Monday, November 15, 2010

ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക്

ബി.ആർ.പി.ഭാസ്കർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ രണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒന്ന്, സി.പി.എമ്മിനോടൊപ്പം പരമ്പരാഗതമായി നിന്നിരുന്ന ജനവിഭാഗങ്ങൾ വിട്ടുതുടങ്ങിയിക്കുന്നു. രണ്ട്, സി.പി.എമ്മും കോൺഗ്രസ്സും നയിക്കുന്ന മുന്നണികളല്ലാതെയുള്ള ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കാനാവുന്ന വിധം കേരളത്തിന്റെ രാഷ്ട്രീയ മനസ് പരുവപ്പെട്ടിട്ടില്ല.

സി.പി.എം.അണികൾ അന്യവൽക്കരിക്കപ്പെടുന്നെവെന്നതിന് തെളിവുകൾ നേരത്തെ തന്നെ ലഭ്യമായിരുന്നു. പാർട്ടിയിൽനിന്നുണ്ടായിക്കൊണ്ടിരുന്ന കൊഴിഞ്ഞുപോക്കാണ് ഇതിൽ പ്രധാനപ്പെട്ടത്. ഓരോ കൊല്ലവും അംഗങ്ങളിൽ 10 ശതമാനവും പൂർണ്ണ അംഗത്വത്തിനായി കാത്തിരിക്കുന്നവരിൽ 25 ശതമാനത്തോളവും വിട്ടുപോകുന്നതായി പാർട്ടിയുടെ കേന്ദ്ര നേതൃത്വം പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകൾ പറയുന്നുണ്ട്. കൊഴിഞ്ഞുപോക്ക് മറ്റ് ചിലയിടങ്ങളിലും നടക്കുന്നുണ്ട്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ 40 ശതമാനത്തിലേറെ അംഗങ്ങൾ അഞ്ചു കൊല്ലത്തിനിപ്പുറം ചേർന്നവരാണെന്ന് കഴിഞ്ഞ് പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അധികാരത്തിന്റെ ഗുണം അനുഭവിക്കാനുള്ള അവസരം വേണ്ടെന്നുവെച്ചാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ അംഗത്വം ഉപേക്ഷിക്കുന്നത്. പാർട്ടി ബന്ധമുള്ളവർക്ക് കൃത്രിമം കാട്ടി പോലും ജോലിയും സർവകലാശാലാ പ്രവേശനവുമൊക്കെ നേടി കൊടുക്കാൻ മടിയില്ലെന്ന് തെളിയിച്ചിട്ടും വൻ‌തോതിൽ കൊഴിഞ്ഞുപോക്ക് തുടരുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പാർട്ടിയുടെ പോക്ക് ശരിയല്ലെന്ന വിശ്വാസമാണ് അംഗങ്ങളെ വിട്ടുപോകാൻ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. കേന്ദ്ര നേതൃത്വം വിഭാഗീയതയുടെ പ്രതിഫലനമായി വിലയിരുത്തിയിട്ടുള്ള പ്രശ്നത്തെ പാർട്ടിക്കകത്തും പുറത്തുമുള്ള വളരെപ്പേർ കാണുന്നത് പല വിഷയങ്ങളിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങളുടെ വെളിച്ചത്തിലാണ്. അവരുടെ കണ്ണിൽ ഒരാൾ ലോട്ടറി, ഭൂമി മാഫിയകളെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും തടയാൻ ശ്രമിക്കുന്നയാളും മറ്റേയാൾ അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നയാളുമാണ്.

ഇത്തവണ 2005ലേതിനേക്കാൾ മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വോട്ടെടുപ്പിനു മുമ്പ് പറയുകയുണ്ടായി. അതിനെ പ്രചാരണ ഘട്ടത്തിൽ അണികളെ ആവേശഭരിതരാക്കാൻ നടത്തിയ പ്രസ്താവങ്ങളായി തള്ളിക്കളയാം. വോട്ടെടുപ്പ് കഴിഞ്ഞശേഷവും രണ്ട് നേതാക്കളും അതാവർത്തിക്കുകയുണ്ടായി. ചരിത്ര വിജയമാണ് നേടാൻ പോകുന്നതെന്നാണ് സെക്രട്ടറി പറഞ്ഞത്. സംഭവിച്ചതാകട്ടെ ചരിത്രപരാജയവും. ജനമനസ് മനസ്സിലാക്കാൻ പാർട്ടിക്കായില്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. വോട്ടെടുപ്പിനുശേഷം പാർട്ടി കീഴ് ഘടകങ്ങൾ വിവരം ശേഖരിച്ച് മേൽഘടകങ്ങൾക്ക് നൽകാറുണ്ട്. അങ്ങനെ കിട്ടിയ വിവരം അടിസ്ഥാനമാക്കിയാണ് സെക്രട്ടറി ചരിത്രവിജയം പ്രവചിച്ചതെങ്കിൽ കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുന്ന കാര്യം അവർ അറിഞ്ഞില്ലെന്ന് കരുതണം. കിങ്കരന്മാർ സത്യം മറച്ചു വെച്ചുകൊണ്ട് നേതാക്കൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കൊടുത്തതാകാനും മതി.

സി.പി.എം. നേതാക്കൾ പരാജയത്തെ ലഘൂകരിക്കാമുള്ള ശ്രമത്തിലാണ്. ലോക് സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി അവർ പറയുന്നു. കഴിഞ്ഞ കൊല്ലം കിട്ടിയതിനേക്കാൾ പത്ത് ലക്ഷം വോട്ടുകൾ കൂടുതൽ കിട്ടിയെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഈ കണക്ക് അണികളുടെ മനോബലം നിലനിർത്താൻ സഹായിച്ചേക്കും. എന്നാൽ പഞ്ചായത്ത്, നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകളെ വോട്ടർമാർ ഒരുപോലെയല്ല സമീപിക്കുന്നത്. ഒരവസരത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നല്ല പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു കൊല്ലം നേരത്തെ നടത്തി പരാജയം ഏറ്റുവാങ്ങിയ സി.പി.എമ്മിന് അറിയാത്ത കാര്യമല്ലിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാക്കാലത്തും ഇടതു മുന്നണിക്ക് മുൻ‌കൈയുണ്ടായിരുന്നു. അത് മറന്നുകൊണ്ടുള്ള വിലയിരുത്തൽ സത്യസന്ധമല്ല. തെരഞ്ഞെടുപ്പ് പരാജയം താൽക്കാലികമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വലിയ വില കല്പിക്കേണ്ടതില്ല. എല്ലാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കും താത്കാലിക പ്രസക്തിയേ ഉള്ളു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ1957ലെ തെരഞ്ഞെടുപ്പ് വിജയവും താത്കാലികമായിരുന്നല്ലൊ. രണ്ട് കൊല്ലത്തിൽ ആ ജനവിധി ഒലിച്ചുപോയി. വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇക്കാര്യം വ്യക്തമായി.

അഞ്ചു കൊല്ലം മുമ്പത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് എല്ലാ കോർപ്പറേഷനുകളുടെയും ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളുടെയും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നിൽ രണ്ട് ഗ്രാമ പഞ്ചായത്തുകളുടെയും നിയന്ത്രണം ലഭിക്കുകയുണ്ടായി. ഇത്തവണ കോർപ്പറേഷൻ ഒഴികെ എല്ലാ തലത്തിലങ്ങളിലും യു.ഡി.എഫ്. മേൽകൈ നേടി. രണ്ട് കോർപ്പറേഷനുകളിൽ സി.പി.എം. കഷ്ടിച്ചു കടന്നുകൂടുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് കൂടുതൽ സ്വാധീനമുള്ള പഞ്ചായത്തുകൾ കോർപ്പറേഷൻ അതിർത്തിയിൽ പെടുത്തിയതിന്റെ ഫലമായാണ് രണ്ടിടത്തും വിജയം നേടാനായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനം മുമ്പൊരിക്കലും ഇത്ര മോശമായിരുന്നില്ല. യു.ഡി. എഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ലഭിച്ചതെന്ന് കോൺഗ്രസ്സ് നേതാക്കൾ സമ്മതിച്ചിട്ടുമുണ്ട്. എൽ.ഡി.എഫിൽ ഗണ്യമായ ജനപിന്തുണയുള്ള ഒരേയൊരു കക്ഷി സി.പി.എം. ആയതിനാൽ ഈ പരാജയത്തെ ആ പാർട്ടിയുടെ പരാജയമായിത്തന്നെ കാണണം. എന്തുകൊണ്ട് പാർട്ടിക്ക് ഇത്ര വലിയ പരാജയമുണ്ടായെന്ന അന്വേഷണം തുടങ്ങുന്നതിനുമുമ്പ് നേരത്തെ അതിന് മുൻ‌കൈ ലഭിച്ചത് എങ്ങനെയായിരുന്നെന്ന് തിരിച്ചറിയേണ്ടതുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അനുകൂലമായ രണ്ട് ഘടകങ്ങൾ എക്കാലത്തുമുണ്ടായിരുന്നു. ഇതിലൊന്ന് കീഴ്തലങ്ങളിൽ സി.പി.എമ്മിന് കോൺഗ്രസ്സിനേക്കാൾ മെച്ചപ്പെട്ട സംഘടനാ സംവിധാനമുണ്ടായിരുന്നെന്നതാണ് മറ്റേത് കീഴ്തല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിച്ഛായ എതിരാളികളുടേതിനേക്കാൾ തിളക്കമുള്ളതായിരുന്നെന്നതാണ്. സി.പി.എമ്മിന്റെ സംഘടനാപരമായ നിലയിൽ വലിയ മാറ്റമുണ്ടായെന്ന് കരുതാൻ ന്യായമില്ല. എന്നാൽ ഇന്ന് അതിന് ഏതെങ്കിലും തലത്തിൽ മറ്റ് കക്ഷികളിൽ പെട്ടവരേക്കാൾ മെച്ചപ്പെട്ട പ്രതിച്ഛായയുള്ള നേതാക്കൾ ഉണ്ടെന്ന് തോന്നുന്നില്ല. തദ്ദേശ ഭരണത്തിൽ അഴിമതി വ്യാപകമാണെന്നും പാർട്ടിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പലയിടങ്ങളിലും കരാറുകാരിൽ നിന്നും മാഫിയ സംഘങ്ങളിൽ നിന്നും ഉദ്യോഗസ്ഥന്മാർക്കൊപ്പം പങ്കു പറ്റുന്നുണ്ടെന്ന ആരോപണം പ്രചരിച്ചിരുന്നു. പല തദ്ദേശ ഭരണസ്ഥാപനങ്ങളും കണക്കുകൾ ആഡിറ്റ് ചെയ്യാൻ യഥാസമയം ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പിന് നൽകുന്നില്ലെന്ന് കം‌പ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ അടുത്ത കാലത്ത് ചൂണ്ടിക്കാണിച്ചിരുന്നു. ഇങ്ങനെ അഴിമതിയുടെ ചിത്രം പുറത്തുവരുന്നില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ജനങ്ങളെ സമീപിച്ചിട്ടും തിരിച്ചടി നേരിട്ടു. പാമൊലീനും ലാവലിനുമൊക്കെ വിദൂരത്തെവിടെയോ നടന്നവയാണ്. തദ്ദേശ അഴിമതിക്കത്തകളിലെ നായകന്മാർ വിളയാടുന്നത് സ്ഥലവാസികളുടെ മുന്നിലാണ്.

ജനവികാരം സി. പി. എമ്മിനെതിരാക്കിയ തദ്ദേശ ഭരണത്തിലെ അഴിമതിയെ യു.ഡി.എഫ്. നേതാക്കൾ പ്രചാരണ ഘട്ടത്തിലൊ ഫലപ്രഖ്യാപനത്തിനു ശേഷമൊ വലിയ പ്രശ്നമായി ഉയർത്തിക്കാട്ടിയില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള സമവായമാണ് ഇതിനു പിന്നിൽ. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സമീപകാല പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ പങ്കുവെയ്ക്കലിന്റെ കാര്യത്തിൽ കക്ഷികൾ ഏറെക്കുറെ ഏകാഭിപ്രായക്കാരാണന്ന് കാണാം. എല്ലാം ഭൂരിപക്ഷം കൈയടക്കുന്ന രീതിയല്ല പഞ്ചായത്തുകളിൽ നിലനിൽക്കുന്നത്. ന്യൂനപക്ഷകക്ഷികൾക്കും പഞ്ചായത്തിലെ ശക്തിക്കനുസരിച്ച് പണം ചെലവിടുന്ന പ്രക്രിയയിൽ പങ്കാളിത്തം ലഭിക്കുന്നതുകൊണ്ട് അഴിമതി തെരഞ്ഞെടുപ്പ് പ്രശ്നമല്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിൽ ധാരാളം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള ഭരണമാറ്റത്തിന്റെ ഫലമായി സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഒരു വ്യത്യാസമുണ്ടാകുമെന്ന് മാത്രം. നേരത്തെ പഞ്ചായത്ത് സംവിധനത്തിന്റെ ഗുണഭോക്താക്കളിലേറെയും എൽ.ഡി.എഫ്. അനുകൂലികൾ ആയിരുന്നെങ്കിൽ ഇനി ഏറെയും യു.ഡി.എഫ്.അനുകൂലികളായിരിക്കും.

ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ ബദൽ എന്ന സ്ഥാനം നേടിയശേഷവും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത കക്ഷിയാണ് ഭാരതീയ ജനതാ പാർട്ടി. ഹിന്ദു വോട്ടു ബാങ്ക് സൃഷ്ടിച്ചുകൊണ്ടാണ് അത് രാജ്യത്ത് വളർന്നത്. ജാതീയതയെ മറികടന്ന് ഹൈന്ദവ ഏകീകരണം നടത്തുന്നതിന് സാമൂഹിക സാഹചര്യങ്ങൾ തടസം നിൽക്കുന്നതുകൊണ്ട് സംസ്ഥാനത്ത് അതിന് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ലോക് സഭാ തെരഞ്ഞെടുപ്പിൽ ചെയ്തതുപോലെ അത് ഈ തെരഞ്ഞെടുപ്പിലും മുസ്ലിം തീവ്രവാദ ഭീഷണി ഉയർത്തിക്കാട്ടി. മുസ്ലിം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിച്ച് നിർത്തുവാൻ സഹായിച്ചിരുന്ന കക്ഷികൾ വിട്ടു പോയതുമൂലമുണ്ടാകുന്ന നഷ്ടം നികത്താൻ സി.പി.എം. ഇത്തവണ സ്വീകരിച്ചത് മൃദു ഹിന്ദുത്വ പാതയാണ്. ലോക് സഭാ തെരഞ്ഞെടുപ്പു കാലത്ത് അബ്ദുൾ നാസർ മ്‌അദനിയെ മുൻ‌നിർത്തി മുസ്ലിം വോട്ട് സമാഹരിക്കാൻ നടത്തിയ ശ്രമം മറക്കുന്നതിനു മുമ്പുണ്ടായ ഈ ഭാവപ്പകർച്ച ഉൾക്കൊള്ളാൻ ജനങ്ങൾക്കായില്ല. പുതിയ സി,പി.എം. നിലപാട് ഒരുപക്ഷെ കൂടുതൽ ഗുണം ചെയ്തത് ആ പാർട്ടിക്കല്ല, ഹിന്ദുതാല്പര്യ സംരക്ഷകരെന്ന നിലയിൽ കൂടുതൽ വിശ്വാസ്യതയുള്ള ബി.ജെ.പി.ക്കാണ്. മുസ്ലിം ഭീകരതയെ കുറിച്ച് അവർ നേരത്തെ സംസാരിച്ചു തുടങ്ങിയിരുന്നല്ലൊ.

ഇരുമുന്നണികൾക്കും പുറത്ത് ഇടം കണ്ടെത്താൻ ബി.ജെ.പി.യെ കൂടാതെ മറ്റ് ചില സംഘടനകളും അങ്കത്തട്ടിലിൽ ഇറങ്ങിയിരുന്നു. ബഹുജൻ സമാജ് പാർട്ടി അക്കൂട്ടത്തിൽ പെടുന്നു. ബി.ജെ.പി.ക്ക് സഖ്യങ്ങളില്ലെങ്കിൽ കാരണം കൂട്ടുകൂടാൻ ആരും ഇല്ലാത്തതാവും. ബി.എസ്.പി.ക്ക് സഖ്യങ്ങളില്ലാത്തത് നയപരമായ കാരണത്താലാണ്. തനിച്ച് മത്സരിച്ച് പാർട്ടിയെ വളർത്തുന്ന സമീപനമാണ് അത് സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിനു മുമ്പ് കൂട്ടുകെട്ടുണ്ടാക്കാൻ തയ്യാറായിരുന്നെങ്കിൽ അതിന്റെ ശക്തികേന്ദ്രമായ ഉത്തർ പ്രദേശിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടതു കക്ഷികൾക്ക് പിന്തുണ നൽകിക്കൊണ്ട് അവർക്ക് കൂടുതൽ സ്വാധീനമുള്ള പശ്ചിമ ബംഗാളിലും കേരളത്തിലും അവരുടെ സഹായം ഉറപ്പാക്കാമായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യം എന്ന ആശയവുമായി പ്രകാശ് കാരാട്ട് സമീപിച്ചപ്പോൾ ഉത്തർ പ്രദേശ് മുഖ്യമന്ത്രി മായാവതി കയ്യോടെ തള്ളുകയാണുണ്ടായത്. ഈ ദലിത്-പിന്നാക്ക സംഘടനയെ കൂടാതെ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവെമെന്റ് (ഡി.എച്ച്.ആർ. എം) എന്ന സംഘടനയും രംഗത്തുണ്ടായിരുന്നു. ബി.എസ്.പി.യെ പോലെ ഒറ്റയ്ക്ക് പോകാനാണ് അതും ആഗ്രഹിച്ചത്. രണ്ട് മുന്നണികളും ചേർന്ന് എല്ലാം കയ്യടക്കി വെച്ചിരിക്കുന്ന കേരളത്തിൽ ഒറ്റയാന്മാർക്ക് എളുപ്പം മുന്നോട്ടു വരാൻ കഴിയില്ല. ആ നിലയ്ക്ക് ബി.എസ്.പി.ക്ക് ഒരു വാർഡിൽ ജയിക്കാനായതും ഡി.എച്ച്.ആർ.എമ്മിന് എട്ടു ജില്ലകളിലായി 50,000ഓളം വോട്ടുകൾ സംഭരിക്കാനായതും ചെറിയ കാര്യമല്ല. ജയിച്ച ബി.എസ്.പി. സ്ഥാനാർത്ഥി ദലിത് വനിതയാണെന്നും അദ്ധ്യക്ഷ സ്ഥാനം ദലിത് വനിതക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്തായതുകൊണ്ട് അവർക്ക് ആ സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്നണി വല്യേട്ടന്മാർക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന്, പ്രഹരമേൽ‌പിക്കുകയെന്ന പരിമിതമായ ലക്ഷ്യം നേടിയെന്ന സംതൃപ്തിയിലാണ് ഡി.എച്ച്.ആർ.എം. നേതൃത്വം.

ഒറ്റയ്ക്ക് മത്സരിച്ച് ഏഴെട്ട് സീറ്റുകൾ നേടിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യയുടെ കന്നി പ്രകടനം തിളക്കമാർന്നതാണ്. എസ്.ഡി.പി.ഐ. ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഒരാൾ മതനിന്ദയുടെ പേരിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ പ്രതിയാണ്. പൊലീസും മാദ്ധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ കക്ഷികളും കടുത്ത തീവ്രവാദ സംഘടനയായി മുദ്രകുത്തിയ കക്ഷിയുടെ പ്രകടനം പൊതുവിലും, പ്രതിയുടെ വിജയം പ്രത്യേകിച്ചും, പലരെയും അന്ധാളിപ്പിച്ചിട്ടുണ്ട്. മുഖ്യധാരയുടെ മുസ്ലിം തീവ്രവാദ ആരോപണം മദ്ധ്യവർഗ്ഗ മലയാളികളെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കിലും. സാധാരണ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ജനവിധി സൂചിപ്പിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഔചിത്യബോധത്തോടെ കൈകാര്യം ചെയ്യാൻ കുറഞ്ഞ പക്ഷം മാദ്ധ്യമങ്ങളെങ്കിലും തയ്യാറാകണം.

ചെറിയ രാഷ്ട്രീയ കക്ഷികളെ കൂടാതെ പരിസ്ഥിതി മലിനീകരണം, വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കൽ തുടങ്ങിയവ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സമരം ചെയ്യുന്ന നിരവധി സംഘടനകൾ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുകയുണ്ടായി. ഈസമരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സോളിഡാരിറ്റിയുടെ പിതൃസംഘടനയായ ജമാത്തെ ഇസ്ലാമി പലയിടങ്ങളിലും വികസന മുന്നണികൾ രൂപീകരിച്ച് മത്സരരംഗത്ത് ഇറങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്ത് തെരഞ്ഞെടുപ്പുകളിൽ പൊതുവെ സി.പി.എം. അനുകൂല നിലപാട് എടുത്തിരുന്ന ജമാത്തെ ഇസ്ലാമിയെയും മൃദു ഹിന്ദു സമീപനത്തിന്റെ ഭാഗമായി സി.പി.എം. തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചിലയിടങ്ങളിൽ മുസ്ലിം ലീഗിനെതിരെ സി.പി.എമ്മും ജമാത്തും കൈകോർത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തദ്ദേശ ഭരണത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കണമെന്ന നിലപാട് തത്ത്വത്തിൽ സ്വീകരിച്ചവർക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിക്കാനായില്ലെന്ന് വ്യക്തമാണ്. ആർക്കെങ്കിലും കോളിളക്കമുണ്ടാക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിൽ അത് യാഥാർത്ഥ്യബോധം ഇല്ലാത്തതുകൊണ്ട് സംഭവിച്ചതാകണം. ഈ ചെറിയ പ്രസ്ഥാനങ്ങളെ തറപറ്റിച്ചെന്ന് മുന്നണികളും അവയെ നയിക്കുന്ന കക്ഷികളും കരുതുന്നെങ്കിൽ അതും യാഥാർത്ഥ്യബോധത്തിന്റെ കുറവു കൊണ്ടാണ്. ഈ കക്ഷികളിൽ മിക്കതും ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുകയായിരുന്നു. അവരുടെ പ്രകടനത്തെ തട്ടിച്ചുനോക്കേണ്ടത് കോൺഗ്രസും സി.പി.എമ്മും ഇത്തവണ നടത്തിയ പ്രകടനവുമായല്ല, ഏഴെട്ട് പതിറ്റാണ്ട് മുമ്പ് അവ (അഥവാ അവയുടെ മുൻ‌ഗാമികൾ) ആദ്യമായി മത്സരിച്ചപ്പോൾ നടത്തിയ പ്രകടനവുമായാണ്.

എൽ.ഡി.എഫും യു.ഡി.എഫും അല്ലാതെ മറ്റൊരു സാധ്യത തങ്ങളുടെ മുന്നിലില്ലെന്ന ധാരണ ജനങ്ങൾക്കിടയിൽ പരത്തിക്കൊണ്ടാണ് രണ്ട് മുന്നണികളും എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. ഒരോ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലം വ്യത്യസ്തമാണെന്ന് വ്യക്തമായി അറിയാമായിട്ടും ലോക് സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന സർക്കാരിനെ വിലയിരുത്താനുള്ള അവസരമാണെന്ന് മുഖ്യമന്ത്രിയും സി.പി.എം. സെക്രട്ടറിയും വിളിച്ചു പറഞ്ഞത് തെരഞ്ഞെടുപ്പിനെ പൂർണ്ണമായും എൽ.ഡി.എഫ്-യു.ഡി.എഫ്. ചട്ടക്കൂട്ടിനുള്ളിൽ ഒതുക്കാനാണ്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ല. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ പാർട്ടി അടിസ്ഥാനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർ പ്രദേശ് ഈ തലത്തിൽ പാർട്ടി അടിസ്ഥാനത്തിലുള്ള മത്സരം നിയമം മൂലം തടഞ്ഞിട്ടുണ്ട്. നേരിയ തോതിലെങ്കിലും മറ്റ് സാധ്യതകളുണ്ടായിട്ടും, എൽ.ഡി.എഫിനെ പുറത്താക്കാൻ തീരുമാനിച്ച വോട്ടർമാർ യു.ഡി.എഫിനെ അധികാരത്തിലേറ്റിയതിനെ എല്ലാം എൽ.ഡി.എഫ്-യു.ഡി.എഫ് കളങ്ങളിൽ ഒതുക്കുന്ന തന്ത്രത്തിന്റെ വിജയമായി കാണാവുന്നതാണ്. ഇത് സാധ്യമാക്കിയത് ഒരു വലിയ വിഭാഗം വോട്ടർമാർ ഈ മുന്നണികളെ, അഥവാ അവയുടെ ഘടക കക്ഷികളെ, കേവലം രാഷ്ട്രീയ കക്ഷികളായല്ല, തങ്ങളുടെ സംരക്ഷകരായാണ് കാണുന്നത് എന്നതുകൊണ്ടാണ്. വോട്ടറും കക്ഷിയുമായി ഇത്തരത്തിലുള്ള ബന്ധം നിലനിൽക്കുമ്പോൾ ഭരണാധികാരിക്ക് എല്ലാവരേയും ഒരേപോലെ കണാനാവില്ല. അതുകൊണ്ട് നീതിപൂർവ്വമായ ഭരണവും ഉണ്ടാകില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കേരളം മന്ത് ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക് മാറ്റിയിരിക്കുന്നു.

തെരഞ്ഞെടുപ്പിനിടയിലാണ് എ. അയ്യപ്പൻ അവസന കവിത എഴുതിയത്. ഏത് നിമിഷവും മുതുകിൽ തറയ്ക്കാവുന്ന അമ്പിൽ നിന്ന് രക്ഷപ്പെടാൻ പ്രാണനും കൊണ്ട് ഓടുന്ന മാൻ‌പേട ഒരു പാതയുടെ വാതിൽ തുറന്ന്, ഒരു ഗർജ്ജനം സ്വീകരിച്ച്, മറ്റൊന്നിന്റെ വായ്ക്ക് ഇരയാകുന്ന ചിത്രമാണ് അതിലുള്ളത്. കേരളത്തിന്റെ വിധിയാണ്, അറിഞ്ഞോ അറിയാതെയൊ, അയ്യപ്പൻ രേഖപ്പെടുത്തിയത്. (മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 15, 2010)


6 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പഞ്ചായത്ത് ഇലക്ഷനില്‍ പോയാലും സാരമില്ല, അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ എങ്കിലും ഈ രണ്ടു മുന്നണികളെയും തറപറ്റിച്ച് നമ്മുടെ ജനകീയ വികസന മുന്നണി വിജയിക്കും എന്ന് പ്രതീക്ഷിയ്ക്കാം:)))))

ആശംസകള്‍, ബി ആര്‍ പി സാര്‍

അനില്‍@ബ്ലോഗ് // anil said...

ഇടതും വലതും അല്ലാത്ത ജനകീയ വികസന മുന്നണിയുടെ പരാജയത്തിന്റെ വിഷമം ഈ ലേഖനത്തില്‍ കാണാം. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ ഗ്രാമ തലത്തില്‍ അഴിമതി സര്‍വ്വ സാധാരണമായെന്ന് താങ്കള്‍ പറയുന്നു, ഒരു പരിധി വരെ അത് ശരിയാണ് താനും. അങ്ങിനെയെങ്കില്‍ ഈ വിഭാഗങ്ങളിലൊന്നും പെടാത്ത നിസ്വാര്‍ത്ഥ സേവന തത്പരരായ ഏതോ ഒരു മോഹന ഗ്രൂപ്പ് വരാന്‍ പോകുന്നു എന്നത് ഒരു വ്യാമോഹം മാത്രമാവില്ലെ, സാര്‍?
വ്യക്തമായ അജണ്ടകളോടെ തന്നെയാണ് ഏതൊരു ഗ്രൂപ്പും മത്സരത്തിനിറങ്ങുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

ഇനി പാര്‍ട്ടി വിലയിരുത്തലുകളെപ്പറ്റി. അണികളിലെ ആത്മവിശ്വാസം ചോര്‍ന്നു പോകാതിരിക്കാനായി ഉള്ളവ ആയാലും ആ കണക്കുകളില്‍ അല്പം കാര്യം ഇല്ല? പ്രാദേശികമായ ചില ഉരുണ്ടുകൂടലുകള്‍ മാത്രമാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പ്രകടമാക്കപ്പെടുക എന്നും ഇതിനു മറ്റ് തിരഞ്ഞെടുപ്പ് സാദ്ധ്യതകളുമായി ബന്ധമുണ്ടാവില്ല എന്നും താങ്കള്‍ തന്നെ പറയുന്നുണ്ട്. അപ്പോള്‍ പിന്നെ ഈ തിരഞ്ഞെടുപ്പിലെ പരാജയം ഇടത് പക്ഷത്തെ ബാധിക്കില്ല എന്ന പ്രസ്ഥാവന മാത്രം ഉള്‍ക്കൊള്ളാന്‍ എന്താണ് പ്രയാസം?

pkmuraleedharan said...

sir ,
nireekshanam vayichu , pakshe kazhinja local body ellection il keralam asankayode nokki kanenda pradhanappetta oru vishayam vittu poyittille ennoru samsayam , vargeeya drooveekaranam aanu jnan udhesikkunnathu . LDF nte bhooripaksha vargeeya preenanathinulla sramam sir krithyamayi choondi kanikkumbol thanne politics il matha sthapanangalude kai kadathal are aanu sahayikkunnathu ennu keralam urakke chindikkendathalle . kazhinja local body ellection il vargeeya rashtreeya sangadanakalude valarcha asanka peduthunnu . vargeeya iekyathinte karyathil pukal petta keralam innu nanichu thala kunikkenda avasthayil alle ramanteyum , sulaimanteyum , george nteyum makkal thammil kandal mindatha avasthayilekkalle karyangalude pokku. matham oro manushyanteyum viswasavum , jeevitha darsanavum ayirikkunnathalle nallathu . budhi jeevikalum manushya snehikalum innu unarnnu pravarthichilla enkil keralathinte nalekal athi bheekaram ayirikkum ennu parayathirikkunnathu thettayirikkum ennu thanne urachu viswasikkunnu jnan ,ini oru babri masjid um oru gujarathum undakathirikkan naam ororutharum sradhikkendathalle .
asamsakalode

P.K.Muraleedharan

Nazilin Vaheed said...

There is another way of viewing the election results - As the performance of the ruling party when compared with that of last local body election. I believe LDF performance was not bad in entire Kerala. But they got wipe out in few districts.

But one fact is evident ; people outrightly rejected many local body governments headed by LDF in most part of Kerala. Defeat in Thrissur is a result of worst performance.

You may be correct, whenever people got certain alternative at local level they supported alternate forces SDPI, DHRM, ultra left splinters from CPM etc.

But why SDPI did not got uniform number of votes in same panchayath?
Why they won one seat and got less than ten votes in next seat in same panchayath?
Why the ultra left splinters did not contest all seats in Onchiyam?
Why UDF won in only seats where they did not contested in Onchiyam?.

These questions are confusing. We cannot take votes in a ward in a local body and make a big analysis to assess people's mood towards a state govt..

Votes in district panchayaths is most likely a vote infavour or against state govt because people already got two other ballots to settle score on local matters. In Corporations and Municipalities they got a single ballot for all. Therefore we cannot judge what was in their mind regarding state govt.

Nazilin Vaheed said...

If you analyse the district panchayath results you will find different pattern in different parts of Kerala.
LDF support in Kannur and Palakkad (CPM base) and Kollam (CPI , RSP and CPM base) is intact. The mixed results in Thiruvanthapuram, Alappuzha , Thrissur, Kozhikkod and Kasargode shows people do id not disown LDF govt as a whole. Normally these districts vote against ruling front. In Trivandrum UDF got a majority of 2 seats. Thrissur UDF got a majorty of 5 seats. All other district LDF got narrow margin. Performance of LDF in Thrissur is not quite good but not bad anyway.

Clean wipe out of LDF in Pathanamthitta, Kottayam, Idukki , Ernakulam, Malappuram and Wayanadu. (List 1)

LDF did well in Tvm, kollam, alappey, thrissur, palakkad, kozhikkod, kannur and kasargod. (List 2)

Compare these two lists; which one reflects secularism, social justice , freedom movement etc

Look at the policies and programs of LDF govt , is the districts in second list had more beneficiaries of those programs. Malappuram is the only exception, it seeems went back to the old state “ even Allah (the almighty) cannot defeat Muslim League”.

ഷൈജൻ കാക്കര said...

"കേരളം മന്ത് ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക് മാറ്റിയിരിക്കുന്നു."

തലയിൽ വെച്ചില്ലല്ലോ... അത്രക്കും മതഭ്രാന്ത്‌ മലയാളിക്കില്ല...