Saturday, October 25, 2014

സർ­ക്കാർ ക­രി­നി­യ­മ­ങ്ങ­ളെ ആ­ശ്ര­യി­ക്കു­മ്പോൾ

ബി ആർ പി ഭാസ്കർ

ക­രി­നി­യ­മ­ങ്ങ­ളു­ടെ ഒ­രു നീ­ണ്ട പ­ര­മ്പ­ര ന­മ്മു­ടെ രാ­ജ്യ­ത്ത്‌ അ­ര­ങ്ങേ­റ­പ്പെ­ട്ടി­ട്ടു­ണ്ട്‌. ഭ­ര­ണ­ഘ­ട­ന നി­ല­വിൽ വ­രു­മ്പോൾ യു­ദ്ധ­കാ­ല­ത്ത്‌ ബ്രി­ട്ടീ­ഷ്‌ കൊ­ളോ­ണി­യൽ ഭ­ര­ണ­കൂ­ടം കൊ­ണ്ടു­വ­ന്ന നി­ര­വ­ധി നി­യ­മ­ങ്ങൾ പ്രാ­ബ­ല്യ­ത്തി­ലു­ണ്ടാ­യി­രു­ന്നു. പു­തി­യ ഭ­ര­ണ­കൂ­ടം അ­വ വ്യാ­പ­ക­മാ­യി ഉ­പ­യോ­ഗ­പ്പെ­ടു­ത്തി. അ­വ­യിൽ പ­ല­തും 1950ൽ നി­ല­വിൽ വ­ന്ന ഭ­ര­ണ­ഘ­ട­ന വി­ഭാ­വ­ന ചെ­യ്യു­ന്ന മൗ­ലി­കാ­വ­കാ­ശ­ങ്ങ­ളു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ന്ന­വ ആ­യി­രു­ന്നി­ല്ല. ക­ഴി­ഞ്ഞ ആ­റു പ­തി­റ്റാ­ണ്ടു കാ­ല­ത്ത്‌ ഗു­ണ­പ­ര­മാ­യ­ ചി­ല മാ­റ്റ­ങ്ങൾ ഉ­ണ്ടാ­യെ­ങ്കി­ലും ക­രി­നി­യ­മ­ങ്ങ­ളിൽ നി­ന്ന്‌ ന­മു­ക്ക്‌ മു­ക്തി നേ­ടാ­നാ­യി­ട്ടി­ല്ല.
പൗ­ര­സ്വാ­ത­ന്ത്ര്യ­ങ്ങ­ളു­ടെ­മേൽ യു­ക്തി­സ­ഹ­മാ­യ നി­യ­ന്ത്ര­ണ­ങ്ങൾ ഏർ­പ്പെ­ടു­ത്താൻ ഭ­ര­ണ­ഘ­ട­ന അ­നു­വ­ദി­ക്കു­ന്നു­ണ്ട്‌. ഈ വ്യ­വ­സ്ഥ ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യാ­ണ്‌ കേ­ന്ദ്രം ക­രി­നി­യ­മ­ങ്ങൾ കൊ­ണ്ടു­വ­രു­ന്ന­ത്‌. ഭ­ര­ണ­ഘ­ട­ന നി­ല­വിൽ വ­ന്ന്‌ മാ­സ­ങ്ങൾ­ക്ക­കം ഇ­ത്ത­രം നി­യ­മ­ങ്ങ­ളു­ടെ സാ­ധു­ത സു­പ്രിം കോ­ട­തി­യിൽ ചോ­ദ്യം ചെ­യ്യ­പ്പെ­ട്ടു. ക­രു­തൽ ത­ട­ങ്ക­ലി­ലാ­യി­രു­ന്ന എ­കെ­ജി ആ­ണ്‌ കോ­ട­തി­യെ ആ­ദ്യം സ­മീ­പി­ച്ച­ത്‌. നി­യ­മ­പ­ര­മാ­യ ന­ട­പ­ടി­ക­ളി­ലൂ­ടെ സ്വാ­ത­ന്ത്ര്യ­ങ്ങൾ പ­രി­മി­ത­പ്പെ­ടു­ത്താ­മെ­ന്ന്‌ ഭ­ര­ണ­ഘ­ട­ന പ­റ­യു­ന്ന­തി­നാൽ ഇ­ട­പെ­ടാൻ കോ­ട­തി വി­സ­മ്മ­തി­ച്ചു. കാൽ നൂ­റ്റാ­ണ്ടു­കാ­ലം ആ സ­മീ­പ­നം കോ­ട­തി തു­ടർ­ന്നു. അ­ടി­യ­ന്ത­രാ­വ­സ്ഥ­ക്കാ­ല­ത്ത്‌ മൗ­ലി­കാ­വ­കാ­ശ­ങ്ങൾ പ­രി­മി­ത­പ്പെ­ടു­ത്ത­പ്പെ­ട്ടി­ട്ടു­ള്ള­തു­കൊ­ണ്ട്‌ സർ­ക്കാ­രി­നു ജീ­വി­ക്കാ­നു­ള്ള അ­വ­കാ­ശം പോ­ലും നി­ഷേ­ധി­ക്കാ­നാ­കു­മെ­ന്ന ചീ­ഫ്‌ ജ­സ്റ്റി­സ്‌ വൈ വി ച­ന്ദ്ര­ചൂ­ഡി­ന്റെ വി­ധി അ­തി­ന്റെ ഫ­ല­മാ­യു­ണ്ടാ­യ­താ­ണ്‌. അ­ദ്ദേ­ഹം ത­ന്നെ വൈ­കാ­തെ കോ­ട­തി­യു­ടെ നി­ല­പാ­ട്‌ തി­രു­ത്തി. മേ­ന­കാ ഗാ­ന്ധി ജ­ന­താ സർ­ക്കാർ ത­നി­ക്കെ­തി­രെ എ­ടു­ത്ത ന­ട­പ­ടി കോ­ട­തി­യിൽ ചോ­ദ്യം ചെ­യ്‌­ത­പ്പോൾ ന­ട­പ­ടി­ക്ര­മ­ങ്ങ­ളു­ടെ സാ­ധു­ത പ­രി­ശോ­ധി­ക്കാൻ കോ­ട­തി­ക്ക്‌ അ­ധി­കാ­ര­മു­ണ്ടെ­ന്ന്‌ അ­ദ്ദേ­ഹം പ്ര­സ്‌­താ­വി­ച്ചു.

കോ­ട­തി­വി­ധി­യു­ടെ­യൊ ജ­ന­ങ്ങ­ളു­ടെ ക­ടു­ത്ത എ­തിർ­പ്പി­ന്റെ­യൊ ഫ­ല­മാ­യി ഒ­രു ക­രി­നി­യ­മം പിൻ­വ­ലി­ക്കാൻ നിർ­ബ­ന്ധി­ത­മാ­കു­മ്പോൾ മ­റ്റൊ­രു നി­യ­മം കൊ­ണ്ടു­വ­രി­ക­യാ­ണ്‌ കേ­ന്ദ്രം ചെ­യ്യു­ന്ന­ത്‌. ടാ­ഡ (ടെ­റ­റി­സ്റ്റ്‌ ആൻ­ഡ്‌ ഡി­സ്ര­പ്‌­റ്റീ­വ്‌ ആ­ക്‌­ടി­വി­റ്റീ­സ്‌ ആ­ക്‌­ട്‌), പോ­ട്ട (പ്ര­​‍ി­വൻ­ഷൻ ഓ­ഫ്‌ ടെ­റ­റി­സം ആ­ക്‌­ട്‌), യു­എ­പി­എ (അൺ­ലാ­ഫുൾ ആ­ക്‌­ടി­വി­റ്റീ­സ്‌ പ്രി­വൻ­ഷൻ ആ­ക്‌­ട്‌) എ­ന്നി­വ ഇ­ങ്ങ­നെ കൊ­ണ്ടു­വ­ര­പ്പെ­ട്ട­വ­യാ­ണ്‌. തീ­വ്ര­വാ­ദ­പ്ര­വർ­ത്ത­നം ത­ട­യാൻ അ­ത്ത­രം നി­യ­മ­ങ്ങൾ കൂ­ടി­യേ തീ­രൂ എ­ന്നാ­ണ്‌ സർ­ക്കാർ അ­വ­കാ­ശ­പ്പെ­ടു­ന്ന­ത്‌. കൊ­ല­പാ­ത­കം ഉൾ­പ്പെ­ടെ തീ­വ്ര­വാ­ദി­കൾ ചെ­യ്യു­ന്ന ഏ­തു കു­റ്റ­കൃ­ത്യ­വും കൈ­കാ­ര്യം ചെ­യ്യാ­നാ­വ­ശ്യ­മാ­യ വ­കു­പ്പു­കൾ പീ­നൽ കോ­ഡി­ലു­ണ്ട്‌. എ­ന്നി­ട്ടും സർ­ക്കാർ പു­തി­യ നി­യ­മ­ങ്ങൾ കൊ­ണ്ടു­വ­രു­ന്ന­ത്‌ കു­റ്റ­വാ­ളി­കൾ­ക്ക്‌ നീ­തി­പൂർ­വ­മാ­യ വി­ചാ­ര­ണ ല­ഭി­ക്കു­ന്നെ­ന്ന്‌ ഉ­റ­പ്പു­വ­രു­ത്താ­നു­ള്ള വ്യ­വ­സ്ഥ­ക­ളിൽ നി­ന്ന്‌ ഒ­ഴി­ഞ്ഞു­മാ­റാ­നാ­ണ്‌. പ്രോ­സി­ക്യൂ­ഷൻ സാ­ക്ഷി­ക­ളെ വി­സ്‌­ത­രി­ച്ചും രേ­ഖ­കൾ ഹാ­ജ­രാ­ക്കി­യും ആ­രോ­പ­ണം സം­ശ­യാ­തീ­ത­മാ­യി തെ­ളി­യി­ക്ക­ണ­മെ­ന്ന്‌ സാ­ധാ­ര­ണ നി­യ­മം ആ­വ­ശ്യ­പ്പെ­ടു­ന്നു. ക­രി­നി­യ­മ­ങ്ങൾ കോ­ട­തി­യു­ടെ അ­ധി­കാ­ര­ത്തെ പ­രി­മി­ത­പ്പെ­ടു­ത്തു­ക­യും പ്രോ­സി­ക്യൂ­ഷ­ന്‌ കൂ­ടു­തൽ പ്ര­വർ­ത്ത­ന സ്വാ­ത­ന്ത്ര്യം അ­നു­വ­ദി­ക്കു­ക­യും ചെ­യ്യു­ന്നു. അ­വ പ്ര­തി­കൾ­ക്ക്‌ ജാ­മ്യം നി­ഷേ­ധി­ക്കു­ന്നു. ചി­ല­പ്പോൾ അ­വ പ്രോ­സി­ക്യൂ­ഷ­നെ കു­റ്റം തെ­ളി­യി­ക്കാ­നു­ള്ള ബാ­ധ്യ­ത­യിൽ നി­ന്ന്‌ പൂർ­ണ­മാ­യി ഒ­ഴി­വാ­ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­നെ താൻ കു­റ്റം ചെ­യ്‌­തി­ട്ടി­ല്ലെ­ന്ന്‌ പ്ര­തി തെ­ളി­യി­ക്കേ­ണ്ട അ­വ­സ്ഥ ഉ­ണ്ടാ­കു­ന്നു. അ­തി­നാ­ലാ­ണ്‌ ഇ­വ­യെ `നി­യ­മ­വി­രു­ദ്ധ നി­യ­മ­ങ്ങൾ` അ­ഥ­വാ ക­രി­നി­യ­മ­ങ്ങൾ എ­ന്ന്‌ വി­ളി­ക്കു­ന്ന­ത്‌.

ഈ നി­യ­മ­ങ്ങ­ളു­ടെ പ്ര­വർ­ത്ത­നം സൂ­ക്ഷ്‌­മ­മാ­യി പ­രി­ശോ­ധി­ക്കു­മ്പോൾ സർ­ക്കാർ പ്ര­തീ­ക്ഷി­ക്കു­ന്ന ഗു­ണം അ­വ പ്ര­ദാ­നം ചെ­യ്യു­ന്നി­ല്ലെ­ന്ന്‌ കാ­ണാം. ടാ­ഡാ നി­ല­വി­ലു­ണ്ടാ­യി­രു­ന്ന കാ­ല­ത്ത്‌ അ­തി­ലെ വ­കു­പ്പു­കൾ ഉ­പ­യോ­ഗി­ച്ച്‌ ധാ­രാ­ളം പേർ­ക്കെ­തി­രെ കേ­സ്‌ എ­ടു­ത്തി­രു­ന്നു. എ­ന്നാൽ ഒ­രു ശ­ത­മാ­നം കേ­സു­ക­ളിൽ മാ­ത്ര­മാ­ണ്‌ പ്ര­തി­കൾ ശി­ക്ഷി­ക്ക­പ്പെ­ട്ട­ത്‌. ഏ­റ്റ­വു­മ­ധി­കം ആ­ളു­കൾ അ­റ­സ്റ്റ്‌ ചെ­യ്യ­പ്പെ­ട്ട­ത്‌ വ­ലി­യ തോ­തി­ലു­ള്ള ഭീ­ക­ര­പ്ര­വർ­ത്ത­നം ന­ട­ന്നി­ട്ടി­ല്ലാ­ത്ത ഗു­ജ­റാ­ത്തി­ലാ­ണ്‌. ഇ­ത്‌ നി­യ­മം വ്യാ­പ­ക­മാ­യി ദു­രു­പ­യോ­ഗി­ക്ക­പ്പെ­ട്ടെ­ന്ന്‌ തെ­ളി­യി­ക്കു­ന്നു. ഇ­ത്ത­രം ക­ടു­ത്ത നി­യ­മ­ങ്ങൾ നി­ല­വി­ലി­രു­ന്ന കാ­ല­ത്താ­ണ്‌ പാർ­ല­മെന്റ്‌ ആ­ക്ര­മ­ണ­വും മും­ബൈ­യി­ലെ സ്‌­ഫോ­ട­ന­ങ്ങ­ളും ന­ട­ന്ന­ത്‌. പൊ­ലീ­സി­ന്‌ കൂ­ടു­തൽ അ­ധി­കാ­രം നൽ­കു­ന്ന ക­രി നി­യ­മ­ങ്ങൾ ഭീ­ക­ര­പ്ര­വർ­ത്ത­ക­രെ നി­രു­ത്സാ­ഹ­പ്പെ­ടു­ത്തു­ന്നി­ല്ലെ­ന്നർ­ഥം.
കോ­യ­മ്പ­ത്തൂർ സ്‌­ഫോ­ട­ന­ക്കേ­സിൽ വി­ചാ­ര­ണ­ത്ത­ട­വു­കാ­ര­നാ­യി പ­ത്തു കൊ­ല്ല­ത്തോ­ളം ജാ­മ്യ­വും പ­രോ­ളും നി­ഷേ­ധി­ച്ച്‌ ത­ട­ങ്ക­ലിൽ ക­ഴി­ഞ്ഞ അ­ബ്‌­ദുൾ നാ­സർ മ്‌­അ­ദ­നി­യു­ടെ ക­ഥ കേ­ര­ളീ­യർ­ക്ക്‌ സു­പ­രി­ചി­ത­­മാ­ണ്‌. വി­ചാ­ര­ണ ക­ഴി­ഞ്ഞ­പ്പോൾ കോ­ട­തി പ­റ­ഞ്ഞു അ­ദ്ദേ­ഹം നി­ര­പ­രാ­ധി­യാ­ണെ­ന്ന്‌. അ­ദ്ദേ­ഹ­ത്തി­നെ­തി­രെ ആ­രോ­പി­ക്ക­പ്പെ­ട്ട കു­റ്റ­ങ്ങൾ ശ­രി­യാ­യി­രു­ന്നെ­ങ്കിൽ പോ­ലും കൊ­ടു­ക്കാ­വു­ന്ന പ­ര­മാ­വ­ധി ശി­ക്ഷ എ­ട്ടു കൊ­ല്ല­ത്തെ ത­ട­വ്‌ മാ­ത്ര­മാ­യി­രു­ന്നു. ഇ­ത്ത­രം നി­യ­മ­ങ്ങൾ ഭ­ര­ണ­ഘ­ട­ന­യും നി­യ­മ­വ്യ­വ­സ്ഥ­യും ഉ­റ­പ്പു നൽ­കു­ന്ന അ­വ­കാ­ശ­ങ്ങൾ ഇ­ല്ലാ­താ­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്ന്‌ അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­ഭ­വം സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. ജ­യിൽ­മോ­ചി­ത­നാ­യി നാ­ട്ടിൽ തി­രി­ച്ചെ­ത്തി ഏ­റെ ക­ഴി­യും മു­മ്പ്‌ കർ­ണാ­ട­ക പൊ­ലീ­സ്‌ സ­മാ­ന­മാ­യ ആ­രോ­പ­ണം ചു­മ­ത്തി അ­ദ്ദേ­ഹ­ത്തെ വീ­ണ്ടും അ­റ­സ്റ്റ്‌ ചെ­യ്‌­തു. ആ കേ­സ്‌ ഇ­പ്പോൾ ഇ­ഴ­ഞ്ഞു നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്‌. ക­ഴി­ഞ്ഞ ത­വ­ണ തു­ടർ­ച്ച­യാ­യി ജാ­മ്യം നി­ഷേ­ധി­ച്ച സു­പ്രിം കോ­ട­തി ഇ­ത്ത­വ­ണ അ­നാ­രോ­ഗ്യം പ­രി­ഗ­ണി­ച്ച്‌ അ­ദ്ദേ­ഹ­ത്തി­ന്‌ കാ­രു­ണ്യ­പൂർ­വം താൽ­ക്കാ­ലി­ക ജാ­മ്യം നൽ­കി­യി­ട്ടു­ണ്ടെ­ന്നു മാ­ത്രം.

