Showing posts with label Desabhimani. Show all posts
Showing posts with label Desabhimani. Show all posts

Tuesday, May 11, 2010

കണ്ണൂരിൽ നിന്ന് ഒരു അപഭ്രംശ കഥ

മലയാള മനോരക്കൊപ്പം ദേശാഭിമാനിയും അൽമായർക്കെതിരെ സഭാ നേതൃത്വത്തോടൊപ്പം നിൽക്കുന്ന കാഴ്ച ഈയിടെ നാം കാണുകയുണ്ടായി. അത് ഒരു അപഭ്രംശം മാത്രമാണെന്ന വിശദീകരണവുമുണ്ടായി. സഭാ നേതൃത്വത്തെപ്പോലെ തന്നെ സി.പി.എമ്മിനെയും മനോരമയെയും ഒന്നിക്കുന്ന മറ്റൊരു അപഭ്രംശമാണ് ഇന്നത്തെ വിഷയം. കഥാനായകൻ ഐ.ജി. ടോമിൻ ജെ. തച്ചങ്കരി ആണ്.

അടിയ്ക്കടി മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നയാളാണ് തച്ചങ്കരി. മാധ്യമങ്ങളിലൂടെ നാം അറിയുന്ന തച്ചങ്കരി ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമല്ല, ഗാനരചയിതാവ്, ബിസിനസുകാരൻ, ടി.വി. ചാനൽ രംഗത്തെ മധ്യവർത്തി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്നയാളാണ്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ വായനക്കാരെ പ്രകമ്പനം കൊള്ളിപ്പിക്കുന്ന വാർത്തകൾക്ക് വേണ്ടുവോളം സാധ്യത നൽകുന്ന സർവകലാശാലാവല്ലഭൻ. പ്രകമ്പനം കൊള്ളിക്കുന്ന വാർത്താശൈലി കേരളത്തിൽ അവതരിപ്പിക്കുകയും ഇന്നും മറ്റേതൊരു മാധ്യമത്തേക്കാളും സമർത്ഥമായി പിന്തുടരുകയും ചെയ്യുന്ന പത്രമാണ് മനോരമ. എന്നാൽ തച്ചങ്കരി വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ ഈ സാമർത്ഥ്യം പ്രകടമാകാറില്ല. കോട്ടയത്ത് സേവനം അനുഷ്ഠിച്ച കാലത്തു അദ്ദേഹമുണ്ടാക്കിയ സൌഹൃദങ്ങളാവാം പത്രത്തിന്റെ മൃദുസമീപനത്തിനു പിന്നിൽ എന്നാണ് ഞാൻ കരുതിയിരുന്നത്. കഴിഞ്ഞ ദിവസം പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ബന്ധത്തിന് കൂടുതൽ ആഴമുണ്ടെന്ന സൂചന നൽകുന്നു.

മേയ് 8ലെ (ശനിയാഴ്ച) പത്രത്തിൽ ഒന്നാം പേജിൽ വന്ന റിപ്പോർട്ടിന്റെ തലക്കെട്ട് “തച്ചങ്കരിക്കെതിരെ ഉടൻ കുറ്റപത്രം നൽകാൻ വിഎസിന്റെ അന്ത്യശാസനം” എന്നായിരുന്നു. തുടക്കം ഇങ്ങനെ:

സി.പി.എം. സെക്രട്ടേറിയറ്റ് നിർദ്ദേശം കാറ്റിൽ‌പ്പറത്തിയും ആഭ്യന്ത്രവകുപ്പിനെ ഒഴിവാക്കിയും ഐ.ജി. ടോമിൻ തച്ചങ്കരിക്കെതിരെ വീണ്ടും മുഖ്യമന്ത്രിയുടെ ഒറ്റയാൾ പോരാട്ടം.

ഇക്കുറി വിജിലൻസ് ഡയറക്ടർ ഡിജിപി കെ.പി. സോമരാജനെ ഔദ്യോഗിക വസതിയിൽ വിളിച്ചുവരുത്തിയാണ് തച്ചങ്കരിക്കെതിരായ കേസിൽ ഉടൻ കുറ്റപത്രം നൽകണമെന്നും ഇത് മുഖ്യമന്ത്രിയാണ് പറയുന്നതെന്നും വി.എസ്.അച്യുതാനന്ദൻ അന്ത്യശാസനം നൽകിയത്. മന്ത്രി കോടിയേരി ബാലകൃഷ്ണനെ മറികടന്ന് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിൽ കൈകടത്തുന്നുവെന്ന വിമർശനം നിലനിൽക്കെ, വിഎസിന്റെ പുതിയ നീക്കം അതീവഗൌരവത്തോടെയാണ് പാർട്ടിയും ആഭ്യന്തരവകുപ്പും കാണുന്നത്.


മുഖ്യമന്ത്രി ഒരുദ്യോസ്ഥനെ വിളിച്ച് എന്തെങ്കിലും നടപടിയെടുക്കാൻ പറഞ്ഞാൽ അത് സാധാരണഗതിയിൽ ഒരു ‘നിർദ്ദേശം’ ആണ്. സാഹചര്യം കൂടുതൽ കർശനമായ സ്വഭാവം നൽകുന്നെങ്കിൽ അതിനെ ‘ഉത്തരവ്’ എന്ന് വിശേഷിപ്പിക്കാം.

തുടർന്ന് പത്രം എഴുതുന്നു:

ചൊവ്വാഴ്ച ഡൽഹി യാത്രക്കു തൊട്ടുമുൻപാണ് വിജിലൻസ് മേധാവി കെ.പി. സോമരാജനെ മുഖ്യമന്ത്രി ക്ലിഫ് ഹൌസിലേക്ക് വിളിപ്പിച്ചത്. ‘അയാൾ എന്നെ നേരിട്ട് വെല്ലുവിളിച്ചിരിക്കുകയാൺ. അയാളെ സർവീസിൽ വയ്ക്കാൻ കൊള്ളില്ല. ഇതിനു മുൻപ് നിങ്ങൾ വിജിലൻസുകാർ അയാളെ പലതവണ സഹായൊച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഇനി അത് പറ്റില്ല. അയാൾക്കെതിരാ‍ായ കേസിൽ ഉടൻ, ഉടൻ കുറ്റപത്രം നൽകണം. ഇത് മുഖ്യമന്ത്രിയാണ് പറയുന്നത്.’ ഇതായിരുന്നു മുഖ്യമന്ത്രി നൽകിയ ഉത്തരവ്.


‘ഇനി അത് പറ്റില്ല” എന്ന മുഖ്യമന്ത്രിയുടെ വാക്കുകളാകാം ഉത്തരവിനെ അന്ത്യശാസനമായി ഉയർത്തിയത്.

മുഖ്യമന്ത്രി വിജിലൻസ് ഡയറക്ടറോട് പറഞ്ഞ വാക്കുകൾ ഉദ്ധരണികൾക്കുള്ളിലാണ്. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ അതേപടി എഴുതുന്നു എന്നാണ് അതിന്റെ അർത്ഥം.

സംഭാഷണം നടന്നത് തിരുവനന്തപുരത്തുള്ള ക്ലിഫ് ഹൌസിലും റിപ്പോർട്ട് ഉത്ഭവിച്ചത് കണ്ണൂരിലുമാണെന്നത് ശ്രദ്ധിച്ചപ്പോൾ കുരുക്ഷേത്രത്തിലെ യുദ്ധഭൂമിയിൽ കൃഷ്ണനും അർജ്ജുനനും തമ്മിൽ നടന്ന സംഭാഷണം ഹസ്തിനപുരിയിലെ കൊട്ടാരത്തിലിരുന്ന് ‘ലൈവ് ടെലിവിഷനി‘ലെന്നപോലെ കണ്ട് ‘ബ്രേക്കിങ് ന്യൂസാ‘യി ധൃതരാഷ്ട്രർക്ക് നൽകിയ സഞ്ജയന് ഒടുവിൽ ഒരു പിൻ‌ഗാമി ഉണ്ടായിരിക്കുന്നു എന്ന ചിന്തയാണ് ആദ്യം മനസ്സിലുയർന്നത്. പക്ഷെ സംഭവം നടന്നത് ചൊവ്വാഴ്ചയും റിപ്പോർട്ട് വന്നത് ശനിയാഴ്ചയുമായതുകൊണ്ട് ലേഖകന് ലൈവ് ആയല്ല വിവരം ലഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു.

