Saturday, April 13, 2019

മോദിയും മാധ്യമങ്ങളും

ബി.ആര്‍.പി. ഭാസ്കര്‍

ചന്ദ്രിക ആഴ്ചപ്പതിപ്പ്‌


നമ്മുടെ ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യം പരാമര്‍ശിക്കപ്പെടുന്നില്ല. ഇക്കാര്യം കോണ്സ്റ്റിറ്റുവന്റ് അസംബ്ലി മെംബര്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പൌരന്റെ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങളില്‍ ഉള്ച്ചേര്‍ന്നിരിക്കുന്നു എന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ വ്യക്തമാക്കി. പിന്നീട് സുപ്രീം കോടതിയും അതേ നിലപാട് സ്വീകരിച്ചു. ഏതോരു സ്വാതന്ത്ര്യവും യാഥാര്ത്യമാകുന്നത് അത് ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.  

 

പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പത്രസ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യം കല്പിച്ചിരുന്നു. അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം പതിവായി അമേരിക്കന്‍ പ്രസിഡന്റ് തോമസ്‌ ജെഫേഴ്സന്റെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. പത്രങ്ങളില്ലാതെ ഒരു ഗവണ്‍മെന്റു വേണോ ഒരു ഗവണ്‍മെന്റില്ലാതെ പത്രങ്ങള്‍ വേണോ എന്ന് തീരുമാനിക്കാന്‍ പറഞ്ഞാല്‍ ഒരു മടിയും കൂടാതെ താന്‍ രണ്ടാമത്തേത് തെരഞ്ഞെടുക്കും എന്നാണു ജെഫേഴ്സണ്‍ പറഞ്ഞത്.

 

ഇന്ദിരാ ഗാന്ധിയുടെ സറ്ക്കാര്‍  അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവസാനശ്വാസം വരെ അടിയന്തിരാവസ്ഥ തെറ്റായിരുന്നെന്ന് അവര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ പത്രങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് തെറ്റായിരുന്നുവെന്നു അവര്‍ ഏറ്റുപറഞ്ഞു. കാരണം സ്വതന്ത്ര പത്രങ്ങളുടെ അഭാവത്തില്‍ സര്‍ക്കാരിന്റെ മുന്നില്‍ ഔദ്യോഗിക സംവിധാനത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

എ ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഏഷ്യാനെറ്റിന്റെ ആപ്പീസില്‍ എനിയ്ക്ക് ഒരു ഫോണ്‍ വന്നു. പ്രസിഡന്റ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സര്‍ക്കാരിന്റെ നയപ്രസംഗം നടത്തിയ ദിവസമാണ്. ആ വാര്‍ത്ത അടങ്ങിയ ബുള്ളറ്റിന്‍ കഴിഞ്ഞിട്ട് 15 മിനിട്ടേ ആകൂ. വിളിച്ചയാള്‍ പ്രധാനമന്ത്രിയുടെ ആപ്പീസിലെ സ്പെഷ്യല്‍ അസിസ്റ്റന്റ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചോദിച്ചു: “നിങ്ങളുടെ ബുള്ളറ്റിനില്‍ രാഷ്ട്രപതിയുടെ പ്രസംഗം പ്രധാന വാര്ത്തയായിരുന്നില്ലെന്നു ഞാന്‍ മനസിലാക്കുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ അത് പ്രധാന വാര്‍ത്ത ആക്കാതിരുന്നത്?” ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: “ഇതൊരു മാധ്യമ സ്ഥാപനമാണ്‌. ഞങ്ങള്‍ എടുക്കുന്ന പ്രൊഫഷനല്‍ തീരുമാനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ ആപ്പീസിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ദയവായി ഇത്തരം ആവശ്യവുമായി ഇവിടെ വിളിക്കരുത്.” അതിനുശേഷം വിളിയുണ്ടായില്ല. ആ സംഭവത്തെ ഒരു പുതിയ ഉദ്യോഗസ്ഥന്റെ അമിതാവേശ പ്രകടനമായെ ഞാന്‍ കണ്ടുള്ളൂ. എങ്കിലും മലയാള ചാനലിലെ വാര്‍ത്ത  കേട്ട് പ്രധാനമന്ത്രിയുടെ ആപ്പീസിനെ ഉടനടി അറിയിക്കാനുള്ള സംവിധാനം ഉണ്ടെന്നത് എന്നെ അസ്വസ്ഥമാക്കി. ഈ സംഭവത്തെ കുറിച്ച് ന്യൂസ് വിഭാഗത്തിലെ ആരോടും ഞാന്‍  പറഞ്ഞില്ല. വല്യേട്ടന്‍ ശ്രദ്ധിക്കുന്നെന്ന കാര്യം അറിയാതെ അവര്‍ പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് കരുതി.   

 

പ്രാദേശിക മാധ്യമങ്ങളെ മെരുക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയശേഷമാണു നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. അദ്ദേഹം മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെ ഗുജറാത്തില്‍ നടന്ന മുസ്ലിം  വിരുദ്ധ കലാപത്തില്‍ അവിടത്തെ പ്രധാന പത്രങ്ങള്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. കലാപം  സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടു വന്നത് ദേശീയ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ചാനലുകള്‍, ആയിരുന്നു. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സ്വാഭാവികമായും ചാനലുകളെ നിയന്ത്രിക്കുന്നതിനു മോദി മുന്‍ഗണന നല്‍കി.

 

ആദ്യ പ്രസ് കമ്മിഷന് മുന്നില്‍ 1950കളില്‍ മൊഴി നല്‍കിയ ഒരു പത്ര ഉടമ നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ പത്രം നടത്താനാകില്ലെന്നും ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ വകുപ്പുകളെല്ലാം താന്‍ ലംഘിച്ചിട്ടുണ്ടെന്നും പറയുകയുണ്ടായി. ഒരു കമ്മിഷനംഗം ചോദിച്ചു: 302ആം വകുപ്പും (കൊലപാതകം) അതില്‍ പെടുമോ? മറുപടി ബൈബിളില്‍ നിന്നുള്ള ഉദ്ധരണി ആയിരുന്നു: ആത്മാവ് തയ്യാറായിരുന്നു പക്ഷെ ശരീരം ദുര്‍ബലമായിരുന്നു, (the actual words are: Spirit was willing but flesh was weak, Maybe you can take the quotation used in the Malayalam Bible.).

 

നിയമം ലംഘിക്കാതെ പത്രം നടത്താന്‍ തീര്‍ച്ചയായും കഴിഞ്ഞിരുന്നു. എന്നാല്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടല്ല സ്വകാര്യ ചാനലുകള്‍ വന്നത്. അന്ന് രാജ്യത്ത് നിന്ന് അപ് ലിങ്ക് സാധ്യമല്ലാതിരുന്നു. എങ്ങിനെയാണ് അവര്‍ ത്തിനുള്ള പണം കണ്ടെത്തിയതെന്ന് ആരും ചോദിച്ചില്ല.   പല ചാനലുകളുടെയും സാമ്പത്തിക സ്രോതസും സംശയത്തിനു മുകളിലല്ല. അതുകൊണ്ട് സര്ക്കാരിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അവയെ വരുതിയിലാക്കാന്‍ എളുപ്പമാണ്.

 

ഒന്നാം ബി.ജെ.പി. സര്‍ക്കാരിനെ കാലത്ത്  അഴിമതി തുറന്നുകാട്ടിയ ടെഹല്കയെ വൈരാഗ്യബുദ്ധിയോടെ പിന്തുടര്‍ന്ന കഥ പരക്കെ അറിയപ്പെടുന്നതാണ്. തൊഴില്മൂല്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവായ എന്‍,ഡി.ടിവിക്കെതിരെ മോദി സര്‍ക്കാര്‍ എടുത്ത നടപടി മൂല്യങ്ങളുടെ കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ലാത്ത ചാനലുകളെ പെട്ടെന്ന് കീഴ്പ്പെടുത്തി.

 

നെഞ്ചിന്റെ വീതി പറഞ്ഞു വീമ്പിളക്കു കയും തന്റെ ഗുണഗണങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന മോദി രാഷ്രീയ നേതാവെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും   അടിസ്ഥാനപരമായി ദുര്‍ബലനാണ്‌. അഞ്ചു കൊല്ലത്തില്‍ ഒരു  പ്രസ് കോണ്ഫറന്‍സ് നടത്തിയിട്ടില്ലാത്ത പ്രധാനമന്ത്രിയാണദ്ദേഹം. മാധ്യമങ്ങളെ നേരിടാനുള്ള അദ്ദേഹത്തിന്റെ വൈമുഖ്യത്തില്‍ ഇത് പ്രകടമാകുന്നു. ഉയര്‍ന്ന വേദികളില്‍ നിന്ന് പ്രസംഗിക്കുകയും റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുമ്പോള്‍ ആളുകള്‍ക്ക് അദ്ദേഹം പറയുന്നത് കേള്‍ക്കാനല്ലാതെ ചോദ്യം ചോദിക്കാനോ വിശദീകരണം തേടാനോ കഴിയില്ല. ഏതാനും മാധ്യമങ്ങള്‍ക്ക് മോദി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി എഴുതി നല്‍കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അതെല്ലാം.

              \

ഇലക്ട്രോണിക് മാധ്യമങ്ങള്‍ പെരുമാറ്റ ചട്ടങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ മോദിയുടെ കാലത്തിനു മുമ്പ് സര്‍ക്കാര്‍ ഒരു സംവിധാനം ഉണ്ടാക്കിയിരുന്നു. ഏതാണ്ട് 200 പേര്‍ ജോലിയെടുക്കുന്ന ആ വിഭാഗം ഇപ്പോള്‍ വാര്‍ത്താ ചാനലുകള്‍ മോദിയുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് സഹായകമായ രീതിയിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നതായി പറയപ്പെടുന്നു. കോര്‍പ്പൊറേറ്റുകളുടെ കണ്ണിലുണ്ണീയായ     മോദിക്ക് പരസ്യദാതാക്കളിലൂടെയും മാധ്യമങ്ങളെ സ്വാധീനിക്കാനാകും.

മോദിയുടെ അതൃപ്തി മൂലം ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. ബിര്‍ളാ സാമ്രാജ്യത്തിന്റെ ഭാഗമായ ഹിന്ദുസ്ഥാന്‍ ടൈംസ് വെബ്സൈറ്റില്‍ “ഹേറ്റ് ട്രാക്കര്‍” എന്നൊരു ഫീച്ചര്‍ തുടങ്ങി. മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ അവിടെ ക്രോഡീകരിക്കപ്പെട്ടു. മോദിക്ക് അത് ഇഷ്ടപ്പെട്ടില്ല. അതിന്റെ ഫലമായി പത്രാധിപര്‍ ബോബി ഘോഷിന് രാജിവെക്കേണ്ടി വന്നു. എബിപി ന്യൂസ് ചാനലില്‍ മാസ്റ്റര്‍സ്ട്രോക്ക് എന്ന പരിപാടി ആങ്കര്‍ ചെയ്തിരുന്ന പുണ്യ പ്രസൂന്‍ ബാജ്പേയ് ആണ് മോദിയുടെ അതൃപ്തി നേടിയതുമൂലം ജോലി നഷ്ടപ്പെട്ട മറ്റൊരാള്‍. ഇതെല്ലാം നല്‍കുന്ന സന്ദേശം ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഉള്‍ക്കൊണ്ടു കഴിഞ്ഞു.  എന്നാല്‍ മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെല്ലാം ഭീതിയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാനാവില്ല. ചില മാധ്യമ ഉടമകളെയും മാധ്യമ പ്രവര്‍ത്തകറെയും നയിക്കുന്നത് മോദിയുടെയും തങ്ങളുടെയും താല്പര്യങ്ങള്‍ ഒന്നാണെന്ന വിശ്വാസം തന്നെയാണ്. (ചന്ദ്രിക ആഴ്ചപതിപ്പ്, ഏപ്രില്‍ 2019)

No comments: