Wednesday, November 25, 2015

ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയ്ക്ക് പ്രതിവിധിയല്ല

ബി.ആർ.പി. ഭാസ്കർ 
ജനയുഗം


വർഗീയത കേരളത്തിന്റെ മുഖമുദ്രയാവുകയാണോ? ഈ ചോദ്യം നാം നമ്മോടു തന്നെ ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. രണ്ട് മുന്നണികൾക്ക് ദീഘകാലമായി ആധിപത്യമുള്ള സംസ്ഥാനമാണ് നമ്മുടേത്. രണ്ടിനെയും നയിക്കുന്നത് മതനിരപേക്ഷ കക്ഷികളാണ്. എന്നാൽ ഈ മുന്നണികളുടെ തണലിൽ വർഗീയതകൾക്ക് വളരാനാകുന്നു.

എൽ.ഡി.എഫും യു.ഡി.എഫും ഏറെക്കാലം തടഞ്ഞു നിർത്തിയിരുന്ന ഭാരതീയ ജനതാ പാർട്ടിക്ക് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്താനായി. രണ്ട് മുന്നണികളും ന്യൂനപക്ഷപ്രീണനം നടത്തുന്നെന്ന ആരോപണം ഉയർത്തി ഹിന്ദുക്കളെ ആകർഷിക്കാൻ അത് നടത്തിയ ശ്രമങ്ങൾ ഇത്രകാലവും വിജയിച്ചിരുന്നില്ല. ഇപ്പോൾ അതു ഫലം കണ്ടത് ഭൂരിപക്ഷ സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാകുന്നതിന്റെ സൂചനയാണ്.

വർഗീയ കക്ഷിയെന്ന നിലയിൽ 1960ൽ കോൺഗ്രസ് കൂട്ടുമന്ത്രിസഭയിൽ സ്ഥാനം നിഷേധിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇന്ന് യു.ഡി.എഫിനെ ആട്ടാൻ കഴിവുള്ള വാലാണ്. മന്ത്രിസഭയിൽ ഉമ്മൻ ചാണ്ടി നൽകിയ നാലു സ്ഥാനങ്ങൾ കൊണ്ട് തൃപ്തിപ്പെടാതെ ലീഗ് നേതാവ് പാലക്കാട് തങ്ങൾ പരസ്യമായി ഒരു അഞ്ചാം മന്ത്ര്രിയുടെ പേരു പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സ്വന്തം സ്ഥാനം നിലനിർത്താൻ അത് അംഗീകരിക്കേണ്ടി വന്നു.

മുസ്ലിം ലീഗ് പ്രത്യക്ഷത്തിൽ തന്നെ വർഗീയ കക്ഷിയാണ്. അതിന്റെ പേരു അതിന്റെ വർഗീയസ്വഭാവം വിളംബരം ചെയ്യുന്നു. പ്രീതിയും അപ്രീതിയും കൂടാതെ തീരുമാനങ്ങൾ എടുക്കാമെന്ന പതിവ് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ലീഗ് മന്ത്രിമാരും ചുമതല ഏൽക്കുന്നത്. എന്നാൽ മുസ്ലിം താല്പര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥതരാണവർ. ചില ലീഗ് മന്ത്രിമാരുടെ നടപടികൾ ആ നിലയ്ക്ക് ആക്ഷേപം വിളിച്ചുവരുത്തിയിട്ടുമുണ്ട്.

ലീഗ് ചെയ്യുന്നതെല്ലാം വർഗീയമായി ചിത്രീകരിക്കപ്പെടുന്നെന്ന് അതിന്റെ സെക്രട്ടരി
കെ.എൻ.എ. ഖാദർ അടുത്തകാലത്ത് പരാതിപ്പെടുകയുണ്ടായി. ഒരു വർഗീയ സംഘടനയുടെ ചെയ്തികളെ മറ്റുള്ളവർ ആ വിധത്തിൽ കാണുന്നത് സ്വാഭാവികമാണെന്ന് ലീഗ് നേതാക്കൾ മനസിലാക്കണം. അവരുടെ മനസിൽ മറ്റ് പല കക്ഷികളുടെയും നേതാക്കളുടെ മനസിലുള്ളതിനേക്കാൾ ജാതിമതചിന്തയുണ്ടെന്ന അഭിപ്രായം ഈ ലേഖകനില്ല. എന്നാൽ വർഗീയ സംഘടനയുടെ ഭാഗമായതുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾ സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടും.