യു­എ­പി­എ പ്ര­കാ­രം കേ­ര­ള­ത്തിൽ ആ­ദ്യം അ­റ­സ്റ്റ്‌ ചെ­യ്യ­പ്പെ­ട്ട 100 പേ­രിൽ 95 പേർ മു­സ്‌­ലി­ങ്ങ­ളാ­യി­രു­ന്നു. തൊ­ടു­പു­ഴ­യി­ലെ കൈ­വെ­ട്ടു കേ­സ്‌ പ്ര­തി­കൾ അ­ക്കൂ­ട്ട­ത്തിൽ­പ്പെ­ടു­ന്നു. സാ­ധാ­ര­ണ നി­യ­മ­പ്ര­കാ­രം കേ­സെ­ടു­ത്ത്‌ ഉ­ചി­ത­മാ­യ ശി­ക്ഷ വാ­ങ്ങി­ക്കൊ­ടു­ക്കാ­മെ­ന്നി­രി­ക്കെ­യാ­ണ്‌ ക­രി­നി­യ­മം പ്ര­യോ­ഗി­ച്ച­ത്‌. ഇ­ത്ര­യും കാ­ലം മു­സ്‌­ലിം തീ­വ്ര­വാ­ദ­ത്തി­ന്റെ­യും മാ­വോ­യി­സ്റ്റ്‌ തീ­വ്ര­വാ­ദ­ത്തി­ന്റെ­യും പേ­രി­ലാ­ണ്‌ കേ­ര­ളാ പൊ­ലീ­സ്‌ ഈ നി­യ­മം ഉ­പ­യോ­ഗി­ച്ചി­രു­ന്ന­ത്‌. നി­യ­മം ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തു­ക­യാ­ണെ­ന്ന്‌ ചി­ല മു­സ്‌­ലിം സം­ഘ­ട­ന­ക­ളും മാ­വോ­യി­സ്റ്റ്‌ അ­നു­കൂ­ല സം­ഘ­ട­ന­ക­ളും പ­റ­ഞ്ഞെ­ങ്കി­ലും പൊ­തു­സ­മൂ­ഹ­ത്തി­ന്റെ ഭാ­ഗ­ത്തു നി­ന്നും വ­ലി­യ പ്ര­തി­ക­ര­ണ­മു­ണ്ടാ­യി­ല്ല. ഈ­യി­ടെ ഒ­രു ആർ­എ­സ്‌­എ­സു­കാ­ര­നെ ബോം­ബെ­റി­ഞ്ഞു കൊ­ന്ന­തു­സം­ബ­ന്ധി­ച്ച്‌ എ­ടു­ത്തി­ട്ടു­ള്ള കേ­സി­ലെ പ്ര­തി­ക­ളാ­യ സി­പി­എ­മ്മു­കാർ­ക്കെ­തി­രെ ആ­ദ്യ­മാ­യി യു­എ­പി­എ­യി­ലെ വ­കു­പ്പു­ക­ളും ചേർ­ക്ക­പ്പെ­ട്ടു. ഇ­തെ തു­ടർ­ന്ന്‌ നി­യ­മം ദു­രു­പ­യോ­ഗി­ക്ക­പ്പെ­ടു­ക­യാ­ണെ­ന്ന്‌ സി­പി­എം ആ­രോ­പി­ച്ചി­ട്ടു­ണ്ട്‌.

മ­നു­ഷ്യാ­വ­കാ­ശ­ങ്ങൾ അ­വി­ഭാ­ജ്യ­മാ­ണ്‌. ആ­രു ആർ­ക്കെ­തി­രെ മ­നു­ഷ്യാ­വ­കാ­ശ ലം­ഘ­നം ന­ട­ത്തി­യാ­ലും അ­തി­നെ­തി­രെ ശ­ബ്­ദ­മു­യർ­ത്താ­നു­ള്ള ക­ട­മ എ­ല്ലാ­വർ­ക്കു­മു­ണ്ട്‌. ആ ക­ട­മ നിർ­വ­ഹി­ക്കാ­ത്ത­വർ പ­രോ­ക്ഷ­മാ­യെ­ങ്കി­ലും അ­വ­കാ­ശ­ലം­ഘ­ന­ത്തി­നു കൂ­ട്ടു­നിൽ­ക്കു­ക­യാ­ണ്‌. (ജനയുഗം, ഒക്ടോബർ 23, 2014)

Wednesday, October 22, 2014

പ്രസാർ ഭാരതിയുടെ പതനങ്ങൾ

ബി.ആർ.പി. ഭാസ്കർ

രാഷ്ട്രീയ സ്വയംസേവക് സംഘ് തലവൻ മോഹൻ ഭഗവത് വിജയദശമി നാളിൽ സംഘ് ആസ്ഥാനമായ നാഗപ്പൂരിൽ അതിന്റെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത് പതിറ്റാണ്ടുകളായി നടക്കുന്ന പരിപാടിയാണ്. ഒരു സ്വയംഭരണസ്ഥാപനമാണെന്ന്  പറയപ്പെടുന്ന പ്രസാർ ഭാരതിയുടെ ഭാഗമായ ദൂർദർശൻ ഇക്കൊല്ലം ആദ്യമായി അത് രാജ്യവ്യാപകമായി തത്സമയം സം‌പ്രേഷണം ചെയ്തു. ആ നടപടി വിമർശിക്കപ്പെട്ടപ്പോൾ തീരുമാനം ന്യായീകരിച്ചുകൊണ്ട്  വാർത്താവിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകർ പറഞ്ഞത്:“ഞങ്ങൾ ദൂർദർശന്റെ നിരോധനം എടുത്തു മാറ്റി” എന്നാണ്. സർക്കാരുകൾ പ്രസാർ ഭാരതിക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. അതിന് സ്വയംഭരണാവകാശമുണ്ടെങ്കിൽ ഒരു സർക്കാർ തടയിടുകയും മറ്റൊന്ന് തട നീക്കുകയും ചെയ്യുന്നതെങ്ങനെയാണ്? ജാവദേക്കർ ഇത്രയും കൂടി പറഞ്ഞു: “ദൂർദർശൻ സ്വയംഭരണ സ്ഥാപനമാണ്. അതിൽ പ്രൊഫഷനലിസം ഉൾക്കൊള്ളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ഈ പ്രഖ്യാപനം അടിയന്തിരാവസ്ഥക്കാലത്തെ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി വിദ്യാ ചരൺ ശുക്ളയുടെ വാക്കുകളെയാണ് ഓർമ്മിപ്പിക്കുന്നത്. പത്രങ്ങളുടെ നിലവാരം ഉയർത്താനുള്ള നടപാടി എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സെൻസർഷിപ്പിനെ ന്യായീകരിച്ചത്. മന്ത്രിമാരുടെ ഇടപെടലിലൂടെ ഒരു മേഖലയിലും പ്രൊഫഷനലിസം വളരുകയില്ല. രാഷ്ട്രീയക്കാരുടെ ഇടപെടൽ സദുദ്ദേശ്യപരമാണെങ്കിൽ കൂടി അത് പ്രൊഫഷനലിസത്തെ അപകടത്തിലാക്കുകയേയുള്ളു.

ആർ.എസ്.എസിന്റെ വാർഷിക പരിപാടി ദൂർദർശൻ പതിവായി റിപ്പോർട്ട് ചെയ്തിരുന്നു. ജാവദേക്കർ ആരോപിക്കുന്നതുപോലെ, മുൻസർക്കാർ റിപ്പോർട്ടിങ് തടഞ്ഞിരുന്നില്ല എന്നർത്ഥം. ഒരു പാർട്ട് ടൈം ലേഖകനാണ് റിപ്പോർട്ടു നൽകിയിരുന്നത്. ഇത്തവണ ദൂർദർശൻ സ്വന്തം സ്റ്റാഫിനെ നിയോഗിച്ചു. കൂടാതെ ക്യാമറകളും മറ്റ് ഉപകരണങ്ങളുമയച്ച് തത്സമയ സം‌പ്രേഷണത്തിനുള്ള ഏർപ്പാടുകളും ചെയ്തു. സംഭവത്തിന്റെ വാർത്താപ്രാധാന്യം കണക്കിലെടുത്താണ് അങ്ങനെ ചെയ്തതെന്ന് ദൂർദർശൻ അധികൃതർ അവകാശപ്പെടുന്നു. ഈ അവകാശവാദം നാഗപ്പൂരിലെ പരിപാടിക്ക് കഴിഞ്ഞ കൊല്ലം വരെ ഇല്ലാതിരുന്ന വാർത്താമൂല്യം ഇക്കൊല്ലം എങ്ങനെ കൈവന്നെന്ന ചോദ്യം ഉയർത്തുന്നു: അതിനുള്ള ഉത്തരം ഭാരതീയ ജനതാ പാർട്ടി അധികാരത്തിലേറിയതിന്റെ ഫലമായി അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉറവിടമായ ആർ.എസ്.എസിന്റെ പ്രവർത്തനം  കൂടുതൽ വാർത്താപ്രാധാന്യം നേടിയിരിക്കുന്നു എന്നാണ്. ഒരു മാദ്ധ്യമ സ്ഥാപനം സ്വതന്ത്രമായി ഇത്തരത്തിലുള്ള വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിങ് സമീപനത്തിൽ മാറ്റം വരുത്തുകയും ചെയ്താൽ അത് സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരും. എന്നാൽ തത്വത്തിൽ സ്വയംഭരണ സ്ഥാപനമാണെങ്കിലും സർക്കാർ നിയന്ത്രണത്തിനു വിധേയമായി പ്രവർത്തിക്കുന്ന പ്രസാർ ഭാരതിയുടെ കീഴിലുള്ള ദൂർദർശൻ അതു ചെയ്യുമ്പോൾ അതിനെ പുതിയ ഭരണാധികാരികളോടുള്ള വിധേയത്വ പ്രകടനമായേ കാണാനാവൂ.

ചില സ്വകാര്യ ചാനലുകളും മോഹൻ ഭഗവതിന്റെ പ്രസംഗം തത്സമയം സം‌പ്രേഷണം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ദൂർദർശൻ തീരുമാനം പ്രൊഫഷനൽ ആയിരുന്നെന്ന നിഗമനത്തിലെത്താനാവില്ല. ആദ്യം എസ്. മുൾഗോകറുടെയും പിന്നീട് വി.കെ. നരസിംഹന്റെയും പത്രാധിപത്യത്തിൽ ഇൻഡ്യൻ എക്സ്പ്രസ് നടത്തിയ ഒറ്റപ്പെട്ട ശ്രമം ഒഴിവാക്കിയാൽ, പത്രങ്ങൾ അടിയന്തിരാവസ്ഥക്കാല നിയന്ത്രണങ്ങൾ മുറുമുറുപ്പു കൂടാതെ അംഗീകരിക്കുകയാണുണ്ടായത്. തുടർന്നു വന്ന ജനതാ സർക്കാരിൽ മന്ത്രിയായിരുന്ന എൽ. കെ. അദ്വാനി പത്രക്കാരുടെ മുഖത്തു നോക്കി പറഞ്ഞു: “കുനിയാൻ പറഞ്ഞപ്പോൾ നിങ്ങൾ മുട്ടിലിഴഞ്ഞൂ” അടിയന്തിരാവസ്ഥ അവസാനിച്ചശേഷം യുവപത്രാധിപന്മാരുടെ നേതൃത്വത്തിൽ വാരികകൾ മൂടിവെച്ച പലതും പുറത്തുകൊണ്ടുവന്നു. എന്നാൽ അദ്വാനിയുടെ പരിഹാസം മുഖ്യധാരാ മാദ്ധ്യമങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാക്കിയില്ല. അത് മറ്റാരേക്കാളും നന്നായി മനസിലാക്കിയത് അദ്വാനി തന്നെ. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടെ അടച്ചുപൂട്ടിയ ജന സംഘം മുഖപത്രമായ ദ മദർലൻഡ് തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു അതിലെ ജീവനക്കാർ സമീപിച്ചപ്പോൾ അദ്ദേഹം അവരോട് പറഞ്ഞത് ടൈംസ് ഓഫ് ഇൻഡ്യ, ഇൻഡ്യൻ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളുടെ പിന്തുണ കിട്ടുന്നതുകൊണ്ട് ആ പത്രം ഇനി ആവശ്യമില്ലെന്നാണ്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനങ്ങൾ വന്നതിനെ തുടർന്ന് ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പല വൻ‌കിട പത്രങ്ങളും ഹിന്ദുത്വാനുകൂല സമീപനം സ്വീകരിച്ചു തുടങ്ങിയിരുന്നു. ഉദ്യോഗസ്ഥന്മാരുടെയും ന്യായാധിപന്മാരുടെയും സമീപനങ്ങളിലും സമാനമായ വ്യതിയാനം പ്രകടമായി. ഈ മാറ്റങ്ങൾ എല്ലാ സ്ഥാപനങ്ങളിലും നിർണ്ണായക സ്വാധീനമുള്ള മദ്ധ്യവർഗ്ഗത്തിന്റെ പൊതുസ്വഭാവവുമായി ബന്ധപ്പെട്ടതാണ്.

മന്ത്രിമാരും സാമാജികന്മാരും ജഡ്ജിമാരുമെല്ലാം ഭരണഘടനപ്രകാരം പ്രവർത്തിക്കാമെന്ന് പ്രതിജ്ഞയെടുത്ത് ജോലിയിൽ പ്രവേശിക്കുന്നവരാണ്. ആ നിലയ്ക്ക് അവർ ഭരണഘടനയുടെ ആമുഖത്തിൽ ഉല്ലേഖനം ചെയ്തിട്ടുള്ള സമത്വാധിഷ്ഠിത മതനിരപേക്ഷ സമൂഹം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധരാണ്. മാദ്ധ്യമപ്രവർത്തകർ അങ്ങനെയൊരു ബാദ്ധ്യതയും ഏറ്റെടുക്കുന്നില്ലെങ്കിലും സമൂഹത്തിൽ പ്രവർത്തിക്കുകയും അതിനെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെന്ന നിലയിൽ മാദ്ധ്യമങ്ങൾക്കും പൊതുനന്മയെ മുൻനിർത്തി പ്രവർത്തിക്കാനുള്ള ചുമതലയുണ്ട്. അതേസമയം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെന്ന നിലയിൽ ഉടമയുടെ താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള ബാദ്ധ്യതയും അവയ്ക്കുണ്ട്. രണ്ടും തമ്മിൽ പൊരുത്തപ്പെടതെ വരുമ്പോൾ മാദ്ധ്യമവും മാദ്ധ്യമപ്രവർത്തകരും ആദ്യത്തേത് കൈവിടാൻ നിർബന്ധിതരാകും. അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥ അവർക്ക് നൽകുന്നുണ്ട്. എന്നാൽ അങ്ങനെയൊരു സൌജന്യം പ്രസാർ ഭാരതിക്ക് അവകാശപ്പെടാൻ കഴിയില്ല. അതിന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച രേഖ ഇത് വ്യക്തമാക്കുന്നുണ്ട്. അതിലെ രണ്ട് പ്രധാന ഇനങ്ങൾ ഇവയാണ്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുള്ള മൂല്യങ്ങളും ഉയർത്തിപ്പിടിക്കുക; ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുക.

ആർ.എസ്. എസ്. ഒരു ഹൈന്ദവ സംഘടനയാണ്. അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകൾ മുതൽ രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗീയത വളർത്തിയിട്ടുണ്ട്. ആ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ വി.ഡി. സവർക്കരും അദ്ദേഹം നയിച്ചിരുന്ന ഹിന്ദു മഹാസഭയും വിഭജനത്തെ എതിർക്കുകയും അത് നടപ്പിലായശേഷവും അഖണ്ഡ ഭാരതം എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്ത് വർഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. സാഹസികനായ സ്വാതന്ത്ര്യസമരസേനാനി കൂടിയായിരുന്ന സവർക്കറുടെ അനുയായിയായ നാഥുറാം ഗോഡ്സെയാണ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നത്. ഗൂഢാലോചനയിലെ പങ്കാളിയെന്ന നിലയിൽ സവർക്കറും ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ടെങ്കിലും മതിയായ തെളിവിന്റെ അഭാവത്തിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഈ പശ്ചാത്തലം അവഗണിച്ചുകൊണ്ട് കഴിഞ്ഞ തവണ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ ബി.ജെ.പി. അദ്ദേഹത്തിന്റെ ഛായാപടം പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുകയുണ്ടായി. ദൂർദർശൻ സം‌പ്രേഷണം ചെയ്ത പ്രസംഗത്തിൽ മോഹൻ ഭഗ‌വത് പേരെടുത്തു പറഞ്ഞ് പുതിയ ഭരണകർത്താക്കളുടെ മുന്നിൽ മാർഗ്ഗദർശികളായി അവതരിപ്പിച്ചവരിൽ ഒരാൾ സവർക്കറാണ്.

ഗോഡ്സെ നേരത്തെ ആർ.എസ്.എസുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഗാന്ധിയെ കൊല്ലുന്ന സമയത്ത് അയാൾക്ക് അതുമായി ബന്ധമില്ലായിരുന്നെന്ന് സംഘടന ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന വല്ലഭ്ഭായ് പട്ടേൽ ആർ.എസ്.എസിന്റെ രാജ്യസ്നേഹത്തെ പൊതുവേദികളിൽ പ്രകീർത്തിച്ചിരുന്നു. അതേസമയം അതിന്റെ രഹസ്യ സ്വഭാവമുള്ള പ്രവർത്തനങ്ങളുടെ ഫലമായി വളർന്ന വർഗ്ഗീയതയാണ് ഗാന്ധിവധത്തിൽ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം അതിന്റെ മേൽ നിരോധനം ഏർപ്പെടുത്തി. നിരോധനം പിൻ‌വലിക്കണമെന്ന് ആവശ്യപ്പെട്ട സർവസംഘ്ചാലക് എം. എസ്. ഗോൾവാൾക്കരോട് പ്രവർത്തനം സുതാര്യമാക്കാൻ സംഘടനക്ക് ഭരണഘടനയുണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ആർ.എസ്.എസ്. സാംസ്കാരിക സംഘടനയാണെന്നും രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും ഉറപ്പു നൽകിയശേഷമാണ് പട്ടേൽ നിരോധനം നീക്കിയത്. ഒരു വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ നെഹ്രു പട്ടേലിനയച്ച കത്തിൽ നിരോധനം നീക്കിയ നടപടിയെ കുറിച്ച് ബ്രിട്ടനിൽ ആക്ഷേപങ്ങൾ കേട്ടതായി എഴുതി. രാഷ്ട്രീയം ഉപേക്ഷിച്ച ആർ.എസ്.എസുകാരെ  കോൺഗ്രസിലേക്ക് ആകർഷിക്കാമെന്ന് പട്ടേൽ കരുതിയിരുന്നു. ഏറെ കഴിയും മുമ്പ് അദ്ദേഹം അന്തരിക്കുകയും കോൺഗ്രസ് പൂർണ്ണമായും നെഹ്രുവിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. അതുകൊണ്ട് ആര്‍.എസ്.എസുകാരുടെ കോൺഗ്രസ് പ്രവേശം നടന്നില്ല. പക്ഷെ പട്ടേൽ ആർ.എസ്.എസിന് പ്രിയങ്കരനായ കോൺഗ്രസുകാരനായി. ഹിന്ദുത്വവാദികൾ നെഹ്രുവിനെ എത്രമാത്രം വെറുക്കുന്നുവൊ അത്രത്തോളം പട്ടേലിനെ ആരാധിക്കുന്നു. ഗാന്ധിയും പട്ടേലും ഗുജറാത്തികളാണെങ്കിലും ഗുജറാത്തിൽ അമേരിക്കയിലെ സ്റ്റാച്ച്യു ഓഫ് ലിബർട്ടിയെ വെല്ലുന്ന പ്രതിമയുണ്ടാക്കാൻ തീരുമാനിച്ചപ്പോൾ മോഡി ഗാന്ധിയെ തഴഞ്ഞ് പട്ടേലിനെയാണ് തെരഞ്ഞെടുത്തത്.

ഗാന്ധി വധവുമായി ആർ.എസ്.എസ്നിന് ബന്ധമുണ്ടെന്നതിന് ധാരാളം തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും അത് പുറത്തുവിട്ടിരുന്നില്ല. ഇതിന്റെ പ്രധാന കാരണം തെളിവ് പ്രധാനമായും രഹസ്യാന്വേഷണ ഏജൻസി നൽകിയ റിപ്പോർട്ടുകളായിരുന്നു എന്നതാണ്. ഉത്തർ പ്രദേശിലെ ചില പ്രദേശങ്ങാളിൽ ആർ.എസ്. എസ് ശാഖകളിൽ തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയിരുന്നു. ഗാന്ധിയുടെ  ചിത്രത്തെയായിരുന്നു ഉന്നം വെക്കേണ്ടിയിരുന്നത്. അതു ചെയ്യാൻ വിസമ്മതിച്ച് പലരും ശാഖകളിൽ നിന്ന് പിൻ‌വാങ്ങിയതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിരുന്നു. ഗാന്ധി കൊല്ലപ്പെട്ടെന്ന വാർത്ത ലഭിച്ചപ്പോൾ ചിലയിടങ്ങളിൽ ആർ. എസ്.എസ്. പ്രവർത്തകർ മിഠായി വിതരണം ചെയ്ത് ആഘോഷിച്ചതായി പത്രങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി.

ഒരു സംഘടനയെ പൂർവ്വകാല ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നത് ശരിയാവില്ല. കാരണം കാലക്രമത്തിൽ അതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകാം. ബ്രിട്ടീഷു ഭരണാധികാരികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുണ്ടാക്കിയ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സാണല്ലൊ പിൽക്കാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ചാലകശക്തിയായതും ഭരണകക്ഷിയെന്ന നിലയിൽ അഴിമതി ആരോപണങ്ങൾ വിളിച്ചു വരുത്തിയതും. അതിനാൽ 65 കൊല്ലം മുമ്പത്തെ പ്രവർത്തനത്തിന്റെ വെളിച്ചത്തിൽ ആർ.എസ്.എസിറ്റെ സ്വഭാവം നിർണ്ണയിച്ചുകൂടാ. എന്നാൽ അതിന്റെ സമീപകാല പ്രവർത്തനങ്ങളിൽ വർഗ്ഗീയ സമീപനം ഉപേക്ഷിച്ചതായ ഒരു സൂചനയുമില്ല. ഇന്ത്യാ-പാകിസ്ഥാൻ സംഝോതാ എക്സ്പ്രസിലും മഹാരാഷ്ട്രയിലെ മലേഗാൺ, ഹൈദരാബാദിലെ മെക്കാ മസ്‌ജിദ് എന്നീ സ്ഥലങ്ങളിലും നടന്ന സ്ഫോടനങ്ങൾക്ക് പിന്നിൽ സംഘ്. ബന്ധമുള്ളവരായിരുന്നെന്ന്   അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. ഒരു പട്ടാള ഉദ്യോഗസ്ഥന് അവരുമായുണ്ടായിരുന്ന ബന്ധം വർഗ്ഗീയവാദികൾക്ക് സൈന്യത്തിൽ നിന്ന് പരിമിതമായ തോതിൽ സഹായം ലഭിച്ചതായി വെളിപ്പെടുത്തുന്നു. ഈ സംഭവങ്ങൾ സംബന്ധിച്ച കേസുകളിൽ മുസ്ലിം യുവാക്കളെ പിടികൂടിയതും ഹിന്ദുത്വവാദികളുടെ പങ്ക് പുറത്തു വന്നശേഷം നടപടികൾ മെല്ലെയായതും പൊലീസ് സംവിധാനത്തിന്റെ വിശ്വാസ്യതയും കളങ്കപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ടതും അടുത്ത കാലത്ത് ഉത്തർ പ്രദേശിൽ ഇറക്കുമതി ചെയ്തതുമായ ലവ് ജിഹാദ് ആരോപണം വർഗ്ഗീയ ചേരിതിരിവ് വളർത്താനായി ഹിന്ദുത്വചേരി ആസൂത്രണം ചെയ്തതാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം താഴേത്തട്ടിലുള്ളവരുടെ മേൽ ഇറക്കി വെക്കാനാവുന്നതല്ല. മോഹൻ ഭഗ‌വതൊ നരേന്ദ്ര മോഡിയൊ അവരുടെ ചെയ്തികളെ തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമാണന്നും എല്ലാ മതവിശ്വാസികളും ആ ചിന്ത ഉൾക്കൊള്ളണമെന്നുമുള്ള മോഹൻ ഭഗ‌വതിന്റെ പ്രസ്താവം ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷത ആർ.എസ്.എസിന് ഇപ്പോഴും അന്യമാണെന്ന് വ്യക്തമാക്കുന്നു.

ഭരണകക്ഷിയെന്ന നിലയിൽ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇപ്പോൾ ബി.ജെ.പിയുടെ – കൃത്യമായി പറഞ്ഞാൽ, നരേന്ദ്ര മോഡിയുടെ – കൈകളിലാണ്. അവ ദുരുപയോഗപ്പെടുത്തുന്നതിന് മുൻ‌ഗാമികൾ ചെയ്തതേ തങ്ങളും ചെയ്യുന്നുള്ളൂ എന്ന് പാർട്ടിക്കും മോഡിക്കും അവകാശപ്പെടാം. അത്തരത്തിലുള്ള ദുരുപയോഗമാണ് കോൺഗ്രസിനെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലെത്തിച്ചതെന്ന വസ്തുതകൂടി അവർ ഓർക്കണം. നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ വൈകല്യങ്ങൾ മൂലം രാഷ്ട്രീയകക്ഷികൾക്ക് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ തന്നെ ലോക് സഭയിലും നിയമസഭകളിലും ഭൂരിപക്ഷം നേടി അധികാരത്തിലേറാൻ കഴിയുന്നു. സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ അവർ പുറത്തെ ഭൂരിപക്ഷത്തെ അവഗണിച്ചുകൊണ്ട് അധികാരം വിനിയോഗിക്കുന്നു. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ സദാ സസൂക്ഷ്മം വീക്ഷിക്കുകയും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും നിരക്കാത്ത നടപടികളുണ്ടാകുമ്പോൾ അവയെ ചെറുക്കുകയും വേണം.

നമ്മുടെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ജനപിന്തുണയോടെ ലോക് സഭയിൽ ഭൂരിപക്ഷം നേടിയ കക്ഷിയാണ് ബി.ജെ.പി. ഇക്കൊല്ലത്തെ തരഞ്ഞെടുപ്പിൽ അതിന് കിട്ടിയത് 31.0 ശതമാനം വോട്ട് മാത്രമാണ്. വോട്ടർമാരിൽ 66.4 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. അതിന്റെ 31.0 ശതമാനമെന്ന് പറയുമ്പോൾ മൊത്തം വോട്ടർമാരുടെ 20.6 ശതമാനമെ ആകുന്നുള്ളു. ആർ.എസ്. എസ്. അതിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ബി.ജെ.പിക്കായി പ്രവർത്തിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാൽ ആർ.എസ്.എസിനോട് തീരെ അനുഭാവമില്ലാത്തവരെയും ആകർഷിക്കാൻ മോഡിക്ക് കഴിഞ്ഞു.. ഇതിന്റെ അർത്ഥം 20 ശതമാനം ആളുകൾ പോലും ആർ.എസ്.എസ് ആശയങ്ങളെ പിന്തുണക്കുന്നില്ല എന്നാണ്. അതിനെ അനുകൂലിക്കാത്ത 80 ശതമാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണം.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 19, 2014)

Wednesday, October 8, 2014

വൈകുന്ന കോടതി നടപടികൾ

ബി.ആർ.പി. ഭാസ്കർ

നീ­തി വൈ­കു­മ്പോൾ നീ­തി നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു എ­ന്ന ചൊ­ല്ല്‌ സ­ത്യ­മാ­ണെ­ന്ന­തി­ന്‌ നി­ര­വ­ധി തെ­ളി­വു­കൾ ന­മ്മു­ടെ മു­ന്നി­ലു­ണ്ട്‌. കോ­യ­മ്പ­ത്തൂർ സ്‌­ഫോ­ട­ന­ക്കേ­സ്‌ പ്ര­തി­യാ­യി പ­ത്തു കൊ­ല്ല­ത്തോ­ളം ജാ­മ്യ­വും പ­രോ­ളും നി­ഷേ­ധി­ക്ക­പ്പെ­ട്ട്‌ ജ­യി­ലിൽ ക­ഴി­ഞ്ഞ­ശേ­ഷം കു­റ്റ­വി­മു­ക്ത­നാ­ക്ക­പ്പെ­ട്ട അ­ബ്‌­ദുൾ നാ­സർ മ്‌­അ­ദ­നി­യു­ടെ അ­നു­ഭ­വം അ­തി­ലൊ­ന്നാ­ണ്‌. അ­തി­നു ശേ­ഷം മ­റ്റൊ­രു സ്‌­ഫോ­ട­ന­ക്കേ­സിൽ ബം­ഗ­ളൂ­രു പൊ­ലീ­സ്‌ അ­ദ്ദേ­ഹ­ത്തെ അ­റ­സ്റ്റു ചെ­യ്‌­തു. ആ കേ­സി­ലെ ന­ട­പ­ടി­കൾ പ­രി­ശോ­ധി­ക്കു­മ്പോൾ അ­തി­ലും തീർ­പ്പു­ണ്ടാ­കാൻ ഏ­റെ കാ­ല­മെ­ടു­ക്കു­മെ­ന്ന്‌ ഉ­റ­പ്പി­ച്ച്‌ പ­റ­യാ­നാ­കും. ഇ­ത്ത­വ­ണ മ്‌­അ­ദ­നി­ക്ക്‌ അ­നാ­രോ­ഗ്യം പ­രി­ഗ­ണി­ച്ച്‌ ചി­കി­ത്സ­ക്കാ­യി ചെ­റി­യ കാ­ല­യ­ള­വി­ലേ­ക്ക്‌ ജാ­മ്യം നൽ­കാ­നു­ള്ള സ­ന്മ­ന­സ്‌ സു­പ്രിം കോ­ട­തി കാ­ട്ടി­യി­ട്ടു­ണ്ട്‌.

ഏ­താ­നും കൊ­ല്ല­ങ്ങ­ളാ­യി സു­പ്രീം കോ­ട­തി ചീ­ഫ്‌ ജ­സ്റ്റി­സു­മാർ കെ­ട്ടി­ക്കി­ട­ക്കു­ന്ന കേ­സു­ക­ളു­ടെ എ­ണ്ണം കു­റ­യ്‌­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ്‌. പ­ക്ഷെ സ്ഥി­തി­ഗ­തി­യിൽ കാ­ര്യ­മാ­യ മാ­റ്റം ഇ­തു­വ­രെ ഉ­ണ്ടാ­യി­ട്ടി­ല്ല. ജൂൺ 2012ൽ കേ­സ്‌ കു­ടി­ശി­ക 61,716 ആ­യി­രു­ന്നു. അ­ക്കൊ­ല്ലം സെ­പ്‌­തം­ബ­റിൽ അ­ത്‌ 63,749 ആ­യും അ­തി­ന­ടു­ത്ത സെ­പ്‌­തം­ബ­റിൽ 67,243 ആ­യും ഉ­യർ­ന്നു. ഇ­ക്കൊ­ല്ലം സെ­പ്‌­തം­ബ­റിൽ കു­ടി­ശി­ക 65,414 ആ­യി ചു­രു­ങ്ങി. ഈ നേ­രി­യ കു­റ­വ്‌ വ­ലി­യ ആ­ശ്വാ­സ­ത്തി­ന്‌ വ­ക നൽ­കു­ന്ന­ത­ല്ല.

പ­ല കേ­സു­ക­ളി­ലും മ­നു­ഷ്യ­രു­ടെ ജീ­വൻ കു­ടു­ങ്ങി­ക്കി­ട­ക്കു­ന്നു. കു­പ്ര­സി­ദ്ധ­മാ­യ സൂ­ര്യ­നെ­ല്ലി കേ­സ്‌ ഇ­തി­ന്‌ ഉ­ദാ­ഹ­ര­ണ­മാ­ണ്‌. പെൺ­വാ­ണി­ഭ­ക്കാ­രു­ടെ കൈ­ക­ളിൽ പെ­ടു­മ്പോൾ 16 വ­യ­സു മാ­ത്രം പ്രാ­യ­മു­ണ്ടാ­യി­രു­ന്ന കു­ട്ടി 18 കൊ­ല്ല­ത്തി­നു­ശേ­ഷ­വും നീ­തി­പീഠ­ത്തി­ന്റെ അ­വ­സാ­ന വാ­ക്കി­നാ­യി കാ­ത്തി­രി­ക്കു­ക­യാ­ണ്‌. സർ­ക്കാർ 1999ൽ അ­തി­വേ­ഗ കോ­ട­തി­ക്കു വി­ട്ട കേ­സാ­ണി­ത്‌. ആ കോ­ട­തി 2000ൽ വി­ചാ­ര­ണ പൂർ­ത്തി­യാ­ക്കി ശി­ക്ഷ വി­ധി­ച്ചു. അ­തി­വേ­ഗ­ത അ­വി­ടെ അ­വ­സാ­നി­ച്ചു. ജ­നു­വ­രി 2005ൽ ഹൈ­ക്കോ­ട­തി ഒ­രു പ്ര­തി­യൊ­ഴി­കെ എ­ല്ലാ­വ­രെ­യും വെ­റു­തെ­വി­ട്ടു. അ­തി­നെ­തി­രാ­യ സർ­ക്കാ­രി­ന്റെ അ­പ്പീൽ ഊ­ഴം കാ­ത്തു കി­ട­ക്കു­മ്പോ­ഴാ­ണ്‌ 2012 ഡി­സം­ബ­റിൽ ഡൽ­ഹി ബ­സിൽ കൂ­ട്ട­ബ­ലാ­ത്സം­ഗം ന­ട­ന്ന­തും ജ­നാ­ധി­പ­ത്യ മ­ഹി­ളാ ഫെ­ഡ­റേ­ഷൻ ഈ കേ­സി­ന്റെ കാ­ര്യം സു­പ്രീം കോ­ട­തി­യു­ടെ ശ്ര­ദ്ധ­യിൽ പെ­ടു­ത്തി­യ­തും. കോ­ട­തി ഉ­ടൻ ത­ന്നെ അ­ത്‌ പ­രി­ഗ­ണ­ന­യ്‌­ക്കെ­ടു­ക്കു­ക­യും ഹൈ­ക്കോ­ട­തി വി­ധി അ­സ്ഥി­ര­പ്പെ­ടു­ത്തി­യ­ശേ­ഷം പു­നർ­വി­ചാ­ര­ണ­യ്‌­ക്ക്‌ കേ­സ്‌ തി­രി­ച്ച­യ­ക്കു­ക­യും ചെ­യ്‌­തു. വീ­ണ്ടും കേ­സ്‌ പ­രി­ഗ­ണി­ച്ച ഹൈ­ക്കോ­ട­തി നേ­ര­ത്തെ വെ­റു­തെ വി­ട്ട 24 പേർ കു­റ്റം ചെ­യ്‌­ത­താ­യി ക­ണ്ടെ­ത്തി.

ചി­ല കേ­സു­ക­ളിൽ ഒ­രു വ­ലി­യ സ്ഥാ­പ­ന­ത്തി­ന്റെ ഭാ­വി­യാ­കും കു­ടു­ങ്ങി­ക്കി­ട­ക്കു­ന്ന­ത്‌. ഇ­പ്പോൾ സു­പ്രീം കോ­ട­തി­യു­ടെ പ­രി­ഗ­ണ­ന­യി­ലി­രി­ക്കു­ന്ന ശ്രീ­പ­ത്മ­നാ­ഭ­സ്വാ­മി ക്ഷേ­ത്രം സം­ബ­ന്ധി­ച്ച കേ­സ്‌ അ­ത്ത­ര­ത്തി­ലു­ള്ള ഒ­ന്നാ­ണ്‌. തി­രു­വി­താം­കൂ­റി­ലെ അ­വ­സാ­ന മ­ഹാ­രാ­ജാ­വാ­യി­രു­ന്ന ശ്രീ­ചി­ത്തി­ര­തി­രു­നാൾ ബാ­ല­രാ­മ­വർ­മ്മ­യു­ടെ പിൻ­ഗാ­മി­യെ­ന്ന നി­ല­യിൽ 1991ൽ ക്ഷേ­ത്ര­ഭ­ര­ണം ഏ­റ്റെ­ടു­ത്ത ഉ­ത്രാ­ടം തി­രു­നാൾ മാർ­ത്താ­ണ്ഡ­വർ­മ്മ നി­ല­വ­റ­കൾ തു­റ­ന്ന്‌ അ­വി­ടെ­യു­ള്ള വ­സ്‌­തു­ക്ക­ളു­ടെ ഫോ­ട്ടോ എ­ടു­ക്കാൻ തീ­രു­മാ­നി­ച്ച­പ്പോൾ വി­ല­പി­ടി­പ്പു­ള്ള വ­സ്‌­തു­ക്ക­ളു­ടെ ഭ­ദ്ര­ത­യെ കു­റി­ച്ച്‌ ആ­ശ­ങ്ക തോ­ന്നി­യ ടി പി സു­ന്ദ­ര­രാ­ജൻ എ­ന്ന ഭ­ക്തൻ 2007ൽ കോ­ട­തി­യെ സ­മീ­പി­ക്കു­ക­യും സ്‌­റ്റേ സ­മ്പാ­ദി­ക്കു­ക­യും ചെ­യ്‌­തു. ആ വി­ധി­ക്കെ­തി­രെ മാർ­ത്താ­ണ്ഡ­വർ­മ്മ ഹൈ­ക്കോ­ട­തി­യിൽ അ­പ്പീൽ നൽ­കി. മ­ഹാ­രാ­ജാ­വെ­ന്ന നി­ല­യി­ലാ­ണ്‌ ക്ഷേ­ത്ര­ത്തി­ന്റെ ചു­മ­ത­ല ശ്രീ­ചി­ത്തി­ര തി­രു­നാ­ളിൽ നി­ക്ഷി­പ്‌­ത­മാ­യ­തെ­ന്നും മ­ഹാ­രാ­ജാ­വ­ല്ലാ­ത്ത മർ­ത്താ­ണ്ഡ­വർ­മ്മ­യ്‌­ക്ക്‌ ക്ഷേ­ത്ര­ഭ­ര­ണം ഏ­റ്റെ­ടു­ക്കാൻ അ­വ­കാ­ശ­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നും ഹൈ­ക്കോ­ട­തി ക­ണ്ടെ­ത്തി. ചി­ത്തി­ര തി­രു­നാ­ളി­നു­ശേ­ഷം മ­ഹാ­രാ­ജാ­വി­ല്ലാ­ത്ത­തി­നാൽ ക്ഷേ­ത്ര­ത്തി­ന്റെ ഉ­ട­മ­സ്ഥാ­വ­കാ­ശം സർ­ക്കാ­രിൽ നി­ക്ഷി­പ്‌­ത­മാ­യെ­ന്നും മ­ത­നി­ര­പേ­ക്ഷ സർ­ക്കാർ നി­യ­മ­നിർ­മാ­ണ­ത്തി­ലൂ­ടെ അ­തി­ന്റെ ന­ട­ത്തി­പ്പി­നാ­യി ട്ര­സ്റ്റോ ഉ­ചി­ത­മാ­യ മ­റ്റെ­ന്തെ­ങ്കി­ലും സം­വി­ധാ­ന­മോ ഉ­ണ്ടാ­ക്ക­ണ­മെ­ന്നും അത് നിർ­ദേ­ശി­ച്ചു. മാർ­ത്താ­ണ്ഡ­വർ­മ്മ അ­തി­നെ­തി­രെ സു­പ്രിം കോ­ട­തി­യെ സ­മീ­പി­ച്ചു.

ഹൈ­ക്കോ­ട­തി വി­ധി വ­ന്ന­ത്‌ 2011ലാ­ണ്‌. ക­ഴി­ഞ്ഞ മൂ­ന്നു വർ­ഷ­ത്തി­നി­ട­യിൽ സു­പ്രീം കോ­ട­തി കേ­സ്‌ പ­ല ത­വ­ണ പ­രി­ഗ­ണ­ന­യ്‌­ക്കെ­ടു­ത്തെ­ങ്കി­ലും അ­ടി­സ്ഥാ­ന വി­ഷ­യ­ത്തി­ലേ­ക്ക്‌ ഇ­നി­യും ക­ട­ന്നി­ട്ടി­ല്ല. ക­ല­വ­റ­കൾ തു­റ­ന്ന്‌ വ­സ്‌­തു­വ­ക­ക­ളു­ടെ പ­ട്ടി­ക ത­യാ­റാ­ക്കാൻ കോ­ട­തി ഉ­ത്ത­ര­വി­ട്ടു. വ­ലി­യ ആ­പ­ത്തു­ണ്ടാ­കു­മെ­ന്നു പ­റ­ഞ്ഞു­കൊ­ണ്ട്‌ മാർ­ത്താ­ണ്ഡ­വർ­മ്മ ര­ണ്ട്‌ നി­ല­വ­റ­കൾ തു­റ­ക്കു­ന്ന­തി­നെ എ­തിർ­ത്തു. അ­ക്കാ­ര്യ­ത്തിൽ പി­ന്നീ­ട്‌ തീ­രു­മാ­ന­മെ­ടു­ക്കാ­മെ­ന്ന്‌ കോ­ട­തി തീ­രു­മാ­നി­ച്ചു. തു­റ­ന്നു പ­രി­ശോ­ധി­ച്ച­വ­യി­ലെ വ­സ്‌­തു­ക്ക­ളു­ടെ മൂ­ല്യ­ത്തെ കു­റി­ച്ചു­ള്ള വാർ­ത്ത­കൾ ലോ­ക­ശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റി. മുൻ സോ­ളി­സി­റ്റർ ജ­ന­റൽ ഗോ­പാൽ സു­ബ്ര­ഹ്മ­ണ്യം അ­മി­ക്ക­സ്‌ ക്യൂ­റി­യെ­ന്ന നി­ല­യിൽ ക്ഷേ­ത്ര­കാ­ര്യ­ങ്ങൾ പഠി­ച്ച്‌ കോ­ട­തി­ക്ക്‌ വി­വ­ര­ങ്ങൾ നൽ­കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. കോ­ട­തി നിർ­ദേ­ശ­പ്ര­കാ­രം മുൻ ഓ­ഡി­റ്റർ ജ­ന­റൽ വി­നോ­ദ്‌ റാ­യ്‌ ക്ഷേ­ത്ര­ക്ക­ണ­ക്കു­കൾ ഓ­ഡി­റ്റ്‌ ചെ­യ്‌­തു­കൊ­ണ്ടി­രി­ക്കു­ന്നു. ഇ­തി­നി­ടെ മാർ­ത്താ­ണ്ഡ­വർ­മ്മ­യു­ടെ മ­ര­ണ­ത്തെ തു­ടർ­ന്ന്‌ മൂ­ലം തി­രു­നാൾ രാ­മ­വർ­മ്മ മുൻ രാ­ജ­കു­ടും­ബ­ത്തി­ലെ ത­ല­വ­നാ­യി. ക്ഷേ­ത്ര­ഭ­ര­ണ­ത്തിൽ ക്ര­മ­ക്കേ­ടു­കൾ ന­ട­ക്കു­ന്ന­താ­യി അ­മി­ക്ക­സ്‌ ക്യൂ­റി റി­പ്പോർ­ട്ടു ചെ­യ്‌­ത­തി­നെ തു­ടർ­ന്ന്‌ കോ­ട­തി മൂ­ലം തി­രു­നാ­ളി­നെ ക്ഷേ­ത്ര­സ്ഥാ­നി­യാ­യി നി­ല­നിർ­ത്തി­ക്കൊ­ണ്ട്‌ ഭ­ര­ണ­ച്ചു­മ­ത­ല ഡി­സ്‌­ട്രി­ക്‌­ട്‌ ജ­ഡ്‌­ജി­യെ ഏൽ­പ്പി­ച്ചു. തു­റ­ന്നാൽ അ­പ­ക­ട­മു­ണ്ടാ­കു­മെ­ന്ന്‌ മുൻ രാ­ജ­കു­ടും­ബം പ­റ­യു­ന്ന നി­ല­വ­റ­കൾ ആ കു­ടും­ബ­ത്തി­ലെ അം­ഗ­ങ്ങൾ ത­ന്നെ ഒ­ന്നി­ല­ധി­കം ത­വ­ണ തു­റ­ന്നി­ട്ടു­ള്ള­താ­യി വി­നോ­ദ്‌ റാ­യ്‌ ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്‌.

ഇ­പ്പോൾ ക്ഷേ­ത്രം സം­ബ­ന്ധി­ച്ച്‌ ഒ­രു വി­വാ­ദം ഉ­യർ­ന്നി­ട്ടു­ണ്ട്‌. മൂ­ലം തി­രു­നാൾ വ­രു­മ്പോൾ മ­റ്റു­ഭ­ക്ത­രെ­യും ക­ട­ത്തി­വി­ടു­ന്നെ­ന്നും ഇ­ത്‌ ആ­ചാ­ര­ത്തി­ന്‌ വി­രു­ദ്ധ­വും അ­ദ്ദേ­ഹ­ത്തി­ന്‌ അ­പ­മാ­ന­ക­ര­വു­മാ­ണെ­ന്നും ത­ന്ത്രി പ­രാ­തി­പ്പെ­ട്ട­ത്രെ. അ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ ഡി­സ്‌­ട്രി­ക്‌­ട്​‍്‌ ജ­ഡ്‌­ജി അ­ഡ്‌­മി­നി­സ്‌­ട്രേ­റ്റ­റിൽ നി­ന്ന്‌ വി­ശ­ദീ­ക­ര­ണം തേ­ടി­യ­താ­യി മാ­ധ്യ­മ­ങ്ങൾ റി­പ്പോർ­ട്ടു ചെ­യ്യു­ന്നു. ശ്രീ­ചി­ത്തി­ര­തി­രു­നാൾ ക്ഷേ­ത്ര­ത്തിൽ വ­രു­മ്പോൾ മ­റ്റു­ള്ള­വർ­ക്ക്‌ പ്ര­വേ­ശ­നം നി­ഷേ­ധി­ച്ചി­രു­ന്നെ­ങ്കിൽ അ­ത്‌ അ­ദ്ദേ­ഹം സ്ഥാ­നി­യാ­യ­തു­കൊ­ണ്ടാ­വി­ല്ല, മ­ഹാ­രാ­ജാ­വ്‌ ആ­യി­രു­ന്ന­തു­കൊ­ണ്ടാ­ക­ണം. ഉ­ത്രാ­ടം തി­രു­നാ­ളി­ന്റെ കാ­ല­ത്തും ആ രീ­തി തു­ടർ­ന്നെ­ങ്കിൽ അ­ത്‌ തെ­റ്റാ­യി­രു­ന്നു. ഏ­താ­യാ­ലും അ­ങ്ങ­നെ­യൊ­രു കീ­ഴ്‌­ന­ട­പ്പു­ണ്ടെ­ങ്കിൽ ത­ന്നെ­യും അ­തെ­ങ്ങ­നെ ക്ഷേ­ത്രാ­ചാ­ര­ത്തി­ന്റെ ഭാ­ഗ­മാ­കും? വി­ശ്വാ­സ­വും ആ­രാ­ധ­നാ­ക്ര­മ­വു­മാ­യി ഒ­രു ബ­ന്ധ­വു­മി­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളെ ആ­ചാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി കാ­ണാ­നാ­വി­ല്ല. മ­റ്റ്‌ ഭ­ക്ത­രു­ടെ സാ­ന്നി­ധ്യം ത­നി­ക്ക്‌ അ­പ­മാ­ന­ക­ര­മാ­ണെ­ന്ന്‌ മൂ­ലം തി­രു­നാൾ പ­റ­ഞ്ഞി­ട്ടു­ണ്ടോ എ­ന്ന­റി­യി­ല്ല. അ­ങ്ങ­നെ­യൊ­രു ധാ­ര­ണ അ­ദ്ദേ­ഹ­ത്തി­നു­ണ്ടെ­ങ്കിൽ രാ­ജാ­വ­ല്ലാ­ത്ത അ­ദ്ദേ­ഹം അ­ങ്ങ­നെ ക­രു­തു­ന്ന­ത്‌ ശ­രി­യ­ല്ലെ­ന്ന്‌ അ­ദ്ദേ­ഹ­ത്തോ­ട്‌ പ­റ­യ­ണം. കൊ­ട്ടാ­ര­ത്തി­നും അ­മ്പ­ല­ത്തി­നും പു­റ­ത്തു­ള്ള ജീ­വി­ത­ത്തെ­ക്കു­റി­ച്ച്‌ നേ­രി­ട്ട്‌ അ­റി­വു­ള്ള അ­ദ്ദേ­ഹ­ത്തി­ന്‌ അ­ത്‌ മ­ന­സി­ലാ­ക്കാൻ തീർ­ച്ച­യാ­യും ക­ഴി­യും.
സു­പ്രിം കോ­ട­തി ഈ കേ­സ്‌ കൈ­കാ­ര്യം ചെ­യ്യു­ന്ന രീ­തി പ­രി­ശോ­ധി­ക്കു­മ്പോൾ കേ­സു കു­ടി­ശി­ക കൂ­ടു­ന്ന­തി­ന്റെ ഒ­രു കാ­ര­ണം ജ­ഡ്‌­ജി­മാർ അ­വ­രു­ടെ മു­ന്നിൽ കൊ­ണ്ടു­വ­ന്നി­ട്ടി­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളിൽ ഇ­ട­പെ­ട്ട്‌ സ­മ­യം ചെ­ല­വ­ഴി­ക്കു­ന്ന­താ­ണെ­ന്ന്‌ കാ­ണാ­നാ­കും. ക്ഷേ­ത്ര­ത്തി­ന്റെ ഭ­ര­ണാ­ധി­കാ­രം ആർ­ക്കാ­ണെ­ന്ന നി­യ­മ പ്ര­ശ്‌­ന­ത്തിൽ തീർ­പ്പു ക­ൽ­പി­ച്ചാൽ ആ ഭ­ര­ണാ­ധി­കാ­രി ചെ­യ്യേ­ണ്ട കാ­ര്യ­ങ്ങ­ളാ­ണ്‌ കോ­ട­തി നേ­രി­ട്ടും നി­ര­വ­ധി ഉ­യർ­ന്ന ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യും മുൻ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യും ഗോ­പാൽ സു­ബ്ര­ഹ്മ­ണ്യ­ത്തി­ന്റെ­യു­മൊ­ക്കെ സ­ഹാ­യ­ത്തോ­ടെ­യും ചെ­യ്‌­തു കൊ­ണ്ടി­രി­ക്കു­ന്ന­ത്‌. (ജനയുഗം, ഒക്ടോബർ 8, 2014)