Saturday, August 25, 2018


ഇനി ഒരു പുതിയ കേരളം ഉണ്ടാകുമോ?
ബി. ആര്‍.പി. ഭാസ്കര്‍
എന്റെ കുട്ടിക്കാലത്തെ ഒരു പാഠപുസ്തകത്തിലെ കുട്ടിക്കവിതയുടെ അവസാന വരികള്‍ ഇങ്ങനെയായിരുന്നു: “മഴ മാറി തെളിയുമ്പോള്‍ തിരുവോണം നമുക്കെല്ലാം”.  ഋതുക്കളും മനുഷ്യജീവിതവുമായുള്ള ബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ ആ കവിതയിലുണ്ടായിരുന്നു. “മഞ്ഞുകാലം വരുന്നേരം മാവുതോറും പൂവ് കാണാം, മഞ്ഞു നീങ്ങി വേനലായാല്‍ മാമ്പഴത്തിന്‍ കാലമായി” അങ്ങനെ പോകുന്നു അത്. പിന്നെയാണ് മഴ വരുന്നത്. ഇക്കൊല്ലം മഴമാറി തെളിഞ്ഞപ്പോള്‍ ഓണവും പെരുന്നാളും ആഘോഷിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല നമ്മള്‍. അത്രയ്ക്ക് വലിയ ഒരു ദുരന്തമാണല്ലോ നാട് കണ്ടത്.
മഴക്കാലത്ത് എന്റെ മനസ് മയിലുമധികം മദിക്കുന്നു എന്ന് നമ്മുടെ ഒരു കവി പാടുകയുണ്ടായി. വിനോദസഞ്ചാരികള്‍ക്കായി മണ്‍സൂണ്‍ ടൂറിസം സംഘടിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ഇടയ്ക്ക് പദ്ധതിയിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പലരും മഴയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഭീതിയോടെ എഴുതി. പ്രകൃതിയില്‍ നിന്ന് നാം എത്ര അകന്നിരിക്കുന്നു! നാം പ്രണയിച്ച മഴ ശതുവായി മാറുകയായിരുന്നില്ല. മഴവെള്ളത്തിന്റെ വഴിമുടക്കി നാം മഹാപ്രളയം സൃഷ്ടിക്കുകയായിരുന്നു. .
വനനശീകരണവും അതിന്റെ ഫലമായുണ്ടാകുന്ന ജൈവവൈവിദ്ധ്യ നാശവും കാലാവസ്ഥയെയും നമ്മുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് ശാസ്തീയമായ പഠനങ്ങളുണ്ട്. അതെല്ലാം പരിസ്ഥിതിമൌലികവാദികള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥകളെന്നു  പറഞ്ഞു തള്ളിക്കൊണ്ട് വിനാശകരമായ പദ്ധതികളുമായി മുന്നോട്ടു പോകുന്ന വികസനമൌലികവാദികളായ ഭരണാധികാരികളുടെ പട്ടിക ഡോണാള്‍ഡ ട്രമ്പ്‌ മുതല്‍ നരേന്ദ്ര മോദിയും പിണറായി വിജയനും വരെ നീളുന്നു.
അമ്മയെ തല്ലിയാലും രണ്ടുപക്ഷമുള്ള നാട്ടില്‍ ദുരന്തത്തിന്റെ  കാരണങ്ങളെ കുറിച്ച് ഏകാഭിപ്രായം പ്രതീക്ഷിക്കാനാവില്ല. എങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സത്യസന്ധമായ അന്വേഷണം ആവശ്യമാണ്‌. മഴ പെയ്യാന്‍ കാട് വേണ്ടെന്ന് വാദിച്ച ഒരു നേതാവ് നമുക്കുണ്ടായിരുന്നു. അദ്ദേഹം അതിനു തെളിവും നല്‍കി: കാടില്ലാത്ത കടലിലും മഴയുണ്ട്! ഉങ്ങനെയൊക്കെ ചിന്തിക്കുന്ന നിരവധി പേര്‍ സാക്ഷരകേരളത്തിലുണ്ട്. സാക്ഷരതാകണക്കുകളില്‍ പരിസ്ഥിതിസാക്ഷരത ഉള്പ്പെടുന്നില്ലല്ലോ. 
താത്വികമായ അവലോകനങ്ങള്‍ക്കൊന്നും മുതിരാതെ, നീണ്ടകാല ജീവിതത്തില്‍ കണ്ടറിഞ്ഞ ചില കാര്യങ്ങള്‍ മാത്രം ഇവിടെ പറയാം. ഞാന്‍ 1944ല്‍ ആണ് മലയാള പത്രങ്ങള്‍ വായിച്ചു തുടങ്ങിയത്. അക്കാലത്ത് പത്രങ്ങളിലൊന്നും ഇല്ലാതിരുന്ന പല വാക്കുകളും ഇപ്പോള്‍ കാണാം. അതിലൊന്നാണ് ഉരുള്‍പൊട്ടല്‍. ആ പ്രതിഭാസം കേരളത്തില്‍ പ്രത്യക്ഷപ്പെട്ടത് 1970കളിലാണ്. ആദ്യം ഉരുള്‍പൊട്ടല്‍ റിപ്പോര്ട്ടുകള്‍ വന്നത് തിരുവതാംകൂറിലെ മലയോരങ്ങളില്‍ നിന്നാണ്. രണ്ടോ മൂന്നോ പതിറ്റാണ്ട് കഴിഞ്ഞ് മലബാറിലെ മലയോരങ്ങളില്‍ നിന്നും ഉരുള്‍പൊട്ടല്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. വനംകയ്യേറ്റ ചരിത്രത്തിനു പിന്നാലെയാണ് ഉരുള്‍പൊട്ടല്‍ ചരിത്രം നീങ്ങിയത്. ഇത്തവണ മിക്ക ജില്ലകളിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. കയ്യേറ്റക്കാര്‍ എല്ലായിടത്തും എത്തിയെന്നര്ത്ഥം.
വനംകയ്യേറ്റ ചരിത്രം രാഷ്ട്രീയ കേരളത്തിന്റെ ആദിവാസി വഞ്ചനയുടെ ചരിത്രം കൂടിയാണ്. കയ്യേറ്റം വ്യാപകമായി നടന്ന ഇടുക്കി, വയനാട് ജില്ലകള്‍ കൂടാതെ ചെങ്ങന്നൂര്‍, ആറന്മുള, പന്തളം, റാന്നി, ആലുവ, ചാലക്കുടി  എന്നിങ്ങനെ പല നഗരങ്ങളിലും മലപ്പുറം ജില്ലയിലും മഴ ഏറെ നാശം വിതക്കുകയുണ്ടായി. അതിവേഗ നഗരവത്കരണം നടക്കുന്ന ഇടങ്ങളാണ്‌ ഇവയെല്ലാം. വ്യവസായവത്കരണവും നഗരവത്‌കരണവും കൂടാതെയാണ് കേരളം കഴിഞ്ഞ നൂറ്റാണ്ടില്‍ വലിയ സാമൂഹിക പുരോഗതി നേടിയത്. പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറിയ ഇഞ്ചിനീയര്മാരും ഡോക്ടര്‍മാരും നഴ്സുമാരും ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ കണ്ടെത്തിയ എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും നാട്ടിലേക്ക് വന്‍തോതില്‍ പണം അയക്കുകയും അത് കെട്ടിട നിര്‍മ്മാണത്തിലും മറ്റ് മേഖലകളിലും എത്തുകയും ചെയ്‌തതോടെ ഗ്രാമങ്ങള്‍ നഗരങ്ങളായി, നഗരങ്ങള്‍ വന്‍നഗരങ്ങളായി. ഇപ്പോള്‍ വന്‍നഗരങ്ങള്‍ മെട്രോകളായിക്കൊണ്ടിരിക്കുന്നു. അഴിമതിക്കാരെ തൃപ്തിപ്പെടുത്തിക്കൊണ്ട് പാടങ്ങള്‍ നികത്തിയും കുന്നുകള്‍ നിരത്തിയും കായലുകള്‍ കയ്യേറിയും പാറകള്‍ പൊട്ടിച്ചും നാം നാട് വികസിപ്പിച്ചപ്പോള്‍ മഴ വെള്ളത്തിനു ഒഴുകിപ്പോകാന്‍ ഇടമുണ്ടാകണമെന്നു നാം ഓര്‍ത്തില്ല. പലയിടത്തും വെള്ളം പൊങ്ങി മന്ദിരങ്ങളുടെ രണ്ടാം നില വരെയെത്തി.
സന്ദര്‍ഭത്തിനൊത്തുയരാന്‍ ജനങ്ങള്‍ക്കും അധികാരികള്‍ക്കുമായെന്നതാണ് ഈ ദുരന്തകാലത്തെ കുറിച്ച് പറയാവുന്ന ഏറ്റവും നല്ല കാര്യം. വെള്ളം പൊങ്ങിയപ്പോള്‍ വീടുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ എതാനും കൊല്ലം മുമ്പ് മാത്രം രൂപീകരിക്കപ്പെട്ട ദേശീയ ദുരന്തനിവാരണ സേനയിലെ അംഗങ്ങളെ കൂടാതെ രക്ഷാപ്രവര്ത്തനം ചെയ്യുന്ന പാരമ്പര്യമുള്ള എല്ലാ സംസ്ഥാന കേന്ദ്ര ഏജന്സികളും സജീവമായി. നിരവധി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ തീരപ്രദേശത്തു നിന്നു സ്വന്തം വള്ളങ്ങങ്ങളുമായെത്തി ആയിരക്കണക്കിനാളുകളെ വെള്ളം കയറിയ വീടുകളുടെ മുകളില്നിന്ന്‍ രക്ഷപ്പെടുത്തി ക്യാംപുകളിലെത്തിച്ച മത്സ്യത്തൊഴിലാളികള്‍ എല്ലാവരുടെയും ഹൃദയത്തില്‍ ഇടം നേടി. ശ്രമകരമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഔദ്യോഗിക തലത്തില്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും കീഴ്തട്ടിലുള്ള ജീവനക്കാര്‍ മുതല്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കളക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥനിരയും അഭിനന്ദനം അര്‍ഹിക്കുന്നു.   
ഈ ദുരന്തം എത്ര ജീവനെടുത്തെന്നു വ്യക്തമല്ല. എല്ലാവരും ഔദ്യോഗിക മുന്നറിയിപ്പ് ഗൌരവത്തിലെടുത്ത് യഥാസമയം സുരക്ഷിത ഇടങ്ങളിലേക്ക് നീങ്ങിയിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാനാകുമായിരുന്നു. ഒരുപക്ഷെ അക്കൂട്ടത്തില്‍ പോകാനിടമില്ലാത്തവരും ഉണ്ടായിരുന്നിരിക്കാം. പല വീടുകളുടെയും മുകളിലുള്ള അലുമിനിയം മേല്ക്കൂര ടെറസില്‍ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതി ഇട്ടുകൊടുക്കുന്നതിനും അവരെ ഹെലികോപ്ടര്‍വഴി രക്ഷിക്കുന്നതിനും തടസമായി. ഈവിധ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംസ്ഥാന ദുരന്തനിവാരണ സംവിധാനം നടപടിക്രമങ്ങള്‍ ഉചിതമായ രീതിയില്‍ പരിഷ്കരിക്കണം.
പ്രകൃതിയെ കുറിച്ച് പാടിയതു കൂടാതെ കവികള്‍ പരിസ്ഥിതിനശീകരണത്തിനെതിരെ മുന്നറിയിപ്പുകളും തന്നിരുന്നു. അവ ഏറെയും അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ ഭൂമിക്ക് ചരമഗീതം രചിച്ചിട്ടാണ് ഒ.എന്‍.വി പോയത്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിച്ച അവസരങ്ങളുമുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരുടെ സംഘടനകളും ട്രേഡ് യൂണിയനുകളും പിന്തുണച്ച സൈലന്റ് വാലി വൈദ്യുതി പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഒരുദാഹരണം. ഒരു എല്‍ഡിഎഫ് സര്‍ക്കാരില്‍ പൊതുമരാമത്ത്മന്തിയായിരിക്കെയാണ് പി.ജെ.ജോസഫ് മലയോര ഹൈവേ ഉണ്ടാക്കാന്‍ പദ്ധതിയിട്ടത്. യുഡിഎഫ്‌ സര്‍ക്കാര്‍  വന്നപ്പോള്‍ എം.കെ.മുനീര്‍ അത് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ രണ്ട് പദ്ധതികളും നടപ്പിലായിരുന്നെങ്കില്‍ മലയോര മേഖലയുടെ അവസ്ഥ എന്താകുമായിരുന്നു?
തീരദേശത്തുകൂടി പോകുന്ന ദേശീയപാത ആറു വരിയാക്കാനുള്ള പരിപാടി പൊതുസമൂഹ സംഘടനകളുടെ എതിര്‍പ്പുമൂലം ഇതുവരെ തുടങ്ങാനായിട്ടില്ല. ഇത്തവണ വലിയ ക്ഷതം ഏല്‍ക്കാഞ്ഞ വന്‍നഗരങ്ങളിലൂടെ കടന്നു പോകുന്ന പാതയാനിത്. അവിടെ അശാസ്ത്രീയവും അനിയന്ത്രിതവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കില്‍ അതിന്‍റെ ആഘാതം നാം ഇപ്പോള്‍ കണ്ടതിലുമേറെ ഗുരുതരമായിരുന്നേനെ.  
എല്ലാത്തരം ഭിന്നതകളും മറന്നുകൊണ്ട് നടത്തിയ രക്ഷാപ്രവര്‍ത്തനം ഒരു പുതിയ കേരളം സൃഷ്ടിക്കാന്‍ ഒന്നിക്കാനുള്ള കഴിവ് കേരളത്തിനുണ്ടെന്ന്‍ തെളിയിച്ചിരിക്കുന്നു. പക്ഷെ അതിന് സങ്കുചിത രാഷ്ട്രീയ-സാമൂഹിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരുടെയും സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ട്. ഈ ദുരന്തം നല്‍കുന്ന ഏറ്റവും വലിയ പാഠം വികസനത്തിന്റെ കാര്യത്തില്‍ ഭരണാധികാരികള്‍ മൌലികവാദപരമായ സമീപനം തുടര്‍ന്നാല്‍ പ്രളയം  അവര്‍ക്കുശേഷമല്ല, അവരുടെ കാലത്ത് തന്നെയുണ്ടാകുമെന്നതാണ്.  (മാധ്യമം ദിനപത്രത്തിന്റെ കാഴ്ചപ്പാട് പംക്തിയില്‍ പ്രസിദ്ധീകരിച്ച ലേഖനം) 

Saturday, August 11, 2018

വിശ്വാസികളുടെ പീഡനാനുഭവം
ബി.ആര്‍.പി. ഭാസ്കര്‍                                                                                        മാധ്യമം
സ്ത്രീപീഡനാരോപപണം നേരിടുന്ന ഒരു ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ഏതാനും ദിവസം മുമ്പ്  പഞ്ചാബിലേക്ക് തിരിച്ച കേരള പോലീസ് സംഘത്തെ കുറിച്ച് ഇതെഴുതുന്ന സമയത്ത് ഒരു വിവരവുമില്ല. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് ഒരു കത്തെഴുതിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. അതിന്റെ വെളിച്ചതതില്‍  അദ്ദേഹത്തെ കാണാന്‍ ഡല്‍ഹിയില്‍ പോലീസ് നടത്തിയ വിഫലശ്രമത്തെ കുറിച്ച പരിഹാസം കലര്‍ന്ന ചില പരാമര്‍ശങ്ങള്‍ മാത്രമാണ് ഇതിനിടെ കാണാനിടയായത്. സഭാധികൃതരെയും ഭാരണാധികാരികളെയും പോലെ മാധ്യമ പ്രവര്‍ത്തകരും ഈ വിഷയം എങ്ങനെയാന് കൈകാര്യം ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങുകയാണെന്ന് തോന്നുന്നു.
രണ്ട് വ്യത്യസ്ത സഭകളിലെ പുരോഹിതര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. രണ്ട് സഭകളും കേരള സമൂഹത്തില്‍ ഗണ്യമായ സ്വാധീനമുള്ളവയാണ്. സഭാനേതൃത്വങ്ങളെ രാഷ്ടീയ കക്ഷികള്‍ കാണുന്നത് വോട്ടുബാങ്ക് നിയന്ത്രിക്കുന്നവരായാണ്. ഇതെല്ലാം പോലീസിനെ മെല്ലെ പോകാന്‍  പ്രേരിപ്പിക്കുന്നുണ്ടാകാം.
പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ ഒരു പുതിയ കാര്യമല്ല. അത് എല്ലാ മതവിഭാഗങ്ങളുടെയും ചരിത്രത്തിലുള്ളതാണ്. അതിനെതിരെ വിശ്വാസികള്‍ ശബ്ദമുയര്‍ത്താന്‍  തുടങ്ങിയിരിക്കുന്നു എന്നതാണ്  പുതയ കാര്യം.  യൂറോപ്പിലും  അമേരിക്കയിലും തുറന്നു പറച്ചില്‍ അര നുറ്റാണ്ട് മുമ്പ് തുടങ്ങി. ഒരു പഴയ മാര്പാപ്പ  ഉള്‍പ്പെടെ കത്തോലിക്ക സഭയിലെ നിരവധി പുരോഹിതരുടെ അവിഹിത ബന്ധങ്ങളുടെ വിവരങ്ങള്‍ ഇപ്പോള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാണ്.
കത്തോലിക്കാ പുരോഹിതരില്‍ ഒന്നര ശതമാനം മുതല്‍  അഞ്ചു ശതമാനം വരെ കഴിഞ്ഞ അര നൂറ്റാണ്ടു കാലത്ത് ലൈംഗിക പീഡന കേസുകളില്‍ ഉള്‍പ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായിരുന്ന ആര്‍ച്ച്ബിഷപ്പ് സില്‍വാനോ മരിയാ തോമാസി2009ല്‍ പറയുകയുണ്ടായി. ഈ കണക്ക് മറ്റ് സഭകളുടെയും വിഭാഗങ്ങളുടെയും കണക്കുകള്‍ക്ക് സമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈശോ സഭയുടെ കീഴിലുള്ള അമേരിക്കയിലെ സാന്താ ക്ലാരാ സര്‍വകലാശാലയിലെയും സ്റ്റാന്ഫോര്‍ഡ്‌ സര്‍വകലാശാലയിലെയും രണ്ട് പ്രൊഫസര്‍മാര്‍ ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ ഏതാണ്ട് നാല് ശതമാനം കത്തോലിക്ക പുരോഹിതര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. പൊതുസമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍  ഏര്‍പ്പെടുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടി വരുമത്രേ. 
എല്ലാ രാജ്യങ്ങളിലും ആദ്യകാലത്ത് വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ ആരോപണവിധേയരെ സംരക്ഷിക്കുവാന്‍ ശ്രമങ്ങള്‍ നടന്നു. ആ നീലയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതിനെ ഒരു സമാന സംഭവ വികാസമായി കാണാം. പക്ഷെ സാമൂഹിക വികസന സൂചികകളില്‍  വികസിതരാജ്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന കേരളം വിശാസികളുടെ പീഡനാനുഭവത്തിന്റെ കാര്യത്തില്‍  അര നൂറ്റാണ്ട് പിന്നില്‍ നില്‍ക്കേണ്ടതുണ്ടോ?
അമേരിക്കയില്‍ സര്‍വൈവേഴ്സ് നെറ്റ്‌വര്‍ക്ക് ഓഫ് ദോസ് അബ്യൂസ്ഡ ബൈ പ്രീസ്റ്റ്സ് (Survivors Network of those Abused by Priests അഥവാSNAP) എന്ന പേരില്‍ ഇരകള്‍ തന്നെ സംഘടിച്ച് സമാനമായ ദുരിതാനുഭവത്തില്‍ നിന്ന് മറ്റുള്ളവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. വൈദിക പീഡനങ്ങളെ കുറിച്ച അന്വേഷിക്കണമെന്ന അതിന്റെ ആവശ്യം അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി അംഗീകരിച്ചില്ല. പക്ഷേ പീഡകരെ മാത്രമല്ല അവരെ സംരക്ഷിക്കുന്നവരെയും   രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അത് പ്രവര്ത്തിക്കുന്നു. ഏറ്റവുമധികം കത്തോലിക്കരുള്ളത്  മൂന്നാം ലോകത്താണെന്നും അവിടെ ബാലപീഡനം ഒളിപ്പിക്കാന്‍ എളുപ്പമാണെന്നും അതിന്റെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
പുരോഹിതശൃംഘയുടെ കീഴ്തട്ടുകളിലുള്ള  ചിലര്‍ക്കെതിരെ  കേരളത്തില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നടപടി ഉണ്ടായിട്ടുണ്ട്. വിശ്വസനീയമായ തെളിവുള്ളപ്പോള്‍   ഉന്നത സ്ഥാനീയര്‍ക്കെതിരെയും  നടപടി എടുക്കാനുള്ള ആര്‍ജ്ജവം നമ്മുടെ ഭരണാധികാരികള്‍ക്കുണ്ടാക ണം. അതിനു അവരെ സഹായിക്കുമെന്ന പ്രതീക്ഷയില്‍ ചില സമീപകാല വിദേശ വാര്‍ത്തകള്‍ കൂടി അവതരിപ്പിക്കട്ടെ.
വത്തിക്കാന്‍ ഭരണകൂടത്തിലെ ധനകാര്യ മന്ത്രിയായ കരദ്ദിനാള്‍ ജോര്‍ജ് പെല്‍ (Pell) ഒന്നിലധികം ലൈംഗിക പീഡനാരോപണ കേസുകളില്‍ ആസ്ത്രേലിയയില്‍ വിചാരണ കാത്തു കഴിയുകയാണ്. സ്വന്തരാജ്യത്ത് പോയി വിചാരണ നേരിടാനായി മാര്‍പ്പാപ്പ അദ്ദേഹത്തിനു അവധി നല്‍കിയിട്ടുണ്ട്. വളരെ കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളുടെ പേരിലാണ് മെല്‍ബണിലും സിഡ്നിയിലും  ആര്‍ച്ച്ബിഷപ്പ് ആയിരുന്ന 77കാരനായ  അദ്ദേഹത്തിനെതിരായ കേസുകള്‍. അദ്ദേഹം കുറ്റം നിഷേധിച്ചിട്ടുണ്ട്. ആസ്ത്രിയ, ബെല്‍ജിയം തുടങ്ങി പല രാജ്യങ്ങളിലും ബിഷപ്പുമാര്‍ക്കെതിരെ കേസുകള്‍ നടക്കുന്നുണ്ട്. 
ചില ഉന്നതര്‍ക്കെതിരെ മാര്‍പ്പാപ്പ  തന്നെ ആരോപണങ്ങളെ തുടര്‍ന്ന് നടപടി എടുത്തിട്ടുണ്ട്. ഡോമിനിക്കന്‍  റിപബ്ലിക്കിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന പോളണ്ടില്‍ നിന്നുള്ള ജോസഫ് വെസലോവസ്കിയെ അദ്ദേഹം പുറത്താക്കി. ക്രിമിനല്‍ കോടതി വിചാരണയ്ക്ക് മുമ്പ് വെസലോവസ്കി മരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കത്തില്‍ ലൈംഗികാരോപണങ്ങളുടെ കാര്യത്തില്‍ മൃദുസമീപമം സ്വീകരിച്ചിരുന്നു. എന്നാല്‍ താന്‍ മാപ്പ് കൊടുത്ത ഒരു പാതിരി പീഡനം തുടരുന്നതായി അറിഞ്ഞതോടെ അദ്ദേഹം നിലപാട് കടുപ്പിച്ചു.
പീഡനം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍  പീഡനത്തേക്കാള്‍ ഹീനമാകാം. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്ഭിണിയായതിന്റെ  ഉത്തരവാദിത്വം അച്ചനില നിന്ന് അച്ഛന്‍ ഏറ്റെടുക്കുന്നതും ഉഭയസമ്മത പ്രകാരമുള്ള വേഴ്ചയായിരുന്നുവെന്ന് കുട്ടിയെക്കൊണ്ട് പറയിപ്പിക്കുന്നതും ഒരുവിധത്തിലും ന്യായീകരിക്കാവുന്നതല്ല. തുല്യത ഇല്ലാത്തിടത്ത് ഉഭയസമ്മതത്തിനെന്ത്  പ്രസക്തിയാണുള്ളത്?
ഏതു മതത്തില്‍ പെട്ടവരായാലും  പുരോഹിതന്മാര്‍ നടത്തുന്ന  പീഡനങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റങ്ങളാണ്. അവയ്ക്ക് മതവുമായി ബന്ധമില്ല. മത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാന്‍ കുറ്റവാളികളെ അനുവദിച്ചുകൂടാ. ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ 

സിസ്റ്റര്‍ അഭയയുടെ ദാരുണാന്ത്യത്തിനു ശേഷമുള്ള കാല്  നൂറ്റാണ്ടു കാലത്ത്  പുരോഹിതര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളോടുള്ള സമൂഹത്തിന്റെ, പ്രത്യേകിച്ച്  വിശ്വാസികളുടെ, സമീപനത്തില്‍ ഗുണപരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന സൂചന നല്‍കുന്നു. സമൂഹത്തിനൊത്ത് മാറാന്‍ ഭരണകൂടത്തിനാകണം.(മാധ്യമം, ഓഗസ്റ്റ് 9, 2018)