ചൊവ്വാഴ്ച ക്ലിഫ് ഹൌസിൽ നടന്ന സംഭാഷണം ശനിയാഴ്ചത്തെ പത്രത്തിൽ ഉദ്ധരണിയോടെ കൊടുക്കത്തക്കവിധത്തിൽ കണ്ണൂരിലെ മണോരമ ലേഖകനെത്തിച്ചുകൊടുത്തത് ആരാണെന്ന് ചോദിച്ചിട്ട് കാര്യമില്ല. കാരണം മാധ്യമങ്ങൾ സ്രോതസ് വെളിപ്പെടുത്താറില്ല. എന്നാൽ സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തിൽ ചില ചോദ്യങ്ങൾ ഉയർത്താനുള്ള വിവരം റിപ്പോർട്ടിലുണ്ട്. വിജിലൻസ് ഡയറക്ടർക്ക് മുഖ്യമന്ത്രി നൽകിയ അന്ത്യശാസനത്തെ പാർട്ടിയും ആഭ്യന്തരവകുപ്പും കാണുന്നത് അതീവഗൌരവത്തോടെയാണെന്ന പ്രസ്താവമാണത്. പാർട്ടിയുടെയും ആഭ്യന്തര വകുപ്പിന്റെയും മനസ് അറിയാവുന്ന ആ സ്രോതസ് ആരാണ്? കോടിയേരി ബാലകൃഷ്ണനാണോ? അതോ ടൊമിൻ ജെ. തച്ചങ്കരി തന്നെയോ?

Monday, April 26, 2010

അൽമായർക്കെതിരെ സഭയ്‌ക്കൊപ്പം നിൽക്കുന്ന മാധ്യമ സിൻഡിക്കേറ്റ്

സി.പി.എം സിൻഡിക്കേറ്റ് പത്രമായി കണ്ടെത്തിയിട്ടുള്ള മലയാള മനോരമ, മാതൃഭൂമി എന്നിവയുടെയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെയും താല്പര്യങ്ങൾ ഒന്നിക്കുന്നു. ഇടഞ്ഞു നിൽക്കുന്ന വിശ്വാസികൾക്കെതിരെ സഭാ അധികാരികളുടെ ഭാഗത്താണ് മൂന്ന് ചങ്ങല പത്രങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നത്.

അഞ്ചു നൂറ്റാണ്ടിലധികം നീളുന്ന പാരമ്പര്യം അവകാശപ്പെടുന്ന പള്ളിയാണ് കൊല്ലം ജില്ലയിലെ പുല്ലിച്ചിറയിലുള്ള ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ചർച്ച്. നിർമ്മിച്ചത് 1572ൽ. 1627ൽ റോമൻ കത്തോലിക്കാ സഭയുടെ അംഗീകാരം ലഭിചു. ഏകദേശം 900 കുടുംബങ്ങളിൽ‌പെട്ട 3,500ലധികം അംഗങ്ങളാണ് ഇടവകയിലുള്ളത്. 2005ൽ ഇടവക വികാരിയായി ചുമതലയേറ്റ റവ. ലാസർ വലിയ പണച്ചെലവുള്ള ചില നിർമ്മാണ പദ്ധതികൾ മുന്നോട്ടു വെച്ചപ്പോൾ സഭാംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. അവർ കൊല്ലം ബിഷപ്പ് റൈറ്റ് റവ. സ്റ്റാൻലി റോമന് പരാതി നൽകി. അദ്ദേഹം അത് അവഗണിച്ചു. തുടർന്ന് അമ്പതോളം ഇടവകാംഗങ്ങൾ യോഗം ചേർന്ന് പുല്ലിച്ചിറ ഇടവക സംരക്ഷണ സമിതി എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പാതിരിയെ പിന്തുണയ്ക്കുന്ന ഏതാനും പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഡിസ്ട്രിക്റ്റ് രജിസ്ട്രാർ ഉത്തരവിട്ടു. ആ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സൊസൈറ്റി ഭാരവാഹികൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ എപ്പിസ്‌കോപ്പൽ വികാരി റവ. പോൾ മുല്ലശ്ശേരി കാനൻ ചട്ടങ്ങളനുസരിച്ച് ശിക്ഷാനടപടികൾ ഒഴിവാക്കണമെങ്കിൽ സൊസൈറ്റിയുടെ പ്രവർത്തനം നിർത്തിവെയ്ക്കുകയും വിവരം ബിഷപ്പിനെ അറിയിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജിക്കാർക്ക് നോട്ടീസ് നൽകി. സൊസൈറ്റി കഴിഞ്ഞ നവംബർ 18ന് ചിന്നക്കടയിൽ പ്രതിഷേധ പ്രകടനം നടത്തി. ഹർജിക്കാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി തീരദേശ മേഖലാ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പള്ളി അധികൃതർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടു.

ഇതിനിടെ എപ്പിസ്‌കോപ്പൽ വികാരി ഒന്നും രണ്ടും ഹർജിക്കാരായ സെലസ്റ്റിൻ ദിസ്മസ്, എസ്. അഗസ്റ്റിൻ എന്നിവർക്കും സൊസൈറ്റി സെക്രട്ടറിക്കും പള്ളിയിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടും മറ്റ് ഹർജിക്കാരെയും ദാസൻ ലാസർ എന്നയാളെയും ശാസിച്ചുകൊണ്ടും നോട്ടീസ് നൽകി. ഈ നടപടി സദുദ്ദേശപരമല്ലെന്നും കാനൺ ചട്ടങ്ങൾക്കും ക്രിസ്തുമതത്തിന്റെ അന്ത:സത്തക്കും നിരക്കുന്നതല്ലെന്നും ബിഷപ്പ് അധികാരപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇത്തരത്തിലുള്ള ശിക്ഷാനടപടിയെടുക്കാൻ എപ്പിസ്‌കോപ്പൽ വികാരിക്ക് അധികാരമില്ലെന്നും കാണിച്ച് ഹർജിക്കാർ കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ബിഷപ്പ് സ്റ്റാൻലി റോമൻ, എപ്പിസ്‌കോപ്പൽ വികാരി പോൾ ആന്റണി മുല്ലശ്ശേരി, ഇടവക വികാരി ലാസർ എന്നിവരായിരുന്നു എതിർകക്ഷികൾ.

ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷം രണ്ടാം എതിർകക്ഷിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിൽ നിന്ന് മൂവരെയും താൽക്കാലികമായി വിലക്കിക്കൊണ്ട് പ്രിൻസിപ്പൽ മുൻസിഫ് കെ. കമനീഷ് മാർച്ച് 29ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സൊസൈറ്റി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂദാശ നിഷേധികാനുള്ള സഭാധികൃതരുടെ നീക്കം അങ്ങനെ തടയപ്പെട്ടു. മലയാള മനൊരമയും മാതൃഭൂമിയും ദേശാഭിമാനിയും ഇത് സംബന്ധിച്ച വാർത്ത തമസ്കരിച്ചു.

കോടതി ഉത്തരവിന്റെ പകർപ്പുമായി പത്രപ്രതിനിധികളെ സമീപിച്ച അഡ്വ. ബോറിസ് പോൾ തന്റെ അനുഭവം വിവരിക്കുന്നു:

മലയാള മനോരമയുടെ കൊല്ലം യൂണിറ്റ് മേധാവി വാർത്ത പ്രസിദ്ധീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കടലാസുകൾ അപ്പോൽ തന്നെ മടക്കി നൽകി.

മാതൃഭൂമിയും ദേശാഭിമാനിയും വാർത്താക്കുറിപ്പും വിധിപ്പകർപ്പും വാങ്ങി. പക്ഷെ വാർത്ത പ്രസിദ്ധീകരിച്ചില്ല.

കേരള കൌമുദി, ജനയുഗം എന്നീ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചു.

അഡ്വ. ബോറിസ് പോൾ പറയുന്നു: “സുപ്രധാനമായ ഒരു കോടതി ഉത്തരവ് സംബന്ധിച്ച വാർത്ത പ്രധാന മാധ്യമങ്ങളിൽ തമസ്കരിക്കാൻ കൊല്ലം ബിഷപ്പിന്റെ ദു:സ്വാധീനത്തിന് സാധിച്ചു!“

മനോരമയുടെ കൊല്ലം യൂണിറ്റിൽ തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പത്രത്തിന്റെ ചീഫ് എഡിറ്റർക്ക് കത്തയച്ചു. കോടതി ഉത്തരവിന്റെ കോപ്പി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ഒരു പ്രതികരണവുമുണ്ടായില്ല.

വാർത്താക്കുറിപ്പ് കൈപ്പറ്റിയ ദേശാഭിമാനി റിപ്പോർട്ടറുമായി അടുത്ത ദിവസം അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത് പ്രസിദ്ധീകരിക്കാനാവില്ലെന്ന് പറഞ്ഞു.

നേരത്തെ ഇടവക സംരക്ഷണ സമിതി ചിന്നക്കടയിൽ നടത്തിയ പ്രകടനം സംബന്ധിച്ച വാർത്തയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഡ്വ. ബോറിസ് പോൾ സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് പരാതി അയച്ചിരുന്നു. പാർട്ടിയുടെ വെബ്‌സൈറ്റിലുള്ള ഇ-മെയിൽ അഡ്രസുകളിലും പരാതി അയച്ചു. അവയ്ക്കും പ്രതികരണമുണ്ടായില്ല.