Tuesday, January 31, 2012

മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി പ്രീജിത്ത് രാജ് നടത്തിയ അഭിമുഖസംഭാഷണത്തിന്റെ റിപ്പോർട്ട്

മാതൃഭൂമി ആഴ്ചപ്പതിപ്പ്
2011 ഒക്ടോബർ 31-നവംബർ 5
പുസ്തകം 89, ലക്കം 34

കവർ പേജ്



































പേജ് 18



















പേജ് 19


















പേജ് 20




















പേജ് 21





















പേജ് 22






































പേജ് 23


















പേജ് 24





















പേജ് 25
















പേജ് 26





















പേജ് 27




















പേജ് 28

















പേജ് 29


















പേജ് 30






















പേജ് 31




















പേജ് 32




















പേജ് 33

Sunday, January 29, 2012

ഇത് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധത

ബി.ആർ.പി. ഭാസ്കർ

മുസ്ലിം ലീഗുകാരും പത്രപ്രവർത്തകരുമടക്കം 258 മുസ്ലിംകളുടെ ഇമെയിൽ ഐ.ഡി. പരിശോധിക്കാനും സർവീസ് ദാതാക്കളിൽ നിന്നും ലോഗ്-ഇൻ വിവരങ്ങളും മറ്റും ശേഖരിക്കാനും പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം ഏതാനും മാസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടെന്ന വിജു വി. നായരുടെ റിപ്പോർട്ട് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ആ റിപ്പോർട്ട് അടങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പും ദിനപത്രവും പുറത്തുവന്ന ദിവസം അത് സത്യമല്ലെന്ന് പറയാൻ സർക്കാരിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി വാർത്തയെക്കുറിച്ച് അന്വേഷിക്കുവാൻ ഉത്തരവിട്ടെന്നു മാത്രമാണ് അന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പ് പറഞ്ഞത്. പൊലീസ് ഇമെയിൽ ചോർത്തുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും “ആരുടെയെങ്കിലും ഇമയിൽ ചോർത്തുകയൊ ചോർത്താൻ ഏതെങ്കിലും ഏജൻസിക്ക് സർക്കാരൊ പൊലീസൊ നിർദ്ദേശം നൽകുകയൊ ചെയ്തിട്ടില്ല” എന്നും പറഞ്ഞുകൊണ്ട് അടുത്ത ദിവസമാണ് ഡി.ജി.പി. പത്രക്കുറിപ്പിറക്കിയത്.

മാധ്യമം റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ശരിയാണൊ അല്ലയൊ എന്നന്വേഷിക്കാൻ മറ്റ് പ്രമുഖ പത്രങ്ങൾ കൂട്ടാക്കിയില്ല. സെൻസേഷണലിസത്തിൽ അഭിരമിക്കുന്ന പത്രമുത്തശ്ശി ഈ വാർത്തയിൽ നിറഞ്ഞുനിന്ന സംഭ്രമജനക സാധ്യതകൾ പാടെ അവഗണിച്ചു. അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടെന്ന വിവരം പോലും എളുപ്പം വായനക്കാരന്റെ ശ്രദ്ധയിൽ പെടാത്ത തരത്തിലാണ് മുഖ്യധാരാ പത്രങ്ങൾ നൽകിയത്. ഡി.ജി.പിയുടെ ഔപചാരികനിഷേധം കിട്ടിയപ്പോൾ മുത്തശ്ശിയുടെ ശങ്ക അല്പം ശമിക്കുകയും വിഷയം ഒന്നാം പേജിലെത്തുകയും ചെയ്തു. ചാനലുകളിലും ശങ്ക പ്രകടമായിരുന്നു. ആദ്യ ദിവസം ഒരു ചാനൽ മാത്രമാണ് വിഷയം ചർച്ചക്കെടുത്തത്. ആടുത്ത ദിവസം കൂടുതൽ പേർ അതിന് തയ്യാറായി.

യു.ഡി.എഫ്. സർക്കാരിനെ ആക്രമിക്കാൻ ലഭിക്കുന്ന അവസരം ഒരിക്കലും പാഴാക്കാത്ത എൽ.ഡി.എഫും അതിനെ നയിക്കുന്ന സി.പി.എമ്മും നിശ്ശബ്ദത പാലിച്ചു. വിജു വി. നായർ റിപ്പോർട്ട് ചെയ്ത പൊലീസ് നടപടി യു.ഡി.എഫ്. കാലത്ത് നടന്നതാണെങ്കിലും സമാന സംഭവങ്ങൾ മുൻഭരണകൂടത്തിന്റെ കാലത്തും നടന്നിരുന്നതുകൊണ്ടാവണം അതിനെക്കുറിച്ച് ഒന്നും പറയാൻ അവർക്ക് കഴിയാഞ്ഞത്. രണ്ടാം ദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഇമെയിൽ ചോർത്തലിനെ അപലപിച്ചു. ലാവ്‌ലിൻ കരാർ ഉൾപ്പെടെ പല കാര്യങ്ങളിലും തന്റെ അറിവോടെ പാർട്ടി എടുത്ത പല തീരുമാനങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം പാർട്ടിയുറ്റേതാണെന്ന് ഉരപ്പാക്കാനാവില്ല. .

വാർത്തയിലെ അടിസ്ഥാന വസ്തുത -- 250ൽ‌പരം മുസ്ലിംകളുടെ ഇമെയിൽ ഐ.ഡിയും ലോഗ്-ഇൻ വിവരങ്ങളും ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗം നൽകിയ നിർദ്ദേശം -- ഡി.ജി.പി യുടെ പത്രക്കുറിപ്പും നിഷേധിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ ഇമെയിൽ ചോർത്തുകയൊ ചോർത്താൻ ആരോടെങ്കിലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നെ അദ്ദേഹം പറയുന്നുള്ളു. ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ ഇമെയിൽ കത്തിടപാടുകൾ പരിശോധിക്കാൻ മാത്രമല്ല അവരുടെ പേരിൽ മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയക്കുവാനും പൊലീസിന് കഴിയുമെന്ന് വിജു വി. നായർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയുള്ള പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും തികച്ചും നിർദ്ദോഷമായ പതിവ് അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

പൊലീസ് മനസ് പ്രവർത്തിക്കുന്നതെങ്ങനെയാണെന്നറിയുന്നവർക്ക് ഡി.ജി.പിയുടെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. ഈ വിഷയത്തിലുള്ള ഒരു അനുഭവം രേഖപ്പെടുത്തട്ടെ. ഞാൻ 1952ൽ മദിരാശിയിലെത്തി ഹിന്ദുവിൽ പത്രപ്രവർത്തനജീവിതം ആരംഭിച്ചപ്പോൾ കോളെജിൽ ഒപ്പമുണ്ടായിരുന്ന ഒരു സ്നേഹിതനും അവിടെയെത്തി --കേന്ദ്ര ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥനായി. ഒരു ദിവസം അദ്ദേഹം സഹായാഭ്യർത്ഥനയുമായി എന്നെ വന്നുകണ്ടു. വിദേശ ക്രൈസ്തവ മിഷനറിമാരുടെ വരവ് തടയാനുള്ള നീക്കത്തെ എതിർക്കുന്ന ഒരു കത്ത് മെയിൽ പത്രം ഏതാനും ദിവസം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. എഴുതിയയാളിന്റെ പേര് കൊടുത്തിരുന്നില്ല. സ്ഥലപ്പേര് കൊടുത്തിരുന്നതുകൊണ്ട് ആൾ നെല്ലൂരിലാണെന്ന് മാത്രം അറിയാം. കത്തെഴുതിയത് ആരാണെന്ന് കണ്ടുപിടിക്കാൻ ഡൽഹിയിലുള്ള മേലാവ് മദ്രാസ് ആപ്പീസിനോടാവശ്യപ്പെട്ടു. മദ്രാസിലെ മേലാവ് ദൌത്യം എന്റെ സ്നേഹിതനെ ഏല്പിച്ചു.

എഴുതിയ ആൾ ആവശ്യപ്പെടുമ്പോൾ പേര് രഹസ്യമായി സൂക്ഷിക്കാനുള്ള ബാധ്യത പത്രത്തിനുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഈ ദൌത്യം നിർവഹിക്കാനായില്ലെങ്കിൽ ഏജൻസിയിലെ തന്റെ ഭാവി ഇരുളടഞ്ഞതാകുമെന്ന് അദ്ദേഹവും പറഞ്ഞു. മെയിൽ പത്രത്തിലെ ആരെയെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കണമെന്ന ആവശ്യം ഞാൻ നിരസിച്ചപ്പോൾ അദ്ദേഹത്തിന്റെ പൊലീസ് മനസ് മറ്റൊരു വഴിക്ക് സഞ്ചരിച്ചു. കത്തെഴുതിയ ആളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നെന്നും താല്പര്യമുണ്ടെങ്കിൽ ഇങ്ങോട്ട് ബന്ധപ്പെടാനായി തന്റെ മേൽ‌വിലാസം അദ്ദേഹത്തിന് അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മെയിൽ പത്രാധിപർക്ക് എഴുതിയാലോ എന്ന് അദ്ദേഹം ചോദിച്ചു. പത്രാധിപർ തന്റെ കത്ത് അയാൾക്ക് അയച്ചുകൊടുക്കും. അപ്പോൾ മൌണ്ട് റോഡ് പോസ്റ്റ് ആപ്പിസിന്റെ സഹായത്തോടെ നെല്ലൂരേക്കുള്ള എല്ലാ കത്തുകളും പരിശോധിച്ച് അയാളുടെ പേരും മേൽ‌വിലാസവും കണ്ടെത്താനാകും.

ഇപ്പോൾ ആന്ധ്ര പ്രദേശിന്റെ ഭാഗമായ നെല്ലൂർ അന്ന് മദ്രാസ് സംസ്ഥാനത്തിലായിരുന്നു. മദ്രാസ് പട്ടണത്തിന്റെ തൊട്ടു വടക്കുള്ള ജില്ലയുടെ ആസ്ഥാനമാണ് നെല്ലൂർ. അവിടെ നിന്നുള്ള ധാരാളം ആളുകൾ മദ്രാസിലുണ്ടാകും. വിദേശ മിഷനറിമാരോട് അനുഭാവമുള്ള നെല്ലൂർകാരൻ ആരാണെന്നറിയാൻ പൊലീസുകാർ പോസ്റ്റ് ആപ്പിസിലിരുന്ന് അങ്ങോട്ടേക്കുള്ള എല്ലാ കത്തുകളും പൊട്ടിച്ചുവായിക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. “എന്ത് ഭ്രാന്താണിത്?” ഞാൻ പൊട്ടിത്തെറിച്ചു. “എനിക്കത് ചെയ്യാം,” സ്നേഹിതൻ പറഞ്ഞു: മറ്റാരോ മുഖേന മെയിൽ പത്രത്തിന്റെ ന്യൂസ് എഡിറ്ററുമായി ബന്ധം സ്ഥാപിച്ച് കത്തെഴുതിയ ആളിന്റെ പേരും മേൽ‌വിലാസവും മനസിലാക്കാൻ കഴിഞ്ഞതുകൊണ്ട് അദ്ദേഹം നെല്ലൂർ ബന്ധമുള്ള ലക്ഷക്കണക്കിനാളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയില്ല.

പൊലീസിന്റെ നോട്ടപ്പുള്ളികളായ 268 പേരിൽ 258ഉം മുസ്ലിംകളാണെന്നതും അക്കൂട്ടത്തിൽ എം.പി.യും ലീഗ് നേതാക്കളും പത്രപ്രവർത്തകരുമുണ്ടെന്നതും ചിലരെ അസ്വസ്ഥരാക്കുകയും മറ്റ് ചിലരെ ഒരുപക്ഷെ സന്തുഷ്ടരാക്കുകയും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. നിരോധിക്കപ്പെട്ട സിമി എന്ന മുസ്ലിം യുവജന സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് നോട്ടപ്പുള്ളികളുടെ ലിസ്റ്റ് ഉണ്ടായതെന്ന് ഒരു വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ഇത് ശരിയാണെങ്കിൽ ലിസ്റ്റിലെ ബഹുഭൂരിപക്ഷം പേരും മുസ്ലിംകളായത് സ്വാഭാവികമാണ്. അപ്പോൾ അതിന്റെ മാത്രം അടിസ്ഥാനത്തിൽ പൊലീസ് നടപടിയെ മുസ്ലിംവിരുദ്ധനീക്കമായി വ്യാഖ്യാനിക്കാനാകില്ല. മുസ്ലിം ലീഗിന് നിർണ്ണായക സ്വാധീനമുള്ള യു.ഡി.എഫ്. സർക്കാരിൽ എങ്ങനെയാണ് മുസ്ലിംവിരുദ്ധത ആരോപിക്കാനാവുക? പക്ഷെ ലീഗിന് അനഭിമതരായ മുസ്ലിം സംഘടനകളുണ്ട്. അവർക്കെതിരെ നീക്കങ്ങളുണ്ടാകുന്ന സാഹചര്യം പൂർണ്ണമായും തള്ളിക്കളയാനാവില്ല. പൊലീസിന്റെ അന്വേഷണത്തിലുള്ള ഒരു വ്യക്തിയിൽ നിന്ന് ലഭിച്ച 268 ഇമെയിൽ ഐ.ഡികളാണ് ലിസ്റ്റിലുള്ളതെന്ന് ഡി.ജി.പി.വെളിപ്പെടുത്തിയ സ്ഥിതിക്ക് അതിൽ വി.ഐ.പി.കൾ ഉൾപ്പെടുന്നതിനെ കുറ്റപ്പെടുത്താനാവില്ല. ഒരാൾ കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി വിവരം ലഭിച്ചാൽ എം.പി.യൊ ഭരണകക്ഷി അംഗമൊ ആണെന്നതുകൊണ്ട് അയാളെ അന്വേഷണപരിധിയിൽ നിന്ന് ഒഴിവാക്കാൻ പാടില്ലല്ലൊ.. .

ലിസ്റ്റിലുള്ളവരുടെ ഇമെയിൽ ഐ.ഡിയും ലോഗ്-ഇൻ വിവരങ്ങളും തേടിയിറങ്ങുമ്പോൾ അവർ കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് ന്യായമായി സംശയിക്കാൻ പോരുന്ന വസ്തുതകൾ പൊലീസിന്റെ പക്കലുണ്ടായിരുന്നൊ എന്നതാണ് പരിഗണനയർഹിക്കുന്ന വിഷയം. അന്വേഷണത്തിലിരിക്കുന്ന ഒരാൾ ഇമെയിൽ ബന്ധം പുലർത്തിയിരുന്നുവെന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ പൊലീസ് വലിയൊരു വല വിരിക്കുന്നത് നന്നെ ചെറുപ്പത്തിൽ കൈവന്ന, അഥവാ കൈവന്നെന്ന് കരുതിയ, അധികാരത്തിന്റെ അഹന്തയിൽ എന്റെ സ്നേഹിതൻ 60 കൊല്ലം മുമ്പ് ആവിഷ്കരിച്ചതുപോലെയുള്ള ഒരു ഭ്രാന്തൻ പദ്ധതിയാണ്. ലാഘവബുദ്ധിയോടെ ജനങ്ങളുടെ സ്വകാര്യതയിൽ നുഴഞ്ഞുകയറാൻ ജനാധിപത്യ വ്യവസ്ഥയിൽ പൊലീസിന് അധികാരമില്ല...

സിമിക്കെതിരായ ആരോപണങ്ങൾ തീർച്ചയായും ഗുരുതരമായവയാണ്. പക്ഷെ അവയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നടപടികൾ വിലയിരുത്തുമ്പോൾ മറ്റ് ചില വസ്തുതകളും ഓർക്കേണ്ടതുണ്ട്. അമേരിക്കയിൽ 2001ലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ലോകമൊട്ടുക്ക് തീവ്രവാദവിരുദ്ധവികാരം ഉയർന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയാണ് സിമി. അന്നു മുതൽ ഇന്നുവരെ ഓരോ രണ്ട് കൊല്ലത്തിലും നിരോധനം പുതുക്കിവരുന്നു. നിരോധനം ചോദ്യം ചെയ്തുകൊണ്ട് അതിന്റെ അദ്ധ്യക്ഷൻ നൽകിയ ഹർജി പത്ത് കൊല്ലം കഴിഞ്ഞിട്ടും തീർപ്പാകാതെ സുപ്രീം കോടതിയിൽ കിടക്കുകയാണ്. നിരോധന ഉത്തരവിന്റെ സാധുത പരിശോധിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയുണ്ട്. നാലാമത്തെ സിമി നിരോധന ഉത്തരവ് പരിശോധിച്ച ഡൽഹി ജഡ്ജി നിരോധനം സാധൂകരിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് 2008ൽ അത് റദ്ദാക്കി. കേന്ദ്ര സർക്കാർ ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിച്ച് സമ്പാദിച്ച സ്റ്റേയുടെ ബലത്തിലാണ് ഇപ്പോൾ നിരോധനം തുടരുന്നത്. പാകിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐ, ബിൽ ലാഡന്റെ അൽ ഖ്വൈദ, രാജ്യത്തു നടന്ന പല സ്ഫോടനങ്ങളുടെയും പിന്നിലുള്ളതെന്ന് പറയപ്പെടുന്ന ഇൻഡ്യൻ മുജാഹിദീൻ എന്നിവയുമായൊക്കെ സിമിക്ക് ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ ആരോപിക്കുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുറ്റം ചുമത്തി കോടതികളിലെത്തിച്ച അറുപതിൽ‌ പരം സിമി പ്രവർത്തകർ, തെളിവിന്റെ അഭാവത്തിൽ, ഇതിനകം കുറ്റവിമുക്തരാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ ആരോപണങ്ങൾ നിരത്താനല്ലാതെ അവ കോടതികളിൽ തെളിയിക്കാൻ പൊലീസിന്`കഴിയുന്നില്ല.

വിവരം ശേഖരിക്കാൻ ഉത്തരവു നൽകിയതല്ലാതെ, ഡി.ജി.പി. അവകാശപ്പെടുന്നതുപോലെ ഇമെയിൽ ചോർത്തുകയൊ ചോർത്താൻ ആവശ്യപ്പെടുകയൊ ചെയ്തിട്ടില്ലെങ്കിൽകൂടി പൊലീസ് നടപടി അപലപനീയവും അപകടകരവുമാണ്. കാരണം രാഷ്ട്രീയനേതൃത്വത്തെ പ്രീണിപ്പിക്കാൻ അധികാരം ദുർവിനിയോഗം ചെയ്യാൻ മടിയില്ലാത്ത ഉദ്യോഗസ്ഥന്മാർ പൊലീസിലുണ്ട്. ഇന്റർനെറ്റിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ചതിന്റെ പേരിൽ വിദേശത്ത് ജോലി ചെയ്യുന്ന ഒരാളെ വിക്രമിയായ പൊലീസുദ്യോഗസ്ഥൻ നാട്ടിൽ കൊണ്ടു വന്ന കഥ നമുക്കറിവുള്ളതാണ്. രാജ്യത്തിന്റെ സുരക്ഷ അപകടപ്പെടുത്താനിടയുള്ള എന്തെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിലായിരുന്നില്ല അത്. പിണറായി വിജയന്റേതെന്ന് പറഞ്ഞു മറ്റാരുടെയൊ വീടിന്റെ പടം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതാണ് അയാൾ ചെയ്ത ഭീകരകൃത്യം.

ഇന്റലിജൻസ് വിഭാഗം വിവരം തേടിയ 268 ഇമെയിൽ വിലാസങ്ങളിൽ മുസ്ലിംകളുടേതൊ മുസ്ലിംകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേതൊ ആയ 258 എണ്ണം വെളിപ്പെടുത്തിയ മാധ്യമം മറ്റ് പത്ത് വിലാസങ്ങൾ വെളിപ്പെടുത്താതിരുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടനൽകിയതായും ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും ഡി.ജി.പി. പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി ഒരുപടികൂടി മുന്നോട്ടു പോയി സാമുദായികസ്പർദ്ധ വളർത്താൻ മാധ്യമം ശ്രമിച്ചതായി കുറ്റപ്പെടുത്തി. വ്യക്തികൾക്കെന്നപോലെ പാർട്ടികൾക്കും മാധ്യമങ്ങൾക്കും ജാതിയും മതവുമുള്ള നാടാണിത്. സാമുദായിക താല്പര്യങ്ങൾ അവയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കും. പ്രസിദ്ധീകരിക്കുന്ന 258 മുസ്ലിം വിലാസങ്ങൾ കൂടാതെ 10 വിലാസങ്ങൽ കൂടി പൊലീസ് പട്ടികയിലുണ്ടെന്ന് മാധ്യമം റിപ്പോർട്ട് വ്യക്തമായി പറയുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആരോപണം തീരെ ദുർബലമായ തലത്തിലാണ് നിൽക്കുന്നത്. (മാധ്യമം ആഴ്ചപ്പതിപ്പ്,ലക്കം 728, ജനുവരി 30, 2012)

Monday, January 23, 2012

വേട്ടക്കാരായി മാറുന്ന മാധ്യമങ്ങൾ: സക്കറിയ

ഇടം മസ്കറ്റിന്റെ പ്രഥമ എം.എൻ.വിജയൻ പുരസ്കാരം ടി.എൻ.ജോയിയുടെ “ഇങ്ങനെയും കുറെ മലയാളികൾ”ക്ക് നൽകിക്കൊണ്ട് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ 2011 ഡിസംബർ 25ന് സക്കറിയ നടത്തിയ പ്രഭാഷണം (കേരളീയം മാസികയുടെ 2012 ജനുവരി ലക്കത്തിൽ നിന്ന്)










Sunday, January 22, 2012

മാദ്ധ്യമസംരക്ഷണത്തിൽ വളരുന്ന പ്രതിലോമത

ബി.ആർ.പി.ഭാസ്കർ

ഇന്ത്യയിൽ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കുമൂള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം ഭരണഘടന പൌരന്മാർക്ക് ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവുമാണ്. അതായത് ഉടമകൾക്കൊ മാദ്ധ്യമ പ്രവർത്തകർക്കൊ മാത്രമായി നൽകപ്പെട്ടിട്ടുള്ള മാദ്ധ്യമസ്വാതന്ത്ര്യം ഇവിടെയില്ല. സാമൂഹികസ്ഥാപനങ്ങളെന്ന നിലയിൽ സമൂഹത്തിന്റെ പൊതുതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല മാദ്ധ്യമങ്ങൾക്കുണ്ട്. അതുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ പ്രതിഫലിക്കുന്ന ഇടങ്ങളാകാൻ അവയ്ക്കു കഴിയണം.

പത്രധർമ്മമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്വതന്ത്ര മാദ്ധ്യമങ്ങൾ പൊതുചർച്ചകൾക്കുള്ള വേദികളായി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. മലയാള മാദ്ധ്യമങ്ങൾ പൊതുവിൽ ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളം സാമൂഹ്യ പരിഷ്കർത്താക്കളുടെ ശ്രമഫലമായി കഴിഞ്ഞ നൂറ്റാണ്ടിൽ വമ്പിച്ച പുരോഗതി നേടി ലോകത്തെ അത്ഭുതപ്പെടുത്തുകയുണ്ടായി. ആ മാറ്റം സാദ്ധ്യമാക്കുന്നതിൽ വലിയ പങ്കാണ് പത്രങ്ങൾ വഹിച്ചത്. ഇന്നത്തെ പല മുൻ‌നിരപത്രങ്ങളുടെയും സ്ഥാപകർ ആ പ്രക്രിയയിൽ നേരിട്ട് പങ്കാളികളാവുകയും ചെയ്തിരുന്നു. ആ കാലഘട്ടത്തിൽ നാട് കൈവരിച്ച ചില നേട്ടങ്ങൾ ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രകടമായ തെളിവാണ് ഫ്യൂഡൽ-ജാതിമത ശക്തികളുടെ തിരിച്ചുവരവ്‌. പരിഷ്കർത്താക്കൾ ജന്മം നൽകിയ പത്രങ്ങൾ ഇന്ന് ഈ പ്രക്രിയയിൽ പങ്കാളികളാണ്.

പ്രതിലോമശക്തികളെ മാദ്ധ്യമങ്ങൾ രണ്ട് രീതിയിൽ സഹായിക്കുന്നു – അവരുടെ കുഴലൂത്തുകാരായി പ്രവർത്തിച്ചുകൊണ്ടും അവർക്കെതിരെ നിലകൊള്ളുന്നവരുടെ ശബ്ദം തമസ്കരിച്ചുകൊണ്ടും. പത്രങ്ങൾ ജനപിന്തുണയുള്ള സംഘടനകളെ പ്രീണിപ്പിക്കുന്നതിനെ വിപണനതന്ത്രത്തിന്റെ ഭാഗമായി കാണാവുന്നതാണ്. ചില്ലറ അക്രമപ്രവർത്തങ്ങളല്ലാതെ ശ്രദ്ധാർഹമായ ഒരു പ്രവർത്തനവും നടത്താത്ത ഒരു ചെറിയ വർഗ്ഗീയ സംഘടനക്ക് ഏറെ സ്ഥലപരിമിതി അനുഭവിക്കുന്ന വലിയ പത്രം അർ‌ഹിക്കുന്നതിലുമധികം സ്ഥലം പതിവായി നൽകുന്നത് കണ്ടപ്പോൾ എന്തടിസ്ഥാനത്തിലാണ് അതിന് ഇത്രയേറെ പ്രാധാന്യം കല്പിക്കുന്നതെന്ന് ഞാൻ ഒരു മുതിർന്ന പത്രപ്രവർത്തകനോട് ചോദിച്ചു. അവർക്ക് ശല്യം ചെയ്യാനുള്ള കഴിവുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശല്യം ചെയ്യാൻ കഴിവുള്ള സംഘടനയെ പത്രം സഹായിക്കുന്നത് ഈവിധത്തിൽ അതിന് പ്രചാരം നൽകിക്കൊണ്ട് മാത്രമല്ല. ആ സംഘടനയെ വിമർശിക്കുന്ന പ്രസ്താവങ്ങൾ ഒഴിവാക്കിക്കൊണ്ടും അതിനെ സഹായിക്കുന്നു. വിമർശനം നടത്തുന്നത് അതിനേക്കാൾ കൂടുതൽ ശല്യം ചെയ്യാൻ കഴിവുണ്ടെന്ന് പത്രം കരുതുന്ന സംഘടനയാണെങ്കിൽ മാത്രമെ അത് വെളിച്ചം കാണുകയുള്ളു.

ഇപ്പോൾ കേരളസമൂഹത്തിൽ പ്രകടമാകുന്ന രാജഭക്തി ഉദ്ദീപിപ്പിച്ചതിൽ പത്രങ്ങൾക്ക് പങ്കുണ്ട്. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ചരമത്തോടെ തിരുവിതാംകൂർ രാജപരമ്പര അവസാനിച്ചെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ അനുജൻ മാർത്താണ്ഡവർമ്മ മഹാരാജാവാകാൻ ശ്രമിച്ചില്ല. എന്നാൽ മഹാരാജാവിന്റെ നിയന്ത്രണത്തിലായിരുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കാനായി അദ്ദേഹം പുരോഹിതന്മാരുടെ സഹായത്തോടെ ശ്രീപത്മനാഭദാസൻ എന്ന സ്ഥാനപ്പേര് ഏറ്റെടുത്തു. പത്രങ്ങൾ അതുകൊണ്ട് തൃപ്തരായില്ല. അവർ അദ്ദേഹത്തെ മഹാരാജാവ് എന്ന് വിശേഷിപ്പിച്ചു. അക്കാലത്ത് ഏഷ്യാനെറ്റിൽ സക്കറിയായുമൊത്ത് നടത്തിയിരുന്ന പത്രവിശേഷം പംക്തിയിൽ ഇത് ശരിയല്ലെന്ന് ഞാൻ രണ്ട് തവണ പറഞ്ഞശേഷം മലയാള മനോരമ അതു മതിയാക്കി. പക്ഷെ മാതൃഭൂമിയും കേരള കൌമുദിയും പിന്നെയും കുറേക്കാലം അദ്ദേഹത്തെ മഹാരാജാവ് എന്ന് വിളിച്ചു. തിരുവിതാംകൂറിൽ രാജവാഴ്ച നിലനിന്ന കാലത്ത് ആരംഭിച്ച പത്രമെന്ന നിലയിൽ കൌമുദിക്ക് രാജഭക്തിയുണ്ടാകുന്നത് മനസിലാക്കാവുന്നതാണ്. മലബാറിൽ ജന്മം കൊണ്ട, സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള മാതൃഭൂമിയെ ആ പാത പിന്തുടരാൻ പ്രേരിപ്പിച്ചതെന്താണ്? പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയത്തു നിന്ന് കോഴിക്കോട്ട് ചെന്നപ്പോൾ മനോരമ തീയ്യ, മുസ്ലിം സമുദായങ്ങളിലും കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്ത് ചെന്നപ്പോൾ മാതൃഭൂമി ഹിന്ദുക്കളിലുമാണ് കണ്ണൂ നട്ടിരുന്നത്. തിരുവിതംകൂറിലെ ഒരു വലിയ വിഭാഗം ജനങ്ങളിൽ രാജഭക്തി അവശേഷിക്കുന്നെന്ന വിശ്വാസം മാതൃഭൂമിയെ സ്വാധീനിച്ചു. തങ്ങൾക്ക് മറ്റ് പത്രങ്ങളേക്കാൾ രാജഭക്തിയുണ്ടെന്ന് ബോധ്യപ്പെടുത്താനായി അതിന്റെ ശ്രമം.

മഹാരാജാവ് വിളി വിട്ടെങ്കിലും രാജഭക്തി വളർത്തുന്നതിൽ നിന്ന് പത്രങ്ങൾ പിന്തിരിഞ്ഞില്ല. അതിന് തടസമാകാവുന്ന ചിന്തകളെ അവർ ശ്രദ്ധാപൂർവ്വം ഒഴിവാക്കുന്നു. മാർത്താണ്ഡവർമ്മയുടെ ഒരു ലേഖനത്തോടെയാണ് മലയാള മനോരമ ശ്രീചിത്തിര തിരുനാളിന്റെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75ആം വാർഷികം കുറിച്ചത്. ലേഖനത്തിൽ വസ്തുതാപരമല്ലാത്ത ചില പരാമർശങ്ങളുണ്ടായിരുന്നു. അത് ചൂണ്ടിക്കാട്ടി ഡോ. എസ്. ഷാജി പത്രാധിപർക്ക് കത്തെഴുതി. മനോരമ അത് പ്രസിദ്ധീകരിക്കാൻ കൂട്ടാക്കിയില്ല.

“ശ്രീനാരായണഗുരു എല്ലാ അമ്പലങ്ങളും അവർണ്ണർക്ക് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടു“ എന്ന മാർത്താണ്ഡ വർമ്മ എഴുതിയിരുന്നു. എവിടെ, ആരോടാണ് ഗുരു ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് ഡോ.ഷാജി കത്തിൽ ആവശ്യപ്പെട്ടിരുന്നു. പത്രം അത് തമസ്കരിച്ചതിന്റെ ഫലമായി മാർത്താണ്ഡവർമ്മ നടത്തിയ പരാമർശം സത്യമാണെന്ന ധാരണ അതിന്റെ വലിയ വായനാസമൂഹത്തിൽ നിലനിൽക്കുന്നുണ്ടാവണം.

മനോരമ പ്രസിദ്ധീകരിക്കാൻ മടിച്ച വസ്തുതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഷാജി എഴുതിയ ലേഖനം എസ്.എൻ.ഡി.പി. യോഗത്തിന്റെ ഉടമസ്ഥതയിലുള്ള ‘യോഗനാദം’ പ്രസിദ്ധീകരിച്ചു. ആ ലേഖനത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് തമസ്കരിച്ച ഒരു പ്രതികരണത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുകുലം അധിപതിയായ മുനി നാരായണപ്രസാദുമായി പി.കെ. ശ്രീകുമാർ നടത്തിയ അഭിമുഖ സംഭാഷണം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കുമാരനാശാന്റെ പ്രജാസഭാ പ്രസംഗങ്ങളും മറ്റും വായിച്ചാൽ തലപെരുക്കുമെന്നും അദ്ദേഹത്തിലുള്ള ഈഴവത്വത്തിന്റെ നാറ്റം പിടിച്ച വാക്കുകൾ അതിലുണ്ടെന്നുമുള്ള മുനിയുടെ പ്രസ്താവത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഷാജി ആഴ്ചപ്പതിപ്പിന് കത്തെഴുതിയത്. ആശാന്റെ കവിതകളും ലേഖനങ്ങളും പ്രസംഗങ്ങളും ആഴത്തിൽ പഠിച്ചിട്ടുള്ള ഷാജി മുനിക്ക് തലപെരുക്കലും നാറ്റവും അനുഭവപ്പെട്ടത് ആശാന്റെ കൃതികൾ മുഴുവനും വായിക്കാനുള്ള ക്ഷമയില്ലാതെ പോയതുകൊണ്ടാണെന്ന്, മിതമായ ഭാഷയിൽ, രേഖപ്പെടുത്തി.

ശ്രീനാരായണധർമ്മം മനസിലാക്കാതെ അദ്ദേഹത്തെ വൈദികപാരമ്പര്യത്തിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നവരിലൊരാളാണ് മുനി നാരായണപ്രസാദ്. ശ്രീനാരായണൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും അദ്ദേഹത്തെ അറിയാൻ കഴിഞ്ഞിട്ടുള്ള ഒരാൾക്ക് ഒരിക്കലും ഉപയോഗിക്കാനാവാത്തതുമായ ഭാഷയാണ് മുനി ഉപയോഗിക്കുന്നത്. ഏതാനും മാസം മുമ്പ് ശ്രീനാരായണധർമ്മത്തെ ആസ്പദമാക്കി സിം‌ലയിൽ സംഘടിക്കപ്പെട്ട സെമിനറിൽ പ്രഭാഷണം നടത്താനെത്തിയപ്പോൾ അദ്ദേഹം “നിങ്ങൾ ശൂദ്രനാണ്, ഞാൻ ബ്രാഹ്മണനാണ്’ എന്ന് തന്നോട് പറഞ്ഞതായി മറ്റൊരു പ്രഭാഷകനായ ഡോ. മോഹൻ ഗോപാൽ അവിടെവെച്ചു തന്നെ വെളിപ്പെടുത്തുകയുണ്ടായി. ശ്രീനാരായണൻ അവകാശപ്പെടാഞ്ഞ ബ്രാഹ്മണത്വമാണ് മുനി അവകാശപ്പെടുന്നത്!

ഒരു ഘട്ടത്തിൽ ചിന്നസ്വാമി എന്നറിയപ്പെട്ടിരുന്ന ആശാൻ പിന്നീട് ഗൃഹസ്ഥജീവിതം നയിച്ചെങ്കിലും ഒരിക്കലും ശ്രീനാരായണന്റെ ശിഷ്യനല്ലാതായില്ല. ഗുരുവിന്റെ ജീവിതകാലത്തു തന്നെ അദ്ദേഹം ബോട്ടപകടത്തിൽപെട്ടു മരിച്ചു. ആശാൻ കവിതകളും ലേഖനങ്ങളും എഴുതുകയും പ്രജാസഭയിൽ പ്രസംഗിക്കുകയും ചെയ്ത കാലത്ത് ജീവിച്ചിരുന്ന ഗുരുവിന് അനുഭപ്പെടാഞ്ഞ നാറ്റം മുനിയുടെ മൂക്കിൽ തട്ടിയെങ്കിൽ അതുത്ഭവിച്ചത് ആശാനിൽ നിന്നല്ല, ശ്രീനാരായണധർമ്മത്തിനു പുറത്തെവിടെയൊ നിന്ന് അദ്ദേഹം ഉൾക്കൊണ്ട ആശയങ്ങളിൽ നിന്നാണ്. അവയുടെ യഥാർത്ഥ ഉറവിടം വൈദിക ബ്രാഹ്മണ പാരമ്പര്യമാണ്. മുനിയുടെ വങ്കത്തത്തെ തുറന്നുകാട്ടാനുള്ള ശ്രമം മാതൃഭൂമി തമസ്കരിച്ചത് ബോധപൂർവ്വമാണെങ്കിൽ അതിനെ ശ്രീനാരായണന്റെ ആശയങ്ങളെ വക്രീകരിക്കുന്നവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായെ കാണാനാവൂ.

ബോധപൂർവ്വമൊ അല്ലാതെയൊ വൈദികപാരമ്പര്യത്തെ മഹത്ത്വവത്കരിക്കാനുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രവണത അനുഭത്തിലൂടെ എനിക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. പതിവായി താല്പര്യര്യപൂർവം വായിക്കുന്ന അതിലെ ചരിത്രപഥം പംക്തിയിൽ എം. ജയരാജ് “ബ്രാഹ്മണർതന്നെ പൂജാകർമ്മങ്ങൾ നിർവഹിക്കണമെന്ന നിർബന്ധബുദ്ധിയുള്ളവരാണ് ഭൂരിപക്ഷം ഹൈന്ദവ ദൈവങ്ങളെങ്കിലും“ എന്ന് എഴുതിക്കണ്ടപ്പോൾ ഏത് ദൈവങ്ങൾക്കാണ് അങ്ങനെ ശാഠ്യമുള്ളതെന്ന ചോദ്യം എന്റെ മനസിലുദിച്ചു. അങ്ങനെ നിർബന്ധബുദ്ധിയുള്ള ഒരു ദൈവത്തെയും ഞാൻ കണ്ടില്ല. ദൈവങ്ങൾക്ക് അങ്ങനെയൊരു നിർബന്ധബുദ്ധിയുണ്ടെന്നത് ബ്രാഹ്മണർ പറഞ്ഞുപരത്തുന്നതും ആശ്രിതർ അന്ധമായി വിശ്വസിക്കുന്നതുമായ ഒരു കെട്ടുകഥയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പത്രാധിപർക്ക് ഞാനൊരു കത്തെഴുതി. പൂജ വൈദികസമൂഹത്തിന്റെ പാരമ്പര്യമായ സാഹചര്യവും അതിൽ ഞാൻ പരിശോധിച്ചു. ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്ന ആ കത്തിൽ നിന്ന് ഏതാനും ഖണ്ഡികകൾ ഇവിടെ പകർത്തുന്നു:

“വൈദികസമൂഹത്തിന്റെ ആദിമഗ്രന്ഥമായ ഋഗ്വേദത്തിൽ പൂജയില്ല. അത് രചിക്കപ്പെടുന്ന കാലത്ത് പൂജയായിരുന്നില്ല, ഹോമമായിരുന്നു ആ വിഭാഗത്തിന്റെ ആരാധനാരീതി. ഹോമത്തിൽ തീ കൂട്ടി എണ്ണയൊഴിച്ചിട്ട് അർപ്പിക്കാനുള്ള സാധനങ്ങൾ അതിലേക്കെറിയുകയാണ് ചെയ്യുന്നത്. ഓരോ വസ്തുവും വീഴുമ്പോൾ തീ ആളിക്കത്തുന്നു. അഗ്നി ഭഗവാൻ തീനാളങ്ങളിലൂടെ അർപ്പിതവസ്തുക്കൾ ഇന്ദ്രൻ, വരുണൻ തുടങ്ങിയ ഇഷ്ടദേവതകൾക്ക് എത്തിച്ചു കൊടുക്കുകയാണെന്ന് വൈദികർ വിശ്വസിച്ചു. അഥവാ അവർ മറ്റുള്ളവരെ അങ്ങനെ വിശ്വസിപ്പിച്ചു

“പൂജയെക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ ബൌദ്ധസാഹിത്യത്തിലും രണ്ടായിരത്തോളം കൊല്ലം മുമ്പ് രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന തമിഴ് സംഘകൃതികളിലുമാണുള്ളത്. പൂജയിൽ പൂവൊ മറ്റ് വസ്തുക്കളൊ ഇഷ്ടദേവതകൾക്കു സമർപ്പിക്കപ്പെടുന്നു. പൂ (പൂവ്), ചെയ് (ചെയ്യുക) എന്ന തമിഴ് വാക്കുകൾ ചേർന്നാണ് പൂജ എന്ന വാക്കുണ്ടായതെന്നാണ് പണ്ഡിതന്മാർ പറയുന്നത്. സംഘകാലത്ത് തമിഴകത്തിൽ വൈദിക പാരമ്പര്യത്തിൽ പെടുന്ന ആളുകളുണ്ടായിരുന്നുവെന്ന് ആ കൃതികളിൽ നിന്ന് മനസിലാക്കാം. എന്നാൽ പൂജാദികർമ്മങ്ങൾ നടത്തിയിരുന്നത് അവരല്ല, പിൽക്കാലത്ത് സാമൂഹികമായി പിന്തള്ളപ്പെട്ട പാണൻ‌മാർ തുടങ്ങിയവരായിരുന്നു.

“വൈദിക സമൂഹം എന്ന് എങ്ങനെയാണ് ആധിപത്യം സ്ഥാപിച്ച് പൂജാദി കർമ്മങ്ങൾ നടത്താനുള്ള അവകാശം കൈക്കലാക്കിയതെന്ന് കൃത്യമായി പറയാനാവില്ല. സാധാരണഗതിയിൽ വിജയികളാണ് ചരിത്രം സൃഷ്ടിക്കുന്നത്. എന്നാൽ വൈദിക സമൂഹം വസ്തുതകൾ രേഖപ്പെടുത്തുന്നതിനു പകരം തങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ദൈവദത്തമാണെന്ന് വരുത്തിത്തീർക്കാനായി കള്ളക്കഥകൾ മെനയുകയാണ് ചെയ്തത്. അങ്ങനെ ആദിയും അന്തവുമില്ലാത്ത സനാതന ധർമ്മം എന്ന സങ്കല്പം അവർ അവതരിപ്പിച്ചു. ലോകാരംഭം മുതൽ നിലവിലുണ്ടായിരുന്നതും പിൽക്കാലത്ത് വൈദികരുടെ പൂർവ്വികർ ധ്യാനിച്ച് വീണ്ടെടുത്തതുമായ അപൌരുഷേയമായ മന്ത്രങ്ങൾ അടങ്ങുന്നതാണ് വേദങ്ങൾ എന്ന സിദ്ധാന്തം ഉടലെടുത്തു. വിശ്വാസത്തിന്റെ ഭാഗമായി ഇത്തരം കെട്ടുകഥകൾ ചോദ്യം ചെയ്യാതെ സ്വീകരിക്കാൻ ജനങ്ങൾ നിർബന്ധിതരുമായി.

“എന്നാൽ വേദേതിഹാസങ്ങളിൽ നിന്നു പല ചരിത്രവസ്തുതകളും വായിച്ചെടുക്കാൻ കഴിയും. ഉദാഹരണത്തിന് ഋഗ്വേദ കാലത്ത് അതിന്റെ സ്രഷടാക്കളേക്കാൾ മെച്ചപ്പെട്ട നിലയിൽ നഗരവാസികളായ വൈദികേയിതര സമൂഹങ്ങളുണ്ടായിരുന്നു. അവരുടെ പട്ടണങ്ങളെ നശിപ്പിക്കണേ, അവരുടെ പശുക്കളെ ഞങ്ങൾക്ക് തരണേ എന്നൊക്കെയുള്ള പ്രാർത്ഥനകളാണ് ചില സൂക്തങ്ങളിലുള്ളത്. അതിനെയൊക്കെ വേദപണ്ഡിതന്മാർ ഇന്ന് ഉദാത്തമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ഈ വ്യാഖ്യാനങ്ങൾ പതിന്നാലാം നൂറ്റാണ്ടിൽ ഉണ്ടായവയാണ്. അക്കാലത്ത്, ഭാഷയിൽ മാറ്റമുണ്ടായതിന്റെ ഫലമായി വൈദികർ അർത്ഥമറിയാതെ മന്ത്രങ്ങൾ ഉരുവിടുകയായിരുന്നു. അർത്ഥമറിയാതെ മന്ത്രം ചൊല്ലിയിട്ടു കാര്യമില്ലെന്ന് ചിലരും അർത്ഥമറിയേണ്ട കാര്യമില്ലെന്ന് മറ്റ് ചിലരും വാദിച്ചു. വിവാദങ്ങൾക്ക് അറുതി വരുത്താനായി വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിയായിരുന്ന സായണൻ തയ്യാറാക്കിയതാണ് ഇപ്പോൾ പ്രചാരത്തിലുള്ള ഋഗ്വേദ വ്യാഖ്യാനം. മലയാള പരിഭാഷ തയ്യാറാക്കിയ ഒ.എം.സി. നമ്പൂതിരിപ്പാട് താൻ സായണനെയാണ് ആശ്രയിക്കുന്നതെന്ന് അതിൽതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വേദകാലത്തിനു ശേഷം വികസിച്ചതും ഉപനിഷത്തുകളിൽ തിളങ്ങുന്നതുമായ ആദ്ധ്യാത്മിക വിജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് സായണൻ സൂക്തങ്ങൾ വ്യാഖ്യാനിച്ചത്. വൈദിക സമൂഹവും ഇതരസമൂഹങ്ങളും തമ്മിൽ പല നൂറ്റാണ്ടു കാലം നടന്ന സമ്പർക്കങ്ങളിലൂടെ രൂപപ്പെട്ടവയാണ് ഉപനിഷത്തിലെ ആശയങ്ങൾ. വൈദിക സമൂഹം സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചശേഷം, മറ്റുള്ളവരുടെ സംഭാവന മറച്ചുകൊണ്ട്, അവ തങ്ങളുടെ ബൌധികസമ്പത്താക്കുകയായിരുന്നെന്ന് ന്യായമായും അനുമാനിക്കാം.

“പുരാണേതിഹാസങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ മറ്റ് ചില ചരിത്ര വസ്തുതകൾ കൂടി തെളിയും. ഇന്ന് വ്യാപകമായി ആരാധിക്കപ്പെടുന്ന ദേവതകളെയെല്ലാം അവിടെ കാണാം. വേദങ്ങളിൽ അവരെ എളുപ്പത്തിൽ കണ്ടെത്താനാവില്ല. ചിലർ അവയിൽ പരാമർശിക്കപ്പെടുന്നതേയില്ല. ചിലർ ചെറിയ കഥാപാത്രങ്ങൾ മാത്രമാണ്. കൃഷ്ണൻ ശത്രുപക്ഷക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്. ശിവന് നാലാം വേദമായ അഥർവത്തിൽ വലിയ സ്ഥാനമുണ്ട്. എന്നാൽ ഹോമത്തിലൂടെ ആരാധിക്കപ്പെടുന്ന ഒരു ദേവനല്ല. ചില പ്രാചീന കൃതികൾ മൂന്ന് വേദങ്ങളെ കുറിച്ചെ പറയുന്നുള്ളു. അതിന്റെ അടിസ്ഥാനത്തിൽ അഥർവം വേദേയിതര സമൂഹത്തിന്റേതാണെന്നും പിൽക്കാലത്ത് അതിന് വേദപദവി നൽകപ്പെടുകയായിരുന്നുവെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വന്തം ആരാധനാമൂർത്തികളെ ഉപേക്ഷിച്ചുകൊണ്ടും മറ്റ് ഭാരതീയ സമൂഹങ്ങളുടെ ആരാധനാമൂർത്തികളെ ഏറ്റെടുത്തുകൊണ്ടുമാണ് വൈദിക സമൂഹം ആധിപത്യം സ്ഥാപിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു.

“പല നൂറ്റാണ്ടുകളെടുത്താണ് വൈദിക സമൂഹം ഉപഭൂഖണ്ഡത്തിലാകെ ആധിപത്യം സ്ഥാപിച്ചത്. ഇന്നും വൈദികപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാർ അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്ന മനുസ്മൃതിയും അർത്ഥശാസ്ത്രം പോലുള്ള ചില പഴയ കൃതികളും അതിന് അവർ അവലംബിച്ച മാർഗ്ഗങ്ങൾ മനസിലാക്കാൻ സഹായിക്കുന്നവയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബീഹാറിലെ ഒരു ഗോത്രത്തിനു മേൽ വൈദിക സമൂഹം ആധിപത്യം സ്ഥപിച്ചതെങ്ങനെയെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആരാധനാലയം മാറിയില്ല, ആരാധനാമൂർത്തി മാറിയില്ല. മാറിയത് പൂജാരി മാത്രം. ആദിവാസി പൂജാരിയെ മാറ്റി ബ്രാഹ്മണൻ അയാളുടെ ജോലി ഏറ്റെടുത്തു.

“വൈദിക സമൂഹം മറ്റ് സമൂഹങ്ങളുടെ ചരിത്രം വ്യാപകമായി തമസ്കരിച്ചതിന്റെ ഫലമായി സിന്ധുതട സംസ്കാരത്തെ കുറിച്ചും അശോക ചക്രവർത്തിയെ കുറിച്ചും വളരെക്കാലം ഭാരതീയർ അജ്ഞരായിരുന്നു. അശോകൻ പത്തൊമ്പതാം നൂറ്റാണ്ടിലും സിന്ധുതട സംസ്കാരം ഇരുപതാം നൂറ്റാണ്ടിലുമാണ് വീണ്ടെടുക്കപ്പെട്ടത്. രണ്ടും സാധ്യമാക്കിയത് വിദേശാധിപത്യമാണെന്നത് ലജ്ജയോടെ ഓർക്കേണ്ട വസ്തുതയാണ്.”.

ആഴ്ചപ്പതിപ്പിൽനിന്നുണ്ടായതിനു സമാനമായ അനുഭവം മാതൃഭൂമി ദിനപത്രത്തിൽ നിന്നുമുണ്ടായി. എം.എഫ്. ഹുസൈന് രാജാ രവിവർമ പുരസ്കാരം നൽകാനുള്ള എൽ.ഡി.എഫ്. സർക്കാർ തീരുമാനം വിവാദമായതിന്റെ ഫലമായാണെന്നു തോന്നുന്നു യു.ഡി.എഫ്. സർക്കാർ പുരസ്കാരം കേരളീയ ചിത്രകാരന്മാർക്കായി പരിമിതപ്പെടുത്താൻ തീരുമാനിക്കുകയുണ്ടായി. ആ തീരുമാനം ഉചിതമല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ പറഞ്ഞതായി മാതൃഭൂമിയിൽ വായിച്ചു. ആ അഭിപ്രായത്തോടുള്ള യോജിപ്പ് അറിയിച്ചുകൊണ്ടും ഹുസൈൻ ഇന്ത്യ വിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പരമേശ്വരൻ പറഞ്ഞത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടും ഞാൻ പത്രാധിപർക്ക് ഒരു കത്തയച്ചു.

മാതൃഭൂമി തമസ്കരിച്ച ആ കത്തിലെ ഏതാനും വരികൾ ഇങ്ങനെ: “ഹുസൈൻ രാഷ്ട്രമൊട്ടാകെ രൂക്ഷമായ വിമർശനത്തിനു പാത്രമായിരുന്നെന്നും ഭാരതീയ സംസ്കാരത്തെ അവഹേളിക്കാൻ ചിത്രകലാപാടവം വിനിയോഗിച്ചതുകൊണ്ടാണ് രാജ്യം വിടേണ്ടി വന്നതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവം അർദ്ധസത്യം എന്ന വിശേഷണം പോലും അർഹിക്കുന്നില്ല. പരമേശ്വരൻ പിന്തുടരുന്ന പ്രത്യശാസ്ത്രത്തിന്റെ സ്വാധീനത്തിൽ പെട്ടവർ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കീഴ്കോടതികളിൽ അദ്ദേഹം സൂചിപ്പിക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് ഹുസൈനെതിരെ രണ്ടായിരത്തില്പരം കേസുകൾ ഫയൽ ചെയ്തതിന്റെ ഫലമായി ശിഷ്ടജീവിതം കോടതി വരാന്തകളിൽ കഴിയേണ്ട അവസ്ഥയുണ്ടായതുകൊണ്ടാണ് വന്ദ്യവയോധികനായ കലാകാരൻ ഇന്ത്യ വിട്ടത്. ആദ്യം ഫയൽ ചെയ്ത കേസുകളെല്ലാം ഹുസൈന്റെ അഭ്യർത്ഥനപ്രകാരം സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. ആ കോടതി ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നു പറഞ്ഞുകൊണ്ട് അവ തള്ളി. സുപ്രീം കോടതി ആ വിധി ശരിവെക്കുകയും ചെയ്തു. എന്നിട്ടും ഹിന്ദുത്വവാദികൾ ഹുസൈനെതിരായ പ്രവർത്തനം തുടർന്നു. അവർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ജീവനു ഭീഷണി ഉയർത്തുകയും ചെയ്തു. സംഘടനകളുടെ പേരുകളിൽ രാഷ്ട്രീയ, ഭാരതീയ തുടങ്ങിയ വിശേഷണങ്ങൾ ഉള്ളതുകൊണ്ട് അവരുടെ വികാരം രാഷ്ട്രത്തിന്റെ വികാരമാകുന്നില്ല, അവരുടെ സങ്കല്പത്തിലുള്ള സാംസ്കാരം ഭാരതീയ സംസ്കാരം ആകുന്നുമില്ല. അവർക്ക് ആക്ഷേപകരമായ ചില ചിത്രങ്ങൾ ഹുസൈൻ പത്തൊ പതിനഞ്ചൊ കൊല്ലം മുമ്പ് വരച്ചവയായിരുന്നു. അവക്കെതിരായി വൈകിയുണ്ടായ വികാരപ്രകടത്തിനു പിന്നിൽ സംഘടിതശക്തികൾ പ്രവർത്തിച്ചിരുന്നുവെന്ന് വ്യക്തം.

“ഹിന്ദുത്വ ചിന്താഗതിക്കാരായ രണ്ടു പേർ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി താൽക്കാലിക സ്റ്റേ നൽകിയതുകൊണ്ടാണ് രവിവർമ പുരസ്കാരം ഹുസൈന് നൽകാനാവാഞ്ഞത്. സ്റ്റേ നീക്കിക്കിട്ടാൻ കോടതിയെ സമീപിക്കാനുള്ള ധാർമികധൈര്യം പുരസ്കാരം പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിനുണ്ടായില്ല. ഇപ്പോഴത്തെ സർക്കാരിനും അതില്ല. ഹർജിക്കാരൊ എതിർകക്ഷികളൊ വിചാരണ ആവശ്യപ്പെടാത്തതുകൊണ്ട് കേസ് കോടതിയിൽ പൊടിപിടിച്ചു കിടക്കുന്നു.”

ഇത്തരം വസ്തുതകൾ ആളുകൾ അറിഞ്ഞാൽ തകർന്നു വീഴാവുന്നത്ര ദുർബലമല്ല ഹിന്ദു മതം. പക്ഷെ മതവികാരത്തെ സാമൂഹികമൊ രാഷ്ട്രീയമൊ ആയ താല്പര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നതിന് പ്രതിലോമശക്തികൾ ആശ്രയിക്കുന്ന കെട്ടുകഥകൾ പൊളിഞ്ഞുവീണെന്നിരിക്കും. -- മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 727, ജനുവരി 23, 2012

Monday, January 2, 2012

ബഹുജന മിത്രം മാസിക

ബഹുജന മിത്രം എന്ന പേരിൽ ഒരു മലയാള മാസിക പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നതായി അഡ്വ. സജി കെ. ചേരമൻ അറിയിക്കുന്നു. അദ്ദേഹമാണ് പത്രാധിപർ.

ജനുവരി ഒന്നിന് കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ആദ്യ ലക്കം പ്രകാശനം ചെയ്യപ്പെട്ടു.

ബാബാസാഹിബ് അംബേദ്കറുടേയും ദാദാസാഹിബ് കാൻഷിറാമിന്റെയും സന്ദേശങ്ങൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ് മാസികയുടെ ലക്ഷ്യമെന്ന് പത്രാധിപർ പറയുന്നു.

ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ വാർത്തയും ലേഖനങ്ങളും അയച്ചുകൊടുത്ത് കേരളത്തിലെ ഉറങ്ങുന്ന ബഹുജനങ്ങളെ ഉണർത്താൻ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

അഡ്വ. സജി കെ. ചേരമൻ ആവശ്യപ്പെട്ടതനുസരിച്ച് മാസികയുടെ പ്രകാശനവേളയിൽ ഞാൻ അയച്ചുകൊടുത്ത സന്ദേശത്തിന്റെ പൂർണ്ണരൂപം ചുവടെ കൊടുക്കുന്നു:

“കപടമുദ്രാവാക്യങ്ങളുയർത്തി പല നൂറ്റാണ്ടുകാലം ആധിപത്യം പുലർത്തിയ പാരമ്പര്യമാണ് ഇന്ത്യയിലെ ഭരണവർഗ്ഗത്തിന്റേത്. ലോകാസമസ്താ സുഖിനോ ഭവന്തു, വാസുദൈവ കുടുംബകം എന്നിങ്ങനെയുള്ള വാക്യങ്ങളിലൂടെ സമത്വസുന്ദരമായ വ്യവസ്ഥ എന്ന സങ്കല്പത്തെ ഉയർത്തിപ്പിടിക്കുകയും അതേസമയം ഭൂരിപക്ഷം ജനങ്ങളെയും അജ്ഞതയിലും അടിമത്വത്തിലും തളച്ചിടുകയും ചെയ്യുന്ന സമീപനം പിന്തുടർന്നുകൊണ്ട് അവർ ‘വിഭജിച്ചു ഭരിക്കുക’ എന്ന തത്വം ലോകത്തിലാദ്യമായി ഈ ഉപഭൂഖണ്ഡത്തിൽ വിജയകരമായി നടപ്പിലാക്കി. അതിന്റെ ഫലമായി സമൂഹം ദുർബലമാവുകയും വിദേശീയാക്രമണങ്ങളെ ചെറുക്കാനുള്ള കരുത്ത് അതിന് ഇല്ലാതാവുകയും ചെയ്തു. വെള്ളക്കാരുടെ കീഴിൽ അവരും വിവേചനത്തിന് വിധേയരായപ്പോൾ ബഹുജനങ്ങളെ തങ്ങളോടൊപ്പം നിർത്തേണ്ടതിന്റെ ആവശ്യകത ഉപരിവർഗ്ഗം മനസിലാക്കി.

“സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള 65 കൊല്ലത്തെ സംഭവവികാസങ്ങൾ പരിശോധിക്കുമ്പോൾ ചരിത്രത്തിന്റെ ആവർത്തനം വ്യക്തമായി കാണാം. ഒരു ജനാധിപത്യവ്യവസ്ഥക്കു രൂപം നൽകിക്കൊണ്ടും സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ അത്യുന്നതമായ സങ്കല്പങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും ഭൂരിപക്ഷം ജനവിഭാഗങ്ങളെയും അധികാരത്തിന്റെ അകത്തളത്തിനു പുറത്ത് തളച്ചിടുന്ന സമീപനമാണ് ഉപരിവർഗ്ഗം സ്വീകരിച്ചിട്ടുള്ളത്.

“ഭരണഘടന നിലവിൽ വന്ന്‌ ആറര പതിറ്റാണ്ടുകൾക്കുശേഷവും അത് വാഗ്ദാനം ചെയ്യുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി ഒരു മരീചികയായി തുടരുന്നു. സാമൂഹികമായി പിന്തള്ളപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവന്ന് തുല്യതയും തുല്യാവസരങ്ങളും ഉറപ്പിക്കാനായി വിഭാവനം ചെയ്യപ്പെട്ട സംവരണ സംവിധാനം അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു.

“സംവരണവിരോധികൾ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ഇത് എത്രകാലം തുടരും? ആ ചോദ്യത്തിന് ലളിതമായ ഉത്തരം കൊടുക്കാവുന്നതാണ്: തുല്യതയും തുല്യാവസരങ്ങളും യാഥാർത്ഥ്യമാകും വരെ.

“തുല്യതയും തുല്യാവസരങ്ങളും ഇന്നും ലഭിക്കാത്ത ഭൂരിപക്ഷം ജനത സംവരണവിരോധികളോടും ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ആറര പതിറ്റാണ്ടുകൾക്കു ശേഷവും ഞങ്ങൾക്ക് തുല്യത ലഭിക്കാത്തതെന്താണ്? ഈ ചോദ്യത്തിനും ലളിതമായ ഉത്തരമുണ്ട്: ഉപരിവർഗ്ഗത്തിന് ആധിപത്യമുള്ള രാഷ്ട്രീയ സാമ്പത്തിക സമൂഹിക സംവിധാനങ്ങൾ സംവരണത്തെ പരാജയപ്പെടുത്താൻ നിരന്തരം ശ്രച്ചുകൊണ്ടിരിക്കുന്നു.

“ജനനസാഹചര്യങ്ങൾ ചിലർക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്നു. ചിലർക്ക് പ്രതികൂലമായ അവസ്ഥയും. പ്രതികൂല സാഹചര്യങ്ങളിൽ ജനിച്ചവർ അവയുടെ കെടുതികളിൽ നിന്ന് മോചനം തേടാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അനുകൂല സാഹചര്യങ്ങളിൽ ജനിച്ചവർ അവ പ്രദാനം ചെയ്യുന്ന ഗുണങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നതും അതുപോലെതന്നെ സ്വാഭാവികമാണ്. പക്ഷെ രണ്ടും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. ആദ്യത്തേത് തുല്യതക്കുവേണ്ടിയുള്ള, സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ശ്രമമാണ്. രണ്ടാമത്തേത് തുല്യത നിഷേധിക്കാനുള്ള, സാമൂഹ്യനീതി നിഷേധിക്കാനുള്ള ശ്രമമാണ്.

“സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് എന്റെ അഭിവാദ്യങ്ങൾ.”