Tuesday, November 22, 2016

അറുപതാണ്ടത്തെ നേട്ടങ്ങളും കോട്ടങ്ങളും


ശ്രീനാരായണൻ സൃഷ്ടിച്ച കേരളമാണിതെന്ന് 1956ൽ നമുക്ക് ധൈര്യമായി പറയാൻ കഴിയുമായിരുന്നുകാരണം ഗുരു മുന്നോട്ടുവെച്ച മാതൃകാസ്ഥാന സങ്കല്പത്തിലേക്ക് നാം നടന്നടുക്കുകയായിരുന്നു. ആദിവാസിയെ ദ്രോഹിക്കുകയും ദലിതനെ അവഗണിക്കുകയും ചെയ്യുന്ന ഇന്നത്തെ കേരളം എല്ലാവരും സോദരത്വേന വാഴുന്ന കാലം വിഭാവന ചെയ്ത ഗുരുവിന്റെ സൃഷ്ടിയാകുന്നതെങ്ങനെ? ജാതിമതചിന്ത വളരുന്ന ഇന്നത്തെ കേരളം ഗുരുവിന്റെ സങ്കല്പത്തിൽ നിന്ന് വ്യതിചലിച്ചതുമൂലം ഉണ്ടായതാണ്


ബി.ആർ.പി. ഭാസ്കർ 
കേരള കൗമുദി 

കേരള സംസ്ഥാനത്തിന് 60 തികയുമ്പോൾ അഭിമാനത്തോടെ  അവകാശപ്പെടാവുന്ന പല നേട്ടങ്ങളും നമുക്കുണ്ട്ഒപ്പം ലജ്ജയോടെ മാത്രം ഓർമ്മിക്കാവുന്ന ചില കോട്ടങ്ങളും

ജന്മമെടുത്ത് ആറാം മാസത്തിൽ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റി ചരിത്രം സൃഷ്ടിച്ചതാണ് ആധുനിക കേരളത്തിന്റെ ആദ്യ നേട്ടംതെരഞ്ഞെടുപ്പിലൂടെയുള്ള അധികാരമാറ്റം ഇപ്പോൾ സാധാരണമായതുകൊണ്ട് അതിന്റെ പ്രാധാന്യം മനസിലാക്കാൻ പുതിയ തലമുറക്ക് ഒരുപക്ഷെ കഴിയില്ലആ ചരിത്രസംഭവം സാധ്യമാക്കിയത് സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങൾ സമരോത്സുകരാക്കിയ സാധാരണക്കാരായ ജനങ്ങളാണ്.

സംസ്ഥാനം പിറക്കുന്നതിനു മുമ്പു തന്നെ കേരളം സാമൂഹികമായി ഇതരപ്രദേശങ്ങളെ പിന്നിലാക്കിയിരുന്നുസെൻസസ് റിപ്പോർട്ട് അനുസരിച്ച് 1951 രാജ്യത്തെ സാക്ഷരതാനിരക്ക്  വെറും18 ശതമാനം ആയിരുന്നു. എന്നാൽതിരുവിതാംകൂറിൽ 47 ശതമാനവും കൊച്ചിയിൽ 43 ശതമാനവും മലബാറിൽ 31 ശതമാനവും സാക്ഷരരായിരുന്നു.മലബാർ പിന്നോട്ടു വലിച്ചിട്ടും 1961ലും കേരളം 47 ശതമാനത്തോടെ ദേശീയ സാക്ഷരതാ നിരക്കായ 28ശതമാനത്തേക്കാൾ ഏറെ മുകളിലായിരുന്നുഅന്ന് രാജ്യത്തെ ശിശുമരണ നിരക്ക് (1000 നവജാതരിൽ ഒരു കൊല്ലത്തിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം) 115 ആയിരുന്നുകേരളത്തിൽ അത് 52 മാത്രമായിരുന്നു.  

തിരുവിതാംകൂർ 1875ൽ 5.7 4 ശതമാനം മാത്രം സാക്ഷരതയുള്ള സംസ്ഥാനമായിരുന്നുതിരുവനന്തപുരത്തെ സാക്ഷരത15 ശതമനം ആയിരുന്നു. ഇതിൽനിന്ന് തലസ്ഥാനത്തിനു പുറത്ത് എഴുതാനറിയാവുന്നവർ തീരെ കുറവായിരുന്നു എന്ന് മനസിലാക്കാംക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസ രംഗത്ത് സജീവമായിരുന്നതുകൊണ്ട് ക്രിസ്ത്യാനികളായിരുന്നു സാക്ഷരതയിൽ മുന്നിൽ: 6.56 ശതമാനംഅവർക്കു പിന്നിൽ ഹിന്ദുക്കൾ: 5.57 ശതമാനംഅവർക്കും പിന്നിൽ മുസ്ലിങ്ങൾ: 4.72 ശതമാനംനവോത്ഥാന പ്രസ്ഥാനങ്ങൾ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയതാണ് വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയത്

ആരോഗ്യ രംഗത്തും മിഷനറിമാർ താല്പര്യമെടുത്തിരുന്നു. പിന്നീട് സർക്കാരും വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും   സജീവമായിഇതിന്റെയൊക്കെ ഫലമായാണ്  കേരളം തുടക്കത്തിൽ തന്നെ സാമൂഹികമായി മുൻനിര സംസ്ഥാനമായത്.  പിന്നീട് കൂടുതൽ പുരോഗതി കൈവരിക്കുകയും 1991ൽ കേരളം സമ്പൂർണ്ണ സാക്ഷരത നേടിയതായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തുസാമൂഹ്യ പുരോഗതിയിൽ ഇപ്പോഴും കേരളം ഒന്നാം സ്ഥാനത്തു തന്നെഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ ഇങ്ങനെസാക്ഷരത: 93.91 ശതമാനംആയുർദൈർഘ്യം:74.9 കൊല്ലംശിശുമരണ നിരക്ക്:12.

സാമ്പത്തികമായി പിന്നാക്കമാണെങ്കിലും കേരളം വികസിത രാജ്യങ്ങൾക്ക് തുല്യമായ സാമൂഹിക പുരോഗതി കൈവരിച്ചതായി  ഐക്യരാഷ്ട്രസഭയുടെ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ 1969ൽ കണ്ടെത്തി. അതിനുശേഷം ഗൾഫ് പ്രവാസം കേരളത്തെ സമ്പന്ന സംസ്ഥാനമാക്കി.
      
ശ്രീനാരായണ ഗുരു ഉഴുതുമറിച്ച മണ്ണിൽ വിത്തു പാകിയതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇവിടെ നല്ല വളർച്ചയുണ്ടായതെന്ന് അതിന്റെ നേതാക്കൾ പറഞ്ഞിട്ടുണ്ട്ചിലർ ഗുരുവിനെ ആധുനിക കേരളത്തിന്റെ സ്രഷ്ടാവായി വാഴ്ത്തിയിട്ടുമുണ്ട്എന്നാൽ അദ്ദേഹം ഒറ്റയ്ക്ക് ഒരു പുതിയ കേരളത്തെ വാർത്തെടുക്കുകയായിരുന്നില്ലനിരവധി പേർ പല തലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഫ്യൂഡലിസത്തിന്റെ പിടിയിലായിരുന്ന കേരള സമൂഹത്തെ  പുരോഗമനോന്മുഖമാക്കിയത്. ഒരു മാതൃകാസ്ഥാനം എന്ന ലക്ഷ്യം നമുക്ക് മുന്നിൽ വെച്ചതാണ് ഗുരുവിനെ നവോത്ഥാന നായകന്മാരിൽ പ്രഥമഗണനീയനാക്കുന്നത്. തന്റെ മാതൃകാസ്ഥാന സങ്കല്പത്തിനൊത്ത് സ്വയം വളർന്നതിന്റെ ഫലമായി അവസാന കാലത്ത് താൻ ജാതിയെയും മതത്തെയും മറികടന്നിരിക്കുന്നെന്ന് പ്രഖ്യാപിക്കാൻ ഗുരുവിനായി.അതേ തലത്തിലേക്ക് വളരാനുള്ള കഴിവില്ലാത്തവർ ഗുരുവിനെ ജാതിമത മതിൽക്കെട്ടുകൾക്കുള്ളിൽ തളച്ചിടാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു

ശ്രീനാരായണൻ സൃഷ്ടിച്ച കേരളമാണിതെന്ന് 1956ൽ നമുക്ക് ധൈര്യമായി പറയാൻ കഴിയുമായിരുന്നുകാരണം ഗുരു മുന്നോട്ടുവെച്ച മാതൃകാസ്ഥാന സങ്കല്പത്തിലേക്ക് നാം നടന്നടുക്കുകയായിരുന്നു. ആദിവാസിയെ ദ്രോഹിക്കുകയും ദലിതനെ അവഗണിക്കുകയും ചെയ്യുന്ന ഇന്നത്തെ കേരളം എല്ലാവരും സോദരത്വേന വാഴുന്ന കാലം വിഭാവന ചെയ്ത ഗുരുവിന്റെ സൃഷ്ടിയാകുന്നതെങ്ങനെ? ജാതിമതചിന്ത വളരുന്ന ഇന്നത്തെ കേരളം ഗുരുവിന്റെ സങ്കല്പത്തിൽ നിന്ന് വ്യതിചലിച്ചതുമൂലം ഉണ്ടായതാണ്ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നയപരിപാടികളോട് എതിർപ്പുള്ള ജാതിമതശക്തികളും അവശിഷ്ട ഫ്യൂഡൽ ഘടകങ്ങളുമായി രാഷ്ട്രീയ എതിരാളികൾ കൈകോർത്തിടത്താണ് ദിശാമാറ്റം സംഭവിച്ചത്പിന്നീട് കമ്മ്യൂണിസ്റ്റ് കക്ഷികളും ജാതിമതശക്തികളുമായി കൂട്ടുകൂടാൻ തയ്യാറായിഅങ്ങനെ രൂപപ്പെട്ട ഒത്തുതീർപ്പ് രാഷ്ട്രീയം ഇപ്പോൾ  സമൂഹത്തിൽ ജീർണ്ണത പടർത്തിക്കൊണ്ടിരിക്കുകയാണ്മതന്യൂനപക്ഷങ്ങൾ ഒത്തുതീർപ്പുകളിലൂടെ ലാഭമുണ്ടാക്കിയെന്ന ധാരണ പരത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമത്തിലാണ് ഭൂരിപക്ഷ വർഗീയത.

അന്യോന്യം പരിപോഷിപ്പിക്കുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ജീർണ്ണതയുടെ ഒരംശം മാത്രമാണ്അഴിമതി,അക്രമവാസന തുടങ്ങി മറ്റ് പല അംശങ്ങളും അതിലുണ്ട്അഴിമതിയുടെ കറ പറ്റാത്ത ഭരണാധികാരികൾ നമുക്കുണ്ടായിരുന്നുവ്യക്തിപരമായി സംശുദ്ധി കാത്തുസൂക്ഷിച്ചതല്ലാതെ ഭരണ സംവിധാനം ശുദ്ധീകരിക്കാൻ അവർ ഒന്നും ചെയ്തില്ല. അതുകൊണ്ട് അവരുടെ കീഴിലും അഴിമതി വർദ്ധിച്ചു. 

ജീർണ്ണതയുടെ ആഴവും പരപ്പും വെളിപ്പെടുത്തുന്ന പല സംഭവങ്ങളും നമ്മുടെ മുന്നിലുണ്ട്കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചുറ്റുമുള്ളവർ ഉൾപ്പെടെ പലർക്കുമെതിരെ അഴിമതി ആരോപണങ്ങളുയർന്നുഅതെല്ലാം അവഗണിച്ചു കൊണ്ട് അദ്ദേഹത്തിന് കാലാവധി പൂർത്തിയാക്കാനായി. അക്കാലത്ത് ആരംഭിച്ച ചില അന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്രണ്ട് ബന്ധുക്കൾക്ക് ഉയർന്ന ജോലികൾ നൽകിയ വ്യവസായ മന്ത്രി ഇ.പിജയരാജന് മന്ത്രിസഭ വിടേണ്ടി വന്നതിനെ എൽ.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും യശസ് ഉയർത്തുന്ന സംഭവമായി പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.അതേസമയം ഒരുന്നത പാർട്ടി നേതാവിന് സ്വജനപക്ഷപാതം നടത്തിയതും അതിനെ ന്യായീകരിച്ചതും നിസാരമായി കാണാവുന്നതല്ലവേണ്ടപ്പെട്ടവർക്ക് സർവകലാശാലയിൽ പണി തരപ്പെടുത്താൻ മത്സരപ്പരീക്ഷ എഴുതിയ  40,000ഓളം പേരുടെ ഉത്തരക്കടലാസുകൾ മുക്കിയെന്ന ആക്ഷേപം പാർട്ടിയെ പിന്തുടരുന്നുണ്ടെന്നതും  ഇവിടെ ഓർക്കേണ്ടതുണ്ട്. 

ജീർണ്ണത നീക്കി സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പ് ഉറപ്പാക്കുന്നതിന് പൊതുമണ്ഡലത്തിലെ സത്യസന്ധതാ നിലവാരം   ഏറെ ഉയരേണ്ടിയിരിക്കുന്നു

No comments: