Wednesday, August 26, 2015

അഴിമതി അന്വേഷണം പ്രഹസനമാകുമ്പോൾ

ബി ആർ പി ഭാസ്കർ

ജനയുഗം

പൂട്ടിയ ബാറുകൾ തുറക്കുന്നതിന്‌ ബാറുടമകളുടെ സംഘടന ധനമന്ത്രി കെ എം മാണിക്ക്‌ പണം നൽകിയെന്ന്‌ ബിജു രമേശ്‌ വിളിച്ചുപറഞ്ഞത്‌ എട്ടു മാസം മുമ്പാണ്‌. അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ പരിശോധിച്ചാൽ രാഷ്ട്രീയ കേരളം എങ്ങനെയാണ്‌ ഗുരുതരമായ അഴിമതി ആരോപണങ്ങളെ മറികടക്കുന്നതെന്ന്‌ മനസിലാക്കാനാകും.


ബാർ ഉടമയും കേരള ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ്‌ പ്രസിഡന്റുമായ ബിജു രമേശ്‌ മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി പറഞ്ഞത്‌ 418 ബാറുകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നതിന്‌ മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ നൽകിയെന്നുമാണ്‌. പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സംഘടനയുടെ നേതാവ്‌ മന്ത്രിക്കെതിരെ ഗുരുതരമായ ഒരാരോപണം പരസ്യമായി ഉന്നയിക്കുമ്പോൾ വിശ്വാസയോഗ്യമായ അന്വേഷണത്തിന്‌ ഉത്തരവിടുകയാണ്‌ മുഖ്യമന്ത്രി ചെയ്യേണ്ടത്‌. എന്നാൽ നവംബർ ഒന്നിന്‌ ഉമ്മൻചാണ്ടി ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും അന്വേഷണം ആവശ്യമില്ലെന്നും പ്രഖ്യാപിക്കുകയാണ്‌ ചെയ്തത്‌.


ആ പ്രഖ്യാപനം മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ ആവശ്യമായിരുന്നു. മാണി മന്ത്രിസഭയിലെ മുതിർന്ന അംഗവും യുഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസിന്റെ പരമോന്നത നേതാവുമാണ്‌. ചെറിയ കക്ഷികളുടെ നേതാക്കൾക്കും മുഖ്യമന്ത്രിയാകാൻ കഴിഞ്ഞിരുന്ന 1970 കളിലാണ്‌ അദ്ദേഹം കോൺഗ്രസ്‌ വിട്ട്‌ കേരള കോൺഗ്രസിൽ പോയത്‌. കോൺഗ്രസിനും സിപിഎമ്മിനും മേൽക്കൈയുള്ള ഇരുമുന്നണി സംവിധാനം രൂപപ്പെട്ടിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്ന നേതാവാണ്‌. ഈ അന്ത്യഘട്ടത്തിൽ, കുറച്ചു നാളത്തേക്കെങ്കിലും, അദ്ദേഹം മുഖ്യമന്ത്രിയായി കാണണമെന്ന്‌ അനുയായികൾ, ഒരുപക്ഷെ അദ്ദേഹവും , ആഗ്രഹിച്ചു. ആ ആഗ്രഹം സഫലമാക്കാൻ സിപിഐ(എം) സഹായിച്ചേക്കുമെന്ന്‌ വാർത്ത പരന്നപ്പോഴാണ്‌ മാണിക്കെതിരായ ആരോപണം വന്നത്‌. മാണി മറുകണ്ടം ചാടിയാൽ നിയമസഭയിലെ യുഡിഎഫ്‌ ഭൂരിപക്ഷം ഇല്ലാതാവുകയും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയല്ലാതാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ ബിജു രമേശിന്റെ ആരോപണത്തിനു പിന്നിൽ കോൺഗ്രസ്‌ പ്രേരണയുണ്ടെന്ന സംശയമുയർന്നു. അത്‌ ദൂരീകരിച്ച്‌ മാണിയെ യുഡിഎഫിൽ പിടിച്ചു നിർത്തേണ്ടത്‌ ഉമ്മൻചാണ്ടിയുടെ ആവശ്യമാണ്‌.


മാണിയുടെ ആദ്യ പ്രതികരണം കരുതലോടെയുള്ളതായിരുന്നു. തെരഞ്ഞെടുപ്പാവശ്യങ്ങൾക്ക്‌ പണം സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ കണക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതോടെ പ്രശ്നത്തിന്റെ സ്വഭാവം മാറി. ബാറുടമകളിൽ നിന്ന്‌ പണം വാങ്ങിയതായി തെളിഞ്ഞാലും അത്‌ ബിജു രമേശ്‌ പറഞ്ഞതുപോലെ ബാർ തുറക്കാൻ വേണ്ടിയായിരുന്നോ അതോ തെരഞ്ഞെടുപ്പു ചെലവിനായിരുന്നോ എന്ന്‌ തീരുമാനിക്കേണ്ടി വരും. പണം കൊടുത്തത്‌ ബാർ തുറക്കാനാണെങ്കിൽ അത്‌ കോഴയാണ്‌, ക്രിമിനൽ കുറ്റമാണ്‌. നേരേമറിച്ച്‌ പണം തെരഞ്ഞെടുപ്പു ചെലവിനുള്ള സംഭാവനയാണെങ്കിൽ ഒരു കുറ്റകൃത്യവും നടന്നിട്ടില്ല. നിലവിലുള്ള സംവിധാനത്തിലെ സന്ദിഗ്ദ്ധത ഇവിടെ വെളിവാകുന്നു. കോഴ നൽകുകയും അത്‌ തെരഞ്ഞെടുപ്പ്‌ സംഭാവനയാക്കുകയും ചെയ്യാം. സംഭാവനയും പ്രത്യുപകാരവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുക എളുപ്പമല്ല.


ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനത്തോടെ പ്രശ്നം തീർന്നില്ല. വിജിലൻസ്‌ വകുപ്പിനോട്‌ പ്രാഥമികാന്വേഷണം നടത്താൻ പറഞ്ഞു. അന്വേഷണച്ചുമതല സത്യസന്ധരായ ഉദ്യ‍ോഗസ്ഥന്മാർക്കാണെന്ന്‌ വിജിലൻസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. വിഷയം ഹൈക്കോടതിയിലുമെത്തി. അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. അതുവരെ 19 പേരെ ചോദ്യം ചെയ്തെന്നും എന്നാൽ പ്രഥമ വിവര റിപ്പോർട്ട്‌ (എഫ്‌ഐആർ) ഫയൽ ചെയ്യാൻ വേണ്ട തെളിവ്‌ ലഭിച്ചിട്ടില്ലെന്നും സർക്കാർ നവംബർ 19ന്‌ കോടതിയെ അറിയിച്ചു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു.


ഡിസംബർ രണ്ടാം വാരത്തിൽ വിജിലൻസ്‌ വകുപ്പ്‌ മാണിക്കെതിരെ പ്രഥമ വിവര റിപ്പോർട്ടു ഫയൽ ചെയ്തു. ബാർ ലൈസൻസ്‌ പുതുക്കുന്നതിന്‌ കോഴയായി മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും മാർച്ച്‌ 20നും ഏപ്രിൽ 3നും ഇടയ്ക്ക്‌ ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ പാലായിലെ വീട്ടിലും തിരുവവനന്തപുരത്തെ ഔദ്യ‍ോഗിക വസതിയിലും വെച്ച്‌ ഒരു കോടി രൂപ നൽകിയെന്നും അതിൽ പറയുന്നു. അസോസിയേഷൻ യോഗത്തിന്റെ മിനിട്ട്സ്‌ ആരോപണത്തെ ബലപ്പെടുത്തുന്നതായും അതുവരെയുള്ള അന്വേഷണത്തിൽ നിന്ന്‌ മൂന്നു തവണയായാണ്‌ പണം നൽകിയതെന്നും കൂടി അതിലുണ്ട്‌.


അഡ്വക്കേറ്റ്‌ ജനറൽ ഹൈക്കോടതിയിൽ പറഞ്ഞതു മുഖവിലയ്ക്ക്‌ എടുത്താൽ പ്രഥമ വിവര റിപ്പോർട്ട്‌ ഫയൽ ചെയ്യാൻ പോരുന്ന തെളിവ്‌ ലഭിച്ചത്‌ നവംബർ 19നു ശേഷമുള്ള മൂന്നാഴ്ചക്കാലത്താണ്‌. പക്ഷെ മറ്റൊരു സാധ്യതയുമുണ്ട്‌. അത്‌ ഒരന്വേഷണവും കൂടാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു എന്നതാണ്‌. ബിജു രമേശും ബാർ ഹോട്ടൽ അസോസിയേഷന്റെ മറ്റ്‌ നേതാക്കളും മാധ്യമങ്ങൾക്ക്‌ നൽകിയ വിവരങ്ങളിൽ പ്രകടമായ ഭിന്നതകളുണ്ടായിരുന്നു. ബിജു രമേശ്‌ തന്നെയും വിവരങ്ങൾ പൂർണമായി വെളിപ്പെടുത്താൻ വൈമുഖ്യം കാട്ടി. സംഘടന പണം നൽകിയ കോൺഗ്രസ്‌ മന്ത്രിമാരുടെ പേരുകൾ ഏറെ വൈകിയാണ്‌ പറഞ്ഞത്‌. ബാറുടമകൾ ഉദ്യ‍ോഗസ്ഥർക്ക്‌ നൽകിയ മൊഴികളിലും പൊരുത്തക്കേടുകളുണ്ടായിരുന്നു. മന്ത്രിമാരെ വിരട്ടണമെന്നല്ലാതെ അവരെയോ സർക്കാരിനെയോ പുറത്താക്കണമെന്ന ഉദ്ദേശ്യം അവർക്കില്ലായിരുന്നെന്ന്‌ വ്യക്തം.


അന്വേഷണം നടത്തിയ എസ്പിയായ ആർ സുകേശൻ വിജിലൻസ്‌ ഡയറക്ടർ വിൻസൺ എം പോളിനു നൽകിയ വസ്തുതാ റിപ്പോർട്ടിൽ മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനാവശ്യമായ തെളിവുകളുണ്ടെന്ന്‌ പറഞ്ഞു. അസോസിയേഷൻ പ്രതിനിധികളെ പാലായിലും തിരുവനന്തപുരത്തും വെച്ച്‌ കണ്ടിരുന്നില്ലെന്നാണ്‌ മാണി മൊഴി നൽകിയത്‌. എന്നാൽ അന്വേഷണോദ്യോഗസ്ഥൻ ബാറുടമകളുടെ മൊഴിയുടെയും മൊബെയിൽ ഫോൺ രേഖകളുടെയും മറ്റ്‌ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസനീയമല്ലെന്ന നിഗമനത്തിലെത്തി.
വിജിലൻസ്‌ ഡയറക്ടർ അന്വേഷണോദ്യോഗസ്ഥന്റെ ശുപാർശ തള്ളിക്കൊണ്ട്‌, മാണി കോഴ വാങ്ങിയതിന്‌ തെളിവില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും അന്തിമ റിപ്പോർട്ടിൽ രേഖപ്പെടുത്തി. ചില സുപ്രിം കോടതി വക്കീലന്മാരുടെ ഉപദേശം കണക്കിലെടുത്തുകൊണ്ടു വിജിലൻസ്‌ വകുപ്പ്‌ കേസ്‌ അവസാനിപ്പിക്കാൻ കോടതിയുടെ അനുവാദം തേടുകയും ചെയ്തു. ഇനി ഇക്കാര്യത്തിൽ തീർപ്പ്‌ കൽപിക്കേണ്ടത്‌ കോടതിയാണ്‌.


കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ സർക്കാരിന്റെ നിയമോപദേഷ്ടാവായ അഡ്വക്കേറ്റ്‌ ജനറലിനെ ആശ്രയിക്കാതെ സുപ്രിം കോടതി വക്കീലന്മാരെ സമീപിച്ചത്‌ ആരുടെ നിർദ്ദേശപ്രകാരമാണെന്നു ഹൈക്കോടതി ചോദിക്കുകയുണ്ടായി. ആരോപണ വിധേയൻ നിയമമന്ത്രിയാണ്‌. ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നു. ആ നിലയ്ക്ക്‌ മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും നിയന്ത്രണത്തിനു കീഴിലുള്ള അഡ്വക്കേറ്റ്‌ ജനറലിനു പകരം സർക്കാർ നിയന്ത്രണത്തിലല്ലാത്തവരിൽ നിന്ന്‌ ഉപദേശം തേടുന്നതിനു ന്യായീകരണം കാണാവുന്നതാണ്‌. പക്ഷെ അവിടെ മറ്റൊരു പ്രശ്നമുണ്ട്‌. സാധാരണഗതിയിൽ അഭിഭാഷകൻ നിലപാട്‌ എടുക്കുന്നത്‌ ഉപദേശം തേടുന്നവരുടെ താൽപര്യപ്രകാരമാണ്‌.


ഇതുവരെ ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള നടപടികൾ വിശ്വസനീയമാണെന്ന്‌ പറയാനാവില്ല. ശക്തനായ മന്ത്രിയെ തൽസ്ഥാനത്ത്‌ നിലനിർത്തിക്കൊണ്ടാണ്‌ അന്വേഷണം നടത്തിയത്‌. മുഖ്യമന്ത്രി അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ടിരുന്നു. സാധാരണ ജനങ്ങൾ മാത്രമല്ല, ഒരു ്ര‍െകെസ്തവ സഭാ മേലധികാരിപോലും മാണി പണം വാങ്ങിയെന്നാണ്‌ കരുതുന്നതെന്ന്‌ പറയുകയുണ്ടായി. അന്വേഷണങ്ങൾ പ്രഹസനങ്ങളാകുന്നത്‌ ഒഴിവാക്കാനാണ്‌ ആരോപണ വിധേയനായ മന്ത്രി രാജിവച്ച്‌ അന്വേഷണം നേരിടണമെന്ന്‌ പറയുന്നത്‌.  (ജനയുഗം, ആഗസ്റ്റ് 26, 2015)

Saturday, August 15, 2015

വധശിക്ഷയും വളരുന്ന രക്തദാഹവും

ബി.ആർ.പി. ഭാസ്കർ

യഹൂദരും ക്രിസ്ത്യാനികളും മൂസ്ലിങ്ങളും അംഗീകരിക്കുന്ന ഉല്പത്തിക്കഥയനുസരിച്ച് ആദിമ മനുഷ്യനായ ആദാമിന്റെ മകൻ കായേൻ സ്വന്തം സഹോദരനായ ആബേലിനെ കൊന്ന്  ആദ്യ കൊലയാളിയായി. ദൈവം ആബേൽ നൽകിയത് സ്വീകരിക്കുകയും താൻ നൽകിയത് സ്വീകരിക്കാതിരിക്കുകയും ചെയ്തതാണ് ആ ഹീനകൃത്യം ചെയ്യാൻ കായേനെ പ്രേരിപ്പിച്ചത്. ദൈവത്തിന്റെ പ്രീതി നേടിയ ആബേലിനോടുള്ള ഈർഷ്യയാണോ ദൈവം തന്നോടു അനീതി കാട്ടിയെന്ന ചിന്തയിൽ നിന്നുദിച്ച അമർഷമാണോ അപ്പോൾ കായേനെ നയിച്ചതെന്ന് വ്യക്തമല്ല. ഏതായാലും ഈർഷ്യയും അമർഷവും എല്ലാക്കാലത്തും കൊലക്കു കാരണമാകുന്ന ഘടകങ്ങളാണ്. ഹിന്ദു പുരാണങ്ങൾ നിറയെ കൊലയുടെ കഥകളാണ്. ദുഷ്ടന്മാരെ കൊന്ന് ശിഷ്ടന്മാരെ രക്ഷിച്ച് ധർമ്മം സ്ഥാപിക്കാൻ താൻ  കാലാകാലങ്ങളിൽ അവതരിക്കുന്നെന്നാണ് ദൈവവചനമെങ്കിലും ഒരു ദുഷ്ടകൃത്യവും ആരോപിക്കപ്പെട്ടിട്ടില്ലാത്ത പലരും ഈർഷ്യയും അമർഷവും മൂലം കൊല്ലപ്പെട്ടതായി അവയിലും കാണാം. മനുഷ്യർ സ്വന്തം രൂപത്തിൽ സൃഷ്ടിച്ച ദൈവങ്ങൾക്ക് അവരുടെ സ്വഭാവം തന്നെയാവുമല്ലോ ഉണ്ടാവുക.

പല്ലിനു പല്ല്, കണ്ണിനു കണ്ണ് എന്ന മോശയുടെ നിയമം ഫറോവാമാരുടെ കീഴിൽ ഈജിപ്തിൽ ജൂതർ അനുഭവിച്ച പീഡനങ്ങളുടെ വെളിച്ചത്തിൽ രൂപപ്പെട്ടതാവണം. ക്രിസ്തുവിന്റെ കാലമായപ്പൊഴേക്കും അയൽക്കാരനെ സ്നേഹിക്കുക എന്നതിൽ നിന്ന് ശത്രുവിനെ സ്നേഹിക്കുക എന്ന രീതിയിൽ ചിന്തിക്കാനാവും വിധം മനുഷ്യ മനസ് വികസിച്ചു. അതിനും മുമ്പെ ബുദ്ധൻ അക്രമത്തിനെതിരെ ശബ്ദിക്കുകയും അതിനു ശേഷം മുഹമ്മദ് നബി സമാധാനത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. പക്ഷെ അവർക്കൊപ്പമെത്താൻ അനുയായികൾക്ക് കഴിഞ്ഞില്ല. അക്രമവും അനീതിയും അസമാധാനവും തുടർന്നും നിലനിന്നു.

പല്ലിനു പല്ല് എന്നു ചിന്തിച്ചിരുന്നവർക്ക് ജീവനു പകരം ജീവൻ തന്നെ വേണമായിരുന്നു. അങ്ങനെ വധശിക്ഷ ലോകമൊട്ടുക്ക് നിയമവ്യവസ്ഥയുടെ  ഭാഗമായി. പക്ഷെ ലോകം ആ കാലം പിന്നിട്ട് ഏറെ മുന്നോട്ടുപോയിരിക്കുന്നു. അതേസമയം പ്രതിലോമശക്തികൾ അതിനെ പിന്നോട്ടു വലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് വധശിക്ഷയെ കുറിച്ച് രാജ്യത്ത് നടക്കുന്ന വാദപ്രതിവാദത്തെ കാണേണ്ടത്.

ഇറ്റലിക്കുള്ളിൽ സ്ഥിതിചെയ്യുന്ന 61 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള സാൻ മരിനോ റിപ്പബ്‌ളിക്ക് 1848ൽ അംഗീകരിച്ച ഭരണഘടന വധശിക്ഷയുടെ ഉപയോഗം പരിമിതപ്പെടുത്തി. കേരളത്തിനു മുമ്പെ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റിയ രാജ്യം കൂടിയാണിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ 1957ൽ അവിടെ 12 കൊല്ലത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു.

തെക്കേ അമേരിക്കയിലെ വെനെസ്വേല 1863ലും മദ്ധ്യ അമേരിക്കയിലെ കോസ്റ്റാ റിക്ക 1877ലും വധശിക്ഷ ശിക്ഷാവ്യവസ്ഥയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ഇരുപതാം നൂറ്റാണ്ടു പിറക്കുമ്പോൾ ലോകത്ത് വധശിക്ഷയില്ലാത്ത മൂന്നു രാജ്യങ്ങളെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും വധശിക്ഷ എന്ന പ്രാകൃത ശിക്ഷാവിധി നിലവിലില്ല. ശാന്ത സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫിജിയും (ഇവിടത്തെ ജനങ്ങളിൽ പകുതി ബ്രിട്ടീഷുകാർ കരിമ്പുതോട്ടങ്ങളുണ്ടാക്കാൻ കൊണ്ടുപോയ ഇന്ത്യാക്കാരുടെ സന്തതികളാണ്.

ഇപ്പോൾ 102 രാജ്യങ്ങൾ വധശിക്ഷ നിയമവ്യവസ്ഥയിൽ നിന്നു എടുത്തു കളഞ്ഞിട്ടുണ്ട്. ആറു രാജ്യങ്ങൾ അത് യുദ്ധകാല കുറ്റങ്ങൾ പോലെ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന ഒന്നായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. മറ്റ് 51 രാജ്യങ്ങൾ വധശിക്ഷ നിർത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ 10 കൊല്ലക്കാലത്ത് ഔപചാരികമായി പ്രഖ്യാപിച്ചുകൊണ്ടൊ അല്ലാതെയൊ അതിന്റെ ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. അത് നിലനിർത്തുകയും പതിവായി ഉപയോഗിക്കുകയും ചെയ്യുന്നത് 36 രാജ്യങ്ങൾ മാത്രമാണ്. ഇന്ത്യ, അമേരിക്ക, ചൈന, ഇറാൻ, സൌദി അറേബ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവ ഇവയിൽ പെടുന്നു. കഴിഞ്ഞ കൊല്ലം നിർത്തലാക്കിയ ആഫ്രിക്കൻ രാജ്യമായ ഛാഡ് ഇക്കൊല്ലം അത് ഭീകരപ്രവർത്തനത്തിനു മാത്രം നൽകാവുന്ന ശിക്ഷയായി തിരിച്ചുകൊണ്ടു വന്നു  

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് തിരുവിതാംകൂറിലെ രാജഭരണകൂടം വധശിക്ഷ നിർത്തലാക്കിയിരുന്നു. ഭരണഘടനക്കൊപ്പം അത് 1950ൽ തിരിച്ചുവന്നെങ്കിലും തിരുവിതാംകൂർ-കൊച്ചിയിലെ കോടതികൾ ഏറെ കാലം അതു പ്രയോജനപ്പെടുത്തിയില്ല. വധശിക്ഷ ഇല്ലാതിരുന്ന കാലത്ത് അവിടെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചില്ലെന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമാണ്. വധശിക്ഷക്ക് കുറ്റകൃത്യങ്ങൾ തടയാനാവില്ലെങ്കിലും ചില ഭരണകൂടങ്ങൾ അതുപേക്ഷിക്കാൻ തയ്യാറാകാത്തത് ഒരളവു വരെ ഭീതി നിലനിർത്താൻ സഹായിക്കുമെന്നതു കൊണ്ടാണ്. ഭരണനേതൃത്വം അനുയായികളിൽ രക്തദാഹം വളർത്തി അതു നിലനിർത്തുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. (മാധ്യമം ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 17, 215) 

Wednesday, August 12, 2015

തദ്ദേശ തെരഞ്ഞെടുപ്പു കുട്ടിക്കളിയല്ല, ഭരണഘടനാപരമായ ചുമതലയാണ്‌

ബി ആർ പി ഭാസ്കർ
 ജനയുഗം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുട്ടിക്കളിയായി കാണുന്ന പാരമ്പര്യം നമ്മുടെ രാഷ്ട്രീയത്തിലുണ്ട്പ്രത്യേകിച്ചും കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ. ഗ്രാമങ്ങളിൽ ജാതിവ്യവസ്ഥ നിലനിർത്തുന്നതിൽ മധ്യകാലഘട്ടം മുതൽ പഞ്ചായത്ത്‌ സംവിധാനം വലിയ പങ്ക്‌ വഹിച്ചിരുന്നതുകൊണ്ട്‌ ഭരണഘടനാശിൽപിയായ ബി ആർ അംബേദ്കർക്ക്‌ അതിനോട്‌ പ്രതിപത്തിയുണ്ടായിരുന്നില്ല. ഗാന്ധിയുടെ പഞ്ചായത്തുപ്രേമം കണക്കിലെടുത്ത്‌ ഭരണഘടനയിൽ പരാമർശം ഉൾപ്പെടുത്തിയെങ്കിലും അദ്ദേഹം അതിനെ ഭരണഘടനാസംവിധാനത്തിന്റെ ഭാഗമാക്കിയില്ല. ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമെന്ന പോലെ തദ്ദേശ സ്ഥാപനങ്ങളിലേക്കും ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പു നടത്തണമെന്ന്‌ അത്‌ വ്യവസ്ഥ ചെയ്തില്ല. കോൺഗ്രസ്‌ പാർട്ടിയുടെ നേതൃത്വത്തിലുള്ള ആദ്യകാല സംസ്ഥാന സർക്കാരുകൾ അതിനാൽ ഇഷ്ടമുള്ളപ്പോൾ മാത്രം പഞ്ചായത്തു തെരഞ്ഞെടുപ്പ്‌ നടത്തി. കേരളത്തിൽ ഒരിക്കൽ 14 കൊല്ലത്തെ ഇടവേളക്കുശേഷമാണ്‌ ജനങ്ങൾക്ക്‌ പുതിയ പഞ്ചായത്തുകളെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചത്‌.

ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്‌. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഒരു സുപ്രധാന ഭേദഗതിയിലൂടെ അധികാരവികേന്ദ്രീകരണം ലക്ഷ്യമിട്ടുകൊണ്ട്‌ തദ്ദേശ സ്ഥാപനങ്ങളെ ഭരണഘടനാ സംവിധാനത്തിന്റെ ഭാഗമാക്കി. അതുകൊണ്ട്‌ ഇപ്പോൾ ലോകസഭയിലേക്കും നിയമസഭകളിലേക്കുമെന്ന പോലെ ഓരോ അഞ്ചു കൊല്ലവും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്‌. ചില സംസ്ഥാനങ്ങൾ ഇപ്പോഴും മുറ തെറ്റിക്കുന്നുണ്ട്‌. ഉറച്ച ശീലങ്ങൾ എളുപ്പം മാറ്റാനാവില്ലല്ലൊ. പുതിയ പഞ്ചായത്ത്‌ സംവിധാനം രാജീവ്‌ ഗാന്ധിയുടെ സംഭാവനയാണെന്ന്‌ മേനി പറയുന്ന കോൺഗ്രസുകാർക്ക്‌ അതിനെ മാനിക്കാനുള്ള കടമയുണ്ട്‌.

തദ്ദേശ സ്ഥാപനങ്ങളുടെ പുനഃസംഘടന, വാർഡ്‌ പുനർവിഭജനം, പ്രവാസി വോട്ട്‌ എന്നിങ്ങനെ ചില വിഷയങ്ങളിൽ എടുത്തിട്ടുള്ളതോ എടുക്കാൻ ആഗ്രഹിക്കുന്നതോ ആയ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്‌ കൂടുതൽ സമയം ആവശ്യമായതിനാൽ നവംബർ ഒന്നിനു മുമ്പ്‌ പൂർത്തിയാക്കേണ്ട തെരഞ്ഞെടുപ്പു പ്രക്രിയ നീട്ടിവെക്കാൻ യുഡിഎഫ്‌ സർക്കാർ ഉദ്ദേശിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.ഈ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ്‌ കൃത്യസമയത്തു തന്നെ നടത്തണമെന്ന പിസിസി യുടെ ശുപാർശ സ്വാഗതാർഹമാണ്‌.

പഞ്ചായത്തു പുനഃസംഘടനയും വാർഡ്‌ വിഭജനവും സംബന്ധിച്ച ചില തർക്കങ്ങൾ ഇപ്പോൾ കോടതികളുടെ മുന്നിലാണ്‌. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഒരു വിധി പ്രസ്താവിക്കുകയുണ്ടായി. അതിനെതിരെ അപ്പീൽ നൽകണമെന്ന്‌ ചില യുഡിഎഫ്‌ കക്ഷികൾക്ക്‌ അഭിപ്രായമുണ്ട്‌. നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ രീതിവച്ചുനോക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനത്തിനു വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കും. അതുവരെ തെരഞ്ഞെടുപ്പ്‌ നീട്ടിവെക്കാനാണെങ്കിൽ ജനാധിപത്യപ്രക്രിയ കട്ടപ്പുറത്താകും.

പ്രവാസികൾക്ക്‌ ഇവോട്ട്‌ സൗകര്യം ഏർപ്പെടുത്തണമെന്ന സർക്കാരിന്റെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷൻ തള്ളിയിരുന്നു. കമ്മിഷന്റെ ഈ തീരുമാനത്തെ കുറ്റപ്പെടുത്താനാവില്ല. പല രാജ്യങ്ങളും വിദേശത്ത്‌ കഴിയുന്ന പൗരന്മാർക്ക്‌ വോട്ടു ചെയ്യാൻ അവസരം നൽകുന്നുണ്ട്‌. നയതന്ത്രകാര്യാലയങ്ങളിലാണ്‌ അതിനുള്ള ഏർപ്പാട്‌ ചെയ്യുന്നത്‌. നമ്മുടെ വിദേശകാര്യ മന്ത്രാലയം ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യാതെ ഇവോട്ട്‌ അനുവദിച്ചാൽ വ്യാപകമായ ക്രമക്കേടുകൾ നടക്കാനിടയുണ്ട്‌.

വോട്ടർ പട്ടിക പുതുക്കാൻ കഴിയാത്തതു പോലും ഭരണഘടന അനുശാസിക്കുന്ന സമയത്ത്‌ തെരഞ്ഞെടുപ്പു നടത്താതിരിക്കുന്നതിന്‌ മതിയായ കാരണമല്ല. അത്തരം സന്ദർഭങ്ങളിൽ ലോകസഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ പഴയ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തുകയാണ്‌ പതിവ്‌. ഇതേ സമീപനമാണ്‌ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിലും സ്വീകരിക്കേണ്ടത്‌. സർക്കാരിന്റെ താൽപര്യം പരിഗണിച്ച്‌ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാനാവില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണറുടെ നിലപാട്‌ പൂർണ്ണമായും ശരിയാണ്‌.

കേരള പഞ്ചായത്ത്‌ നിയമത്തിലെ 151-ാ‍ം വകുപ്പ്‌ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാൻ സർക്കാരിനു അധികാരം നൽകുന്നെന്ന വാദം ദുരുപദിഷ്ടമാണ്‌. ഭരണഘടനയുടെ സ്ഥാനം കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്കു മുകളിലാണ്‌. ഒരു സാധാരണ നിയമത്തിലെ വ്യവസ്ഥ ഉപയോഗിച്ച്‌ ഭരണഘടനാ വ്യവസ്ഥയെ മറികടക്കാനാവില്ല. അവ തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ ഭരണഘടനാ വ്യവസ്ഥയാണ്‌ നിലനിൽക്കുക, സംസ്ഥാന നിയമത്തിലെ വ്യവസ്ഥയല്ല.

ഒരു പഞ്ചായത്തിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ്‌ തെരഞ്ഞെടുപ്പിലൂടെ പുതിയത്‌ നിലവിൽ വരേണ്ടതുണ്ട്‌. ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുമ്പോൾ മാത്രമാണ്‌ പുതിയ പഞ്ചായത്ത്‌ സംഘടിപ്പിക്കാനാകുന്നത്‌. യഥാസമയം പുതിയ പഞ്ചായത്ത്‌ സംഘടിപ്പിക്കാൻ കഴിയുന്നില്ലെങ്കിലോ അതായത്‌ ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലോ – ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്‌ പഞ്ചായത്ത്‌ പിരിച്ചുവിടപ്പെടുന്നെങ്കിലോ ഭരണനിർവഹണത്തിന്നായി സ്പെഷ്യൽ ആപ്പീസറേയോ അഡ്മിനിസ്ട്രേറ്റീവ്‌ കമ്മിറ്റിയേയോ നിയോഗിക്കുന്നതിനുള്ള അധികാരം മാത്രമാണ്‌ 151-ാ‍ം വകുപ്പ്‌ സർക്കാരിനു നൽകുന്നത്‌. തെരഞ്ഞെടുപ്പ്‌ നടത്താതിരിക്കാനുള്ള അധികാരം അത്‌ നൽകുന്നില്ല. ഈ വകുപ്പിനെ തെരഞ്ഞെടുപ്പു നടത്താതിരിക്കുന്നതിന്‌ ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നത്‌ നിയമത്തിന്റെ ദുരുപയോഗമാണ്‌. അത്‌ ഭരണഘടനയുടെ അട്ടിമറിയുമാണ്‌.

പ്രതിപക്ഷം പഞ്ചായത്തു തെരഞ്ഞെടുപ്പ്‌ നീട്ടിവയ്ക്കുന്നതിനെതിരെ മുന്നോട്ടു വന്നിട്ടുണ്ട്‌. സിപിഎം നേതാക്കൾ അതിശക്തമായ ഭാഷയിലാണ്‌ ഇതു സംബന്ധിച്ച നീക്കത്തിനെതിരെ പ്രതികരിച്ചിട്ടുള്ളത്‌. അഞ്ചു കൊല്ലം മുമ്പ്‌ എൽഡിഎഫ്‌ സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പുകൾ പഞ്ചായത്ത്‌ ആക്ടിലെ 151-ാ‍ം വകുപ്പ്‌ ഉപയോഗിച്ചു ഒരു മാസം വൈകിപ്പിച്ചിരുന്നു. ആ തെറ്റായ കീഴ്‌വഴക്കമാണ്‌ യുഡിഎഫിലെ ചില ഘടകകക്ഷികൾ പിന്തുടരാൻ ആഗ്രഹിക്കുന്നത്‌. സർക്കാരുകൾ മുൻഗാമികൾ ചെയ്ത ചീത്ത കാര്യങ്ങളെയല്ല, നല്ല കാര്യങ്ങളെയാണ്‌ മാതൃകയാക്കേണ്ടത്‌. (ജനയുഗം, ആഗസ്റ്റ് 12, 2015)