായി അവർ സ്വീകരിക്കുന്ന നയങ്ങളാണ് പല മേഖലകളിലും ദുഷ്ടശക്തികൾക്ക് വളരാൻ സഹായകമായത്. ചേകന്നൂർ മൌലവിയുടെ കൊല, ഹവാലാ പണത്തിന്റെ ഒഴുക്ക് തുടങ്ങിയ വിഷയങ്ങളിലെ അന്വേഷണങ്ങൾ എങ്ങുമെത്താതെ നീണ്ടത് അത്തരം ശക്തികളെ നേരിടാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനില്ലെന്നതിന് തെളിവാണ്.

പരിശീലനത്തിന് പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിക്കവെ അതിർത്തിയിൽ കൊല്ലപ്പെട്ട തീവ്രവാദി സംഘത്തിൽ നാലു പേർ കേരളത്തിൽ നിന്നുള്ളവരാണെന്ന് കശ്മീർ പൊലീസ് അറിയിച്ചപ്പോൾ അവരുടെ ഐ.ഡി. കാർഡുകൾ വ്യാജമാണെന്ന് സംസ്ഥാന പൊലീസ് അവകാശപ്പെടുകയുണ്ടായി. നാട്ടിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി പൊലീസിനുള്ള അറിവ് എത്ര പരിമിതമാണെന്ന് ആ പ്രതികരണം വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ പേരും ഊരും സ്ഥിരീകരിച്ചപ്പോൾ അതിൽ ഒരാളുടെ കുടുംബം തങ്ങൾക്ക് ജഡം കാണുകയേ വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചിലർ അതിനെ ദേശസ്നേഹത്തിന്റെ വിളംബരമായി പ്രകീർത്തിക്കുകയും ചെയ്തു. ഇത് മാനുഷികമൂല്യങ്ങൾ നിരാകരിക്കുന്ന തലത്തിലേക്ക് സമൂഹം നീങ്ങുന്നതിന്റെ ലക്ഷണമാണ്.

പടച്ചോനുമായി സംസാരിക്കുന്ന മനോരോഗിയായ കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര് നൽകിയതോടെയാണ് പ്രൊഫസർ ജോസഫിന് കഷ്ടകാലം തുടങ്ങിയത്. ലോകത്ത് ഏറ്റവുമധികം ആളുകൾക്കുള്ള പേരാണത്. അതേസമയം, സന്ദർഭം മറ്റ് വിധത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ, ബഹുഭൂരിപക്ഷം മനഷ്യരിലും ആ പേര് ഉണർത്തുക പ്രവാചകന്റെ ഓർമ്മയാകും. ആ നിലയ്ക്ക് പ്രൊഫസർ ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസ് കാണുന്ന ഒരാൾക്ക് അതിൽ പ്രവാചകനിന്ദയുണ്ടെന്ന ധാരണ ഉണ്ടായേക്കാം. സന്ദർഭം മനസിലാകുമ്പോൾ അത് മാറേണ്ടതുമാണ്. തെറ്റായ ധാരണ പിന്നെയും അവശേഷിക്കുന്നെങ്കിൽ സംസ്കൃതചിത്തയായ ഒരു വ്യക്തി എങ്ങനെയാണ് പ്രതികരിക്കുകയെന്നറിയാൻ ജോസഫിന്റെ ചോദ്യത്തിന് ഒരു മുസ്ലിം വിദ്യാർത്ഥിനി നൽകിയ ഉത്തരം നോക്കിയാൽ മതി. പ്രവാചകന്റെ പേര് അവിടെ ഉപയോഗിക്കുന്നതിനോടുള്ള എതിർപ്പ് രേഖപ്പെടുത്തിയശേഷം പെൺ‌കുട്ടി ഉത്തരം എഴുതി. ചോദ്യക്കടലാസ് കണ്ടിട്ടൊ അതിനെക്കുറിച്ച് കേട്ടറിഞ്ഞിട്ടൊ അദ്ധ്യാപകനും കോളെജിനുമെതിരെ തെരുവിലിറങ്ങിയവരെ നയിച്ച വികാരം പ്രവാചകസ്നേഹമല്ല, മതഭ്രാന്താണ്. എല്ലാ മതവിഭാഗങ്ങൾക്കിടയിലും മതഭ്രാന്ത് വളരുന്നുണ്ടെന്നതാണ് വാസ്തവം. അനുയായികൾക്ക് മതത്തെക്കുറിച്ച് ശരിയായ അറിവ് നൽകുന്നതിൽ പുരോഹിതന്മാരും മതപണ്ഡിതന്മാരും പരാജയപ്പെടുന്നതു കൊണ്ടാണ് മതത്തോടുള്ള ആഭിമുഖ്യം മതഭ്രാന്തിലേക്ക് നയിക്കുന്നത്. സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സംഘടിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. കാരണം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനമാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വോട്ടു ബാങ്കുകൾ സൃഷ്ടിച്ച് സ്വാധീനം വളർത്താനാകുമ്പോൾ ജാതിമത സംഘടനകളെ രാഷ്ട്രീയ രംഗത്തു നിന്നും മാറ്റിനിർത്താനാവില്ല. പക്ഷെ അവയുടെ പ്രവർത്തനം മതഭ്രാന്ത് വളർത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല അവയുമായി ഇടപെടുന്ന പ്രസ്ഥാനങ്ങൾക്കുണ്ട്. ചുമതല നിർവഹിക്കുന്നതിലുള്ള അവയുടെ പരാജയമാണ് കൈവെട്ട് സംഭവത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

