Thursday, June 13, 2013

പൊലീസിന്റെ നിയമബാഹ്യ അജണ്ടകൾ

ബി.ആർ.പി. ഭാസ്കർ

ഐ.പി.എൽ. വാതുവെയ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കേരള ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് നാലാഴ്ചക്കുശേഷം ജാമ്യം ലഭിച്ചിരിക്കുന്നു. ഡൽഹി പൊലീസ് മുംബായിൽ പോയാണ് അറസ്റ്റ് നടത്തിയത്. ശ്രീശാന്ത് പൊലീസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്തെന്നതിന് പ്രഥമദൃഷ്ട്യാ തെളിവൊന്നും ഹാജരാക്കപ്പെട്ടിട്ടില്ല. വിദേശത്തു കഴിയുന്ന അധോലോക നായകന്മാരുമായി ശ്രീശാന്തിന് ബന്ധമുണ്ടെന്നു പറഞ്ഞുകൊണ്ട് മാഫിയാ സംഘങ്ങളെ നിയന്ത്രിക്കാനായി മഹാരാഷ്ട്രാ സർക്കാരുണ്ടാക്കിയ ‘മകോക്ക’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കരിനിയമവും പ്രയോഗിക്കപ്പെട്ടു. ജാമ്യം അനുവദിച്ച ജഡ്ജി ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചിറ്ട്ടുണ്ട്.  ഇതെല്ലാം പൊലീസിന് നിയമബാഹ്യമായ അജണ്ടയുണ്ടോ എന്ന സംശയം ഉയർത്തുന്നു.

ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതൽ ഡൽഹി പൊലീസ് പലതും വിളിച്ചുപറയുകയും മാദ്ധ്യമങ്ങൾ അവ ആവേശത്തോടെ പ്രചരിപ്പിക്കുകയും ചെയ്തു. മലയാള മാദ്ധ്യമങ്ങൾ വിഷയം കൈകാര്യം ചെയ്ത രീതി പരിശോധിക്കുമ്പോൾ ചാരക്കേസ് അനുഭവത്തിൽ നിന്നും ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. പഠിച്ചെങ്കിൽ തന്നെ അത് വിസ്മരിച്ചിരിക്കുന്നു. കേസ് ദുർബലമാണെന്ന അറിവാകണം മകോക്ക പ്രയോഗിക്കാൻ കാരണമായത്. ഇത്തരം കരിനിയമങ്ങൾ പൊലീസിന് പ്രിയങ്കരമാകുന്നത് ജാമ്യം തടയാൻ സഹായിക്കുന്നു എന്നതു കൊണ്ടു മാത്രമല്ല. അവ പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കാനുള്ള ബാദ്ധ്യതയിൽ നിന്ന് പൊലീസിനെ ഒഴിവാക്കുന്നു. പകരം കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിയിൽ നിക്ഷിപ്തമാകുന്നു.

ടാഡാ, പോട്ടാ എന്നീ ഭീകരവിരുദ്ധ നിയമങ്ങളിലും ഇത്തരം വ്യവസ്ഥകളുണ്ടായിരുന്നു. രണ്ടും ദുരുപയോഗപ്പെടുത്തപ്പെട്ടു. അതിനാൽ ശക്തമായ എതിർപ്പുണ്ടാവുകയും അവ ഉപേക്ഷിക്കാൻ കേന്ദ്രം നിർബന്ധിതമാവുകയും ചെയ്തു. അത്തരത്തിലുള്ള നിയമം കൂടാതെ അധോലോക സംഘങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന പൊലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് മഹാരാഷ്ട്രാ സർക്കാർ 1999ൽ മകോക്ക ഉണ്ടാക്കിയത്. അത് 2002ൽ ഡൽഹിയിലേക്ക് നീട്ടപ്പെട്ടു. ഇത്തരം നിയമങ്ങൾ കുറുക്കുവഴികൾ നൽകിയിട്ടും പൊലീസിന് അവ ഉപയോഗിച്ചു കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാറില്ല. ഔദ്യോഗിക കണക്കുകളനുസരിച്ച് 76,000 പേർക്കെതിരെയാണ് ടാഡാ പ്രകാരം കേസെടുത്തത്. എന്നാൽ ശിക്ഷിക്കപ്പെട്ടത് 1.3 ശതമാനം പേർ മാത്രം. പോട്ട പ്രകാരം 1,031 പേർക്കെതിരെ കേസെടുക്കപ്പെട്ടു. അവിടെയും ശിക്ഷാനിരക്ക് ഏതാണ്ട് ഇതു തന്നെ. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനല്ല, സംശയിക്കുന്നവരെ ശിക്ഷ കൂടാതെ ദീർഘകാലം തുറുങ്കിലടക്കാനാണ് പൊലീസ് ഇത്തരം നിയമങ്ങളെ ആശ്രയിക്കുന്നതെന്ന് ഇതിൽനിന്നും മനസിലാക്കാവുന്നതാണ്.

ഡൽഹി പൊലീസ് മുംബായിൽ ചെന്ന് ശ്രീശാന്തിനെ പിടിച്ചുകൊണ്ടു പോയതിന്റെ പിന്നാലെ അവിടത്തെ പൊലീസും ഒരു വാതുവെയ്പ് കേസെടുത്തു. അന്വേഷണം സംബന്ധിച്ചു രണ്ടു കൂട്ടരും നൽകുന്ന വിവരങ്ങൾ അവർ ഒരു മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നെന്ന പ്രതീതി ജനിപ്പിക്കുന്നു. അടുത്ത കാലത്തുണ്ടായ തീവ്രവാദ സ്ത്രീപീഡന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളുടെ പേരിൽ പഴി കേൾക്കേണ്ടി വന്ന പൊലീസ് സേനകളും അവയെ നയിക്കുന്ന ഉദ്യോഗസ്ഥന്മാരും ഈ കേസുകളെ പ്രതിച്ഛായ നന്നാക്കാനുള്ള മാർഗ്ഗങ്ങളായി കാണുന്നുണ്ടാകാം.

വാതുവെയ്പ് ഒരു പുതിയ കാര്യമല്ല. ദാവൂദ് ഇബ്രാഹം രംഗപ്രവേശം ചെയ്യുന്നതിനു മുമ്പു തന്നെ മുംബായ് ഒരു വലിയ വാതുവെയ്പ് കേന്ദ്രമായിരുന്നു. ഒരു കാലത്ത് പത്രങ്ങളിൽ ദിവസേന വന്നിരുന്ന ന്യൂ യോർക്ക് കോട്ടൺ മാർക്കറ്റ് നിരക്കിനെ അടിസ്ഥാനമാക്കി വാതുവെയ്പ് സംഘടിപ്പിക്കുന്ന ദേശവ്യാപകമായ ഒരു സിണ്ടിക്കേറ്റ് ആ നഗരത്തിൽ പ്രവർത്തിച്ചിരുന്നു. അതിനെ തകർത്തത് മുംബായ് പൊലീസ് അല്ല, അമേരിക്കയിലെ പൊലീസ് ആണ്. ആ സിൻഡിക്കേറ്റിനുവേണ്ടി ഒരു ഇടനിലക്കാരൻ ന്യൂ യോർക്ക് മാർക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതായി അവർ കണ്ടെത്തുകയും അയാളെ പിടികൂടി, വിചാരണ നടത്തി ശിക്ഷിക്കുകയും ചെയ്തു. ഐ.പി.എൽ പോലുള്ള പരിപാടികൾ പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം രൂപകല്പന ചെയ്തിട്ടുള്ളതാണ്. വലിയ തോതിൽ കാശു മുടക്കാൻ കഴിവുള്ളവർക്ക് മാത്രമെ ടീം ഉണ്ടാക്കാനാകൂ. ടീമുകൾ കളിക്കാരെ ലേലത്തിൽ പിടിക്കുന്നു. സർക്കാർ നികുതി ഇളവ് നൽകി പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊക്കെ വാതുവെയ്പ് പോലുള്ള വഷളത്തങ്ങൾ വളർത്തുന്നതിൽ അത്ഭുതപ്പെടാനുണ്ടോ?

കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള ചുമതല പൊലീസ് സേനക്കുണ്ട്. ചുമതല നിർവഹിക്കുന്നതിൽ അത് തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫലമായി ചില തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സേനകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു വലിയ കുറ്റകൃത്യം നടക്കുമ്പോൾ ആരാണ് അന്വേഷണം നടത്തേണ്ടതതെന്ന് തീരുമാനിക്കാൻ തന്നെ എളുപ്പമല്ല. രണ്ട് ഇറ്റാലിയൻ പട്ടാളക്കാർ പ്രതികളായ കടൽക്കൊല കേസിന്റെ കാര്യത്തിൽ നാം ഇത് കണ്ടു. കേരള പൊലിസിൽ നിന്ന് ക്രൈം ബ്രാഞ്ചിലേക്കും പിന്നെ സി.ബി.ഐയിലേക്കും ഒടുവിൽ എൻ.ഐ.എയിലേക്കും അത് കൈമാറ്റം ചെയ്യപ്പെട്ടു. അതിനിടെ ഏത് നിയമപ്രകാരം കേസ് എടുണമെന്ന കാര്യത്തിൽ ചിന്താക്കുഴപ്പമുണ്ടായി. ഇനിയും അക്കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. നിയമബാഹുല്യവും അന്വേഷണ സംവിധാനങ്ങളുടെ ബാഹുല്യവും നീതിന്യായ പ്രക്രിയ അതീവ സങ്കീർണ്ണമാക്കിയിരിക്കുന്നു.   

കരിനിയമങ്ങൾ കൂടാതെ കഴിയില്ലെന്ന അവസ്ഥയിലാണ് ഭരണാധികാരികളും പൊലീസും. പൊതുജനാഭിപ്രായം മാനിച്ച് ഒരു കരിനിയമം പിൻ‌വലിക്കുമ്പോൾ സർക്കാർ സമാന വ്യവസ്ഥകളുള്ള മറ്റൊന്ന് കൊണ്ടുവരുന്നു. അങ്ങനെ ഏറ്റവും ഒടുവിൽ ഉണ്ടായതാണ് അൺലാഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ യുഎപിഎ. വേണ്ടത്ര തെളിവില്ലാതെയൊ കൃത്രിമമായി തെളിവുകളുണ്ടാക്കിയൊ, നിയമബാഹ്യമായ അജണ്ടകളുടെ അടിസ്ഥാനത്തിൽ, ഏതെങ്കിലും വ്യക്തികൾക്കൊ വിഭാഗങ്ങൾക്കൊ എതിരായി കേസെടുക്കുന്ന രീതി രാജ്യമൊട്ടുക്ക് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി. ഭരണകാലത്ത് കർണ്ണാടക പൊലീസ് അബ്ദുൾ നാസർ മ്‌അദനിക്കും തദ്ദേശീയരായ ചില മുസ്ലിം യുവാക്കൾക്കുമെതിരെ എടുത്ത കേസുകൾ പ്രത്യക്ഷത്തിൽ ഈ ഗണത്തിൽ പെടുന്നു. ഹിന്ദുത്വപക്ഷക്കാരായ പത്രപ്രവർത്തകരെ കൊല്ലാൻ പദ്ധതിയിട്ടെന്ന ആരോപണം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഡക്കാൺ ഹെറാൾഡ് റിപ്പോർട്ടറും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡി.ആർ.ഡി.ഓയിലെ യുവ ഗവേഷകനും നിരപരാധികളാണെന്ന് എൻ.ഐ.എ. കണ്ടെത്തിയതിനെ തുടർന്ന് കോടതി അവരെ കുറ്റവിമുക്തരാക്കി. യുഎപിഎ ചുമത്തിയിരുന്നതുകൊണ്ട്  ജാമ്യം നിഷേധിക്കപ്പെട്ട് മാസങ്ങൾ ജയിലിൽ കഴിഞ്ഞശേഷം പുറത്തു വന്ന് റിപ്പോർട്ടറെ പത്രം തിരിച്ചെടുത്തു. എന്നാൽ ഡി.ആർ.ഡി.ഓ ഗവേഷകൻ ഇപ്പോഴും പുറത്താണ്.

