Friday, January 25, 2013

വിഭാഗീയ രാഷ്ട്രീയത്തിന്റെ പരിമിതി

ബി.ആർ.പി.ഭാസ്കർ

ജവഹർലാൽ നെഹ്രു 1955 ഡിസംബറിൽ കോഴിക്കോട്ട് ചെയ്ത പ്രസംഗത്തിന്റെ റിപ്പോർട്ടു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈയാഴ്ചയിലെ ചരിത്രപഠം പംക്തിയിലുണ്ട്. “മുസ്ലിം ലീഗിനെ സർവ്വവിധ ശക്തിയുമുപയോഗിച്ച് എതിർത്ത് നശിപ്പിക്കും” എന്നാണ് തലക്കെട്ട്. ആ മുസ്ലിം ലീഗ് ഇന്ന് കോൺഗ്രസ് നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ പങ്കാളിയാണ്. കേരള യു.ഡി.എഫ്. മന്ത്രിസഭയിൽ കോൺഗ്രസിനെ വെള്ളം കുടിപ്പിക്കാൻ കഴിവുള്ള പാർട്ടിയുമാണത്. ചരിത്രത്തിന്റെ ഒരു ക്രൂരവിനോദമായി മാത്രം ഇതിനെ കാണാനാകുമോ?

നെഹ്രു പ്രസംഗിക്കുമ്പോൾ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് ഒമ്പതു കൊല്ലം തികഞ്ഞിട്ടില്ല. വിഭജനത്തെ തുടർന്നുണ്ടായ കലാപങ്ങളുടെ ഓർമ്മ കെട്ടടങ്ങിയിട്ടില്ല. വിഭജനത്തിന് കാരണഭൂതമായ കക്ഷിയെന്ന നിലയിലാണ് അദ്ദേഹം ലീഗിനെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചത്. ആ ലീഗല്ല ഈ ലീഗെന്ന നിലപാട് ആ കക്ഷി പിന്നീട് സ്വീകരിക്കുകയുണ്ടായി. മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിൽ പാകിസ്ഥാനുവേണ്ടി പോരാടിയത് ആൾ ഇൻഡ്യാ മുസ്ലിം ലീഗ് ആയിരുന്നു. അത് വിഭജനത്തോടെ പ്രവർത്തനരഹിതമായി. പിന്നീട് രൂപീകരിച്ച ഇൻഡ്യൻ യൂണിയൻ മുസ്ല്ം ലീഗാണ് ഇപ്പോഴുള്ളത്. പക്ഷെ ആ ലീഗല്ല ഈ ലീഗെന്ന വാദത്തിന് നെഹ്രു വലിയ വില കല്പിച്ചില്ലെന്ന് ആ പ്രസംഗം വ്യക്തമാക്കുന്നു.

കേരളത്തിൽ 1957ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ജാതിമത സംഘടനകൾ അരങ്ങേറിയ ‘വിമോചന’ സമരത്തിൽ കോൺഗ്രസിനൊപ്പം മുസ്ലിം ലീഗും പങ്കുചേർന്നിരുന്നു. ആ കൂട്ടുകെട്ട് കേന്ദ്രം ആ സർക്കാരിനെ പുറത്താക്കിയശേഷം നടന്ന തെരഞ്ഞെടുപ്പിലും തുടർന്നു. രാഷ്ട്രീയ കക്ഷിയായി അംഗീകാരമില്ലാതിരുന്നതിനാൽ 1957ൽ ലീഗ് സ്ഥാനാർത്ഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. എട്ടു പേർ വിജയിച്ചു. ‌കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും 1960ലെ തെരഞ്ഞെടുപ്പിൽ ലീഗിന് 12 സീറ്റുകൾ വിട്ടുകൊടുത്തു. പതിനൊന്നിടത്ത് അത് വിജയിക്കുകയും ചെയ്തു. എന്നാൽ ലീഗുമായി അധികാരം പങ്കിടാൻ കോൺഗ്രസും പി.എസ്.പിയും തയ്യാറായില്ല. ലീഗിന്റെ മുൻ‌കാലചരിത്രം തന്നെയായിരുന്നു കാരണം. സ്പീക്കർ പദവി മാത്രമാണ് അവർ ലീഗിന് നൽകിയത്. ലീഗിനെ വിശേഷിപ്പിച്ചിരുന്ന നെഹ്രുവിന്റെ കാലമായിരുന്നു അത്.

ഇന്ന് ലീഗ് ചത്ത കുതിരയാണെന്ന് ആരും പറയില്ല. മാറിമാറി ഭരണത്തിലേറുന്ന രണ്ട് മുന്നണികളിലൊന്നിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ കേരളത്തിലെ അധികാര രാഷ്ട്രീയത്തിൽ അതിന് ഉയർന്ന സ്ഥാനമുണ്ട്. സാഹചര്യങ്ങൾ ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തിയാണ് ലീഗ് രാഷ്ട്രീയ മാന്യത കൈവരിച്ചത്. അതുമായി ഏതെങ്കിലും ഘട്ടത്തിൽ അധികാരം പങ്കിട്ടിട്ടില്ലാത്ത ഒരു മതനിരപേക്ഷ കക്ഷിയും കേരളത്തിലില്ല. മതേതര കക്ഷിയാണെന്ന് ലീഗ് ഇപ്പോൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ അടിത്തറയിലും അടിസ്ഥാന സമീപനത്തിലും വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിൽ ആ അവകാശവാദം അംഗീകരിക്കാനാവില്ല. അതേസമയം പേരിൽ ജാതിയുടെയൊ മതത്തിന്റെയൊ സൂചനയില്ലാത്ത പല പാർട്ടികളിലും ഇതേ തരത്തിലുള്ള വിഭാഗീയത കാണാവുന്നതാണ്. അവയുടെ നേതാക്കളിലും അണികളിലും ഉള്ളതിലധികം ജാതിമതചിന്ത ലീഗിനുണ്ടെന്ന് പറയാനാവില്ല. 

മലബാർ പ്രദേശത്ത് സ്വാതന്ത്ര്യപൂർവ്വ കാലത്ത് മുസ്ലീ ലീഗിന് ഉറച്ച സ്ഥാനം നേടാനായതിന് വ്യക്തമായ കാരണങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളില്ലാതിരുന്ന തിരുവിതാം‌കൂറിലും ലീഗ് ഉണ്ടായിരുന്നു. എൻ.എസ്.എസിനും എസ്.എൻ.ഡി.പി.യോഗത്തിനുമൊപ്പം അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കുകയും ചെയ്തു. ഈ ജാതിമത സംഘടനകളെ ഉപയോഗിച്ച് കോൺഗ്രസിന്റെ വളർച്ച തടയാമെന്ന് കരുതി ദിവാൻ സി.പി.രാമസ്വാമി അയ്യർ അവയെ പ്രോത്സാഹിപ്പിച്ചു. രാജ്യം സ്വതന്ത്രമാവുകയും തിരുവിതാംകൂർ ഇന്ത്യയിൽ ലയിക്കുകയും ചെയ്തപ്പോൾ അവ രാഷ്ട്രീയം ഉപേക്ഷിച്ചു. അതിനുശേഷവും എൻ.എസ്.എസും എസ്.എൻ.ഡി.പി. യോഗവും മറ്റ് സംഘടനകളുണ്ടാക്കി ഇടക്കാലത്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു.  എന്നാൽ ലീഗ് പിരിച്ചുവിട്ട് മതനിരപേക്ഷ കക്ഷികളിലേക്ക് പോയ തിരുവിതാംകൂറിലെ മുസ്ലിം നേതാക്കൾ അത് പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതേയില്ല. അര നൂറ്റാണ്ടോളമായി അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ മുസ്ലിം ലീഗിന് മലബാറിനു പുറത്തേക്ക് വളരാൻ മുന്നണി സംവിധാനം അവസരം നൽകിയിട്ടും മദ്ധ്യ കേരളത്തിലൊ തെക്കൻ കേരളത്തിലെ ചുവടുറപ്പിക്കാൻ അതിന് കഴിഞ്ഞിട്ടില്ല. കേരളത്തിനു പുറത്തേക്ക് വളരാൻ അത് നടത്തിയ ശ്രമങ്ങളും വിജയിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള ഇ. അഹമ്മദും ഇ.ടി. മുഹമ്മദ് ബഷീറും കൂടാതെ മൂന്നാമതൊരു എം.പിയുടെ പേരും ലീഗ് അതിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. അത് തമിഴ് നാട്ടിലെ വെല്ലൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അബ്ദുൾ റഹ്‌മാനാണ്. ലോക് സഭയുടെ ഔദ്യോഗിക രേഖകളിൽ അദ്ദേഹം ലീഗുകാരനല്ല, ഡി.എം.കെ. അംഗമാണ്.  കാരണം അദ്ദേഹം മത്സരിച്ചത്  ഡി.എം.കെ. സ്ഥാനാർത്ഥിയായാണ്.

മുസ്ലിം ലീഗിന്റെ ഏതാണ്ട് അര നൂറ്റാണ്ടു കാലത്തെ അധികാരപങ്കാളിത്തത്തിന്റെ ഫലമായി കേരളത്തിൽ കൂടുതൽ മുസ്ലിം മന്ത്രിമാരുണ്ടായിട്ടുണ്ട്. എന്നാൽ സംസ്ഥാത്തെ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത് വിഭാഗീയ രാഷ്ട്രീയത്തിന്റെ പരിമിതി വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ വിഭാഗീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ വ്യക്തി സർ സയ്യദ് അഹമ്മദ് ഖാൻ ആണ്. മുംബായിൽ 1885ൽ ചേർന്ന ഇൻഡ്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാപക സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പോയില്ല. മുസ്ലിം താല്പര്യങ്ങൾ  പൊതുപ്രസ്ഥാനത്തിലൂടെ സംരക്ഷിക്കപ്പെടാനാവില്ലെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹം അവതരിപ്പിച്ച ചിന്തകളാണ് പിൽക്കാലത്ത് പാകിസ്ഥാൻ എന്ന ആശയത്തിലേക്ക് നയിച്ചത്. ആദ്യം അതിനോട് തീരെ യോജിപ്പില്ലാതിരുന്ന ജിന്ന കോൺഗ്രസ് വിട്ട ശേഷം ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത് ആ ആശയം സാക്ഷാത്കരിക്കുകയായിരുന്നു.

സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ടിനുശേഷവും ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ തുടരുന്ന നിലയ്ക്ക് സയ്യദ് അഹമ്മദ് ഖാന്റെയും ജിന്നയുടെയുമൊക്കെ സമീപനം തെറ്റായിരുന്നെന്ന് പറയാനാകില്ല. അതേ കാരണങ്ങളാൽ കോൺഗ്രസിൽ ചേരാൻ വിസമ്മതിക്കുകയൊ ചേർന്നശേഷം വിട്ടുപോവുകയൊ ചെയ്തവരാണ് ബി.ആർ.അംബേദ്കറും ഇ.വി.രാമസ്വാമി നായിക്കറും. സയ്യദ് അഹമ്മദ് ഖാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവർ പാകിസ്ഥാനിൽ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി. പക്ഷെ പാകിസ്ഥാനിലെ മിക്ക പ്രിവിശ്യകളിലെയും മുസ്ലിങ്ങളുടെ സാമൂഹികാവസ്ഥ ഇന്നും പരിതാപകരമായി തുടരുകയാണ്. അംബേദ്കറിൽ നിന്നും രാമസ്വാമി നായിക്കറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ ഇപ്പോൾ രണ്ട് സംസ്ഥാനങ്ങളിൽ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആ പ്രദേശങ്ങളിലെയും കേരളത്തിലെയും അനുഭവങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുമ്പോൾ വിഭാഗീയ രാഷ്ട്രീയത്തിന്റെ പരിമിതി കൂടുതൽ വ്യക്തമാകും.

ഒരർത്ഥത്തിൽ വിഭാഗീയ രാഷ്ട്രീയം വളരുന്നതിന്റെ പ്രധാന കാരണം മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയമാണ്. പൊതുപ്രസ്ഥാനങ്ങളിലൂടെ തങ്ങൾക്ക് നീതി ലഭിക്കുമെന്ന വിശ്വാസം എല്ലാ വിഭാഗം ജനങ്ങളിലും വളരുമ്പോൾ മാത്രമെ ജാതിമത ചിന്തയും അതിൽ നിന്ന് ഉത്ഭവിക്കുന്ന വിഭാഗീയ രാഷ്ട്രീയവും ഒഴിവാക്കനാകൂ. (ജനയുഗം, ജനുവരി 23, 2013)

Monday, January 21, 2013

ആൾക്കൂട്ടം മറന്ന ലക്ഷ്യങ്ങൾ

ബി.ആർ.പി.ഭാസ്കർ

സാധാരണഗതിയിൽ സ്ത്രീപീഡനവാർത്ത ഈ രാജ്യത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാറില്ല. കാരണം അത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ചില വിഭാഗങ്ങൾക്ക് മറ്റ് ചില വിഭാഗങ്ങളിൽ‌പെട്ട സ്ത്രീകളെ കാമപൂരണത്തിന് ഉപയോഗിക്കാൻ അനുവദിക്കുന്ന ജാതിവ്യവസ്ഥയും ആണിന് പെണ്ണിനുമേൽ അവകാശമുണ്ടെന്ന് കരുതുന്ന പുരുഷാധിപത്യവും കൂടി ചേരുമ്പോൾ സ്ത്രീപീഡകർക്ക് പാരമ്പര്യത്തിന്റെ സംരക്ഷണം ലഭിക്കുന്നു. പൊലീസ് കണക്കുകളനുസരിച്ച്, രാജ്യത്ത്  2011ൽ സ്ത്രീകൾക്കെതിരായ 2,28,650 അക്രമങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.  അതായത് ഒരു ദിവസം ശരാശരി 626 അക്രമങ്ങൾ. ഒരു മണിക്കൂറിൽ 26. ഏകദേശം രണ്ട് മിനിട്ടിൽ ഒരു അക്രമ സംഭവം. മാനഹാനിയൊ അക്രമികളുടെ സ്വാധീനമൊ ഭയന്ന് ഇരകൾ പലപ്പോഴും പരാതി കൊടുക്കാറില്ല. കൊടുത്താലും പൊലീസ് അത് സ്വീകരിക്കണമെന്നില്ല. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ അക്രമ സംഭവങ്ങളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ഇരട്ടിയെങ്കിലും വരും. ചുരുക്കത്തിൽ ഓരോ മിനിട്ടിലും എവിടെയെങ്കിലും ഒരു സ്ത്രീ പീഡനത്തിന് വിധേയയാകുന്നു. ഏതു പ്രായത്തിൽ ‌പെട്ട സ്ത്രീയും ആക്രമിക്കപ്പെടാം. രജിസ്റ്റർചെയ്ത സംഭവങ്ങളിൽ പെട്ടവരിൽ 10 ശതമാനം 14 വയസിനു താഴെയുള്ളവരും 19 ശതമാനം 14നും 18നുമിടയ്ക്ക് പ്രായമുള്ളവരും അര ശതമാനത്തിലധികം 50നു മേൽ പ്രായമുള്ളവരുമായിരുന്നു. തൊണ്ണൂറ്റിമൂന്ന് ശതമാനത്തെയും പീഡിപ്പിച്ചത് അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ, അയൽവാസി, സഹപ്രവർത്തകൻ, സുഹൃത്ത് തുടങ്ങി അവർക്ക് അറിയാവുന്ന വ്യക്തികളാവുമ്പോൾ വേട്ടക്കാരനെപ്പോലെ ഇരയും എല്ലാം മൂടിവെക്കാൻ തയ്യാറാകുന്നു. കേരളത്തിൽ അടുത്ത കാലത്ത് അച്ഛൻ മകളെ പീഡിപ്പിക്കുന്നെന്ന വിവരം അമ്മ പൊലീസിൽ അറിയിക്കുകയും അയാൾ അറസ്റ്റിലാകുകയും ചെയ്തപ്പോൾ അയൽക്കാർ നിന്നത് അയാൾക്കൊപ്പമാണ്. അവർ അമ്മയെയും മകളെയും സാമൂഹ്യബഹിഷ്കരണത്തിന് വിധേയരാക്കി. 

