Friday, October 30, 2009

ഡി.എച്ച്.ആർ.എം. ചെയർമാൻ സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച്

വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് തീവ്രവാദക്കുറ്റം ആരോപിച്ചിട്ടുള്ള ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റിന്റെ ചെയർമാൻ വി.വി.ശെൽ‌വരാജ് സംഘടനയുടെ പ്രവർത്തനവും നയപരിപാടികളും മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വിഡദീകരിക്കുകയുണ്ടായി.

താല്പര്യമുള്ളവർക്ക് അത് ഇവിടെ വായിക്കാം: അവർ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത കുപ്പായത്തെയല്ല, തൊലിനിറത്തെയാണ്.

Thursday, October 29, 2009

നവോത്ഥാനത്തിന്റെ ഗന്ധമുള്ള ദലിത് വാരിക

ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പ്രവർത്തകർക്കിടയിൽ പ്രചരിക്കുന്ന ആഴ്ചപ്പതിപ്പിന്റെ രണ്ട് ലക്കങ്ങൾ
വിശകലനം ചെയ്യുന്ന ഒരു ലേഖനം: നവോത്ഥാനത്തിന്റെ ഗന്ധമുള്ള ദലിത് വാരിക

Wednesday, October 28, 2009

പൊലീസും മാധ്യമങ്ങളും ശിവ സേനയുടെ പങ്ക് വീണ്ടും മറച്ചു പിടിക്കുന്നു

വർക്കലയിലെ ദലിത് കോളനിയിൽ ഇന്നലെ രാത്രി നടന്ന അക്രമത്തെക്കുറിച്ചുള്ള പത്രവാർത്തകൾ പൊലീസും മുഖ്യധാരാ മാധ്യമങ്ങളും ചേർന്ന് അവിടെ നടക്കുന്ന സംഭവങ്ങളിൽ ശിവ സേനക്കുള്ള പങ്ക് മറച്ചു പിടിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

ഇന്നലെ രാത്രി എനിക്ക് ലഭിച്ചതിൽ നിന്ന് വ്യത്യസ്തമായി,രണ്ടു സ്ത്രീകളല്ല, എട്ടു സ്ത്രീകൾക്കാണ് പരിക്കേറ്റതെന്നാണ് ഇന്ന് അവിടെ നിന്ന് ലഭിക്കുന്ന വിവരം. രണ്ടു പേർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ, മറ്റുള്ളവർ ചിറയിൻ‌കീഴും വർക്കലയിലുമുള്ള താലൂക്ക് ആശുപത്രികളിൽ.

പൊലീസ് ഭാഷ്യത്തെ ആസ്പദമാക്കി വർക്കല ലേഖകന്മാർ നൽകിയിട്ടുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ഓവിൽ നിന്ന് കുടിവെള്ളം എടുക്കുന്നതു സംബന്ധിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിലേക്ക് നയിക്കുകയായിരുന്നു. വേള്ളമെടുക്കുന്നിടത്ത് വഴക്കുണ്ടാകുന്നത് ഒരു പുതിയ സംഭവമല്ല. എന്നാൽ അതിന്റെ ഫലമായി സ്ത്രീകളെ വാളെടുത്ത് വെട്ടുന്നത് കേരളത്തിൽ ഇതാദ്യമാകണം. കേരളാ പൊലീസിന്റെ തിരക്കഥരചനാ വൈദഗ്ദ്ധ്യം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

മലയാള മനോരമയിൽ ദലിത് സ്ത്രീകൾ പൊലീസിന്റെയും ശിവ സേനയുടെയും അതിക്രമൾക്കെതിരെ നേരത്തെ നടത്തിയ പൊലീസ് സ്റ്റേഷൻ ധർണ്ണയെക്കുറിച്ച് ഒരു പരാമർശവുമില്ല. എന്നാൽ മാതൃഭൂമി റിപ്പോർട്ടിൽ “ദലിത് ജനാധിപത്യ മുന്നണി പ്രവർത്തകർ വർക്കല പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി മണിക്കൂറുകൾ കഴിയും മുമ്പാണ് തൊടുവേയിൽ സംഘർഷമുണ്ടായാത്” എന്ന് പറയുന്നുണ്ട്. പക്ഷെ മാതൃഭൂമി ലേഖകനും ശിവ സേനയുടെ പേർ പറയാനുള്ള ധൈര്യമുണ്ടായില്ല. “രണ്ട് സംഘടനകളിൽ പെട്ടവർ“ സംഘട്ടനത്തിൽ ഉൾപ്പെട്ടെന്ന സൂചനയ്ക്കപ്പുറം ആ ലേഖകനും പോകുന്നില്ല.

സംസ്ഥാനവും വർക്കല പട്ടണവും ഭരിക്കുന്ന സി.പി.എമ്മിനും നിയമസഭയിൽ വർക്കലയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്സിനും ഇപ്പോഴും മിണ്ടാട്ടമില്ല.


ധർണയെ സംബന്ധിച്ച മാതൃഭൂമി വാർത്ത: http://www.mathrubhumi.com/php/newFrm.php?news_id=12297148&n_type=RE&category_id=3&Farc=

വർക്കല: ദലിത് കോളനികളിൽ എന്താണ് നടക്കുന്നത്?

ഒൿടോബർ 18ന് വർക്കലയിലെ ദലിത് കോളനികളിൽ വസ്തുതാപഠനത്തിനെത്തിയ മനുഷ്യാവകാശ പ്രവർത്തകർക്കു മുന്നിൽ കോളനി നിവാസികൾ നൽകിയ മൊഴിയെ ആസ്പദമാക്കി ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കി ഒൿടോബർ 24ന് സമ്പ്രേഷണം ചെയ്ത ‘കണ്ടതും കേട്ടതും’ പരിപാടി ഇപ്പോൾ ചാനലിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ലിങ്ക് ഇതാ: http://www.asianetglobal.com/ShowVdo.aspx?GlHID=748

ഇരുപത്തിരണ്ട് മിനിട്ട് നീളമുള്ള പരിപാടിയിലെ ആദ്യത്തെ15ഒ 16ഒ മിനിട്ട് വർക്കലയെ സംബന്ധിക്കുന്നതാണ്.

പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന പല വസ്തുതകളും ഇതിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ഇതിൽ വ്യക്തമാകുന്ന പ്രസക്തമായ ചില വിഷയങ്ങളിലേക്ക് എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു:

1. ഡി.എച്ച്.ആർ.എമ്മിന്റെ ആവിർഭാവത്തിനു മുമ്പ് ശിവ സേനയിൽ പ്രവർത്തിച്ചിരുന്ന ദലിതരെ ആ സംഘടന എന്തിനാണ്, എങ്ങനെയാണ് ഉപയോഗിച്ചത്.
2. പൊലീസിന്റെ ഒത്താശയോടെ കോളനികളിൽ നടന്നിരുന്ന മയക്കുമരുന്ന് കച്ചവടം നിർത്തലാക്കിയതിൽ ഡി.എച്ച്. ആർ. എമ്മിന്റെ പങ്കും അതിനോടുള്ള സ്ത്രീകളുടെ പ്രതികരണവും.
3. പൊലീസും ശിവ സേനയും തമ്മിലുള്ള ചങ്ങാത്തവും അവർ കോളനികളിൽ നടത്തിയ അതിക്രമങ്ങളും
4. പൊലീസ് തേർവാഴ്ചക്കെതിരെ കോളനി നിവാസികൾ തലസ്ഥാനത്തെത്തി അധികൃതരെ കണ്ട് പരാതിപ്പെട്ടിട്ടും അവർ അത് ചെവിക്കൊണ്ടില്ല.

വസ്തുത്പഠന സങ്ഹത്തിന്റെ തെളിവെടുപ്പിന്റെ നിരവധി ദൃശ്യങ്ങൾ സംഘാംഗമായിരുന്ന ഗീത യൂട്യൂബിൽ നേരത്തെ അപ്ലോഡ് ചെയ്യുകയും അതിലേക്ക് ഫേസ്ബുക് സുഹൃത്തുക്കളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിൽ ചിലതിന്റെ ലിങ്കുകൾ:

http://www.youtube.com/watch?v=ejIt-VTXE2I

http://www.youtube.com/watch?v=xJ0U5ot66_o
http://www.youtube.com/watch?v=5dMxYEFvz6k
http://www.youtube.com/watch?v=mjO7QpdVqwo

Tuesday, October 27, 2009

കാവാലം നാടകങ്ങൾ

കാവാലം നാരായണ പണിക്കരുടെ ‘കാവാലം നാടകങ്ങള്‍’ എന്ന പുസ്തകത്തെക്കുറിച്ച് എഴുതിയ അഭിപ്രായം A feast for theatre enthusiasts എന്ന തലക്കെട്ടില്‍ ഇന്നത്തെ ദ് ഹിന്ദുവില്‍.

Sunday, October 25, 2009

ഇന്ദിരയെ ഓർക്കുമ്പോൾ

ബി.ആർ.പി.ഭാസ്കർ

രണ്ടു പതിറ്റാണ്ടുകാലം ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഇന്ദിരാ ഗാന്ധി ഇന്ന് പരാമർശിക്കപ്പെടുന്നത് പ്രധാനമായും അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ടാണ്. ഒന്നര കൊല്ലാം നിലനിന്ന അടിയന്തിരാവസ്ഥക്കാല അതിക്രമങ്ങളുടെ കരിനിഴൽ അവരെടുത്ത പുരോഗമനപരമായ നടപടികളിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങളെ മറയ്ക്കുന്നു. ജീവിച്ചിരിക്കെ ദുർഗ്ഗയായും യക്ഷിയായും ചിത്രീകരിക്കപ്പെട്ട ഈ മുൻ പ്രധാനമന്ത്രിയുടെ സംഭാവനകൾ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ട കാലമായി.

ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് കുടുംബവാഴ്ച സ്ഥാപിക്കാൻ ജവാഹർലാൽ നെഹ്രു ശ്രമിച്ചെന്ന് വിശ്വസിക്കുന്നവരുണ്ട്. നെഹ്രു ആദ്യം മുതൽക്കെ പാർട്ടിയിലെ യഥാസ്ഥിതികരിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. അദ്ദേഹത്തിനും വല്ലഭ്ഭായ് പട്ടേലിനുമിടയിലുള്ള അകൽച്ച ഇല്ലാതാക്കാനുള്ള ശ്രമത്തിലേർപ്പെട്ടിരിക്കുമ്പോഴാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. കോൺഗ്രസിന്റെ അദ്ധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ട ജെ.ബി. കൃപലാനിയും പുരുഷോത്തം ദാസ് ഠണ്ഡനും നെഹ്രുവുമായി ഇടഞ്ഞു. പാർട്ടിക്കുള്ളിലെ വലതുപക്ഷത്തിന്റെ വെല്ലുവിളി നേരിടാൻ അദ്ദേഹം കണ്ട മാർഗ്ഗം ജയപ്രാകാശ് നാരായണന്റെ നേതൃത്വത്തിൽ പാർട്ടി വിട്ട സോഷ്യലിസ്റ്റുകളെ തിരിച്ചുകൊണ്ടുവന്ന് മദ്ധ്യ-ഇടതു (left-of-centre) ചേരിയെ ശക്തിപ്പെടുത്തുകയെന്നതാണ്. ക്വിറ്റ് ഇന്ത്യാ സമരനായകനെന്ന നിലയിൽ അന്ന് രാജ്യത്ത് ഏറ്റവുമധികം ജനസമ്മതിയുള്ള പുതുതലമുറ നേതാവ് ജെ.പി. ആയിരുന്നു. അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തിയാൽ സ്വാഭാവികമായും നെഹ്രുവിന്റെ പിൻഗാമിയായി കരുതപ്പെടും. എന്നിട്ടും 1950കളുടെ ആദ്യം നെഹ്രു അതിന് തയ്യാറായിരുന്നെന്നത് മകളെ പ്രധാനമന്തിയാക്കുകയെന്ന ചിന്ത അക്കാലത്ത് ഏതായാലും അദ്ദേഹത്തിന്റെ മനസ്സിലില്ലായിരുന്നെന്ന് വ്യക്തമാക്കുന്നു.

നെഹ്രു 1946ൽ ഇടക്കാല സർക്കാരിൽ ചേർന്നതു മുതൽ ഔദ്യോഗിക വസതിയിൽ ആതിഥേയയായുണ്ടായിരുന്ന ഇന്ദിരാ ഗാന്ധി ആദ്യ്മായി ഒരുന്നതപദവി വഹിക്കുന്നത് 1959ൽ കോൺഗ്രസ് അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. ഇന്ദിരയുടെ പേർ അധ്യക്ഷസ്ഥാനത്തേക്ക് ചില രണ്ടാം നിര നേതാക്കൾ നിർദ്ദേശിച്ചത് നെഹ്രുവിന്റെ അറിവോടുകൂടിയായിരുന്നില്ല. പാർട്ടി അദ്ധ്യക്ഷയെന്ന നിലയിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടണമെന്ന ആവശ്യം നെഹ്രുവിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ അവർ നിർണ്ണായകമായ പങ്ക് വഹിച്ചു. പക്ഷെ അതിനുശേഷം നെഹ്രുവിന്റെ ജീവിതകാലത്ത് ഇന്ദിരാ ഗാന്ധി ഒരു സ്ഥാനമെ വഹിച്ചിരിന്നുള്ളു. അത് ചൈനാ യുദ്ധത്തെ തുടർന്ന് രൂപീകരിക്കപ്പെട്ട സിറ്റിസൺസ് കൌൺസിലിന്റെ അദ്ധ്യക്ഷ പദവിയാണ്. അതിനെ പ്രധാനമന്ത്രിപദത്തിലേക്കുള്ള പരിശീലന കളരിയായി കരുതാനാവില്ല.

നെഹ്രു അന്തരിച്ചപ്പോൾ പ്രധാനമന്ത്രിപദത്തിന് ഇന്ദിരാ ഗാന്ധിയുടെ പേർ ആരും നിർദ്ദേശിച്ചതേയില്ല്ല്ല. ലാൽ ബാഹദൂർ ശാസ്ത്രി, മൊറാർജി ദേശായി എന്നിവരിൽ ആർ പിൻഗാമിയാകണം എന്നതായിരുന്നു പാർട്ടിയുടെ മുന്നിലുള്ള ചോദ്യം. കോൺഗസ് അദ്ധ്യക്ഷനായിരുന്ന കെ. കാമരാജ് പാർട്ടിയെ ‘മദ്ധ്യവർത്തി‘യായ ശാസ്ത്രിക്ക് അനുകൂലമാക്കിയെടുത്തു. ഇടതുപക്ഷക്കാരനായി അറിയപ്പെട്ടിരുന്ന വി.കെ.കൃഷ്ണമേനോൻ അന്ന് മൊറാർജിയെയാണ് പിന്തുണച്ചത്. സുഹൃത്തുക്കൾക്ക് അദ്ദേഹം നൽകിയ വിശദീകരണം “മൊറാർജി എവിടെയാണ് നിൽക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം, ശാസ്ത്രിയുടെ കാര്യം പറയാനാവില്ല” എന്നായിരുന്നു. ശാസ്ത്രിയുടെ അകാല മരണമാണ് ഇന്ദിരാ ഗാന്ധിക്കു പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തുറന്നത്. മൊറാർജിയെ തടയാൻ കഴിയുന്ന ഒരു നേതാവ് മദ്ധ്യത്തിലൊ ഇടതുഭാഗത്തൊ ഇല്ലാത്ത സാഹചര്യത്തിൽ കാമരാജ് ശക്തരായ മറ്റ് സംസ്ഥാന നേതാക്കളുടെ പിന്തുണയോടെ ഇന്ദിരാ ഗാന്ധിയെ ഉയർത്തിക്കൊണ്ടു വരികയായിരുന്നു. അടുത്ത കൊല്ലം നെഹ്രുവില്ലാതെ തെരഞ്ഞെടുപ്പ് നേരിടേണ്ടതുമ്മ്ടെന്ന ചിന്തയാണ് ഇന്ദിരയെ പിന്തുണയ്ക്കാൻ സംസ്ഥാന നേതാക്കളെ പ്രേരിപ്പിച്ചത്. വലിയ രാഷ്ട്രീയ പരിചയമില്ലാത്ത ഇന്ദിരാ ഗാന്ധിക്ക് തങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് അവർ കരുതി. ആ ഘട്ടത്തിൽ കുടുംബവാഴ്ച ആവശ്യമായിരുന്നത് കുടുംബത്തിനേക്കാൾ കോൺഗ്രസ്സിലെ പുതുനേതൃനിരയ്ക്കാണ്. ഇന്നത്തെ സ്ഥിതിയും അതിൽ നിന്ന് ഏറെ വ്യത്യസ്തമാണോ?

പേട്രിയട്ട് ദിനപത്രത്തിനുവേണ്ടി 1963ൽ ഇന്ദിരാ ഗാന്ധിയുമായി സംഭാഷണം നടത്തിയപ്പോൾ വലിയ ആത്മവിശ്വാസമില്ലാത്ത ഒരു നേതാവിനെയാണ് ഞാൻ കണ്ടത്. അവരുടെ ചില ഉത്തരങ്ങൾ അച്ചടിച്ചുവരുമ്പോൾ അതിൽ ഉറച്ചു നിൽക്കാൻ അവർക്കാകുമോയെന്ന് എന്ന് ഞാൻ സംശയിച്ചു. മൂന്ന് തവണ ഇക്കാര്യം ഞാൻ ചൂണ്ടിക്കാണിച്ചു. രണ്ടു തവണ അവർ ഉത്തരം ഭേദഗതി ചെയ്തു. പ്രധാനമന്ത്രിയായി. ഒരു കൊല്ലത്തിനുശേഷം, ഒരു പത്രസമ്മേളനത്തിൽ, ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന ഇന്ദിരാ ഗാന്ധിയെ ഞാൻ കണ്ടു. കോൺഗ്രസ്സിലെ സിണ്ടിക്കേറ്റിനു വേണ്ടത് അങ്ങനെയൊരാളെ ആയിരുന്നില്ല.

ഇന്ദിരാ ഗാന്ധിക്ക് കോൺഗ്രസ്സിനെ പൂർണ്ണമായി രക്ഷിക്കാനായില്ല. കേന്ദ്രത്തിൽ അതിനു 1967ൽ കുറഞ്ഞ ഭൂരിപക്ഷത്തോടെ പിടിച്ചുനിൽക്കാനായെങ്കിലും ഭരണഘടന ഭേദഗതി ചെയ്യാൻ വേണ്ട മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാതായി. കമ്മ്യൂണിസ്റ്റ് പാർട്ടികളെ (സി.പി.ഐ. 23 സീറ്റ്, സി.പി.എം.19) പിന്തള്ളിക്കൊണ്ട് വലതുപക്ഷം (സ്വതന്ത്രാ പാർട്ടി 44, ജന സംഘം 35) ലോക്ക് സഭയിലെ മുഖ്യ പ്രതിപക്ഷമായി. പല സംസ്ഥാനങ്ങളിലും കോൺഗ്രസ്സിനു അധികാരം നഷ്ടപ്പെട്ടു. ചില പ്രാദേശിക നേതാക്കൾ പാർട്ടി വിട്ട് പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് കൂട്ടുമന്ത്രിസഭകളുണ്ടാക്കി. എക്സിക്യൂട്ടിവ് ദുർബലമായ സാഹചര്യം പ്രയോജനപ്പെടുത്തി സുപ്രീം കോടതി ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം പരിമിതപ്പെടുത്തി. എൻ. സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതിയാക്കിക്കൊണ്ട് പ്രധാന മന്ത്രിയെ നിയന്ത്രിക്കാൻ കോൺഗ്രസ്സിലെ വലതുപക്ഷം പദ്ധതിയിട്ടു. വ്യക്തമായ ഇടതുചായ്വ് സ്വീകരിച്ചുകൊണ്ടാണ് അവർ ആ വെല്ലുവിളി നേരിട്ടത്. സഞ്ജീവ റെഡ്ഡിക്കെതിരെ അവർ വി.വി.ഗിരിയെ പിന്തുണച്ചത് കോൺഗ്രസ്സിന്റെ പിളർപ്പിൽ കലാശിച്ചു. പാർട്ടി പിളർന്നപ്പോൾ പ്രധാനമന്ത്രിക്ക് ലോക് സഭയിൽ ഭൂരിപക്ഷം ഇല്ലാതായി. പക്ഷെ ചൈനാപക്ഷത്തേക്ക് നീങ്ങിയ സി.പി.എമ്മിനെതിരെ സോവിയറ്റ് പക്ഷത്ത് നിലകൊണ്ട സി.പി.ഐ.യുടെയും ഡി.എം.കെ. തുടങ്ങിയ പ്രാദേശിക കക്ഷികളുടെയും സഹായത്തോടെ അവർക്ക് അധികാരത്തിൽ തുടരാനായി.