കേരളത്തിലും യുഎപി‌എ പ്രകാരം 100 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിൽ 92 പേർ മുസ്ലിങ്ങളാണ്. പ്രവാചകനിന്ദയുടെ പേരിൽ മൂവാറ്റുപുഴയിലെ കോളെജ് അദ്ധ്യാപകന്റെ കൈ വെട്ടിയതു സംബന്ധിച്ചും നാറാത്ത് സായുധ പരിശീലനം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടും ചാർജു ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളാണവർ. ഇന്ത്യൻ പീനൽ കോഡ് വകുപ്പുകളനുസരിച്ച് നടപടിയെടുക്കാനും കുറ്റക്കാരെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടാൽ ശിക്ഷിക്കാനും കഴിയുമെന്നിരിക്കെ യുഎപിഎ കൂടി ഉൾപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. ഈ നിയമപ്രകാരം നടപടി നേരിടുന്ന മറ്റുള്ളവർ നക്സലൈറ്റുകൾ ആണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യോഗം ചേരാനായി മാവേലിക്കരയിലെത്തിയെന്നല്ലാതെ അവർ എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പൊലീസ് ഭാഷ്യത്തിൽ പോലുമില്ല. നൂറു കോടി രൂപായുടെ ആകർഷണത്തിൽ നാം ഈയിടെ പാടുപെട്ട് മലയാളത്തിന് ശ്രേഷ്ഠപദവി നേടുകയുണ്ടായി. പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തിയില്ലെങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനത്തിന് കേന്ദ്രം വാഗ്ദാനം ചെയ്യുന്ന കോടികളുടെ പ്രലോഭനത്തിൽ യുഎപി‌എ പ്രയോഗം വ്യാപകമായെന്നിരിക്കും. (ജനയുഗം, ജൂൺ 12, 2013)

Wednesday, June 5, 2013

ജനസൌഹൃദ പൊലീസ് സേനയും പൊലീസ്‌സൌഹൃദ ജനങ്ങളും

ബി.ആർ.പി. ഭാസ്കർ

തിരുവിതാംകൂറിൽ പൊലീസ് സംവിധാനം നിലവിൽ വന്ന കാലത്തെ ഒരു തമാശക്കഥയുണ്ട്. പിൽക്കാലത്ത് ‘തീപ്പെട്ടിക്കോൽ’ എന്ന ദുഷ്പേരു നേടിക്കൊടുത്ത തൊപ്പിയും ധരിച്ച്  പൊലീസുകാരൻ രാത്രിയിൽ റോന്തു ചുറ്റുകയായിരുന്നു. മുമ്പിൽ ഒരാൾ നടക്കുന്നു. എവിടെയൊ കവടി നിരത്താൻ പോയിട്ട് മടങ്ങുന്ന കണിയാനാണ്. പൊലീസുകാരൻ ആൾ കള്ളനാണോ എന്ന് സംശയിക്കുന്നു. കാൽ‌പെരുമാറ്റം കേട്ടു കണിയാൻ തിരിഞ്ഞുനോക്കുമ്പോൾ നിലാവെളിച്ചത്തിൽ തൊപ്പിയുടെ മുകളിലെ ചുവപ്പ് ജ്വലിക്കുന്നു. തലയിൽ നെരിപ്പോടുള്ള അറുകൊല രക്തം ഊറ്റിക്കുടിക്കാനായി പിന്തുടരുകയാണെന്ന് കരുതി അയാൾ നടപ്പിന്റെ വേഗത കൂട്ടുന്നു. അത് പൊലീസുകാരന്റെ സംശയം ബലപ്പെടുത്തുന്നു. അയാളും വേഗത കൂട്ടുന്നു. അപ്പോൾ കണിയാൻ ഓടുന്നു. അതോടെ ആൾ കള്ളൻ തന്നെയെന്ന് ഉറപ്പിച്ച പൊലീസുകാരനും ഓടുന്നു.. പിടികൂടപ്പെടുമെന്നായപ്പോൾ കണിയാൻ നിലത്തു വീണുകൊണ്ട് പറയുന്നു: ‘ദാ കിടക്കുന്നു, കീന്തിക്കുടിച്ചോളൂ.’

കഥയിൽനിന്ന് അന്ധവിശ്വാസത്തിന്റെ അംശം മാറ്റിയാൽ അവശേഷിക്കുന്നത് പരസ്പര സംശയമാണ്. ഒരു നൂറ്റാണ്ടിലധികം കടന്നുപോയെങ്കിലും ആ സംശയത്തിന്റെ അംശം ഇപ്പോഴും നിലനിൽക്കുന്നു. പൊലീസുകാരെ കണ്ട്, പൊലീസുകാരാണെന്ന് തിരിച്ചറിഞ്ഞ്, പേടിച്ചോടുന്നവർ ആറ്റിലൊ കിണറ്റിലൊ വീഴുന്ന കഥകൾ ഇക്കാലത്ത് കേൾക്കാനുണ്ട്.

മനുഷ്യാവകാശ സംവാദങ്ങളിൽ പൊലീസും ജനങ്ങളും എതിർചേരികളിലാണ്. ഒരളവു വരെ അത് സ്വാഭാവികമാണ്. കാരണം പൊലീസ് അധികാരം പ്രയോഗിക്കുന്നവരും ജനങ്ങൾ അധികാരപ്രയോഗത്തിന് വിധേയരാകുന്നവരുമാണ്. ഇത് ജനാധിപത്യവ്യവസ്ഥയിൽ ഉണ്ടായിക്കൂടാത്ത വൈജാത്യമാണ്. എന്തെന്നാൽ, അടിസ്ഥാനപരമായി, ജനാധിപത്യ സമൂഹത്തിൽ മനുഷ്യാവകാശ സംരക്ഷകരുടെ ഒന്നാം നിര പൊലീസ് സേനയാണ്. പക്ഷെ അതിനെ ജനം സംശയത്തോടെ വീക്ഷിക്കുന്നു.

ഭരണകൂടം ഏതുതരത്തിലുള്ളതായാലും ക്രമസമാധാനപാലനത്തിന് പൊലീസ് സേന കൂടിയേ തീരൂ. കൊളോണിയൽ ഭരണകൂടം ഒന്നര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പൊലീസ് സംവിധാനത്തിന്റെ തുടർച്ചയാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. അതിനെ ജനാധിപത്യ വ്യവസ്ഥ്ക്ക് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കുന്ന കാര്യത്തിൽ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഭരണകൂടങ്ങൾ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ല. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളു.

ആന്ധ്ര പ്രദേശിലെ ഒരു മുൻ ഡി.ജി.പി. ഐ.പി.എസിലെ ഒരാദ്യകാല അനുഭവത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഒരു ഗ്രാമീണൻ അവിടെ വന്ന് തനിക്കൊരു പരാതിയുണ്ടെന്ന് പറഞ്ഞു. ഉടൻ തന്നെ ഇൻസ്പെക്ടർ അയാളെ തലങ്ങും വിലങ്ങും മർദ്ദിച്ചു. എന്നിട്ട് ചോദിച്ചു: “എന്താ തന്റെ പരാതി?” പരാതിക്കാരൻ പോയശേഷം യുവ ഐ.പി.എസ് ആഫീസർ ഇൻസ്പെക്ടറോട് അയാളെ എന്തിനാണ് തല്ലിയതെന്ന് ചോദിച്ചു. “സർ, ഇവിടെ വരുന്നവരാരും സത്യം പറയാനല്ല വരുന്നത്. ഒന്ന് പൂശിക്കഴിയുമ്പോൾ സത്യം പുറത്തുവരും” എന്നായിരുന്നു ഇൻസ്പെക്ടറുടെ മറുപടി. പൊലീസിന്റെ കൊളോണിയൽ-ഫ്യൂഡൽ പാരമ്പര്യത്തിൽ അധിഷ്ടിതമായ സമീപനമാണ് ആ വാക്കുകളിലുള്ളത്. ജനങ്ങളെ വിശ്വസിക്കാത്ത പൊലീസും പൊലീസിനെ വിശ്വസിക്കാത്ത ജനങ്ങളും ആ പാരമ്പര്യത്തിന്റെ ഭാഗമാണ്.

തെറ്റോ ശരിയോ ആകട്ടെ, ആ ഇൻസ്പെകടർക്ക് തന്റെ ചെയ്തിക്ക് ന്യായീകരണമായി പറയാൻ ഒരു കാരണമുണ്ടായിരുന്നു. ചില പ്രവൃത്തികൾക്ക് അതുണ്ടായില്ലെന്നിരിക്കും. എനിക്ക് നല്ല പരിചയമുള്ളയാളായിരുന്നു പ്രശസ്ത സിനിമാനടൻ സത്യൻ. തിരുവനന്തപുരത്തെ അമച്വർ നാടകവേദിയിലെ നടനെന്ന നിലയിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം തൈക്കാട് പൊലീസ് ട്രെയിനിങ് സ്കൂളിൽ പ്രവർത്തിക്കുന്ന കാലത്ത് സിനിമയിൽ പ്രവർത്തിക്കുന്നതിനുള്ള അവസരത്തെക്കുറിച്ച് അറിയിക്കാൻ അവിടെപോയി അദ്ദേഹത്തെ കാണുകയുണ്ടായി. ഞാൻ മദ്രാസിൽ പണിയെടുക്കുന്ന കാലത്ത് ഷൂട്ടിങ്ങിനായി വരുമ്പോൾ അദ്ദേഹത്തെ കാണുമായിരുന്നു. സത്യൻ ആലപ്പുഴയിൽ സബ്‌ഇൻസ്പെക്ടറായിരിക്കെ കസ്റ്റഡിയിലെടുത്ത ഒരാളെ വഴിനീളെ മർദ്ദിക്കുന്നതു കണ്ടതായി പ്രശസ്ത നിരൂപകൻ കെ.പി.അപ്പന്റെ ഒരു ലേഖനത്തിൽ വായിച്ചപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ അറിഞ്ഞത് നാടക-സിനിമാ നടനായ സത്യനെയാണ്, പൊലീസ് ഇൻസ്പെക്ടറായ സത്യനെയായിരുന്നില്ല എന്ന് അപ്പോൾ ബോധ്യപ്പെട്ടു.  

ഇടിവണ്ടി, നടയടി തുടങ്ങിയ പദപ്രയോഗങ്ങൾക്ക് കാരണമായ മുറകൾ യുക്തിസഹമായ വിശദീകരണം നൽകാനാവാത്ത കേവല ബലപ്രയോഗങ്ങളാണ്. ഇത് പൊലീസിന്റെയും മറ്റ് സായുധസേനകളുടെയും മാത്രം പ്രശ്നമല്ല. രാഷ്ട്രീയ-തൊഴിലാളി-യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളുൾപ്പെടെ എല്ലാ സംഘടിത സംവിധാനങ്ങളും ബലപ്രയോഗം നടത്താറുണ്ട്. ഗാന്ധിജി നിയമനിഷേധ സമരം ആരംഭിച്ച കാലത്തു തന്നെ പല നേതാക്കളും അത് അപകടകരമായ നീക്കമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം സമാധാനപരമായ സമരങ്ങളിലാണ് വിശ്വാസം അർപ്പിച്ചത്. സമാധാനപരമായി നടത്തുന്ന സമരങ്ങൾ ഭരണാധികാരികൾ ശ്രദ്ധിക്കുന്നില്ലെന്ന ധാരണയാണ് പലപ്പോഴും അക്രമത്തിന് കാരണമാകുന്നത്. ഭരണകൂടം സമരത്തിലേർപ്പെട്ടിരിക്കുന്നവർ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് കൂടുതൽ ക്രിയാത്മകമായി പ്രതികരിച്ചാൽ ഈ പ്രവണത തടയാനാകും.

ഏതാനും കൊല്ലം മുമ്പ് കേരളത്തിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും മൂന്നാം മുറ പ്രയോഗം ന്യായീകരിച്ചതായി പ്രശസ്ത ക്രിമിനോളജിസ്റ്റ് ജയിംസ് വടക്കുംചേരി എഴുതുകയുണ്ടായി. ആ അവസ്ഥ തന്നെയാകും ഒരുപക്ഷെ ഇപ്പോഴും മദ്ധ്യവർഗ്ഗത്തിനിടയിൽ നിലനിൽക്കുന്നത്. തങ്ങളിൽ ഒരാൾ ഇരയാകുമ്പോൾ മാത്രമാണ് അവർ സാധാരണയായി പ്രതിഷേധശബ്ദമുയർത്തുന്നത്. അവരാക്കട്ടെ അപൂർവ്വമായി മാത്രമെ  ഇരകളാകാറുള്ളു. എത്ര ജനപിന്തുണയുണ്ടായാലും തെറ്റ് തെറ്റു തന്നെയാണ്.

രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പൊലീസ് എന്ന ഖ്യാതി കേരളത്തിലെ സേനയ്ക്കുണ്ട്. കോമൺ‌വെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന മനുഷ്യാവകാശ സംഘടന തിരുവനന്തപുരത്തു നടത്തിയ പരിപാടിയിൽ ഒരുയർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഇത് അഭിമാനപൂർവ്വം ചൂണ്ടിക്കാട്ടിയപ്പോൾ സി.ബി.ഐ അഡിഷനൽ ഡയറക്ടറായിരുന്ന സി.എം. രാധാകൃഷ്ണൻ നായർ സമയോചിതമായ ഒരോർമ്മപ്പെടുത്തൽ നടത്തി: യു.പി.യേക്കാളും ബീഹാറിനേക്കാളുമൊക്കെ മെച്ചമാണെന്നേ അതിനർത്ഥമുള്ളു!

പൊലീസിന്റെ പ്രധാന പ്രവർത്തനങ്ങളായ കുറ്റാന്വേഷണവും കുറ്റം തടയലും ഫലപ്രദമായി നടത്തുന്നതിനു ജനങ്ങളുടെ സഹകരണം അനുപേക്ഷണീയമാണ്.  അതുറപ്പാക്കുന്നതിന് പൊലീസിനെ ജനസൌഹൃദമാക്കുന്നതിനോടൊപ്പം ജനങ്ങളെ പൊലീസ്‌സൌഹൃദമാക്കുകയും വേണം. (കേരള പൊലീസ് അസോസിയേഷൻ സ്മരണിക 2013)

Friday, May 31, 2013

യു.ഡി.എഫിലെ വീതംവെക്കൽ രാഷ്ട്രീയം

ബി.ആർ.പി. ഭാസ്കർ

തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ രാഷ്ട്രീയരംഗം ശിഥിലമായിരുന്നതുകൊണ്ട് സർക്കാരുകൾ അടിക്കടി  നിലം‌പൊത്തുകയും ഉദ്യോഗസ്ഥന്മാർ രാഷ്ട്രപതിയുടെ പേരിൽ ഭരണം നടത്തുകയും ചെയ്തിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റയ്ക്ക് അധികാരം നേടാനായി. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും പിളർന്നതോടെ ഒറ്റക്കക്ഷി ഭരണം സാദ്ധ്യമല്ലാത്ത അവസ്ഥയായി. അങ്ങനെ ഉടലെടുത്ത രാഷ്ട്രീയ അസ്ഥിരത മടികടക്കാൻ മൂന്നു പതിറ്റാണ്ടു കാലമായി നിലനിൽക്കുന്ന ഇരുമുന്നണി സംവിധാനം സഹായിച്ചിട്ടുണ്ട്. എന്നാൽ 1987നുശേഷം ഒരു കോൺഗ്രസ് മുഖ്യമന്ത്രിക്കും അഞ്ചു കൊല്ലത്തെ കാലാവധി പൂർത്തിയാക്കാൻ  കഴിഞ്ഞിട്ടില്ല.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് 1991 ജൂണിൽ മുഖ്യമന്ത്രിയായ കെ. കരുണാകരനെ കാലാവധിയുടെ ഒരു കൊല്ലത്തിലധികം ബാക്കി നിൽക്കെ കോൺഗ്രസിലെ എതിർഗ്രൂപ്പ് പുകച്ചു പുറത്തു ചാടിച്ചു. കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിനു കേന്ദ്ര മന്ത്രിസഭയിൽ ഇടംകൊടുത്തു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. കരുണാകരന്റെ വിശ്വസ്ഥനെന്ന് അറിയപ്പെട്ടിരുന്ന രമൺ ശ്രീവാസ്തവ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ചില സഹപ്രവർത്തകർ ഐഎസ്.ആർ.ഒ ചാരക്കേസിൽ കുടുക്കുകയും ആ സാഹചര്യം ഉപയോഗിച്ച് ആന്റണിയുടെ ശിഷ്യന്മാർ മുഖ്യമന്ത്രിക്കെതിരെ കരുക്കൾ നീക്കുകയുമായിരുന്നു. ചാരക്കേസ് കെട്ടുകഥയായിരുന്നെന്നും അതിന്റെ മറവിൽ നടന്ന കുരുക്കിടലുകളിൽ പത്രപ്രവർത്തകർ അറിഞ്ഞൊ അറിയാതെയൊ പങ്കാളികളായെന്നും ഇന്ന് നമുക്കറിയാം.

അടുത്ത തെരഞ്ഞെടുപ്പിൽ പുറത്തായ യു.ഡി.എഫ് 2001ൽ വീണ്ടും അധികാരം നേടുകയും ആന്റണി വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തെങ്കിലും 2004ൽ അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നു. ആ പുറത്താകലിനു കാരണക്കാരായത് എതിർഗ്രൂപ്പല്ല, സ്വന്തം അനുയായികൾ തന്നെയായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഉമ്മൻ ചാണ്ടിക്ക് അധികാരം കൈമാറിയിട്ട് ആന്റണി കേന്ദ്രത്തിലേക്ക് പോവുക്കയായിരുന്നു. 2006ലെ തെരഞ്ഞെടുപ്പ് തോൽ‌വിക്കുശേഷം 2011ൽ വിണ്ടും യു.ഡി.എഫിന്റെ ഊഴം വന്നു. ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി.

ഇതിനിടയിൽ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളാകെ മാറി മറിഞ്ഞു. കരുണാകരൻ കണ്ടെടുത്ത യുവനേതാവായിരുന്നു രമേശ് ചെന്നിത്തല. കരുണാകരൻ അദ്ദേഹത്തെ മന്ത്രിയാക്കുമ്പോൾ  വയസ് 27 മാത്രം. കെ. മുരളീധരൻ രാഷ്ട്രീയത്തിൽ വന്നശേഷം കരുണാകരന്റെ കീഴിൽ തനിക്ക് ഇനിയും മുന്നോട്ടു പോകാനാവില്ലെന്ന് മനസിലാക്കി ചെന്നിത്തല സ്വന്തം വഴി തേടി. ആന്റണിയിൽ നിന്ന് എ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്ത ഉമ്മൻ ചാണ്ടിയും കരുണാകരനോടും മുരളീധരനോടുമൊപ്പം പാർട്ടി വിട്ടു പോകാതിരുന്നവരെയും വിട്ടുപോയിട്ട് തിരിച്ചു വന്നവരെയുമൊക്കെ ഉൾപ്പെടുത്തി വിശാല ഐ.ഗ്രൂപ്പുണ്ടാക്കിയ രമേശ് ചെന്നിത്തലയും കൈകോർത്തപ്പോൾ കേരളത്തിലെ കോൺഗ്രസ് അവരുടെ കൈപ്പിടിയിലൊതുങ്ങി.
ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല യുഗ്മത്തിന്റെ കീഴിൽ കോൺഗ്രസിനുള്ളിൽ സമാധാനം നിലനിന്നതുകൊണ്ട് എല്ലാം ഭംഗിയായി  പോവുകയാണെന്ന് എല്ലാവരും ധരിച്ചു. യഥർത്ഥത്തിൽ അതിന്റെ കീഴിൽ കോൺഗ്രസിന്റെ അടിത്തറ സാമൂഹികമായി ചുരുങ്ങുകയും ശക്തി ക്ഷയിക്കുകയും ആണെന്ന് പലർക്കും മനസിലായില്ല. ജാതി സംഘടനകളുടെ സഹായത്തോടെ സാമൂഹികതലത്തിലെ വിടവ് നികത്താമെന്നാണ് യുഗ്മം കരുതിയത്. ആ സമീപനം വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചു വരാനാകുമെന്ന യു.ഡി.എഫിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ജാതിസംഘടനകളുടെ ശക്തികേന്ദ്രമെന്ന് കരുതപ്പെടുന്ന തിരുവിതാംകൂർ ഭാഗത്ത് കോൺഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

കഴിഞ്ഞ എട്ടു കൊല്ലക്കാലം നിലനിന്ന ആന്തരിക സമാധാനം തനിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തിട്ടുണ്ടെന്ന നിഗമനത്തിൽ രമേശ് ചെന്നിത്തല എത്തിയിട്ടുണ്ട്. അതിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. കോൺഗ്രസിനും ഗുണത്തേക്കാൾ ദോഷമാണുണ്ടായിട്ടുള്ളതെന്ന് അദ്ദേഹത്തിന് മനസിലായ ലക്ഷണമില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ പ്രശ്നത്തിന് പരിഹാരം കാണാതെ ചെന്നിത്തലയുടെ പ്രശ്നം പരിഹരിക്കാനുതകുന്ന ഒരൊത്തുതീർപ്പ് പ്രതീക്ഷിക്കാം. അപ്പോഴും ഒരു ചോദ്യം അവശേഷിക്കും: ഉമ്മൻ ചാണ്ടിക്ക് കാലാവധി പൂർത്തിയാക്കാനാകുമോ അതൊ മറ്റാരെങ്കിലുമായി അത് വീതം വെക്കേണ്ടി വരുമൊ? ഇക്കാര്യത്തിൽ നിർണ്ണായകമാവുക പ്രമുഖ ഘടകകക്ഷികളുടെ നിലപാടാകും. കരുണാകരന്റെയും ആന്റണിയുടെയും വീഴ്ച അനിവാര്യമാക്കിയത് അവരുടെ നിലപാട് മാറ്റമാണ്.

യു.ഡി.എഫ്. സർക്കാർ ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നെന്നും തങ്ങൾക്കു ഒന്നും തരുന്നില്ലെന്നും മുറവിളി കൂട്ടിയ സമുദായനേതാക്കളുടെ മക്കളും അനുയായികളും അവർ വഹിക്കുന്ന ചില സ്ഥാനങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായിരിക്കുന്നു! ഈ സ്ഥാനങ്ങളൊക്കെ രാഷ്ട്രീയ രക്ഷാധികാരികൾ സമ്മാനിച്ചതാണെന്ന് അവരുടെ പ്രവൃത്തി വ്യക്തമാക്കുന്നു. വീതംവെക്കൽ രാഷ്ട്രീയത്തിന്റെ മറ്റൊരു വശമാണ് ഇതിലൂടെ വെളിപ്പെടുന്നത്. സാമൂഹ്യ നീതിയെ കുറിച്ച് സംസാരിക്കുന്ന നേതാക്കളുടെ ലക്ഷ്യം സ്വന്തം സമുദായത്തിന്റെ ഉന്നമനമല്ല ബന്ധുക്കളുടെയും ഇഷ്ടക്കാരുടെയും ഉന്നമനം മാത്രമാണ്. അവർ കൂടുതൽ ആവശ്യപ്പെടുന്നത് കൂടുതൽ ബന്ധുക്കളെയും മിത്രങ്ങളെയും തൃപ്തിപ്പെടുത്താനാണ്.

യു.ഡി.എഫിന്റെ വീതംവെക്കൽ രാഷ്ട്രീയത്തിലെ ഏറ്റവും അപഹാസ്യമായ സംഭവമായി പലരും കാണുന്നത് മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യവും ഉമ്മൻ ചാണ്ടിയുടെ ദയനീയമായ കീഴടങ്ങലുമാണ്. എന്നാൽ കൂടുതൽ അപഹാസ്യമായ കാഴ്ച വരുന്നതേയുള്ളൂ. അത് കേരളാ കോൺഗ്രസ്-ബിയുടെ മന്ത്രിസഭാ പുന:പ്രവേശമാണ്. അഴിമതിക്ക് ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ ഏക മുൻ‌മന്ത്രിയാണ് ആർ. ബാലകൃഷ്ണപിള്ള. നിയമസഭാംഗമല്ലാത്തതു കൊണ്ട് (സ്വന്തം മണ്ഡലത്തിൽ രണ്ട് തോൽ‌വി അദ്ദേഹം ഏറ്റുവാങ്ങിക്കഴിഞ്ഞു) മന്ത്രിയാകാൻ കഴിയാത്ത അദ്ദേഹത്തിന് സമാനപദവിയുള്ള മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ സ്ഥാനം ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തിരിക്കുകയാണ്. അദ്ദേഹം എൻ.എസ്.എസ്. ഭാരവാഹി കൂടിയാകയാൽ അദ്ദേഹത്തിന്റെ നിയമനം കൊണ്ട് കോൺഗ്രസിൽനിന്ന് ദൂരം പാലിക്കുന്ന അതിന്റെ നേതൃത്വത്തെയും അനുനയിപ്പിക്കാമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. ബാലകൃഷ്ണപിള്ള കുറേക്കാലം തടഞ്ഞുനിർത്തിയിരുന്ന പുത്രവാത്സല്യം ഇപ്പോൾ കരകവിഞ്ഞൊഴുകുകയാണ്. മകൻ കെ.ബി.ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കിയാലെ ചെയർമാൻ സ്ഥാനം സ്വീകരിക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
 
ഈ മന്ത്രിസഭയിലെ ഒരു നല്ല മന്ത്രിയായാണ് പലരും ഗണേഷ് കുമാറിനെ കാണുന്നത്. ഭാര്യ നൽകിയ പീഡനക്കേസാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. പരാതിയും കേസും തീർന്ന സ്ഥിതിക്ക് മന്ത്രിസഭയിലേക്ക് തിരിച്ചുവരാൻ തടസമില്ലെന്നാണ് അച്ഛൻ പറയുന്നത്. എന്നാൽ വീതം നൽകുന്നതിനു മുമ്പ് ഭാര്യക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് സമ്മതിക്കുകയും അതിന് പരസ്യമായി മാപ്പ് പറയുകയും ചെയ്ത വ്യക്തി മന്ത്രിയാകാൻ യോഗ്യനാണോയെന്ന് ഉമ്മൻ ചാണ്ടി ആലോചിക്കണം. (ജനയുഗം, മേയ് 29, 2013)

Sunday, May 5, 2013

ഗാഡ്ഗിലും കസ്തൂരിരംഗനും

ബി.ആർ.പി. ഭാസ്കർ


കേരളത്തിന്റെ വനമേഖല ഭീകരമായ ആക്രമണങ്ങൾക്കു വിധേയമാകാൻ തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടാകുന്നു. ഇപ്പോൾ നാം നേരിടുന്ന ജലദൌർലഭ്യവും ഉയരുന്ന താപനിലയും അതിന്റെ കൂടി ഫലമാണ്. യുദ്ധകാലത്ത് ഭക്ഷ്യധാന്യ ഇറക്കുമതി അസാധ്യമായപ്പോൾ താൽക്കാലിക നടപടിയെന്ന നിലയിൽ വനം തെളിച്ച് കൃഷി ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകി. അതെ തുടർന്ന് തിരുവിതാംകൂർ സർക്കാരും 10,000 ഏക്കർ വനഭൂമി കൃഷിക്ക് വിട്ടുകൊടുത്തു. ഇങ്ങനെ നൽകിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി യുദ്ധം അവസാനിച്ചശേഷം തുടങ്ങി. രാജ്യം സ്വാതന്ത്ര്യം നേടിയശേഷം സമതലങ്ങളിൽ നിന്ന് വലിയ തോതിൽ വനങ്ങളിലേക്ക് നുഴഞ്ഞുകയറ്റം നടന്നു. മത-രാഷ്ട്രീയ ശക്തികളുടെ പിൻബലമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ സർക്കാരിനായില്ല. കേരള സംസ്ഥാനം രൂപീകരിച്ചശേഷം വനം കയ്യേറ്റം മലബാറിലേക്കും വ്യാപിച്ചു. ഒഴിപ്പിക്കലിനെതിരായ എ.കെ.ജിയുടെ സമരം കയ്യേറ്റക്കാരെ കുടിയേറ്റകർഷകരായി മാന്യവത്ക്കരിച്ചു. കാടുകൾ നശിച്ചതിന്റെ ഫലമായി മഴവെള്ളം ഭൂമിയിലേക്ക് ഊഴ്ന്നിറങ്ങാതെ നേരേ കടലിലേക്ക് ഒഴുകാൻ തുടങ്ങി. ഉരുൾപൊട്ടൽ എന്ന പ്രതിഭാസം പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഇന്നത്തെ കേരളം രൂപാന്തരപ്പെട്ടു.

സൈലന്റ് വാലി വൈദ്യുതി പദ്ധതി നടപ്പിലായിരുന്നെങ്കിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒരു നല്ല ഭാഗം കൂടി ഇല്ലാതാകുമായിരുന്നു. ആ പദ്ധതിക്ക് തടയിടാൻ കഴിഞ്ഞത് പരിസ്ഥിതി പ്രവർത്തകരുടെ വൻ‌വിജയമായാണ് ലോകം വിലയിരുത്തിയിട്ടുള്ളത്. മലകളെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നതുകൊണ്ടാണ് കേരളത്തിലെ കൈവിരലിലെണ്ണാവുന്ന പരിസ്ഥിതിപ്രവർത്തകർക്ക് രാഷ്രീയകക്ഷികളും ഉദ്യോഗസ്ഥരും ഇഞ്ചിനീയർമാരും തൊഴിലാളി യൂണിയനുകളും മാദ്ധ്യമങ്ങളും അടങ്ങുന്ന ശക്തമായ നിര ഭേദിക്കാനായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നവരുടെ എണ്ണത്തിൽ പിന്നീട് വർദ്ധനവുണ്ടായി. പരിസ്ഥിതി അവബോധമുള്ളവരെ ഇന്ന് ചില പാർട്ടികൾക്കുള്ളിലും കാണാവുന്നതാണ്. എന്നാൽ പരിസ്ഥിതി നശിപ്പിച്ചാണെങ്കിലും നാട് “വികസിപ്പിക്കണ”മെന്ന ഭരണവർഗ്ഗ ശാഠ്യത്തിന് കുറവുണ്ടായിട്ടില്ല. കേന്ദ്രത്തിൽ നിന്ന് അനുകൂലമായ പ്രതികരണം പ്രതീക്ഷിക്കാനാവുന്ന സാഹചര്യമല്ല ഇന്നുള്ളത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് മാധവ് ഗാഡ്ഗിൽ അദ്ധ്യക്ഷനായ കമ്മിറ്റി നൽകിയ ശിപാർശകൾ അട്ടിമറിക്കാൻ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ശ്രമങ്ങൾ നടക്കുകയാണ്.

പശ്ചിമഘട്ടം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കേരളം, തമിഴ് നാട്, കർണ്ണാടകം, ഗോവ, മഹാരാഷ്ട്രം എന്നീ സംസ്ഥാനങ്ങളുടെ നിലനില്പ് അപകടത്തിലാകും. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കിട്ടിയപ്പോൾ സർക്കാർ അത് പുറത്തുവിട്ടില്ല. പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമായപ്പോൾ സർക്കാർ അത് വെബ്സൈറ്റിലിട്ടു. പാരിസ്ഥിതിക സ്വാഭാവത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മൂന്നു മേഖലകളായി തിരിച്ച്, ഓരോ മേഖലയുടെയും സംരക്ഷണത്തിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ കമ്മിറ്റി നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ നിർദ്ദിഷ്ടരീതിയിലാണെന്ന് ഉറപ്പുവരുത്താൻ ഒരു പശ്ചിമഘട്ട ഇക്കൊളോജിക്കൽ അതോറിറ്റി സ്ഥാപിക്കാനും അത് ശിപാർശ ചെയ്തിട്ടുണ്ട്. കേരളത്തിലെ അതിരപ്പള്ളി വൈദ്യുതി പദ്ധതിയും കർണ്ണാടകത്തിലെ ഗുണ്ഡ്യ അണക്കെട്ട് പദ്ധതിയും പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും അതുകൊണ്ട് ഉപേക്ഷിക്കണമെന്നുമാണ് അത് നിർദ്ദേശിക്കുന്നത്.

ഖനനം, അണക്കെട്ട് നിർമ്മാണം തുടങ്ങിയ “വികസന” പ്രവർത്തനങ്ങളെ പരിസ്ഥിതിക്കു മുകളിൽ പ്രതിഷ്ഠിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കമ്മിറ്റിയുടെ ശിപാർശകൾ ഇഷ്ടപ്പെട്ടില്ല. കേരളത്തിലെ സാഹചര്യങ്ങളിൽ അവ പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ച് മടക്കിക്കൊടുക്കണമെന്നാവശ്യപ്പെടുന്ന നിയമം നടപ്പാക്കാഞ്ഞതിന് സംസ്ഥാനത്തെ മുന്നണി സർക്കാരുകൾ പറഞ്ഞ കാരണവും ഇതുതന്നെയാണ്. സർക്കാരിനെ ഭയപ്പെടുത്താൻ കഴിവുള്ള സ്ഥാപിതതാല്പര്യങ്ങൾ എതിർവശത്തുണ്ടെന്നതാണ് ഇത്തരം നയപരിപാടികളെ അപ്രായോഗികമാക്കുന്നത്.

ഗാഡ്ഗിൽ കമ്മിറ്റിയെ വെട്ടിനിരത്താൻ കേന്ദ്രം കസ്തൂരിരംഗൻ കമ്മിറ്റിയെ നിയമിച്ചു. രണ്ട് കമ്മിറ്റികളുടെയും അദ്ധ്യക്ഷന്മാരുടെ പശ്ചാത്തലം ഇവിടെ പരിശോധന അർഹിക്കുന്നു. മാധവ് ഗാഡ്ഗിൽ പാരിസ്ഥിതിക ശാസ്ത്രത്തിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ആളാണ്. അമേരിക്കയിലെ ഹാർവാർഡിൽ പഠിക്കുമ്പോൾ അദ്ദേഹം മാത്തമാറ്റിക്കൽ ഇക്കോളൊജി (ഗണിതശാസ്ത്രപരമായ പാരിസ്ഥിതിക പഠനം) എന്ന വിഷയത്തിൽ പ്രബന്ധമെഴുതി സമ്മാനം നേടുകയുണ്ടായി. ഹാർവാർഡ്, യൂസി ബർ‌ൿലി, സ്റ്റാൻഫോർഡ് എന്നീ പ്രശസ്ത സർവകലാശാലകളിൽ അദ്ധ്യാപകനായി ജോലി ചെയ്തശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം മുന്നു പതിറ്റാണ്ടുകാലം ബംഗ്ലൂരുവിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവർത്തിച്ചു. അവിടെ അദ്ദേഹം പാരിസ്ഥിതിക പഠന കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ഇൻഡ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ തലവനായിരുന്ന കെ. കസ്തൂരിരംഗനും ശാസ്ത്രജ്ഞൻ തന്നെ. പക്ഷെ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ആസ്ട്രോഫിസിക്സ് (ഭൌതിക-ജ്യോതിശാസ്ത്രം) മേഖലയിലാണ്. ഇരുവരുടെയും പ്രവർത്തനം വിശദമായി പഠിക്കുമ്പോൾ മറ്റൊന്നു കൂടി തെളിഞ്ഞുവരും. ഗാഡ്ഗിൽ പരിസ്ഥിതി പഠനത്തിനും സംരക്ഷണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച അക്കാദമിക പണ്ഡിതനാണ്. കസ്തൂരിരംഗൻ സ്വന്തം വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച കരിയറിസ്റ്റ് ശാസ്ത്രജ്ഞനും.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആഗ്രഹിച്ചതുപോലെ ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങളിൽ വെള്ളം ചേർത്തുകൊണ്ട് കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടു നൽകി. എന്നാൽ അവർ ആഗ്രഹിച്ചത്ര പോകാൻ അതിനും കഴിഞ്ഞിട്ടില്ല. അതിരപ്പള്ളി പോലുള്ള പദ്ധതികൾ ഉപേക്ഷിക്കണമെന്ന് അത് ആവശ്യപ്പെടുന്നില്ല. കർശനമായ സൂക്ഷ്മപരിശോധന നടത്തിയ ശേഷം മാത്രമെ അംഗീകാരം നൽകാവൂ എന്നാണ് പറയുന്നത്. അതീവ ദുർബല പ്രദേശങ്ങളിൽ ഖനനം, താപനിലയങ്ങൾ, കടുത്ത മലിനീകരണപ്രശ്നമുള്ള വ്യവസായങ്ങൾ, വലിയ കെട്ടിട സമുച്ചയങ്ങൾ എന്നിങ്ങനെയുള്ള വാണിജ്യപ്രവർത്തനങ്ങൾ നിരോധിക്കണമെന്നാണ് ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ചത്. കസ്തൂരിരംഗൻ കമ്മിറ്റി  നിരോധിത പ്രദേശത്തിന്റെ വ്യാപ്തി 90 ശതമാനമായി ചുരുക്കാമെന്ന് പറയുന്നു. സ്ഥാപിതതാല്പര്യങ്ങൾക്കു ഭരണകൂടത്തിനു മേലുള്ള അമിതസ്വാധീനം കണക്കിലെടുക്കുമ്പോൾ കേരളത്തിൽ പരിസ്ഥിതിസംരക്ഷണ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. (പാഠഭേദം, മേയ് 2013)

Thursday, May 2, 2013

ഗുജറാത്തിന്റെ വികസന രഹസ്യം


ബി.ആർ.പി. ഭാസ്കർ

നരേന്ദ്ര മോഡി വന്നു, സംസാരിച്ചു, പോയി. അതിലപ്പുറമൊന്നും അദ്ദേഹത്തിന്റെ കേരള സന്ദർശനത്തിന്റെ ഫലമായി സംഭവിച്ചില്ല. ശിവഗിരിയിൽ അദ്ദേഹത്തിന് കയ്യടി കിട്ടിയത് ശ്രീനാരായണഗുരുവിനെ കുറിച്ച് സംസാരിച്ചപ്പോഴല്ല, ആർ.എസ്. എസിനെ കുറിച്ച് സംസാരിച്ചപ്പോഴാണ്. ഇത് അദ്ദേഹത്തെ കേൾക്കാനെത്തിയത് സംഘ പരിവാർ അനുയായികളായിരുന്നെന്ന് വ്യക്തമാക്കുന്നു.

ആർ.എസ്.എസിന്റെ പ്രാർത്ഥനയിൽ ശ്രീനാരായണനാമം ഉൾപ്പെടുന്നതായി മോഡി ശിവഗിരിയിലെ പ്രസംഗത്തിൽ പറഞ്ഞു. മഹാരാഷ്ട്രയിലെ സാമൂഹ്യപരിഷ്കർത്താവ് ജ്യോതി ഫൂലെയുടെയും ശ്രീനാരായണന്റെയും പേരുകൾ സംഘ പരിവാർ ഔപചാരികമായി അംഗീകരിച്ചിട്ടുള്ള പ്രാർത്ഥനയിലുണ്ടെന്നത് ശരിയാണ്. പക്ഷെ അതിന്റെ നയപരിപാടികളിലും പ്രവർത്തനങ്ങളിലും ഈ മഹാശയന്മാരുടെ ഒരു സ്വാധീനവും കാണാനില്ല.   

കേരളത്തിൽ ശ്രീനാരായണഗുരുവിന്റെ തണൽ പറ്റി വളരാൻ ആർ.എസ്.എസ്. ശ്രമം തുടങ്ങിയിട്ട് അര നൂറ്റാണ്ടായി. അത് രൂപം കൊടുത്ത ആദ്യ രാഷ്ട്രീയ കക്ഷിയായിരുന്ന ജനസംഘത്തിന്റെ ദേശീയ സമിതി 1960കളിൽ കോഴിക്കോട്ട് യോഗം ചേർന്നപ്പോൾ വേദിയിലുണ്ടായിരുന്ന ഏക ചിത്രം ഗുരുവിന്റേതായിരുന്നു. പക്ഷെ ഗുരുവിന്റെ സ്വാധീനം കുറഞ്ഞതോതിലെങ്കിലും ഉൾക്കൊണ്ടിട്ടുള്ള ജനവിഭാഗങ്ങൾക്കിടയിൽ അതിന് ഇനിയും സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടില്ല. ചില പ്രദേശങ്ങളിൽ അതിന് കാലുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ തന്നെയും അത് ശ്രീനാരായണാദർശങ്ങളുടെ ബലത്തിലല്ല, അഭയം തേടുന്നവരെ സംരക്ഷിക്കാൻ കായികബലം ഉപയോഗിക്കാനുള്ള സന്നദ്ധതയുടെ അടിസ്ഥാനത്തിലാണ്.

ഭാരതീയ ജനതാ പാർട്ടി നരേന്ദ്ര മോഡിയെ ദേശീയ നേതൃനിരയിലേക്ക് ഉയർത്തുകയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന വേളയിലാണ് ശ്രീനാരായണഗുരു സ്ഥാപിച്ച സംന്യാസി സംഘം അദ്ദേഹത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചത്. ശിവഗിരി എല്ലാവർക്കും വരാവുന്ന ഇടമാണെന്ന വാദമുന്നയിച്ചാണ് സംന്യാസി സംഘം ആ പ്രവൃത്തിയെ ന്യായീകരിച്ചത്. ഫ്യൂഡലിസം കൊടികുത്തി വാണിരുന്ന കാലത്ത് ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സഹോദരന്മാരെപ്പോലെ കഴിയുന്ന മാതൃകാസ്ഥാനം എന്ന ഉദാത്തമായ സങ്കല്പം ജനങ്ങളുടെ മുന്നിൽ വെച്ച മഹാശയനാണ് ശ്രീനാരായണൻ. അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹവുമായി ആശയവിനിമയം നടത്താൻ മഹാത്മാ ഗാന്ധിയും രബീന്ദ്രനാഥ ടാഗോറും ശിവഗിരിയിലെത്തിയിരുന്നു. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഭേദചിന്ത വളർത്തുന്ന ഒരു നേതാവിനും അദ്ദേഹം ആതിഥ്യമരുളിയില്ല. ഭീകരമായ ഒരു വർഗ്ഗീയ ലഹളയ്ക്ക് കൂട്ടുനിന്ന മോഡിയെ ശിവഗിരിയിൽ ക്ഷണിച്ചു വരുത്തിയ സംന്യാസിമാർക്ക് ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ മറികടന്ന ഗുരുവിനെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറയാതെ വയ്യ. ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി. യോഗം ജാതിയുടെ മതിൽക്കെട്ടിലും ധർമ്മ സംഘം മതത്തിന്റെ മതിൽക്കെട്ടിലും ജനങ്ങളെ തളച്ചിടാൻ ശ്രമിക്കുകയാണ്. ഈ പ്രവണതകൾ മനസിലാക്കിയ ഗുരു യോഗത്തെ മനസിൽ നിന്ന് ഒഴിവാക്കിയതായി പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അന്ത്യകാലത്ത് സംന്യാസി സംഘത്തെ ഉപേക്ഷിച്ച് തമിഴ് നാട്ടിലേക്ക് പോയ അദ്ദേഹത്തെ ശിഷ്യന്മാർ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്ന കഥ പരക്കെ അറിയപ്പെടുന്നതാണ്.  

മോഡിയുടെ വരവിനോടുള്ള വ്യാപകമായ പ്രതിഷേധത്തിൽ പ്രതിഫലിച്ചത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്രീയ ചിന്താധാരയോടുള്ള കേരള ജനതയുടെ എതിർപ്പാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ വോട്ടുബാങ്കുകളെ ആശ്രയിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ അസാധാരണമല്ല. എന്നാൽ സംഘ പരിവാർ കെട്ടിപ്പടുക്കുന്ന ഹിന്ദു വോട്ടുബാങ്കിനെ അത്തരത്തിലുള്ള ഒന്നായി കാണാനാവില്ല. കാരണം അതിന്റെ സ്ഥായിയായ ഭാവം വർഗ്ഗീയതയാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാലും അതിന് വർഗ്ഗീയ മനോഭാവം കൈവെടിയാനാവില്ല. മറ്റ് ജാതിമത കക്ഷികളുടെ അവസ്ഥയും ഇതു തന്നെ.

മുസ്ലിം കൂട്ടക്കൊലക്ക് കൂട്ടുനിന്ന മുഖ്യമന്ത്രിയെന്ന ദുഷ്പേരു മറികടക്കാൻ മോഡി ആശ്രയിക്കുന്നത് ഗുജറാത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെയാണ്. മോഡി ജനിച്ചത് 1950ലാണ്. അതിനും വളരെ മുൻപെ ഗുജറാത്തിൽ വ്യാവസായിക വികസനം ആരംഭിച്ചിരുന്നു. കൊളോണിയൽ കാലഘട്ടത്തിൽ തന്നെ സാഹസികരായ സംരംഭകർ ആധുനിക തുണി മില്ലുകൾ സ്ഥാപിച്ചതിന്റെ ഫലമായി അഹമ്മദാബാദ് ‘ഇന്ത്യയിലെ മാഞ്ചസ്റ്റർ’ എന്നറിയപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ അഹമ്മദാബാദിൽ ആദ്യത്തെ തുണി മിൽ സ്ഥാപിക്കുമ്പോൾ അവിടെ റയിൽ‌ പാത എത്തിയിരുന്നില്ല. മില്ലിനായി ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ കാംബെ തീരത്തിറക്കി ഏകദേശം 100 കിലോമീറ്റർ ദൂരം വലിച്ചിഴച്ചാണ് അവിടെയെത്തിച്ചത്.

ഗുജറാത്ത് സംസ്ഥാനം 1960ൽ നിലവിൽ വരുമ്പോൾ തന്നെ അവിടെ നിരവധി വ്യവസായങ്ങളുണ്ടായിരുന്നു. രാജ്യത്തെ ആദ്യ സ്വതന്ത്ര വ്യാപാര മേഖല കണ്ഡ്ലയിൽ 1965ൽ സ്ഥാപിതമായി. ഞാൻ 1966ൽ യു.എൻ.ഐ. വാർത്താ ഏജൻസിയുടെ ലേഖകനായി ഗുജറാത്തിലെത്തുമ്പോൾ സർക്കാർ ഒരു പുതിയ വ്യവസായിക മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ബറോഡയിൽ സ്ഥാപിക്കപ്പെട്ട എണ്ണശുദ്ധീകരണശാലയിലെയും വളനിർമ്മാണശാലയിലെയും ഉപോൽ‌പ്പന്നങ്ങൾ ഉപയോഗിച്ച് പ്രധാനമായും പ്ലാസ്റ്റിക്കിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുന്നൂറിലധികം ഫാക്ടറികൾ സ്ഥാപിക്കാനുള്ള പദ്ധതിയാണ് അന്നത്തെ കോൺഗ്രസ് സർക്കാർ തയ്യാറാക്കിയത്. ഇന്ന് വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഏകജാലക സംവിധാനവും അന്ന് അവിടെ നടപ്പിലാക്കപ്പെട്ടു. വ്യവസായം തുടങ്ങാൻ താല്പര്യപ്പെടുന്ന ഒരാൾ അവിടെ ചെന്നാൽ ഉദ്യോഗസ്ഥന്മാർ അയാളുമായി സംസാരിച്ച് അയാളുടെ താല്പര്യങ്ങളെ കുറിച്ചും സാമ്പത്തികശേഷിയെ കുറിച്ചും മനസിലാക്കിയശേഷം ഉചിതമായ പദ്ധതി നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ആവശ്യമായ അനുമതിപത്രങ്ങൾ നേടിക്കൊടുക്കുകയും ചെയ്യും.  നമ്മുടെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ധരിച്ചിരിക്കുന്നതു പോലെ ഏകജാലക സംവിധാനം വ്യവസായങ്ങളെ നിയമവ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഒരാപ്പിസിൽനിന്ന് എല്ലാ സഹായങ്ങളും ലഭിക്കുന്നതുകൊണ്ട് സംരഭകർക്ക് പല ആപ്പീസുകൾ കയറിയിറങ്ങേണ്ടി വരുന്നില്ലെന്നു മാത്രം.

മോഡി അധികാരത്തിലേറിയ ശേഷം ഗുജറാത്ത് വ്യാവസായികമായി കൂടുതൽ പുരോഗതി നേടിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ ഖ്യാതി അദ്ദേഹത്തിന് തീർച്ചയായും അവകാശപ്പെടാം. എന്നാൽ സംഘ പരിവാർ പ്രചരിപ്പിക്കുന്നതുപോലെ വികസനത്തിനുള്ള ഒരു മന്ത്രവും അദ്ദേഹത്തിന്റെ കൈകളിലില്ല. മുൻ‌ഗാമികൾ ഉറച്ച അടിത്തറ കെട്ടിപ്പടുത്തതുകൊണ്ട് ഉദാരീകരണവും ആഗോളീകരണവും പ്രദാനം ചെയ്ത അവസരങ്ങൾ മറ്റ് പല സംസ്ഥാനങ്ങളേക്കാളും നല്ലപോലെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് മോഡിയുടെ വിജയരഹസ്യം. ഈ പ്രക്രിയകളുടെ ദൌർബല്യങ്ങളും ഗുജറാത്തിന്റെ സമീപകാല വളർച്ചയിൽ പ്രകടമാകുന്നുണ്ട്. ഉത്പാദനത്തിലുണ്ടാകുന്ന വളർച്ചക്കു സമാനമായ ഉയർച്ച മാനുഷിക വികസന സൂചികയിലുണ്ടാകുന്നില്ല. (ജനയുഗം, മേയ് 1, 2013)

Friday, April 26, 2013

പ്രതിരോധത്തിൽ നിന്ന് പിടിച്ചടക്കലിലേക്ക്

ബി.ആർ.പി. ഭാസ്കർ

കാസർകോട്ട് പിടിച്ചടക്കൽ (Occupy Kasegode) സമരം നടക്കുന്ന ദിവസമാണ് ഈ വരികൾ കുറിക്കുന്നത്. എൻഡോസൾഫാൻ പീഡിതരുടെ പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ട് ഒരു മാസത്തിലേറെയായി നടക്കുന്ന നിരാഹാരസമരത്തോട് സർക്കാർ സ്വീകരിച്ച അലംഭാവ പൂർണ്ണമായ സമീപനമാണ് ‘പിടിച്ചടക്കൽ’ സമരത്തിലേക്ക് നയിച്ചത്. ‘പിടിച്ചടക്കൽ’ എന്ന പേരിൽ കേരളത്തിൽ ഒരു പരിപാടി നടക്കുന്നത് ഇതാദ്യമാകണം. ഈ പേരു ഉപയോഗിച്ചില്ലെങ്കിലും ‘പിടിച്ചടക്കൽ’ സ്വഭാവമുള്ള സമരങ്ങൾ കേരളത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ തിരുവനന്തപുരത്തും (കുടിൽകെട്ടി സമരം) മുത്തങ്ങയിലും നടത്തിയ പ്രക്ഷോഭങ്ങൾ അടിസ്ഥാനപരമായി പിടിച്ചടക്കൽ സമരങ്ങളായിരുന്നു. ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ദലിത്-ആദിവാസി വിഭാഗങ്ങളും മറ്റ് ഭൂരഹിതരും ചെങ്ങറയിൽ നടത്തിയതും പിടിച്ചടക്കൽ സമരം തന്നെ. പ്ലാച്ചിമടയിലെയും വിളപ്പിൽശാലയിലെയും സമരങ്ങളും പലപ്പോഴും പിടിച്ചടക്കൽ സ്വാഭാവം കൈവരിച്ചിരുന്നു. കൂട്ടബലാത്സംഗ സംഭവത്തെ തുടർന്ന് ഡൽഹിയിൽ നടന്നതും അത്തരത്തിലുള്ള സമരമായിരുന്നു.

