Thursday, December 30, 2010

സംശുദ്ധരുടെ കീഴിൽ പെരുകിയ അഴിമതി

ബി.ആർ.പി. ഭാസ്കർ

അഴിമതി ആഗോളപ്രതിഭാസമാണെന്ന ഇന്ദിരാ ഗാന്ധിയുടെ പ്രസ്താവം ശരിയാണെന്ന് കാണാൻ പ്രയാസമില്ല. ട്രാൻസ്പാരൻസി ഇന്റർനാഷനൽ (ടിഐ) എന്ന അന്താരാഷ്ട്ര സംഘടന കുറച്ചു കാലമായി ലോകവ്യാപകമായി പഠനം നടത്തി അഴിമതി അഭിവീക്ഷണ സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. സമ്പൂർണ്ണ അഴിമതിക്ക് പൂജ്യവും സമ്പൂർണ്ണ സംശുദ്ധിക്ക് പത്തും എന്ന അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ സ്ഥാനം നിർണ്ണയിക്കുന്നത്. ഇക്കൊല്ലത്തെ ടിഐ പഠനത്തിൽ 178 രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നു. അതിൽ ആർക്കും തന്നെ പത്ത് പോയിന്റുകൾ കിട്ടിയില്ല. അതായത് കുറഞ്ഞ തോതിലെങ്കിലും അഴിമതിയില്ലാത്ത ഒരു രാജ്യവുമില്ല. ഡെൻ‌മാർക്ക്, ന്യൂ സീലണ്ട്, സിം‌ഗപ്പൂർ എന്നിവയാണ് അഴിമതി ഏറ്റവും കുറവായ രാജ്യങ്ങളായി ടിഐ കണ്ടെത്തിയത്. ഓരോന്നിനും കിട്ടിയത് 9.3 പോയ്ന്റുകൾ. അഫ്ഗാനിസ്ഥാൻ, മ്യാന്മാർ, സൊമാലിയ എന്നിവയാണ് അഴിമതി ഏറ്റവും കൂടുതലുള്ളവ. അവയിൽ ഓരോന്നിനും കിട്ടിയത് 1.1 പോയ്ന്റ് മാത്രം. അൽബേനിയ, ജമൈക്ക, ലൈബീരിയ എന്നിവയോടൊപ്പം പട്ടികയുടെ ഒത്ത നടുക്കാണ് ഇന്ത്യ -- 86ആം സ്ഥാനത്ത്. ലോകത്തെ പകുതി രാജ്യങ്ങളിലെ അവസ്ഥ ഇവിടത്തേക്കാൾ മോശമാണെന്നതിനെ ആശ്വാസത്തിന് ഇടം നൽകുന്ന വസ്തുതയായി കാണാനാവില്ല.

ടിഐയിടെ ഇന്ത്യാ ഘടകം ഏതാനും കൊല്ലം മുമ്പ് രാജ്യത്തെ സംസ്ഥാനങ്ങളിലെ അഴിമതിയുടെ തോത് അളക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി. കേരളമാണ് അഴിമതി ഏറ്റവും കുറവായ സംസ്ഥാനമെന്നാണ് അത് കണ്ടെത്തിയത്. പഠനം നടത്തുന്നതിന് അവലംബിച്ച രീതി ശരിയായിരുന്നില്ലെന്ന് ടിഐ കേരള ശാഖയുടെ സെക്രട്ടറി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ദേശീയനേതൃത്വം അത് അവഗണിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം സ്ഥാനം ഉപേക്ഷിച്ചു. അതോടെ സംസ്ഥാന ശാഖയുടെ പ്രവർത്തനവും നിലച്ചു. സംസ്ഥാനങ്ങളെ മൊത്തത്തിൽ വിലയിരുത്തുമ്പോൾ ഏതെങ്കിലുമൊന്ന് ഒന്നാം സ്ഥാനത്ത് വരണമല്ലൊ. പഠനത്തിൽ കണ്ടതുപോലെ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെങ്കിൽ തന്നെ പെരുകിക്കൊണ്ടിരിക്കുന്ന അഴിമതിക്ക് അത് ന്യായീകരണമാകുന്നില്ല. നേരത്തെ ടിഐയുടെ കേരള ശാഖ തിരുവനന്തപുരത്ത് ഒരു സർവേ നടത്തിയിരുന്നു. മുൻ‌കൂട്ടി നിശ്ചയിക്കാതെ ‘റാൻഡം സാമ്പിൾ’ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ആളുകൾക്ക് 25 സർക്കാർ ആപ്പീസുകളുടെ ലിസ്റ്റ് നൽകിയിട്ട്, അഴിമതിരഹിതമെങ്കിൽ പൂജ്യം, സമ്പൂർണ്ണ അഴിമതിയെങ്കിൽ10 എന്ന ക്കണക്കിൽ, അവയ്ക്ക് മാർക്ക് ഇടാൻ ആവശ്യപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപസ്ജം പേരും എക്സൈസ്, പൊലീസ്, റോഡ് ട്രാൻസ്പോർട്ട് വകുപ്പുകൾക്ക് 10 നൽകിയതിന്റെ ഫലമായി ശരാശരി എട്ടിലധികം മാർക്കോടെ അവ അഴിമതി പട്ടികയുടെ മുകളിൽ സ്ഥാനം നേടി. പൊതുമരാമത്ത് വകുപ്പ് അവയുടെ തൊട്ടു പിന്നിലുണ്ടായിരുന്നു. സർവേ ഫലമടങ്ങിയ റിപ്പോർട്ട് അന്ന് ഗവർണറായിരുന്ന എസ്.എസ്. കാങ് പ്രകാശനം ചെയ്തു. ടിഐ ഭാരവാഹികൾ റിപ്പോർട്ടിന്റെ ഒരു കോപ്പി മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്ക് നൽകി. അദ്ദേഹം ഒരു കോപ്പി കൂടി ആവശ്യപ്പെട്ടു. അതും കൊടുത്തു. പക്ഷെ അദ്ദേഹമൊ പിൻ‌ഗാമികളൊ അതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല.

കഴിഞ്ഞ 53 കൊല്ലക്കാലത്ത് കേരളത്തിൽ ഭരണത്തിന് നേതൃത്വം നൽകിയവരിൽ ഏറെയും ആന്റണിയെപ്പോലെ സത്യസന്ധതക്ക് പുകഴ്‌പെറ്റവരായിരുന്നു. പക്ഷെ ഈ കാലയളവിൽ അഴിമതി വർദ്ധിക്കുകയാണുണ്ടായത്. സ്വന്തം സംശുദ്ധി കാത്തു സൂക്ഷിക്കാനല്ലാതെ ഭരണം സംശുദ്ധമാണെന്ന് ഉറപ്പു വരുത്താൻ അവരാരും ശ്രമിച്ചില്ല. ഫലമുണ്ടാവില്ലെന്ന തിരിച്ചറിവായിരിക്കാം കാരണം. നോക്കുകൂലി പിടിച്ചുപറിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചിട്ട് രണ്ടുമൂന്ന് കൊല്ലമായല്ലൊ. പക്ഷെ അത് ഇപ്പോഴും തുടരുകയാണ്. പോലീസുകാർ പോലും നോക്കുകൂലി കൊടുക്കാൻ നിർബന്ധിതരാകുന്നു. അഴിമതി ഭൂതത്തെയും നോക്കുകൂലി ഭൂതത്തെയുമൊക്കെ എളുപ്പം കുപ്പിയിലാക്കാനാവില്ല. അതിനായി ശ്രമിക്കാൻ ആർജ്ജവമുള്ള ഒരു നേതാവ് ഇനിയും പിറക്കേണ്ടിയിരിക്കുന്നു.

അഴിമതി സാർവത്രികമാണെങ്കിലും ഇവിടെ നിലനിൽക്കുന്ന തരത്തിലുള്ള അഴിമതി ലോകത്ത് അപൂർവ്വമാണ്. മിക്ക രാജ്യങ്ങളിലും എന്തെങ്കിലും ആനുകൂല്യം നേടാനാണ് കൈക്കൂലി കൊടുക്കേണ്ടി വരുന്നത്. കരാർ നേടാൻ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നയാൾ അത് ചെയ്യുന്നത് തുല്യയോഗ്യതയുള്ള മറ്റുള്ളവരെ അവഗണിച്ച് തനിക്ക് അത് നൽകാനാണ്. ആ കൈമടക്കിനെ അയാൾ ബിസിനസിനു വേണ്ടിയുള്ള നിക്ഷേപമായാകും കരുതുക. ഇവിടെ ആനുകൂല്യങ്ങൾക്കുവേണ്ടി മാത്രമല്ല കൈക്കൂലി കൊടുക്കേണ്ടത്. ജനനമരണ സർട്ടിഫിക്കറ്റുകൾക്കും ജാതി-വരുമാന സർട്ടിഫിക്കറ്റുകൾക്കുമായി ആപ്പീസുകൾ കേറിയിറങ്ങുന്നവർ ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുക്കുന്നത് ജോലിയുടെ ഭാഗമായി ചെയ്യാൻ ബാധ്യതയുള്ള കാര്യം ചെയ്യുന്നതിനാണ്. ഏതെങ്കിലും ആവശ്യത്തിനായാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതെന്നും വൈകിയാൽ ആവശ്യം നടക്കില്ലെന്നും അറിഞ്ഞുകൊണ്ട് ജനങ്ങളുടെ നിസ്സഹായത ചൂഷണം ചെയ്യുകയാണ് അവർ ചെയ്യുന്നത്. നീച മനസുകൾക്കു മാത്രമെ അങ്ങനെ ചെയ്യാനാകൂ. സർട്ടിഫിക്കറ്റുകളിൽ വ്യാജവിവരം ചേർക്കാനാണെങ്കിൽ കൂടുതൽ പണം കൊടുക്കേണ്ടി വരും. കാരണം അതൊരു ആനുകൂല്യമാണ്.

ചില സർക്കാർ വകുപ്പുകൾക്ക് കോഴയുടെ നീണ്ട പാരമ്പര്യമുണ്ട്. ‘കയറി’ൽ തകഴി നൽകുന്ന വിവരണം ചരിത്രസത്യമാണെങ്കിൽ ഭൂമി സംബന്ധിച്ച ഏർപ്പാടുകളിൽ നൂറ്റാണ്ടുകളായി അഴിമതി നിലനിൽക്കുന്നുണ്ട്. കർണ്ണാടകത്തിൽ ഭൂമി ഇടപാടുകളുടെ രജിസ്‌ട്രേഷൻ കമ്പ്യൂട്ടർവത്കരിച്ചശേഷം അഴിമതി കുറഞ്ഞപ്പോൾ കേരളത്തിൽ കമ്പൂട്ടർവത്കരണത്തിനുശേഷം അഴിമതി കൂടി. ഇവിടെ ഇടപാടുകാർ കമ്പൂട്ടറിനും കോഴ കൊടുക്കേണ്ടി വരുന്നു! അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിൽ പലപ്പോഴും ഇടനിലക്കാരുണ്ടാകും. രജിസ്റ്റർ കച്ചേരികളിൽ ആധാരമെഴുത്തുകാരും കീഴ്‌കോടതികളിൽ വക്കീലന്മാരും ഇടനിലക്കാരായി പ്രവർത്തിക്കാറുണ്ട്. ആർ.ടി.ഓ. ആപ്പീസുകളിലും മറ്റും ഫ്രീലാൻസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരെ കാണാം. സംവിധാനത്തിന്റെ തലപ്പത്തുള്ളവർ ഇടനിലക്കാരുടെ പ്രവർത്തനം തടയാൻ ശ്രമിക്കാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ചിലർ പങ്ക് പറ്റുന്നവരാകയാൽ ശ്രമിക്കുന്നില്ല. മറ്റുള്ളവർ പങ്ക് പറ്റുന്നവരുടെ ശത്രുത നേടാൻ തയ്യാറല്ലാത്തതുകൊണ്ട് കണ്ണടയ്ക്കുന്നു. രണ്ടാമത്തെ നമുക്ക് സംശുദ്ധരായ മുഖ്യമന്ത്രിമാരോടൊപ്പം നിർത്താം.

അടുത്ത കാലത്ത് ഒരു മന്ത്രി റോഡിലെ കുഴികളുടെ എണ്ണം കണക്കാക്കുകയുണ്ടായി. കുഴികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലെയും പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുടെ തോത് നിർണ്ണയിക്കാൻ കഴിയും. ഭരണകർത്താക്കൾക്ക് ഇപ്പോൽ തന്നെ ഓരോ വകുപ്പിലെയും അഴിമതിയുടെ തോതിനെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. അവർ അതിന്റെ അടിസ്ഥാനത്തിൽ അഴിമതിക്കാർ നൽകേണ്ട സംഭാവന നിശ്ചയിക്കാറുമുണ്ട്. പണത്തിന് അഴിമതിക്കാരെ ആശ്രയിക്കുന്ന ഭരണാധികാരികൾക്ക് എങ്ങനെയാണ് അഴിമതിക്കെതിരെ നടപടിയെടുക്കാനാവുക?

സർക്കാർ ജീവനക്കാർക്ക് ശക്തമായ സംഘടനകളുണ്ട്. അവയുടെ ആദ്യകാല പ്രവർത്തകർ ആദർശധീരരായിരുന്നു. അവയുടെ ഇന്നത്തെ നേതാക്കളിൽ എത്ര പേരെ ആ ഗണത്തിൽ പെടുത്താനാവും? ആദർശങ്ങളാണ് നയിക്കുന്നതെങ്കിൽ അഴിമതിയുടെ വളർച്ച തടയാനെങ്കിലും അവർ ശ്രമിക്കുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. വകുപ്പ് മേധാവികളെപ്പോലെ സംഘടനാ നേതാക്കൾക്കും ചുറ്റും നടക്കുന്ന അഴിമതിയെക്കുറിച്ച് വിവരമുണ്ട്. പക്ഷെ കണ്ടില്ലെന്ന് നടിക്കാൻ അവർ നിർബന്ധിതരാകുന്നു. ഇപ്പോൾ പുറത്തു വന്നിട്ടുള്ള നിയമന കുംഭകോണത്തിന്റെ കാര്യത്തിലെന്നപോലെ, അഴിമതിക്കഥ ചർച്ചാവിഷയമാകുമ്പോൾ അച്ചടക്ക നടപടിയെടുത്ത് അവർ മുഖം രക്ഷിക്കുന്നു. അവരെയെല്ലാം മുഖ്യമന്ത്രിമാർക്കും വകുപ്പു തലവന്മാർക്കുമൊപ്പം സംശുദ്ധരുടെ നിരയിൽ നിർത്താനാകില്ല. കാരണം അഴിമതിക്ക് പേരുകേട്ടവരും ഇപ്പോൾ സംഘടനകളുടെ നേതൃതലങ്ങളിലുണ്ടെന്ന് പറയപ്പെടുന്നു.

കേരള സർവകലാശാലയിലും റവന്യു വകുപ്പിലും നടന്ന നിയമനക്രമക്കേടുകളെ സംബന്ധിച്ചു പുറത്തു വന്നിട്ടുള്ള വിവരങ്ങൾ രാഷ്ട്രീയ കക്ഷികളും സംഘടനകളും നിർദ്ദോഷികളല്ലെന്ന സൂചനയാണ് നൽകുന്നത്. ചിലർ കോഴ കൊടുത്തും മറ്റ് ചിലർ കക്ഷി ബന്ധം പ്രയോജനപ്പെടുത്തിയുമാണ് ജോലി തരപ്പെടുത്തിയത്. രണ്ടും അഴിമതി തന്നെ. ഓരോ ക്രമവിരുദ്ധമായ നിയമനവും മറ്റാർക്കോ ലഭിക്കേണ്ടിയിരുന്ന ജോലി നഷ്ടപ്പെടുത്തുകയായിരുന്നു. ആ നിലയ്ക്ക് ഈ അഴിമതികൾ മനുഷ്യാവകാശ ലംഘനങ്ങളുമാണ്.

കോഴ കൊടുത്ത് പ്രവേശനം നേടിയ വിദ്യാർത്ഥി പാസായശേഷം കോഴ കൊടുത്ത് ജോലി നേടുകയും സ്ത്രീധനരൂപത്തിൽ കോഴ വാങ്ങി ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. പിന്നീട് അയാൾ മക്കൾക്ക് പ്രവേശനം നേടാനും സ്ത്രീധനം കൊടുക്കാനുമുള്ള പണം സ്വരൂപിക്കാൻ തുടങ്ങുന്നു. അതിനാവശ്യമായ രാഷ്ട്രീയ സാമുദായിക സംഘടനാ ബന്ധങ്ങളും അയാൾ സ്ഥാപിക്കുന്നു. അയാളെ ഈ ചങ്ങലക്കുരുക്കിൽ നിന്ന് പുറത്തുകൊണ്ടു വരാൻ വലിയ മാറ്റങ്ങൾ ആവശ്യമാണ്. അതിന് മുൻ‌കൈയെടുക്കാൻ കെല്പുള്ള നേതൃത്വത്തിന്റെ അഭാവമാണ് നാം നേരിടുന്ന ഒരു പ്രശ്നം. അഴിമതിക്കാർ പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നുമുള്ള സന്ദേശം നൽകാൻ ഭരണാധികാരികൾക്ക് കഴിഞ്ഞാൽ മാറ്റം പ്രതീക്ഷിക്കാം. വേണമെങ്കിൽ ഫയലുകൾ മുക്കിയും അഴിമതിക്കാരെ സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇന്ന് പ്രചരിക്കുന്നത്.

കേരളത്തിൽ അഴിമതി വ്യാപകമാകാൻ തുടങ്ങിയത് മുന്നണി സമ്പ്രദായം ചില ചെറിയ കക്ഷികൾക്ക് അധികാരത്തിലേറാൻ അവസരമുണ്ടാക്കിയപ്പോഴാണ്. അവ ഉദ്യോഗസ്ഥ സ്ഥലംമാറ്റം പണമുണ്ടാക്കാനുള്ള മാർഗ്ഗമാക്കി മാറ്റി. വലിയ കക്ഷികൾ ചില വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരെ പിരിവിന് ഉപയോഗിച്ചുകൊണ്ട് അഴിമതി വളർത്തി. ഭാരിച്ച തെരഞ്ഞെടുപ്പ് ചെലവാണ് രാഷ്ട്രീയകക്ഷികളെ അഴിമതിയുടെ പ്രോത്സാഹകരാക്കിയത്. പണം നൽകുന്നവരെ പണമുണ്ടാക്കാൻ സഹായിക്കാനുള്ള ചുമതലയും പാർട്ടികൾക്കുണ്ടാകുന്നു. പാർട്ടിക്കുവേണ്ടി സമയം ചെലവഴിക്കുന്നവർക്ക് ജീവിക്കാനുള്ള പണം പാർട്ടി നൽകണം. അല്ലെങ്കിൽ പണമുണ്ടാക്കാനുള്ള അവസരം നൽകണം. പാർട്ടിയാണ് പണം നൽകുന്നതെങ്കിൽ അതിനാവശ്യമായ പണം അതുണ്ടാക്കണം. ഒരു മദ്യവ്യവസായിയുടെ മാസപ്പടി വിവരം പുറത്തായപ്പോൾ പാർട്ടിക്കുവേണ്ടി പിരിവു നടത്തുന്നവർ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടിയും പണം വാങ്ങുന്നതായി വെളിപ്പെടുകയുണ്ടായി. അതിന്റെ പേരിൽ ലഘുവായ ശിക്ഷാ നടപടിയേ ഉണ്ടായുള്ളു. അഴിമതിയെ ഗുരുതരമായ കുറ്റമായി കാണക്കാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടികൾ എന്നതാണ് വാസ്തവം. (ജനശക്തി വാർഷികപ്പതിപ്പ്)

തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കാനായാൽ പാർട്ടികൾക്ക് ഇന്നത്തെ തോതിൽ പണമുണ്ടാക്കേണ്ടി വരില്ല. പക്ഷെ വ്യക്തികളുടെ മോഹം അപ്പോഴും നിലനിൽക്കും. വിപ്ലവത്തിന്റെ ആവേശം കത്തിനിന്ന കാലത്ത് പരിപ്പുവട കൊണ്ട് തൃപ്തിപ്പെടുന്ന സന്നദ്ധഭടന്മാരെ കിട്ടുമായിരുന്നു. അധികാരത്തിന്റെ ഭാഗമായ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ തയ്യാറാകുന്നവർ ബിരിയാണി പ്രതീക്ഷിക്കും. സി.പി. എം. നല്ല വേതനത്തോടെ സ്ഥിരം പ്രവർത്തകരെ നിയമിക്കാൻ പോകുന്നതായി വാർത്തയുണ്ട്. പരക്കെ അറിയപ്പെടുന്ന അഴിമതിവീരന്മാരിൽ നല്ല സേവനവേതന വ്യവസ്ഥകളുള്ള ഉദ്യോസ്ഥന്മാരുമുണ്ടെന്ന് ഓർക്കുമ്പോൾ ഈ നടപടി ഉദ്ദേശിക്കുന്ന ഗുണം ചെയ്യുമോയെന്ന് സംശയിക്കണം.

Wednesday, December 22, 2010

ചുവരെഴുത്തുകൾ മാറ്റുന്ന ലോകം

ബി.ആർ.പി. ഭാസ്കർ

ഇന്റർനെറ്റ് സാമൂഹ്യ ചങ്ങലകൾ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ലോകമൊട്ടാകെയുള്ള 689 കോടിയോളം ജനങ്ങളിൽ 50 കോടിയിലധികം പേർ ഫേസ്ബുക്ക് എന്ന ചങ്ങലയിൽ ഇതിനകം അണിചേർന്നിരിക്കുന്നു. ഏഴു കൊല്ലം മുമ്പ് മാത്രം അത് പ്രവർത്തനം തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ സംഘടിത പ്രസ്ഥാനമായ കത്തോലിക്കാ സഭ ഇരുപത് നൂറ്റാണ്ടെടുത്താണ് 117 കോടി അംഗങ്ങളുള്ള ഒന്നായി വളർന്നത്. പുതിയ തലമുറ അത്യുത്സാഹത്തോടെ ആധുനിക സാങ്കേതികവിദ്യ തുറന്നുകൊടുത്ത പാതയിലൂടെ നീങ്ങാൻ തയ്യാറായതാണ് ഫേസ്ബുക്കിന്റെ അഭൂതപൂർവമായ വളർച്ച സാധ്യമാക്കിയത്. ധാരാളം മുതിർന്നവരും അവരോടൊപ്പം കൂടി.

സാങ്കേതികവിദ്യ മാറ്റത്തിന്റെ വേഗത കൂട്ടുന്നതായി സമൂഹ്യശാസ്ത്രജ്ഞനായ ആൽ‌വിൻ ടോഫ്ലർ 1971ൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമുള്ള നാലു പതിറ്റാണ്ടു കാലത്ത് കമ്പ്യൂട്ടറിന്റെ ഉപയോഗത്തിലുണ്ടായ വളർച്ചയുടെ ഫലമായി വേഗത പിന്നെയും എത്രയോ മടങ്ങ് കൂടി. ടൈപ്‌റൈറ്റർ പോലെ മേശപ്പുറത്ത് വെയ്ക്കാവുന്ന പേഴ്സണൽ കമ്പ്യൂട്ടർ 1970കളിൽ പ്രത്യക്ഷപ്പെട്ടു. പാശ്ചാത്യരാജ്യങ്ങളൽ അത് പെട്ടെന്ന് പ്രചരിച്ചു. ഇന്ത്യയിൽ കടുത്ത ഇറക്കുമതി നിയന്ത്രണവും ഉയർന്ന ഇറക്കുമതി ചുങ്കവും തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെട്ട യൂണിയനുകളുടെ എതിർപ്പും അതിന്റെ വഴി തടഞ്ഞു. നരസിംഹറാവു സർക്കാർ തൊണ്ണൂറുകളുടെ ആദ്യം സാമ്പത്തിക ഉദാരവത്കരണം ആരംഭിച്ചശേഷമാണ് തടസങ്ങൾ നീങ്ങിയത്.

അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് 2004 ഫെബ്രുവരി നാലിന് ഫേസ്ബുക്ക് പ്രവർത്തനം ആരംഭിക്കുമ്പോൾ അതിന്റെ സ്ഥാപകനായ മാർക്ക് എലിയട്ട് സക്കർബർഗിന് 20 വയസ് പോലുമുണ്ടായിരുന്നില്ല. ഹാർവാർഡിലെ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയെന്ന നിലയിലാണ് ആ വിദ്യാർത്ഥി അതിനെ വിഭാവന ചെയ്തത്. തന്നോടൊപ്പം ഹോസ്റ്റൽ‌മുറി പങ്കിട്ടിരുന്ന ഡസ്റ്റിൻ മോസ്‌കോവിറ്റ്സിന്റെ സഹായത്തോടെ പിന്നീട് സ്റ്റാൻഫോർഡ്, കൊളംബിയ, യേൽ, കോർണൽ തുടങ്ങിയ മറ്റ് പ്രമുഖ സർവ്വകലാശാലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കപ്പെട്ടു. അപ്പോഴും അത് വിദ്യാർത്ഥികളുടെ സൌഹൃദവേദി മാത്രമായിരുന്നു. സംരംഭം അതിവേഗം വളരുന്നത് കണ്ടപ്പോൾ ആ യുവാക്കൾ കാലിഫോർണിയയിൽ ചെറിയ കെട്ടിടം വാടകയ്‌ക്കെടുത്ത് പ്രവർത്തനം അങ്ങോട്ട് മാറ്റി. ചില വലിയ കമ്പനികൾ ഫേസ്‌ബുക്കിന്റെ സാധ്യതകൾ മനസിലാക്കി അത് വാങ്ങാൻ താല്പര്യം കാട്ടി. എന്നാൽ സ്വതന്ത്രമായ അഭിപ്രായപ്രകടനം സാധ്യമാക്കുന്ന വിശാലമായ തുറന്നവേദി എന്ന ആശയം സക്കർബർഗിന്റെ മനസിൽ അതിനകം ഉറച്ചുകഴിഞ്ഞിരുന്നു. വാങ്ങാൻ വരുന്നവരുടെ സമീപനം അതാകില്ലെന്നതുകൊണ്ട് വിൽക്കാൻ അവർ വിസമ്മതിച്ചു. പീറ്റർ തീയെൽ എന്നൊരാൾ മുതൽമുടക്കാൻ തയ്യാറായി മുന്നോട്ടു വന്നപ്പോൾ അദ്ദേഹത്തെ പങ്കാളിയാക്കികൊണ്ട് പ്രവർത്തനം വികസിപ്പിച്ചു. ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം കൂടിയതിനൊത്ത് പരസ്യക്കാരുടെ താല്പര്യവും കൂടി. സക്കർബർഗ് ചെറുപ്രായത്തിൽ കോടീശ്വരനായി.

പഴയ സുഹൃത്തുക്കളുമായി ബന്ധം പുന:സ്ഥാപിക്കാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും അവരുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടാനും ഫേസ്ബുക്ക് അവസരം നൽകുന്നതുകൊണ്ടാണ് അത് എല്ലാ പ്രായക്കാരുടെയും വേദിയായത്. എന്നാൽ യുവത്വതിന്റെ ആഘോഷവേദിയെന്ന സ്വഭാവം ഇന്നും അത് ഏറെക്കുറെ നിലനിർത്തുന്നു. തത്വത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളിൽ ആരുമായും ഒരാൾക്ക് സുഹൃദ്ബന്ധം സ്ഥാപിക്കാവുന്നതാണ്. എന്നാൽ ഒരാൾക്ക് 5,000ൽ കൂടുതൽ സുഹൃത്തുക്കളെ അതനുവദിക്കുന്നില്ല. ഫേസ്‌ബുക്കിലൂടെ ഓരോരുത്തർക്കും അവരെ സംബന്ധിക്കുന്ന വിവരങ്ങൾ സുഹൃത്തുക്കളെ അറിയിക്കുന്നു. ഫേസ്ബുക്ക് ചുവരിൽ ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായപ്രകടനം നടത്താവുന്നതാണ്. സുഹൃത്തുക്കൾക്ക് അതിനോട് പ്രതികരിക്കാവുന്നതുമാണ്. സ്വന്തം ചുവരിൽ മാത്രമല്ല സുഹൃത്തുക്കളുടെ ചുവരിലും എഴുതാനാവും. അഭിപ്രായം പറയാൻ അവസരം നൽകുന്നുവെന്നത് ഫേസ്ബുക്കിന് വൻപ്രചാരം നേടിക്കൊടുത്തിട്ടുണ്ട്. ഒരുപക്ഷെ ബഹുഭൂരിപക്ഷം പേർക്കും സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്നത് ഇതുപോലുള്ള ഇന്റർനെറ്റ് വേദികളിൽ മാത്രമാണ്. വ്യവസ്ഥാപിത മാധ്യമങ്ങളിലെപ്പോലെ അവിടെ പടിപ്പുര കാവൽക്കാരില്ല്. വിഷയമൊ ഭാഷയൊ അനുചിതമാണെന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ മാത്രമെ അതിന്റെ നടത്തിപ്പുകാർ ഇടപെട്ടു തടസം സൃഷ്ടിക്കുകയുള്ളു. സ്ഥാപിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ബന്ധം വിച്ഛേദിക്കാനാവും. രണ്ടാൾക്കും സമ്മതമാണെങ്കിലെ ഫേസ്ബുക്കിൽ സുഹൃദ്ബന്ധം സ്ഥാപിക്കാനാവൂ. ബന്ധം വേർപെടുത്താൻ അതിലൊരാൾ വിചാരിച്ചാൽ മതി. ഈയിടെ ഒരു മലയാളി സുഹൃത്ത് സ്ത്രീകളെ കുറിച്ച് ഒരു ചീത്ത പരാമർശം നടത്തി. ഒരു യുവതി പ്രതിഷേധസൂചകമായി ആ ആളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും അങ്ങനെ ചെയ്യാൻ മറ്റ് സ്ത്രീകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ആ പരാമർശം പ്രതിഷേധാർഹമാണെന്ന് കണ്ട് ചില പുരുഷന്മാരും ആ സുഹൃത്തിനെ ഒഴിവാക്കാൻ തയ്യാറായി.

ഗൂഗിളിന്റെ ഓർക്കുട്ട് കൂട്ടായ്മയുമായി മത്സരിച്ചാണ് ഫേസ്ബുക്ക് വളർന്നത്. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ഏറ്റവും അധികമുള്ള അമേരിക്കക്കാർക്ക് ആറ് കൊല്ലം മുമ്പ് ഓർക്കുട്ടിനോടായിരുന്നു കൂടുതൽ പ്രിയം അന്ന് അതിലെ പകുതിയിലേറെ അംഗങ്ങൾ അമേരിക്കക്കാരായിരുന്നു. ഇന്ന് ഓർക്കുട്ടിൽ കൂടുതലും ബ്രസീൽകാരും (48 ശതമാനം) ഇന്ത്യാക്കാരും (39 ശതമാനം) ആണ്. അമേരിക്കക്കാർ രണ്ട് ശതമാനം മാത്രമാണ്. ഫേസ്ബുക്കിൽ അടിയ്ക്കടിയുണ്ടാകുന്ന പരിഷ്കാരങ്ങൾ പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും പ്രയോഗികമാക്കാനുമുള്ള സക്കർബർഗിന്റെയും കൂട്ടാളികളുടെയും കഴിവിന് തെളിവാണ്. സമൂഹിക തലത്തിൽ ഉപയോഗിക്കാവുന്ന പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിക്കാൻ കമ്പ്യൂട്ടർ പ്രോഗ്രാമർമാർക്ക് 2007ൽ നൽകിയ അവസരം വൻ‌കുതിപ്പിന് വഴി തെളിച്ചു. ലക്ഷോപലക്ഷം പേർ ഉപയോഗിക്കുന്ന നിരവധി പ്രോഗ്രാമുകൾ ഇപ്പോൾ ഫേസ്ബുക്ക് ആപ്ലിക്കേഷൻസിന്റെ ഭാഗമായുണ്ട്. പരസ്യത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കമ്പനി പുരോഗമിക്കുന്നത്.

നൂറു കോടതിയിലധികം ജനങ്ങളുള്ള ഇന്ത്യയിൽ ഏഴു ശതമാനം പേർക്കു മാത്രമാണ് ഇന്റർനെറ്റ് സംവിധാനമുള്ളത്. അടുത്ത അഞ്ചു വർഷത്തിൽ ഇത് 19 ശതമാനമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഒരു കോടിയിലധികം ഇന്ത്യാക്കാർ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി കഴിഞ്ഞ ജൂലൈയിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു. എണ്ണം വർദ്ധിപ്പിക്കാനുള്ള സാധ്യത മുൻ‌കൂട്ടി കണ്ടുകൊണ്ട് അത് ഇന്ത്യയിൽ ആപ്പീസ് തുടങ്ങിയിട്ടുമുണ്ട്. ഫേസ്ബുക്ക് ഇപ്പോൾ വ്യക്തിതലബന്ധം വിട്ട് കൂട്ടായ്മകൾക്ക് ജന്മം നൽകിക്കൊണ്ടിരിക്കുകയാണ്. നിരവധി മലയാളി ഗ്രൂപ്പുകൽ ഇതിനകം ഉണ്ടായിട്ടുണ്ട്. മലയാള നാട് എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് ലോകമെമ്പാടുമുള്ള മലയാളികളുടെ പൊതുവേദിയായി വികസിച്ചിട്ടുണ്ട്. ഇപ്പോൾ ഫേസ്ബുക്ക് ഇന്റർനെറ്റിനു പുറത്തും വളരുകയാണ്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ചെന്നൈ നിവാസികൾ അടുത്ത കാലത്ത് ഒന്നിച്ചുകൂടുകയുണ്ടായി. ഏതാനും ദിവസം മുമ്പ് ദുബായിലെ മലയാളികൾ മുൻ‌കൈ എടുത്ത് ഒരു ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ ലണ്ടനിൽ നിന്ന് ഒരു മലയാളി അതിൽ പങ്കെടുക്കാനെത്തി.

സാമൂഹ്യ മേഖലയിലെ മറ്റൊരു വിജയകഥയായ ട്വിറ്റർ 2006ലാണ് പിറന്നത്. ഒരു പൊതു ഇടത്തിൽ 140 അക്ഷരങ്ങളിൽ കൂടാതെ എഴുതാൻ അത് അവസരം നൽകുന്നു. ഒരാൾ എഴുതുന്നത് വായിക്കാ‍ൻ മറ്റൊരാൾക്ക് താല്പര്യമുണ്ടെങ്കിൽ ആ വ്യക്തിയെ ‘പിന്തുടരാ’വുന്നതാണ്. ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് രാഷ്ട്രീയത്തിൽ ഏറെക്കുറെ പുതുമുഖമായിരുന്ന ബാരക്ക് ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പിനാവശ്യമായ പണം സ്വരൂപിച്ചതും വിജയിക്കാനാവശ്യമായ പിന്തുണ നേടിയതും. ട്വിട്ടറിൽ 60 ലക്ഷത്തിലധികം പേർ ഇപ്പോൾ അദ്ദേഹത്തെ പിന്തുടരുന്നു. ഏഴ് ലക്ഷത്തിലധികം പേരെ അദ്ദേഹവും പിന്തുടരുന്നു. തിരുവനന്തപുരത്തെ ശശി തരൂറിന്റെ ഉജ്ജ്വലവിജയത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന മദ്ധ്യവർഗ്ഗത്തിന്റെ പിന്തുണയും ഒരു ഘടകമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ പിന്നീട് ട്വിറ്റർ വിനയായി മാറി. ആ വേദിയിൽ അദ്ദേഹം നടത്തിയ ചില അഭിപ്രായ പ്രകടനങ്ങൾ ഈ ആധുനിക സംവിധാനത്തിന്റെ സ്വഭാത്തെ കുറിച്ച് ഗ്രാഹ്യമില്ലാത്ത കോൺഗ്രസ് നേതാക്കളുടെ അപ്രീതിക്ക് കാരണമായി. ഒമ്പതു ലക്ഷത്തോളം ആളുകൾ തരൂറിനെ പിന്തുടരുന്നുണ്ട്. എന്നാൽ അവരിൽ സ്വന്തം മക്കളുൾപ്പെടെ 63 പേരെയെ അദ്ദേഹം പിന്തുടരാൻ യോഗ്യതയുള്ളവരായി കണ്ടിട്ടുള്ളു.

കമ്പ്യൂട്ടർപൂർവ തലമുറയിൽ‌പെടുന്ന എന്നെ ഫേസ്ബുക്കിലും ട്വിട്ടറിലും കണ്ടുമുട്ടുന്ന യുവസുഹൃത്തുക്കൾ പലപ്പോഴും അത്ഭുതം പ്രകടിപ്പിക്കാറുണ്ട്. ഞാൻ സജീവ പത്രപ്രവർത്തനത്തിൽ നിന്ന് വിരമിക്കുന്ന കാലത്ത് ഇന്ത്യയിലെ മാധ്യമ രംഗത്ത് കമ്പ്യൂട്ടർവത്കരണം ആരംഭിച്ചിട്ടേയുള്ളു. അതുകൊണ്ട് സമപ്രായക്കാരായ പലർക്കും ഈ യന്ത്രവുമായി പരിചയപ്പെടാതെ തൊഴിൽജീവിതം പൂർത്തിയാക്കാനായി. എന്നൽ എനിക്ക് 30 കൊല്ലം മുമ്പെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അവസരമുണ്ടായി. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർ പ്രസ് സർവീസിന്റെ (ഐ.പി.എസ്) ഇംഗ്ലീഷ് വിഭാഗത്തിൽ 1981ൽ ഏതാനും മാസം ചെലവഴിച്ചപ്പോഴായിരുന്നു അത്. അവിടെ ഞാൻ കണ്ടത് ലോകമൊട്ടാകെയായുള്ള നാല്പതില്പരം ബ്യൂറോകളുമായി ടെലിപ്രിന്റർ ബന്ധമുള്ള കമ്പ്യൂട്ടർവത്കൃത ന്യൂസ് റൂം ആണ്. റിപ്പോർട്ടുകൾ കമ്പൂട്ടറിൽ വന്നു വീഴുന്നു, അവ കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് എത്തേണ്ടിടത്ത് എത്തിക്കണം. ഒരു അമേരിക്കക്കാരൻ, ഒരു ഇംഗ്ലീഷുകാരൻ, ഒരു വെസ്റ്റ് ഇൻഡ്യൻ എന്നിങ്ങനെ മൂന്ന് ചെറുപ്പക്കാരാണ് അവിടെ പണിയെടുത്തിരുന്നത്. കാൾ മേയർ എന്ന 21 വയസുള്ള അമേരിക്കക്കാരനെ ഞാൻ എന്റെ പരിശീലകനാക്കി. ഒരു ദിവസത്തിൽ എനിക്ക് ആവശ്യമുള്ള അറിവ് പകർന്നുകിട്ടി. മൂന്ന് മാസം കഴിഞ്ഞ് ചെന്നൈയിലെ യു.എൻ. ഐ. ആപ്പീസിൽ തിരിച്ചെത്തിയപ്പോൾ എന്റെ കമ്പ്യൂട്ടർ പരിജ്ഞാനം വൃഥാവിലായി. ഇന്ത്യയിലെ മാധ്യമസ്ഥാപനങ്ങൾ അന്ന് കമ്പ്യൂട്ടർയുഗത്തിലേക്ക് പ്രവേശിച്ചിരുന്നില്ല. ബംഗ്ലൂരിലെ ഡെക്കാൺ ഹെറാൾഡിലേക്ക് മാറിയപ്പോൾ എഡിറ്റോറിയൽ ഹാളിൽ ഒരു ആപ്പിൾ മാക്കിന്റോഷ് കമ്പ്യൂട്ടർ ഇരിക്കുന്നതു കണ്ടു. ഗ്രാഫിക്സ് ചെയ്യാൻ കഴിയുന്ന ആ യന്ത്രത്തിന് അന്ന് ഒന്നര ലക്ഷം രൂപ വിലയുണ്ട്. പുതിയ സാങ്കേതികവിദ്യയിൽ താല്പര്യമെടുക്കുന്ന യുവ മുതലാളി വാങ്ങി വെച്ചതാണ്. ആർക്കും ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് വെറുതെ കിടക്കുകയായിരുന്നു. കിഴക്കെ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയെക്കുറിച്ച് പഠിക്കാൻ രണ്ട് ഘട്ടങ്ങളിലായി ഒരു മാസത്തെ യാത്ര കഴിഞ്ഞു വന്നപ്പോൾ ലേഖനങ്ങൾ എഴുതാൻ ഞാൻ അതുപയോഗിച്ചു. ദൈനംദിന എഡിറ്റോറിയൽ പണിക്കിടയിൽ തുടർച്ചയായി എഴുതാനാവുമായിരുന്നില്ല. ടൈപ്പ്‌റൈറ്ററിൽ എഴുതിയാൽ കടലാസുകൾ ഭദ്രമായി സൂക്ഷിച്ചുവെക്കണം. കമ്പ്യൂട്ടറിലായാൽ എഴുതുന്നത് ലേഖനം പൂർത്തിയാകുന്നതുവരെ അതിൽ തന്നെ ഇട്ടേക്കാവുന്നതുകൊണ്ട്ണ്ടാണ് ഞാൻ അതുപയോഗിച്ചത്. പിന്നീട് ഗ്രാഫിക്സ് ചെയ്യാൻ അറിയാവുന്ന ഓപ്പറേറ്ററെ നിയമിക്കാൻ മുതലാളിയെ പ്രേരിപ്പിച്ചു. എഡിറ്റോറിയൽ വിഭാഗത്തിന്റെ പ്രവർത്തനം പൂർണ്ണമായി കമ്പ്യൂട്ടർവത്കരിക്കാൻ പത്രം തീരുമാനിച്ചപ്പോൾ, മുതിർന്നവരെ ഒഴിവാക്കിക്കൊണ്ട്, ചെറുപ്പക്കാർക്ക് ആദ്യം പരിശീലനം നൽകാൻ ഞാൻ ഉപദേശിച്ചു.

ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ അമേരിക്കയിലേക്ക് കുടിയേറിയ അനുജൻ സുഭാഷ് ചന്ദ്ര ഭാസ്കർ കുടുംബത്തിലുള്ളവർക്ക് പുതിയ സാങ്കേതികവിദ്യയുമായി പരിചയപ്പെടാൻ അവസരം നൽകുകയെന്ന ഉദ്ദേശ്യത്തൊടെ ഒരു കമ്പ്യൂട്ടർ കൊണ്ടു വന്ന് എന്റെ വീട്ടിൽ സ്ഥാപിച്ചു. അതോടെ ഇംഗ്ലീഷിലുള്ള എഴുത്ത് ഞാൻ കമ്പ്യൂട്ടറിലായി. പിന്നീട് മലയാളം ഫോണ്ട് ഇടുകയും അത് ഉപയോഗിക്കാൻ പഠിക്കുകയും ചെയ്തു. യൂണിക്കോഡ് വരുന്നതിനു മുമ്പ് മലയാളം എഴുതുന്നത് ശ്രമകരമായിരുന്നു. മൂന്ന് പതിട്ടാണ്ടിന്റെ കമ്പ്യൂട്ടർ അനുഭവമുണ്ടെങ്കിലും ഓരോ ഘട്ടത്തിലും ആവശ്യമെന്ന് തോന്നിയ കാര്യങ്ങൾ പഠിച്ചതല്ലാതെ ശരിയായ ശിക്ഷണത്തിലൂടെ കമ്പ്യൂട്ടറിന്റെ സാധ്യതകൾ പൂർണ്ണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള ബന്ധുക്കളും സ്നേഹിതരും ഞാൻ എന്ത് ചെയ്യുന്നുവെന്ന് അറിയാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് വരുന്നതിനു മിമ്പെ ഞാൻ എം.എസ്.എൻ. ഗ്രൂപ്പും ഗൂഗിൾ ഗ്രൂപ്പും ഉണ്ടാക്കി വിവരം നൽയിരുന്നു. . ഓർക്കുട്ട് സംവിധാനത്തെക്കുറിച്ച് മനസിലാക്കിയപ്പോൾ അതിൽ പ്രവേശിച്ചെങ്കിലും അവിടെ സജീവമായില്ല. അഞ്ചു കൊല്ലം മുമ്പ് ബ്ലോഗ് ചെയ്തു തുടങ്ങി. ഇതുവരെ ഇംഗ്ലീഷിലും മലയാളത്തിലുമായി 1700ഓളം പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ടൈംസ് ഓഫ് ഇൻഡ്യയും ഹിന്ദുസ്ഥാൻ ടൈംസും മുതിർന്ന ബ്ലോഗർമാരെ കുറിച്ച് ഫീച്ചറുകൾ ചെയ്തപ്പോൾ എന്നെ ബന്ധപ്പെട്ടിരുന്നു. ബ്ലോഗുകളിൽ പ്രധാനമായും കൈകാര്യം ചെയ്യുന്നത് മനുഷ്യാവകാശപ്രശ്നങ്ങളും കേരള സംഭവ വികാസങ്ങളുമാണ്. പത്രമാസികകളിൽ എഴുതുന്ന ലേഖനങ്ങളാണ് സാധാരണയായി പോസ്റ്റ് ചെയ്യുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും പ്രവേശിച്ചശേഷം ബ്ലോഗുകൾക്ക് വേണ്ടത്ര സമയം നൽകാനാകുന്നില്ല. ഫേസ്ബുക്കിൽ 5,000 സുഹൃത്തുക്കളായി. ആരെങ്കിലും പുറത്തു പോവുകയൊ ഞാൻ ആരെയെങ്കിലും ഒഴിവാക്കുകയൊ ചെയ്താലെ പുതിയ ഫേസ്ബുക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാനാകൂ. ട്വിറ്ററിൽ ഞാൻ 400ഓളം പേരെ പിന്തുടരുന്നു; 900ൽ പരം പേർ എന്നെയും.

ജീവിതസാഹചര്യങ്ങൾ സാമൂഹികസാഹചര്യങ്ങളെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകമാണ്. മനുഷ്യർ വേട്ടയാടി ആഹാരം കണ്ടെത്തിയിരുന്ന കാലത്ത് ഗോത്രങ്ങളും കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങിയ കാലത്ത് കൂട്ടുകുടുംബങ്ങളും നിർമ്മാണ വ്യവസായങ്ങളുടെ കാലത്ത് അണുകുടുംബങ്ങളും രൂപപ്പെട്ടത് കാലഘട്ടത്തിന്റെ ആവശ്യപ്രകാരമാണ്. വ്യാവസായികോത്തര കാലഘട്ടത്തിൽ വ്യക്തിയുടെ ബന്ധം കമ്പ്യൂട്ടർ പോലുള്ള യന്ത്രങ്ങളിലേക്ക് ചുരുങ്ങുന്നു. ഇതുമൂലമുണ്ടാകുന്ന ഒറ്റപ്പെടലിനെ കം‌പ്യൂട്ടറിലൂടെ പുതിയ ബന്ധങ്ങൾ സ്ഥാപിച്ച് മറികടക്കാൻ സഹായിക്കുന്ന സാമൂഹ്യ ശൃംഖലകൾ പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നെവെന്നത് നാം അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ട്വിറ്റർ ഉപയോഗത്തെക്കുറിച്ച് നടത്തിയ ഒരു പഠനത്തിൽ കണ്ടത് ഒൻപത് ശതമാനം പേർ മാത്രമാണ് പ്രയോജനകരമായ വിവരം നൽകുന്നതിന് അതുപയോഗിക്കുന്നതെന്നാണ്. നാല്പത് ശതമാനം അർത്ഥമില്ലാതെ ശബ്ദമുണ്ടാക്കുന്നു, 38 ശതമാനം വെറുതെ സംഭാഷണം നടത്തുന്നു, ആറ് ശതമാനം പേർ തങ്ങളെക്കുറിച്ചു തന്നെ സംസാരിക്കുന്നു. ഒരു മാർക്കറ്റ് റിസർച്ച് സ്ഥാപനം കേവലം 2,000 ട്വീറ്റുകൾ അപഗ്രഥിച്ചശേഷം പുറത്തു വിട്ട ഈ കണക്കുകൾക്ക് സാർവത്രിക പ്രസക്തിയില്ല. എന്നാൽ ഒരു വലിയ വിഭാഗം ജനങ്ങൾ പുതിയ സങ്കേതങ്ങൾ ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കുന്നുവോ എന്ന് സംശയിക്കണം

പല തരത്തിലുള്ളവരെ ഈ കൂട്ടായ്മകളിൽ കാണാം. ചിലർ ഗൌരവപൂർണ്ണമായ ചർച്ചക്കായി വിഷയങ്ങൾ അവതരിപ്പിക്കുകയും ഗൌരവത്തോടെ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യുന്നു. ചിലർ താന്താങ്ങളുടെ ജാതിമതവിഭാഗത്തിന്റെയൊ സംഘടനയുടെയൊ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊ മറ്റുള്ളവരുടെ താല്പര്യങ്ങൾ ഹനിക്കുന്നതിനൊ വേദി ഉപയോഗിക്കുന്നു. ചിലർ വിനോദം തേടുന്നു, അല്ലെങ്കിൽ പ്രദാനം ചെയ്യുന്നു. ചിലർ കുട്ടികൾ തെരുവിൽ കാണുന്ന നായുടെ നേർക്ക് കല്ല് വലിച്ചെറിയുന്നതുപോലുള്ള ഒരു പ്രയോഗം നടത്തിയിട്ട് കടന്നു പോകുന്നു. ഇത്തരം വൈവിധ്യം നിയന്ത്രണങ്ങളില്ലാത്ത തുറന്ന മേഖലയിൽ പ്രതീക്ഷിക്കേണ്ടതുതന്നെ.

സാമൂഹ്യ കൂട്ടായ്മകളെ വാണിജ്യവ്യവസായ താല്പര്യങ്ങൾക്കായി ഉപയോഗിക്കാൻ തീവ്ര ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അവയുടെ ഭാവി രൂപം എന്തായിരിക്കുമെന്ന് പ്രവചിക്കാൻ ശ്രമിക്കുന്നത് സാഹസമാകും. അലക്സാണ്ടർ ഗ്രഹാം ബെൽ 1878ലാണ് ടെലിഫോൺ സംഭാഷണം സാധ്യമാണെന്ന് കാണിച്ചത്. പക്ഷെ 1940കളിൽ പോലും അത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നില്ല. ജീവനക്കാർ ദുരുപയോഗം ചെയ്യുമെന്നു ഭയപ്പെട്ട് ആപ്പീസിൽ ഫോൺ വെയ്ക്കാൻ ആദ്യകാലത്ത് പല മുതലാളികളും മടിച്ചത്രെ. ഇന്ന് അത് വ്യക്തിയുടെ ഭാഗമായിത്തന്നെ രൂപാന്തരപ്പെട്ടിരിക്കുന്നു. പല സാങ്കേതിക വിദ്യകൾ ഒന്നിക്കുന്ന പുതിയ കാലഘട്ടത്തിൽ പത്തൊ ഇരുപതൊ കൊല്ലത്തിൽ ഇന്ന് നമുക്ക് വിഭാവനം ചെയ്യാനാവാത്ത തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായെന്നിരിക്കും. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഡിസംബർ 19, 2010 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം)

Monday, November 29, 2010

റാഡിയാ ടേപ്പിൽ കുരുങ്ങിയ മാധ്യമങ്ങൾ

ബി.ആർ.പി. ഭാസ്കർ

രാഷ്ട്രീയം, വ്യവസായം, മീഡിയ എന്നീ മേഖലകളിലെ ജീർണ്ണതയെ നീരാ റാഡിയാ ടേപ്പുകൾ തുറന്നു കാട്ടിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് അലമാരയിൽ നിന്ന് അസ്ഥികൂടങ്ങൾ വീഐഴുന്നതുകൊണ്ട് രാഷ്ട്രീയരംഗം ചീഞ്ഞതാണെന്ന് ജനം നേരത്തെ മനസ്സിലാക്കിയിരുന്നു. ഭാരിച്ച തെരഞ്ഞെടുപ്പു ചെലവിന്റെയും ഉയരുന്ന സ്വാർത്ഥ താല്പര്യങ്ങളുടെയും ഫലമായി പടരുന്ന അർബുദത്തിന്റെ പിടിയിൽ പെടാത്ത ഒരു രാഷ്ട്രീയ കക്ഷിയും ഇന്നില്ല. രാഷ്ട്രീയരംഗത്തെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. വ്യവസായരംഗത്തെ പ്രവർത്തനങ്ങൾ കൺ‌മുന്നിലല്ലാത്തതുകൊണ്ട് അതും ചീഞ്ഞതാണെന്ന വിവരം അത്രതന്നെ പരക്കെ അറിയപ്പെടുന്നില്ല. പോരെങ്കിൽ ഉല്പന്നങ്ങളുടെ മാത്രമല്ല കമ്പനികളുടെയും ബ്രാൻഡ് നിർമ്മിതിക്കായി വിഭവശേഷിയുള്ള സ്ഥാപനങ്ങളുമുണ്ട്. തങ്ങളുടെ ഉടമകളും രക്ഷകരും അവിടെയുള്ളതുകൊണ്ട് മാധ്യങ്ങൾ അതിന്റെ പ്രവർത്തനം സൂക്ഷിച്ചു നോക്കാറുതന്നെയില്ല -- അമ്പതുകളിലെ മുന്ധ്രാ സംഭവവും
തൊണ്ണൂറുകളിലെ ഹർഷദ് മേത്താ ഇടപാടും പോലുള്ള എന്തെങ്കിലും കുംഭകോണം അതിന് നിർബന്ധിക്കുന്നില്ലെങ്കിൽ. കടുത്ത മത്സരത്തിലായിരിക്കുമ്പോഴും മാധ്യമങ്ങൾ പരസ്പരം രഹസ്യങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. കണ്ണാടി വീടുകളിൽ ഇരിക്കുന്നവർ കല്ലെറിയരുതല്ലൊ. പൊതുജനങ്ങൾക്ക് താല്പര്യമുള്ള തൊഴിൽപരമായ കാര്യങ്ങൾ പോലും പൊതുചർച്ചക്ക് വിധേയമാക്കാൻ മടിക്കുന്നവർ എങ്ങനെയാണ് അലമാരയിലെ അസ്ഥികൂടങ്ങളിലേക്ക് വെളിച്ചം വിതരുന്നത്?

വൻ‌വ്യവാസായികൾക്കുവേണ്ടി പ്രവർത്തിക്കുന്ന നീരാ റാഡിയ മാധ്യമ താരങ്ങളുൾപ്പെടെ പലരുമായി 2008-09 കാലത്ത് നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ടേപ്പുകൾ ഉണ്ടെന്ന വിവരം കുറച്ചുകാലമായി അറിവുള്ളതാണ്. മാധ്യമങ്ങൾ എന്തുകൊണ്ടാണ് അവ അവഗണിക്കുന്നതെന്ന് ഗിരീഷ് നിക്കം എന്ന പത്രപ്രവർത്തകൻ ആറു മാസം മുൻപ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ എഴുതിയിരുന്നു. ചില ചെറിയ പ്രസിദ്ധീകരണങ്ങൾ അവ നോക്കുകയും 2ജി സ്‌പെക്ട്രം അഴിമതി ചൂടു വാർത്തയായപ്പോൾ അവ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. രാഷ്ട്രീയക്കാർ പ്രതീക്ഷിക്കാവുന്ന വിധത്തിൽ പ്രതികരിച്ചു. അവർ 2ജി അഴിമതിയിലെ അവരുടെ നിലപാടുകൾക്ക് ശക്തി പകരുന്ന വിധത്തിൽ പ്രസ്താവനകളിറക്കി. വ്യവസായികൾ മിണ്ടാതിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും മിണ്ടിയില്ല. ബ്ലോഗുകളും സാമൂഹികശൃംഖലകളും പോലെ ലഭ്യമായ ഇടങ്ങളിൽ ആളുകൾ കോപത്തോടെയും സങ്കടത്തോടെയും പ്രതികരിച്ചപ്പോൾ അവർ ഗൂഢ നിശ്ശബ്ദതയെന്ന ആരോപണം ഒഴിവാക്കാൻ ആവശ്യമായിടത്തോളം നാവ് ചലിപ്പിക്കാൻ തയ്യാറായി. വാർത്താ ചാനലുകൾ കരുതലോടെ നടത്തിയ ചർച്ചകളിൽ നാം എങ്ങനെ ഇവിടെ എത്തിപ്പെട്ടു, എങ്ങനെ ഇവിടെ നിന്ന് പുറത്തുചാടും തുടങ്ങിയ സൌകര്യപ്രദമല്ലാത്ത ചോദ്യങ്ങൾ ഉയർന്നതേയില്ല.
പൊതുമണ്ഡലത്തിലെ വിമർശനങ്ങളിലേറെയും കാര്യങ്ങൾ വേണ്ടവിധത്തിൽ മനസ്സിലാക്കാതെയുള്ളതായിരുന്നു. രാഷ്ട്രീയകാരും മാധ്യമപ്രവർത്തകരും തമ്മിൽ വളരെ അടുപ്പമുണ്ടെന്നതാണ് പ്രശ്നമെന്ന മട്ടിലാണ് ചിലർ പ്രതികരിച്ചത്. പത്രങ്ങളും പത്രപ്രവർത്തകരും തമ്മിലുള്ള ബന്ധത്തിന് നീണ്ട ചരിത്രമുണ്ട്. കോമൺസ് സഭയിലെ പ്രസ് ഗാലറിയിലേക്ക് കൈചൂണ്ടിക്കൊണ്ട് മറ്റ് മൂന്ന് മണ്ഡലങ്ങളേക്കാളും ശക്തമായ ഒരു ‘ഫോർത്ത് എസ്റ്റേറ്റ്’ അതാ ഇരിക്കുന്നു എന്ന് ബർക്ക് പറഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഏതാണ്ട് അതേ കാലത്താണ് ഹിക്കി ഇന്ത്യയിലെ ആദ്യ പത്രം സ്ഥാപിച്ചതും ബ്രിട്ടീഷ് ഇന്ത്യൻ അധികാര മണ്ഡലത്തിനുള്ളിൽ ഉയർന്നു കൊണ്ടിരുന്ന എതിർപക്ഷത്തിന്റെ പിന്തുണയോടെ ഗവർണർ ജനറലുമായി കൊമ്പുകോർത്തതും. സ്വാതന്ത്ര്യം നേടുന്നതിനു തൊട്ടുമുമ്പ് ഇന്ത്യയിലെ പത്രപ്രവർത്തനരംഗത്ത് രണ്ട് ധാരകളുണ്ടായിരുന്നു: ഒന്ന്, കൊളോണിയൽ താല്പര്യങ്ങൾ ഏറെക്കുറെ പങ്കിട്ടിരുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പത്രങ്ങൾ അടങ്ങിയത്, മറ്റേത് ഉയരുന്ന ദേശീയ അധികാരവ്യവസ്ഥയോട് അടുത്തു നിന്നവർ അടങ്ങിയത്. കൊളോണിയൽ ശക്തി പിൻ‌വാങ്ങുകയും അത് സൃഷ്ടിച്ച ഭരണകൂടം സ്വതന്ത്ര ഇന്ത്യയുടെ ഉപകരണമാവുകയും ചെയ്തപ്പോൾ രണ്ട് ധാരകളും ഒന്നുഇച്ച് ഒരു ഇന്ത്യൻ മാധ്യമ വ്യവസ്ഥ രൂപപ്പെട്ടു. അത് വേഗം അസമമായ രണ്ട് ധാരകളായി പിളർന്നു. മുഖ്യധാരയുടേത് ഏറെക്കുറെ ഉയരുന്ന ഇന്ത്യൻ മുതലാളിത്വ വ്യവസ്ഥയുടെ താല്പര്യങ്ങളായിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ചെറുതും ഇടത്തരവുമായ പത്രങ്ങളായിരുന്നു മറ്റേ ധാരയിൽ. ചെറിയ പത്രങ്ങൾ വളർന്നപ്പോൾ അവരുടെ താല്പര്യങ്ങളും മുഖ്യധാരയുടേതിനോട് അടുത്തു. കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ അധികാര മത്സരങ്ങളിൽ രണ്ട് ധാരകളും പങ്ക് വഹിക്കുകയുണ്ടായി – ചിലപ്പോൾ പക്ഷപാതപരമായി, ചിലപ്പോൾ തൊഴിൽമാന്യത ആവശ്യപ്പെടുന്ന നിഷ്പക്ഷത ഒരളവു വരെ പാലിച്ചുകൊണ്ട്. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയവും വ്യവസായവും പത്രപ്രവർത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നീരാ റാഡിയാ ടേപ്പുകൾ നൽകുന്ന തെളിവ് അന്ധാളിപ്പിക്കേണ്ട കാര്യമില്ല.

ടേപ്പുകൾക്ക് വലിയ പ്രാധാന്യമില്ലെന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം. അധികാരം കയ്യാളുന്നവർക്കിടയിലെ അനുവദനീയമല്ലാത്ത ബന്ധങ്ങൾ താക്കോൽദ്വാരത്തിലൂടെ കാണിച്ചു തരുന്നുവെന്നതിലാണ് അവയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്. ഈ ബന്ധങ്ങൾ ബഹുജനതാല്പര്യങ്ങൾക്ക് അനുസൃതമായതല്ല. ഇരുളിൽ പ്രവർത്തിക്കുന്ന ചിലർ ഏതെങ്കിലും വ്യവസായികളുടെ താല്പര്യം മിൻ‌നിർത്തി എ. രാജയെ മന്ത്രിയാക്കുകയും രാജാ കോടാനുകോടി രൂപാ നഷ്ടമുണ്ടാക്കുന്ന തരത്തിൽ 2ജി സ്‌പെക്ട്രം നൽകുകയും ചെയ്‌തെങ്കിൽ ഈ ടേപ്പുകൾ രാജ്യത്തിനെതിരായ ഒരു വലിയ ഗൂഢാലോചനയുടെ തെളിവാണ്. അതിനപ്പുറം അവ രാഷ്ട്രീയം, വ്യവസായം, മാധ്യമ പ്രവർത്തനം എന്നീ രംഗങ്ങളിലുള്ളവർക്കിടയിലെ ബന്ധത്തിൽ വന്നിട്ടുള്ള ഗുണപരമായ മാറ്റത്തിലേക്ക് വെളിച്ചം വീശുന്നു. നാം എങ്ങനെ ഊരാക്കുടുക്കിൽ പെട്ടെന്നും എങ്ങനെ അതിൽ നിന്ന് പുറത്തു കടക്കാമെന്നും മനസ്സിലാക്കാൻ ഇത് സൂക്ഷ്മതയോടെ പഠിക്കേണ്ടതുണ്ട്.

പത്ര ഉടമകളുമായി മാത്രമല്ല പത്രാധിപന്മാരുമായും പത്രപ്രവർത്തകരുമായും ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം രാഷ്രീയനേതൃത്വം നേരത്തെ മനസ്സിലാക്കിയിരുന്നു. പക്ഷെ ബന്ധത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നു. ടൈംസ് ഓഫ് ഇൻഡ്യായുടെ ഉടമകളായ ഡൽമിയാ-ജെയിൻ ക്കുടുംബത്തിന്റെ ഭരണകൂടവുമായുള്ള ബന്ധം വിഷമം നിറഞ്ഞതായിരുന്നു. അവർക്കെതിരെ നിയമനടപടികൾ എടുക്കേണ്ട സാഹചര്യങ്ങളുണ്ടായി. ഒരാൾക്ക് ജയിൽശിക്ഷക്ക് വിധിക്കപ്പെട്ടു. മറ്റൊരാൾ അന്വേഷണം നടക്കുന്നതിനിടയിൽ മരിക്കുകയാണുണ്ടായത്. ഹിന്ദുസ്ഥാൻ ടൈസ് ഉടമകളായ ബിർള കുടുംബത്തിന്റെ ബന്ധം സുഖകരമായിരുന്നു. ഒരു ബിർള രാജസ്ഥാനിൽ നിന്ന് രാജ്യ സഭയിൽ പോകാൻ ആഗ്രഹിച്ചപ്പോൾ കോൺഗ്രസ് അതിന്റെ കുറെ വോട്ടുകൾ അദ്ദേഹത്തിനു നൽകി. സ്വതന്ത്ര എം.എൽ.എ.മാരിൽ നിന്ന് ജയിക്കാനാവശ്യമായ ബാക്കി സംഘടിപ്പിക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല.

പത്രത്തിന്റെ സ്വാധീനം വ്യവസായ താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ ആഗ്രഹിച്ച ഉടമകൾ ആദ്യകാലത്ത് ഭരണാധികാരികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് അവർ പത്രാധിപന്മാരുടെ സേവനം പ്രയോജനപ്പെടുത്താൻ തുടങ്ങി. ഉടമകളുടെ മാധ്യമ്യേതര പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാഞ്ഞതിനാൽ ടൈംസ് ഓഫ് ഇൻഡ്യയിൽ എൻ.ജെ. നാൻ‌പോരിയായ്ക്കും ഹിന്ദുസ്ഥാൻ ടൈംസിൽ ബി.ജി.വർഗ്ഗീസിനും പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഇൻഡ്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ രാംനാഥ് ഗോയങ്കയുടെ ബന്ധം സങ്കീർണ്ണവും ഏറ്റക്കുറച്ചിലുകൾ ഉള്ളതുമായിരുന്നു. അദ്ദേഹം 1952ൽ തമിഴ് നാട്ടിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈക്കടുത്തുള്ള ആവടിയിൽ കോൺഗ്രസ് സമ്മേളനം നടന്നപ്പോൾ സ്വാഗതസംഘത്തിന് അദ്ദേഹം പത്രത്തിന്റെ ആപ്പീസിൽ സ്ഥലം നൽകി. അദ്ദേഹം 1971ൽ വീണ്ടും ലോക് സഭാംഗമായി. അത് മദ്ധ്യ പ്രദേശിൽ നിന്ന് ജന സംഘം സ്ഥാനാർത്ഥിയായായിരുന്നു. എൺപതുകളിൽ അദ്ദേഹം ബംഗ്ലൂരുവിലെ എക്സ്പ്രസ് ഗസ്റ്റ് ഹൌസിൽ ബോർഡ് തൂക്കാൻ അനുവദിച്ചതുകൊണ്ട് റാം ജെഠ്മലാനിക്ക് കർണ്ണാടക വാസിയെന്ന് അവകാശപ്പെട്ട് ജനതാ ദൾ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയുടെ സഹായത്തോടെ അവിടെ നിന്ന് രാജ്യ സഭയിലെത്താനായി. രാഷ്ട്രീയ നേതാക്കളും ബിസിനിനസ് പ്രമുഖരുമായി അദ്ദേഹം നടത്തിയ ചില കത്തിടപാടുകൾ മരണാനന്തരം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വന്തം ബിസിനസ് താല്പര്യങ്ങൾക്കും സുഹൃത്തുക്കളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കുമായി പത്രത്തിന്റെ സ്വാധീനം ഉപയോഗിച്ച കഥ അതിൽ കാണാം. അടിയന്തിരാവസ്ഥ്ക്കെതിരെ നിലകൊണ്ടയാലെന്ന നിലയിലാണ് ഇന്ന് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാ ഗാന്ധിയുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹം പിന്നീട് നറ്റത്തിയ വിഫലശ്രമത്തെ കുറിച്ച് പലർക്കും അറിവില്ല. ഒരവസരത്തിൽ നിയമത്തിന്റെ കൈ അദ്ദേഹത്തിന്റെ അടുത്തെത്തി. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും മകനും കൂട്ടുപ്രതിയുമായ ഭഗവൻദാസ് ഗോയങ്കയ്ക്ക് ജയിൽ ശിക്ഷ വിധിച്ചു. അകാല മരണം അദ്ദേഹത്തെ ജയിൽവാസത്തിൽ നിന്ന് ഒഴിവാക്കി.

കീഴ്തലങ്ങളിലും രാഷ്ട്രീയ വ്യവസായ താല്പര്യങ്ങളും മാധ്യമങ്ങളുമായി സമാനമായ ബന്ധങ്ങൾ വികസ്ച്ചതിന് കശ്മീർ മുതൽ കേരളം വരെയും ഒറീസ മുതൽ മഹാരാഷ്ട്ര വരെയും പലയിടങ്ങളിൽ നിന്നും ഉദാഹരണങ്ങൾ ലഭ്യമാണ്. നിലവിലുള്ള പത്രങ്ങളെ ആശ്രയിക്കാതെ പല രാഷ്ട്രീയ കക്ഷികളും നേതാക്കളും സ്വന്തം പത്രങ്ങൾ തുടങ്ങി. ചിലർ പത്രങ്ങൾ വിലയ്ക്ക് വാങ്ങി. ഇന്ന് രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളിൽ 80 ശതമാനത്തിലേറെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തുടങ്ങിയവയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയൊ സാമ്പത്തിക ലക്ഷ്യത്തോടെയൊ ഇരു ലക്ഷ്യങ്ങളോടും കൂടിയൊ ആണ് ജന്മമെടുത്തത്. ബിസിനസ് തല വിജയത്തേക്കാൾ എളുപ്പം രാഷ്ട്രീയ തല വിജയമാണെന്ന് പല പത്ര ഉടമകളും കണ്ടെത്തി. അതേസമയം സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ മിക്ക കക്ഷികളും ഏതെങ്കിലും പത്രത്തിന്റെ തോളിലേറിയല്ല അവിടെയെത്തിയതെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. നേരേമറിച്ച് മാധ്യങ്ങളുടെ അവഗണനയും ചിലപ്പോൾ എതിർപ്പും മറികടന്നാണ് അവ വിജയിച്ചത്. അമ്പതുകളിൽ ഹിന്ദു പത്രം തങ്ങളുടെ നേതാവിന്റെ പ്രസംഗം “സി.എൻ. അണ്ണാദുരൈയും പ്രസംഗിച്ചു” എന്ന് എഴിതി തള്ളിയിരുന്നെന്നത് ദ്രാവിഡ രാഷ്രീയ കേന്ദ്രങ്ങൾ ഇപ്പോഴും മറന്നിട്ടില്ല. പത്രങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കഴിയുമെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉത്തർ പ്രദേശിൽ ബഹുജൻ സമാജ് പാർട്ടിയും അധികാരത്തിൽ വരുമായിരുന്നില്ല. എൻ. ടി. രാമറാവുവിന്റെ ഒരു കൊല്ലം പോലും തികയാത്ത തെലുങ്ക് ദേശം പാർട്ടിയെ ആന്ധ്ര പ്രദേശിൽ അധികാരത്തിലേറ്റുന്നതിൽ രാമോജി റാവുവിന്റെ ഈനാട് പത്രം വഹിച്ച പങ്ക് അത്തരത്തിലുള്ള ഏക സംഭവമാണ്.

സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കൾ പത്രപ്രവർത്തകരെ പത്രാധിപ പദവി ഉൾപ്പെടെ നല്ല സ്ഥാനങ്ങൾ നേടുന്നതിനു ചിലപ്പോൾ ആവശ്യപ്പെടാതെതന്നെ സഹായിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപരായുള്ള തന്റെ നിയമനത്തിൽ സഞ്ജയ് ഗാന്ധിക്ക് പങ്കുണ്ടായിരുന്നെന്ന് ഖുഷ്‌വന്ത് സിങ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന മാസിക വരിസംഖ്യയായ 1500 രൂപ നിർത്തുമെന്ന ഭീഷണി മതിയായിരുന്നു 1970 കളിൽ യു.എൻ.ഐ. മാനേജ്‌മെന്റിനെക്കൊണ്ട് ബ്യൂറോ ചീഫിനെ സ്ഥലം മാറ്റുന്നതിനെപ്പറ്റി ചിന്തിപ്പിക്കാൻ. ഒരു കാലത്ത് പ്രാദേശികതലത്തിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തകർ ടിക്കറ്റിനായി കോൺഗ്രസ് ആപ്പീസുകളിലൊ നേതാക്കളുടെ വീടുകളിലൊ കയറിയിറങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ പ്രാദേശിക കക്ഷി നേതാക്കളുടെ വീടുകളിൽ രാജ്യ സഭാ സീറ്റുകൾക്കായി കയറിയിറങ്ങുന്നു.

മാധ്യമപ്രവർത്തകരെ ഇടനിലക്കാരാക്കിക്കൊണ്ട് വ്യവസായികൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആശ്രയിക്കാവുന്നവരെ മന്ത്രിമാരാക്കാൻ ശ്രമിക്കുന്നത് പഴയ കാലത്ത് ചിന്തിക്കാനാവുമായിരുന്നില്ല. ആ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്താണ്. ആഗോളീകരണ പ്രക്രിയ ആരംഭിക്കുമ്പോൾ അത് നൽകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ സന്നദ്ധനായി ധീരുഭായ് അംബാനി രംഗത്തെത്തിയിരുന്നു. ചുരുങ്ങിയ കാലയളവിൽ ഇല്ലായ്മയിൽ നിന്ന് സമ്പന്നതയെ കൊടുമുടിയിലെത്തിയ അദ്ദേഹം പുതിയ കാലത്ത് വിജയിക്കാനുള്ള യോഗ്യതകൾ തനിക്കുണ്ടെന്ന് അതിനകം തെളിയിച്ചിരുന്നു. ഒരു വ്യവസായിയും അതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത വിപുലമായ പബ്ലിക് റിലേഷൻസ് സംവിധാനം അദ്ദേഹം കെട്ടിപ്പടുത്തു. ആ സമയത്താണ് ടൈംസ് ഒഫ് ഇൻഡ്യയുടെ ഉടമ സമീർ ജെയിൻ പത്രം മറ്റൊരു ഉല്പന്നം മാത്രമാണെന്നും അത് വിറ്റും അതിനു പരസ്യം സംഭരിച്ചും തനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന മാനേജർമാരാണ് ഉല്പാദിപ്പിക്കുന്ന പത്രാധിപന്മാരേക്കാളും വേണ്ടപ്പെട്ടവർ എന്ന് പ്രഖ്യാപിച്ചതും മാധ്യമരംഗത്തെ മത്സരത്തിന്റെ ചട്ടക്കൂട് പുന;സംഘടിപ്പിച്ചതും. രാഷ്ടീയരംഗത്തും കോടീശ്വരന്മാർ തിങ്ങി നിറഞ്ഞു. ചിലർ തമിഴ് നാട് മുഖ്യമന്ത്രി എം. കരുണാനിധിയെപ്പോലെ രാഷ്ട്രീയത്തിലൂടെ (അദ്ദേഹത്തിന്റെ കാര്യത്തിൽ വേണമെങ്കിൽ സിനിമയിലൂടെയും എന്നു കൂടിച്ചേർക്കാം) കോടീശ്വരന്മാരാവുകയായിരുന്നു. മറ്റ് ചിലർ കോടീശ്വരന്മാരായി രാഷ്ട്രീയത്തിൽ ഇറങ്ങുകയായിരുന്നു. വളർന്നുകൊണ്ടിരിക്കുന്ന അച്ചടി മേഖല പുതിയ മുതലാളിമാർക്ക് ജന്മം നൽകി. അതിനിടെ സ്വകാര്യ ടെലിവിഷൻ വരവായി. അത് ഉയർന്ന താരമൂല്യമുള്ള പത്രപ്രവർത്തകരെ സൃഷ്ടിച്ചു. അവരിൽ പലരും സാദാ മാധ്യമ പ്രവർത്തകരല്ല. അവർ സംരഭകരും മാധ്യമ ഉടമകളും കൂടിയാണ്. ഇങ്ങനെ വികസിച്ചിട്ടുള്ള പുതിയ രാഷ്ട്രീയത്തിന്റെയും പുതിയ വ്യവസായത്തിന്റെയും പുതിയ മാധ്യമത്തിന്റെയും ലോകത്ത് രാസത്വരയായാണ് നീരാ റാഡിയ അവതരിക്കുന്നത്.

എല്ലാ മേഖലകളിലെയും ജീർണ്ണതകൾ തുറന്നു കാട്ടേണ്ട ഒന്നായാണ് ജനങ്ങൾ മാധ്യമങ്ങളെ കാണുന്നത്. ആ മേഖലയിൽ ജീർണ്ണത പടരുമ്പോൾ സ്വാഭാവികമായും മറ്റ് മേഖലകളിലെ ജീർണ്ണതകൾക്കെതിരെ ശബ്ദമുയർത്താൻ അതിന് കഴിയാതാവും. ഒരു രംഗത്തും ഗുണമേന്മ ഉറപ്പാക്കാൻ ചുമതലപ്പെട്ട സംവിധാനങ്ങൾ രാജ്യത്ത് ഇന്നില്ലാത്ത സാഹചര്യത്തിൽ ഇത്തരം പ്രതിഭാസങ്ങൾ ഒഴിവാക്കാവില്ല. ദൃശ്യമാധ്യമ രംഗത്തെ സ്വയംനിയന്ത്രണ സംവിധാനം ഉറപ്പുള്ള ഒന്നല്ല. അച്ചടിമാധ്യമരംഗത്തെ ഔദ്യോഗിക സംവിധാനം കാലഹരണപ്പെട്ടിരിക്കുന്നു. ഉചിതമായ ഒരു പുതിയ മാധ്യമ നിയന്ത്രണ സംവിധാനം എത്രവേഗം സ്ഥാപിക്കാനാകുമോ അത്രയും നല്ലത്.

മാധ്യമം ദിനപത്രം നവംബർ 28, 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം

Monday, November 15, 2010

ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക്

ബി.ആർ.പി.ഭാസ്കർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ രണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒന്ന്, സി.പി.എമ്മിനോടൊപ്പം പരമ്പരാഗതമായി നിന്നിരുന്ന ജനവിഭാഗങ്ങൾ വിട്ടുതുടങ്ങിയിക്കുന്നു. രണ്ട്, സി.പി.എമ്മും കോൺഗ്രസ്സും നയിക്കുന്ന മുന്നണികളല്ലാതെയുള്ള ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കാനാവുന്ന വിധം കേരളത്തിന്റെ രാഷ്ട്രീയ മനസ് പരുവപ്പെട്ടിട്ടില്ല.

സി.പി.എം.അണികൾ അന്യവൽക്കരിക്കപ്പെടുന്നെവെന്നതിന് തെളിവുകൾ നേരത്തെ തന്നെ ലഭ്യമായിരുന്നു. പാർട്ടിയിൽനിന്നുണ്ടായിക്കൊണ്ടിരുന്ന കൊഴിഞ്ഞുപോക്കാണ് ഇതിൽ പ്രധാനപ്പെട്ടത്. ഓരോ കൊല്ലവും അംഗങ്ങളിൽ 10 ശതമാനവും പൂർണ്ണ അംഗത്വത്തിനായി കാത്തിരിക്കുന്നവരിൽ 25 ശതമാനത്തോളവും വിട്ടുപോകുന്നതായി പാർട്ടിയുടെ കേന്ദ്ര നേതൃത്വം പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകൾ പറയുന്നുണ്ട്. കൊഴിഞ്ഞുപോക്ക് മറ്റ് ചിലയിടങ്ങളിലും നടക്കുന്നുണ്ട്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ 40 ശതമാനത്തിലേറെ അംഗങ്ങൾ അഞ്ചു കൊല്ലത്തിനിപ്പുറം ചേർന്നവരാണെന്ന് കഴിഞ്ഞ് പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അധികാരത്തിന്റെ ഗുണം അനുഭവിക്കാനുള്ള അവസരം വേണ്ടെന്നുവെച്ചാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ അംഗത്വം ഉപേക്ഷിക്കുന്നത്. പാർട്ടി ബന്ധമുള്ളവർക്ക് കൃത്രിമം കാട്ടി പോലും ജോലിയും സർവകലാശാലാ പ്രവേശനവുമൊക്കെ നേടി കൊടുക്കാൻ മടിയില്ലെന്ന് തെളിയിച്ചിട്ടും വൻ‌തോതിൽ കൊഴിഞ്ഞുപോക്ക് തുടരുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പാർട്ടിയുടെ പോക്ക് ശരിയല്ലെന്ന വിശ്വാസമാണ് അംഗങ്ങളെ വിട്ടുപോകാൻ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. കേന്ദ്ര നേതൃത്വം വിഭാഗീയതയുടെ പ്രതിഫലനമായി വിലയിരുത്തിയിട്ടുള്ള പ്രശ്നത്തെ പാർട്ടിക്കകത്തും പുറത്തുമുള്ള വളരെപ്പേർ കാണുന്നത് പല വിഷയങ്ങളിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങളുടെ വെളിച്ചത്തിലാണ്. അവരുടെ കണ്ണിൽ ഒരാൾ ലോട്ടറി, ഭൂമി മാഫിയകളെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും തടയാൻ ശ്രമിക്കുന്നയാളും മറ്റേയാൾ അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നയാളുമാണ്.

ഇത്തവണ 2005ലേതിനേക്കാൾ മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വോട്ടെടുപ്പിനു മുമ്പ് പറയുകയുണ്ടായി. അതിനെ പ്രചാരണ ഘട്ടത്തിൽ അണികളെ ആവേശഭരിതരാക്കാൻ നടത്തിയ പ്രസ്താവങ്ങളായി തള്ളിക്കളയാം. വോട്ടെടുപ്പ് കഴിഞ്ഞശേഷവും രണ്ട് നേതാക്കളും അതാവർത്തിക്കുകയുണ്ടായി. ചരിത്ര വിജയമാണ് നേടാൻ പോകുന്നതെന്നാണ് സെക്രട്ടറി പറഞ്ഞത്. സംഭവിച്ചതാകട്ടെ ചരിത്രപരാജയവും. ജനമനസ് മനസ്സിലാക്കാൻ പാർട്ടിക്കായില്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. വോട്ടെടുപ്പിനുശേഷം പാർട്ടി കീഴ് ഘടകങ്ങൾ വിവരം ശേഖരിച്ച് മേൽഘടകങ്ങൾക്ക് നൽകാറുണ്ട്. അങ്ങനെ കിട്ടിയ വിവരം അടിസ്ഥാനമാക്കിയാണ് സെക്രട്ടറി ചരിത്രവിജയം പ്രവചിച്ചതെങ്കിൽ കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുന്ന കാര്യം അവർ അറിഞ്ഞില്ലെന്ന് കരുതണം. കിങ്കരന്മാർ സത്യം മറച്ചു വെച്ചുകൊണ്ട് നേതാക്കൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കൊടുത്തതാകാനും മതി.

സി.പി.എം. നേതാക്കൾ പരാജയത്തെ ലഘൂകരിക്കാമുള്ള ശ്രമത്തിലാണ്. ലോക് സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി അവർ പറയുന്നു. കഴിഞ്ഞ കൊല്ലം കിട്ടിയതിനേക്കാൾ പത്ത് ലക്ഷം വോട്ടുകൾ കൂടുതൽ കിട്ടിയെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഈ കണക്ക് അണികളുടെ മനോബലം നിലനിർത്താൻ സഹായിച്ചേക്കും. എന്നാൽ പഞ്ചായത്ത്, നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകളെ വോട്ടർമാർ ഒരുപോലെയല്ല സമീപിക്കുന്നത്. ഒരവസരത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നല്ല പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു കൊല്ലം നേരത്തെ നടത്തി പരാജയം ഏറ്റുവാങ്ങിയ സി.പി.എമ്മിന് അറിയാത്ത കാര്യമല്ലിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാക്കാലത്തും ഇടതു മുന്നണിക്ക് മുൻ‌കൈയുണ്ടായിരുന്നു. അത് മറന്നുകൊണ്ടുള്ള വിലയിരുത്തൽ സത്യസന്ധമല്ല. തെരഞ്ഞെടുപ്പ് പരാജയം താൽക്കാലികമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വലിയ വില കല്പിക്കേണ്ടതില്ല. എല്ലാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കും താത്കാലിക പ്രസക്തിയേ ഉള്ളു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ1957ലെ തെരഞ്ഞെടുപ്പ് വിജയവും താത്കാലികമായിരുന്നല്ലൊ. രണ്ട് കൊല്ലത്തിൽ ആ ജനവിധി ഒലിച്ചുപോയി. വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇക്കാര്യം വ്യക്തമായി.

അഞ്ചു കൊല്ലം മുമ്പത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് എല്ലാ കോർപ്പറേഷനുകളുടെയും ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളുടെയും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നിൽ രണ്ട് ഗ്രാമ പഞ്ചായത്തുകളുടെയും നിയന്ത്രണം ലഭിക്കുകയുണ്ടായി. ഇത്തവണ കോർപ്പറേഷൻ ഒഴികെ എല്ലാ തലത്തിലങ്ങളിലും യു.ഡി.എഫ്. മേൽകൈ നേടി. രണ്ട് കോർപ്പറേഷനുകളിൽ സി.പി.എം. കഷ്ടിച്ചു കടന്നുകൂടുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് കൂടുതൽ സ്വാധീനമുള്ള പഞ്ചായത്തുകൾ കോർപ്പറേഷൻ അതിർത്തിയിൽ പെടുത്തിയതിന്റെ ഫലമായാണ് രണ്ടിടത്തും വിജയം നേടാനായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനം മുമ്പൊരിക്കലും ഇത്ര മോശമായിരുന്നില്ല. യു.ഡി. എഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ലഭിച്ചതെന്ന് കോൺഗ്രസ്സ് നേതാക്കൾ സമ്മതിച്ചിട്ടുമുണ്ട്. എൽ.ഡി.എഫിൽ ഗണ്യമായ ജനപിന്തുണയുള്ള ഒരേയൊരു കക്ഷി സി.പി.എം. ആയതിനാൽ ഈ പരാജയത്തെ ആ പാർട്ടിയുടെ പരാജയമായിത്തന്നെ കാണണം. എന്തുകൊണ്ട് പാർട്ടിക്ക് ഇത്ര വലിയ പരാജയമുണ്ടായെന്ന അന്വേഷണം തുടങ്ങുന്നതിനുമുമ്പ് നേരത്തെ അതിന് മുൻ‌കൈ ലഭിച്ചത് എങ്ങനെയായിരുന്നെന്ന് തിരിച്ചറിയേണ്ടതുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അനുകൂലമായ രണ്ട് ഘടകങ്ങൾ എക്കാലത്തുമുണ്ടായിരുന്നു. ഇതിലൊന്ന് കീഴ്തലങ്ങളിൽ സി.പി.എമ്മിന് കോൺഗ്രസ്സിനേക്കാൾ മെച്ചപ്പെട്ട സംഘടനാ സംവിധാനമുണ്ടായിരുന്നെന്നതാണ് മറ്റേത് കീഴ്തല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിച്ഛായ എതിരാളികളുടേതിനേക്കാൾ തിളക്കമുള്ളതായിരുന്നെന്നതാണ്. സി.പി.എമ്മിന്റെ സംഘടനാപരമായ നിലയിൽ വലിയ മാറ്റമുണ്ടായെന്ന് കരുതാൻ ന്യായമില്ല. എന്നാൽ ഇന്ന് അതിന് ഏതെങ്കിലും തലത്തിൽ മറ്റ് കക്ഷികളിൽ പെട്ടവരേക്കാൾ മെച്ചപ്പെട്ട പ്രതിച്ഛായയുള്ള നേതാക്കൾ ഉണ്ടെന്ന് തോന്നുന്നില്ല. തദ്ദേശ ഭരണത്തിൽ അഴിമതി വ്യാപകമാണെന്നും പാർട്ടിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പലയിടങ്ങളിലും കരാറുകാരിൽ നിന്നും മാഫിയ സംഘങ്ങളിൽ നിന്നും ഉദ്യോഗസ്ഥന്മാർക്കൊപ്പം പങ്കു പറ്റുന്നുണ്ടെന്ന ആരോപണം പ്രചരിച്ചിരുന്നു. പല തദ്ദേശ ഭരണസ്ഥാപനങ്ങളും കണക്കുകൾ ആഡിറ്റ് ചെയ്യാൻ യഥാസമയം ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പിന് നൽകുന്നില്ലെന്ന് കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ അടുത്ത കാലത്ത് ചൂണ്ടിക്കാണിച്ചിരുന്നു. ഇങ്ങനെ അഴിമതിയുടെ ചിത്രം പുറത്തുവരുന്നില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ജനങ്ങളെ സമീപിച്ചിട്ടും തിരിച്ചടി നേരിട്ടു. പാമൊലീനും ലാവലിനുമൊക്കെ വിദൂരത്തെവിടെയോ നടന്നവയാണ്. തദ്ദേശ അഴിമതിക്കത്തകളിലെ നായകന്മാർ വിളയാടുന്നത് സ്ഥലവാസികളുടെ മുന്നിലാണ്.

ജനവികാരം സി. പി. എമ്മിനെതിരാക്കിയ തദ്ദേശ ഭരണത്തിലെ അഴിമതിയെ യു.ഡി.എഫ്. നേതാക്കൾ പ്രചാരണ ഘട്ടത്തിലൊ ഫലപ്രഖ്യാപനത്തിനു ശേഷമൊ വലിയ പ്രശ്നമായി ഉയർത്തിക്കാട്ടിയില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള സമവായമാണ് ഇതിനു പിന്നിൽ. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സമീപകാല പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ പങ്കുവെയ്ക്കലിന്റെ കാര്യത്തിൽ കക്ഷികൾ ഏറെക്കുറെ ഏകാഭിപ്രായക്കാരാണന്ന് കാണാം. എല്ലാം ഭൂരിപക്ഷം കൈയടക്കുന്ന രീതിയല്ല പഞ്ചായത്തുകളിൽ നിലനിൽക്കുന്നത്. ന്യൂനപക്ഷകക്ഷികൾക്കും പഞ്ചായത്തിലെ ശക്തിക്കനുസരിച്ച് പണം ചെലവിടുന്ന പ്രക്രിയയിൽ പങ്കാളിത്തം ലഭിക്കുന്നതുകൊണ്ട് അഴിമതി തെരഞ്ഞെടുപ്പ് പ്രശ്നമല്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിൽ ധാരാളം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള ഭരണമാറ്റത്തിന്റെ ഫലമായി സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഒരു വ്യത്യാസമുണ്ടാകുമെന്ന് മാത്രം. നേരത്തെ പഞ്ചായത്ത് സംവിധനത്തിന്റെ ഗുണഭോക്താക്കളിലേറെയും എൽ.ഡി.എഫ്. അനുകൂലികൾ ആയിരുന്നെങ്കിൽ ഇനി ഏറെയും യു.ഡി.എഫ്.അനുകൂലികളായിരിക്കും.

ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ ബദൽ എന്ന സ്ഥാനം നേടിയശേഷവും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത കക്ഷിയാണ് ഭാരതീയ ജനതാ പാർട്ടി. ഹിന്ദു വോട്ടു ബാങ്ക് സൃഷ്ടിച്ചുകൊണ്ടാണ് അത് രാജ്യത്ത് വളർന്നത്. ജാതീയതയെ മറികടന്ന് ഹൈന്ദവ ഏകീകരണം നടത്തുന്നതിന് സാമൂഹിക സാഹചര്യങ്ങൾ തടസം നിൽക്കുന്നതുകൊണ്ട് സംസ്ഥാനത്ത് അതിന് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ലോക് സഭാ തെരഞ്ഞെടുപ്പിൽ ചെയ്തതുപോലെ അത് ഈ തെരഞ്ഞെടുപ്പിലും മുസ്ലിം തീവ്രവാദ ഭീഷണി ഉയർത്തിക്കാട്ടി. മുസ്ലിം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിച്ച് നിർത്തുവാൻ സഹായിച്ചിരുന്ന കക്ഷികൾ വിട്ടു പോയതുമൂലമുണ്ടാകുന്ന നഷ്ടം നികത്താൻ സി.പി.എം. ഇത്തവണ സ്വീകരിച്ചത് മൃദു ഹിന്ദുത്വ പാതയാണ്. ലോക് സഭാ തെരഞ്ഞെടുപ്പു കാലത്ത് അബ്ദുൾ നാസർ മ്‌അദനിയെ മുൻ‌നിർത്തി മുസ്ലിം വോട്ട് സമാഹരിക്കാൻ നടത്തിയ ശ്രമം മറക്കുന്നതിനു മുമ്പുണ്ടായ ഈ ഭാവപ്പകർച്ച ഉൾക്കൊള്ളാൻ ജനങ്ങൾക്കായില്ല. പുതിയ സി,പി.എം. നിലപാട് ഒരുപക്ഷെ കൂടുതൽ ഗുണം ചെയ്തത് ആ പാർട്ടിക്കല്ല, ഹിന്ദുതാല്പര്യ സംരക്ഷകരെന്ന നിലയിൽ കൂടുതൽ വിശ്വാസ്യതയുള്ള ബി.ജെ.പി.ക്കാണ്. മുസ്ലിം ഭീകരതയെ കുറിച്ച് അവർ നേരത്തെ സംസാരിച്ചു തുടങ്ങിയിരുന്നല്ലൊ.

ഇരുമുന്നണികൾക്കും പുറത്ത് ഇടം കണ്ടെത്താൻ ബി.ജെ.പി.യെ കൂടാതെ മറ്റ് ചില സംഘടനകളും അങ്കത്തട്ടിലിൽ ഇറങ്ങിയിരുന്നു. ബഹുജൻ സമാജ് പാർട്ടി അക്കൂട്ടത്തിൽ പെടുന്നു. ബി.ജെ.പി.ക്ക് സഖ്യങ്ങളില്ലെങ്കിൽ കാരണം കൂട്ടുകൂടാൻ ആരും ഇല്ലാത്തതാവും. ബി.എസ്.പി.ക്ക് സഖ്യങ്ങളില്ലാത്തത് നയപരമായ കാരണത്താലാണ്. തനിച്ച് മത്സരിച്ച് പാർട്ടിയെ വളർത്തുന്ന സമീപനമാണ് അത് സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിനു മുമ്പ് കൂട്ടുകെട്ടുണ്ടാക്കാൻ തയ്യാറായിരുന്നെങ്കിൽ അതിന്റെ ശക്തികേന്ദ്രമായ ഉത്തർ പ്രദേശിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടതു കക്ഷികൾക്ക് പിന്തുണ നൽകിക്കൊണ്ട് അവർക്ക് കൂടുതൽ സ്വാധീനമുള്ള പശ്ചിമ ബംഗാളിലും കേരളത്തിലും അവരുടെ സഹായം ഉറപ്പാക്കാമായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യം എന്ന ആശയവുമായി പ്രകാശ് കാരാട്ട് സമീപിച്ചപ്പോൾ ഉത്തർ പ്രദേശ് മുഖ്യമന്ത്രി മായാവതി കയ്യോടെ തള്ളുകയാണുണ്ടായത്. ഈ ദലിത്-പിന്നാക്ക സംഘടനയെ കൂടാതെ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവെമെന്റ് (ഡി.എച്ച്.ആർ. എം) എന്ന സംഘടനയും രംഗത്തുണ്ടായിരുന്നു. ബി.എസ്.പി.യെ പോലെ ഒറ്റയ്ക്ക് പോകാനാണ് അതും ആഗ്രഹിച്ചത്. രണ്ട് മുന്നണികളും ചേർന്ന് എല്ലാം കയ്യടക്കി വെച്ചിരിക്കുന്ന കേരളത്തിൽ ഒറ്റയാന്മാർക്ക് എളുപ്പം മുന്നോട്ടു വരാൻ കഴിയില്ല. ആ നിലയ്ക്ക് ബി.എസ്.പി.ക്ക് ഒരു വാർഡിൽ ജയിക്കാനായതും ഡി.എച്ച്.ആർ.എമ്മിന് എട്ടു ജില്ലകളിലായി 50,000ഓളം വോട്ടുകൾ സംഭരിക്കാനായതും ചെറിയ കാര്യമല്ല. ജയിച്ച ബി.എസ്.പി. സ്ഥാനാർത്ഥി ദലിത് വനിതയാണെന്നും അദ്ധ്യക്ഷ സ്ഥാനം ദലിത് വനിതക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്തായതുകൊണ്ട് അവർക്ക് ആ സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്നണി വല്യേട്ടന്മാർക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന്, പ്രഹരമേൽ‌പിക്കുകയെന്ന പരിമിതമായ ലക്ഷ്യം നേടിയെന്ന സംതൃപ്തിയിലാണ് ഡി.എച്ച്.ആർ.എം. നേതൃത്വം.

ഒറ്റയ്ക്ക് മത്സരിച്ച് ഏഴെട്ട് സീറ്റുകൾ നേടിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യയുടെ കന്നി പ്രകടനം തിളക്കമാർന്നതാണ്. എസ്.ഡി.പി.ഐ. ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഒരാൾ മതനിന്ദയുടെ പേരിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ പ്രതിയാണ്. പൊലീസും മാദ്ധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ കക്ഷികളും കടുത്ത തീവ്രവാദ സംഘടനയായി മുദ്രകുത്തിയ കക്ഷിയുടെ പ്രകടനം പൊതുവിലും, പ്രതിയുടെ വിജയം പ്രത്യേകിച്ചും, പലരെയും അന്ധാളിപ്പിച്ചിട്ടുണ്ട്. മുഖ്യധാരയുടെ മുസ്ലിം തീവ്രവാദ ആരോപണം മദ്ധ്യവർഗ്ഗ മലയാളികളെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കിലും. സാധാരണ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ജനവിധി സൂചിപ്പിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഔചിത്യബോധത്തോടെ കൈകാര്യം ചെയ്യാൻ കുറഞ്ഞ പക്ഷം മാദ്ധ്യമങ്ങളെങ്കിലും തയ്യാറാകണം.

ചെറിയ രാഷ്ട്രീയ കക്ഷികളെ കൂടാതെ പരിസ്ഥിതി മലിനീകരണം, വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കൽ തുടങ്ങിയവ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സമരം ചെയ്യുന്ന നിരവധി സംഘടനകൾ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുകയുണ്ടായി. ഈസമരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സോളിഡാരിറ്റിയുടെ പിതൃസംഘടനയായ ജമാത്തെ ഇസ്ലാമി പലയിടങ്ങളിലും വികസന മുന്നണികൾ രൂപീകരിച്ച് മത്സരരംഗത്ത് ഇറങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്ത് തെരഞ്ഞെടുപ്പുകളിൽ പൊതുവെ സി.പി.എം. അനുകൂല നിലപാട് എടുത്തിരുന്ന ജമാത്തെ ഇസ്ലാമിയെയും മൃദു ഹിന്ദു സമീപനത്തിന്റെ ഭാഗമായി സി.പി.എം. തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചിലയിടങ്ങളിൽ മുസ്ലിം ലീഗിനെതിരെ സി.പി.എമ്മും ജമാത്തും കൈകോർത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തദ്ദേശ ഭരണത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കണമെന്ന നിലപാട് തത്ത്വത്തിൽ സ്വീകരിച്ചവർക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിക്കാനായില്ലെന്ന് വ്യക്തമാണ്. ആർക്കെങ്കിലും കോളിളക്കമുണ്ടാക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിൽ അത് യാഥാർത്ഥ്യബോധം ഇല്ലാത്തതുകൊണ്ട് സംഭവിച്ചതാകണം. ഈ ചെറിയ പ്രസ്ഥാനങ്ങളെ തറപറ്റിച്ചെന്ന് മുന്നണികളും അവയെ നയിക്കുന്ന കക്ഷികളും കരുതുന്നെങ്കിൽ അതും യാഥാർത്ഥ്യബോധത്തിന്റെ കുറവു കൊണ്ടാണ്. ഈ കക്ഷികളിൽ മിക്കതും ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുകയായിരുന്നു. അവരുടെ പ്രകടനത്തെ തട്ടിച്ചുനോക്കേണ്ടത് കോൺഗ്രസും സി.പി.എമ്മും ഇത്തവണ നടത്തിയ പ്രകടനവുമായല്ല, ഏഴെട്ട് പതിറ്റാണ്ട് മുമ്പ് അവ (അഥവാ അവയുടെ മുൻ‌ഗാമികൾ) ആദ്യമായി മത്സരിച്ചപ്പോൾ നടത്തിയ പ്രകടനവുമായാണ്.

എൽ.ഡി.എഫും യു.ഡി.എഫും അല്ലാതെ മറ്റൊരു സാധ്യത തങ്ങളുടെ മുന്നിലില്ലെന്ന ധാരണ ജനങ്ങൾക്കിടയിൽ പരത്തിക്കൊണ്ടാണ് രണ്ട് മുന്നണികളും എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. ഒരോ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലം വ്യത്യസ്തമാണെന്ന് വ്യക്തമായി അറിയാമായിട്ടും ലോക് സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന സർക്കാരിനെ വിലയിരുത്താനുള്ള അവസരമാണെന്ന് മുഖ്യമന്ത്രിയും സി.പി.എം. സെക്രട്ടറിയും വിളിച്ചു പറഞ്ഞത് തെരഞ്ഞെടുപ്പിനെ പൂർണ്ണമായും എൽ.ഡി.എഫ്-യു.ഡി.എഫ്. ചട്ടക്കൂട്ടിനുള്ളിൽ ഒതുക്കാനാണ്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ല. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ പാർട്ടി അടിസ്ഥാനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർ പ്രദേശ് ഈ തലത്തിൽ പാർട്ടി അടിസ്ഥാനത്തിലുള്ള മത്സരം നിയമം മൂലം തടഞ്ഞിട്ടുണ്ട്. നേരിയ തോതിലെങ്കിലും മറ്റ് സാധ്യതകളുണ്ടായിട്ടും, എൽ.ഡി.എഫിനെ പുറത്താക്കാൻ തീരുമാനിച്ച വോട്ടർമാർ യു.ഡി.എഫിനെ അധികാരത്തിലേറ്റിയതിനെ എല്ലാം എൽ.ഡി.എഫ്-യു.ഡി.എഫ് കളങ്ങളിൽ ഒതുക്കുന്ന തന്ത്രത്തിന്റെ വിജയമായി കാണാവുന്നതാണ്. ഇത് സാധ്യമാക്കിയത് ഒരു വലിയ വിഭാഗം വോട്ടർമാർ ഈ മുന്നണികളെ, അഥവാ അവയുടെ ഘടക കക്ഷികളെ, കേവലം രാഷ്ട്രീയ കക്ഷികളായല്ല, തങ്ങളുടെ സംരക്ഷകരായാണ് കാണുന്നത് എന്നതുകൊണ്ടാണ്. വോട്ടറും കക്ഷിയുമായി ഇത്തരത്തിലുള്ള ബന്ധം നിലനിൽക്കുമ്പോൾ ഭരണാധികാരിക്ക് എല്ലാവരേയും ഒരേപോലെ കണാനാവില്ല. അതുകൊണ്ട് നീതിപൂർവ്വമായ ഭരണവും ഉണ്ടാകില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കേരളം മന്ത് ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക് മാറ്റിയിരിക്കുന്നു.

തെരഞ്ഞെടുപ്പിനിടയിലാണ് എ. അയ്യപ്പൻ അവസന കവിത എഴുതിയത്. ഏത് നിമിഷവും മുതുകിൽ തറയ്ക്കാവുന്ന അമ്പിൽ നിന്ന് രക്ഷപ്പെടാൻ പ്രാണനും കൊണ്ട് ഓടുന്ന മാൻ‌പേട ഒരു പാതയുടെ വാതിൽ തുറന്ന്, ഒരു ഗർജ്ജനം സ്വീകരിച്ച്, മറ്റൊന്നിന്റെ വായ്ക്ക് ഇരയാകുന്ന ചിത്രമാണ് അതിലുള്ളത്. കേരളത്തിന്റെ വിധിയാണ്, അറിഞ്ഞോ അറിയാതെയൊ, അയ്യപ്പൻ രേഖപ്പെടുത്തിയത്. (മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 15, 2010)


Tuesday, October 19, 2010

ചിലി ഖനി ദുരന്തം കേരളത്തിലായിരുന്നുവെങ്കിൽ?

ഇ-മെയിലിൽ ലഭിച്ച സന്ദേശം

ചില പത്രവാര്‍ത്തകളിലുടെ
• ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മൻ ചാണ്ടി
• രക്ഷാപ്രവർത്തനത്തിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി
• ദുരന്തത്തിൽ പോലീസ് അനാസ്ഥ, കോടിയേരി രാജി വെക്കണം: ചെന്നിത്തല
• ദുരന്തം വിഎസിനെതിരെ ആയുധമാക്കാൻ പിണറായി പക്ഷം
• ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊൺഗ്രസ്സും : ബിജെപി
• ദുരന്തം: നാളെ കേരളത്തിൽ ഹര്‍ത്താൽ
• ദുരന്തത്തിൽ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു
• ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം
• ദുരിതാശ്വാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടൻ
• ദുരന്തം തദ്ദേശ തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ പ്രതിപക്ഷം
• ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മൻ ചാണ്ടി
• അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വൻ
• ദുരന്തത്തിനു പിന്നിൽ അല്‍ഖാഇദ: ആർ.എസ്.എസ്
• ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്
• ദുരന്തത്തിന് പോപുലർ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷൻ







• ഇതിനിടെ, ഖനിക്കുള്ളിൽ കുടുങ്ങിയവർ 100ാം ദിവസം സ്വയം തുറന്ന് പുറത്തെത്തി!!

Tuesday, September 21, 2010

പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക

ബി.ആർ.പി. ഭാസ്കർ

സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്‌പോട്ടാകും.

ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.

കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ‌‌? -- ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?

അമ്പതിൽ‌പരം വർഷങ്ങൾക്കുമുൻപ്, ഒരു സമ്പന്ന സമൂഹമല്ലായിരുന്ന ഘട്ടത്തിൽ ലക്ഷ്യത്തിലെത്താൻ വ്യത്യസ്ത മാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടായിരുന്നു. അവ ശിഥിലമാവുകയും ആർക്കും സ്വന്തം ശക്തിയുടെ മാത്രം അടിസ്ഥാനത്തിൽ അധികാരത്തിലെത്താൻ കഴിയാതെ വരികയും ചെയ്തപ്പോൾ സുസ്ഥിരഭരണം അസാധ്യമായി. പല പരീക്ഷണങ്ങൾക്കുശേഷം സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന രണ്ട് മുന്നണികൾ രൂപപ്പെട്ടു. തുടക്കത്തിൽ മുന്നണികളെ നയിക്കുന്ന കക്ഷികളുടെ സമീപനങ്ങളിൽ വ്യത്യാസങ്ങൾ കാണാമായിരുന്നു. കാലക്രമത്തിൽ അതില്ലാതായി. ഒരു മുന്നണി വിട്ട് വരുന്നവരെ സ്വീകരിക്കാൻ മറ്റേ മുന്നണി വാതിലും തുറന്നിട്ട് കയ്യും നീട്ടി നിൽക്കുമ്പോൾ പ്രത്യയശാസ്ത്രത്തിന് എന്ത് പ്രസക്തിയാണുള്ളത്? രണ്ട് മുന്നണികളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പുറത്തിറക്കിയ പ്രകടനപത്രിക നോക്കിയാൽ അവരുടെ സമീപനങ്ങൾ ഒന്നായതായി കാണാം. ഇരുവരും എടുക്കുന്ന പൊതുവായ സമീപനം സാമ്പത്തിക സ്ഥാപിതതാല്പര്യങ്ങൾക്ക് അനുകൂലവും ജനങ്ങളുടെ താല്പര്യങ്ങൾക്ക് എതിരുമാണ്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ അത് നമുക്ക് കാണാം. പ്രതിഷേധങ്ങൾ സ്ഥലമെടുപ്പിന് തടസം സൃഷ്ടിച്ചപ്പോൾ മുന്നണി നേതാക്കൾ പിന്നോട്ടുപോകാൻ ഏകകണ്ഠമായി തീരുമാനിച്ചു. ബി.ഓ.ടി അടിസ്ഥാനത്തിൽ പദ്ധതി ഏറ്റെടുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടായപ്പോൾ അവർ ജനങ്ങളുടെ വികാരം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ തീരുമാനിച്ചു. അതും ഏകകണ്ഠമായിത്തന്നെ.

മുന്നണികളെ നയിക്കുന്ന കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയൈക്യത്തിന്റെ പിന്നിലെ സാമ്പത്തിക സാമൂഹിക താല്പര്യങ്ങൾ വ്യക്തമാണ്. സാമ്പത്തികതലത്തിൽ വൻ‌കിടക്കാർക്കൊപ്പമാണവർ. അവിടെത്തന്നെ ഉത്പാദന പ്രക്രിയയിലൂടെ പണം സമ്പാദിക്കുന്നവരേക്കാൾ അവർക്ക് പ്രിയം ഭൂമി, ലോട്ടറി, കള്ളക്കടത്ത് തുടങ്ങിയ മേഖലകളിലെ ഇടപാടുകാരാടാണ്. സാമൂഹികതലത്തിൽ തൽ‌സ്ഥിതി നിലനിർത്തി പഴയ മേധാവിത്വവിഭാഗങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം. രാഷ്ട്രീയ ശൈഥില്യം സൃഷ്ടിച്ച അസ്ഥിരത മറികടക്കുന്നതിൽ മുന്നണികൾ വഹിച്ച പങ്ക് നന്ദിയോടെ നമുക്ക് ഓർക്കാം. ഒപ്പം അവ കാലഹരണപ്പെട്ടിരിക്കുന്നെന്ന് നാം തിരിച്ചറിയുകയും വേണം. മുന്നണികൾ ഇങ്ങനെ തുടരുന്നിടത്തോളം കേരളത്തിൽ ഗുണപരമായ ഒരു മാറ്റവും പ്രതീക്ഷിക്കാനാവില്ല. ഇന്നത്തെ നിശ്ചലാവസ്ഥ അകറ്റി സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന രാഷ്ട്രീയം ഉയർന്നുവരേണ്ടിയിരിക്കുന്നു. അത് ഒരു പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കും. മാറ്റം ആവശ്യമാണെന്ന് കരുതുന്നവർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നൽകുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാനാവും.

ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടു മാത്രം ജനാധിപത്യം ഉറപ്പാക്കാനാവില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ജനതാല്പര്യം മുൻ‌നിർത്തി അധികാരം വിനിയോഗിക്കുമ്പോഴാണ് സംവിധാനം ജനാധിപത്യപരമാകുന്നത്. പക്ഷപാതം കൂടാതെ നീതിപൂർവകമായി കർത്തവ്യം നിർവഹിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്നവർ സ്വന്തം താല്പര്യമൊ പാർട്ടിതാല്പര്യമൊ ജാതിമത താല്പര്യമൊ മുൻ‌നിർത്തി തീരുമാനങ്ങളെടുക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഭരണകൂടം നീതിപൂർവം പ്രവർത്തിക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ട് അവർ ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ ഇടം കണ്ടെത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നു. എന്തു ഹീന കൃത്യം ചെയ്താലും അണികളെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് ഓരോ പാർട്ടിയും വിശ്വസിക്കുന്നു. കൊലയാളിക്കും കുടുംബത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്നതു മുതൽ എഴുത്തുപരീക്ഷാഫലം മറികടന്നു ജോലി നേടാനും അന്വേഷണമുണ്ടായാൽ ഉത്തരക്കടലാസുകൾ മുക്കി ഉദ്യോഗം നിലനിർത്താനും സഹായിക്കുന്നതു വരെ എന്തും ചെയ്യാൻ രാഷ്ട്രീയ രക്ഷാധികാരികൾക്ക് മടിയില്ല. ഈ അവസ്ഥ മാറ്റാനുള്ള ശ്രമം തുടങ്ങേണ്ടത് അധികാരത്തിന്റെ ഏറ്റവും താഴത്തെ പടിയായ തദ്ദേശസ്വ്യംഭരണ സ്ഥാപനങ്ങളിൽ നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്നവർക്ക് അവിടെയാണ് ഏറ്റവും ഫലപ്രദമായി ഇടപെടാനാവുക.

പാർലമെന്റ്, നിയമസഭാ സംവിധാനങ്ങൾ പാശ്ചാത്യ ജനാധിപത്യ പാരമ്പര്യത്തിൽ നിന്ന് നാം സ്വീകരിച്ചവയാണ്. അവ ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും വിഭാവന ചെയ്യുന്നു. പഞ്ചായത്ത് സംവിധാനം നമ്മുടെതന്നെ പാരമ്പര്യത്തിൽ നിന്ന് വന്നതാണ്. അതിൽ ഭരണ-പ്രതിപക്ഷ വിഭജനമില്ല. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും അടങ്ങുന്നതാണ് ഭരണ നിർവഹണ സമിതി. ആദ്യകാലത്ത് രാഷ്ട്രീയ കക്ഷികൾ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടികളിൽ പെട്ടവരും പാർട്ടി ലേബൽ കൂടാതെ മത്സരിച്ചു. എന്നാൽ അടുത്ത കാലത്ത് നമ്മുടെ പാർട്ടികൾ ആ രീതി ഉപേക്ഷിച്ച് അവിടെയും കക്ഷിരാഷ്ട്രീയം കുത്തിച്ചെലുത്തി. ഇപ്പോൾ പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ അടിമുടി രാഷ്ട്രീയ പക്ഷപാതം നിലനിൽക്കുന്നു.

തദ്ദേശ സ്വയംഭരണത്തെ ഭരണഘടനയുടെ ഭാഗമാക്കിയപ്പോൾ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒരു ഗ്രാമസഭാ സംവിധാനം ഉണ്ടാക്കിയി. നമ്മുടെ ഭരണവ്യവസ്ഥയിൽ പൌരന്മാർക്ക് നേരിട്ടു ചെന്ന് ചോദ്യം ചോദിക്കാനും പൊതുവായ തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഏക വേദിയാണത്. ഗ്രാമസഭയുടെ തീരുമാനങ്ങൾ മാനിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗത്തിന് ബാധ്യതയുണ്ട്. സംവിധാനം നിലവിൽ വന്നപ്പോൾ ജനങ്ങൾ അത്യുത്സാഹത്തോടെ ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ വന്നു. പക്ഷെ അത്രമാത്രം ജനാധിപത്യത്തിന് കക്ഷികൾ തയ്യാറായിരുന്നില്ല. അവർ വളരെ വേഗം സംവിധാനം തകർത്തു. നിങ്ങളുടെ വാർഡിൽ എന്ന് എവിടെയാണ് ഗ്രാമസഭ ചേരുന്നതെന്ന് നിങ്ങൾ അറിയുന്നുണ്ടോ? ഉണ്ടാകാനിടയില്ല. പലേടത്തും ഇപ്പോൾ യോഗം നടക്കുന്നില്ല. യോഗം നടന്നതായി രേഖകളുണ്ടാക്കുനയാണ് പതിവ്.

ഗ്രാമസഭയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തം അവസാനിക്കണം. കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതുമായ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് പഞ്ചായത്തുകളുടെ ചുമതലയാണ്. ആനുകൂല്യവിതരണത്തിൽ രാഷ്ട്രീയ വിവേചനവും പക്ഷപാതവും നടമാടുന്നതുകൊണ്ട് പദ്ധതികളുടെ ഗുണം ലഭിക്കുന്നത് ഏറ്റവും അർഹരായവർക്കല്ല, പാർട്ടികൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്കാണ്. പല സ്ഥാപനങ്ങളും അനുവദിച്ച പണം മുഴുവൻ ചെലവാക്കുന്നില്ല. ദുർബലവിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ കാര്യത്തിലാണ് ഇതുണ്ടാകുന്നത്. കരാർ പണികളിലാണ് എല്ലാവർക്കും താല്പര്യം. പഞ്ചായത്തഗങ്ങളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതിത്തുകയുടെ 30 മുതൽ 70 ശതമാനം വരെ ഊറ്റിയെടുത്ത് നിശ്ചിത അനുപാതത്തിൽ വീതിച്ചെടുക്കുന്നതായി ഈയിടെ ഒരു ഗവേഷകൻ രേഖപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ പല പഞ്ചായത്തുകളും വരവുചെലവു കണക്ക് ആഡിറ്റ് ചെയ്യാൻ അയക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ (സി.എ.ജി) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ജനകീയ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവർത്തകർ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടപെടുകയെന്ന ഉദ്ദേശ്യത്തൊടെ ജനകീയ ഐക്യവേദി രൂപീകരിച്ചത്. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രികയാണ്. .

പരിപാടിയിലെ പ്രധാന ഇനം കക്ഷിരാഷ്ട്രീയത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽനിന്ന് വിമുക്തമാക്കുകയെന്നതാണ്. അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണം കാഴ്ചവെക്കുക, ഗ്രാമ-വാർഡ് സഭകൾ പുനരുജ്ജീവിപ്പിക്കുക, കണക്കുകൾ യഥാസമയം പൂർത്തിയാക്കി ആഡിറ്റിന് വിധേയമാക്കുക, സ്ത്രീകൾ, ദലിതർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ പൂർണ്ണമായി നടപ്പാക്കുക തുടങ്ങിയവയും അതിൽ പെടുന്നു. നിലവിലുള്ള മുന്നണികൾക്ക് അകത്തും പുറത്തുമുള്ള ചില കക്ഷികളും തത്വത്തിൽ പരിപാടിയോട് യോജിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മാറ്റമുണ്ടായേ മതിയാകൂ എന്ന സന്ദേശം നൽകിയാൽ മുന്നണികളെ നയിക്കുന്ന കക്ഷികളും മാറി ചിന്തിക്കാൻ നിർബന്ധിതരാകും.

അമ്പതു ശതമാനം സ്ത്രീസംവരണം താഴത്തെ തട്ടുകൾ ശുദ്ധീകരിക്കാനുള്ള അവസരം നൽകുന്നു. സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങൾ നിറയ്ക്കാനാവശ്യമായത്ര സ്ത്രീകൾ ഒരു കക്ഷിയിലുമില്ല. എല്ലാ കക്ഷികളും ചേർന്നാലും അതിനുള്ള സ്ത്രീകളുണ്ടാവില്ല. നേതാക്കളുടെ ബന്ധുക്കളൊ പോഷകസംഘടനകളിൽ പെട്ടവരൊ ആയ സ്ത്രീകളെ അങ്കത്തട്ടിൽ ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്ത ഘട്ടത്തിലും എല്ലാ പാർട്ടികളും ഇതു തന്നെയാണ് ചെയ്തത്. അതിലൂടെ സ്ത്രീപ്രാതിനിധ്യം കൂട്ടാമെന്നല്ലാതെ സ്ത്രീശാക്തീകരണം സാധ്യമല്ലെന്ന് അനുഭവം പഠിപ്പിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാനായാൽ അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണത്തിനുള്ള സാധ്യത ഏറുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷെ രാഷ്ട്രീയം സ്ത്രീകൾക്ക് പറ്റിയ മേഖലയല്ലെന്ന ചിന്ത മദ്ധ്യവർഗ്ഗങ്ങളിൽ ശക്തമാകയാൽ യോഗ്യരായവർ മത്സരരംഗത്തിറങ്ങാൻ മടിക്കും. ഒരു ചരിത്രനിയോഗം കാത്തിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തി അവരെ മുന്നോട്ടുകൊണ്ടുവരാൻ കഴിഞ്ഞാൽ പഞ്ചായത്തുതലത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കാനും അങ്ങനെ ജനകീയ ഐക്യവേദിയുടെ പരിപാടിയിലെ മറ്റിനങ്ങൾ പ്രാവർത്തികമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും കഴിയും.

ജനകീയ ഐക്യവേദിയുടെ 12 ഇന പരിപാടി


1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 സെപ്‌തംബർ 20ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.

Saturday, September 18, 2010

ദേശീയ ചാനൽ പ്രൊഫ. ജോസഫിനു നീതി തേടുന്നു

പ്രവാചകനിന്ദയുടെ പേരിൽ മതഭ്രാന്തന്മാരുടെ ആക്രമണത്തിനു വിധേയനായ പ്രൊ.ടി.ജെ. ജോസഫ് ഇടതു കൈ കൊണ്ട് എഴുതാൻ പരിശീലിക്കുന്നു

ദേശീയ ടെലിവിഷൻ ചാനലായ സി.എൻ.എൻ-ഐ.ബി.എൻ. തൊടുപുഴ ന്യൂമാൻ കോളെജ് മാനേജ്‌മെന്റ് പുറത്താക്കിയ പ്രൊഫസർ ടി. ജെ.ജോസഫിനെ പിന്തുണച്ചുകൊണ്ട് ക്യാമ്പെയ്ൻ നടത്തുന്നു.

ചാനൽ മേധാവി രാജ്‌ദീപ് സർദേശായ് ട്വിറ്ററിൽ നൽകിയ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: “join cnn ibn's justice for joseph campaign. the kerala prof should get his job back.”

Thursday, September 9, 2010

ഡി.എച്ച്.ആർ.എം. മാധ്യമഭീകരത വിരുദ്ധ ദിനം ആചരിക്കുന്നു

പൊലീസും മാധ്യമങ്ങളും കഴിഞ്ഞ കൊല്ലം ഭീകരസംഘടനയായി മുദ്രകുത്തിയ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് സെപ്തംബർ 23 ‘മാധ്യമ ഭീകരത വിരുദ്ധ ദിന’മായി ആചരിക്കുന്നു.

വാർത്തയും ഇത് സംബന്ധിച്ച് ഡി.എച്ച്.ആർ.എം. പുറത്തിറക്കിയ പോസ്റ്ററും CounterMedia വെബ്‌സൈറ്റിൽ കാണാം.

Monday, September 6, 2010

തീവ്രവാദം വന്ന വഴി

ബി.ആർ.പി. ഭാസ്കർ

പ്രവാചകനിന്ദയുടെ പേരിൽ കോളെജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തെ തുടർന്ന് മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും തീവ്രവാദത്തിന്റെ വേരുകൾ തേടിയിറങ്ങുകയുണ്ടായി. ഇരുകൂട്ടരുടെ അന്വേഷണത്തിനും പരിമിതിയുണ്ടായിരുന്നു.. മാധ്യമങ്ങൾക്ക് താല്പര്യം സംഭവങ്ങളിലാണ്. സംഭവങ്ങളിലേക്ക് നയിക്കുന്ന പ്രക്രിയകൾ അവ ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാൽ തന്നെ വസ്തുതകൾക്ക് അവ സമീപിക്കുക ഔദ്യോഗിക അന്വേഷണ ഏജൻസികളെയാവും. അവ പലപ്പോഴും ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത് ഭരണാധികാരികളുടെ രാഷ്ട്ര്രിയ താൽപര്യം കണക്കിലെടുത്തുകൊണ്ടാണ്. രാഷ്ട്രീയകക്ഷികളുടെ കണ്ണ് തെരഞ്ഞെടുപ്പുകളിലാണ്. ലോക് സഭ, അസംബ്ലി, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ വെവ്വേറെ നടക്കുന്നതുകൊണ്ട് അവയ്ക്ക് അഞ്ചു കൊല്ലത്തിൽ മൂന്ന് തെരഞ്ഞെടുപ്പുകൾ നേരിടേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പിനുവേണ്ട പണം ആരിൽനിന്ന് എങ്ങനെ സംഘടിപ്പിക്കാം, ജയിക്കാനാവശ്യമായ വോട്ട് ആരെ എങ്ങനെ പ്രീണിപ്പിച്ച് നേടാം, ജയിച്ചു കഴിഞ്ഞാൽ അഞ്ചു കൊല്ലം എങ്ങനെ പിടിച്ചു നിൽക്കാം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എപ്പോഴും അവരുടെ മുന്നിലുണ്ടാകും. അതിനിടയിൽ എങ്ങനെ കാര്യങ്ങൾ സത്യസന്ധമായി, വസ്തുനിഷ്ഠമായി വിലയിരുത്തും?

ആഭ്യന്തര മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും കൈവെട്ട് സംഭവത്തെ “താലിബാനിസം“ എന്നാണ് വിശേഷിപ്പിച്ചത്. ആ ക്രൂരകൃത്യത്തെ ജനമനസുകളിൽ ഒരു മതവിഭാഗവുമായും വിദേശ ഭീകരപ്രസ്ഥാനവുമായും ബന്ധിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു അത്. പ്രൊഫസർ ടി.ജെ. ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസിൽ പ്രവാചകനെ നിന്ദിക്കുന്ന പരാമർശമുണ്ടെന്ന ആക്ഷേപം മുസ്ലിം സംഘടനകൾ ഉന്നയിച്ചിരുന്നതുകൊണ്ട് ആ മതവിഭാഗത്തിൽ പെട്ടവരാകണം അക്രമം നടത്തിയതെന്ന് സ്വാഭാവികമായി പലരും സംശയിച്ചിട്ടുണ്ടാവും. താലിബാന്റെ പേരുപയോഗിച്ചവർ ഒരു പടികൂടി മുന്നോട്ടുപോയി സംഭവത്തെ അന്താദ്ദേശീയ മുസ്ലിം ഭീകരതയുടെ ഭാഗമാക്കുകയാണ് ചെയ്തത്. അങ്ങനെയൊരു ബന്ധം സ്ഥാപിക്കാനാവശ്യമായ വസ്തുതകൾ അവരുടെ മുന്നിലുണ്ടായിരുന്നില്ല. ഈ വരികൾ എഴുതുന്ന സമയത്തും അന്വേഷണോദ്യോഗസ്ഥർ അത്തരത്തിലുള്ള ബന്ധത്തിന് തെളിവ് കണ്ടെത്തിയിട്ടില്ല. ആ സ്ഥിതിക്ക് ആ ദുസ്സൂചനയുടെ പിന്നിൽ രാഷ്ട്രീയ കണക്കുകൂട്ടൽ ഉണ്ടായിരുന്നെന്ന് അനുമാനിക്കാവുന്നതാണ്.

അബ്ദുൾ നാസർ മ്‌അദനിയുമായി ലോക് സഭാ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാക്കിയ കൂട്ടുകെട്ട് സി.പി.എമ്മിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. മ്‌അദനിക്ക് മനം‌മാറ്റമുണ്ടായെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച പാർട്ടി നേതാക്കൾ കാസറ്റുകളിലൂടെ വ്യാപകമായി പ്രചരിച്ച ആദ്യ കാല പ്രസംഗങ്ങൾ സൃഷ്ടിച്ച പ്രതിച്ഛായ അദ്ദേഹത്തെ പിന്തുടരുകയാണെന്ന് മനസിലാക്കിയില്ല. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ പാർട്ടി രണ്ട് പതിറ്റാണ്ടിലേറെയായി തുടർന്നുവന്ന ന്യൂനപക്ഷാഭിമുഖ്യ നിലപാട് ഉപേക്ഷിച്ച് ഹിന്ദു ഭൂരിപക്ഷത്തെ ആശ്രയിക്കാൻ തീരുമാനിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അതിന്റെ സൂചനകളുണ്ടായിരുന്നു. പിന്നീട് അത് കൂടുതൽ പ്രകടമായി. മ്‌അദനി ബന്ധത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെടാൻ പാർട്ടി കണ്ട മാർഗ്ഗം അദ്ദേഹത്തേക്കാൾ വലിയ മുസ്ലിം ഭീകരനെ കണ്ടെത്തുകയെന്നതാണ്. പല ജനകീയ പ്രശ്നങ്ങളിലും ഇടപെട്ട് പാർട്ടിയെയും സർക്കാരിനെയും ബുദ്ധിമുട്ടിച്ച സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും അതിന്റെ പിതൃസംഘടനയായ ജമാത്തെ ഇസ്ലാമിയും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്വത്വരാഷ്ട്രീയം ഉയർത്തിക്കാട്ടി ജമാത്തിനെ അടുപ്പിച്ചു നിർത്താൻ സഹായിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ട് പാർട്ടി തുടങ്ങിയ ഭീകരനിർമ്മിതി വലിയ വിജയമായിരുന്നില്ല. അപ്പോഴാണ് അധ്യാപകന്റെ കൈവെട്ടിക്കൊണ്ട് ഭീകര സ്ഥാനം ഏറ്റെടുക്കാൻ ഒരു സംഘം മുന്നോട്ടു വന്നത്. വീണുകിട്ടിയ അവസരം പാർട്ടി പ്രയോജനപ്പെടുത്തി.

കൈവെട്ടു കേസ് പ്രതികൾ പോപ്പുലർ ഫ്രന്റ് ഓഫ് ഇൻഡ്യയുടെ പ്രവർത്തകരൊ അനുഭാവികളൊ ആണ്. സി.എച്ച്.ആർ.ഓ. (കോൺഫെഡറേഷൻ ഒഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ്) എന്നൊരു കൂട്ടായ്മയായാണ് അത് രംഗപ്രവേശം ചെയ്തത്. ഒരു ചുരുങ്ങിയ കാലയളവിൽ മനുഷ്യാവകാശമേഖലയിൽ ശ്രദ്ധ പിടിച്ചു പറ്റിയശേഷം പിന്നാക്കവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന് എൻ.ഡി.എഫ് (നാഷനൽ ഡമോക്രാറ്റിക് ഫ്രന്റ്) എന്ന പേരിൽ ഒരു സഹോദര സംഘടനയുണ്ടാക്കി. പിന്നീട് സി.എച്ച്.ആർ.ഓ. നാഷനൽ സി.എച്ച്. ആർ.ഓ. എന്ന പേരിലും എൻ.ഡി. എഫ്. പോപ്പുലർ ഫ്രന്റ് ഓഫ് ഇൻഡ്യ എന്ന പേരിലും ദേശീയതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പക്കുകയും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ (എസ്.ഡി.പി.ഐ) എന്ന പേരിൽ രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും ചെയ്തു. ചില അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ സംഘടനകളിൽ പെട്ടവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. മറ്റ് രാഷ്ട്രീയ-സാമൂഹിക സംഘടനകളിൽ പെട്ടവർക്കെതിരെയും അത്തരം ആരോപണങ്ങൾ ഉയർന്നിട്ടുള്ളതുകൊണ്ടാവാം അവ വളരെ ശ്രദ്ധിക്കപ്പെട്ടില്ല.

ബാബ്രി മസ്ജിദ് തകർത്തതിനെതിരായ മുസ്ലിം വികാരമാണ് കേരളത്തിൽ അടുത്ത കാലത്ത് ശക്തിപ്രാപ്പിച്ചിട്ടുള്ള പല സംഘടനകളുടെയും വളർച്ചയെ സഹായിച്ച പ്രധാന ഘടകം. കോൺഗ്രസുമായുള്ള സഖ്യം മൂലം ബാബ്രി പ്രശ്നത്തിൽ ലീഗ് മൃദു സമീപനം സ്വീകരിക്കുന്നെന്ന പരാതിയുണ്ടായിരുന്ന അവയെല്ലാം സ്വാഭാവികമായും കൂടുതൽ തീവ്രമായ നിലപാടെടുത്തു. ലീഗ്‌വിരുദ്ധത അവരെ സി.പി.എമ്മിനോട് അടുക്കാൻ പ്രേരിപ്പിച്ചു. ഇറാഖ്, പലസ്തീൻ തുടങ്ങിയ പ്രശ്നങ്ങൾ മുസ്ലിങ്ങളിൽ ജനിപ്പിച്ച അമേരിക്കൻ വിരുദ്ധതയെ ഇ.എം.എസ്. നമ്പൂതിരിപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി കൂട്ടിയിണക്കി. മ്‌അദനിയിൽ അദ്ദേഹം ഒരു ഗാന്ധിയെ ദർശിക്കുക കൂടി ചെയ്തു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വിഭാഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടുന്ന നയമാണ് എൽ.ഡി.എഫിനും യു.ഡി. എഫിനുമുള്ളത്. അവരുടെ മ്‌അദനി ബന്ധം ഇത് വ്യക്തമാക്കുന്നു. കോയമ്പത്തൂർ സ്‌ഫോടന കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തമിഴ് നാട് പൊലീസിന് കൈമാറുമ്പോൾ ലീഗിനെ യു.ഡി.എഫിൽ നിന്ന് അടർത്തിയെടുക്കാൻ അത് സഹായിക്കുമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടിയിരുന്നതെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്.. അദ്ദേഹത്തിന്റെ അറസ്റ്റിനെ എൽ.ഡി.എഫ്. ഭരണ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക പോലും ചെയ്തു. ഈ പശ്ചാത്തലത്തിൽ യു.ഡി.എഫിന്. തെരഞ്ഞെടുപ്പിൽ മ്‌അദനിയുടെ പിന്തുണ നേടാനായി. ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് മ്‌അദനി ജയിലിൽ കഴിയുമ്പോൾ രണ്ടു മുന്നണികളും ചേർന്ന് അദ്ദേഹത്തിന് നീതി ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ പാസാക്കി. യഥാർത്ഥത്തിൽ അവരെ നയിച്ചത് നീതിബോധമായിരുന്നില്ല, രാഷ്ട്രീയലാഭമോഹം ആയിരുന്നു. രാഷ്ട്രീയകക്ഷി നേതാവെന്ന നിലയിൽ മ്‌അദനിയും രാഷ്ട്രീയമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഓരോ കാലത്തും നിലപാടുകളെടുത്തത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്ത് കേരളത്തിലെ മുസ്ലിം സമൂഹത്തിൽ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് സാമൂഹ്യനീതി ലഭിക്കാതിരുന്ന ആ വിഭാഗത്തിന് ഗൾഫ് പ്രവാസം രക്ഷയായി. ആദ്യഘട്ടത്തിൽ ഗൾഫ് പണം കേരളത്തിൽ അസമത്വം കുറയ്ക്കുന്നതിനു സഹായിച്ചെങ്കിൽ ഇപ്പോൾ അത് അസമത്വം വളർത്തുകയാണെന്ന് കരുതാൻ ന്യായമുണ്ട്. അതിസമ്പന്നരായ പ്രവാസികളുടെയും പ്രതിലോമ സ്വഭാവമുള്ള പ്രസ്ഥാനങ്ങളുടെയും ഉയർന്ന ദൃശ്യത മുസ്ലിങ്ങളുടെ അവസ്ഥയെക്കുറിച്ച് തെറ്റായ ധാരണ പരത്തിയിട്ടുണ്ട്. സാമൂഹിക മണ്ഡലം സൂക്ഷ്മമായി വിലയിരുത്തിയാൽ സമീപകാലത്ത് മുസ്ലിങ്ങൾക്കിടയിൽ മാത്രമല്ല മറ്റ് ജാതിമത വിഭാഗങ്ങൾക്കിടയിലും പ്രതിലോമ പ്രവണതകൾ ശക്തിപ്പെട്ടിട്ടുള്ളതായി കാണാം. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾക്ക് ഒഴിഞ്ഞുമാറാനാകില്ല. താൽക്കാലിക ലാഭത്തിനായി അവർ സ്വീകരിക്കുന്ന നയങ്ങളാണ് പല മേഖലകളിലും ദുഷ്ടശക്തികൾക്ക് വളരാൻ സഹായകമായത്. ചേകന്നൂർ മൌലവിയുടെ കൊല, ഹവാലാ പണത്തിന്റെ ഒഴുക്ക് തുടങ്ങിയ വിഷയങ്ങളിലെ അന്വേഷണങ്ങൾ എങ്ങുമെത്താതെ നീണ്ടത് അത്തരം ശക്തികളെ നേരിടാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനില്ലെന്നതിന് തെളിവാണ്.

പരിശീലനത്തിന് പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിക്കവെ അതിർത്തിയിൽ കൊല്ലപ്പെട്ട തീവ്രവാദി സംഘത്തിൽ നാലു പേർ കേരളത്തിൽ നിന്നുള്ളവരാണെന്ന് കശ്മീർ പൊലീസ് അറിയിച്ചപ്പോൾ അവരുടെ ഐ.ഡി. കാർഡുകൾ വ്യാജമാണെന്ന് സംസ്ഥാന പൊലീസ് അവകാശപ്പെടുകയുണ്ടായി. നാട്ടിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി പൊലീസിനുള്ള അറിവ് എത്ര പരിമിതമാണെന്ന് ആ പ്രതികരണം വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ പേരും ഊരും സ്ഥിരീകരിച്ചപ്പോൾ അതിൽ ഒരാളുടെ കുടുംബം തങ്ങൾക്ക് ജഡം കാണുകയേ വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചിലർ അതിനെ ദേശസ്നേഹത്തിന്റെ വിളംബരമായി പ്രകീർത്തിക്കുകയും ചെയ്തു. ഇത് മാനുഷികമൂല്യങ്ങൾ നിരാകരിക്കുന്ന തലത്തിലേക്ക് സമൂഹം നീങ്ങുന്നതിന്റെ ലക്ഷണമാണ്.

പടച്ചോനുമായി സംസാരിക്കുന്ന മനോരോഗിയായ കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര് നൽകിയതോടെയാണ് പ്രൊഫസർ ജോസഫിന് കഷ്ടകാലം തുടങ്ങിയത്. ലോകത്ത് ഏറ്റവുമധികം ആളുകൾക്കുള്ള പേരാണത്. അതേസമയം, സന്ദർഭം മറ്റ് വിധത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ, ബഹുഭൂരിപക്ഷം മനഷ്യരിലും ആ പേര് ഉണർത്തുക പ്രവാചകന്റെ ഓർമ്മയാകും. ആ നിലയ്ക്ക് പ്രൊഫസർ ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസ് കാണുന്ന ഒരാൾക്ക് അതിൽ പ്രവാചകനിന്ദയുണ്ടെന്ന ധാരണ ഉണ്ടായേക്കാം. സന്ദർഭം മനസിലാകുമ്പോൾ അത് മാറേണ്ടതുമാണ്. തെറ്റായ ധാരണ പിന്നെയും അവശേഷിക്കുന്നെങ്കിൽ സംസ്കൃതചിത്തയായ ഒരു വ്യക്തി എങ്ങനെയാണ് പ്രതികരിക്കുകയെന്നറിയാൻ ജോസഫിന്റെ ചോദ്യത്തിന് ഒരു മുസ്ലിം വിദ്യാർത്ഥിനി നൽകിയ ഉത്തരം നോക്കിയാൽ മതി. പ്രവാചകന്റെ പേര് അവിടെ ഉപയോഗിക്കുന്നതിനോടുള്ള എതിർപ്പ് രേഖപ്പെടുത്തിയശേഷം പെൺ‌കുട്ടി ഉത്തരം എഴുതി. ചോദ്യക്കടലാസ് കണ്ടിട്ടൊ അതിനെക്കുറിച്ച് കേട്ടറിഞ്ഞിട്ടൊ അദ്ധ്യാപകനും കോളെജിനുമെതിരെ തെരുവിലിറങ്ങിയവരെ നയിച്ച വികാരം പ്രവാചകസ്നേഹമല്ല, മതഭ്രാന്താണ്. എല്ലാ മതവിഭാഗങ്ങൾക്കിടയിലും മതഭ്രാന്ത് വളരുന്നുണ്ടെന്നതാണ് വാസ്തവം. അനുയായികൾക്ക് മതത്തെക്കുറിച്ച് ശരിയായ അറിവ് നൽകുന്നതിൽ പുരോഹിതന്മാരും മതപണ്ഡിതന്മാരും പരാജയപ്പെടുന്നതു കൊണ്ടാണ് മതത്തോടുള്ള ആഭിമുഖ്യം മതഭ്രാന്തിലേക്ക് നയിക്കുന്നത്. സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സംഘടിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. കാരണം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനമാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വോട്ടു ബാങ്കുകൾ സൃഷ്ടിച്ച് സ്വാധീനം വളർത്താനാകുമ്പോൾ ജാതിമത സംഘടനകളെ രാഷ്ട്രീയ രംഗത്തു നിന്നും മാറ്റിനിർത്താനാവില്ല. പക്ഷെ അവയുടെ പ്രവർത്തനം മതഭ്രാന്ത് വളർത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല അവയുമായി ഇടപെടുന്ന പ്രസ്ഥാനങ്ങൾക്കുണ്ട്. ചുമതല നിർവഹിക്കുന്നതിലുള്ള അവയുടെ പരാജയമാണ് കൈവെട്ട് സംഭവത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

ആരോപണവിധേയമായ പോപ്പുലർ ഫ്രന്റ് സംഭവത്തെ തള്ളിപ്പറയുകയൊ അതിന്റെ പ്രവർത്തകർക്ക് അതിലുള്ള പങ്ക് നിഷേധിക്കുകയൊ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ അനുകരിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. സി. പി.എമ്മിന്റെയും ബി.ജെ.പി.യുടെയും പ്രവർത്തകർ പതിറ്റാണ്ടുകളായി പരസ്പരം കൊല നടത്തുന്ന കണ്ണൂരിൽ നടന്ന ഏതെങ്കിലും കൊലപാതകത്തെ അവരുടെ കക്ഷികൾ തള്ളിപ്പറഞ്ഞിട്ടില്ല. പ്രതികളാകുന്ന പാർട്ടി പ്രവർത്തകരെ പൂർണ്ണമായും സംരക്ഷിക്കുകയാണ് രണ്ട് കക്ഷികളും ചെയ്യുന്നത്. മൂവാറ്റുപുഴയിലെ കൈവെട്ട് സംഭവത്തിന്റെ പേരിൽ പോപ്പുലർ ഫ്രന്റിന്റെയും സഹോദര സംഘടനകളുടെയും ആപ്പീസുകൾ റെയ്ഡ് ചെയ്യുന്നതിനെ അതിന്റെ നേതാക്കൾ ചോദ്യം ചെയ്യുന്നത് കണ്ണൂരിൽ കൊല നടക്കുമ്പോൾ സി.പി.എം. ആപ്പീസുകൾ റെയ്ഡ് ചെയ്യാറില്ലല്ലോ എന്ന് പറഞ്ഞു കൊണ്ടാണ്. പോപ്പുലർ ഫ്രന്റ് ആപ്പീസുകളിൽ നിന്ന് ആയുധങ്ങൾ പിടിച്ചതിനെക്കുറിച്ച് അവർക്ക് പറയാനുള്ളത് കണ്ണൂരിലെ സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും ആപ്പീസുകൾ പരിശോധിച്ചാലും ആയുധങ്ങൾ കിട്ടുമെന്നാണ്.

കാക്കി ട്രൌസറിട്ട പോപ്പുലർ ഫ്രന്റ്/എൻ.ഡി. എഫ്. പ്രവർത്തകർ പട്ടാളച്ചിട്ടയിൽ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ ചാനലുകൾ ആവർത്തിച്ചു കാണിച്ചിരുന്നു. മാർച്ചുകളിലും സി.പി.എമ്മിനെയും ആർ.എസ്.എസിനെയുമാണ് അവർ മാതൃകയാക്കിയിട്ടുള്ളത്. ചുരുക്കത്തിൽ പൊതുമണ്ഡലത്തെ മലിനമാക്കുന്ന വിഭാഗീയ പ്രസ്ഥാനങ്ങളൊക്കെ സഞ്ചരിക്കുന്നത് മുഖ്യധാരാ പ്രസ്ഥാനങ്ങൾ വെട്ടിത്തെളിച്ച പാതയിലൂടെ തന്നെ.

താലിബാൻ ജന്മമെടുക്കുന്നതിനു മുമ്പുതന്നെ അക്രമ പരമ്പര അരങ്ങേറുന്ന നാടാണ് കേരളം. അക്രമത്തെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ട് അതിന് സി.പി.എം. മാന്യത നേടിക്കൊടുത്തു. അച്ചടക്കബോധമുള്ള സംഘടനകളെന്ന നിലയിൽ സി.പി.എമ്മിനും അക്രമരാഷ്ട്രീയത്തിൽ അതിന്റെ മുഖ്യ പ്രതിയോഗിയായ ആർ.എസ്.എസ്സിനും അക്രമപ്രവർത്തനങ്ങളെ കുറഞ്ഞ തീവ്രതാ നിലവാരത്തിൽ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇരുകൂട്ടരും നാടൻ ആയുധങ്ങൾ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ക്വട്ടേഷൻ സംഘങ്ങളുടെ ആവിർഭാവത്തോടെ അക്രമപ്രവർത്തനം ബിസിനസ് എന്ന നിലയിലും അംഗീകാരം നേടിയിട്ടുണ്ട്. മാധ്യമങ്ങൾ, പ്രത്യേകിച്ച് സിനിമയും ടെലിവിഷനും, അക്രമത്തെ അപക്വമായ രീതിയിൽ കൈകാര്യം ചെയ്യുന്നതുകൊണ്ട് ജനങ്ങൾ ഏറെക്കുറെ അതുമായി മാനസികമായി പൊരുത്തപ്പെട്ടിരിക്കുന്നു.

ഇന്നത്തെ അവസ്ഥ സൃഷ്ടിക്കുന്നതിൽ അറിഞ്ഞുകൊണ്ടും അല്ലാതെയും പങ്ക് വഹിച്ച എല്ലാവരും ആത്മപരിശോധന നടത്തി തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താതെ തീവ്രവാദം ഉയർത്തുന്ന ഭീഷണി ഫലപ്രദമായി നേരിടാനാകില്ല.

കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന പ്രോഗ്രസ്സീവ് ഇൻഡ്യ എന്ന മാസികയ്ക്ക് നൽകിയ ലേഖനമാണിത്. എഴുതിയത് 2010 ജൂലൈ 24ന്.

Friday, September 3, 2010

ഫെഡറലിസത്തിന്റെ ഭാവി

ബി.ആർ.പി.ഭാസ്കർ

ഒരു യഥാർത്ഥ ഫെഡറൽ സംവിധാനമല്ല നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നത്. ‘ഫെഡറേഷൻ’ എന്ന വാക്ക് ഒഴിവാക്കിക്കൊണ്ട് ഇന്ത്യയെ ‘യൂണിയൻ ഓഫ് സ്റ്റേറ്റ്സ്’ എന്നാണ് അത് വിശേഷിപ്പിക്കുന്നത്. ഫെഡറൽ സ്റ്റേറ്റിന്റെ അംശങ്ങളോടൊപ്പം അതിൽ യൂണിറ്ററി സ്റ്റേറ്റിന്റെ അംശങ്ങളുമുണ്ട്. ഭരണഘടന നിലവിൽ വന്നശേഷമുള്ള 60 കൊല്ലക്കാലത്ത് പാർലമെന്റ് പാസാക്കിയ നൂറിൽ‌പരം ഭേദഗതികളിൽ ചിലത് കേന്ദ്രത്തിന്റെ അധികാരങ്ങൾ വിപുലീകരിച്ചുകൊണ്ട് അതിന്റെ യൂണിറ്ററി സ്വഭാവം വർദ്ധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഡൽഹിയിലെ ഭരണകൂടത്തിനു വിദേശഭരണ കാലത്തുണ്ടായിരുന്നതിനേക്കാൾ അധികാരം ഇപ്പോഴുണ്ട്.

ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തെ തുടർന്ന് അതിർത്തികളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വലിയ തോതിൽ അഭയാർത്ഥികൾ പ്രവഹിക്കുകയുണ്ടായി. ഇന്ത്യയിൽ ലയിച്ച കശ്മീരിനെ കയ്യടക്കാൻ പാകിസ്ഥാൻ ആദ്യം ഗോത്രവർഗ്ഗക്കാരെയും പിന്നീട് സ്വന്തം സേനയെയും നിയോഗിച്ചു. വർഗ്ഗീയത പല വടക്കൻ സംസ്ഥാനങ്ങളിലെയും അന്തരീക്ഷം കലുഷിതമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തു. ഇതെല്ലാം കൂടി അതികേന്ദ്രീകൃതമായ സംവിധാനം ആവശ്യപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. എന്നിട്ടും ധാരാളം ഫെഡറൽ അംശങ്ങൾ ഭരണഘടനയിൽ ചേർത്തത് ഭരണഘടനാശില്പികൾക്ക് ഫെഡറൽ സംവിധാനത്തിലുണ്ടായിരുന്ന താല്പര്യത്തിന് തെളിവാണ്.

സ്വാതന്ത്ര്യസമര പാരമ്പര്യം ഫെഡറൽ സംവിധാനം ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ നഗരവാസികളുടെ കൂട്ടായ്മയായിരുന്ന ഇൻഡ്യൻ നാഷനൽ കോൺഗ്രസിനെ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ദേശീയ പ്രസ്ഥാനമായി മഹാത്മാ ഗാന്ധിജി മാറ്റിയത് ഫെഡറൽ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. വൈവിധ്യങ്ങൾ മാനിച്ചുകൊണ്ട് ഭാരതീയരെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകത തെക്കേ ആഫ്രിക്കയിലായിരുന്ന കാലത്തുതന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. കോൺഗ്രസിന്റെ നേതൃത്വം കൈകളിലെത്തിയപ്പോൾ ബ്രിട്ടീഷുകാർ യാദൃശ്ചികമായൊ സ്വാർത്ഥതാല്പര്യങ്ങൾ മുൻ‌നിർത്തിയൊ സൃഷ്ടിച്ച പ്രിവിശ്യകളുടെ അടിസ്ഥാനത്തിൽ കീഴ്ഘടകങ്ങൾ രൂപീകരിക്കുന്നതിനുപകരം അദ്ദേഹം ഭാഷാസാംസ്കാരിക വൈവിധ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് പ്രാദേശിക കമ്മിറ്റികളുണ്ടാക്കി. സ്വാതന്ത്ര്യം നേടിയശേഷം ഇതേ രീതിയിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കുമെന്ന വാഗ്ദാനവും അദ്ദേഹം നൽകി. എന്നാൽ വലിയ തോതിലുള്ള പ്രക്ഷോഭണൾക്കുശേഷമാണ് ഭാഷയുടെ അടിസ്ഥാനത്തിലുള്ള പുന:സംഘടന നടന്നത്. ഭരണത്തെ ജനങ്ങളോട് അടുപ്പിക്കുന്നതിന് ആ പുന:സംഘടന സഹായിച്ചു. എന്നാൽ ഒരു ഭാഷ സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിലാകണമെന്ന് നിർബന്ധം പിടിക്കേണ്ട ആവശ്യമില്ല. ഭരണപരമായ സൌകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വലിയ സംസ്ഥാനങ്ങൾ വിഭജിക്കുന്നതാണ് നല്ലതെന്ന് കാണാനാകും. ഹര്യാനക്ക് തനിച്ചു നിൽക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് കേന്ദ്രം പഞ്ചാബി സംസ്ഥാന രൂപീകരണം വളരെക്കാലം തടഞ്ഞത്. ഹര്യാനാ സംസ്ഥാനം നിലവിൽ വന്ന് ഏറെ കഴിയും മുമ്പു തന്നെ ആ വാദം തെറ്റായിരുന്നെന്ന് വ്യക്തമായി.

ഭരണഘടനയുടെ മുഖ്യശില്പിയായ ബാബാസാഹിബ് അംബെദ്കർ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പത്തെ ആശങ്കയോടെയാണ് വീക്ഷിച്ചത്. ജാതീയമായ ഉച്ചനീചത്വം നിലനിൽക്കുമ്പോൾ പഞ്ചായത്തുകൾക്ക് വിപുലമായ അധികാരങ്ങൾ നൽകിയാൽ അധ:സ്ഥിത വിഭാഗങ്ങൾക്ക് തുല്യതയും തുല്യാവസരങ്ങളും ലഭിക്കുകയില്ലെന്ന് അദ്ദേഹം ഭയപ്പെട്ടു. ആ ഭയം അസ്ഥാനത്തല്ലായിരുന്നെന്ന് പുതിയ പഞ്ചായത്ത് സംവിധാനം വന്നശേഷമുള്ള അനുഭവം തെളിയിക്കുന്നു. ഇത് സ്വാതന്ത്ര്യം നേടി അറുപതിൽ‌പരം വർഷങ്ങൾക്കു ശേഷമുള്ള അവസ്ഥയാണ്. എല്ലാവരും തുല്യരും തുല്യാവകാശമുള്ളവരുമാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന നിലവിൽ വന്നശേഷം ജനിച്ചുവളർന്ന തലമുറയുടെ കാലത്തെ അവസ്ഥ ഇതാകുമ്പോൾ 1947ൽ വികേന്ദ്രീകൃതമായ സംവിധാനം നിലവിൽ വന്നിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളു.

കേന്ദ്രം വിദേശകാര്യം. പ്രതിരോധം, നാണ്യവ്യവസ്ഥ, വാർത്താവിനിമയം (കമ്മ്യൂണിക്കേഷൻസ്) എന്നിവ മാത്രം കൈകാര്യം ചെയ്താൽ മതിയെന്നും മറ്റെല്ലാ വിഷയങ്ങളും സംസ്ഥാനങ്ങൾക്ക് വിടണമെന്നുമാണ് ഫെഡറൽ സംവിധാനത്തിനു വേണ്ടി വാദിച്ച പലരും ആവശ്യപ്പെട്ടത്. അമേരിക്കയെ ആണ് മാതൃകയായി അവർ ചൂണ്ടിക്കാട്ടിയത്. മാറുന്ന സാഹചര്യങ്ങൾ ഫെഡറൽ ഗവണ്മെന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ അമേരിക്കയെ നിർബന്ധിച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാരുണ്ടാക്കിയ 1935ലെ ഗവണ്മെന്റ് ഓഫ് ഇൻഡ്യാ ആക്ടിലെ ഒരു വ്യവസ്ഥയുടെ തുടർച്ചയായാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിട്ട ശേഷം സംസ്ഥാന ഭരണം ഏറ്റെടുക്കുന്നതിന് കേന്ദ്രത്തിന് അധികാരം നൽകുന്ന വകുപ്പ് നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചത്. ഈ വകുപ്പ് വ്യാപകമായി ദുരുപയോഗപ്പെടുത്തുകയുണ്ടായി. സുപ്രീം കോടതി ഒരു വിധിയിലൂടെ ഈ വകുപ്പിന്റെ ഉപയോഗം സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ നൽകിയശേഷം ആ പ്രവണത ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ ചില അധികാരങ്ങൾ ത്രിതലപഞ്ചായത്തുകൾക്ക് കൈമാറുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതികൾ നിലവിൽ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. അവ കീഴ്‌തല സംവിധാനങ്ങളുടെ ജനാധിപത്യപരമായ ഉള്ളടക്കം വർദ്ധിപ്പിക്കുന്നതിന് ഉതകുന്നവയാണ്. അധികാര വികേന്ദ്രീകരണത്തിൽ നല്ല മാതൃക കാട്ടിയ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്. എന്നാൽ ആസൂത്രണം ജനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥന്മാരിലെത്തിയതും ജനങ്ങൾ ഗ്രാമ-വാർഡ് സഭാ യോഗങ്ങളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതും ആ മാതൃകയുടെ പരാജയം വിളംബരം ചെയ്യുന്നു.

സംസ്ഥാനങ്ങളുടെ ചില അധികാരങ്ങൾ പഞ്ചായത്തുകളിലേക്ക് കൈമാറിയതു പോലെ കേന്ദ്രത്തിന്റെ ചില അധികാരങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറുന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്. ഇത് അവധാനപൂർവം കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ഇന്നത്തെ സാഹചര്യങ്ങളിൽ വനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നത് വിനാശകരമാകുമെന്നാണ് പറശ്ശനിക്കടവ് കണ്ടൽ പാർക്ക് സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള വസ്തുതകൾ വ്യക്തമാക്കുന്നത്.

അനുഭവത്തിന്റെ വെളിച്ചത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുടെ അധികാരങ്ങൾ പുന:ക്രമീകരിക്കുന്ന കാര്യം കാലാകാലങ്ങളിൽ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ നിലവിലുള്ള സംവിധാനങ്ങൾ എങ്ങനെ കൂടുതൽ ഫലപ്രദമാക്കാമെന്നാൺ ഇപ്പോൾ നാം ആലോചിക്കേണ്ടത്. ഓരോ അഞ്ചു കൊല്ലത്തിലും കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതുകൊണ്ട് മാത്രം ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടാനാവില്ല. സംവിധാനങ്ങൾ ജനഹിതമനുസരിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമാണ് ജനാധിപത്യം യാഥാർത്ഥ്യമാകുന്നത്. ഫെഡറൽ സംവിധാനം ഉൾപ്പെടെ ഭരണഘടനയുടെ എല്ലാ അംശങ്ങളും നിരന്തര ദുരുപയോഗത്തിലൂടെ വികലമാക്കപ്പെട്ടിരിക്കുകയാണ്. കുഴപ്പം ഭരണഘടനാ വ്യവസ്ഥകളിലല്ല അവ നടപ്പാക്കുന്നവരിലാണ്. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്ന പല കക്ഷികളും യഥാർത്ഥത്തിൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരല്ല. ഇത് എളുപ്പം പരിഹരിക്കാവുന്ന പ്രശ്നമല്ല. ആദ്യമായി പാർട്ടികളിൽ ആന്തരിക ജനാധിപത്യം ഉണ്ടാകണം. ഇത് പുറത്തു നിന്ന് അടിച്ചേല്പിക്കാവുന്നതല്ല. ഓരോ പാർട്ടിയിൽ പെട്ടവരും തങ്ങളുടെ പാർട്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. പൊതുമണ്ഡലത്തിൽ ജനാധിപത്യബോധം ശക്തമായാൽ മാത്രമെ അധികാരം കയ്യാളുന്ന കക്ഷികൾ ജനാധിപത്യ മര്യാദകൾ പാലിക്കാൻ തയ്യാറാകൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഫെഡറൽ സംവിധാനത്തിന്റെ ഭാവി ജനങ്ങളുടെ കൈകളിലാണ്.

തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ചിതി വാർത്താമാസികയുടെ ആഗസ്റ്റ്-സെപ്തംബർ 2010 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തിന്റെ മൂലരൂപമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇതേ വിഷയത്തെ ആസ്പദമാക്കി ഓ. രാജഗോപാൽ, എം.ഐ. ഷാനവാസ് എം.പി., വി. മുരളീധരൻ, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ എഴുതിയ ലേഖനങ്ങളും അതിലുണ്ട്.

ഓ. രാജഗോപാൽ ആണ് ചിതിയുടെ മുഖ്യ പത്രാധിപർ.
മേൽ‌വിലാസം
ചിതി,
മാരാർജി സ്മൃതിമന്ദിരം,
തൈക്കാട് പി.ഒ.
തിരുവനന്തപുരം 695014
ഫോൺ 0471-2333390
e-mail: bjpkerala@gmail.com

ചക്കുളത്തമ്മ സിംഗപ്പൂരിൽ

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ദേവത നാലു ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂരിൽ.

ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ബ്രഹ്മശ്രീ രാധാകൃഷ്ണൻ തിരുമേനി ദേവതയുമായി നേരിട്ട് സിംഗപ്പൂരിൽ എത്തുകയായിരുന്നുവെന്ന് അവിടെ നിന്ന് ലഭിച്ച ഒരു ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.

ഇന്ന് (വെള്ളിയാഴ്ച) സിംഗപ്പൂരിലെ ഭക്തജനങ്ങൾക്ക് ദേവിക്ക് പൊങ്കാല അർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സെറാംഗൂൺ ഗാർഡൻ റോഡിലുള്ള ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രത്തിലാണ് പൊങ്കാലക്കുള്ള ഏർപ്പാടുകൾ ചെയ്തിട്ടുള്ളത്. ഓരോ ഒന്നര മണിക്കൂറിലും 250 പേർക്കു പൊങ്കാല ഇടാൻ കഴിയുന്ന വിധത്തിലുള്ള സജ്ജീകരണം ചെയ്തിട്ടുള്ളതായി ഇത് സംബന്ധിച്ച അറിയിപ്പിൽ പറയുന്നു. ആപ്പീസിൽ പോകേണ്ടവർക്കായി രാവിലെ 7 മണിക്കും വൈകുന്നേരം 6.30നും പ്രത്യേക ബാച്ചുകൾ. കലവും സ്റ്റൌവും ക്ഷേത്രപരിസരത്തു നിന്നു തന്നെ കാശു കൊടുത്ത് വാങ്ങാവുന്നതാണ്.

സിംഗപ്പൂർ മലയാളി ഹിന്ദു സമാജം, ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രം, വൈരവിമാത കാളിയമ്മൻ ക്ഷേത്രം എന്നിവ ചേർന്നാണ് ചക്കുലത്തമ്മയുടെ സന്ദർശനം സംബന്ധിച്ച ഏർപ്പാടുകൾ ചെയ്തിട്ടുള്ളത്.

Monday, August 30, 2010

പാർട്ടികളും മാധ്യമങ്ങളും വർഗ്ഗീയ ചേരിതിരിവ് വഷളാക്കുന്നു

ബി.ആർ.പി. ഭാസ്കർ

അടുത്ത തെരഞ്ഞെടുപ്പിൽ കണ്ണ് നട്ടിരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെയും പ്രേക്ഷകരുടെയും വായനക്കാരുടെയും എണ്ണത്തിൽ കണ്ണ് നട്ടിരിക്കുന്ന മാധ്യമങ്ങളും വീണ്ടുവൊചാരം കൂടാതെ ചൂതുകളിക്കുന്നതിന്റെ ഫലമായി മതസൌഹാർദ്ദത്തിന്റെ നീണ്ട പാരമ്പര്യമുള്ള കേരളം മതാടിസ്ഥാനത്തിൽ ധ്രുവീകരിച്ചിരിക്കുന്നു.

ഈയാഴ്ച സി.പി.എം. മുഖപത്രമായ ദേശാഭിമാനി ഒരു ലേഖനത്തിൽ പറഞ്ഞു: “കേരളത്തിൽ ജാതി-മത രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തി കംയൂണിസ്റ്റ് പ്രസ്ഥാനത്തെ ആക്രമിക്കാൻ കഴിയുമോ എന്ന് നിലപാറാണ് വലതുപക്ഷ ശക്തികൾ എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. രാഷ്ട്രീയമായി വലതുപക്ഷം ദുർബലപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരമൊരു ഇടപെടലിന് മൂർച്ച കൂടാറുണ്ട്.”

സത്യസന്ധമായ നിരീക്ഷണമാണിത്. പക്ഷെ അത് പൂർണ്ണ സത്യമല്ല, പ്രകടമായ അർദ്ധസത്യമാണ്. വർഗ്ഗീയ ഘടകങ്ങളുടെ രാഷ്ട്രീയമായ ഇടപെടൽ കോൺഗ്രസിന് കൂടുതൽ ഗുണം ചെയ്തിട്ടുണ്ടെന്നതിൽ സംശയമില്ല. പക്ഷെ കോൺഗ്രസുകാരെപ്പീലെ കമ്യൂണിസ്റ്റുകാരും കളിക്കുന്ന കളിയാണത്. ഇപ്പോൾ ദുർബലപ്പെട്ടിരിക്കുന്നത് ഇടതു പക്ഷവും ഹർഗ്ഗീയ കാർഡ് ഇഏഅക്കുന്നത് ആ ചേരിയിൽ കാര്യങ്ങൾ നിർണ്ണയിക്കുന്ന സി.പി.എമ്മുമാണ്.

ഇപ്പോഴത്തെ വർഗീയ വളർച്ച ശരിയ്ക്ക് മനസ്സിലാക്കാൻ സംസ്ഥാനം രൂപീകൃതമായശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയം എങ്ങനെയാണ് വികസിച്ചതെന്ന് അറിയേണ്ടതുണ്ട്.

ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിൽ കലാശിച്ച ‘വിമോചന സമര’ത്തിന്റെ ഓർമ്മകളുണർത്തിക്കൊണ്ടാണ് സി.പി.എം തങ്ങൾ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഇരകളാണെന്ന് സമർത്ഥിക്കുന്നത്. ആ സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ച നായർ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ രണ്ട് കൊല്ലം മുമ്പ് തനിക്ക് സ്വാധീനമുള്ളയിടങ്ങളിൽ അവിഭക്ത സി.പിഐയുടെ സ്ഥാനാർത്ഥികളെ പിന്തുണച്ചുകൊണ്ട് അതിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചിരുന്നെന്ന വസ്തുത അവർ മറ്ച്ചുപിടിക്കുന്നു. സി.പി.ഐയുഇടെ ദൂതൻ അദ്ദേഹത്തെ കണ്ട് സഹായം അഭ്യർത്ഥിച്ചെന്നും പ്രതികരണം അനുകൂലമായിരുന്നെന്നും പാർട്ടി അംഗമായിരുന്ന പ്രമുഖ അഭിഭാഷകൻ ജി. ജനാർദ്ദനക്കുറുപ്പ് ഏതാനും കൊല്ലം മുമ്പ് ആത്മകഥയിൽ വെളിപ്പെടുത്തുകയുണ്ടായി.

ഇ.എം.എസ്. നമ്പൂതിറ്റിപാടിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിന്റെ പതനത്തിനുശേഷം കമ്യൂ ണിസ്റ്റുകാർ ഒറ്റപ്പെടുത്തൽ നേരിട്ടൂ. ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ്, ആദിവാസിഭൂമി കയ്യേറിയ ക്രൈസ്തവ കർഷകരെ സംരക്ഷിക്കാൻ ഒരു പാതിരി തുടങ്ങിയ കർഷക തൊഴിലാളി പാർട്ടി എന്നിങ്ങനെ വർഗീയ സ്വഭാവമുള്ള കക്ഷികളുടെ സഹായത്തോടെയാണ് പാർട്ടി ആ അവസ്ഥ പിന്നിട്ടത്. ഈ കക്ഷികൾ 1967ലെ തെരഞ്ഞെടുപ്പിൽ സി.പി.,എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണിയിൽ ചേരുകയും പ്രതിഫലമായി അവർക്ക് മന്ത്രികസേരകൾ ലഭിക്കുകയും ചെയ്തു. അധികാരത്തിന്റെ അകത്തളങ്ങളിലേക്കുള്ള അവരുടെ പ്രവേശം വിഭാഗീയ രാഷ്ട്രീയത്തിന് സാധുതയും മാന്യതയും നേടിക്കൊടുത്തു. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ തിരിച്ചുവരുന്നത് തടയാൻ നേരത്തെ ലീഗിന്റെ സഹായം നേടിയ കോൺഗ്രസ് അവർക്ക് സർക്കാരിൽ സ്ഥാനം നൽകിയിരുന്നില്ല.

അന്നുമുതൽ മുസ്ലിം ലീഗ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിന്റെ ലോക് സഭാംഗമായ ഇ. അഹമ്മദ് 2004 മുതൽ കേന്ദ്രമന്ത്രിസഭയിൽ അംഗമാണ്. ലീഗ് രണ്ട് തവണ പിളർന്നു. രണ്ട് അവസരങ്ങളിലും സി.പി.എം വിമതരുമായി സഖ്യമുണ്ടാക്കി. ഇപ്പോൾ വേദിയിൽ മറ്റ് മുസ്ലിം സംഘടനകളുമുണ്ട്. അബ്ദുൾ നാസർ മ്അദനിയുടെ പി.ഡി.പി.യും പുതുതായി രൂപപ്പെട്ട സോഷ്യൽ ഡമോക്രറ്റിക് പാർട്ടി ഓഫ് ഇൻഡ്യയും എല്ലാ പിന്നാക്ക വിഭാഗങ്ങളുടെയും പൊതുവേദിയായി വിഭാവന ചെയ്യപ്പെട്ടിട്ടുള്ളവയാണ്. ഇവർക്കെല്ലാം പൊതുവായുള്ള ഘടകം കോൺഗ്രസുമായുള്ള കൂട്ടുകെട്ടിന്റെ ഫലമായി ലീഗ്ഗ് എടുക്കുന്ന മൃദു സമീപനത്തോടുള്ള എതിർപ്പാണ്. അടുത്ത ദിവസം വരെ കോൺഗ്രസ് വിരുദ്ധ നിലപാടെടുത്താൽ ഏത് തീവ്ര മുസ്ലിം വിഭാഗവുമായും ഇടപാട് നടത്താൻ സി.പി.എം തയ്യാറായിരുന്നു.

ലീഗിന്റെ വളർച്ച മറ്റ് മതവിഭാഗങ്ങളെയും വർഗീയ സ്വഭാവമുള്ള രാഷ്ട്രീയ കക്ഷികൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. ഏറെ ക്രൈസ്തവരും കൂറച്ചു നായന്മാരും അടങ്ങുന്ന കോൺഗ്രസ് വിമതർ രൂപീകരിച്ച കേരള കോൺഗ്രസ് ആണ് അതിൽ പ്രധാനപ്പെട്ടത്. നാല് പതിറ്റാണ്ടിലധികം കഴിഞ്ഞിട്ടും ക്രൈസ്തവ-നായർ അടിത്തറയ്ക്കപ്പുറം പോകാൻ അതിനായിട്ടില്ല. അത് കോൺഗ്രസിന്റെ സഖ്യ കക്ഷിയാണ്. അത് പിളർന്ന് വരുന്നവർ, എത്ര ചെറുതാണെങ്കിലും, അവർക്ക് എൽ.ഡി. എഫിൽ ഇടം നൽകാൻ സി.പി.എം. തയ്യാറാണ്. ക്രൈസ്തവ മുസ്ലിം ജനവിഭാഗങ്ങൾ ചില പ്രദേശങ്ങളിൽ സാന്ദ്രീകരിച്ചിട്ടുള്ളത് ന്യൂനപക്ഷ രാഷ്ട്രീയത്തെ സഹായിക്കുന്ന ഒരു ഘടകമാണ്.

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മുന്നേറ്റം ‘മുന്നോക്ക’ നായന്മാരുടെ നായർ സർവീസ് സൊസൈറ്റിയെയും ‘പിന്നാക്ക’ ഈഴവരുടെ എസ്.എൻ.ഡി.പി. യോഗത്തെയും സ്വന്തം രാഷ്ട്രീയ കക്ഷികൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. കോൺഗ്രസിന്റെ സഖ്യ കക്ഷികളായി കുറച്ചു കാലം അധികാരൻ നുണഞ്ഞശേഷം അവ തളർന്നു ഇല്ലാതായി.

കേരളത്തിലെ സാഹചര്യങ്ങളിൽ ‘ഭൂരിപക്ഷം’ ‘ന്യൂനപക്ഷം’ എന്നീ സങ്കല്പങ്ങൾ അപ്രസക്തമാണ്. ജനസംഖ്യയുടെ 56 ശതമാന്ം വരുന്ന ഹിന്ദുക്കൾ നാമമാത്ര ഭൂരിപക്ഷമാണ്. ജനസംഖ്യയുടെ 22 ശതമാനം വരുന്ന ഈഴവരുടെ സംഘടനയും 16 ശതമാനം വരുന്ന നായന്മാരുടെ സംഘടനയും ചരിത്രപരമായി പല രാഷ്ട്രീയ വിഷയങ്ങളിലും വ്യത്യസ്തവും ചിലപ്പോൾ വിരുദ്ധവുമായ നിലപാടുകൾ എടുക്കുന്നവയാണ്. സ്വന്തം രാഷ്ട്രീയ സ്വാധീനം നിലനിർത്താനുള്ള അവരുടെ ആഗ്രഹമാണ് ബി.ജെ.പിയുടെ ഹിന്ദു വോട്ട് ബാങ്ക് മോഹം പരാജയപ്പെടുത്തുന്നത്. അതിന് ആറ് ശതമാനം വോട്ടുള്ളതായി കണക്കാക്കപ്പെടുന്നു.

പത്ത് ശതമാനം വരുന്ന ദലിതരുടെയും ഒരു ശതമാനം മാത്രമുള്ള ആദിവാസികടും വളരെ കാലമായി സി,പി.എമ്മിനെയാണ് പിന്തൂണച്ചു പോന്നത്. ഇപ്പോൾ അവർ സ്വതന്ത്ര മിലപാട് എടുക്കാൻ തുടങ്ങിയിട്ടുണ്ട്. ബഹുജൻ സമാജ് പാർട്ടിയും ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) എനീ സംഘടനകൾ അവരുടെ മോഹഭംഗം പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ സാഹചര്യമാണ് സി.പി.എമ്മിന്റെ ഹിന്ദു കാർഡ് കളിക്കാൻ നിർബന്ധിക്കുന്നത്.

കേരളത്തിന്റെ മതസൌഹാർദ്ദ പാരമ്പര്യം ജൈനബൌദ്ധ കാലത്തേക്ക് നീളുന്നു. 2500 കൊല്ലം മുമ്പ് പീഡനത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യഹൂദർക്ക് ഇവിടെ അഭയം ലഭിച്ചു. ക്രൈസ്തവ പാരമ്പര്യമനുസരിച്ച് യേശു കുരിശിലേറി ഏറെ കഴിയും മുമ്പ് ശിഷ്യനായ തോമാ സ്ലീഹ ഇവിടെ വന്ന് സിവിശേഷം പരത്തുകയും വിശ്വാസികളെ കണ്ടെത്തുകയും ചെയ്തു. പുഹമ്മദ് നബിയുടെ കാലത്ത് തന്നെ മലിക് ബിൻ ദീനാർ എന്ന അറബി കൊടുങ്ങല്ലൂരിലെത്തി ചേരമാൻ പെരുമാളുടെ പേരിൽ അറിയപ്പെടുന്ന പള്ളി പണിതു.

എട്ടാം നൂറ്റാണ്ടിനടുപ്പിച്ച് പുറത്തു നിന്ന് നമ്പൂതിരിമാർ വന്ന് പ്രദേശത്തെ നിയന്ത്രണം ഏറ്റെടുക്ക്ക്കുകയും ജാതി വ്യവസ്ഥ ഏർപ്പെടുത്തുകയും ചെയ്തതോടെ ഒരു വലിയ മാറ്റമുണ്ടായി. ആയുധധാരികളായ നായന്മാറ്റ്ക്ക് അവർ ക്ഷത്രിയ പദവി നൽകിയില്ല, പക്ഷെ ഉയർന്ന സ്ഥാനം നൽകി. വൈശ്യന്മാർ ഉണ്ടായില്ല. അവരുടെ ജോലികൾ ജാഇന ബൌദ്ധ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നവരും ന്യൂനപക്ഷങ്ങളും നിർവഹിച്ചു. അസമത്വമുള്ള ആ വ്യവസ്ഥ ഫ്യൂഡൽ കാലത്ത് സ്ഥിരത ഉറപ്പാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ അടിച്ചമർത്തപ്പെട്ട ജനങ്ങൾ സാമൂഹ്യ പരിഷ്കരണത്തിനും രാഷ്ട്രീയ ശാക്തീകരണത്തിനും ശ്രമം തുടങ്ങി. അതിന്റെ ആദ്യ ഗുണഭോക്താവ് കോൺഗ്രസ് ആയിരുന്നു. പിന്നീട് പല വിഭാഗങ്ങളും സമത്വം സ്ഥാപിക്കാൻ കഴിയുന്നത് കമ്യൂണിസ്റ്റു കാരാണെന്ന് കണ്ട് അങ്ങോട്ട് നീങ്ങി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്ത് സി.പി.എം. ന്യൂനപക്ഷ അടിത്തറ വിപുലീകരിക്കാൻ ബോധപൂർവം ശ്രമിച്ചു. ന്യൂനപക്ഷ സാന്ദ്രീകരണമുള്ള പ്രദേശങ്ങളിൽ അത് പാർട്ടിക്കാരല്ലാത്തവരെ സ്ഥാനാർത്ഥികളാക്കി. അറബ് നാടുകളിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരായ മുസ്ലിം വികാരം മുതലെടുക്കാൻ അത് സാമ്രാജ്യത്വവിരുദ്ധ വേദിയുണ്ടാക്കി. ഈ തന്ത്രങ്ങൾ കുറച്ചു കാലം ഗുണം ചെയ്തു. കഴിഞ്ഞ കൊല്ലത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലെ തകർച്ച ആ സമീപനം ഉപ്ര്ക്ഷിച്ച് ഹിന്ദുക്കളെ ആകർഷിക്കേണ്ട കാലമായെന്ന നിഗമനത്തിൽ പാർട്ടിയെ എത്തിച്ചു. മ്അദനിയുടെ തീവ്രവാദ പ്രതിച്ഛായ ചെയ്ത ദോഷം മറികടക്കാൻ അത് ഒരു പുതിയ തീവ്രാദ മുഖം തേടി. ജമാത്തെ ഇസ്ലാമിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രവാചക നിന്ദയുടെ പേരിൽ അധ്യാപകന്റെ കൈവെട്ടിയ സംഭത്തിൽ കുറ്റാരോപിതരായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ അതിനേക്കാൽ പറ്റിയ ഒന്നായി മുന്നിലെത്തിയത്. പൊലീസ് അതിന്റെ പ്രവർത്തകരെ വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രേമവിവാഹങ്ങളിലൂടെ മതപരിവർത്തബം നടത്തി കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാൻ അത് പദ്ധതിയിട്ടതായി ആരോപിച്ചു.

ഹിന്ദുത്വചേരിയിൽ പെട്ട ഒരു മറാത്തി പത്രമാണ് ആദ്യം പ്രേമവിവാഹത്തിലൂടെയുള്ള പതപരിവർത്തനത്തിന്റെ കഥ അവതരിപ്പിച്ചത്. ഒരു മലയാളപത്രം അത് ഏറ്റെടുക്കുകയും അതിന് ‘ലൌ ജിഹാദ്’ എന്ന് പേരു നൽകുകയും ചെയ്തു. ആ സമയം ഹൈക്കോടതി അത്തരത്തിലുള്ള ഒരു മതപരിവർത്തനം സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു. താൻ സ്വമേധയാ വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയുമാൺ ഉണ്ടായതെന്ന് പെൺകുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോടതി ആ കഥ തള്ളിപ്പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ശക്തമായതുകൊണ്ട് സാമൂഹതിൽ ശാന്തി നിലനിൽക്കുന്നുണ്ടെങ്കിലും വീണ്ടുവിചാരം കൂഊടാതെയുള്ള രാഷ്ട്രീയ പ്രചാരണവും അവധാനത കൂടാതെയുള്ള മാധ്യമങ്ങളെടെ, പ്രത്യേകിച്ച് വാർത്താ ചാനലുകളുടെ, പ്രവർത്തനവും സംശയങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. മതനിരപേക്ഷത് ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷെ അത് നടക്കുന്നത് വിഭാഗീയ അടിസ്ഥാനത്തിലാകയാൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കുന്നു.

ബഹുഭാഷാ പ്രസിദ്ധീകരണമായ സൺ‌ഡെ ഇൻഡ്യൻ വാരികയുടെ മലയാളം പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപമാണിത്. ഇംഗ്ലീഷ് പതിപ്പിൽ വന്നത് ഇവിടെ വായിക്കാം:
Brewing trouble - Parties, media to blame

Sunday, August 29, 2010

സമരകേരളത്തിന്റെ മുഖപത്രം

ഫോട്ടോ: കെ.വി.പരമേശ്വരൻ

കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിരവധി ജനകീയ സമരങ്ങൾ നടക്കുന്നുണ്ട്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന ജനങ്ങൾ നടത്തുന്ന അതിജീവന സമരങ്ങളാണ് ഏറെയും. മാറിമാറി അധികാരം കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായുണ്ടായ ദുരിതങ്ങളാണ് ചിലത്. യഥാകാലം തീരുമാനങ്ങൾ എടുക്കാത്തതിന്റെ ഫലമായി അവശേഷിക്കുന്ന ദുരിതങ്ങളാണ് മറ്റ് ചിലത്. ചില സമരങ്ങൾ ചിലപ്പോൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ സാധാരണയായി അവയെ അവഗണിക്കുകയൊ തമസ്കരിക്കുകയൊ ആണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പത്ത് കൊല്ലം മുമ്പ് ഏതാനും യുവസുഹൃത്തുക്കൾ തൃശ്ശൂരിൽ നിന്ന് കേരളീയം എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചത്. അത് ഇപ്പോൾ സമരകേരളത്തിന്റെ മുഖപത്രമായി വികസിച്ചിട്ടുണ്ട്. വെവ്വേറെ നടക്കുന്ന ചെറുതും വലതുമായ സമരങ്ങളെല്ലാം തന്നെ സാമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ ഉപേക്ഷിച്ച, ഒരു പുതിയ കേരളം സൃഷ്ടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കേരളീയം നമുക്ക് മനസ്സിലാക്കിത്തരുന്നു.

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യത്തിന്റെ കേരള ഘടകം ആഗസ്റ്റ് 7ന് തൃശ്ശൂർ റീജിയനൽ തിയേറ്ററിൽ സംഘടിപ്പിച്ച ജനകീയ സമര സംഗമത്തോട് അനുബന്ധിച്ച് കേരളീയം ഒരു പ്രത്യേക പതിപ്പ് ഇറക്കുകയുണ്ടായി. സംഗമം ഉദ്ഘാടനം ചെയ്ത മേധാ പട്കർ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ആദ്യ പ്രതി ഏറ്റുവാങ്ങാനുള്ള അവസരം എനിക്ക് ലഭിച്ചു.

പ്രത്യേക പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ ജിയോ ജോസ് ആമുഖക്കുറിപ്പിൽ പറയുന്നു: “സമരത്തിന് നേതൃത്വം നൽകിയവരും ഇപ്പോഴും സജീവമായി സമരരംഗത്തുള്ളവരുമാണ് സമരം നേരിടുന്ന വെല്ലുവിളികളും, സമസ്യകളും, അനുഭവങ്ങളും പ്രതിസന്ധികളും വിവരിച്ചിട്ടുള്ളതെന്നതാണ് ഈ പതിപ്പിന്റെ ഒരു സവിശേഷത. ഇതിലെ ലേഖകരും അഴുത്തുകാരും നേരിട്ടനുഭവിച്ച/അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകളുടെ ചൂരും ചൂടും തന്നെയാണ് വാക്കുകളുടെ ആലങ്കാരികഭംഗികൾക്കെല്ലാമപ്പുറത്ത് ഈ പതിപ്പിന്റെ മുതൽകൂട്ടാകുന്നത്.”

പ്രത്യേക പതിപ്പിൽ മേധാ പട്കർ എഴുതിയ ലേഖനം “രാഷ്ട്രം സമരകേരളത്തിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു” എന്ന ശീർഷകത്തിൽ ജനകീയ ഐക്യവേദിയുടെ ബ്ലോഗിൽ കൊടുത്തിട്ടുണ്ട്. ബിനായക് സെൻ ഒരു സന്ദേശത്തിൽ പറയുന്നു: “പഴയ പാഠങ്ങൾ മറക്കാതെ പുതിയ കാലത്തെ പൂർണ്ണമായി പഠിക്കുക. അതറിഞ്ഞ് പ്രവർത്തിക്കുക.”

പ്രത്യേക പതിപ്പിലെ സമരകഥകൾ:

എൻഡോസൾഫാൻ: ഒടുങ്ങുന്നില്ല നിലവിളി – പി.വി. സുധീർ കുമാർ
പ്ലാച്ചിമട, നഷ്ടപരിഹാരം കിട്ടുമോ? –എസ്. ഫെയ്സി
ബി.ഒ.ടി. ചുങ്കപ്പാത – ഹാഷിം ചേന്ദമ്പിള്ളി
കിനാലൂർ -- സുരേഷ് നരിക്കുനി
കണ്ടലുകൾ നിലനിൽക്കുമോ? –കെ. സന്ദീപ്
വേണ്ടെന്ന് പറഞ്ഞിട്ടും പാർക്ക് – എം.കെ. പ്രസാദ് (അഭിമുഖം)
മെത്രാൻ കായൽ സംരക്ഷണം
ജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക് – സി.ആർ. നീലകണ്ഠൻ
പെരിയാർ മലിനീകരണം – പുരുഷൻ ഏലൂർ
മത്സ്യമേഖലയിലെ പ്രശ്നങ്ങൾ -- ടി.പീറ്റർ/എസ്.രവീന്ദ്രൻ നായർ
പരിഹരിക്കപ്പെടാതെ ചെങ്ങറ
ആദിവാസിഭൂമിയും സുസ്ലോണും
വിലമതിക്കാനാകാത്ത അതിരപ്പിള്ളി
ചാലക്കുടിപുഴയെന്ന സത്യം – എസ്.പി. രവി (അഭിമുഖം)
നദീസംരക്ഷണം – ഡോ. സി.എം.ജോയ്
പൂയംകുട്ടിയുടെ പ്രാധാന്യം – ജോൺ പെരുവന്താനം
മൂലമ്പിള്ളിക്കാർ ഇപ്പോഴും – ഫ്രാൻസിസ് കളത്തുങ്കൽ
മുല്ലപെരിയാർ, ഭീതിയുടെ താഴ്വര – ഫാ. റോബിൻ
സമരവഴികളിൽ കാതിക്കൂടം – പി.എ. അശോകൻ (അഭിമുഖം: അനിൽകുമാർ)
ആശകൊടുത്ത് ലാലൂർ -- പി.എം. ജയൻ
ഞെളിയൻപറമ്പ് അന്തിമ സമരത്തിലേക്ക് – വി.പി. റജീന
ഇമേജ് ഇക്കോഫ്രൻഡ്ലി ഭീകരൻ
ഗുരുവായൂരിൽ നിന്നും ഇനി മലം ചുമക്കാനില്ല – ലൈല ഹംസ
മദ്യനിരോധനത്തിനായി സമർപ്പിച്ച ജീവിതം – ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ
ശാന്തിപുരം ശാന്തമാകാൻ ഒരുങ്ങുന്നു – ഈസാബിൻ അബ്ദുൾ കരീം
കൃഷിചെയ്യാനുറപ്പിച്ച് കറങ്ങല്ലൂർചാൽ -- സി.ജി. തമ്പി
റയോൺ സമര വിജയം – എൻ.പി. ജോൺസൺ
അയ്യമ്പുഴ-ചുള്ളി സമര വിജയങ്ങൾ
ജി.എം.വിരുദ്ധ സമരങ്ങൾ -- എസ്. ഉഷ
ടെററിസമോ ടൂറിസമോ? – സുമേഷ് മംഗലശേരി
എൻറോണിനെ കെട്ടുകെട്ടിച്ച കഥ – അഡ്വ. വിനോദ് പയ്യട
കരിമുകളിനെ കരിവിമുക്തമാക്കിയ സമരം – ഡോ. നന്ദകുമാർ
മലിനീകരണത്തിനെതിരെ ഒറ്റക്കെട്ടായി – ടി.കെ. സാജു
മനുഷ്യാവകാശം, കോടതി – ജോയ് കൈതാരത്ത്
കൽക്കരിപുക വേണ്ടെന്ന് ചീമേനി
ചാലിയാറിന്റെ മടങ്ങിവരവ് – പി.കെ.എം ചേക്കു
പശ്ചിമഘട്ടത്തിലേക്ക്
കൂടംകുളം അത്ര അകലെയല്ല – കെ. രാമചന്ദ്രൻ
നല്ല അയൽക്കാരന്റെ കഥ – ഐ. ഗോപിനാഥ്
ഗോൾഫ് കളി തുടങ്ങാറായി – കെ.ആർ. രൺജിത്ത്

കൂടാതെ, സക്രിയയുടെ ബലിദാനം -- മുസ്തഫ ദേശമംഗലം എഡിറ്റ് ചെയ്യുന്ന ശരത്ചന്ദ്രൻ ഓർമ്മപുസ്തകത്തിൽ എം.ഏ. റഹ്മാൻ എഴുതിയ ലേഖനം

കേരളീയം വാർഷിക വരിസംഖ്യ 240 രൂപയാണ്.
എഡിറ്റർ: കെ.എസ്. പ്രമോദ്

മേൽവിലാസം:
കേരളീയം, മുനിസിപ്പൽ മാർക്കറ്റ് ബിൽഡിംഗ്, കൊക്കാലെ, തൃശ്ശൂർ 11
ഫോൺ: 0487-2421385, 9446576943

e-mail: keraleeyamtcr@rediffmail.com, robinkeraleeyam@gmail.com

Monday, August 23, 2010

മാധ്യമങ്ങളെ നിരീക്ഷിക്കാൻ

മാധ്യമങ്ങളൂടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും അഭിപ്രായങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുമുള്ള ഒരു പരിപാടിയില്‍ ഏതാനും യുവസുഹൃത്തുക്കളോടൊപ്പം ഞാനും പങ്കാളിയായിരിക്കുകയാണ്.

രണ്ട് ബ്ലോഗുകള്‍, ഒന്ന് ഇംഗ്ലീഷിലും മറ്റേത് മലയാളത്തിലും, ഇതിനായി തുടങ്ങിയിട്ടുണ്ട്. പേരു ഒന്നു തന്നെ: കൌണ്ടര്‍മീഡിയ. യു.ആര്‍.എല്‍ ചുവടെ:

കൌണ്ടര്‍മീഡിയ: http://malayalamcountermedia.blogspot.com

CounterMedia: http://countermedia.wordpress.com

വൈകാതെ രണ്ട് ബ്ലോഗുകളും ഒരു വെബ്സൈറ്റിലേക്ക് മാറ്റുന്നതാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പത്രവായനക്കാര്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഈ ബ്ലോഗുകളില്‍ അഭിപ്രായപ്രകടനം നടത്താവുന്നതാണ്. നേരിട്ട് പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുന്നതുവരെ അഭിപ്രായങ്ങള്‍ എനിക്കൊ (brpbhaskar@gmail.com)
മറ്റൊരു അഡ്മിനൊ അയച്ചുകൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Sunday, August 15, 2010

എൻ. യു. ജോണിന്റെ നിരാഹാരവ്രതം അവസാനിച്ചു

ഇടുക്കി ജില്ലാ കലക്ടർ വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ ജനകീയ കൂട്ടായ്മ ചെയർമാൻ എൻ. യു. ജോൺ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഇന്നലെ വൈകിട്ട് അവസാനിപ്പിച്ചു.

തൊടുപുഴ നിവാസികൾ ദീർഘകാലമായി ഉന്നയിച്ചുവരുന്ന പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 2നാണ് ജോൺ നിരാഹാര സമരം തുടങ്ങിയത്. ആഗസ്റ്റ് 10ന് പൊലീസ് ജോണിനെ അറസ്റ്റ് ചെയ്ത് ആശുപതിയിലേക്ക് നീക്കിയശേഷവും അദ്ദേഹം സത്യഗ്രഹം തുടർന്നു.

ജനകീയ കൂട്ടയ്മ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ 90 ശതമാനത്തിലും തൃപ്തികരമായ തീരുമാനമുണ്ടായതായി ജോൺ അറിയിച്ചു.

Friday, August 13, 2010

മതസൌഹാർദ്ദത്തിന്റെ കേരള മാതൃക

ആഗസ്റ്റ് 9ന്, ക്വിറ്റ് ഇൻഡ്യാ ദിനത്തിൽ മതസൌഹാർദ്ദം മുൻ‌നിർത്തി ബി.ജെ.പി. തിരുവനതപുരത്ത് സ്നേഹസംഗമം നടത്തി. ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ ഉത്ഘാടനം ചെയ്തു. ആർച്ച്ബിഷപ് സൂസൈപാക്യം, സാമുവൽ മാർ ഐറേനിയസ്, മണക്കാട് വലിയ പള്ളി ഇമാം അബ്ദുൽ ഗഫാർ മൌലവി, പി. ഗോപിനാഥൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി മുതലായവർ പങ്കെടുത്തു.

അന്നു തന്നെ ആർ.എസ്.പി.യുടെ ആർ.വൈ.എഫ്. മതതീവ്രവാദത്തിനും വർഗ്ഗീയതക്കുമെതിരെ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ. കുറേക്കൂടി നല്ല ദിവസത്തിനായി കാത്തിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ 1,000 കേന്ദ്രങ്ങളിൽ ‘മതനിരപേക്ഷ കേരളം, ജനസൌഹൃദ വികസനം’ എന്ന മുദ്രാവാക്യവുമായാണ് അത് മതസൌഹാർദ്ദം ഉണ്ടാക്കാൻ പോകുന്നത്.

ആദ്യമായല്ല ഡി.വൈ.എഫ്.ഐ. ഇത്തരം പരിപാടി നടത്തുന്നത്. 2007ലെ സംസ്ഥാന സമ്മേളനം എടുത്ത തീരുമാനപ്രകാരം അക്കൊല്ലം ഫെബ്രുവരിയിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും വർഗ്ഗീയതക്കും മതമൌലികവാദത്തിനും എതിരെ ജനങ്ങളെ സംഘടിപ്പിക്കാനും അത് തീരുമാനിച്ചിരുന്നു. സദ്ദാം ഹുസൈൻ സാമ്രാജ്യത്വത്തിനെതിരായ ജനകീയ പ്രതിരോധത്തിന്റെ അനശ്വര പ്രതീകമാണെന്നും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വൃഥാവിലാകില്ലെന്നും ആ സമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി.

മതസൌഹാർദ്ദപരിപാടികൾ അവസാനിച്ചിട്ടില്ല. മറ്റ് ചില സംഘടനകളും അത്തരം പരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

ഇവരുടെയെല്ലാം ശ്രമഫലമായി കേരളത്തിൽ ഹൈന്ദവ മതസൌഹാർദ്ദവും മുസ്ലിം മതസൌഹാർദ്ദവും കൂടാതെ ഇടതു മതസൌഹാർദ്ദം (ആർ.എസ്.പി), ഇടതു മതസൌഹാർദ്ദം (ഡി.വൈ.എഫ്.ഐ.) എന്നിവയും വൈകാതെ പുലരുമെന്ന് പ്രതീക്ഷിക്കാം.

കോൺഗ്രസൊ യു.ഡി.എഫിലെ മറ്റേതെങ്കിലും കക്ഷിയൊ ഇതുവരെ ഒരു പരിപാടിയും പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ മറ്റെല്ലാവരും മതസൌഹാർദ്ദം കെട്ടിപ്പടുക്കുമ്പോൾ അവർക്ക് ഒഴിഞ്ഞുമാറാനാകില്ലല്ലൊ. അതുകൊണ്ട് കാലക്രമത്തിൽ കോൺഗ്രസ് മതസൌഹാർദ്ദമൊ അല്ലെങ്കിൽ യു,ഡി.എഫ്. മതസൌഹാർദ്ദമൊ കൂടി പ്രതീക്ഷിക്കാവുന്നതാണ്.

Thursday, August 12, 2010

ഒന്നിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന സ്വത്വങ്ങൾ

ബി.ആര്‍.പി. ഭാസ്കര്‍

മാര്‍ക്സും ഏംഗല്‍‌സും കൂടി കമ്മ്യൂണിസം ചിട്ടപ്പെടുത്തുന്നതിനു മുമ്പെ മനുഷ്യരെ ഒന്നിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കെ.ഇ.എന്‍. കുഞ്ഞഹമ്മദും പി.കെ. പോക്കറും ചേര്‍ന്ന് സ്വത്വം കണ്ടുപിടിക്കുന്നതിനു മുമ്പെ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും അംശങ്ങള്‍ നിലനില്‍ക്കുന്ന മനുഷ്യ സമൂഹത്തില്‍ ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഒരേസമയം നടക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ആരാണ് ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്, ആരാണ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് കൃത്യമായി നിര്‍ണ്ണയിക്കുക എപ്പോഴും എളുപ്പമാവണമെന്നില്ല. ഇവരില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ വിജയിക്കുന്നത് നല്ലതിനാകണമെന്നുമില്ല.

നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന തത്വം പ്രചരിപ്പിച്ച മതം ഒന്നിക്കല്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അയല്‍ക്കാരന്‍ നമ്മെപ്പോലെ ഒരാളാകുമ്പോള്‍ അയാളെ സ്നേഹിക്കാന്‍ എളുപ്പമാണ്. പക്ഷെ നാമും അയല്‍ക്കാരും ഒന്നിക്കുമ്പോള്‍ അയല്‍പക്കത്തിനപ്പുറമുള്ളവര്‍ അന്യരാകുന്നു. അത് ഭിന്നിക്കലിലേക്കല്ലേ നയിക്കുക?

പില്‍ക്കാലത്ത് നിന്റെ ശത്രുവിനെ സ്നേഹിക്കുക എന്ന തത്വം ആവിഷ്കരിക്കപ്പെട്ടു. ഒരേ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ എല്ലാ മനുഷ്യരും സഹോദരങ്ങളാണെന്ന ആശയം പ്രചരിപ്പിച്ച മതങ്ങള്‍ ഒന്നിക്കല്‍ പ്രക്രിയ മുന്നോട്ടു കൊണ്ടുപോയി. പക്ഷെ ആ ആശയം പ്രചരിപ്പിക്കാന്‍ ഒന്നിലധികം മതങ്ങളുണ്ടായപ്പോള്‍ അതും നയിച്ചത് ഭിന്നിക്കലിലേക്കു തന്നെ.

ഗോത്രകാലത്തുതന്നെ ജനങ്ങള്‍ സ്രഷ്ടാക്കളെയും സംരക്ഷകരെയും കണ്ടെത്തുകുയും മനോധര്‍മ്മം അനുസരിച്ച് ലിംഗനിര്‍ണ്ണയം നടത്തി ഓരോരുത്തര്‍ക്കും പേരും രൂപവും നല്‍കുകയും ചെയ്തിരുന്നു. ഒരു വിഭാഗം മറ്റൊന്നിനെ കീഴ്‌പ്പെടുത്തിയപ്പോള്‍ അതിനോടൊപ്പം അതിന്റെ ദൈവം ജയിക്കുകയും മറ്റേതിന്റേത് തോല്‍ക്കുകയും ചെയ്തു. തോറ്റ ദൈവത്തെ ആര്‍ക്കു വേണം? ബൈബിളിലെ പഴയ നിയമത്തിലെ വിവരണം അനുസരിച്ച് ഈജിപ്തില്‍ അടിമകളായി കഴിഞ്ഞിരുന്ന യഹൂദരെ അവിടെ നിന്ന് പുറത്തേക്ക് നയിക്കാന്‍ മോശയെ ചുമതലപ്പെടുത്തിയ യഹോവ “ഞാന്‍ നിന്റെ പിതാവിന്റെ ദൈവം ആകുന്നു“ എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. വേറേ ദൈവമുണ്ടായിരുന്ന ഈജിപ്തുകാരുടെ രാജാവ് യഹോവയുടെ വരുതിയിലായിരുന്നില്ല. അതുകൊണ്ട് തന്റെ ആളുകളെ രക്ഷിക്കാന്‍ യഹോവയ്ക്ക് അവരെ അവിടെനിന്ന് മാറ്റേണ്ടി വന്നു. പക്ഷെ താന്‍ മാത്രമാണ് ശരിയായ ദൈവമെന്നും മറ്റുള്ളവര്‍ വ്യാജന്മാരാണെന്നും യഹോവ യഹൂദരോട് പറഞ്ഞു. ബാല്‍ തുടങ്ങി ചില വ്യാജന്മാരുടെ പേര് എടുത്തു പറയുകയും ചെയ്തു. ഫിനീഷ്യക്കാരുടെ ദൈവമായിരുന്ന ബാല്‍ അവരോടൊപ്പം അപ്രത്യക്ഷമായി.

കുരിശുയുദ്ധത്തില്‍ ഏര്‍പ്പെട്ട ഓരോ വിഭാഗവും ലക്ഷ്യമിട്ടത് മറ്റേ വിഭാഗത്തിന്റെ ഉന്മൂലനമാണ്. അതുണ്ടായില്ല. ഇരുകൂട്ടരും യുദ്ധത്തെ അതിജീവിച്ചു. ഒപ്പം അവരുടെ ദൈവങ്ങളും. ഭാരതത്തില്‍ ഒന്നിക്കലും ഭിന്നിക്കലും മറ്റൊരു രീതിയിലാണ് നടന്നത്. തോറ്റവര്‍ക്ക് അവരുടെ ദൈവങ്ങളെ ഉപേക്ഷിക്കേണ്ടി വന്നില്ല. ഭാരത സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ച വൈദിക ബ്രാഹ്മണര്‍ തങ്ങളുടെ ദൈവങ്ങളെ തോറ്റവരുടെ മേല്‍ അടിച്ചേല്പിച്ചില്ല. പഴയ ദൈവങ്ങളെ തുടര്‍ന്നും ഉപാസിക്കാന്‍ അവരെ അനുവദിച്ച ബ്രാഹ്മണര്‍ക്ക് ഒരാവശ്യമെ ഉണ്ടായിരുന്നുള്ളു. അത് പുരോഹിതരായി തങ്ങളെ അംഗീകരിക്കണമെന്നതായിരുന്നു. തോറ്റവര്‍ അതിന് സമ്മതിച്ചുകൊണ്ട് അവരുടെ ദൈവങ്ങളെ രക്ഷിച്ചു. അങ്ങനെ ബഹുദൈവ വ്യവസ്ഥ നിലവില്‍വന്നു. ഹോമം നടത്തിയാണ് വൈദിക സമൂഹം ദൈവങ്ങളെ പ്രീതിപ്പെടുത്തിയിരുന്നത്. ആ ആരാധനാരീതി ഉപേക്ഷിച്ച് അവര്‍ ദ്രാവിഡരുടെ പൂജാരീതി സ്വീകരിച്ചു. അവരുടെ ആദിഗ്രന്ഥമായ ഋഗ്വേദത്തിലെ ദൈവങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ഭാരതത്തിലെ മറ്റ് ജനങ്ങളുടെ ദേവീദേവന്മാരെ അവര്‍ സ്വീകരിച്ചു. ഹൈന്ദവരുടെ ഇന്നത്തെ പ്രധാന ആരാധനാമൂര്‍ത്തികളില്‍ മിക്കവരും ആ ഗ്രന്ഥത്തിലില്ല. ഒന്നിക്കല്‍ പ്രക്രിയയുടെ വിജയമായി ഇതിനെ കാണാവുന്നതാണ്.

സ്വത്വനിര്‍മ്മിതിയില്‍ മതങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. എന്നാല്‍ ഒരു മനുഷ്യനും ഏകസ്വത്വജീവിയല്ല. മതം കൂടാതെ മറ്റ് ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള അസ്തിത്വങ്ങളും ഒരോ വ്യക്തിയിലുമുണ്ട്. അവയെല്ലാം സ്വത്വനിര്‍മ്മിതിക്കുള്ള സാമഗ്രികളാണ്.

കായിക്കര ഗ്രാമത്തില്‍ ജനിച്ചതുകൊണ്ട് ഞാന്‍ (കുമാരനാശാനെപ്പോലെ) കായിക്കരക്കാരനാണ്, (വൈകുണ്ഠസ്വാമിയെപ്പോലെ) തിരുവനന്തപുരം ജില്ലക്കാരനാണ്, (കുഞ്ചന്‍ നമ്പ്യാരെപ്പോലെ) കേരളീയനാണ്, (ഗാന്ധിയെപ്പോലെ) ഇന്ത്യാക്കാരനാണ്, (ബുദ്ധനെപ്പോലെ) ഏഷ്യാക്കാരനാണ്. ഈ മഹാന്മാരുടെ പേരില്‍ ഈ വ്യത്യസ്ത അസ്തിത്വങ്ങളില്‍ അഭിമാനം കൊള്ളാന്‍ എനിക്ക് അവകാശമുണ്ട്. എന്നാല്‍ ഈ അസ്തിത്വങ്ങളൊന്നും ഞാന്‍ തെരഞ്ഞെടുത്തതല്ല. മറ്റൊരിടത്താണ് ജനിച്ചതെങ്കില്‍ ഞാന്‍ മഹാരാഷ്ട്രക്കാരനൊ മാലിക്കാരനൊ മലാവിക്കാരനൊ മെക്സിക്കോക്കാരനൊ മലയേഷ്യക്കാരനൊ ആകുമായിരുന്നു. ഭാഷയും മതവും മറ്റ് ഘടകങ്ങളുമൊക്കെ വ്യത്യസ്തമാകുമ്പോള്‍ അസ്തിത്വങ്ങള്‍ വ്യത്യസ്തമാകുന്നു. അഭിമാനത്തോടെ ഓര്‍ക്കാന്‍ അപ്പോള്‍ ആശാനും വൈകുണ്ഠസ്വാമിക്കും നമ്പ്യാര്‍ക്കും ഗാന്ധിക്കും ബുദ്ധനും പകരം മറ്റ് പേരുകള്‍ കണ്ടെത്തുമായിരുന്നു. പല അസ്തിത്വങ്ങളും പ്രയാസം കൂടാതെ മാറ്റാവുന്നവയാണ്. കായിക്കരയും തിരുവനന്തപുരവും കേരളവും ഉപേക്ഷിച്ച് എനിക്ക് ഡല്‍ഹിക്കാരനൊ ചെന്നൈക്കാരനൊ ആകാം. കുടിയേറ്റം നടത്തി സിംഗപ്പൂരുകാരനൊ അമേരിക്കക്കാരനൊ ആകാം. പുതിയ ഭാഷയും മതവും സ്വീകരിച്ച് മറ്റ് അസ്തിത്വ മാറ്റങ്ങളും വരുത്താം. പക്ഷെ ഇന്ത്യാക്കാരനെന്ന നിലയില്‍ മാറ്റാന്‍ കഴിയാത്ത ഒരു അസ്തിത്വമുണ്ട്. അത് ജാതിയാണ്.

ഓരോ വ്യക്തിയിലും വ്യത്യസ്ത അസ്തിത്വങ്ങള്‍ വെവ്വേറെ, ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെച്ചിരിക്കുകയല്ല. അവയെല്ലാം ഒന്നായി, ബന്ധപ്പെട്ട് കിടക്കുകയാണ്. അതുകൊണ്ട് ‘ഞാന്‍ ആദ്യം ഇന്ത്യാക്കാരനാണ്, പിന്നീട് മാത്രമാണ് ഹിന്ദുവും ഹിന്ദിക്കാരനും ഹിമാചല്‍കാരനും ആകുന്നത്’ എന്ന് ഒരാള്‍ പറയുമ്പോള്‍ അതിനെ ഞാന്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഒരാള്‍ പല അസ്തിത്വങ്ങളില്‍ ഒന്നിന് കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം തന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അതാവശ്യമാണെണ് അയാള്‍ ധരിച്ചിരിക്കുന്നെന്നാണ്. അടിസ്ഥാനപരമായി കശ്മീരിലെ തെരുവില്‍ പ്രകടനം നടത്തുന്ന മുസ്ലിമിന്റെയും ബീഹാറിലെ ഗ്രാമത്തില്‍ ജാതിക്കോമരങ്ങളുടെ അക്രമത്തിനെതിരെ സംഘടിക്കുന്ന ദലിതന്റെയും ഛത്തിസ്ഗഢില്‍ അമ്പും വില്ലുമായി പൊലീസിനെ നേരിടുന്ന ആദിവാസിയുടെയും പ്രശ്നം നിലവിലുള്ള വ്യവസ്ഥയില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന ചിന്തയാണ്. മതത്തെയൊ ജാതിയെയൊ ഗോത്രത്തെയൊ അടിസ്ഥാനമാക്കി ഒന്നിച്ച് സ്വത്വബോധം വളര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണാനാണ് അവര്‍ ശ്രമിക്കുന്നത്. മതം, ജാതി, ഗോത്രം എന്നീ അസ്തിത്വങ്ങള്‍ അവരുടെ ദുരവസ്ഥയുടെ കാരണങ്ങളില്‍ പെടുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. അപ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അവര്‍ അവയ്ക്ക് പ്രാമുഖ്യം നല്‍കുന്നതിനെ കുറ്റപ്പെടുത്താനാകുമോ? രാഷ്ട്രത്തെ എല്ലാറ്റിനും മുകളില്‍ പ്രതിഷ്ഠിക്കണമെന്ന് ശഠിക്കുന്നവരെ നയിക്കുന്നത് രാജ്യസ്നേഹമാകണമെന്നില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഒരു തന്ത്രമെന്ന നിലയില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന കക്ഷികളുണ്ട്.

ഗാന്ധിജിയുടെ വരവോടെ നേതൃനിരയില്‍ പിന്തള്ളപ്പെട്ടതിനെ തുടര്‍ന്നാണ് വളരെ കാലം കോണ്‍ഗ്രസുകാരനായിരുന്ന മുഹമ്മദലി ജിന്ന മുസ്ലിം ലീഗിലെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തില്‍ വ്യക്തിപരമായ കാരണം കൂടതെ സ്വതന്ത്ര ഭാരതത്തില്‍ മുസ്ലിംങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന ആശങ്കയും ഉണ്ടായിരുന്നു. ആറു പതിറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ആശങ്ക അസ്ഥാനത്തായിരുന്നെന്ന് പറയാനാകുമോ? ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയും തുല്യാവകാശങ്ങളും മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ്യമായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന വസ്തുതയായി ഇതിനെ കാണാവുന്നതാണ്. പക്ഷെ പാകിസ്ഥാന്റെ അനുഭവം അതിന്റെ പരിമിതിയും വെളിപ്പെടുത്തുന്നുണ്ട്. മുസ്ലിം സ്വത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചുവന്ന അവിടത്തെ മുസ്ലിംങ്ങള്‍ വളരെ വേഗം ഭാഷയുടെ അടിസ്ഥാനത്തില്‍ ഭിന്നിച്ചു. കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ ബംഗാളി അസ്തിത്വമാണ് മുസ്ലിം അസ്തിത്വത്തേക്കാള്‍ പ്രധാനമെന്ന് തീരുമാനിച്ചപ്പോള്‍ രാജ്യം രണ്ടായി: ഉര്‍ദു പാകിസ്ഥാനും ബംഗാളി ബംഗ്ലാദേശും. രണ്ട് രാജ്യങ്ങളുടെയും ആവിര്‍ഭാവം ഉപഭൂഖണ്ഡത്തിലെ മുസ്ലിംങ്ങള്‍ക്ക് തീര്‍ച്ചയായും കൂടുതല്‍ അവസരങ്ങള്‍ നല്‍കി. പക്ഷെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ അവ വിജയിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് മൂന്നു രാജ്യങ്ങളിലെയും പട്ടിണി നിരക്ക് ഇങ്ങനെയാണ്: ഇന്ത്യ 25 ശതമാനം, പാകിസ്ഥാന്‍ 24 ശതമാനം, ബംഗ്ലാദേശ് 45 ശതമാനം.

കേരളത്തിലെ ചര്‍ച്ചകള്‍ സ്വത്വബോധവും വര്‍ഗബോധവും വ്യത്യസ്ത തലങ്ങളില്‍ നിലകൊള്ളുന്നുവെന്ന ധാരണ പരത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഇത് രണ്ടിനേയും അടുപ്പിക്കാന്‍ യത്നിച്ച സി.പി.എം പ്രചാരകര്‍ അവകാശപ്പെടുന്നത് അവര്‍ സ്വത്വബോധത്തെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താനാണ് ശ്രമിച്ചതെന്നാണ്. ജാതി, മതം, ഭാഷ തുടങ്ങിയവയേക്കാള്‍ ഉയര്‍ന്ന സ്ഥാനം വര്‍ഗം അര്‍ഹിക്കുന്നില്ല. അവയെ അപേക്ഷിച്ച് അത് ദുര്‍ബലമാണ്. മനുഷ്യന്റെ ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്ന് മാര്‍ക്സ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിദ്ധാന്തം വരുന്നതിനു മുമ്പ് ജനമനസ്സുകളില്‍ വര്‍ഗം ഒരു അസ്തിത്വഘടകമായി വികസിച്ചിരുന്നില്ല. ആഗോളതലത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന മുതലാളിത്തത്തിന് തടയിടാന്‍ കഴിയുന്ന ഒരു ശക്തിയായി വളരുന്ന തൊഴിലാളി വര്‍ഗത്തെ കണ്ടുകൊണ്ടാണ് അദ്ദേഹം “ലോക തൊഴിലാളികളെ ഒന്നിക്കുവിന്‍“ എന്ന് ആഹ്വാനം ചെയ്തത്. ഒന്നര നൂറ്റാണ്ടിനു ശേഷം അത് പ്രാവര്‍ത്തികമാക്കാനാകാത്ത ഒരു മുദ്രാവാക്യമായി അവശേഷിക്കുന്നു. അഖില ലോക തൊഴിലാളി സംഘടനയുണ്ടാക്കാനുള്ള ശ്രമം ഒരു കമ്മ്യൂണിസ്റ്റ് ഫെഡറേഷന്റെയും ഒരു കമ്മ്യൂണിസ്റ്റ്‌വിരുദ്ധ ഫെഡറേഷന്റെയും രൂപീകരണത്തില്‍ കലാശിച്ചു. കാലക്രമത്തില്‍ രണ്ടിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. തിരുവനന്തപുരത്തെ ചുമട്ടുതൊഴിലാളിക്കും ന്യൂ കാസിലിലെ ഖനിത്തൊഴിലാളിക്കും ടോക്യോയിലെ കാര്‍ ഫാക്ടറി തൊഴിലാളിക്കും ബ്രസീലിലെ കാപ്പിത്തോട്ട തൊഴിലാളിക്കുമിടയില്‍ തിരുവനന്തപുരം നായര്‍ക്കും കണ്ണൂര്‍ നായര്‍ക്കും ഡല്‍ഹി നായര്‍ക്കും ന്യൂ യോര്‍ക്ക് നായര്‍ക്കുമിടയിലുള്ള ഐക്യബോധമെങ്കിലും ഉണ്ടാകുമോയെന്ന് സംശയമാണ്. രാജ്യത്തിനുള്ളില്‍പോലും ഏകീകൃത തൊഴിലാളി സംഘടനയില്ല. കോണ്‍ഗ്രസ്സുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ദേശീയ സംഘടന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചെടുത്തതിനെ തുടര്‍ന്ന് അവര്‍ വേറൊന്നുണ്ടാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുപോയ സി.പി.എം.കാര്‍ സ്വന്തം തൊഴിലാളി സംഘടനയുണ്ടാക്കി. ഭാരതീയ ജനതാ പാര്‍ട്ടി ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികള്‍ക്കും സ്വന്തം തൊഴിലാളി സംഘടനകളുണ്ട്. രാഷ്ട്രീയബോധത്തോളമെ വര്‍ഗബോധത്തിനും വളരാനാകുന്നുള്ളുവെന്ന് ഇത് വ്യക്തമാക്കുന്നു. പി. കൃഷ്ണപിള്ള ഇ.എം.എസ്. നമ്പൂതിരിപ്പാടിന് നല്‍കിയ അംഗത്വകാര്‍ഡില്‍ “വര്‍ഗം: ജന്മി“ എന്ന് രേഖപ്പെടുത്തിയിരുന്നത്രെ. അന്ത്യദിനങ്ങളില്‍ ഇ.എം.എസ്. സ്വയം വിശേഷിപ്പിച്ചത് “തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍“ എന്നാണ്. എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃനിരയിലും ദത്തുപുത്രന്മാരാണ്. മതപരിവര്‍ത്തനം നടത്തുന്ന അഹിന്ദുക്കളെ ആര്യ സമാജം ഹിന്ദുക്കളായി സാക്ഷ്യപ്പെടുത്തുന്നതുപോലെ വര്‍ഗപരിവര്‍ത്തനം നടത്തി തൊഴിലാളികളെ സൃഷ്ടിക്കാനുള്ള സംവിധാനമില്ല. നേതാക്കളൊക്കെയും സ്വയംപ്രഖ്യാപിത ദത്തുപുത്രന്മാരാണ്. വര്‍ഗ സ്വത്വം ഒരു കൃത്രിമ നിര്‍മ്മിതിയാണ്.

വര്‍ഗാടിസ്ഥാനത്തിലുള്ള ഭിന്നിക്കലിനെ വര്‍ഗവിഭജനം ഇല്ലാതാക്കി എല്ലാവരെയും ഒന്നിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് മാര്‍ക്സ് വിഭാവന ചെയ്തത്. എന്നാല്‍ നാല്പതു മുതല്‍ എഴുപതു വരെ വര്‍ഷങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിച്ച രാജ്യങ്ങളിലൊന്നും വര്‍ഗങ്ങള്‍ ഇല്ലാതായില്ല. ജാതിമതബോധത്തേക്കാള്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന വര്‍ഗബോധം ശക്തിപ്പെടുമ്പോള്‍ മറ്റെല്ലാ വിഭാഗീയതകളും അപ്രസക്തമാകുമെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ കരുതിയത്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനശേഷം സോവിയറ്റ് യൂണിയനിലും കിഴക്കെ യൂറോപ്പിലും യൂഗോസ്ലാവിയായിലും തലപൊക്കിയ വംശീയത ഇത് മൂഢവിശ്വാസമായിരുന്നെന്ന് തെളിയിച്ചു.

മാനവരാശിയെ ഒന്നിപ്പിക്കാന്‍ ചിട്ടപ്പെടുത്തിയ ചിന്താപദ്ധതികളൊക്കെയും ഒടുവില്‍ എത്തിയത് ഭിന്നിപ്പിക്കലിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. വൈവിധ്യം നിറഞ്ഞ നമ്മുടെ രാജ്യത്തിനെന്ന പോലെ ലോകത്തിനും നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം ബാധകമാണ്. പൊതുവായ താല്പര്യങ്ങളും ആവശ്യങ്ങളും ഉള്ളതുകൊണ്ട് ഒന്നിക്കല്‍ പ്രവണത തുടരും. വ്യത്യസ്ത താല്പര്യങ്ങളും ആവശ്യങ്ങളും ഉള്ളതുകൊണ്ട് ഭിന്നിക്കല്‍ പ്രവണതയും തുടരും. ഒന്നിപ്പിക്കല്‍ പ്രക്രിയ പരിധി വിട്ടാല്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയും ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ അപകടത്തിലാവുകയും ചെയ്യും. ഭിന്നിപ്പിക്കല്‍ പ്രക്രിയ പരിധി വിട്ടാല്‍ അധികാരകേന്ദ്രങ്ങള്‍ ദുര്‍ബലമാവുകയും ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പാക്കാനുള്ള കഴിവ് അവയ്ക്ക് ഇല്ലാതാവുകയും ചെയ്യും. രണ്ട് പ്രവണതകളും സന്തുലിതമായി നിലനിര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്.

അകം മാസികയുടെ 2010 ആഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്