ആരോപണവിധേയമായ പോപ്പുലർ ഫ്രന്റ് സംഭവത്തെ തള്ളിപ്പറയുകയൊ അതിന്റെ പ്രവർത്തകർക്ക് അതിലുള്ള പങ്ക് നിഷേധിക്കുകയൊ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ അനുകരിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. സി. പി.എമ്മിന്റെയും ബി.ജെ.പി.യുടെയും പ്രവർത്തകർ പതിറ്റാണ്ടുകളായി പരസ്പരം കൊല നടത്തുന്ന കണ്ണൂരിൽ നടന്ന ഏതെങ്കിലും കൊലപാതകത്തെ അവരുടെ കക്ഷികൾ തള്ളിപ്പറഞ്ഞിട്ടില്ല. പ്രതികളാകുന്ന പാർട്ടി പ്രവർത്തകരെ പൂർണ്ണമായും സംരക്ഷിക്കുകയാണ് രണ്ട് കക്ഷികളും ചെയ്യുന്നത്. മൂവാറ്റുപുഴയിലെ കൈവെട്ട് സംഭവത്തിന്റെ പേരിൽ പോപ്പുലർ ഫ്രന്റിന്റെയും സഹോദര സംഘടനകളുടെയും ആപ്പീസുകൾ റെയ്ഡ് ചെയ്യുന്നതിനെ അതിന്റെ നേതാക്കൾ ചോദ്യം ചെയ്യുന്നത് കണ്ണൂരിൽ കൊല നടക്കുമ്പോൾ സി.പി.എം. ആപ്പീസുകൾ റെയ്ഡ് ചെയ്യാറില്ലല്ലോ എന്ന് പറഞ്ഞു കൊണ്ടാണ്. പോപ്പുലർ ഫ്രന്റ് ആപ്പീസുകളിൽ നിന്ന് ആയുധങ്ങൾ പിടിച്ചതിനെക്കുറിച്ച് അവർക്ക് പറയാനുള്ളത് കണ്ണൂരിലെ സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും ആപ്പീസുകൾ പരിശോധിച്ചാലും ആയുധങ്ങൾ കിട്ടുമെന്നാണ്.

കാക്കി ട്രൌസറിട്ട പോപ്പുലർ ഫ്രന്റ്/എൻ.ഡി. എഫ്. പ്രവർത്തകർ പട്ടാളച്ചിട്ടയിൽ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ ചാനലുകൾ ആവർത്തിച്ചു കാണിച്ചിരുന്നു. മാർച്ചുകളിലും സി.പി.എമ്മിനെയും ആർ.എസ്.എസിനെയുമാണ് അവർ മാതൃകയാക്കിയിട്ടുള്ളത്. ചുരുക്കത്തിൽ പൊതുമണ്ഡലത്തെ മലിനമാക്കുന്ന വിഭാഗീയ പ്രസ്ഥാനങ്ങളൊക്കെ സഞ്ചരിക്കുന്നത് മുഖ്യധാരാ പ്രസ്ഥാനങ്ങൾ വെട്ടിത്തെളിച്ച പാതയിലൂടെ തന്നെ.

താലിബാൻ ജന്മമെടുക്കുന്നതിനു മുമ്പുതന്നെ അക്രമ പരമ്പര അരങ്ങേറുന്ന നാടാണ് കേരളം. അക്രമത്തെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ട് അതിന് സി.പി.എം. മാന്യത നേടിക്കൊടുത്തു. അച്ചടക്കബോധമുള്ള സംഘടനകളെന്ന നിലയിൽ സി.പി.എമ്മിനും അക്രമരാഷ്ട്രീയത്തിൽ അതിന്റെ മുഖ്യ പ്രതിയോഗിയായ ആർ.എസ്.എസ്സിനും അക്രമപ്രവർത്തനങ്ങളെ കുറഞ്ഞ തീവ്രതാ നിലവാരത്തിൽ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇരുകൂട്ടരും നാടൻ ആയുധങ്ങൾ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ക്വട്ടേഷൻ സംഘങ്ങളുടെ ആവിർഭാവത്തോടെ അക്രമപ്രവർത്തനം ബിസിനസ് എന്ന നിലയിലും അംഗീകാരം നേടിയിട്ടുണ്ട്. മാധ്യമങ്ങൾ, പ്രത്യേകിച്ച് സിനിമയും ടെലിവിഷനും, അക്രമത്തെ അപക്വമായ രീതിയിൽ കൈകാര്യം ചെയ്യുന്നതുകൊണ്ട് ജനങ്ങൾ ഏറെക്കുറെ അതുമായി മാനസികമായി പൊരുത്തപ്പെട്ടിരിക്കുന്നു.

ഇന്നത്തെ അവസ്ഥ സൃഷ്ടിക്കുന്നതിൽ അറിഞ്ഞുകൊണ്ടും അല്ലാതെയും പങ്ക് വഹിച്ച എല്ലാവരും ആത്മപരിശോധന നടത്തി തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താതെ തീവ്രവാദം ഉയർത്തുന്ന ഭീഷണി ഫലപ്രദമായി നേരിടാനാകില്ല.

കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന പ്രോഗ്രസ്സീവ് ഇൻഡ്യ എന്ന മാസികയ്ക്ക് നൽകിയ ലേഖനമാണിത്. എഴുതിയത് 2010 ജൂലൈ 24ന്.

Friday, September 3, 2010

ഫെഡറലിസത്തിന്റെ ഭാവി

ബി.ആർ.പി.ഭാസ്കർ

ഒരു യഥാർത്ഥ ഫെഡറൽ സംവിധാനമല്ല നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നത്. ‘ഫെഡറേഷൻ’ എന്ന വാക്ക് ഒഴിവാക്കിക്കൊണ്ട് ഇന്ത്യയെ ‘യൂണിയൻ ഓഫ് സ്റ്റേറ്റ്സ്’ എന്നാണ് അത് വിശേഷിപ്പിക്കുന്നത്. ഫെഡറൽ സ്റ്റേറ്റിന്റെ അംശങ്ങളോടൊപ്പം അതിൽ യൂണിറ്ററി സ്റ്റേറ്റിന്റെ അംശങ്ങളുമുണ്ട്. ഭരണഘടന നിലവിൽ വന്നശേഷമുള്ള 60 കൊല്ലക്കാലത്ത് പാർലമെന്റ് പാസാക്കിയ നൂറിൽ‌പരം ഭേദഗതികളിൽ ചിലത് കേന്ദ്രത്തിന്റെ അധികാരങ്ങൾ വിപുലീകരിച്ചുകൊണ്ട് അതിന്റെ യൂണിറ്ററി സ്വഭാവം വർദ്ധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഡൽഹിയിലെ ഭരണകൂടത്തിനു വിദേശഭരണ കാലത്തുണ്ടായിരുന്നതിനേക്കാൾ അധികാരം ഇപ്പോഴുണ്ട്.

ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തെ തുടർന്ന് അതിർത്തികളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വലിയ തോതിൽ അഭയാർത്ഥികൾ പ്രവഹിക്കുകയുണ്ടായി. ഇന്ത്യയിൽ ലയിച്ച കശ്മീരിനെ കയ്യടക്കാൻ പാകിസ്ഥാൻ ആദ്യം ഗോത്രവർഗ്ഗക്കാരെയും പിന്നീട് സ്വന്തം സേനയെയും നിയോഗിച്ചു. വർഗ്ഗീയത പല വടക്കൻ സംസ്ഥാനങ്ങളിലെയും അന്തരീക്ഷം കലുഷിതമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തു. ഇതെല്ലാം കൂടി അതികേന്ദ്രീകൃതമായ സംവിധാനം ആവശ്യപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. എന്നിട്ടും ധാരാളം ഫെഡറൽ അംശങ്ങൾ ഭരണഘടനയിൽ ചേർത്തത് ഭരണഘടനാശില്പികൾക്ക് ഫെഡറൽ സംവിധാനത്തിലുണ്ടായിരുന്ന താല്പര്യത്തിന് തെളിവാണ്.

സ്വാതന്ത്ര്യസമര പാരമ്പര്യം ഫെഡറൽ സംവിധാനം ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ നഗരവാസികളുടെ കൂട്ടായ്മയായിരുന്ന ഇൻഡ്യൻ നാഷനൽ കോൺഗ്രസിനെ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ദേശീയ പ്രസ്ഥാനമായി മഹാത്മാ ഗാന്ധിജി മാറ്റിയത് ഫെഡറൽ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. വൈവിധ്യങ്ങൾ മാനിച്ചുകൊണ്ട് ഭാരതീയരെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകത തെക്കേ ആഫ്രിക്കയിലായിരുന്ന കാലത്തുതന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. കോൺഗ്രസിന്റെ നേതൃത്വം കൈകളിലെത്തിയപ്പോൾ ബ്രിട്ടീഷുകാർ യാദൃശ്ചികമായൊ സ്വാർത്ഥതാല്പര്യങ്ങൾ മുൻ‌നിർത്തിയൊ സൃഷ്ടിച്ച പ്രിവിശ്യകളുടെ അടിസ്ഥാനത്തിൽ കീഴ്ഘടകങ്ങൾ രൂപീകരിക്കുന്നതിനുപകരം അദ്ദേഹം ഭാഷാസാംസ്കാരിക വൈവിധ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് പ്രാദേശിക കമ്മിറ്റികളുണ്ടാക്കി. സ്വാതന്ത്ര്യം നേടിയശേഷം ഇതേ രീതിയിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കുമെന്ന വാഗ്ദാനവും അദ്ദേഹം നൽകി. എന്നാൽ വലിയ തോതിലുള്ള പ്രക്ഷോഭണൾക്കുശേഷമാണ് ഭാഷയുടെ അടിസ്ഥാനത്തിലുള്ള പുന:സംഘടന നടന്നത്. ഭരണത്തെ ജനങ്ങളോട് അടുപ്പിക്കുന്നതിന് ആ പുന:സംഘടന സഹായിച്ചു. എന്നാൽ ഒരു ഭാഷ സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിലാകണമെന്ന് നിർബന്ധം പിടിക്കേണ്ട ആവശ്യമില്ല. ഭരണപരമായ സൌകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വലിയ സംസ്ഥാനങ്ങൾ വിഭജിക്കുന്നതാണ് നല്ലതെന്ന് കാണാനാകും. ഹര്യാനക്ക് തനിച്ചു നിൽക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് കേന്ദ്രം പഞ്ചാബി സംസ്ഥാന രൂപീകരണം വളരെക്കാലം തടഞ്ഞത്. ഹര്യാനാ സംസ്ഥാനം നിലവിൽ വന്ന് ഏറെ കഴിയും മുമ്പു തന്നെ ആ വാദം തെറ്റായിരുന്നെന്ന് വ്യക്തമായി.

ഭരണഘടനയുടെ മുഖ്യശില്പിയായ ബാബാസാഹിബ് അംബെദ്കർ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പത്തെ ആശങ്കയോടെയാണ് വീക്ഷിച്ചത്. ജാതീയമായ ഉച്ചനീചത്വം നിലനിൽക്കുമ്പോൾ പഞ്ചായത്തുകൾക്ക് വിപുലമായ അധികാരങ്ങൾ നൽകിയാൽ അധ:സ്ഥിത വിഭാഗങ്ങൾക്ക് തുല്യതയും തുല്യാവസരങ്ങളും ലഭിക്കുകയില്ലെന്ന് അദ്ദേഹം ഭയപ്പെട്ടു. ആ ഭയം അസ്ഥാനത്തല്ലായിരുന്നെന്ന് പുതിയ പഞ്ചായത്ത് സംവിധാനം വന്നശേഷമുള്ള അനുഭവം തെളിയിക്കുന്നു. ഇത് സ്വാതന്ത്ര്യം നേടി അറുപതിൽ‌പരം വർഷങ്ങൾക്കു ശേഷമുള്ള അവസ്ഥയാണ്. എല്ലാവരും തുല്യരും തുല്യാവകാശമുള്ളവരുമാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന നിലവിൽ വന്നശേഷം ജനിച്ചുവളർന്ന തലമുറയുടെ കാലത്തെ അവസ്ഥ ഇതാകുമ്പോൾ 1947ൽ വികേന്ദ്രീകൃതമായ സംവിധാനം നിലവിൽ വന്നിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളു.

കേന്ദ്രം വിദേശകാര്യം. പ്രതിരോധം, നാണ്യവ്യവസ്ഥ, വാർത്താവിനിമയം (കമ്മ്യൂണിക്കേഷൻസ്) എന്നിവ മാത്രം കൈകാര്യം ചെയ്താൽ മതിയെന്നും മറ്റെല്ലാ വിഷയങ്ങളും സംസ്ഥാനങ്ങൾക്ക് വിടണമെന്നുമാണ് ഫെഡറൽ സംവിധാനത്തിനു വേണ്ടി വാദിച്ച പലരും ആവശ്യപ്പെട്ടത്. അമേരിക്കയെ ആണ് മാതൃകയായി അവർ ചൂണ്ടിക്കാട്ടിയത്. മാറുന്ന സാഹചര്യങ്ങൾ ഫെഡറൽ ഗവണ്മെന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ അമേരിക്കയെ നിർബന്ധിച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാരുണ്ടാക്കിയ 1935ലെ ഗവണ്മെന്റ് ഓഫ് ഇൻഡ്യാ ആക്ടിലെ ഒരു വ്യവസ്ഥയുടെ തുടർച്ചയായാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിട്ട ശേഷം സംസ്ഥാന ഭരണം ഏറ്റെടുക്കുന്നതിന് കേന്ദ്രത്തിന് അധികാരം നൽകുന്ന വകുപ്പ് നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചത്. ഈ വകുപ്പ് വ്യാപകമായി ദുരുപയോഗപ്പെടുത്തുകയുണ്ടായി. സുപ്രീം കോടതി ഒരു വിധിയിലൂടെ ഈ വകുപ്പിന്റെ ഉപയോഗം സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ നൽകിയശേഷം ആ പ്രവണത ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ ചില അധികാരങ്ങൾ ത്രിതലപഞ്ചായത്തുകൾക്ക് കൈമാറുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതികൾ നിലവിൽ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. അവ കീഴ്‌തല സംവിധാനങ്ങളുടെ ജനാധിപത്യപരമായ ഉള്ളടക്കം വർദ്ധിപ്പിക്കുന്നതിന് ഉതകുന്നവയാണ്. അധികാര വികേന്ദ്രീകരണത്തിൽ നല്ല മാതൃക കാട്ടിയ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്. എന്നാൽ ആസൂത്രണം ജനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥന്മാരിലെത്തിയതും ജനങ്ങൾ ഗ്രാമ-വാർഡ് സഭാ യോഗങ്ങളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതും ആ മാതൃകയുടെ പരാജയം വിളംബരം ചെയ്യുന്നു.

സംസ്ഥാനങ്ങളുടെ ചില അധികാരങ്ങൾ പഞ്ചായത്തുകളിലേക്ക് കൈമാറിയതു പോലെ കേന്ദ്രത്തിന്റെ ചില അധികാരങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറുന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്. ഇത് അവധാനപൂർവം കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ഇന്നത്തെ സാഹചര്യങ്ങളിൽ വനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നത് വിനാശകരമാകുമെന്നാണ് പറശ്ശനിക്കടവ് കണ്ടൽ പാർക്ക് സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള വസ്തുതകൾ വ്യക്തമാക്കുന്നത്.

അനുഭവത്തിന്റെ വെളിച്ചത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുടെ അധികാരങ്ങൾ പുന:ക്രമീകരിക്കുന്ന കാര്യം കാലാകാലങ്ങളിൽ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ നിലവിലുള്ള സംവിധാനങ്ങൾ എങ്ങനെ കൂടുതൽ ഫലപ്രദമാക്കാമെന്നാൺ ഇപ്പോൾ നാം ആലോചിക്കേണ്ടത്. ഓരോ അഞ്ചു കൊല്ലത്തിലും കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതുകൊണ്ട് മാത്രം ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടാനാവില്ല. സംവിധാനങ്ങൾ ജനഹിതമനുസരിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമാണ് ജനാധിപത്യം യാഥാർത്ഥ്യമാകുന്നത്. ഫെഡറൽ സംവിധാനം ഉൾപ്പെടെ ഭരണഘടനയുടെ എല്ലാ അംശങ്ങളും നിരന്തര ദുരുപയോഗത്തിലൂടെ വികലമാക്കപ്പെട്ടിരിക്കുകയാണ്. കുഴപ്പം ഭരണഘടനാ വ്യവസ്ഥകളിലല്ല അവ നടപ്പാക്കുന്നവരിലാണ്. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്ന പല കക്ഷികളും യഥാർത്ഥത്തിൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരല്ല. ഇത് എളുപ്പം പരിഹരിക്കാവുന്ന പ്രശ്നമല്ല. ആദ്യമായി പാർട്ടികളിൽ ആന്തരിക ജനാധിപത്യം ഉണ്ടാകണം. ഇത് പുറത്തു നിന്ന് അടിച്ചേല്പിക്കാവുന്നതല്ല. ഓരോ പാർട്ടിയിൽ പെട്ടവരും തങ്ങളുടെ പാർട്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. പൊതുമണ്ഡലത്തിൽ ജനാധിപത്യബോധം ശക്തമായാൽ മാത്രമെ അധികാരം കയ്യാളുന്ന കക്ഷികൾ ജനാധിപത്യ മര്യാദകൾ പാലിക്കാൻ തയ്യാറാകൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഫെഡറൽ സംവിധാനത്തിന്റെ ഭാവി ജനങ്ങളുടെ കൈകളിലാണ്.

തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ചിതി വാർത്താമാസികയുടെ ആഗസ്റ്റ്-സെപ്തംബർ 2010 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തിന്റെ മൂലരൂപമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇതേ വിഷയത്തെ ആസ്പദമാക്കി ഓ. രാജഗോപാൽ, എം.ഐ. ഷാനവാസ് എം.പി., വി. മുരളീധരൻ, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ എഴുതിയ ലേഖനങ്ങളും അതിലുണ്ട്.

ഓ. രാജഗോപാൽ ആണ് ചിതിയുടെ മുഖ്യ പത്രാധിപർ.
മേൽ‌വിലാസം
ചിതി,
മാരാർജി സ്മൃതിമന്ദിരം,
തൈക്കാട് പി.ഒ.
തിരുവനന്തപുരം 695014
ഫോൺ 0471-2333390
e-mail: bjpkerala@gmail.com

ചക്കുളത്തമ്മ സിംഗപ്പൂരിൽ

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ദേവത നാലു ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂരിൽ.

ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ബ്രഹ്മശ്രീ രാധാകൃഷ്ണൻ തിരുമേനി ദേവതയുമായി നേരിട്ട് സിംഗപ്പൂരിൽ എത്തുകയായിരുന്നുവെന്ന് അവിടെ നിന്ന് ലഭിച്ച ഒരു ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.

ഇന്ന് (വെള്ളിയാഴ്ച) സിംഗപ്പൂരിലെ ഭക്തജനങ്ങൾക്ക് ദേവിക്ക് പൊങ്കാല അർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സെറാംഗൂൺ ഗാർഡൻ റോഡിലുള്ള ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രത്തിലാണ് പൊങ്കാലക്കുള്ള ഏർപ്പാടുകൾ ചെയ്തിട്ടുള്ളത്. ഓരോ ഒന്നര മണിക്കൂറിലും 250 പേർക്കു പൊങ്കാല ഇടാൻ കഴിയുന്ന വിധത്തിലുള്ള സജ്ജീകരണം ചെയ്തിട്ടുള്ളതായി ഇത് സംബന്ധിച്ച അറിയിപ്പിൽ പറയുന്നു. ആപ്പീസിൽ പോകേണ്ടവർക്കായി രാവിലെ 7 മണിക്കും വൈകുന്നേരം 6.30നും പ്രത്യേക ബാച്ചുകൾ. കലവും സ്റ്റൌവും ക്ഷേത്രപരിസരത്തു നിന്നു തന്നെ കാശു കൊടുത്ത് വാങ്ങാവുന്നതാണ്.

സിംഗപ്പൂർ മലയാളി ഹിന്ദു സമാജം, ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രം, വൈരവിമാത കാളിയമ്മൻ ക്ഷേത്രം എന്നിവ ചേർന്നാണ് ചക്കുലത്തമ്മയുടെ സന്ദർശനം സംബന്ധിച്ച ഏർപ്പാടുകൾ ചെയ്തിട്ടുള്ളത്.