പിടിച്ചടക്കൽ എന്ന് പേർ ഉണ്ടാകുന്നത് 2011 സെപ്തംബറിൽ ന്യൂയോർക്കിൽ തുടങ്ങിയ ‘ഓക്കുപൈ വാൾ സ്ട്രീറ്റ്’ പ്രക്ഷോഭത്തോടെയാണ്. അതിന്റെ ആശയപരമായ അടിത്തറ പാകിയത് സ്റ്റെഫാനെ ഹെസൽ (Stéphane Hessel) എന്ന മുൻ ഫ്രഞ്ച് നയതന്ത്രജ്ഞനാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ അധിനിവേശത്തിനെതിരായി ചാൾസ് ഡി ഗോളിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു അദ്ദേഹം. ഒക്ടോബറർ 2010ൽ, 93ആം വയസിൽ, അദ്ദേഹം 32 പേജുള്ള ഒരു കൊച്ചു പുസ്തകമെഴുതി. പേരു Indignez Vous! (നിങ്ങൾ ക്ഷോഭിക്കൂ!). ഒരു ചെറിയ കാലയളവിൽ അതിന്റെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. പല ഭാഷകളിലേക്കും അത് തർജ്ജമ ചെയ്യപ്പെട്ടു. ഇംഗ്ലീഷ് പരിഭാഷ: Time for Outrage (ക്ഷോഭത്തിന് സമയമായി). അതിൽ അദ്ദേഹം എഴുതി: “നിസ്സംഗതയാണ് ഏറ്റവും മോശമായ മനോഭാവം.” ചുറ്റും നോക്കി ക്ഷോഭം ആവശ്യപ്പെടുന്ന വിഷയങ്ങൾ കണ്ടെത്താൻ അദ്ദേഹം യുവജനങ്ങളോട് ആവശ്യപ്പെട്ടു. വ്യക്തിപരമായി അദ്ദേഹത്തെ ക്ഷോഭിപ്പിക്കുന്ന രണ്ട് വിഷയങ്ങൾ ഹെസൽ എടുത്തു പറഞ്ഞൂ. ഒന്ന്. പലസ്തീൻ, രണ്ട്. മൂലധന മുതലാളിത്വം. ലോകമഹായുദ്ധകാലത്ത് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആയുധമെടുത്ത ഹെസൽ അക്രമരഹിതവും സമാധാനപൂർണ്ണവുമായ രീതിയിൽ സമരം ചെയ്യാനാണ് പുതുതലമുറയെ ഉപദേശിച്ചത്.  

ഹെസൽ ഇക്കൊല്ലം ഫെബ്രുവരി 27ന് അന്തരിച്ചു. അതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ ആശയങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് സ്പെയിനിൽ ഒരു സമരം നടന്നു. പുസ്തകത്തിന്റെ പേരിനെ ആസ്പദമാക്കി പ്രക്ഷോഭകർ ‘ക്ഷോഭിക്കുന്നവർ’ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. അറബ് വസന്തവും വാൾ സ്ട്രീറ്റ് പിടിച്ചടക്കലും കാണുവാനും അദ്ദേഹത്തിനു കഴിഞ്ഞു. വാൾ സ്ട്രീറ്റ് പിടിച്ചടക്കലിനെ തുടർന്ന് 82 രാജ്യങ്ങളിൽ നിന്ന് സമാനമായ പരിപാടികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനാധിപത്യസമൂഹങ്ങളിലും ഭരണത്തെ നിയന്ത്രിക്കുന്നത് ഒരു ശതമാനത്തിന്റെ ഉടമസ്ഥതയിലുള്ള മൂലധന സ്ഥാപനങ്ങളാണെന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് വാൾ സ്ട്രീറ്റ് പ്രക്ഷോഭകർ “ഞങ്ങളാണ് 99 ശതമാനം” എന്ന മുദ്രാവാക്യം ഉയർത്തി. ആ മുദ്രാവാക്യം ലോകമൊട്ടുക്ക് പ്രതിധ്വനിച്ചു

ഭരണകൂടങ്ങൾ പ്രതിരോധ സമരങ്ങളെയെന്നപോലെ സമാധാനപരമായ പിടിച്ചടക്കൽ സമരങ്ങളെയും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയാണ് ചെയ്യുന്നത്. പക്ഷെ ചില സാഹചര്യങ്ങളിൽ വൻ‌തോതിലുള്ള ബലപ്രയോഗം സാധ്യമാകാതെ വരാറുണ്ട്. മുത്തങ്ങയിൽ ക്രൂരമായ ആദിവാസി വേട്ട നടന്നു. തികച്ചും സമാധാനപരമായി നടന്ന വാൾ സ്ട്രീറ്റ് സമരത്തെ അമേരിക്കയിലെ കേന്ദ്ര അന്വേഷണ വിഭാഗമായ എഫ്.ബി.ഐയും വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമണത്തിനുശേഷം തീവ്രവാദ ഭീഷണി നേരിടാൻ രൂപീകരിക്കപ്പെട്ട ആന്തരിക സുരക്ഷാ വകുപ്പും (Department of Homeland Security) ചേർന്നാണ് അടിച്ചമർത്തൽ നടത്തിയത്. എന്നാൽ അത് ആസൂത്രണം ചെയ്തതും ഏകോപിച്ചതും ഒരു ശതമാനത്തിന്റെ കൈകളിലുള്ള വാണിജ്യബാങ്കുകളായിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്ത് നിരവധി ജനകീയ സമരങ്ങൾ വിജയിച്ച പ്രദേശമാണ് കേരളം. സമരങ്ങളൊക്കെ തുടങ്ങിയത് രാഷ്ട്രീയ കക്ഷികൾക്ക് പുറത്തുള്ള സാധാരണ ജനങ്ങൾ. ഡൽഹിയിലും ലോകത്തെ മറ്റ് രാജ്യങ്ങളിലും നടന്ന ശ്രദ്ധേയമായ സമരങ്ങളിലെ മുഖ്യഘടകം നാഗരിക മദ്ധ്യവർഗ്ഗമായിരുന്നു. കേരളത്തിലെ ജനകീയ സമരങ്ങളിൽ ഈ വിഭാഗത്തിന്റെ പ്രാതിനിധ്യം കുറവാണ്. കാരണം അവരിലേറെയും പാർട്ടിക്കൊടികൾക്ക് കീഴിലാണ്. തുടക്കത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ജനകീയ സമരങ്ങൾക്കെതിരായ നിലപാടാണ് എടുക്കുന്നത്. സമരങ്ങൾക്ക് ജനപിന്തുണയുണ്ടെന്ന് ബോധ്യമാകുമ്പോൾ കക്ഷികൾ സമീപനത്തിൽ ചെറിയ മാറ്റം വരുത്തുന്നു. പാർട്ടിയുടെ അടിത്തറ സംരക്ഷിക്കാൻ പ്രാദേശിക ഘടകങ്ങളെ സമരാനുകൂല സമീപനം സ്വീകരിക്കാൻ സംസ്ഥാന നേതൃത്വങ്ങൾ അനുവദിക്കുന്നു.

വിജയിച്ച സമരങ്ങളുടെ ചരിത്രം പഠിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. ദൃഢനിശ്ചയത്തോടെ രംഗത്തിറങ്ങുന്ന ജനങ്ങൾക്ക് ഭരണകൂടത്തിന്റെ തെറ്റായ പരിപാടികൾക്ക് തടയിടാൻ കഴിയുന്നുണ്ട്. എന്നാൽ അതിനെ ശരിയുടെ പാതയിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല. ശക്തമായ പിടിച്ചടക്കൽ സമരങ്ങളിൽ കൂടിയാവും ജനങ്ങൾക്ക് അതിനു കഴിയുക.(പാഠഭേദം, ഏപ്രിൽ 2013)

Friday, April 19, 2013

ഭൂമിയുടെ ഉടമസ്ഥതയും വിനിയോഗവും

ബി.ആർ.പി. ഭാസ്കർ

വിഷുവിന് പറന്നുയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞ എയർ കേരള വിമാനം ആകാശത്തെങ്ങും കാണാനില്ല. കേരളത്തെ ആഗസ്റ്റ് 2015ഓടെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന പ്രഖ്യാപനവും ഇതുപോലെ പുകയാകുന്ന ലക്ഷണമാണ് കാണുന്നത്.
ഭൂരഹിതർക്ക് ഭൂമിക്ക് അപേക്ഷ നൽകാനായി സർക്കാർ കഴിഞ്ഞ കൊല്ലം മൂന്നര ലക്ഷം അപേക്ഷകൾ അച്ചടിച്ച് എല്ലാ ജില്ലകളിലും വിതരണം ചെയ്തിരുന്നു. ജൂൺ 30 ആയിരുന്നു അപേക്ഷ നൽകാനുള്ള അവസാന തീയതി. പത്രവാർത്തകൾ ശരിയാണെങ്കിൽ ഇപ്പോൾ 2,33,232 അപേക്ഷകൾ സർക്കാരിന്റെ മുന്നിലുണ്ട്. ഒരു അപേക്ഷകന് മൂന്ന് സെന്റ് എന്ന കണക്കിന് കൊടുക്കാൻ 7,000 ഏക്കർ ഭൂമി വേണം. വഴിയിടാൻ ആവശ്യമായ സ്ഥലം വേറെയും. എന്നാൽ സർക്കാരിന് 3,500 ഏക്കർ ഭൂമിയെ കണ്ടെത്താനായിട്ടിള്ളു. അതുകൊണ്ട് പകുതി അപേക്ഷകർക്കുപോലും ഭൂമി നൽകാനാവില്ല. അങ്ങനെ പോകുന്നു സർക്കാർ ഭാഷ്യം. യാഥാർത്ഥ്യബോധമില്ലാതെയാണ് സർക്കാർ നീങ്ങുന്നതെന്ന് വ്യക്തം.

ഭൂരഹിതർ രണ്ട് വിഭാഗത്തിൽ പെടുന്നു. ചിലർക്കു തല ചായ്ക്കാൻ ഒരിടം മാത്രമെ ആവശ്യമുള്ളു. ഈ വിഭാഗത്തിൽ പെട്ടവരെ മൂന്നു സെന്റ് കൊടുത്ത് തൃപ്തിപ്പെടുത്താം. എന്നാൽ മറ്റ് ചിലർക്കു വേണ്ടത് കൃഷി ചെയ്ത് ഉപജീവനം നടത്താൻ ആവശ്യമായ ഭൂമിയാണ്. ആദിവാസികൾ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കുടിൽകെട്ടി സമരം നടത്തിയപ്പോൾ കേരളം ഭൂപരിഷ്കരണത്തിലൂടെ ഭൂപ്രശ്നം പരിഹരിച്ചെന്ന അവകാശവാദം പൂർണ്ണമായും ശരിയല്ലെന്ന് വ്യക്തമായി. മുത്തങ്ങയിൽ ആദിവാസികൾക്കുനേരെ വെടിവെച്ച സർക്കാരിനു പിന്നീട് അവരുടെ ആവശ്യം ന്യായമാണെന്ന് സമ്മതിക്കേണ്ടി വന്നു. ചെങ്ങറയിൽ ളാഹ ഗോപാലന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ആദിവാസികളും ദലിതരും മാത്രമല്ല മറ്റ് വിഭാഗങ്ങളിൽ‌പെട്ട ഭൂരഹിതരും പങ്കെടുക്കുകയുണ്ടായി. ആ സമരം ഒത്തുതീർപ്പായത് കൃഷിഭൂമി എന്ന ആശയം ഭാഗികമായി  അംഗീകരിച്ചുകൊണ്ടാണ്. നിർഭാഗ്യവശാൽ പലർക്കും കൊടുത്തത് കൃഷി ചെയ്യാൻ പറ്റിയ ഭൂമിയായിരുന്നില്ല. കൊല്ലം ജില്ലയിലെ അരിപ്പയിൽ കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ട് എല്ലാ വിഭാഗങ്ങളിലും പെട്ട 1500ഓളം കുടുംബങ്ങൾ ശ്രീരാമൻ കൊയ്യോന്റെ നേതൃത്വത്തിൽ മൂന്നര മാസമായി സമരം നടത്തുകയാണ്. അവരിൽ ചിലർ ചെങ്ങറയിൽ നൽകിയ ഭൂമി കൃഷിക്കു പറ്റിയതല്ലാത്തതുകൊണ്ട് വീണ്ടും സമരമുഖത്തെത്തിയവരാണ്.

ചെങ്ങറയിൽ രണ്ടാം ഭൂപരിഷ്കരണം എന്ന മുറവിളി ഉയർന്നപ്പോൾ അതിനെ പുച്ഛിച്ചുതള്ളിയവർക്ക് പിന്നീട് ആ മുദ്രാവാക്യം ഏറ്റെടുക്കേണ്ടി വന്നു. ഇ.എം.എസ്. സർക്കാർ തുടങ്ങി വെക്കുകയും അച്യുത മേനോൻ സർക്കാർ പൂർത്തിയാക്കുകയും ചെയ്ത ഭൂപരിഷ്കരണം ധീരമായ നടപടിയായിരുന്നെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ അതിന് പരിമിതികളുണ്ടായിരുന്നു. നിയമം പാസാക്കിയെടുക്കാൻ വേണ്ടി വന്ന ഒന്നരപ്പതിറ്റാണ്ടിൽ മിച്ചഭൂമിയിലേറെയും അപ്രത്യക്ഷമായി. ആ നിയമത്തിന്റെ ഫലമായി ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചത് പാടത്തു പണിയെടുക്കുന്നവർക്കല്ല, മദ്ധ്യവർത്തികളായ കുടിയാന്മാർക്കാണ്. അവരിൽ പലർക്കും അതിനിടയിൽ കാർഷികവൃത്തിയിലുള്ള താല്പര്യം നഷ്ടപ്പെട്ടിരുന്നു. അവർ ഭക്ഷ്യവിളകളിൽനിന്ന് നാണ്യവിളകളിലേക്ക് മാറുകയൊ മറ്റ് ഉപജീവനമാർഗ്ഗങ്ങൾ സ്വീകരിക്കുകയൊ ചെയ്തു. ഒടുവിൽ ഭൂപരിഷ്കരണം കൃഷിയെ വളർത്തുന്നതിനു പകരം തളർത്തി.

രണ്ടാം ഭൂപരിഷ്കരണത്തിലൂടെ രണ്ട് വിഭാഗം ഭൂരഹിതരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയണം.  ഇപ്പോഴും കാർഷികവൃത്തിയിൽ താല്പര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ജനങ്ങൾക്ക് ആവശ്യമായ കൃഷിഭൂമി  നൽകാൻ തോട്ടമുടമകൾ അനധികൃതമായി  കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ഒരംശം മതി. ഈ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തിൽ നിശ്ചയദാർഢ്യത്തോടെ നീങ്ങാൻ സർക്കാരിനു കഴിയുന്നില്ല. ഒരു തോട്ടം സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ വന്നപ്പോൾ  ഒന്നിനു പിറകെ ഒന്നായി നിരവധി ജഡ്ജിമാർ സ്വയം ഒഴിവായത് തോട്ടമുടമയുടെ മുന്നിൽ നിയമവും എന്തുകൊണ്ടോ നിസ്സഹായമാണെന്ന സൂചനയാണ് നൽകുന്നു.

എല്ലാവർക്കും പാർപ്പിടം എന്ന ആശയം മുൻ‌നിർത്തിയാണ് രാജഭരണകാലത്തും അതിനു ശേഷവും സംസ്ഥാനത്ത് ദലിത് കോളനികൾ സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ ബഹിഷ്കരണത്തിന്റെ പുതിയ രൂപമായാണ് ഇന്ന് ദലിതർ ഈ കോളനികളെ കാണുന്നത്. എം.എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരിക്കെ ആവിഷ്കരിച്ച ലക്ഷം വീട് പദ്ധതി പാർപ്പിട പ്രശ്നം പരിഹരിക്കാനുള്ള വലിയൊരു പരിപാടിയിരുന്നു. അതിനുശേഷം ചില കേന്ദ്ര പദ്ധതികൾ നടപ്പാക്കുകയല്ലാതെ കേരളത്തിലെ മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഒരു പദ്ധതി രൂപകല്പന ചെയ്യാൻ കേരളത്തിനു കഴിഞ്ഞിട്ടില്ല. 
മൂന്നായി വിഭജിച്ചുകിടന്ന  കേരളത്തെ ഒന്നായി കണ്ടുകൊണ്ട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി രംഗത്ത് വരുമ്പോൾ ഇത് ഒന്നേകാൽ കോടി ജനങ്ങളുടെ മാത്രം നാടായിരുന്നു. എം. എൻ ലക്ഷം വീട് പദ്ധതി തയ്യാറാക്കുമ്പോൾ ജനസംഖ്യ 2.13 കോടി ആയിരുന്നു. ഇന്ന് അത് 3.31 കോടിക്കു മുകളിലാണ്. ഈ സാഹചര്യത്തിൽ പാർപ്പിട പ്രശ്നം ഗൌരവപൂർവ്വം പുന:പരിശോധിക്കേണ്ടതല്ലേ? ജനസംഖ്യാ വർദ്ധനവിനോടൊപ്പം നഗരവത്കരണത്തിന്റെ വ്യാപ്തിയും പാർപ്പിടപ്രശ്നം പരിഗണിക്കുമ്പോൾ പ്രസക്തമാണ്. എം.എന്റെ കാലത്ത് ഇവിടെ വലിയ നഗരവത്കരണം നടന്നിരുന്നില്ല. ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച്  കേരളത്തിലെ ജനസംഖ്യയുടെ 48 ശതമാനം നഗരവാസികളാണ്. ഇത് രണ്ട് കൊല്ലം മുമ്പത്തെ അവസ്ഥയാണെന്ന് ഓർക്കണം. ഒരുപക്ഷെ ഇപ്പോൾ ജനസംഖ്യയുടെ പകുതി നഗരങ്ങളിലായിരിക്കും.  


കേരളം ഒരു വലിയ ‘നഗരവത്കൃത സ്റ്റേറ്റ്’ ആയി രൂപാന്തരപ്പെടുകയാണ്. സംസ്ഥാനത്തെ 14 ജില്ലകളിൽ ആറെണ്ണത്തിൽ 2011ൽതന്നെ ഗ്രാമവാസികളേക്കാൾ കൂടുതൽ നഗരവാസികൾ ആയിരുന്നു. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നഗരവാസികൾ ഗ്രാമവാസികളുടെ ഇരട്ടിയൊ അതിലധികമോ ആയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നഗരവാസികൾ 54 ശതമാനം വീതമായിരുന്നു. കൊല്ലം, മലപ്പുറം ജില്ലകൾ 45 ശതമാനവും 44 ശതമാനവും നഗരവാസികളോടെ തൊട്ടു പിറകിലും. ഇങ്ങനെയുള്ള നാട്ടിലെ ഭരണാധികാരികൾ ചിന്തിക്കേണ്ടത് മുന്ന് സെന്റ് വീടുകളെ കുറിച്ചല്ല, ബഹുനില കെട്ടിടങ്ങളെ കുറിച്ചാണ്. വെളിയിൽ നിന്നൊരു മാതൃക വേണമെങ്കിൽ കടുത്ത ഭൂദൌർലഭ്യമുള്ള ഹോങ്‌കോങ്ങിന്റെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാവുന്നതാണ്. ചൈനയിലെ വിപ്ലവത്തെ തുടർന്ന് 1950കളിലെത്തിയ അഭയാർത്ഥികളുടെ പാർപ്പിടപ്രശ്നം ബ്രിട്ടീഷ് ഭരണാധികാരികൾ പരിഹരിച്ചത് ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചു തുച്ഛമായ പ്രതിമാസ തവണ വ്യവസ്ഥയിൽ നൽകിക്കൊണ്ടാണ്. അഭയാർത്ഥികളുടെ എണ്ണം കണക്കാക്കി, അഞ്ചു പേർക്ക് ഒരു ഒറ്റമുറി ഫ്ലാറ്റ് എന്ന അടിസ്ഥാനത്തിൽ, ആവശ്യമായത്ര ഫ്ലാറ്റുകളുള്ള ബഹുനില കെട്ടിട സമുച്ചയങ്ങൾ അവർ ഉണ്ടാക്കി.

ഭൂതകാലത്തിന്റെ തടവറയിൽ കഴിയാതെ കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിക്കാൻ തയ്യാറുള്ളവർക്ക് കുടുംബം പോറ്റാൻ ആവശ്യമായ കൃഷിഭൂമിയും നഗരങ്ങളിൽ മറ്റ് തൊഴിലുകൾ ചെയ്ത് ഉപജീവനം നടത്തുന്നവർക്ക് പണിയിടങ്ങൾക്കടുത്ത് ബഹുനില പാർപ്പിടങ്ങളും എന്ന തരത്തിൽ നമുക്ക് ചിന്തിക്കാം. രണ്ടും മൂന്നും സെന്റ് ഭൂമിയിൽ കഴിയുന്ന ദലിതർ അടുക്കള കുത്തിപ്പൊളിച്ച് ശവം സംസ്കരിക്കേണ്ട ഗതികേടിലാണെന്നത് സർക്കാരിന് അറിയാത്ത കാര്യമാവില്ല. പക്ഷെ അതിന് പരിഹാരം കാണാൻ ഒരു ശ്രമവും നടത്തുന്നതായി അറിവില്ല.

കടുത്ത ഭൂദൌർലഭ്യം അനുഭവിക്കുന്ന എല്ലാ രാജ്യങ്ങളും ഭൂവിനിയോഗം സംബന്ധിച്ച് നിയമനിർമ്മാണം നടത്തുകയും നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. കേരളം ഇക്കാര്യത്തിൽ ഇനിയും ഒരു ശാസ്ത്രീയ സമീപനം സ്വീകരിച്ചിട്ടില്ല. ഉള്ള നിയമങ്ങൾ തന്നെ സത്യസന്ധമായി നടപ്പാക്കുന്നുമില്ല. ഇതെല്ലാം  അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. (ജനയുഗം, ഏപ്രിൽ 17, 2013)