അത്യപൂർവ്വമായി ജനങ്ങൾ ഇരക്കുവേണ്ടി ശബ്ദമുയർത്തുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട്. രണ്ട് കൊല്ലം മുമ്പ് ഓടുന്ന തീവണ്ടിയിൽ നിന്ന് യുവതി പുറത്തേക്ക് എറിയപ്പെടുകയും പിന്നീട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തപ്പെടുകയും ചെയ്തപ്പോൾ അതിനുത്തരവാദിയായ ആൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യം കേരളത്തിൽ ഉയർന്നിരുന്നു. സമാനമായ പ്രതികരണമാണ് ഡിസംബർ 16ന് ന്യൂഡൽഹിയിൽ ഓടുന്ന ബസിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൂടെയുണ്ടായിരുന്ന പുരുഷനോടൊപ്പം പുറത്തെറിയപ്പെടുകയും ചെയ്ത വിവരം അറിഞ്ഞപ്പോൾ തലസ്ഥാന നഗരിയിലുണ്ടായത്. ഈ സംഭവങ്ങൾ ഇത്തരം പ്രതികരണം ഉളവാക്കിയതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്ന് അക്രമികൾ ഞെട്ടിപ്പിക്കുന്ന ക്രൂരത പ്രദർശിപ്പിച്ചെന്നതാണ്. മറ്റൊന്ന് മാദ്ധ്യമങ്ങൾ സംഭവത്തിൽ സജീവ താല്പര്യമെടുത്തെന്നതാണ്. ന്യൂഡൽഹി സംഭവത്തിന് ദേശീയ മാദ്ധ്യമങ്ങൾ, പ്രത്യേകിച്ച് വാർത്താ ചാനലുകൾ, വലിയ പ്രാധാന്യം നൽകിയതുകൊണ്ടും സോഷ്യൽ നെറ്റ്‌വർക്കുകളിൽ അത് ചർച്ചാവിഷയമായതുകൊണ്ടും അതിനെതിരായ വികാരം പെട്ടെന്ന് രാജ്യമൊട്ടുക്കും പടർന്നു. ചില സംഭവങ്ങൾ മറ്റുള്ളവയേക്കാൾ പ്രാധാന്യം കൈവരിക്കുന്നതിനു പിന്നിൽ പലപ്പോഴും അക്രമിയുടെയും ഇരയുടെയും വർഗ്ഗ-ജാതി-മത പശ്ചാത്തലങ്ങൾക്കും പങ്കുണ്ടാകും. മാദ്ധ്യമങ്ങളിൽ പ്രതിഫലിക്കുന്നത് മദ്ധ്യവർഗ്ഗ വികാരമാണ്. അക്രമി താണവർഗ്ഗത്തിൽ പെട്ടവനും പീഡിപ്പിക്കപ്പെട്ടത് മദ്ധ്യവർഗ്ഗത്തിൽ പെട്ടവളുമാകുമ്പോൾ മദ്ധ്യവർഗ്ഗത്തിന്റെ അനുഭാവം ഇരയ്ക്കൊപ്പമുണ്ടാകും. എന്നാൽ അക്രമി മദ്ധ്യവർഗ്ഗത്തിൽ പെട്ടവനും പീഡിപ്പിക്കപ്പെട്ടത് താണവർഗ്ഗത്തിൽ പെട്ടവളുമാണെങ്കിൽ ഇരയ്ക്ക് മദ്ധ്യവർഗ്ഗത്തിൽ നിന്ന് അതേ അളവിൽ അനുഭാവം ലഭിക്കുകയില്ല. ഡൽഹിയിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേതിന് സമാനമായ അനുഭവമാണ് സോണി സോറി എന്ന അദ്ധ്യാപികക്ക് ഛത്തിസ്ഗഢിൽ ഉണ്ടായത്. സോണി ആദിവാസിയും മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്നവളുമായതുകൊണ്ടും അവരെ പീഡിപ്പിച്ചത് പൊലീസുകാരായതുകൊണ്ടും ന്യൂഡൽഹിയിലെ പെൺകുട്ടിയുടെ കാര്യത്തിലെടുത്ത താല്പര്യം മാധ്യമങ്ങൾ അവരുടെടെ കാര്യത്തിൽ കാട്ടിയില്ല. ഇപ്പോൾ സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് ആണയിടുന്ന സർക്കാരിൽ നിന്നൊ ഉയർന്ന കോടതിയിൽനിന്നു പോലുമൊ സോണിക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ല. സോണിയുടെ പീഡനത്തിന് നേതൃത്വം നൽകിയ പൊലീസുദ്യോഗസ്ഥനെ സർക്കാർ മെഡൽ നൽകി ആദരിച്ചു.

പാർലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് കൂട്ടബലാൽ‌സംഗ സംഭവം നടന്നത്. രണ്ട് സഭകളിലും പ്രതിപക്ഷകക്ഷികൾ ശക്തമായ നടപടി ആവശ്യപ്പെട്ടു. അതിനുശേഷം പതിവുപോലെ അവർ സഭകൾ സ്തംഭിപ്പിക്കുകയും അവ നിയമനിർമ്മാണ പരിപാടികൾ പൂർത്തിയാക്കാതെ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയതു. കെട്ടിക്കിടക്കുന്ന കരട് നിയമങ്ങളിലൊന്ന് സ്ത്രീസുരക്ഷ സംബന്ധിക്കുന്നതാന്. പൊലീസ് സാമാന്യം വേഗത്തിൽ അക്രമികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും അവർ ഉപയോഗിച്ച ബസ് പിടിച്ചെടുക്കുകയും ചെയ്തു. പക്ഷെ ആശുപത്രി നൽകിയ മെഡിക്കൽ ബുള്ളറ്റിനുകൾ മരണവുമായി മല്ലിടുന്ന പെൺകുട്ടിയെ കുറിച്ച് നിത്യേന ജനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഡൽഹിയിലും മറ്റ് ചിലയിടങ്ങളിലും വനിതാസംഘടനകളും വിദ്യാർത്ഥി സംഘടനകളും ചെറിയ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. അതിനിടെ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ ശൃംഖലകളിലൂടെ യുവജനരോഷം വ്യാപിച്ചു. ഡിസംബർ 23ന്, സംഭവം നടന്ന് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ, ആയിരക്കണക്കിന് ആളുകൾ പ്രതിഷേധം രേഖപ്പെടുത്താൻ പാർലമെന്റ് മന്ദിരത്തിനടുത്തുള്ള വിജയ് ചൌക്കിലെത്തി. അവിടെ നിന്ന് കേന്ദ്ര സെക്രട്ടേറിയറ്റിന്റെ രണ്ട് ബ്ലോക്കുകൾക്കിടയിലൂടെ ഒരു ചെറിയ ദൂരം നടന്നാൽ രാഷ്ട്രപതി ഭവനായി. ചിലർ അവിടെ പോയി പെൺകുട്ടിക്ക് നീതി നൽകണമെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും പ്രസിഡന്റിനോട് ആവശ്യപ്പെടാൻ പദ്ധതിയിട്ടു. പൊലീസ് വഴി തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം അവർ  ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിയും ഉപയോഗിച്ച് പരാജയപ്പെടുത്തി. പക്ഷെ ജനക്കൂട്ടം പിരിഞ്ഞുപോയില്ല. ചാനലുകളുടെ നേർസം‌പ്രേഷണം കണ്ട് വീട്ടമ്മമാരുൾപ്പെടെ ധാരാളം പേർ ഒഴുകിരെത്തി.

റിപ്പബ്ലിക് ദിനത്തിൽ റോക്കറ്റുകളും പീരങ്കികളും നിരത്തി രാഷ്ട്രത്തിന്റെ സൈനികബലം പ്രദർശിപ്പിക്കുന്ന വിശാലമായ രാജപാതയിലൂടെ ലാത്തിയെയും കണ്ണീർവാതകത്തെയും ജലപീരങ്കിയെയും വകവെക്കാതെ സ്ത്രീകളടക്കം പ്ലക്കാർഡുകളുമായി നടന്നു. സംഘാടകരൊ നേതാക്കളൊ ഇല്ലാത്ത ആൾക്കൂട്ടമായിരുന്നു അത്. ആധികാരികമായി സംസാരിക്കാവുന്ന ഒരു വക്താവിന്റെ അഭാവത്തിൽ ചാനൽ റിപ്പോർട്ടർമാർ ഓടിനടന്ന് കിട്ടിയവരോടെല്ലാം ഒരു ചോദ്യം ചോദിച്ചുകൊണ്ടിരുന്നു: എന്താണ് നിങ്ങളുടെ ആവശ്യം? എല്ലാവരും നൽകിയ ഉത്തരങ്ങൾ രണ്ട് വാക്കുകളിൽ ചുരുക്കാം: നീതി, സുരക്ഷ. അവിടെ തടിച്ചു കൂടിയത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന പ്രകടനങ്ങളിൽ കാണാറുള്ള പ്രതിബദ്ധതയുള്ള കാഡറുകളൊ കൂലിക്ക് എടുക്കപ്പെട്ടവരൊ ആയിരുന്നില്ല, അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നാഗരിക മദ്ധ്യവർഗ്ഗത്തിന്റെ പരിച്ഛേദമായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടാവുന്നവരായിരുന്നില്ല അവർ. എന്നാൽ ഇന്ത്യയുടെ വികാരമാണ് അവർ അവിടെ പ്രകടിപ്പിച്ചത്. ടെലിവിഷൻ ക്യാമറകൾ ആ ദ്ദൃശ്യങ്ങൾ എല്ലായിടത്തുമെത്തിച്ചു. വിജയ് ചൌക്ക് ഇന്ത്യയുടെ തഹ്‌രീർ സ്ക്വയർ ആവുകയാണെന്ന പ്രതീതി പരന്നു. സദാ സുരക്ഷാകോട്ടകൾക്കുള്ളിൽ കഴിയുന്ന അധികാരിവർഗ്ഗത്തിൽ അത് ആശങ്ക ജനിപ്പിച്ചു. വ്യവസ്ഥക്കു പുറത്തുള്ളവരിൽ അമിത പ്രതീക്ഷയും. ഭരണകൂടവും പ്രതിപക്ഷവും മാത്രമല്ല മാദ്ധ്യമങ്ങളുൾപ്പെടെ എല്ലാ മദ്ധ്യവർഗ്ഗ സ്ഥാപനങ്ങളും ഭയം‌കൊണ്ട് വിറങ്ങലിച്ചു. നേതാക്കളില്ലാത്ത ആ ആൾക്കൂട്ടം തങ്ങളുടെ ഭദ്രലോകം തകർത്ത് അരാജകത്വത്തിന് വഴി തുറക്കുമെന്ന് അവർ ഭയന്നു.

രാഷ്ട്രീയ നേതൃത്വം ഒളിച്ചു. മന്ത്രിമാർ ടെലിവിഷനിലൂടെ മാത്രം സംസാരിച്ചു. ഉദ്യോഗസ്ഥരിലൂടെയും  പൊലീസിലൂടെയും അവർ ജനങ്ങളുമായി ഇടപെട്ടു. ആളുകൾ ന്യൂഡൽഹിയുടേ ഹൃദയഭാഗത്തെത്തുന്നതു തടയാൻ സർക്കാർ മെട്രോ സ്റ്റേഷനുകൾ പൂട്ടിയിട്ടു. രാജ്പഥിനനടുത്തുകൂടിയുള്ള വാഹന ഗതാഗതം തടഞ്ഞു. എന്നിട്ടും തുടർന്ന മദ്ധ്യവർഗ്ഗ ജനപ്രവാഹം തടയാൻ നിരോധനാജ്ഞ, ലാത്തി ചാർജ്, ജലപീരങ്കി പ്രയോഗം തുടങ്ങിയവയെ ആശ്രയിച്ചു. വാർത്താവിതരണ വകുപ്പ് ടെലിവിഷൻ ചാനലുകളോട് നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടു. വകുപ്പിന്റെ ‘ഉപദേശം‘ ലഭിക്കുന്നതിനു മുമ്പെ അധികൃതരുടെ അസംതൃപ്തി മനസിലാക്കി, സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കാനായി, സ്വകാര്യ  ചാനലുടമകളുടെ സംഘടന റിപ്പോർട്ടിങ്ങിൽ മിതത്വം പാലിക്കാൻ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രകടനക്കാരോടൊപ്പം പൊലീസ് ടെലിവിഷൻ ഒ.ബി. വാനുകളെയും വിജയ് ചൌക്കിൽ നിന്ന് ആദ്യം ഇൻഡ്യാ ഗേറ്റിലേക്കും പിന്നീട് അവിടെ നിന്ന് ജന്തർ മന്തറിലേക്കും തിരിച്ചുവിട്ടു. ശല്യക്കാരെ പുറത്താക്കിയിട്ടും പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ചിനുമായുള്ള സംഭാഷണം മുൻ‌കൂട്ടി തീരുമാനിച്ച പ്രകാരം ഇൻഡ്യാ ഗേറ്റിൽ നിന്ന് അധികം ദൂരത്തല്ലാത്ത ഹൈദരാബാദ് ഹൌസിൽ വെച്ച് നടത്താനുള്ള ധൈര്യം സർക്കാരിനുണ്ടായില്ല. ചർച്ച പ്രധാനമന്ത്രിയുടെ വീട്ടിലാക്കി.

വിജയ് ചൌക്ക് തഹ്‌രീർ സ്ക്വയറായില്ല. ആകാനുള്ള സാദ്ധ്യത വിരളമായിരുന്നെന്നതാണ് വാസ്തവം.  കെയ്‌റോയിലും മറ്റ് ചില അറബ് നഗരങ്ങളിലും നടന്ന നവമാദ്ധ്യമ പ്രേരിത പ്രക്ഷോഭങ്ങൾക്ക് ഭരണമാറ്റം എന്ന സൂക്ഷ്മമായ ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളു. അതുകൊണ്ട് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇന്റർനെറ്റ് സമൂഹത്തോടൊപ്പം സമരത്തിൽ പങ്കാളികളാകാൻ കഴിഞ്ഞു. വിജയ് ചൌക്കിൽ ഒത്തുചേർന്നവരുടെ ആവശ്യം ഉടൻ നടപ്പിലാക്കാനാവുന്ന തരത്തിലുള്ളതായിരുന്നില്ല. സ്ത്രീസുരക്ഷ ഉറപ്പാക്കാക്കുന്നതിന് പാർലമെന്റ് പുതിയ നിയമമുണ്ടാക്കേണ്ടതുണ്ട്. ബലാൽ‌സംഗക്കേസിൽ നീതി നടപ്പാക്കാൻ കോടതികൾ വിചാരണ പൂർത്തിയാക്കി അന്തിമവിധി പ്രഖ്യാപിക്കേണ്ടതുണ്ട്. അതെല്ലാം മാസങ്ങളൊ വർഷങ്ങളൊ എടുക്കാവുന്ന പ്രക്രിയകളാണ്. അവ പുർത്തിയാകുന്നതുവരെ ഇൻഡ്യാ ഗേറ്റിലൊ ജന്തർ മന്തറിലൊ പ്രകടനം തുടരുന്നത് പ്രായോഗികമല്ല. അണ്ണാ ഹസാരെ പ്രസ്ഥാനം ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി സർക്കാർ ലോക്പാൽ നിയമത്തിന് മുൻ‌ഗണന നൽകിയിട്ടും ഭരണപ്രതിപക്ഷ നേതൃത്വങ്ങൾ നിയമനിർമ്മാണ പ്രക്രിയ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന അനുഭവം നമ്മുടെ മുന്നിലുണ്ടല്ലൊ.

പെൺകുട്ടിയെ സിംഗപ്പൂരിലേക്ക് മാറ്റിയത് മെച്ചപ്പെട്ട ചികിത്സക്കു വേണ്ടിയായിരുന്നെന്ന സർക്കാർവാദം മുഖവിലയ്ക്ക് എടുക്കാനാവില്ല. കുട്ടിയെ രക്ഷിക്കാനാവില്ലെന്നറിഞ്ഞു കൊണ്ട് അനിവാര്യമായ മരണത്തിനു പഴി കേൾക്കുന്നത് ഒഴിവാക്കാനാണ് സർക്കാർ അത് ചെയ്തത്. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ജനങ്ങൾ വീണ്ടും തെരുവിലിറങ്ങി. പക്ഷെ പ്രക്ഷോഭത്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. അറബ് രാജ്യങ്ങളിൽ സംഭവിച്ചതുപോലെ പ്രകടനക്കാർ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാകുമായിരുന്നു. അത് ആരും ആഗ്രഹിച്ചില്ല. ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയത്തിനു പുറത്തു രൂപപ്പെട്ടതും അവർക്ക് ഇടം ഇല്ലാത്തതുമായ പ്രക്ഷോഭത്തെ സംശയത്തോടെയാണ് വീക്ഷിച്ചത്. തങ്ങളുടെ പ്രസക്തി കുറയുകയും നിലനില്പ് അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യം അവർ മുന്നിൽ കണ്ടു. അവർ സ്ത്രീസുരക്ഷയെ കുറിച്ച് വാചാലരായെങ്കിലും അവരുടെ വാക്കുകളിൽ ആത്മാർത്ഥയുണ്ടായിരുന്നില്ല. ബലാൽ‌സംഗത്തിന് വധശിക്ഷ നൽകണമെന്ന് വാദിച്ച ബി.ജെ.പി. നേതാവ് സുഷമാ സ്വരാജ് ഗുജറാത്തിൽ സംഗികൾ ബലാൽ‌സംഗം നടത്തുകയും ഗർഭിണിയെ കൊന്ന് ഭ്രൂണം പുറത്തെറിയുകയും ചെയ്തപ്പോൾ നിശ്ശബ്ദത പാലിച്ചയാളാണ്. പ്രക്ഷോഭകാരികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇൻഡ്യാ ഗേറ്റിൽ എത്തിയ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് കേരളത്തിലെ രണ്ട് നേതാക്കൾക്കെതിരെ സ്ത്രീപീഡനാരോപണം ഉയർന്നപ്പോൾ അന്വേഷണം പാർട്ടിതലത്തിലൊതുക്കി അവരെ ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷിക്കാൻ കൂട്ടുനിന്നയാളാണ്. സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ്‌ പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെ പല പാർട്ടികളും ബലാൽ‌സംഗക്കേസ് പ്രതികളെ തെരഞ്ഞെടുപ്പിന് നിർത്തിയവരാണ്. ബി.എസ്.പി.യും തൃണമൂലും സ്ത്രീകൾ നിയന്ത്രിക്കുന്ന പാർട്ടികളാണെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.

മുമ്പെങ്ങുമില്ലാത്ത തരത്തിൽ കൂട്ടബലാൽ‌സംഗത്തിനെതിരെ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നിട്ടും ഒരക്ഷരം മിണ്ടാതിരുന്ന പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന്റെയൊ തികഞ്ഞ അലംഭാവത്തോടെ വിഷയം കൈകാര്യം ചെയ്ത ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡേയുടെയൊ രാജിപോലെ മൂർത്തമായ ഒരാവശ്യം സമരക്കാർ ഉയർത്തിയില്ല. ജനാധിപത്യ വ്യവസ്ഥക്ക് ഭീഷണിയാകാതെ അത് ചെയ്യാനാകുമായിരുന്നു. കാരണം കോൺഗ്രസിനും യു.പി.എ.ക്കും പകരക്കാരനെ നിയോഗിക്കുന്നതിന് അത് തടസമാകുമായിരുന്നില്ല്ല. ജനാധിപത്യത്തിന്റെ കാതലായ അംശം ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ്. ഗുരുതരമായ വീഴ്ച ഉണ്ടാകുമ്പോൾ ഭരണനേതൃത്വം അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയൊ ജനങ്ങൾ അവരെ അത് ഏറ്റെടുക്കാൻ നിർബന്ധിക്കുകയൊ ചെയ്യുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയില്ല, ശക്തിപ്പെടുത്തുകയേ ഉള്ളു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 13-19, 2013)

Wednesday, January 9, 2013

പിന്തിരിപ്പൻ ശക്തികൾ മുതലെടുപ്പിനെത്തുന്നു

ബി.ആർ.പി. ഭാസ്കർ

ഡൽഹി കട്ടബലാത്സംഗക്കേസ് കോടതിയിലെത്തി. സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച ആ ക്രൂരസംഭവം നടന്നിട്ട്  മൂന്നാഴ്ചയെ ആയിട്ടുള്ളു. ഇതിനുമുമ്പൊരിക്കലും ഇത്തരത്തിലുള്ള ഒരു കേസിൽ ഇത്രവേഗം വിചാരണ ആരംഭിച്ചിട്ടില്ല. ഡൽഹിയിലും മറ്റ് പല നഗരങ്ങളിലും ആഞ്ഞടിച്ച  പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഇനിയും പൂർണ്ണമായും നിലച്ചിട്ടില്ല. ജനരോഷം ശമിപ്പിക്കാൻ ഡൽഹി സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള കേന്ദ്ര സർക്കാർ എടുത്ത നടപടികളുടെ ഫലമായാണ് പൊലീസ അതിവേഗം കുറ്റപത്രം സമർപ്പിച്ചതും കേസിന്റെ വിചാരണക്കായി ഡൽഹി ഹൈക്കോടതി അതിവേഗ കോടതി സ്ഥാപിച്ചതും. സർക്കാരിനെയും കോടതിയെയും കൊണ്ട് അത്രയും ചെയ്യിക്കാൻ കഴിഞ്ഞതിൽ ജനങ്ങൾക്ക് തിർച്ചയായും അഭിമാനിക്കാം. പക്ഷെ അവരുടെ മുന്നിൽ പുതിയ വെല്ലുവിളികൾ ഉയരുന്നുണ്ട്.

കുറ്റകൃത്യം നടന്നതിന്റെ അടുത്ത ദിവസം മുതൽ തന്നെ ഡൽഹിയിൽ ചില സംഘടനകൾ പതിവ് രീതിയിൽ പ്രകടനങ്ങൾ നടത്തുകയുണ്ടായി. ഏതെങ്കിലും സംഘടനയൊ നേതാവോ  ആവശ്യപ്പെടാതെ, സാമൂഹ്യ ശൃംഖലകളിലൂടെ അന്യോന്യം ബന്ധപ്പെട്ടവെർ, പ്രത്യേകിച്ച് യുവജനങ്ങൾ, പ്ലക്കാർഡുകളുമായി ഭരണസിരാകേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ പ്രതിഷേധം രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രൂപം കൈക്കൊണ്ടു. ഭരണ സംവിധാനം തകരുകയും രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് പലരും ഭയപ്പെട്ടു. എന്നാൽ സമരത്തിലേർപ്പെട്ടിരുന്ന മദ്ധ്യവർഗ്ഗം രാജ്യത്തെ അങ്ങനെയൊരു അവസ്ഥയിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവരായിരുന്നില്ല. അതുകൊണ്ട് ആ അപകടം ഒഴിവായി.   

പ്രതിഷേധം ഇരമ്പിയ ദിനങ്ങളിൽ രാഷ്ട്രീയ നേതാക്കൾ സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും ബലാത്സംഗ കേസുകളിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് വാദിക്കുന്നതിലും മത്സരിക്കുകയായിരുന്നു. കുറ്റവാളികൾക്ക് വധശിക്ഷ തന്നെ കൊടുക്കണമെന്ന് അവരിൽ പലരും ആവശ്യപ്പെട്ടു. ബലാത്സംഗക്കേസ് പ്രതികളെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കുകയൊ സ്ത്രീപീഡനാരോപണം നേരിടുന്നവരെ  പൊലീസ് അന്വേഷണത്തിൽ നിന്നുമൊഴിവാക്കി സംരക്ഷിക്കുകയൊ ചെയ്ത കക്ഷികളുടെ നേതാക്കന്മാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വധശിക്ഷ ശിക്ഷയല്ല പ്രാകൃത പ്രതികാര നടപടിയാണെന്നും അതുകൊണ്ട് നിയമവ്യവസ്ഥയിൽ അതിനു സ്ഥാനമുണ്ടാകരുതെന്നും വാദിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർക്ക് അല്പം വൈകിമാത്രമെ രക്തത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരെ പ്രതിരോധിക്കാൻ മുന്നോട്ടു വരാനായുള്ളു.

ബി.ജെ.പി. ഉൾപ്പെടെ ചില കക്ഷികൾ കടുത്ത നിയമമുണ്ടാക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുമ്പോഴാണ് ഡൽഹി സംഭവം ഉണ്ടായത്. അംഗങ്ങൾ വിഷയം ഉയർത്തുകയും ചെയ്തു. പക്ഷെ അതിനുശേഷം ബി.ജെ.പിയുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പതിവുപോലെ സഭാനടപടികൾ സ്തംഭിപ്പിച്ചു. അങ്ങനെ സഭകൾ നിശ്ചിത നിയമനിർമ്മാണ പരിപാടികൾ പൂർത്തിയാക്കാതെ പിരിഞ്ഞു. തുടർക്കഥയായിരിക്കുന്ന സഭാസ്തംഭനത്തിന്റെ ഫലമായി പാസാകാതെ കിടക്കുന്നവയിൽ പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം നൽകുന്നതിന് വ്യവസ്ത ചെയ്യുന്ന ബില്ലും ഉൾപ്പെടുന്നു. ഇതെല്ലാം ഭരണ പ്രതിപക്ഷ കക്ഷികളുടെ നിലപാടുകൾ സത്യസന്ധമാണോ എന്ന സംശയം ഉയർത്തുന്നു.

ഡൽഹിയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന അതിവേഗ കോടതി ബലാത്സംഗക്കേസ് വിചാരണ ചെയ്യാൻ സ്ഥാപിക്കപ്പെട്ട ആദ്യത്തെ പ്രത്യേക കോടതിയല്ല. സൂര്യനെല്ലി കേസ് വിചാരണ ചെയ്തതും പ്രത്യേക കോടതിയായിരുന്നു. ആ കേസിനാസ്പദമായ സംഭവങ്ങൾ നടന്നത് 1996 ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ്. പ്രത്യേക കോടതി സ്ഥാപിതമായത് 1999ൽ. കോടതി 2000ൽ വിചാരണ പൂർത്തിയാക്കി, 37 പ്രതികൾക്ക് വിവിധ കാലാവധിക്കുള്ള കഠിനശിക്ഷ നൽകി. അതിവേഗ സമീപനം അവിടെ അവസാനിച്ചു. ശിക്ഷിക്കപ്പെട്ടവരുടെ അപ്പീൽ കേട്ട ഹൈക്കോടതി 2005 ജനുവരിയിൽ 35 പേരെ വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചു. സർക്കാർ അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അടിയന്തിര പരിഗണനക്കുവേണ്ടി പരിശ്രമിച്ചില്ല. അതുകൊണ്ട് ഏഴു കൊല്ലം അത് അവിടെ കിടന്നു. ഡൽഹി സംഭവം രാജ്യത്ത് ഉയർത്തിയ വികാരം കണക്കിലെടുത്ത് ബലാത്സംഗ കേസുകളിൽ കോടതികൾ വേഗം തീർപ്പു കല്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അൽത്തമസ് കബീർ നിരീക്ഷിക്കുമ്പോൾ ഈ കേസിലെ അപ്പീൽ തന്റെ കോടതിയിൽ കിടക്കുകയാണെന്ന് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. അറിഞ്ഞപ്പോൾ ഉടൻ പരിഗണനക്കെടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

മൂന്നു കോടിയിൽ‌പരം കേസുകളാണ് പല തലങ്ങളിലുള്ള കോടതികളുടെ മുന്നിലുള്ളത്. ഇതിൽ 40 ശതമാനം ഒരു കൊല്ലത്തിലധികമായി കെട്ടിക്കിടക്കുന്നവയാണ്. ബഹുഭൂരിപക്ഷം കേസുകളും ആരുടെയെങ്കിലുമൊക്കെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നവയാണ്. അതുകൊണ്ട് ബലാത്സംഗക്കേസുകളിൽ മാത്രമല്ല എല്ലാത്തരം കേസുകളിലും വേഗം തീർപ്പുണ്ടാകേണ്ടതാണ്. ഇതിന് കോടതികളുടെ സമീപനത്തിലും നടപടിക്രമങ്ങളിലും മാറ്റമുണ്ടാകണം. നിരവധി വിധികളിലൂടെ ഭരണഘടനാശില്പികൾ വിഭാവന ചെയ്തിട്ടില്ലാത്ത വിധത്തിൽ സ്വന്തം അധികാരപരിധി വിപുലീകരിച്ച സുപ്രീം കോടതിക്ക് ഇക്കാര്യത്തിൽ മുൻകൈ എടുക്കാനുള്ള കടമയുണ്ട്.  

ഡൽഹി കൂട്ടബലാത്സംഗക്കേസ്  ഉയർത്തിയ ജനവികാരം മുതലെടുത്ത് പഴഞ്ചൻ ആശയങ്ങൾ സമൂഹത്തിന്റെമേൽ അടിച്ചേല്പിക്കാൻ പിന്തിരിപ്പൻ ശക്തികൾ മുന്നോട്ടു വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ രാഷ്ട്രീയ കക്ഷികളെ കൂടാതെ ജാതിമത നേതാക്കളുമുണ്ട്.

സ്ത്രീകൾ അടുക്കളയിൽ കഴിഞ്ഞാൽ മതിയെന്ന് ആർ.എസ്.എസ്.തലവൻ മോഹൻ ഭഗത് പറയുന്നു. ബലാത്സംഗങ്ങൾ ആധുനികവത്കരിക്കപ്പെട്ടവർ ജീവിക്കുന്ന ഇന്ത്യയുടെ പ്രശ്നമാണെന്നും ജനങ്ങൾ പരമ്പരാഗതരീതിയിൽ കഴിയുന്ന ഭാരതത്തിൽ അവ നടക്കാറില്ലെന്നും അദ്ദേഹം തട്ടിവിടുന്നു. ബസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി അക്രമികളെ പ്രതിരോധിക്കാതെ ‘സഹോദരാ രക്ഷിക്കണേ’ എന്ന് വിളിച്ചു കെഞ്ചണമായിരുന്നെന്ന് ഒരു സംന്ന്യാസി അഭിപ്രായപ്പെടുന്നു. സ്ത്രീപീഡന പ്രശ്നം പഠിക്കാൻ കേന്ദ്രം നിയോഗിച്ച ജസ്റ്റിസ് വർമ്മ കമ്മിഷനു നൽകിയ നിവേദനത്തിൽ ആൺ‌കുട്ടികളെയും പെൺ‌കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കരുതെന്ന് ജമാത്തെ ഇസ്ലാമി ആവശ്യപ്പെടുന്നു. ലൈംഗിക കുറ്റങ്ങൾക്ക് വധശിക്ഷ നൽകുക മാത്രമല്ല അത് പരസ്യമായി നടപ്പാക്കണമെന്നും കൂടി ആ സംഘടന നിർദ്ദേശിക്കുന്നു. ഈ പ്രസ്താവങ്ങൾ യുവതലമുറ നേരിടുന്ന പുതിയ വെല്ലുവിളികളുടെ സൂചനകളാണ്.

ഡൽഹി പ്രതിഷേധം സൃഷ്ടിച്ച സാഹചര്യം പ്രയോജനപ്പെടുത്തി സ്ത്രീപദവിയിൽ ഇതിനകം ഉണ്ടായിട്ടുള്ള പരിമിതമായ അഭിവൃദ്ധി ഇല്ലാതാക്കാനും ഭരണഘടന അനുശാസിക്കുന്ന ലിംഗസമത്വം നിഷേധിക്കുന്നതിനുമാണ് രണ്ട് മതവിഭാഗങ്ങളിലെയും പ്രതിലോമകാരികൾ ശ്രമിക്കുന്നത്. ഇതിനെ ചെറുത്തു തോല്പിക്കാൻ പ്രതിഷേധത്തിന്റെ മുൻ‌നിരയിലുണ്ടായിരുന്ന യുവാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ അവരുടെ സമരത്തിന്റെ ബാക്കിപത്രം വൻ‌നഷ്ടമായിരിക്കും.