Thursday, December 22, 2016

വീണ്ടും ഒരു ഏറ്റുമുട്ടല്കൊലക്കാലം?

ബി.ആര്‍.പി. ഭാസ്കര്‍
ജനശക്തി

എല്‍. ഡി. എഫ് വരികയും എല്ലാം ശരിയാകുകയും ചെയ്തപ്പോള്‍ കേരളം ഒരു വ്യാജ ഏറ്റുമുട്ടല്‍കൊലക്കാലത്താണോ എത്തിയിരിക്കുന്നത്? വടക്കും വടക്കുകിഴക്കുമുള്ള ചില സംസ്ഥാനങ്ങളെപ്പോലെ വ്യാജമോ അല്ലാത്തതോ ആയ ഏറ്റുമുട്ടല്‍  പതിവായി നടക്കുന്ന ഒരു  പ്രദേശമല്ലിത്. അതേസമയം മന:സാക്ഷിയെ നടുക്കിയ ഒരു വ്യാജ ഏറ്റുമുട്ടലിന്റെ മരിക്കാത്ത ഓര്‍മ്മ കേരളത്തിനുണ്ട്. അതുകൊണ്ട് അതിന്റെ ആവര്ത്തനം ഒഴിവാക്കാന്‍ ജാഗ്രത  പുലര്‍ത്തേണ്ടതുണ്ട്.

സി. പി. ഐ (മാവോയിസ്റ്റ്) ഏതാനും സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ കുറെക്കാലമായി സജീവമാണ്. ഭരണകൂടങ്ങളില്‍ നിന്ന്‍ അര്‍ഹമായ പരിഗണന ലഭിക്കാതിരുന്ന ആദിവാസികള്‍ മാവോയിസ്റ്റുകളെ രക്ഷിതാക്കളായി കണ്ടെങ്കില്‍ അത്ഭുതപ്പെടാനുണ്ടോ? ആദിവാസികളെ ചൂഷണം ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന ഭരണകൂടങ്ങള്‍, പ്രത്യേകിച്ച് പോലീസ് സംവിധാനം, ഈ സാഹചര്യം കൈകാര്യം ചെയ്ത രീതി മാവോയിസ്റ്റുകള്‍ക്ക് സഹായകമായി. അതിന്റെ ഫലമായി ഏറ്റവും ഭീകരമായ അവസ്ഥ നിലനില്‍ക്കുന്നത് ഛത്തിസ്സ്ഗഡിലാണ്. അവിടെ  പോലീസ് സല്‍വ ജൂഡും എന്ന പേരില്‍ ഉണ്ടാക്കിയ സേന കൊലയും ബലാല്സംഗവും ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നടത്തുകയുണ്ടായി. ഒടുവില്‍ സുപ്രീം കോടതിക്ക് അത് പിരിച്ചുവിടാന്‍ ഉത്തരവിടെണ്ടി വന്നു. അതിനുശേഷവും ചിലയിടങ്ങളിലെങ്കിലും ആ അക്രമിസംഘം ശല്യം തുടരുന്നുണ്ട്.

ശിശുരോഗ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ബിനായക് സെനിന്റെയും ആദിവാസി അധ്യാപികയും പൊതുപ്രവര്‍ത്തകയുമായ  സോണി സോറിയുടെയും ദുരനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. തടങ്കലിലായിരുന്ന ഒരു മാവോയിസ്റ്റ് നേതാവിനെ അധികൃതരുടെ അനുമതിയോടെ കണ്ടതിന്റെ പേരിലാണ് ആദിവാസി കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം മനുഷ്യാവകാശ പ്രശ്നങ്ങളില്‍ താല്‍പര്യമെടുത്ത സെന്നിനെതിരെ പോലീസ് വിധ്വംസകപ്രവര്ത്തനത്തിനു കേസെടുത്തത്. സുപ്രീം കോടതി വരെ പോയിട്ടും അദ്ദേഹത്തിനു ജാമ്യം കിട്ടിയില്ല. വിചാരണ കോടതി സെന്‍ കുറ്റക്കാരനാണെന്ന് വിധിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തശേഷം  അദ്ദേഹം വീണ്ടും ജാമ്യം തേടി. ഇത്തവണ സുപ്രീം കോടതി അദ്ദേഹത്തിനു ജാമ്യം നല്‍കാന്‍ തയ്യാറായി. സെന്നിനെതിരായ പോലീസ് നീക്കം ലോകവ്യാപകമായി അപലപിക്കപ്പെട്ടിരുന്നു. മുപ്പതില്‍ പരം നോബല്‍ പുരസ്കാര ജേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് സുപ്രീം കോടതിയെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തെ ഒരു പൌരനു നീതി ലഭിക്കാന്‍ ഇത്തരത്തിലുള്ളഉ ന്നതതല വിദേശ ഇടപെടല്‍  വേണ്ടിവരുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് ഭൂഷണമല്ല.

ഇന്ത്യയിലെ പോലീസ് സംവിധാനം ഫ്യുഡല്‍-കൊളോണിയല്‍ സ്വാധീനത്തില്‍ നിന്നും ഇനിയും മോചിതമായിട്ടില്ല. ആ സ്വാധീനം ഇന്നും അതിശക്തമായി നിലനില്‍ക്കുന്ന ഒരു പ്രദേശമാണ് ഛത്തിസ്ഗഡ. തികച്ചും മനുഷ്യത്വരഹിതമായ രീതിയിലാണ് പോലീസ് സോറി സോണിയോട് പെരുമാറിയത്. ആ സ്ത്രീയോടു കാട്ടിയ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ ഒരു പോറലും ഏല്‍ക്കാതെ സര്‍വീസില്‍ കഴിയുന്നു.

ഛത്തിസ്ഗഡിനെപ്പോലുള്ള ഒരു പിന്നാക്കസംസ്ഥാനമല്ല കേരളം. പക്ഷെ പോലീസിനെ ജനങ്ങളുടെ മിത്രമാക്കാനുള്ള പരിപാടികള്‍ വലിയ ആരവത്തോടെ നടപ്പാക്കിയ ശേഷവും അതിന്റെ ഫ്യുഡല്‍ കൊളോണിയല്‍ ശേഷിപ്പുകള്‍ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പ്രകടമാകാറുണ്ട്. നാല്പതു കൊല്ലം മുമ്പ് വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്ത്തിക്കുമ്പോഴാണ്‌ പൊലീസ് നക്സലൈറ്റ്‌ നേതാവ് എ. വര്‍ഗീസിനെ പിടികൂടി വെടിവെച്ചു കൊന്നത്. പിടിയിലായയാളെ കോടതിയില്‍ എത്തിക്കാനുള്ള കടമയെക്കുറിച്ച് ഐ.പി.എസുകാരായ മേലുദ്യോഗസ്ഥരെ ഓര്‍മ്മിപ്പിക്കാനുള്ള ചന്കൂറ്റം ഒരു സാധാരണ കോണ്‍സ്റ്റബിള്‍ ആയ പി. രാമചന്ദ്രന്‍ നായര്‍ കാട്ടി. അതിനു അദ്ദേഹം കൊടുക്കേണ്ടിവന്ന വില സ്വയം കൊലയാളിയാകുക എന്നതായിരുന്നു. പറഞ്ഞതുപോലെ ചെയ്തില്ലെങ്കില്‍ വര്‍ഗീസും ഒരു കോണ്‍സ്റ്റബിളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാവും അടുത്ത ദിവസം പാത്രങ്ങളിലുണ്ടാവുക എന്ന്  ഒരുദ്യോഗസ്ഥന്‍ രാമചന്ദ്രന്‍ നായരോട് പറഞ്ഞു. അതോടെ രാമചന്ദ്രന്‍ നായര്‍ക്ക് നിയമം മറന്നുകൊണ്ട് സ്വയംരക്ഷ തേടേണ്ടി വന്നു. എന്നാല്‍ അദ്ദേഹം നീതിബോധം കൈവിട്ടില്ല. വര്‍ഗീസിന്‍റെ സഹപ്രവര്‍ത്തകനായ ഗ്രോ വാസുവിനെ അദ്ദേഹം സത്യാവസ്ഥ അറിയിച്ചു. ആ വിവരം പ്രയോജനപ്പെടുത്താന്‍ അന്നത്തെ സാഹചര്യങ്ങള്‍  അനുവദിച്ചില്ല. ഇരുപത്തെട്ടു കൊല്ലം കഴിഞ്ഞു, സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം, മേലുദ്യോഗസ്ഥന്റെ ഭീഷണിയെ തുടര്‍ന്ന്‍  താനാണ് വര്‍ഗീസിനെ വെടിവെച്ചതെന്നു പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായി. മാറിയ സാഹചര്യത്തില്‍ ആ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ നടത്തിയ അന്വേഷണം ഐ.ജി. ആയി റിട്ടയര്‍ ചെയ്ത കെ. ലക്ഷ്മണക്ക് സംഭവം നടന്ന്‍ 29 കൊല്ലത്തിനു ശേഷം ജയില്‍ശിക്ഷ നേടിക്കൊടുത്തു.  രാമചന്ദ്രന്‍ നായരുടെ ഏറ്റുപറച്ചിലാണ് വര്‍ഗീസിന്‍റെ അരുംകൊല പുറത്ത് കൊണ്ടുവന്നത്. രാമചന്ദ്രന്‍ നായര്‍  എന്ന കോണ്‍സ്റ്റബിള്‍ കാട്ടിയ ധാര്‍മ്മികബോധം പോലീസിന്റെ ഉന്നതതലങ്ങളിലുണ്ടായാല്‍ വ്യാജ ഏറ്റുമുട്ടലുകളുണ്ടാകില്ല.

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നക്സലൈറ്റ് കാലത്ത് നടന്നതുപോലുള്ള വലിയ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പരിസ്ഥിതി മലിനീകരണം നടത്തുന്ന ഒരു വിദേശ കമ്പനിയുടെ ആപ്പീസില്‍ അതിക്രമിച്ചു കയറി ചില്ലറ നാശനഷ്ടം വരുത്തിയ ഒരു സംഭവം കുറച്ചുകാലം മുമ്പ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും അത്തരം പരിപാടികള്‍ നടത്താറുണ്ട്. എന്നാല്‍ മാവോയിസ്റ്റു ഭീഷണി  പര്‍വതീകരിക്കാന് ചില കേന്ദ്രങ്ങള്‍ കുറെക്കാലമായി ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഒമ്പത് കൊല്ലം മുമ്പ് ആന്ധ്രയില്‍ നിന്നുള്ള പ്രമുഖ മാവോയിസ്റ്റ് നേതാവ് മല്ല രാജി റെഡഡി കേരളത്തില്‍ നിന്ന്‍ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ഇവിടെ ഒളിവില്‍ കഴിഞ്ഞെന്നല്ലാതെ എന്തെങ്കിലും അക്രമ പ്രവര്‍ത്തനം അദ്ദേഹം നടത്തിയതായി പോലീസ് കണ്ടെത്തിയില്ല. കേന്ദ്ര  രഹസ്യാന്വേഷണ ഏജന്‍സികള്‍ മാവോയിസ്റ്റുകള്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി നിരന്തരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്‍  വനമേഖലയില്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല.  ഇടതു തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി എടുക്കാന്‍ പ്രത്യേക പോലീസ് സേനാവിഭാഗത്തെ സജ്ജമാക്കുന്നതിനു കേന്ദ്ര ധനസഹായം ലഭിക്കുമെന്നതുകൊണ്ട് മാവോയിസ്റ്റ് ഭീഷണി ഊതിവീര്പ്പിക്കാന് സംസ്ഥാന സര്‍ക്കാരും തയ്യാറായി. കേരളാ പോലീസില്‍ ഇപ്പോള്‍ കേന്ദ്ര പദ്ധതി പ്രകാരം മാവോയിസ്റ്റ് വേട്ടയില്‍ പ്രത്യേക പരിശീലനം ലഭിച്ച തണ്ടര്‍ബോള്‍ട്ട് സംഘമുണ്ട്

കഴിഞ്ഞ കൊല്ലം അറസ്റ്റു ചെയ്യപ്പെട്ട രൂപേഷിനെ പശ്ചിമ ഘട്ടത്തിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ എന്നാണു പോലീസ് വിശേഷിപ്പിച്ചത്.  തണ്ടര്‍ബോള്‍ട്ട് രൂപേഷിനു വേണ്ടി കാട്ടില്‍ തെരച്ചില്‍  നടത്തിയിരുന്നു. ഔദ്യോഗിക ഭാഷ്യമനുസരിച്ച് രൂപേഷിനെ അറസ്റ്റ് ചെയ്തത് ആന്ധ്രാ പോലീസാണ്. അതും തമിഴ് നാട്ടിലെ കോയമ്പത്തൂരില്‍ വെച്ച്.  ദിവസങ്ങള്‍ക്കു മുമ്പ് വേറെയെവി ടെയോ വെച്ച് പിടികൂടിയിട്ട് അവിടെ കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ്  മാവോയിസ്റ്റുകള്‍ പറയുന്നത്. അറസ്റ്റു ചെയ്തത് ആരായാലും, എവിടെ വെച്ചായാലും കൊള്ളാം, അത് കേരളാ പോലീസിന്റെയും കൂടി നേട്ടമാണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരന്വേഷണവും കൂടാതെ നിലമ്പൂരിലെ എറ്റുമുട്ടലിനെ ന്യായീകരിക്കാനും അദ്ദേഹത്തിനു മടിയില്ല.

നിലമ്പൂര്‍ വനത്തിലെ മാവോയിസ്റ്റ് ക്യാമ്പിലെ സജീകരണങ്ങളെ കുറിച്ച് പോലീസ് നല്‍കിയിട്ടുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത് അത് ഒരു സായുധസമര സംഘത്തിന്റെ  ഓപ്പരേഷനല്‍ കേന്ദ്രത്തേക്കാള്‍ കമ്മ്യൂണിക്കേഷന്‍ കേന്ദ്രമായിരുന്നു എന്നാണു. ബലപ്രയോഗത്തിന്റെ സാധുത വിലയിരുത്തുന്നിടത്ത് ഇതിനു പ്രസക്തിയുണ്ട്. പോലീസിന്‍ ബലം പ്രയോഗിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ആ ബലപ്രയോഗം അത് നേരിടുന്ന അപകട ഭീഷണിക്ക് ആനുപാതികമായിരിക്കണം.  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാജ ഏറ്റുമുട്ടലുകളുടെ പശ്ചാലത്തില്‍  ഏറ്റുമുട്ടല്‍ കൊലകള്‍ കേസ്  രജിസ്ടര്‍ ചെയ്ത് അന്വേഷിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം മാനിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. 

Tuesday, November 22, 2016

അറുപതാണ്ടത്തെ നേട്ടങ്ങളും കോട്ടങ്ങളും


ശ്രീനാരായണൻ സൃഷ്ടിച്ച കേരളമാണിതെന്ന് 1956ൽ നമുക്ക് ധൈര്യമായി പറയാൻ കഴിയുമായിരുന്നുകാരണം ഗുരു മുന്നോട്ടുവെച്ച മാതൃകാസ്ഥാന സങ്കല്പത്തിലേക്ക് നാം നടന്നടുക്കുകയായിരുന്നു. ആദിവാസിയെ ദ്രോഹിക്കുകയും ദലിതനെ അവഗണിക്കുകയും ചെയ്യുന്ന ഇന്നത്തെ കേരളം എല്ലാവരും സോദരത്വേന വാഴുന്ന കാലം വിഭാവന ചെയ്ത ഗുരുവിന്റെ സൃഷ്ടിയാകുന്നതെങ്ങനെ? ജാതിമതചിന്ത വളരുന്ന ഇന്നത്തെ കേരളം ഗുരുവിന്റെ സങ്കല്പത്തിൽ നിന്ന് വ്യതിചലിച്ചതുമൂലം ഉണ്ടായതാണ്


ബി.ആർ.പി. ഭാസ്കർ 
കേരള കൗമുദി 

കേരള സംസ്ഥാനത്തിന് 60 തികയുമ്പോൾ അഭിമാനത്തോടെ  അവകാശപ്പെടാവുന്ന പല നേട്ടങ്ങളും നമുക്കുണ്ട്ഒപ്പം ലജ്ജയോടെ മാത്രം ഓർമ്മിക്കാവുന്ന ചില കോട്ടങ്ങളും

ജന്മമെടുത്ത് ആറാം മാസത്തിൽ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റി ചരിത്രം സൃഷ്ടിച്ചതാണ് ആധുനിക കേരളത്തിന്റെ ആദ്യ നേട്ടംതെരഞ്ഞെടുപ്പിലൂടെയുള്ള അധികാരമാറ്റം ഇപ്പോൾ സാധാരണമായതുകൊണ്ട് അതിന്റെ പ്രാധാന്യം മനസിലാക്കാൻ പുതിയ തലമുറക്ക് ഒരുപക്ഷെ കഴിയില്ലആ ചരിത്രസംഭവം സാധ്യമാക്കിയത് സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങൾ സമരോത്സുകരാക്കിയ സാധാരണക്കാരായ ജനങ്ങളാണ്.

സംസ്ഥാനം പിറക്കുന്നതിനു മുമ്പു തന്നെ കേരളം സാമൂഹികമായി ഇതരപ്രദേശങ്ങളെ പിന്നിലാക്കിയിരുന്നുസെൻസസ് റിപ്പോർട്ട് അനുസരിച്ച് 1951 രാജ്യത്തെ സാക്ഷരതാനിരക്ക്  വെറും18 ശതമാനം ആയിരുന്നു. എന്നാൽതിരുവിതാംകൂറിൽ 47 ശതമാനവും കൊച്ചിയിൽ 43 ശതമാനവും മലബാറിൽ 31 ശതമാനവും സാക്ഷരരായിരുന്നു.മലബാർ പിന്നോട്ടു വലിച്ചിട്ടും 1961ലും കേരളം 47 ശതമാനത്തോടെ ദേശീയ സാക്ഷരതാ നിരക്കായ 28ശതമാനത്തേക്കാൾ ഏറെ മുകളിലായിരുന്നുഅന്ന് രാജ്യത്തെ ശിശുമരണ നിരക്ക് (1000 നവജാതരിൽ ഒരു കൊല്ലത്തിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം) 115 ആയിരുന്നുകേരളത്തിൽ അത് 52 മാത്രമായിരുന്നു.  

തിരുവിതാംകൂർ 1875ൽ 5.7 4 ശതമാനം മാത്രം സാക്ഷരതയുള്ള സംസ്ഥാനമായിരുന്നുതിരുവനന്തപുരത്തെ സാക്ഷരത15 ശതമനം ആയിരുന്നു. ഇതിൽനിന്ന് തലസ്ഥാനത്തിനു പുറത്ത് എഴുതാനറിയാവുന്നവർ തീരെ കുറവായിരുന്നു എന്ന് മനസിലാക്കാംക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസ രംഗത്ത് സജീവമായിരുന്നതുകൊണ്ട് ക്രിസ്ത്യാനികളായിരുന്നു സാക്ഷരതയിൽ മുന്നിൽ: 6.56 ശതമാനംഅവർക്കു പിന്നിൽ ഹിന്ദുക്കൾ: 5.57 ശതമാനംഅവർക്കും പിന്നിൽ മുസ്ലിങ്ങൾ: 4.72 ശതമാനംനവോത്ഥാന പ്രസ്ഥാനങ്ങൾ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയതാണ് വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയത്

ആരോഗ്യ രംഗത്തും മിഷനറിമാർ താല്പര്യമെടുത്തിരുന്നു. പിന്നീട് സർക്കാരും വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും   സജീവമായിഇതിന്റെയൊക്കെ ഫലമായാണ്  കേരളം തുടക്കത്തിൽ തന്നെ സാമൂഹികമായി മുൻനിര സംസ്ഥാനമായത്.  പിന്നീട് കൂടുതൽ പുരോഗതി കൈവരിക്കുകയും 1991ൽ കേരളം സമ്പൂർണ്ണ സാക്ഷരത നേടിയതായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തുസാമൂഹ്യ പുരോഗതിയിൽ ഇപ്പോഴും കേരളം ഒന്നാം സ്ഥാനത്തു തന്നെഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ ഇങ്ങനെസാക്ഷരത: 93.91 ശതമാനംആയുർദൈർഘ്യം:74.9 കൊല്ലംശിശുമരണ നിരക്ക്:12.

സാമ്പത്തികമായി പിന്നാക്കമാണെങ്കിലും കേരളം വികസിത രാജ്യങ്ങൾക്ക് തുല്യമായ സാമൂഹിക പുരോഗതി കൈവരിച്ചതായി  ഐക്യരാഷ്ട്രസഭയുടെ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ 1969ൽ കണ്ടെത്തി. അതിനുശേഷം ഗൾഫ് പ്രവാസം കേരളത്തെ സമ്പന്ന സംസ്ഥാനമാക്കി.
      
ശ്രീനാരായണ ഗുരു ഉഴുതുമറിച്ച മണ്ണിൽ വിത്തു പാകിയതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇവിടെ നല്ല വളർച്ചയുണ്ടായതെന്ന് അതിന്റെ നേതാക്കൾ പറഞ്ഞിട്ടുണ്ട്ചിലർ ഗുരുവിനെ ആധുനിക കേരളത്തിന്റെ സ്രഷ്ടാവായി വാഴ്ത്തിയിട്ടുമുണ്ട്എന്നാൽ അദ്ദേഹം ഒറ്റയ്ക്ക് ഒരു പുതിയ കേരളത്തെ വാർത്തെടുക്കുകയായിരുന്നില്ലനിരവധി പേർ പല തലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഫ്യൂഡലിസത്തിന്റെ പിടിയിലായിരുന്ന കേരള സമൂഹത്തെ  പുരോഗമനോന്മുഖമാക്കിയത്. ഒരു മാതൃകാസ്ഥാനം എന്ന ലക്ഷ്യം നമുക്ക് മുന്നിൽ വെച്ചതാണ് ഗുരുവിനെ നവോത്ഥാന നായകന്മാരിൽ പ്രഥമഗണനീയനാക്കുന്നത്. തന്റെ മാതൃകാസ്ഥാന സങ്കല്പത്തിനൊത്ത് സ്വയം വളർന്നതിന്റെ ഫലമായി അവസാന കാലത്ത് താൻ ജാതിയെയും മതത്തെയും മറികടന്നിരിക്കുന്നെന്ന് പ്രഖ്യാപിക്കാൻ ഗുരുവിനായി.അതേ തലത്തിലേക്ക് വളരാനുള്ള കഴിവില്ലാത്തവർ ഗുരുവിനെ ജാതിമത മതിൽക്കെട്ടുകൾക്കുള്ളിൽ തളച്ചിടാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു

ശ്രീനാരായണൻ സൃഷ്ടിച്ച കേരളമാണിതെന്ന് 1956ൽ നമുക്ക് ധൈര്യമായി പറയാൻ കഴിയുമായിരുന്നുകാരണം ഗുരു മുന്നോട്ടുവെച്ച മാതൃകാസ്ഥാന സങ്കല്പത്തിലേക്ക് നാം നടന്നടുക്കുകയായിരുന്നു. ആദിവാസിയെ ദ്രോഹിക്കുകയും ദലിതനെ അവഗണിക്കുകയും ചെയ്യുന്ന ഇന്നത്തെ കേരളം എല്ലാവരും സോദരത്വേന വാഴുന്ന കാലം വിഭാവന ചെയ്ത ഗുരുവിന്റെ സൃഷ്ടിയാകുന്നതെങ്ങനെ? ജാതിമതചിന്ത വളരുന്ന ഇന്നത്തെ കേരളം ഗുരുവിന്റെ സങ്കല്പത്തിൽ നിന്ന് വ്യതിചലിച്ചതുമൂലം ഉണ്ടായതാണ്ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നയപരിപാടികളോട് എതിർപ്പുള്ള ജാതിമതശക്തികളും അവശിഷ്ട ഫ്യൂഡൽ ഘടകങ്ങളുമായി രാഷ്ട്രീയ എതിരാളികൾ കൈകോർത്തിടത്താണ് ദിശാമാറ്റം സംഭവിച്ചത്പിന്നീട് കമ്മ്യൂണിസ്റ്റ് കക്ഷികളും ജാതിമതശക്തികളുമായി കൂട്ടുകൂടാൻ തയ്യാറായിഅങ്ങനെ രൂപപ്പെട്ട ഒത്തുതീർപ്പ് രാഷ്ട്രീയം ഇപ്പോൾ  സമൂഹത്തിൽ ജീർണ്ണത പടർത്തിക്കൊണ്ടിരിക്കുകയാണ്മതന്യൂനപക്ഷങ്ങൾ ഒത്തുതീർപ്പുകളിലൂടെ ലാഭമുണ്ടാക്കിയെന്ന ധാരണ പരത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമത്തിലാണ് ഭൂരിപക്ഷ വർഗീയത.

അന്യോന്യം പരിപോഷിപ്പിക്കുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ജീർണ്ണതയുടെ ഒരംശം മാത്രമാണ്അഴിമതി,അക്രമവാസന തുടങ്ങി മറ്റ് പല അംശങ്ങളും അതിലുണ്ട്അഴിമതിയുടെ കറ പറ്റാത്ത ഭരണാധികാരികൾ നമുക്കുണ്ടായിരുന്നുവ്യക്തിപരമായി സംശുദ്ധി കാത്തുസൂക്ഷിച്ചതല്ലാതെ ഭരണ സംവിധാനം ശുദ്ധീകരിക്കാൻ അവർ ഒന്നും ചെയ്തില്ല. അതുകൊണ്ട് അവരുടെ കീഴിലും അഴിമതി വർദ്ധിച്ചു. 

ജീർണ്ണതയുടെ ആഴവും പരപ്പും വെളിപ്പെടുത്തുന്ന പല സംഭവങ്ങളും നമ്മുടെ മുന്നിലുണ്ട്കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചുറ്റുമുള്ളവർ ഉൾപ്പെടെ പലർക്കുമെതിരെ അഴിമതി ആരോപണങ്ങളുയർന്നുഅതെല്ലാം അവഗണിച്ചു കൊണ്ട് അദ്ദേഹത്തിന് കാലാവധി പൂർത്തിയാക്കാനായി. അക്കാലത്ത് ആരംഭിച്ച ചില അന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്രണ്ട് ബന്ധുക്കൾക്ക് ഉയർന്ന ജോലികൾ നൽകിയ വ്യവസായ മന്ത്രി ഇ.പിജയരാജന് മന്ത്രിസഭ വിടേണ്ടി വന്നതിനെ എൽ.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും യശസ് ഉയർത്തുന്ന സംഭവമായി പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.അതേസമയം ഒരുന്നത പാർട്ടി നേതാവിന് സ്വജനപക്ഷപാതം നടത്തിയതും അതിനെ ന്യായീകരിച്ചതും നിസാരമായി കാണാവുന്നതല്ലവേണ്ടപ്പെട്ടവർക്ക് സർവകലാശാലയിൽ പണി തരപ്പെടുത്താൻ മത്സരപ്പരീക്ഷ എഴുതിയ  40,000ഓളം പേരുടെ ഉത്തരക്കടലാസുകൾ മുക്കിയെന്ന ആക്ഷേപം പാർട്ടിയെ പിന്തുടരുന്നുണ്ടെന്നതും  ഇവിടെ ഓർക്കേണ്ടതുണ്ട്. 

ജീർണ്ണത നീക്കി സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പ് ഉറപ്പാക്കുന്നതിന് പൊതുമണ്ഡലത്തിലെ സത്യസന്ധതാ നിലവാരം   ഏറെ ഉയരേണ്ടിയിരിക്കുന്നു

Friday, November 4, 2016

60 വർഷം: നേട്ടങ്ങളും കോട്ടങ്ങളും


ബി.ആർ.പി. ഭാസ്കർ

ദരിദ്രസംസ്ഥാനമായാണ് കേരളം പിറന്നത്. ആളോഹരി വിഹിതം ദേശീയ ശരാശരിക്കു താഴെ. ഇന്ന് ആളോഹരി വരുമാനത്തിലും ഉപഭോഗത്തിലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഈ മാറ്റം സാധ്യമാക്കിയതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഗൾഫ് പ്രവാസമാണ്. കഴിഞ്ഞ 60 വർഷക്കാലത്തെ ഗൾഫിനു മുൻപും പിൻപും എന്നിങ്ങനെ രണ്ടായി തിരിക്കാവുന്നതാണ്.
തൊഴിലവസരങ്ങളുടെ അഭാവത്തിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാലുടനെ, അല്ലെങ്കിൽ ബിരുദം നേടിയാലുടനെ, ചെറുപ്പക്കാർ 1950കളിൽ ജോലി തേടി സഹ്യൻ കടന്നിരുന്നു. ഏറെക്കാലം മലയാളികൾ ആശ്രയിച്ചിരുന്ന സിംഗപ്പൂരും മലയയും സിലോണും വാതിൽ കൊട്ടിയടച്ചു. അത് ഭാവിയെ കുറിച്ച് ആശങ്കക്ക് വക നൽകിയ ഘട്ടത്തി ഗൾഫ് മേഖല തുറന്നു കിട്ടി. നേരത്തെ സംസ്ഥാനത്തിനു പുറത്ത് തൊഴിൽ നേടിയവർക്ക് കുടുംബത്തിന്റെ നില അല്പം മെച്ചപ്പെടുത്താനുള്ള കഴിവെ ഉണ്ടായിരുന്നുള്ളു. എണ്ണവില ഉയർന്നതിനെ തുടർന്ന് വൻ തോതിൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ കണ്ടെത്തിയവർക്ക് നാട്ടിലേക്ക് വലിയ തുകകൾ അയയ്ക്കാനായി. ഇഞ്ചിനീയറിംഗ്, മെഡിക്കൽ, നഴ്സിംഗ് പ്രൊഫഷനലുകൾക്ക് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറാനുള്ള അവസരവുമുണ്ടായി. വിദ്യാസമ്പന്നരല്ലാത്ത ഗൾഫ് പ്രവാസികൾ അവരേക്കാൾ കൂടുതൽ പണം നാട്ടിലേക്കയച്ചു. വാണിജ്യ മേഖല തഴച്ചുവളർന്നു. ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമുള്ള കേരളീയർ രാജ്യത്ത് വിൽക്കപ്പെടുന്ന ഉപഭോഗ വസ്തുക്കളുടെ 12 ശതമാനം വരെ വാങ്ങുന്നവരായി. പ്രവാസിയുടെ പണം വയനാട്ടിൽ എത്തിയില്ല. അവിടെ പട്ടിണി മരണവും ആത്മഹത്യയും നടന്നു..
ഗൾഫ് പ്രവാസത്തിൽ സർക്കാരിന് പങ്കില്ലായിരുന്നു. തൊഴിലന്വേഷകർ ആ തൊഴിൽ വിപണി സ്വയം കണ്ടെത്തുകയായിരുന്നു. പ്രവാസികൾ സമ്പദ് വ്യവസ്ഥയ്ക്ക് നൽകുന്ന വലിയ സംഭാവന തിരിച്ചറിഞ്ഞ് അവർക്കായി ചില കുറഞ്ഞ സൌകര്യങ്ങൾ ചെയ്തു കൊടുക്കാൻ പോലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറെ സമയമെടുത്തു. സ്വകാര്യ റിക്രൂട്ടുമെന്റ് ഏജൻസികൾ പണം കൊയ്യുന്നതു കണ്ട് സംസ്ഥാന സർക്കാരുണ്ടാക്കിയ സ്ഥാപനം  വെള്ളാനയായി.  ഗൾഫ് പണത്തിന്റെ ഗുണം കിട്ടിയവരിൽ ഒരു വലിയ വിഭാഗം നാട്ടിൽ വേണ്ടത്ര അവസരങ്ങൾ കിട്ടാതിരുന്ന പിന്നാക്ക വിഭാഗങ്ങളായിരുന്നു. തന്മൂലം ആദ്യഘട്ടത്തിൽ അത് അസമത്വം കുറയ്ക്കാൻ സഹായിച്ചു. പ്രവാസിനിരയിൽ നിന്ന് പിന്നീട് അതിസമ്പന്നർ ഉയർന്നു. അതോടെ അസമത്വം വീണ്ടും വർദ്ധിച്ചു തുടങ്ങി. ഗൾഫ് പണമൊഴിക്കിനൊപ്പം പ്രാദേശിക സംരംഭകരുടെ ദേശീയ ബ്രാൻഡുകളുടെ പ്രചാരവും സർക്കാർ ഒരുക്കിയ ഐ.ടി. പാർക്കുകളുടെ വൈകിയുള്ള വളർച്ചയും സമ്പദ് വ്യവസ്ഥയുടെ വികാസത്തിൽ പങ്കു വഹിച്ചു.
നാല്പതു കൊല്ലത്തിൽ ഗൾഫിൽ നിന്നുള്ള വാർഷിക പണമൊഴുക്ക് 300 കോടി രൂപയിൽ നിന്ന് ഏകദേശം 1,00,000 കോടി രൂപയായി ഉയർന്നു. ഇതിന്റെ ഒരു ചെറിയ അംശമെ സമൂഹത്തിന് മൊത്തത്തിൽ ഗുണം ചെയ്യാൻ കഴിയുന്ന രീതിയിൽ വിനിയോഗിക്കപ്പെട്ടുള്ളു. പദ്ധതികൾക്കായി പ്രവാസികളിൽ നിന്ന് പണം സമാഹരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ വിജയിച്ചില്ല. പ്രവാസികൾക്ക് നേരിട്ട് ഗുണം ചെയ്യുന്ന കൊച്ചി വിമാനത്താവള പദ്ധതിക്കു മാത്രമാണ് പണം കിട്ടിയത്. നിക്ഷേപം തേടി ചെന്നവർക്ക് അവർ സമ്മാനങ്ങൾ നൽകി. പാർട്ടി നേതാക്കൾക്ക് ചാനൽ തുടങ്ങാനും തെരഞ്ഞെടുപ്പു ചെലവ് വഹിക്കാനും അവർ പണം കൊടുത്തു. പക്ഷെ വ്യവസായങ്ങളിൽ മുതൽ മുടക്കാൻ തയ്യാറായില്ല. ഇതിന്റെ അടിസ്ഥാന കാരണം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും നിയന്ത്രണത്തിലുള്ള സംവിധാനങ്ങളിൽ അവർക്ക് വിശ്വാസമില്ലാത്തതാണ്.  പ്രൊഫഷണൽ മാനേജ്മെന്റുള്ള സംവിധാനങ്ങളുണ്ടാക്കി വിശ്വാസ്യത നേടാൻ സർക്കാരിന് ഇനിയും ശ്രമിക്കാവുന്നതാണ്.
ഒരു നൂറ്റാണ്ട് മുമ്പ് ആരംഭിച്ച സാമൂഹിക നവീകരണ പ്രക്രിയ മുന്നോട്ടു പോകുമ്പോഴാണ് കേരളം പിറന്നത്. ആ പ്രക്രിയ സാമൂഹികമായി കേരളത്തെ വികസിത രാജ്യങ്ങളുടെ തലത്തിലെത്തിച്ചതായി ഐക്യരാഷ്ട്രസഭ 1970 ആയപ്പൊഴേക്കും കണ്ടെത്തി. സർക്കാർ അതു മുന്നോട്ടു കൊണ്ടുപോയതിന്റെ ഫലമായി കേരളം സമ്പൂർണ്ണസാക്ഷരതയുൾപ്പെടെ പല നേട്ടങ്ങളം കൈവരിച്ചു. എന്നാൽ സാമൂഹ്യപരിഷ്കർത്താക്കളുടെ ശ്രമഫലമായി പുറന്തള്ളപ്പെട്ട പല അനാചാരങ്ങളും പിന്നീട് തഴച്ചു വളർന്നു. കൃഷിഭൂമിയുടെ ഉടമസ്ഥത ജന്മിയിൽ നിന്ന് ഇടനിലക്കാരനായ കുടിയാനിലേക്ക് മാറ്റി. എന്നാൽ കർഷകത്തൊഴിലാളി തഴയപ്പെട്ടു. കൃഷി ക്ഷയിച്ചു. ഇപ്പോൾ കൃഷി ചെയ്തു ഉപജീവനം നടത്താൻ തയ്യാറുള്ള ഒരു വലിയ വിഭാഗം ഇവരിലേറെയും ദലിതരും ആദിവാസികളുമാണ് -- കൃഷിഭൂമിക്കായി മുറവിളി കൂട്ടുകയാണ്. സർക്കാർ അത് കേട്ടില്ലെന്ന് നടിക്കുന്നു. കേരള രൂപീകരണത്തിനു മൂമ്പ് തുടങ്ങിയ വനം കയ്യേറ്റം പിന്നീട് സംഘടിത രൂപത്തിൽ വളർന്നു. കയ്യേറ്റക്കാരുടെ  സാമുദായിക വോട്ടുകൾ നേടാനായി പാർട്ടികൾ ആദിവാസികളെ കൈയൊഴിഞ്ഞു.
ആദ്യ തെരഞ്ഞെടുപ്പിൽ കേരളം കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റിയത് ലോക ശ്രദ്ധ ആകർഷിച്ചു. ഇന്ന് കേരളത്തിൽ ഒറ്റയ്ക്ക് അധികാരം നേടാൻ കഴിവുള്ള ഒരു കക്ഷിയില്ല. അതിനായി ശ്രമിക്കാനുള്ള ചങ്കൂറ്റം പോലും ഒരു കക്ഷിക്കുമില്ല  നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കളുണ്ട്. അവരുടെ പാർട്ടികൾ വളരുകയല്ല, തളരുകയാണ്. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ രാഷ്ട്രീയരംഗത്തു നിന്ന് നിഷ്ക്രമിച്ച ജാതിമത സംഘടനകൾ വീണ്ടും സജീവമായിരിക്കുന്നു. ഒപ്പം പിന്നീട് ജന്മം കൊണ്ടവയുംമുണ്ട്. അവയുടെ സ്വാധീനത്തിൽ വർഗീയ ധ്രുവീകരണം നടക്കുന്നുഒറ്റയ്ക്ക് മത്സരിച്ചാൽ ഒരു സീറ്റും നേടാനാകാത്ത കക്ഷികൾക്കും മുന്നണികളുടെ തണലിൽ അധികാരത്തിലേറാൻ കഴിയുന്നു. ഇങ്ങനെ വികലമാക്കപ്പെട്ട ജനാധിപത്യത്തിൽ ജീർണ്ണത പടർന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു?
കേരളം പിറക്കുമ്പോൾ സർക്കാർ മേഖലയിൽ മികച്ച സ്കൂളുകളും കോളെജുകളും ഉണ്ടായിരുന്നു. അവിടെ പ്രവേശനം ലഭിക്കാൻ സാധ്യതയില്ലെങ്കിലെ പലരും സ്വകാര്യ സ്ഥാപനങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നുള്ളു. ഇപ്പോൾ സ്വകാര്യ വിദ്യാഭ്യാസ മേഖല പ്രിയങ്കരമായിരിക്കുന്നു. അവിടെ നല്ല സ്ഥാപനങ്ങളുണ്ട്. ഒപ്പം ഭരണാധികാരുകളെ കോഴ കൊടുത്തൊ അല്ലാതെയൊ സ്വാധീനിച്ച് അനുവാദം വാങ്ങി സ്ഥാപിച്ച പീടികകളുമുണ്ട്. അവിടെ കോഴ കൊടുത്ത് ജോലി സമ്പാദിച്ച അദ്ധ്യാപകർ കോഴ കൊടുത്ത് പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഡോകടർമാരും ഇഞ്ചീീയർമാരുമാക്കാൻ ശ്രമിക്കുന്നു.

അഭിമാനത്തൊടെ ചൂണ്ടിക്കാണിക്കാവുന്ന പല നേട്ടങ്ങളും നമുക്കുണ്ട്. ദൂരെയിരുന്നു നോക്കുന്ന ജ. മാർക്കണ്ഡേയ കട്ജുവിനെപ്പോലുള്ള നിരീക്ഷകരെ ത്രസിപ്പിക്കാനുള്ള കഴിവും നമുക്കുണ്ട്. പക്ഷെ പൂർവികർ വെട്ടിത്തെളിച്ച, കേരളത്തെ ഒന്നാം നിര സംസ്ഥാനമാക്കി മാറ്റിയ, നവോത്ഥാനപാതയിൽ നിന്ന് മാറിയാണ് നാം സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വ്യത്യസ്തമായ പാത തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ തലമുറയ്ക്കുമുണ്ട്.  അത് നയിക്കുന്നത് മുന്നോട്ടാണ്, പിറകോട്ടല്ല, എന്ന് ഉറപ്പു വരുത്താനുള്ള ചുമതലയും അവർക്കുണ്ട്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 30, 2016)

Tuesday, November 1, 2016

കേരളം വേണ്ടെന്ന് പറഞ്ഞവർ





ചെന്നൈയിലിരുന്ന് കേരളത്തിന്റെ 60 വർഷത്തെ കുറിച്ച് ചിന്തിക്കുമ്പോൾ കേരളപ്പിറവി തടയാൻ ഈ നഗരത്തിലെ താമസക്കാരായ ചില മലയാളികൾ നടത്തിയ അവസാന നിമിഷ ശ്രമം ഓർക്കാതിരിക്കുന്നതെങ്ങനെ?

മദിരാശി മലയാളികളുടെ പ്രമുഖ സംഘടനയായ മദ്രാസ് കേരള സമാജം 1950കളിൽ ഐക്യകേരള രൂപീകരണത്തെ ശക്തമായി പിന്തുണച്ചിരുന്നു. അതിന്റെ അദ്ധ്യക്ഷൻ ഡോ. സി.ആർ. കൃഷ്ണപിള്ള മദിരാശിയിൽ നിന്ന് ജയകേരളം എന്നൊരു ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതായിരുന്നു അക്കാലത്ത് മാതൃഭൂമി കഴിഞ്ഞാൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരുന്ന മലയാള വാരിക.


ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കണമെന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് ഗാന്ധി ആണ്. ഈസ്റ്റ് ഇൻഡ്യ കമ്പനി  കൽക്കത്ത, ബോംബേ, മദ്രാസ് എന്നിവിടങ്ങളിൽ രൂപീകരിച്ച മൂന്ന് പട്ടാളങ്ങൾ വെട്ടിപ്പിടിച്ച  പ്രദേശങ്ങളടങ്ങുന്ന ബ്രിട്ടീഷ് ഇന്ത്യയും കമ്പനി ബഹദൂറിന്റെ പരമാധികാരം അംഗീകരിച്ച  രാജാക്കന്മാരുടെ രാജ്യങ്ങളും അടങ്ങുന്നതായിരുന്നു അന്നത്തെ ഇന്ത്യാ മഹാരാജ്യം. കോൺഗ്രസിൽ ആധിപത്യം നേടിയ ഗാന്ധി അതിന്റെ കീഴ്ഘടകങ്ങളെ ഭാഷാപ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ പുന:സംഘടിപ്പിച്ചു. സ്വാതന്ത്ര്യം നേടിയശേഷം സംസ്ഥാനങ്ങളെ ഭാഷയുടെ അടിസ്ഥാനത്തിൽ പുന:സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സ്വാതന്ത്ര്യം നേടിയപ്പോൾ നെഹ്രു സർക്കാർ അതിനെ മുൻഗണന അർഹിക്കുന്ന വിഷയമായി കണ്ടില്ല.

 പോട്ടി ശ്രീരാമുലു എന്ന ഗാന്ധിശിഷ്യൻ മദ്രാസ് സംസ്ഥാനത്തിലെ തെലുങ്കു പ്രദേശങ്ങളെ വേർപെടുത്തി ആന്ധ്ര സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബുലുസു സാംബമൂർത്തി എന്ന തെലുങ്ക് കോൺഗ്രസ് നേതാവിന്റെ മദിരാശിയിലെ വീട്ടിൽ 1955 ഒക്ടോബർ 19ന് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി.. ശ്രീരാമുലുവിന്റെ ആരോഗ്യനില വഷളായപ്പോൾ തെലുങ്കു പ്രദേശത്ത് ജനങ്ങൾ തെരുവിലിറങ്ങി. പലയിടത്തും അവർ തീവണ്ടികൾ തടഞ്ഞു. സമരക്കാർ ചരക്കു വണ്ടികൾ കുത്തി തുറന്ന് അരിയെടുത്ത് ഭക്ഷണമുണ്ടാക്കി വിശപ്പടക്കി. നെഹ്രുവും മുഖ്യമന്ത്രി കെ. കാമരാജും അനങ്ങിയില്ല.

 തെലുങ്ക് പ്രദേശത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് ടി. പ്രകാശത്തെ മുന്നിൽ നിർത്തി കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിതര സർക്കാരുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഗവർണർ ജനറലായും കേന്ദ്ര മന്ത്രിയായും സേവനമനുഷ്ടിച്ചശേഷം വിശ്രമജീവിതം നയിക്കുകയായിരുന്ന രാജഗോപാലാചാരിയെ കോൺഗ്രസ് 1952 രണ്ടാം തവണ മദ്രാസ് മുഖ്യമന്ത്രിയാക്കിയിരുന്നു. അധികാരം ഏറ്റെടുത്ത വേളയിൽ അദ്ദേഹം പറഞ്ഞു:“കമ്മ്യൂണിസ്റ്റുകാരാണ് എന്റെ ഒന്നാം നമ്പർ ശത്രു”. കോൺഗ്രസിതര കക്ഷികൾ ഉയർത്തിയ ഭീഷണി നീങ്ങിയതിനെ തുടർന്ന് 1954 കാമരാജ്  മുഖ്യമന്ത്രിപദം ഏറ്റെടുത്തു.

ഡിസംബർ 15ന്, സത്യഗ്രത്തിന്റെ 58ആം ദിവസം, ശ്രീരാമുലു മരിച്ചുഅദ്ദേഹത്തിന്റെ മൃതദേഹവുമായി തെലുങ്കർ നഗരത്തിലൂടെ നടത്തിയ കൂറ്റൻ വിലാപയാത്ര ഹിന്ദു പത്രത്തിന്റെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കണ്ട ഓർമ്മ ഇപ്പോഴും മനസിലുണ്ട്. അന്ന് മദിരാശിയിലും അക്രമങ്ങൾ നടന്നു.

ഡിസംബർ 19ന് നെഹ്രു ആന്ധ്ര സംസ്ഥാനം രൂപീകരിക്കുന്നതാണെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം കേന്ദ്രം ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ച് ശുപാർശ നൽകാൻ ജസ്റ്റിസ് ഫസൽ അലി അദ്ധ്യക്ഷനും കെ.എം. പണിക്കർ, ഹൃദയ നാഥ് കുൺസ്രു എന്നിവർ  അംഗങ്ങളുമായുള്ള ഒരു കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു.

ഭാഷാസംസ്ഥനങ്ങൾ എന്ന ആശയം മുന്നോട്ടു വെച്ചത് കോൺഗ്രസ് ആണെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി അതേറ്റെടുത്തു. വിശാലാന്ധ്ര എന്ന പേരിൽ ഒരു തെലുങ്കു സംസ്ഥാനം രൂപീകരിക്കണമെന്ന ആശയം പ്രചരിപ്പിക്കാൻ പി. സുന്ദരയ്യ 1945 ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. .എം.എസ്. നമ്പൂതിരിപ്പാട്ഒന്നേകാൽ കോടി മലയാളികൾ”, “കേരളം മലയാളികളുടെ മാതൃഭൂമിഎന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ എഴുതി.

ഐക്യകേരളം വരുമെന്നായപ്പോൾ മദിരാശിയിലെ ചില മലയാളികൾ അതിനെതിരെ സമ്മേളനം സംഘടിപ്പിച്ചു. നേരത്തെ ഐക്യകേരളത്തെ അനുകൂലിച്ചിരുന്ന കെ. കേളപ്പനാണ് അത് ഉത്ഘാടനം ചെയ്യാനെത്തിയത്. കേരളം ഒന്നായാൽ കമ്മ്യൂണിസ്റ്റുകാർക്ക് മുൻകൈ ലഭിക്കുമെന്ന ഭയമാണ് കേളപ്പനെ എതിർ ചേരിയിൽ എത്തിച്ചത്. സമ്മേളനത്തിന്റെ സംഘാടകരിൽ ഒരാൾ ദിവാൻ സി.പി. രാമസ്വാമി അയ്യർ  ട്രാവൻകോർ നാഷനൽ ൻഡ് കൊയിലോൺ ബാങ്ക് തകർക്കാനെടുത്ത നടപടികളുടെ ഫലമായി ജയിൽവാസം അനുഭവിച്ചശേഷം തിരുവിതാം-കൂർ വിട്ട് മദിരാശിയിൽ താമസമാക്കിയ വ്യവസായി സി.പി. മാത്തൻ ആയിരുന്നു.

ആരൊക്കെയാണ് കേരള സംസ്ഥാനത്തെ എതിർക്കാനെത്തുന്നതെന്നറിയാനായി സമ്മേളനം നടക്കുന്ന ആർമീനിയൻ സ്ട്രീറ്റിലെ ഹാളിലെത്തിയപ്പോൾ സ്റ്റാൻലി മെഡിക്കൽ കോളെജിലെ നിരവധി വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അവിടെ സ്ഥലം പിടിച്ചിരിക്കുന്നത് ഞാൻ കണ്ടു. പരിചയമുള്ള ഒരു വിദ്യാർത്ഥിയോട് അവർ കേരള സംസ്ഥാനത്തെ എതിർക്കുന്നതിന്റെ കാരണം ഞാൻ തിരക്കി. ഒരെതിർപ്പും ഇല്ലെന്ന് സുഹൃത്ത് പറഞ്ഞു. കോളെജിലെ ഒരു പ്രൊഫസർ നിർദ്ദേശിച്ചതനുസരിച്ചാണ് അവർ വന്നത്. പ്രാക്ടിക്കൽസിൽ തോല്പിക്കാൻ കഴിയുന്നയാളായതുകൊണ്ട് പ്രൊഫസറെ ധിക്കരിക്കനാകില്ല. അതുകൊണ്ട് അവർ വന്നു നിശ്ശബ്ദരായി ഇരുന്നു.                                
                                                        
കെ.എം.പണിക്കർ

ഡോ. കൃഷ്ണപിള്ള സമ്മേളന സ്ഥലത്തെത്തി സംഘാടകരോട് സംസാരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടു. അവർ അവശ്യം അംഗീകരിച്ചുഅദ്ദേഹത്തിന്റെ പ്രസംഗത്തോടുള്ള പ്രതികരണം സദസ്യരിൽ ഭൂരിഭാഗവും ഐക്യകേരളത്തെ അനുകൂലിക്കുന്നവരാണെന്ന് വ്യക്തമാക്കി. അതോടെ സംഘാടകരുടെ പദ്ധതി പാളി.

സംസ്ഥാന പുന:സംഘടനാ കമ്മിഷൻ മദിരാശിയിൽ വന്നപ്പോൾ ഞങ്ങൾ ചിലർ കെ.എം. പണിക്കരെ കണ്ടു. സംസാരത്തിനിടയിൽ ആരൊ ഐക്യകേരളവിരുദ്ധ സമ്മേളനത്തിന്റെ കാര്യം പറഞ്ഞു. “നിങ്ങൾക്ക് വേണമെങ്കിലും ഇല്ലെങ്കിലും കേരള സംസ്ഥാനം വരും,“ എന്നായിരുന്നു പണിക്കരുടെ പ്രതികരണം.