പലതരം അവശതകൾ അനുഭവിച്ചിരുന്ന ഒരു വിഭാഗമെന്ന നിലയിൽ കേരളത്തിലെ മുസ്ലിങ്ങൾ മതാടിസ്ഥാനത്തിൽ സംഘടിച്ചതിന് ചരിത്രപരമായ ന്യായീകരണം കണ്ടെത്താനാകും. ഇപ്പോൾ അവർ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിഭാഗമാണ്. ഗൾഫ് പ്രവാസത്തെ തുടർന്ന് അവരുടെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥ മെച്ചപ്പെട്ടിട്ടുമുണ്ട്. വർഗീയതയെ ആശ്രയിക്കാതെ പൊതുസമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ടു നീതി ഉറപ്പാക്കാനുള്ള കഴിവ് ഇപ്പോൾ അതിനുണ്ട്. ഈ സാഹചര്യത്തിൽ വർഗീയ കക്ഷിയുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന് ലീഗ് നേതാക്കൾചിന്തിക്കണം.  

ലീഗ് പ്രതിനിധാനം ചെയ്യുന്ന പ്രത്യക്ഷ വർഗീയതയേക്കാൾ അപകടകരമാണ് കേരള കോൺഗ്രസുകൾ പ്രതിനിധാനം ചെയ്യുന്ന പ്രച്ഛന്ന വർഗീയത. ലീഗിനെപ്പോലെ സാമൂഹിക അവശതകൾക്ക് പരിഹാരം കാണാനല്ല കേരള കോൺഗ്രസ് ജന്മമെടുത്തത്. മുഖ്യമന്ത്രി ആർ.ശങ്കറും ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയും തമ്മിൽ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ഗ്രൂപ്പു വഴക്കാണ് അതിന്റെ ജനനത്തിനു കാരണമായത്. ജാതിമതപരിഗണനകൾക്കപ്പുറം സ്വാതന്ത്ര്യത്തിന്റെ ആദ്യവർഷങ്ങളിൽ തിരുവിതാംകൂറിൽ വ്യാപകമായി നടന്ന ഭൂമി കയ്യേറ്റങ്ങൾ സംരക്ഷിക്കുകയെന്ന ദൌത്യവും അതിന്റെ സ്ഥാപകർക്കുണ്ടായിരുന്നു.   കേരള കോൺഗ്രസുകാർ കോൺഗ്രസ് വിട്ടുപോയശേഷവും ഈ താല്പര്യങ്ങൾ സംരക്ഷിക്കാൻ കടമപ്പെട്ടവർ ആ പാർട്ടിയിൽ അവശേഷിച്ചു എന്നത് മറ്റൊരു കാര്യം. അവരോടൊ[പം കൈകോർക്കാൻ ഒരു ഘട്ടത്തിൽ ഇടതുപക്ഷവും തയ്യാറായി..

കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായ ‘വിമോചന’ സമരം ദുർബലമായിക്കൊണ്ടിരുന്ന ജാതിമത ശക്തികൾക്ക് പുതുജീവൻ നൽകുകയുണ്ടായി. പിൽക്കാലത്ത് സി.പി.എമ്മും കോൺഗ്രസു വർഗീയ കക്ഷികൾക്ക് മന്ത്രിസഭകളിൽ സ്ഥാനം കൊടുത്തത് അവർക്ക് വളരാൻ അവസരം നൽകി. ഇന്ന് യു.ഡി.എഫ് വർഗീയതകളുടെ ഒരു വലിയ കൂടാരമാണ്. ഹ്രസ്വകാല നേട്ടങ്ങൾൾക്കായി ഇടതു മുന്നണി കാലാകാലങ്ങളിൽ സ്വീകരിച്ച നടപടികൾ വർഗീയതയെ ചെറുക്കാനുള്ള അതിന്റെ കഴിവിനെ പരിമിതപ്പെടുത്തി. ഒരുവശത്ത് അബ്ദുൾ നാസർ മ്‌അദനിയും മറുവശത്ത് കെ. രാമൻ പിള്ളയുമായിരിക്കുന്ന ഇടതുപക്ഷ നേതാവ് മതനിരപേക്ഷതയുടെ പ്രതീകമല്ല, വർഗീയപ്രീണനത്തിന്റെ പ്രതീകമാണ്.

ന്യൂനപക്ഷപ്രീണന വാദം ഫലം കണ്ടു തുടങ്ങിയ സാഹചര്യം പ്രയോജനപ്പെടുത്തി നവോത്ഥാന പാരമ്പര്യം തടഞ്ഞു നിർത്തിയിരുന്ന ഹിന്ദു വോട്ടു ബാങ്ക് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ സംഘ പരിവാർ എസ്.എൻ.ഡി.പി. യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുന്നിൽ നിർത്തിക്കൊണ്ട് ശ്രമം തുടങ്ങിയിരിക്കുകയാണ്. മന്നത്ത് പത്മനാഭനും ആർ. ശങ്കറും ഒത്തുപിടിച്ചിട്ട് നടക്കാഞ്ഞത് വെള്ളാപ്പള്ളി ഒറ്റയ്ക്ക് നടത്തുമെന്ന് കരുതുന്നത് മൌഢ്യമാണ്.

ഭൂരിപക്ഷ വർഗീയതയാണു ന്യൂനപക്ഷ വർഗീയതയ്ക്ക് പ്രതിവിധി എന്നു കരുതുന്നവരുണ്ട്. എന്നാൽ ഒരു വർഗീയതക്ക് മറ്റൊരു വർഗീയതയെ തടഞ്ഞു നിർത്താനാകില്ലെന്നതാണ് വാസ്തവം. വർഗീയതകൾ പരസ്പരം വളർത്തുകയാണ് ചെയ്യുന്നത്. ഒരു ഭൂരിപക്ഷ ജാതിമത സമൂഹമില്ലാത്ത സംസ്ഥാനമാണ് കേരളം. വിവിധ ജാതിമത സമൂഹങ്ങളുടെ താല്പര്യങ്ങൾ വ്യത്യസ്തമാണ്. ചില സമൂഹങ്ങൾ മുൻ കാലങ്ങളിൽ അനുകൂല സാഹചര്യങ്ങളുടെ സദ്ഫലം അനുഭവിച്ചവയാണ്. സ്വാഭാവികമായും ആ നില നിലനിർത്താൻ അവ ആഗ്രഹിക്കും. മറ്റ് ചില സമൂഹങ്ങൾ പ്രതികൂല സാഹചര്യങ്ങളുടെ ദുഷ്‌ഫലം അനുഭവിച്ചവയാണ്. സ്വാഭാവികമായും അത് ദൂരീകരിക്കാൻ അവ ആഗ്രഹിക്കും.

ഇത്തരം പ്രശ്നങ്ങളെ ജാതിമത ചട്ടക്കൂട്ടിൽ വീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പരിഹാരം കാണാൻ ശ്രമിക്കുകയുമാണ് വർഗീയ കക്ഷികൾ ചെയ്യുന്നത്. മതനിരപേക്ഷ കക്ഷികൾ അവയെ തുല്യനീതിയുടെ അടിസ്ഥാനത്തിൽ നോക്കിക്കാണാൻ ബാധ്യസ്ഥരാണ്. അവർ ഇക്കാര്യത്തിൽ പരാജയപ്പെടുന്നെന്ന ചിന്തയാണ് ന്യൂനപക്ഷ വർഗിയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും വളർച്ചക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് എല്ലാത്തരം വർഗീയതകളുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാൻ എല്ലാ മഹനിരപേക്ഷ കഷികളും തയ്യാറാകണം. ഇക്കാര്യത്തിൽ മുൻ‌കൈ എടുക്കാൻ കഴിയുന്നത് ഇടതുപക്ഷത്തിനു മാത്രമാണ്.  (ജനയുഗം, നവംബർ 25, 2015)

Wednesday, November 11, 2015

തദ്ദേശ തെരഞ്ഞെടുപ്പ്‌ നൽകുന്ന സൂചനകൾ

ബി ആർ പി ഭാസ്കർ
ജനയുഗം

സോളാർ കുംഭകോണം മുതൽ ബാർ കോഴ വരെ നിരന്തരം ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിന്നിട്ടും അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം വരിച്ച്‌ ഭരണത്തുടർച്ച ഉറപ്പാക്കാമെന്ന്‌ സ്വപ്നം കണ്ട ഉമ്മൻചാണ്ടിയിൽ യാഥാർത്ഥ്യബോധം ജനിപ്പിക്കാൻ പര്യാപ്തമാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി. ആ നിലയ്ക്ക്‌ ഇടതു പക്ഷത്തിന്‌ അതിൽ ആഹ്ലാദിക്കാൻ വകയുണ്ട്‌.


അതേസമയം എല്ലാം ഭദ്രമായെന്ന്‌ ആശ്വസിക്കാനുള്ള വക അതിലില്ല. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലും ആരു ഭരിക്കണമെന്ന്‌ തീരുമാനിക്കാനുള്ള കഴിവ്‌ ബിജെപി നേടിയിരിക്കുന്നു. ആ കക്ഷി വലിയ മുന്നേറ്റം നടത്തിയത്‌ യുഡിഎഫിന്റെ, കൃത്യമായി പറഞ്ഞാൽ കോൺഗ്രസിന്റെ, ചെലവിലാണെന്നതു കൊണ്ട്‌ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ആർക്കും അതിൽ സന്തോഷിക്കാനാവില്ല.


പതിറ്റാണ്ടുകളായി അധികാരം പങ്കിടുന്ന എൽഡിഎഫും യുഡിഎഫും തമ്മിൽ തുടക്കത്തിൽ വോട്ടുവിഹിതത്തിൽ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്‌ നിയമസഭയിൽ അവ തമ്മിലുള്ള വ്യത്യാസവും നന്നേ ചെറുതായിരുന്നു. എന്നാൽ പിന്നീട്‌ വോട്ടുവിഹിതത്തിലുള്ള വ്യത്യാസം വളർന്നു. അതിന്റെ ഫലമായി ജയിക്കുന്ന മുന്നണിക്ക്‌ 190 സീറ്റും തോൽക്കുന്ന മുന്നണിക്ക്‌ 40ഉം എന്ന നിലയുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിലെ വ്യത്യാസം പൊടുന്നനെ കുറയുകയും യുഡിഎഫ്‌ എൽഡിഎഫ്‌ സീറ്റുകളുടെ അനുപാതം 72:68 ആവുകയും ചെയ്തു. പല സീറ്റുകളിലും മുന്നണികൾ നേരിയ വ്യത്യാസത്തോടെയാണു ജയിക്കുകയോ തോൽക്കുകയോ ചെയ്തത്‌. ഈ രണ്ട്‌ മുന്നണികൾക്കു പുറത്തു നിന്ന്‌ ഏതെങ്കിലും കക്ഷിക്കോ സ്വതന്ത്രനോ വിജയിക്കാവുന്ന സാഹചര്യം അന്നുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അനുപാതം 70: 69: 1 ആയി മാറിയേനെ. ഒരു കക്ഷിയേയൊ വ്യക്തിയേയൊ അമിതമായി ആശ്രയിക്കേണ്ടി വന്നതിന്റെ ഫലമായി ആ കക്ഷിയോ വ്യക്തിയോ ആവശ്യപ്പെട്ടതുപോലെ പ്രവർത്തിക്കാൻ സർക്കാർ നിർബന്ധിതമായ ചരിത്രം നമുക്കുണ്ട്‌. ചില തദ്ദേശ സ്ഥാപനങ്ങളിൽ അധികാരം നേടാനും നിലനിർത്താനും ബിജെപിയേയൊ പിഡിപിയേയൊ സ്വതന്ത്രനേയൊ ഒക്കെ ആശ്രയിക്കേണ്ട ഗതികേട്‌ ഇപ്പോൾ തന്നെ മുന്നണികൾ അനുഭവിച്ചിട്ടുള്ളതാണ്‌. ബിജെപി നിയമസഭയിൽ രണ്ടോ മൂന്നോ സീറ്റുകൾ നേടിക്കൊണ്ട്‌ സംസ്ഥാനം ആരു ഭരിക്കണമെന്ന്‌ തീരുമാനിക്കാനുള്ള കഴിവ്‌ ആർജ്ജിച്ചിരിക്കുന്നു എന്നത്‌ മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർക്ക്‌ ആശങ്കയോടെ മാത്രമെ വീക്ഷിക്കാനാവൂ.


ബിജെപിയുടെ വളർച്ചയിലേക്ക്‌ നയിച്ച സാഹചര്യങ്ങൾ മതനിരപേക്ഷ കക്ഷികൾ സത്യസന്ധമായി വിലയിരുത്തിയിട്ടില്ല. നാൽപതിൽപരം കൊല്ലങ്ങളിൽ കാര്യമായ വളർച്ച ഇല്ലാതിരുന്ന ഹിന്ദുത്വചേരിക്ക്‌ ഇപ്പോൾ മുന്നേറ്റം നടത്താൻ കഴിയുന്നത്‌ കേന്ദ്രത്തിൽ അധികാരമുള്ളതു കൊണ്ടാണ്‌. ഒരു കാലത്ത്‌ രാജ്യത്തിന്‌ കേരളത്തിലെ വോട്ടർമാർ വഴികാട്ടികളായി. കോൺഗ്രസിനെ തോൽപിക്കാനാകുമെന്ന്‌ മറ്റുള്ളവർക്ക്‌ കാണിച്ചു കൊടുത്തത്‌ അവരാണ്‌. എന്നാൽ പിന്നീട്‌ അവർ അനുകർത്താക്കളായി. വടക്കുനോക്കി യന്ത്രമായി. അടിയന്തരാവസ്ഥാ സർക്കാറിനെ പിന്തുണച്ച അവർ അടുത്ത തവണ വടക്കൻ വോട്ടർമാർ ചെയ്തതുപോലെ കോൺഗ്രസിനെതിരെ വോട്ടു ചെയ്തു. അപ്പോഴേക്ക്‌ ജനതാ പരീക്ഷണത്തിൽ മടുത്ത്‌ വടക്കൻ വോട്ടർമാർ ഇന്ദിരാ ഗാന്ധിയെ തിരിച്ചുവിളിച്ചു. മോഡിയുടെ സമീപകാല പടയോട്ടം കേരളത്തിലെ ഒരു വിഭാഗം നഗരവാസികളെ ആകർഷിച്ചിട്ടുണ്ടെന്ന്‌ കരുതാൻ ന്യായമുണ്ട്‌.


എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന അഭ്യാസങ്ങൾ ബിജെപിക്ക്‌ സഹായകമാകുമെന്നും അത്‌ ഇടതുപക്ഷത്തിനു ദോഷം ചെയ്യുമെന്നുമുള്ള ധാരണ പലർക്കുമുണ്ടായിരുന്നു. എന്നാൽ ഇടതു നില മെച്ചപ്പെടുത്തുകയാണുണ്ടായത്‌. നഷ്ടം സംഭവിച്ചത്‌ യുഡിഎഫിനാണ്‌. ഇതിന്റെ അർഥം എസ്‌എൻഡിപിയുടെ കളികൾ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്നല്ല. ശ്രീനാരായണ പ്രസ്ഥാനം റാഡിക്കലൈസ്‌ ചെയ്ത ഈഴവ വിഭാഗം ഇടതുപക്ഷത്തിന്റെ വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക്‌ നിഷേധിക്കാവുന്നതല്ല. പക്ഷെ ഈഴവ സമൂഹം മൊത്തത്തിൽ ഇടതു കക്ഷികളോടൊപ്പമല്ല. എസ്‌എൻഡിപിയുടെ നേതാവായിരുന്ന ആർ ശങ്കർ കോൺഗ്രസിന്റെയും നേതാവായിരുന്നു. തിരുവിതാംകൂർ പ്രദേശത്ത്‌ ഈഴവർ ധാരാളമുള്ള പല മണ്ഡലങ്ങളിലും അദ്ദേഹം തോൽക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ കോൺഗ്രസിനു വോട്ടു ചെയ്തവരേക്കാൾ കൂടുതൽ ഈഴവർ ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്തുവെന്നാണു അതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌. കോൺഗ്രസിനൊപ്പം നിന്നിരുന്ന ഈഴവ വിഭാഗം ഇത്തവണ ബിജെപിക്ക്‌ അനുകൂലമായി വോട്ടു ചെയ്തിരിക്കണം. ഒരുപക്ഷെ വെള്ളാപ്പള്ളി നടേശൻ ബിജെപിയുമായി കൂട്ടുകൂടിയിരുന്നില്ലെങ്കിലും അവർ അങ്ങോട്ടു പോകുമായിരുന്നു. എൻഎസ്‌എസിന്റെ സമദൂര സിദ്ധാന്തവും ബിജെപിക്ക്‌ ഗുണകരമായെന്ന്‌ കരുതണം. പെരുന്നയിലെ ബിജെപി വിജയം അതല്ലേ സൂചിപ്പിക്കുന്നത്‌.


ഭാഗികമായെങ്കിലും ബിജെപിക്ക്‌ അനുകൂലമായി നായീരീഴവ വോട്ടുകളുടെ ധ്രുവീകരണം നടന്നിട്ടുണ്ട്‌. ഇതിന്റെ ഒരു കാരണം യുഡിഎഫ്‌ അടിസ്ഥാനപരമായി മുസ്ലിം ക്രൈസ്തവ വർഗീയതയുടെ സ്വാധീനത്തിലാണെന്ന വിശ്വാസമാണ്‌. ഇത്‌ അപകടകരമായ സാഹചര്യമാണ്‌. (ജനയുഗം, നവംബർ 11, 2015.