Friday, October 31, 2008

ചെങ്ങറയിലെ സുഖവാസം: ചില സംശയങ്ങള്‍

കൃഷിഭൂമി ആവശ്യപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ചെങ്ങറയില്‍ സമരം ചെയ്യുന്ന ആയിരക്കണക്കിന് ഭൂരഹിതരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്. തോട്ടമുടമയുടെ ചിലവില്‍ കഴിയുന്ന ഗൂണ്ടകളെയും തോട്ടം തൊഴിലാളികളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ കുറച്ചു കാലമായി സി.പി.എം. ശ്രമിച്ചുവരികയാണ്. ഭയമൊ പക്ഷപാതമൊ കൂടാതെ നീതിപൂര്‍വം പ്രവര്‍ത്തിക്കാമെന്ന ഭരണഘടനാപരമായ പ്രതിജ്ഞ അവഗണിച്ചുകൊണ്ട് പാര്‍ട്ടിക്ക് വിധേയനായി കഴിയാനുള്ള ബാദ്ധ്യത നിറവേറ്റുകയാണ് മുഖ്യമന്ത്രി ആ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത്.

ഒരു ലക്ഷം രൂപ കൊണ്ട് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പതിനഞ്ച് മാസം സുഖജീവിതം നയിക്കാമെങ്കില്‍ എന്തിനാണ് 20 മന്ത്രിമാര്‍ക്കും 140 എം.എല്‍.എ. മാര്‍ക്കുമായി കോടിക്കണക്കിന് രൂപ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഒരോ കൊല്ലവും ബജറ്റില്‍ വകയിരുത്തുന്നത്?

ചെങ്ങറയില്‍ കഴിയുന്നവര്‍ തുറന്ന ജീവിതമാണ് നയിക്കുന്നത്. അവര്‍ ചിലവിനുള്ള പണം എങ്ങനെ കണ്ടെത്തുന്നെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. മുഖ്യമന്ത്രി പറയുന്നതുപോലെയാണ് കാര്യങ്ങളെങ്കില്‍ തന്നെയും ഭൂമി കിട്ടിയാല്‍ ഉപജീവനം നടത്താന്‍ തങ്ങള്‍ക്കാകുമെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണ്.

രാഷ്ട്രീയ കക്ഷികളുടെ തണലില്‍ അറിയപ്പെടുന്ന വരുമാനമാര്‍ഗ്ഗങ്ങളില്ലാത്ത ധാരാളം ആളുകളുണ്ട്. അവരില്‍ പലരും നാട്ടില്‍ സുഖമായി കഴിയുക മാത്രമല്ല കുടുംബസമേതം വിദേശത്തും സുഖവാസത്തിന് പോകാറുണ്ട്. അവര്‍ അതിനുള്ള പണം എങ്ങനെയാണ് കണ്ടെത്തുന്നതെന്നുകൂടി മുഖ്യമന്ത്രി വെളിപ്പെടുത്തുമോ?

കൃഷി ചെയ്യാന്‍ ഭൂമി ആവശ്യപ്പെടുന്നവരോട് വേണമെങ്കില്‍ കേറിക്കിടക്കാന്‍ പത്തു സെന്റ് കൊടുക്കാമെന്ന് പറയുമ്പോള്‍ ഭരണകൂടം അവരെ കാണുന്നത് ജന്മി കുടിയാനെ കണ്ടതുപോലെയാണെന്ന് വ്യക്തമാകുന്നു.

Friday, October 24, 2008

നേപാളിലെ മാവോയിസ്റ്റ് പരീക്ഷണം

കേരളത്തില്‍ 1957ല്‍ നടന്നതുപോലുള്ള ഒരു ജനാധിപത്യ പരീക്ഷണമാണ് നേപാളില്‍ ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മറ്റ് കക്ഷികളുടെ സഹായം കൂടാതെ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ സ്വന്തമായി ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട്, ഇതില്‍നിന്ന് വ്യത്യസ്തമായി, മറ്റ് കക്ഷികളുമായി അധികാരം പങ്കിടാന്‍ നേപാളിലെ മാവോയിസ്റ്റുകള്‍ നിര്‍ബന്ധിതരായി. ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സികള്‍ക്കും വലിയ പത്രങ്ങള്‍ക്ക് ആ രാജ്യത്ത് പ്രതിനിധികള്‍ ഉണ്ടെങ്കിലും കൂട്ടു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നമുക്ക് വലിയ വിവരമൊന്നും ലഭിക്കുന്നില്ല.

നേപാളിലെ മാവോയിസ്റ്റുകള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ഇടതുപക്ഷ വിശകലനങ്ങള്‍ Democracy and Class Struggle എന്ന ബ്ലോഗില്‍ ലഭ്യമാണ്.

‘ജനാധിപത്യ റിപ്പബ്ലിക്’ ആണോ ‘ജനകീയ റിപ്പബ്ബ്ലിക്’ ആണോ വേണ്ടത് എന്ന കാര്യത്തില്‍ അവിടെ ഭിന്നാഭിപ്രായങ്ങള്‍ ഉള്ളതായി നേപാള്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് നേതാവ് ഹാരി പവ്വല്‍ ഒരു ലേഖനത്തില്‍ പറയുന്നു: Democratic Republic or People's Republic?

Thursday, October 23, 2008

മനുഷ്യാവകാശത്തിന്റെ കണ്ണും കാതും

ഇന്നത്തെ കേരള കൌമുദിയില്‍ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ ഈ തലക്കെട്ടിലുള്ള ലേഖനം വായിക്കാവുന്നതാണു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: http://www.keralakaumudi.com/news/102308M/feature.shtml

ഈ ലേഖനത്തോടെ ‘നേര്‍ക്കാഴ്ച’ പംക്തി അവസാനിക്കുകയാണു. ഇതിന്റെ ഒരേകദേശ പരിഭാഷ നേരത്തെ KERALA LETTER ബ്ലോഗില്‍ കൊടുത്തിരുന്നു.

Thursday, October 16, 2008

ഒരു കരാറും ഇന്ത്യയുടെ ഭാവിയും

അന്‍‌വാറുല്‍ ഇസ്ലാം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ‘വോയ്സ് ഓഫ് അന്‍‌വാര്‍ശേരി‘യുടെ വാര്‍ഷികപ്പതിപ്പില്‍ ‘ഒരു കരാറും ഇന്ത്യയുടെ ഭാവിയും’ എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചയുണ്ട്. ഹുസ്സൈന്‍ രണ്ടത്താണി, ഒ. അബ്ദുറഹ്മാന്‍, സി.ആര്‍. നീലകണ്ഠന്‍ നംമ്പൂതിരി, എ.പി. അബ്ദുള്‍ വഹാബ്, സുമേഷ് ശ്രീമംഗലം എന്നിവരോടൊപ്പം എന്നോടും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ ലേഖനം ചുവടെ ചേര്‍ക്കുന്നു:

ഇന്ത്യയെന്നല്ല എല്ലാ രാജ്യങ്ങളും ആണവോര്‍ജ്ജം പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. കാരണം സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള അതിന്റെ ഉപയോഗവും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സോവിയറ്റ് യൂണിയനിലെ ചെര്‍ണോബിലിലും അമേരിക്കയുടെ ത്രീ മൈല്‍ ദ്വീപിലും നടന്ന അപകടങ്ങള്‍ ഇതിനു തെളിവാണ്. ഉപയോഗിച്ച ഇന്ധനവും അപകടകാരിയാണ്. അത് നിക്ഷേപിക്കാന്‍ ഭദ്രമായ സ്ഥലം കണ്ടെത്താന്‍ ഒരു രാജ്യത്തിനും ഇനിയും കഴിഞ്ഞിട്ടില്ല.

ഇന്ത്യ ആണവോര്‍ജ്ജം ഉത്പാദിക്കാന്‍ തുടങ്ങിയിട്ട് പല പതിറ്റാണ്ടുകളായി. ഇപ്പോള്‍ സൈനികാവശ്യങ്ങള്‍ക്കും അത് ഉപയോഗിച്ചുവരുന്നു. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കോണ്ടുകൊണ്ടുവേണം ആണവ കരാറിന്റെ കാര്യത്തില്‍ നിലപാട് എടുക്കേണ്ടത്. ആണവ പരീക്ഷണം നടത്തിയതിനെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍നിന്ന് നമുക്ക് ഇന്ധനം കിട്ടാതായി. തന്മൂലം ആണവോര്‍ജ്ജ ഉത്പാദനം ഗന്യമായി കുറഞ്ഞിട്ടുണ്ട്. അമേരിക്കയുമായുള്ള കരാര്‍ ഇന്ധ്നം ലഭ്യമാക്കും. ആ നിലയ്ക്ക് പുതിയ ആണവ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ പോലും ഇത്തരത്തിളുള്ള കരാര്‍ രാജ്യ താല്പര്യത്തിന് അനുസൃതമാണ്.

ഇടതുപക്ഷത്തിന്റെ എതിര്‍പ്പിന്റെ അടിസ്ഥാനം കരാറിലെ മറുകക്ഷി അമേരിക്ക ആണെന്നതാണ്. ഈ കരാര്‍ രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുമെന്നാണ് അവര്‍ പറയുന്നത്. അവര്‍ ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിക്കുന്നുണ്ടാവാം. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും നമ്മുടെ ഭരണാധികാരികള്‍ ആംഗ്ലോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചെരുപ്പു നക്കികളാണെന്നും പറഞ്ഞപ്പോഴും അവര്‍ ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ആ വിശ്വാസം തെറ്റായിരുന്നെന്ന് ഇന്ന് നമുക്കറിയാം. അമേരിക്കയുടെയൊ മറ്റേതെങ്കിലും രാജ്യത്തിന്റെയൊ ദാസന്മാരാകാന്‍ തയ്യാറുള്ളവര്‍ രാജ്യത്ത് തീര്‍ച്ചയായും ഉണ്ട്. അവരെ അധികാരത്തിലേറ്റാതിരിക്കാനുള്ള വിവേകം നമുക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം അധികാരത്തിലേറ്റുന്നവര്‍ രാജ്യ താല്പര്യം അടിയറ വെച്ചാല്‍ അവരെ പുറത്താകാനുള്ള കഴിവും നമുക്കുണ്ട്.

അമേരിക്ക ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തിയ ഇടപെടലുകളുടെയും പലസ്തീന്‍ പ്രശ്നത്തില്‍ എല്ലാക്കാലത്തും എടുത്തിട്ടുള്ള നിലപാടുകളുടെയും അടിസ്ഥാനത്തില്‍ ആ രാജ്യവുമായുള്ള കരാര്‍ മുസ്ലിം താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന ധാരണ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിനെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ ചില വസ്തുതകള്‍ ബോധപൂര്‍വം തമസ്കരിക്കുകയാണ്. ഒന്നാമതായി ഓര്‍ക്കാനുള്ളത് ഈ വിഷയങ്ങളില്‍ അമേരിക്കയുടെ നിലപാടിനെ എതിര്‍ക്കുന്നത് മുസ്ലിംകള്‍ മാത്രമല്ലെന്നതാണ്. രണ്ടാമതായി ഓര്‍ക്കാനുള്ളത് ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും അതിക്രമങ്ങള്‍ സാധ്യമാക്കുന്നതിന് അമേരിക്കയെ സഹായിക്കുന്നവരില്‍ മുസ്ലിം രാഷ്ട്രങ്ങളും ഉണ്ടെന്നതാണ്. അമേരിക്കയുടെ പ്രാദേശിക സൈനിക ആസ്ഥാനം ധാരാളം മലയാളികള്‍ പണിയെടുക്കുന്ന ഒരു ഗള്‍ഫ് രാജ്യത്തിലാണ്. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളുടെ നിക്ഷേപത്തിനു വലിയ പങ്കുണ്ട്. ഏതായാലും ബുഷിനെ കുറിച്ച് ഖത്തറിലെ ഷേക്കിനില്ലാത്ത ആകാംക്ഷ പാണക്കാട് തങ്ങള്‍ക്കുണ്ടാകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

അമേരിക്കയ്ക്ക് ഗുണം ചെയ്യുന്ന വകുപ്പുകള്‍ ആണവ കരാറിലുണ്ടെന്നതില്‍ സംശയമില്ല. അതുപോലെതന്നെ ഇന്ത്യക്ക് ഗുണം ചെയ്യന്നവയുമുണ്ട്. നമുക്ക് ദോഷകരമായ വ്യവസ്ഥകള്‍ അതിലുണ്ടെന്ന് ഇവിടെയുള്ള വിമര്‍ശകര്‍ പറയുന്നതുപോലെ അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ അതിലുണ്ടെന്ന് അവിടെയുള്ള വിമര്‍ശകര്‍ പറയുന്നുണ്ട്. രണ്ടൂ കൂട്ടരുടെ വാദങ്ങളിലും സത്യത്തിന്റെ അംശങ്ങളുണ്ട്.

ആണവോര്‍ജ്ജവത്തില്‍ അര്‍പ്പിച്ചിരുന്ന പ്രതീക്ഷ അമിതവും അനാവശ്യവും ആണെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ആണവോര്‍ജ്ജ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിക്കണം. നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നതുകൊണ്ട് സര്‍ക്കാര്‍ ആണവ കരാറുമായി മുന്നോട്ട് പോകുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കരാറിന്റെ ഫലമായി സര്‍ക്കാര്‍ സ്വതന്ത്ര നയങ്ങള്‍ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

Tuesday, October 14, 2008

മർഡോക്കിനെ കേരളം പേടിക്കുന്നില്ലെ?

മർഡോക്ക് എന്ന മാധ്യമ ചക്രവർത്തി കേരളത്തിൽ പ്രവേശിക്കുന്നതിനെതിരെ ശബ്ദമുയർത്താൻ സി,പി.എം. സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു. പക്ഷെ വലിയ ശബ്ദം എവിടെനിന്നും കേൾക്കാനില്ല. എന്താ, കേരളത്തിനു ഈ മാധ്യമ ഭീകരനെ പേടിയില്ലേ?

ഈ വിഷയത്തിൽ ഇൻഡോ ഏഷ്യൻ ന്യൂസ് സേർവീസിനു വേണ്ടി എഴുതിയ ലേഖനം ഉവിടെ വായിക്കാം.

Thursday, October 9, 2008

ഭരണകൂട ഭീകരത വിരുദ്ധ സമിതി

ഒക്ടോബർ ഏഴിനു പാലക്കാട് ചേർന്ന മനുഷ്യാവകാശ പ്രവർത്തകരുടെ യോഗം ഭരണകൂട ഭീകരതയ്ക്കെതിരെ സംസ്ഥാനതല കൺ‌വെൻഷൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി അഡ്വ. തുഷാർ നിർമൽ സാരത്ഥി അറിയിക്കുന്നു.

പി.യു.സി.എൽ, മനുഷ്യാവകാശ കൂട്ടായ്മ, തൃശ്ശൂർ, കേരള ജനതാ പാർട്ടി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. എൻ.സി.എച്ച്.ആർ.ഒ. തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

യോഗം സംസ്ഥാനത്ത് തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. മുത്തങ്ങ വെടിവെയ്പ്, പീപ്പിൾസ് മാർച്ച് എഡിറ്റർ ഗോവിന്ദൻ കുട്ടിയുടെ അറസ്റ്റ്, മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ, ചെങ്ങറ ഉപരോധം എന്നിങ്ങനെയുള്ള സംഭവങ്ങളിൽ പ്രതിഫലിക്കുന്ന ഭരണകൂടത്തിന്റെ അക്രമോത്സുകമായ ഇടപെടലുകൾ പ്രത്യേകം പരാമർശിക്കപ്പെട്ടു.

ഇത്തരം സംഭവങ്ങൾ ചെറുക്കുന്നതിനായി ഭരണകൂട ഭീകരത വിരുദ്ധ സമിതി എന്ന പേരിൽ ഒരു പൊതുവേദി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി അഡ്വ. തുഷാർ നിർമൽ സാരത്ഥി കൺ‌വീനറായി ഒരു സംഘാടക സമിതിയും രൂപീകരിക്കപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക് തുഷാർ നിർമൽ സാരത്ഥിയുമായി ബന്ധപ്പെടാവുന്നതാണ്.
e-mail address: thusharnirmal@gmail.com

ന്യായാധിപന്റെ രാഷ്ട്രീയം

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2008 ഒക്ടോബർ 13ലെ ലക്കത്തിൽ ‘നാനാവതി പിന്നെ എങ്ങനെ എഴുതുമെന്നാണു നിങ്ങൾ വിചാരിച്ചത്?’ എന്ന പൊതുതലക്കെട്ടിൽ മൂന്നു ലേഖനങ്ങളുണ്ട്. ലേഖനങ്ങൾ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജ.നാനാവതി കമ്മിഷന്റെ റിപ്പോർട്ടിനോടുള്ള പ്രതികരണങ്ങളാണ്.

‘പൊലീസിന്റെ കാക്കി ആർ.എസ്.എസ്. യൂണിഫോമല്ല‘ എന്ന ആദ്യ ലേഖനം ഗുജറാത്ത് മുൻ ഡി.ജി.പി. ആർ. ബി. ശ്രീകുമാറുമായി സവാദ് റഹ്‌മാൻ നടത്തിയ അഭിമുഖ സംഭാഷണമാണ്.

മറ്റ് ലേഖനങ്ങൾ:

ന്യായാധിപന്റെ രാഷ്ട്രീയം - ബി.ആർ.പി.ഭാസ്കർ (ഞാനുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ബി. ഗിരീഷ് എഴുതിയതാണിത്.)

ഒരിക്കൽകൂടി നിയമം പരാജയപ്പെടുന്നു – അഡ്വ. കാളീശ്വരം രാജ്

Tuesday, October 7, 2008

സമരവും ജനതയും – പുന്നപ്ര വയലാറിന്റെ വെളിച്ചത്തില്‍

ആലപ്പുഴയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓറ മാസികയുടെ ഒക്ടോബര്‍ ലക്കത്തിന്റെ കവര്‍ സ്റ്റോറി ‘സമരവും ജനതയും: പുന്നപ്ര വയലാറിന്റെ വെളിച്ചത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ചര്‍ച്ചയാണ്. ആ ചര്‍ച്ചയുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ ലേഖനം ചുവടെ ചേര്‍ക്കുന്നു. കെ.എന്‍.ഗണേഷ്, സി.ആര്‍. നീലകണ്ഠന്‍, സി.വിജയന്‍ കലവൂര്‍, എം.ടി.ചന്ദ്രസേന്‍, രാമചന്ദ്രന്‍ കപ്പക്കട എന്നിവരാണ് ചര്‍ചയില്‍ പങ്കെടുക്കുന്ന മറ്റാളുകള്‍.


സമരങ്ങള്‍ മുന്നോട്ട് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തോറ്റ ചരിത്രമില്ലെന്ന പ്രഖ്യാപനം സമരവീര്യം നിലനിര്‍ത്താന്‍ ആശ്രയിക്കുന്ന ഒരു തന്ത്രം മാത്രമാണ്. ഒരു ജനതയും സദാ നേര്‍വരയിലൂടെന്നപോലെ മുന്നേറുന്നില്ല. മുന്നോട്ടുള്ള യാത്രയില്‍ പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ ചിലപ്പോള്‍ ദിശ മാറി പോകേണ്ടി വരും. പിന്‍‌വാങ്ങേണ്ടതായും വന്നേക്കാം. സാഹചര്യങ്ങള്‍ അനുകൂലമായി മാറുമ്പോള്‍ വീണ്ടും മുന്നോട്ട് നീങ്ങാന്‍ കഴിയും.

പുന്നപ്ര-വയലാര്‍ കേരള ജനതയുടെ ആദ്യ സമരമല്ല, അവസാനത്തേതുമല്ല. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരമെന്ന നിലയ്ക്ക് ആ പാര്‍ട്ടിയില്‍നിന്ന് പൊട്ടിമുളച്ച കക്ഷികള്‍ അതിനെ ഐതിഹാസികമായ ഒന്നായി ചിത്രീകരിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളു. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അത് നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയുണ്ടായി. എന്നാല്‍ ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ആ സമരവും ഒരു പതിറ്റാണ്ടിനുശേഷം അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഭൂപരിഷ്കരണവും നിര്‍ണ്ണായകമായെന്ന കമ്മ്യൂണിസ്റ്റ് അവകാശവാദം നിലനില്‍ക്കുന്നതല്ല.

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളാണു കേരളത്തിലെ ഫ്യൂഡല്‍ വ്യവസ്ഥയെ തകര്‍ത്തത്. ഇതില്‍ ആദ്യത്തേത് ചാന്നാര്‍ ലഹളയെന്ന പേരില്‍ അറിയപ്പെടുന്ന, മാറ് മറയ്ക്കാന്‍ഊള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ്‍. ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് മാത്രമായി ആനുകൂല്യം നല്‍കി പ്രശ്നം ബ്രിട്ടീഷ് അധികാരികളെ തൃപ്തിപ്പെടുത്താനാണു രാജഭരണകൂടം ശ്രമിച്ചത്. ബ്രിട്ടീഷ് റസിഡന്റ് ജാതിമതഭേദം കൂടാതെ എല്ലാ പ്രജകളെയും താന്‍ ഒരുപോലെ കാണുന്നെന്ന വിക്ടോറിയാ രാജ്ഞിയുടെ പ്രഖ്യാപനം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ ആ ശ്രമം ഉപേക്ഷിക്കുകയും അസമത്വത്തില്‍ അധിഷ്ഠിതമായ പഴയ ആചാരങ്ങള്‍ ഒന്നൊന്നായി ഉപേക്ഷിക്കാന്‍ തയ്യാറാവുകയും ചെയ്തു. തലസ്ഥാന നഗരിയിലൂടെ വില്ലുവണ്ടിയില്‍ യാത്ര ചെയ്തുകൊണ്ട് അയ്യങ്കാളി സഞ്ചാരസ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒരു കൊല്ലം പാടത്ത് പണിയ്ക്കിറങ്ങാതെ അദ്ദേഹത്തിന്റെ അനുയായികള്‍ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനായി പൊരുതി. വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ സാമൂഹിക തലത്തില്‍ വൈക്കം സത്യഗ്രഹത്തിലും രാഷ്ട്രീയ തലത്തില്‍ നിവര്‍ത്തന പ്രക്ഷോഭണത്തിലും ഒന്നിച്ചു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ വന്നവര്‍ സാമ്പത്തിക രംഗത്ത് സജീവമായിരുന്നു. ഇന്ന് പരമ്പരാഗത വ്യവസായങ്ങള്‍ എന്ന് വിവക്ഷിക്കപ്പെടുന്നവയില്‍ പലതും അവര്‍ കെട്ടിപ്പടുത്തവയാണ്. ആദ്യ തൊഴിലാളി സംഘടന ഉണ്ടാക്കിയതും അവരാണ്. മാപ്പിള ലഹള എന്ന പേരില്‍ അറിയപ്പെടുന്ന സമരത്തെയും ഈ പോരാട്ട പരമ്പരയുടെ ഭാഗമായി കാണണം. അതിനെ ജന്മി-കുടിയാന്‍ പ്രശ്നവും ഹിന്ദു-മുസ്ലിം ചേരിതിരിവുമൊക്കെയായി ചിത്രീകരിക്കുന്നവര്‍ അത് ഒരു ജനതയുടെ വിമോചന സമരം കൂടിയായിരുന്നെന്ന വസ്തുത, ബോധപൂര്‍വമൊ അല്ലാതെയൊ, തമസ്കരിക്കുകയാണു ചെയ്യുന്നത്. ഇതെല്ലാം നടക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മമെടുത്തിട്ടുപോലുമുണ്ടായിരുന്നില്ലെന്നത് വിസ്മരിച്ചുകൂടാ.

പുന്നപ്ര-വയലാര്‍ സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തുടങ്ങിയ വിമോചന പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടൂപോയെന്ന് പറയാവുന്നതാണ്. അത് ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്ത പരിപാടിയായിരുന്നില്ല. ആ കാലഘട്ടത്തില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യത്തില്‍ നടന്ന അക്രമസമരങ്ങള്‍ പരിശോധിക്കുമ്പോള്‍ വിപ്ലവത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം തികച്ചും ബാലിശമായ ആശയങ്ങളാണു വെച്ചുപുലര്‍ത്തിയിരുന്നതെന്ന് കാണാം. വയലാര്‍-പുന്നപ്ര സമരം പരാജയമായിരുന്നെങ്കിലും ജനങ്ങള്‍ക്ക് നേതൃത്വത്തിന്റെ ആത്മാര്‍ത്ഥതയിലുള്ള വിശ്വാസവും സമരഭടന്മാരുടെ ത്യാഗമനോഭാവത്തോടുള്ള ആദരവും അതിനു അസാമാന്യമായ പ്രേരകശക്തി പ്രദാനം ചെയ്തു. ഇതേകാരണത്താലാണ് പില്‍ക്കാലത്ത് നക്സലൈറ്റ് ആഭിമുഖ്യത്തില്‍ നടന്ന പോരാട്ടങ്ങളും നല്ല ഓര്‍മ്മകള്‍ അവശേഷിപ്പിച്ചിട്ടുള്ളത്.

ഓറ (Organ for Radical Action)പത്രാധിപസമിതി:
മാനേജിങ് എഡിറ്റര്‍: ഫാ. അലോഷ്യസ് ഫെര്‍ണാന്റസ്
ചീഫ് എഡിറ്റര്‍: എന്‍.ജി.ശാസ്ത്രി
ജനറല്‍ എഡിറ്റര്‍: സി.പി.സുധാകരന്‍

ഒറ്റപ്രതി വില 10 രൂപ. വാര്‍ഷിക വരിസംഖ്യ 100 രൂപ

മേല്‍‌വിലാസം: ഓറ മാസിക, പറവൂര്‍, പുന്നപ്ര നോര്‍ത്ത്, ആലപ്പുഴ 688 014
e-mail: oraeditors@gmail.com

Monday, October 6, 2008

വിഴിഞ്ഞം പദ്ധതിയുടെ പേരിൽ കുടിയിറക്ക് പരിപാടി

വിഴിഞ്ഞം തുറമുഖ പദ്ധതിയെ സംബന്ധിച്ച് സർക്കരിനു വ്യക്തമായ രൂപം ഇപ്പോഴില്ല. പദ്ധതിയുടെ നടത്തിപ്പിന് വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് എന്ന പേരിൽ ഒരു സർക്കാർ കമ്പനി രൂപീകരിച്ചിട്ടിട്ടുണ്ട്. പദ്ധതിക്ക് എത്ര സ്ഥലം വേണമെന്നും അതിന്റെ നടത്തിപ്പിനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നും വ്യക്തമല്ല. എന്നാൽ അതിനിടെ സർക്കാർ സ്ഥലമെടുപ്പിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു.

പദ്ധതിക്ക് 227 കുടുംബങ്ങളെ മാത്രമെ ഒഴിപ്പിക്കേണ്ടിവരൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. എന്നാൽ വിഴിഞ്ഞം, വെങ്ങാനൂർ, പള്ളിച്ചൽ, കാഞ്ഞിരം‌കുളം, കോട്ടുകാൽ, തിരുപുരം എന്നീ ആറു പഞ്ചായത്തുകളിലെ എട്ടു ബ്ലോക്കുകളിൽപെടുന്ന 1,088 ഹെക്ടർ സ്ഥലത്ത് താമസിക്കുന്ന ആളുകൾക്ക് ഒരു പത്രപ്പരസ്യത്തിലൂടെ സെപ്തംബറിൽ സർക്കാർ ഒഴിഞ്ഞു പോകാൻ നോട്ടീസ് കൊടുത്തു.

പുനരധിവാസ പരിപാടി തയ്യാറാക്കാതെയുള്ള കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ സ്ഥലവാസികൾ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശത്തിൽ‌പെടുന്ന കാഞ്ഞിരംകുളത്ത് ഇന്ന് (ഒക്ടോബർ 6) ഒരു സാംസ്കാരിക സംഗമം നടക്കുകയുണ്ടായി. സി.ആർ.നീലകണ്ഠൻ, പ്രൊ. ജി.എൻ. പണിക്കർ എന്നിവരോടൊപ്പം സംഗമത്തിൽ ഞാനും പങ്കേടുത്തു.

ജനകീയ പ്രതിരോധ സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തിൽ പറയുന്നു:

കേരള ജനതയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയോടനുബന്ധിച്ച് കുടിയൊഴിപ്പിക്കപ്പെടുന്ന വലിയൊരു ജനവിഭാഗം കടുത്ത ആശങ്കയിലാണ്.

227 കുടുംബങ്ങളെയാണു കുടിയൊഴിപ്പിക്കാനുള്ളതെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രസംഗിച്ചിട്ടുണ്ടെങ്കിലും, സർക്കാർ ഉത്തരവ് പ്രകാരം ആരു പഞ്ചായത്തുകളിലായി 1,088 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അതുവഴി ആറായിരത്തോളം കുടുംബങ്ങൾ കുടിയൊഴിപ്പിക്കേണ്ടിവരും. ഈ ഏറ്റെടുക്കൽ തുറമുഖാവശ്യങ്ങൾക്കു മാത്രമല്ലെന്നും അനുബന്ധ വ്യവസായങ്ങൾക്കും കൂടിയാണെന്നും ഉത്തരവിൽ സൂചനയുണ്ട്.

പ്രസ്തുത ഉത്തരവ് വലിയൊരു ഭീഷണിയായാണ് പ്രദേശവാസികൾ കാണുന്നത്. ഇത് വലിയ പരിഭ്രാന്തിയും അങ്കലാപ്പും അസ്വസ്ഥതകളും ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിരിക്കുകയാണ്. അതിനാൽ ആ ഉത്തരവ് എത്രയും വേഗം പിൻ‌വലിക്കുവാൻ കനിവുണ്ടാകണമെന്ന് ഞങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടഭ്യർത്ഥിക്കുന്നു.

രണ്ടാമതായി മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ 227 കുടുംബങ്ങളെ മാത്രമെ ഒഴിപ്പിക്കേണ്ടിവരൂ എന്ന് കരുതിയാൽ പോലും അവരുടെ പുനരധിവാസം സുപ്രധാനമാണ്. ഒഴിപ്പിക്കപ്പെടുന്നവർക്ക് യോജിച്ച വിധത്തിൽ സ്ഥലം പുനരധിവാസത്തിൻ യോഗ്യമായവിധം ഏർപ്പാട് ചെയ്യാതെ കുടിയൊഴിപ്പിക്കുന്നത് എന്ത് ഉദ്ദേശ്യത്തോടെയായാലും തികച്ചും ജനദ്രോഹകരമായ പ്രവൃത്തിയായി മാത്രമെ കണക്കാക്കപ്പെടുകയുള്ളു.

വികസനം എന്തുകൊണ്ടും സ്വാഗതാർഹമാണ്. പക്ഷെ അതിന്റെ ഫലമായി ഒരു വിഭാഗം ജനങ്ങൾക്ക് പാർപ്പിടം നഷ്ടപ്പെടുവാനും അതുവഴി ജീവിതംതന്നെ ദുസ്സഹമാകുവാനും ഇടയായാൽ ആ പ്രവൃത്തികൊണ്ട് ഗുണത്തേക്കാളേറെ ദോഷമാണു ഉണ്ടാകുക എന്ന കാര്യം വിസ്മരിക്കത്തക്കതല്ല. അതിനാൽ പുനരധിവാസത്തിനുള്ള ഏർപ്പാടുകൾ പൂർത്തിയാക്കാതെ കുടിയൊഴിപ്പിക്കുവാനുള്ള എല്ലാ നീക്കങ്ങളും നിർത്തിവയ്ക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Sunday, October 5, 2008

വൈക്കത്തുനിന്ന് ചെങ്ങറയിലെത്തുമ്പോൾ

എൺപതില്പരം കൊല്ലം മുമ്പ് ഗാന്ധിജി കേരളത്തെക്കുറിച്ച് ഉയർത്തിയ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്.

കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വൈക്കം സത്യഗ്രഹം നടക്കുമ്പോൾ, അദ്ദേഹം എഴുതി: ‘ഒരുപാട് വിദ്യാഭ്യാസവും നല്ല ഭരണവും ജനങ്ങൾക്ക് ധാരാളം അവകാശങ്ങളുമുള്ള ഒരു പ്രദേശത്ത് തൊട്ടുകൂടായ്മ ഇത്ര വീറോടെ പാലിക്കുന്നത് എങ്ങനെയാണ്?

ഇന്ന് കേരളം വിദ്യാഭ്യാസപരമായി അന്നത്തേതിലും ഏറെ മുന്നിലാണ്. ഭരണം അന്നത്തേതിലേറെ നല്ലത്. അവകാശങ്ങളാണെങ്കിൽ അതിലുമേറെയുണ്ടിന്ന്.
പക്ഷെ സാധുജന വേദിയുടെ ആഭിമുഖത്തിൽ ഭൂരഹിതർ ചെങ്ങറയിൽ ഒരു വർഷം മുമ്പ് ആരംഭിച്ച സഹന സമരം തുടരുമ്പോൾ, ആ ചോദ്യം വീണ്ടും പ്രസക്തമാകുന്നു: ഇത്രയേറെ വിദ്യാഭ്യാസവും നല്ല ഭരണവും ജനങ്ങൾക്ക് അവകാശങ്ങളുമുള്ള ഒരു പ്രദേശത്ത് പാവപ്പെട്ട ജനങ്ങളെ ഇത്ര വീറോടെ ദ്രോഹിക്കുന്നത് എങ്ങനെയാണ്?

സ്വന്തം ചോദ്യത്തിന് ഗാന്ധി തന്നെ ഒരുത്തരം നൽകുകയുണ്ടായി: ‘ഇതാണ് പ്രാചീന രീതിയുടെ ഭംഗി. പാരമ്പര്യത്തിന്റെ അംഗീകാരമുണ്ടെങ്കിൽ അജ്ഞത പോലും അറിവായി സ്വീകരിക്കപ്പെട്ടെന്നിരിക്കും.
ഭരണകൂടം അതിന്റെ പാരമ്പര്യം തുടരുന്നു. ജനകീയ പ്രസ്ഥാനങ്ങൾ അവയുടെ പാരമ്പര്യവും. ചെങ്ങറ വൈക്കത്തിന്റെ തുടർച്ചയാണ്.

Thursday, October 2, 2008

എം.എൻ. രാവുണ്ണിയെ ജയിൽ മോചിതനാക്കുക

കേരളത്തലെ മുതിർന്ന രാഷ്ട്രീയപ്രവർത്തകരിലൊരാളും പോരാട്ടം കൺ‌വീനറുമായ എം.എ.രാവുണ്ണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയ ഭരണകൂട നടപടിയിൽ ഞങ്ങൾ ശക്തിയായി പ്രതിഷേധിക്കുന്നു.

സുനിൽ സാബു, വിനോദ് എന്ന രണ്ട് രാഷ്ട്രീയപ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലേടുക്കുകയും മൂന്ന് ദിവസം അന്യായമായി തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത അഗളി പൊലീസിന്റെ മനുഷ്യാവകാശലംഘനത്തിനെതിരെ എം.എൻ. രാവുണ്ണി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി കൊടുത്തിരുന്നു. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന പാലക്കാട് എസ്.പി. ഓഫീസിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എഴുപത് വയസ്സിലധികം പ്രായമുള്ള എം.എൻ.ഇന്നും കേരള രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന മുന്നണി പോരാളി ഭരണകൂടത്തിന്റെ ജനവിരുദ്ധതയെ തുറന്നുകാണിക്കുന്നതിലും രാഷ്ട്രീയ വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണു നടത്തിവരുന്നത്. സെസ്സിനു അനുമതി നൽകാനുള്ള ഭരണകൂടനീക്കം, ആദിവാസി ഭൂപ്രശ്നം, ചെങ്ങറ ഭൂസമരം തുടങ്ങി കേരളത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന ഭൂപ്രശ്നങ്ങളിലും മറ്റും തനതായ രാഷ്ട്രീയ നിലപാട് വെച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ പരസ്യമായി പ്രവർത്തിക്കുന്ന എം.എൻ.രാവുണ്ണിയെ രാഷ്ട്രീയമായി ഇല്ലാതാക്കനുള്ള ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണു അദ്ദേഹത്തിന്റെ അറസ്റ്റ് എന്ന് ഞങ്ങൾ സംശയിക്കുന്നു.

രാജ്യവ്യാപകമായി ഭരണകൂടം നടപ്പിലാക്കുന്ന അടിച്ചമർത്തലിന്റെ തുടർച്ച തന്നെയാണു എം.എൻ.രാവുണ്ണിയുടെ അറസ്റ്റ്. ഡോ. ബിനായക് സെൻ, എ.കെ. സെൻ ഗുപ്ത തുടങ്ങിയ മനുഷ്യാവകാശ രാഷ്ട്രീയ പ്രവറ്ര്ത്തകർ കാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് തടവറയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കിടന്നിട്ടുള്ള രാഷ്ട്രീയ തടവുകാരനാണു എം.എൻ.രാവുണ്ണി. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി നമ്മുടെ സാമൂഹ്യസ്ഥിതിയിൽ ഉയർന്നുവന്ന മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഭാഗമായാണു അദ്ദേഹം ജയിൽമോചിതനായത്. വീണ്ടും അദ്ദേഹത്തെ തികച്ചും നിയമവിരുദ്ധമായി തടവിൽ അടയ്ക്കാനുള്ള ഭരണകൂടനീക്കം തികച്ചും അപലപനീയമാണ്.

രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകാശമാണ്. അത് തടയുന്നതിനുള്ള് നീകം ജനാധിപത്യ ഭരണകൂടത്തിനു ഭൂഷണമല്ല. അതുകൊണ്ട് എം.എൻ.രാവുണ്ണിയെ അന്യായമായി തടവിലാക്കിയ നടപടി ഉടൻ പിൻ‌വലിച്ച് അദ്ദേഹത്തെ നിരുപാധികം മോചിതനാക്കണമെന്ന് ഞങൽ ആവശ്യപ്പെടുന്നു.

ഗ്രോ വാസു, കെ.ജി.ശങ്കരപ്പിള്ള, കെ. വേണു, അഡ്വ.പി.എ.പൌരൻ (പി.യു.സി.എൽ. സംസ്ഥാന സെക്രട്ടറി), അഡ്വ. ചന്ദ്രശേഖരൻ (പി.യു.സി.എൽ. സംസ്ഥാന പ്രസിഡന്റ്), ഡോ. അബ്ദുൾ സലാം (എൻ.സി.എച്ച്.ആർ.ഒ. സെക്രട്ടറി), എൻ. സുബ്രഹ്മണ്യൻ, ഡോ. പി. ഗീത, പ്രൊ. പി. കോയ, അഡ്വ. തുഷാർ സാരത്ഥി എന്നിവരോടൊപ്പം ഞാനും ഒപ്പുവെച്ച ഒരു പ്രസ്താവനയാണു മുക്കളിൽ കൊടുത്തിട്ടുള്ളത്.

ഇവിടെ പിടിപ്പത് പണി, പിന്നെ എന്തിനീ ഡൽഹി ഇടപാട്?

ഈയാഴ്ച കേരള കൌമുദിയിലെ ‘നേർക്കാഴ്ച’ പംക്തിയിൽ കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്താനുള്ള സി.പി.എം. തീരുമാനത്തിന്റെ ഔചിത്യം പരിശോധിക്കുന്നു.

പ്രിന്റ് എഡിഷനിൽ ആറാം പേജിൽ

ഓൺലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ http://www.keralakaumudi.com/news/100208M/feature.shtml

ഇംഗ്ലീഷ് പരിഭാഷ KERALA LETTER ബ്ലോഗിൽ