വലിയ ബാങ്കുകൾ ദേശസാൽക്കരിച്ചുകൊണ്ടും രാജാക്കന്മാരുടെ പ്രിവി പഴ്സ് നിർത്തലാക്കിക്കൊണ്ടും ഇന്ദിരാ ഗാന്ധി പുരോഗമനപരമായ പ്രതിച്ഛായ ശക്തിപ്പെടുത്തി. ഈ ഘട്ടത്തിൽ അവർ പ്രധാനമായും ആശ്രയിച്ചത് സർക്കാരിലെ ഒരു സംഘം നല്ല ഉദ്യോഗസ്ഥരെയും പാർട്ടിയിലെ യുവനിര നേതാക്കളെയുമായിരുന്നു.

രാജ്യത്തിനകത്തെന്ന പോലെ പുറത്തും കടുത്ത വെല്ലുവിളി ഉയർന്നു. പാർലമെന്റിൽ ഭൂരിപക്ഷം നേടിയിട്ടും അധികാരം നിഷേധിക്കപ്പെട്ട മുജിബുർ റഹ്മാൻ പൂർവ്വ പാകിസ്താനിൽ കലാപക്കൊടി ഉയർത്തി. കലാപം അടിച്ചമർത്താൻ പാകിസ്താൻ പട്ടാളത്തെ ഇറക്കി. ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിച്ചു. ഈ സാഹചര്യത്തിൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കാൻ ഇന്ത്യ നിർബന്ധിതമായി. പട്ടാള മേധാവിയായിരുന്ന ജ. മാനൿഷാ തയ്യാറെടുപ്പിന് സമയം ആവശ്യപ്പെട്ടു. ഇന്ദിരാ ഗാന്ധി അത് നൽകുകയും ആ ഇടവേള നയതന്ത്ര നീക്കങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. യുദ്ധത്തിനു മുമ്പ് ഇന്ദിരാ ഗാന്ധി സോവിയറ്റ് യൂണിയനുമായി സൌഹൃദ ഉടമ്പടിയുണ്ടാക്കി. ബംഗ്ലാദേശിന്റെ പിറവിയിൽ അവസാനിച്ച യുദ്ധം ഇന്ദിരയെ ദുർഗ്ഗയാക്കി.

അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ഇന്ദിരാ കോൺഗ്രസ് 1971ൽ ലോക് സഭയിലും 1972ൽ നിരവധി സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റം നടത്തി. അതോടെ ജുഡിഷ്യറി അല്പം പിന്നോട്ടുപോയി. പാർലമെന്റിനു ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാമെന്ന് അത് സമ്മതിച്ചു. പക്ഷെ അടിസ്ഥാന ഘടന മാറ്റാൻ പാടില്ല. പുതിയ ജനവിധിക്ക് വലിയ ആയുസ്സുണ്ടായില്ല. ജയപ്രകാശ് നാരായണൻ രാഷ്ട്രീയ സന്യാസം ഉപേക്ഷിച്ച് ബീഹാറിലും ഗുജറാത്തിലും തുടങ്ങിയ അഴിമതിക്കെതിരായ പ്രക്ഷോഭങ്ങളെ സമ്പൂർണ്ണ വിപ്ലവമാക്കി രൂപ്പാന്തരപ്പെടുത്താനെത്തിയപ്പോൾ അത് ഒലിച്ചുപോയി. അലാഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ക്രമക്കേട് കാട്ടിയതിന്റെ പേരിൽ അവരെ അയോഗ്യയാക്കുകയും ചെയ്തപ്പോൾ അവർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സ്വന്തം പാർട്ടി നേതാക്കളിൽപോലും വിശ്വാസം അർപ്പിക്കാൻ അവർ മടിച്ചു. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണഘടനാബാഹ്യമായ ഒരു അധികാരകേന്ദ്രം നിലവിൽവന്നു. ഇന്ദിരാ ഗാന്ധി യക്ഷിയായി. ജനാധിപത്യപരമായ വിശ്വാസ്യത വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ നിരക്ഷരരായ വോട്ടർമാർ ഇന്ദിരയെ പുറത്താക്കി. ജനതാ സർക്കാരിന്റെ പ്രവർത്തനം നിരാശപ്പെടുത്തിയപ്പോൾ അവർ ഇന്ദിരയെ തിരിച്ചുവിളിച്ചു.

മനസ്സില്ലാമനസ്സോടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്ത് ഭാഷാസംസ്ഥാനങ്ങൾ ഉണ്ടാക്കിയ നെഹ്രു പഞ്ചാബി സംസ്ഥാനം എന്ന ആവശ്യം നിരസിച്ചു. ആ അനീതി ഇന്ദിരാ ഗാന്ധി തിരുത്തി. പക്ഷെ അതിനിടയിൽ സിഖ് ജനതയ്ക്കിടയിൽ കടുത്ത അന്യതാബോധം വളർന്നിരുന്നു. അതിന്റെ ഗുണഭോക്താക്കളായ അകാലി പ്രസ്ഥാനത്തെ ചെറുക്കാൻ കോൺഗ്രസ് പ്രോത്സാഹിപ്പിച്ച ജർണയിൽ സിങ്
ഭിന്ദ്രൻവാല എന്ന ജിന്നിനെ തിരികെ കുപ്പിയിലാക്കാനായില്ല. അമൃതസരസ്സിലെ സുവർണ്ണ ക്ഷേത്രത്തിലിരുന്നു കൊലപാതകങ്ങൾ സംഘടിപ്പിച്ച ആ യുവ സന്യാസിയെ പുറത്താക്കാൻ പട്ടാളത്തെ നിയോഗിച്ചത് സിഖുകാരെ രോഷാകുലരാക്കി. അതേ തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാസേനയിൽ നിന്ന് സിഖുകാരെ ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ടായി. ഇന്ദിരാ ഗാന്ധി ആ നിർദ്ദേശം തള്ളി. ഒരു ജനതയെ ആകമാനം ഭീകരരായി മുദ്രകുത്തുന്നതിനോട് അവർ യോജിച്ചില്ല. ഒടുവിൽ സുരക്ഷാഭടന്മാർ അവരുടെ കൊലയാളികളായി.

ഇന്ദിരാ ഗാന്ധി 1969ൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയപ്പോൾ അനുഗമിച്ച വാർത്താ ഏജൻസി പ്രതിനിധിയെന്ന നിലയിൽ അവരുടെ അസാമാന്യമായ ധൈര്യപ്രകടനം കാണാൻ എനിക്ക് അവസരമുണ്ടായി. റിഫൈനറിക്കുവേണ്ടിയുള്ള സമരം നടക്കുന്ന അസമിൽ യാത്ര ചെയ്യുന്നതിൽ നിന്ന് ബന്ധു കൂടിയായ ഗവർണർ ബി.കെ.നെഹ്രു അവരെ പിന്തിരിപ്പിച്ചെങ്കിലും കലാപം നടക്കുന്ന നാഗാലണ്ടിലും സംസ്ഥാനപദവിക്കും സർവകലാശാലക്കും വേണ്ടി അക്രമാസക്തമായ സമരം നടക്കുന്ന മണിപ്പൂരിലും അവർ പോയി. കൊഹിമയിലെ ഫുട്ബാൾ ഗ്രൌണ്ടിൽ അവർ ഗോത്രവർഗ്ഗങ്ങളുമായി നൃത്തം ചെയ്യുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ കണ്ണുകൾ സമീപത്തുള്ള കലാപകാരികളുടെ നിയന്ത്രണത്തിലുള്ള കുന്നിലായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന അവഗണിച്ചുകൊണ്ട് ഇന്ദിര ഇംഫാലിൽ പ്രസംഗിക്കുമ്പോൾ കലാപകാരികൾ സമീപത്ത് പൊലീസിനു നേരെ നിറയൊഴിക്കുകയായിരുന്നു.

ഇന്ദിരാ ഗാന്ധി അപകടകരമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. അതിനുള്ള വിലയും അവർ കൊടുത്തു.– മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോബർ 25, 2009

Saturday, October 24, 2009

അനിയൻ ബാവ, ചേട്ടൻ ബാവ

വർക്കലയിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിലുള്ള Kerala Letter ബ്ലോഗിൽ വായിക്കാവുന്നതാണ്.

Wednesday, October 21, 2009

വർക്കലയിലെ തെളിവെടുപ്പ്

വർക്കലയിൽ ഞായറാഴ്ച വസ്തുതാപഠനത്തിനെത്തിയ മനുഷ്യാവകാശ പ്രവർത്തകർക്കു മുന്നിൽ പൊലീസ്-ശിവസേനാ കൂട്ടുകെട്ടിന്റെ അതിക്രമങ്ങൾക്ക് ഇരയായ ദലിത് കുടുംബാംഗങ്ങൾ തെളിവ് നൽകുന്നതിന്റെ വിഡിയോ ചിത്രം പഠന സംഘത്തിലെ അംഗമായിരുന്ന ഗീത യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
http://www.youtube.com/watch?v=50bper1Nc48&feature=player_embedded

Monday, October 19, 2009

വർക്കല: പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന വസ്തുതകൾ

പി.യു.സി.എൽ ഉൾപ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെയും ദലിത് സംഘടനകളുടെയും പ്രതിനിധികൾ അടങ്ങുന്ന 22 അംഗങ്ങളുള്ള വസ്തുതാപഠന സംഘത്തോടൊപ്പം ഇന്നലെ ഞാൻ വർക്കല സന്ദർശിക്കുകയുണ്ടായി. സംഘം ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ക്രോഡീകരിച്ച് വിശദമായ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതാണ്. അതിനിടയിൽ ചില വസ്തുതകൾ അടിയന്തിരമായി പൊതുജനശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ആവശ്യമായതുകൊണ്ട് തിരുവനതപുരത്ത് തിരിച്ചെത്തിയ ഉടൻ തന്നെ പി.യു.സി.എൽ. സെക്രട്ടറി അഡ്വ. പി.എ.പൌരൻ, മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാർ നിർമൽ സാരഥി എന്നിവരുമൊത്ത് ഞാൻ മാധ്യമപ്രവർത്തകരെ കാണുകയുണ്ടായി. ആയുധധാരികളായ ശിവസേനക്കാരും പൊലീസും കൂടി തടഞ്ഞ സംഘാംഗവും പത്രപ്രവർത്തകനുമായ ബൈജു ജോണും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

കള്ളക്കഥകൾ മെനയാനുള്ള വർക്കല പൊലീസിന്റെ സാമർത്ഥ്യവും വിവേചനാശക്തി പോയിട്ട് സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെ അവ പ്രചരിപ്പിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ സന്നദ്ധതയും ഈ സന്ദർശനം എന്നെ ബോധ്യപ്പെടുത്തി.

പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആർ.എം.) ഒരു ശക്തികേന്ദ്രമായ തൊടുവെ കോളനി സന്ദർശിച്ചശേഷം മടങ്ങാനായി കോളനിക്കു പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ കയറുമ്പോൾ ഏതാനും സ്ത്രീകൾ ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരാളെ ശിവസേനക്കാർ മർദ്ദിക്കുന്നതായി അറിയിച്ചു. ഞങ്ങൾ തിരിച്ചുചെന്നപ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘവും ശിവസേനക്കാരും ചേർന്ന് ബൈജുവിനെ തടഞ്ഞുവെച്ചിരിക്കുന്നതാണ് കണ്ടത്. ബൈജുവിന്റെ മൊബൈൽ ഫോൺ അവർ പിടിച്ചുവാങ്ങിയിരുന്നു. എന്തിനാണ് ബൈജുവിനെ തടഞ്ഞതെന്ന് ചോദിച്ചപ്പോൾ ഒരു പ്രതി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് വന്നതെന്ന് സി.ഐ. പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ പൊലീസ് തെരയുന്ന ഏതെങ്കിലും പ്രതിയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് ആ ഉദ്യോഗസ്ഥൻ സമ്മതിച്ചു. ശിവസേനക്കാർ പിടിച്ചെടുത്ത മൊബൈൽ തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സി.ഐ. അത് തിരികെ വാങ്ങിക്കൊടുത്തു. അതോടെ ഞങ്ങൾ ബൈജുവിനെയും കൂട്ടി തിരിച്ചുപോയി.

പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡേറ്റ്‌ലൈനിൽ ഇന്ന് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത് മനുഷ്യാവകാശ പ്രവർത്തകരെ കോളനിവാസികൾ തടഞ്ഞുവെന്നാണ്. ശിവസേന പരാമർശിക്കപ്പെടുന്നതേയില്ല. പൊലീസ് സ്ഥലത്തെ മാധ്യമപ്രവർത്തകരുടെ സഹായത്തോടെ ബോധപൂർവം തമസ്കരിക്കുന്ന ശിവസേനയുടെ പ്രവർത്തനം സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയാലെ വർക്കലയിലെ കൊലപാതകത്തിന്റെയും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുടെയും ചുരുളുകളഴിയൂ. ഡി.എച്ച്.ആർ.എമ്മിന്റെ പ്രവർത്തനം പല കേന്ദ്രങ്ങളിലും എതിർപ്പ് ഉയർത്തിയിട്ടുണ്ട്. പരമ്പരാഗതമായി ദലിത് വോ‍ട്ടുകൾ നേടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ് ഒരുകൂട്ടർ. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഈ സംഘടന നിർത്തിയ സ്ഥാനാർത്ഥി 5,000ൽ പരം വോട്ട് നേടുകയുണ്ടായി. ഡി.എച്ച്.ആർ.എം പ്രവർത്തനത്തിന്റെ ഫലമായി ദലിത് കോളനികളിൽ മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാർ ഇല്ലാതായതുമൂലം നഷ്ടമുണ്ടായിട്ടുള്ളവരാണ് ആ സംഘടനക്കെതിരെ രംഗത്തുള്ള മറ്റൊരു കൂട്ടർ. കോളനികളിലെ ബഹുഭൂരിപക്ഷം ദലിതരും ഡി.എച്ച്.ആർ.എമ്മിനെതിരായ പൊലീസിന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ല. ആണുങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും മുക്തരാക്കിയ സംഘടനയെന്ന നിലയിൽ സ്ത്രീകൾക്കിടയിൽ അതിന് വലിയ സ്വീകാര്യതയുണ്ട്.

കോളനി നിവാസികൾക്ക് കൈവശമുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയമില്ല. അവരെ തുരത്തി ഭൂമി കൈയടക്കാൻ ആഗ്രഹിക്കുന്ന മാഫിയാ സംഘങ്ങൾക്ക് സമീപകാല സംഭവങ്ങളിലുള്ള പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്..

മലയാള മാധ്യമങ്ങൾ വർക്കല പൊലീസ് വിളമ്പിക്കൊടുക്കുന്ന കഥകൾ ഉത്സാഹത്തോടെ പ്രചരിപ്പിക്കുമ്പോൾ ടെഹൽകയുടെ അജിത് സാഹി ഡി.എച്ച്.ആർ.എം. സ്ഥാപകൻ വി.വി. സെൽവരാജുമായി സംഭാഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാം.

ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് കോളനികളിൽ ആരംഭിച്ച ദലിത് വേട്ട ഇപ്പോഴും തുടരുകയാണ്. ഈ വേട്ടയിൽ ശിവവസേന പൊലീസിന്റെ കൂട്ടാളികളാണ്. ഡി.എച്ച്.ആർ.എം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് ശിവസേനക്ക് ദലിതരെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. അത് വന്നശേഷം പലരും ഡി.എച്ച്.ആർ.എമ്മിലേക്ക് ചേക്കേറി.

Wednesday, October 14, 2009

ആഭ്യന്തരമന്ത്രി അഭിമാനം കൊള്ളുന്ന അവാർഡിന്റെ അർത്ഥമെന്താണ്?

ക്രമസമാധാനപാലനത്തിന് ലഭിച്ച അവാർഡ് പൊക്കിക്കാട്ടിയാണ് കോടിയേരി ബാലകൃഷണൻ വിമർശനങ്ങളെ പ്രതിരോധിക്കുന്നത്. അനുയായികൾ അതിന്റെ പേരിൽ അറ്റ്ദ്ദേഹത്തിന് കഴിഞ്ഞയാഴ്ച ഒരു സ്വീകരണം നൽകുകയും ചെയ്തു. എന്ത് അവാർഡാണിത്? അതിന് എന്തു വില കല്പിക്കണം?

ഈ വിഷയത്തിലുള്ള ലേഖനം ഇവിടെ വായിക്കാം

Monday, October 12, 2009

ജാനു മുതൽ ളാഹ വരെ

ചെങ്ങറ ഭൂസമരം വിലയിരുത്തിക്കൊണ്ട് ഞാൻ എഴുതിയ ഒരു ലേഖനം ജനശക്തി വാരികയുടെ 2009 ഒൿടോബർ 10-16 ലക്കത്തിലുണ്ട്.

“ചെങ്ങറ നവോത്ഥാനം വീണ്ടെടുക്കാനുള്ള വഴി തുറക്കുന്നു” എന്ന തലക്കെട്ടിലുള്ള ആ ലേഖനത്തിന്റെ മൂലരൂപം ഇവിടെ വായിക്കാം.

Saturday, October 10, 2009

ദലിത് പ്രസ്ഥാനങ്ങൾ പ്രതിരോധത്തിൽ

ദലിത് സംരക്ഷണ ആക്ഷൻ കൌൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗാന്ധി പാർക്കിൽ ഇന്നലെ തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ ഒരു ജനകീയ കൺ‌വൻഷൻ നടക്കുകയുണ്ടായി. തീവ്രവാദവും ഭീകരതയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും തീവ്രവാദപ്രവർത്തനവും ഭീകരപ്രവർത്തനവും നടക്കുന്നുണ്ട്. അവയ്‌ക്കെതിരെ ശക്തമായ വികാരം രാജ്യമൊട്ടുക്ക് നിലനിൽക്കുന്നുമുണ്ട്. കേരളത്തിലെ ഒരു ദലിത് സംഘടന മാത്രമായി എന്തിനാണ് അവയ്‌ക്കെതിരെ ഒരു കൺവൻഷൻ സംഘടിപ്പിച്ചത്? ഉത്തരം ലളിതമാണ്. പൊലീസ് നൽകുന്ന വിവരത്തെ ആസ്പദമാക്കി രണ്ടാഴ്ചയായി ‘ദലിത് തീവ്രവാദ‘ത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളും അതിന്റെ മറവിൽ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദലിത് വേട്ടയും ദലിത് സംഘടനാ പ്രവർത്തകരെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. പൊലീസും അതിനെ നിയന്ത്രിക്കുന്നവരും മാധ്യമങ്ങളുടെ സഹായത്തോടെ സങ്കുചിത ലക്ഷ്യം നേടിയിരിക്കുന്നു.

വർക്കലയിൽ നടന്ന ഒരു കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ഉത്തരവാദികൾ തീവ്രവാദി സ്വഭാവമുള്ള ഒരു ദലിത് സംഘടനയാണെന്ന് ആരോപിക്കുന്ന പൊലീസ് ഇതിനകം സംസ്ഥാനമൊട്ടുക്ക് വിവിധ സംഘടനകളിൽ പെട്ട ഇരുനൂറിൽ പരം ദലിത് യുവാക്കളെ ഇത് സംബന്ധിച്ച് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചിട്ടുള്ളതായി വിവിധ സംഘടനകളുടെ പ്രതിനിധികൾ പറഞ്ഞു. കുറ്റവാളികളെ പിടികൂടി വിചാരണ ചെയ്ത് ശിക്ഷ വാങ്ങിക്കൊടുക്കുക, നിരപരാധികളെ പീഡിപ്പിക്കാതിരിക്കുക എന്ന ആവശ്യങ്ങളാണ് കൺവൻഷനിൽ പങ്കെടുത്തവർ ഉന്നയിച്ചത്.

ഒരു മുൻ എൽ.ഡി.എഫ്. സർക്കാർ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി നേതാവ് അബ്ദുൾ നാസർ മ്‌അദനിയെ അറസ്റ്റ് ചെയ്ത് തമിഴ് നാട് പൊലീസിന് കൈമാറിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നു. സർക്കാർ തന്നെ മ്‌അദനിയുടെ അറസ്റ്റ് അതിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ, പ്രത്യേകിച്ച് അടിസ്ഥാനവർഗ്ഗം ഏറ്റവുമധികം പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന സി.പി.എമ്മിന്റെ, നിലപാട് തങ്ങളുടെ താല്പര്യങ്ങൾ പരിരക്ഷിക്കാൻ സഹായകമല്ലെന്ന വിശ്വാസം ദലിത് വിഭാഗങ്ങൾക്കിടയിൽ ശക്തി പ്രാപിച്ചുവരുന്ന ഘട്ടത്തിലാണ് ഈ ദലിത് വേട്ട നടക്കുന്നതെന്ന് ഓർക്കുമ്പോൾ അതിന്റെ പിന്നിലെ രാഷ്ട്രീയം വ്യക്തമാകും.

വർക്കല കൊലപാതകത്തിന്റെ പിന്നിൽ പ്രവർത്തിച്ചുവെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിനെതിരെയുള്ള പ്രചാരണത്തിനിടയിൽ അവർ പാലി ഭാഷ പഠിക്കുന്നതും ഉപയോഗിക്കുന്നതും ഒരു മഹാപാതകമായി പൊലീസ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു സാക്ഷര സമൂഹത്തിന്റെ മുന്നിൽ ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നത് വിചിത്രമാണ്.

പാലി ഇന്ത്യയിലെ പ്രാചീന ഭാഷകളിലൊന്നാണ്. ശ്രീബുദ്ധനും അനുയായികളും പാലിയും മറ്റ് പ്രാദേശിക ഭാഷകളും ഉപയോഗിച്ചാണ് സാമാന്യ ജനങ്ങൾക്കിടയിൽ ആശയങ്ങൾ പ്രചരിപ്പിച്ചത്. ബുദ്ധമതത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ പാലിയിലാണ്. അതുകൊണ്ട് തായ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ബുദ്ധമതാനുയായികൾ കൂടുതലുള്ള രാജ്യങ്ങളിലെ സ്കൂളുകളിൽ അത് നിർബന്ധിത പഠന വിഷയമാണ്. ഇന്ത്യയിലെ പ്രാചീന ജനങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ച് വിവരം ശേഖരിക്കാൻ അവശ്യം പഠിക്കേണ്ട ഒരു ഭാഷയാണത്. നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളും സർവകലാശാലകളും വൈദികപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരുടെ കൈപ്പിടിയിൽ ആയതുകൊണ്ടാണ് അതിനുള്ള സൌകര്യങ്ങൾ ഉണ്ടാകാത്തത്. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം പുനെ, മൈസൂർ സർവകലാശാലകളിൽ മാത്രമാണ് ‘പ്രാകൃത’ ഭാഷാപഠന സൌകര്യങ്ങളുള്ളത്. ബാബാസാഹിബ് അംബേദ്കറുടെ മതം മാറ്റത്തെ തുടർന്ന് ബുദ്ധമതത്തിലേക്ക് ആകർഷിക്കപ്പെട്ട ദലിത് യുവാക്കൾ പാലി പഠനത്തിൽ താല്പര്യമെടുക്കുന്നതിനെ തീവ്രവാദവും രഹസ്യപ്രവർത്തനവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഒന്നുകിൽ ശുദ്ധവിവരക്കേടാണ്, അല്ലെങ്കിൽ ശുദ്ധതെമ്മാടിത്തമാണ്.

Friday, October 2, 2009

ഓരോ ജനതയും ഓരോ തലമുറയും ഗാന്ധിയെ പുന:സൃഷ്ടിക്കുന്നു

ഗാന്ധി ജയന്തി ദിനത്തിൽ പ്രസിദ്ധീകരിക്കുന്നതിനായി, വീക്ഷണം ദിനപത്രം അയച്ചുതന്ന ചോദ്യങ്ങൾക്ക് ഉത്തരമായി, ഞാൻ എഴുതിയ കുറിപ്പ്:

ജീവിതകാലത്ത് ഗാന്ധിജിയോടൊപ്പമായിരുന്ന പല പ്രസ്ഥാനങ്ങളും അദ്ദേഹത്തിന്റെ ആദർശങ്ങൾക്കനുസൃതമായല്ല ഇപ്പോൾ പ്രവർത്തിക്കുന്നത്. ജീവിതകാലത്ത് അദ്ദേഹത്തെ എതിർത്തിരുന്ന പല പ്രസ്ഥാനങ്ങളും അവയുടെ പിന്തുടർച്ചക്കാരും ഇപ്പോൾ അദ്ദേഹത്തെ തൊട്ട് ആണയിടാൻ തയ്യാറാണ്. ഈ സാഹചര്യത്തിൽ ഗാന്ധിജിയുടെ സമകാലിക പ്രസക്തി സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.

ഗാന്ധിജിയുടെ ജനാധിപത്യ സങ്കല്പത്തിൽ നിന്ന് നാം അകന്നുപോകുന്നുവെന്ന് വിലപിക്കുന്നതിൽ അർത്ഥമില്ല. നമുക്ക് ഇപ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ എഴുതിയുണ്ടാക്കിയ ഒരു ഭരണഘടനയുണ്ട്. നമ്മുടെ ഭരണകൂടസ്ഥാ‍പനങ്ങൾ പ്രവർത്തിക്കേണ്ടത് അതനുസരിച്ചാണ്. അവ അതിൽനിന്ന് അകന്നുപോകുന്നതാണ് നമ്മെ ആശങ്കാകുലരാക്കേണ്ടത്.

തെക്കേ ആഫ്രിക്കയിൽ നിന്ന് 1915ൽ തിരിച്ചെത്തിയ ഗാന്ധി നഗരങ്ങളിലെ വിദ്യാസമ്പന്നരിൽ ഒതുങ്ങി നിന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിനെ അഞ്ചു കൊല്ലത്തിൽ ബഹുജനപ്രസ്ഥാനമാക്കി മാറ്റി. ഭാരതീയ സമൂഹത്തിന്റെ വൈവിധ്യം ഉയർത്തുന്ന പ്രശ്നങ്ങൾ ആഫ്രിക്കയിലെ ഇന്ത്യാക്കാർക്കിടയിൽ പ്രവർത്തിക്കുമ്പോൾ തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. വൈവിധ്യം നിലനിർത്തിക്കൊണ്ട് ജനങ്ങളെ ഒന്നിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കാമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം ആ ശ്രമത്തിന്റെ ഭാഗമായിരുന്നു. അധികാരത്തിലേറിയപ്പോൾ കോൺഗ്രസ് അത് പാലിച്ചില്ല. പക്ഷെ ബഹുജന പ്രക്ഷോഭങ്ങളുടെ മുന്നിൽ അതിന് മുട്ടുമടക്കേണ്ടി വന്നു.

ഗാന്ധി എന്ത് പഠിപ്പിച്ചെന്ന് ചോദിച്ചാൽ ബഹുഭൂരിപക്ഷം പേരും ‘അഹിംസ’ എന്നാവും പറയുക. എത്രയൊ നൂറ്റാണ്ടുകൾക്കുമുമ്പ് ബുദ്ധൻ പഠിപ്പിച്ചതാണത്. പക്ഷെ നാം ആ പാഠം മറന്നു. ബുദ്ധന്റെ പേര് ഉച്ചരിക്കാതെയാണ് ഗാന്ധി അഹിംസാ തത്വം വീണ്ടും അവതരിപ്പിച്ചത്. വീണ്ടും നാം അത് മറന്നാൽ മറ്റാരെങ്കിലും വീണ്ടും അത് ആരെങ്കിലും അവതരിപ്പിക്കും.

മരണാനന്തരം ഗാന്ധിജി രാജ്യാന്തരതലത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയിലായിരുന്ന കാലത്ത് ഇന്ത്യാക്കാരുടെ അവകാശങ്ങൾക്കായി മാത്രമാണ് അദ്ദേഹം പൊരുതിയത്. വെള്ളക്കാർക്കെതിരെ ആയുധമെടുത്ത കറുത്തവരോട് അദ്ദേഹം പറഞ്ഞത് വെള്ളക്കാരെ ഭരണാധികാരികളായി കിട്ടിയത് ഭാഗ്യമായി കരുതണമെന്നാണ്. എന്നാൽ ആഫ്രിക്കയിലെയും അമേരിക്കയിലെയും കറുത്തവർ അദ്ദേഹത്തെ അവരുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കരുതുന്നു. ലോകം അദ്ദേഹത്തെ പ്രശ്നങ്ങൾ സമാധാനപൂർണ്ണമായി പരിഹരിക്കാനുള്ള മാർഗ്ഗം നിർദ്ദേശിച്ച രാജ്യതന്ത്രജ്ഞനായി വാഴ്ത്തുന്നു.

രാജ്യവും ലോകവും നേരിടുന്ന ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് ഉയർന്നിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകളാണ് ഇന്ന് പരിസ്ഥിതി പ്രവർത്തകരുടെ പ്രിയപ്പെട്ട മുദ്രാവാക്യം: “എല്ലാവരുടെയും ആവശ്യങ്ങൾ നമുക്ക് നിറവേറ്റാനാകും, പക്ഷെ ആരുടെയും അത്യാഗ്രഹം നിറവേറ്റാനാവില്ല”. ഇതിനെയും അദ്ദേഹത്തിന്റെ മരണാനന്തര വളർച്ചയ്ക്ക് തെളിവായി കാണാം.

ഫ്യൂഡൽ വിഭാഗത്തിൽ‌പെടുന്ന ധാരാളം നേതാക്കന്മാരുണ്ടായിരുന്ന കോൺഗ്രസ്സിന്റെ കാര്യപരിപാടിയിൽ ദലിതരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സമീപനം നിർണ്ണായകമായ പങ്ക് വഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ട്രസ്റ്റീഷിപ്പ് സങ്കല്പം ജനാധിപത്യം ആവശ്യപ്പെടുന്ന തുല്യതയും തുല്യാവകാശവുമായി പൊരുത്തപ്പെടുന്നതല്ല. ദലിത് വിഭാഗങ്ങൾ ഇത് തിരിച്ചറിയുന്നതുകൊണ്ട് അദ്ദേഹം പ്രചരിപ്പിച്ച ‘ഹരിജൻ’ എന്ന പദം അവർ തള്ളിക്കളയുന്നത്.

ഇന്ത്യയിലെ പുതു തലമുറകൾക്ക് ഗാന്ധിയെ ആവശ്യമില്ലെന്ന് കരുതുന്നത് തെറ്റാവും. ആറ്റൻബറൊയുടെ ‘ഗാന്ധി’ സിനിമയ്ക്ക് രാജ്യത്ത് ലഭിച്ച സ്വീകരണവും ബോളിവുഡ്ഡിന്റെ പിൽക്കാല സംഭാവനയായ ‘ഗാന്ധിഗിരി’യും ഓരോ തലമുറയും അതിന്റെ ആവശ്യത്തിനൊത് ഗാന്ധിയെ വീണ്ടും വീണ്ടും കണ്ടെത്തുമെന്ന് തെളിയിക്കുന്നു.