Friday, October 31, 2008

ചെങ്ങറയിലെ സുഖവാസം: ചില സംശയങ്ങള്‍

കൃഷിഭൂമി ആവശ്യപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ചെങ്ങറയില്‍ സമരം ചെയ്യുന്ന ആയിരക്കണക്കിന് ഭൂരഹിതരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്. തോട്ടമുടമയുടെ ചിലവില്‍ കഴിയുന്ന ഗൂണ്ടകളെയും തോട്ടം തൊഴിലാളികളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ കുറച്ചു കാലമായി സി.പി.എം. ശ്രമിച്ചുവരികയാണ്. ഭയമൊ പക്ഷപാതമൊ കൂടാതെ നീതിപൂര്‍വം പ്രവര്‍ത്തിക്കാമെന്ന ഭരണഘടനാപരമായ പ്രതിജ്ഞ അവഗണിച്ചുകൊണ്ട് പാര്‍ട്ടിക്ക് വിധേയനായി കഴിയാനുള്ള ബാദ്ധ്യത നിറവേറ്റുകയാണ് മുഖ്യമന്ത്രി ആ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത്.

ഒരു ലക്ഷം രൂപ കൊണ്ട് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പതിനഞ്ച് മാസം സുഖജീവിതം നയിക്കാമെങ്കില്‍ എന്തിനാണ് 20 മന്ത്രിമാര്‍ക്കും 140 എം.എല്‍.എ. മാര്‍ക്കുമായി കോടിക്കണക്കിന് രൂപ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഒരോ കൊല്ലവും ബജറ്റില്‍ വകയിരുത്തുന്നത്?

ചെങ്ങറയില്‍ കഴിയുന്നവര്‍ തുറന്ന ജീവിതമാണ് നയിക്കുന്നത്. അവര്‍ ചിലവിനുള്ള പണം എങ്ങനെ കണ്ടെത്തുന്നെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. മുഖ്യമന്ത്രി പറയുന്നതുപോലെയാണ് കാര്യങ്ങളെങ്കില്‍ തന്നെയും ഭൂമി കിട്ടിയാല്‍ ഉപജീവനം നടത്താന്‍ തങ്ങള്‍ക്കാകുമെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണ്.

രാഷ്ട്രീയ കക്ഷികളുടെ തണലില്‍ അറിയപ്പെടുന്ന വരുമാനമാര്‍ഗ്ഗങ്ങളില്ലാത്ത ധാരാളം ആളുകളുണ്ട്. അവരില്‍ പലരും നാട്ടില്‍ സുഖമായി കഴിയുക മാത്രമല്ല കുടുംബസമേതം വിദേശത്തും സുഖവാസത്തിന് പോകാറുണ്ട്. അവര്‍ അതിനുള്ള പണം എങ്ങനെയാണ് കണ്ടെത്തുന്നതെന്നുകൂടി മുഖ്യമന്ത്രി വെളിപ്പെടുത്തുമോ?

കൃഷി ചെയ്യാന്‍ ഭൂമി ആവശ്യപ്പെടുന്നവരോട് വേണമെങ്കില്‍ കേറിക്കിടക്കാന്‍ പത്തു സെന്റ് കൊടുക്കാമെന്ന് പറയുമ്പോള്‍ ഭരണകൂടം അവരെ കാണുന്നത് ജന്മി കുടിയാനെ കണ്ടതുപോലെയാണെന്ന് വ്യക്തമാകുന്നു.

No comments: