Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Thursday, February 4, 2010

മലയാളം നമ്മുടെ അഭിമാനം

സാഹിത്യ അക്കാദമിയും മറ്റ് സാംസ്കാരിക സംഘടനകളും ചേർന്ന് സംഘടിപ്പിച്ചിട്ടുള്ള സാംസ്കാരികയാത്ര ഇന്ന് തലസ്ഥാന നഗരത്തിൽ പ്രവേശിച്ചു. “മലയാളം നമ്മുടെ അഭിമാനം” എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ സംരഭത്തിന്റെ പ്രധാന ലക്ഷ്യം.

യാത്രയുടെ ഭാഗമായി ഇന്നലെ കഴക്കൂട്ടത്ത് നടന്ന പരിപാടി ഉത്ഘാടനം ചെയ്ത കവി ഏഴാച്ചേരി രാമചന്ദ്രൻ പ്രൌഡോജ്ജ്വലമായ പ്രഭാഷണത്തിൽ തമിഴ് ക്ലാസിക്കുകളായ ചിലപ്പതികാരത്തിന്റെയും മണിമേഖലയുടെയും കർത്താക്കളുടെ കേരളബന്ധം പരാമർശിച്ചുകൊണ്ട് മലയാളത്തിന്റെ പൈതൃകം അവരുടെ കാലത്ത് തുടങ്ങുന്നതാണെന്ന് സമർത്ഥിച്ചു.

തമിഴിനെയും കന്നടയെയും തെലുങ്കിനെയും ക്ലാസിക്കൽ ഭാഷകളായി പ്രഖ്യാപിച്ച ഇന്ത്യാ ഗവണ്മെന്റ് മലയാളത്തിന് ആ പദവി നൽകാത്തതിലുള്ള അമർഷം അദ്ദേഹം ശക്തമായ ഭാഷയിൽ പ്രകടിപ്പിച്ചു. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിരാശ പങ്കു വെയ്ക്കാൻ എനിക്ക് പ്രയാസമില്ല. എന്നാൽ ഉത്തരേന്ത്യാക്കാർക്ക് മലയാളികളോട് എന്തൊ വിരോധമുള്ളതുകൊണ്ട് നമ്മുടെ ഭാഷ തഴയപ്പെടുകയാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ല.

ഇന്ത്യാ ഗവണ്മെന്റ് 2004 ആണ് ചില ഭാഷകൾക്ക് ക്ലാസിക്കൽ പദവി നൽകാൻ തീരുമാനിച്ചത്. തമിഴിനാണ് അക്കൊല്ലം തന്നെ ആ പദവി നൽകി. അടുത്ത കൊല്ലം സംസ്കൃതത്തിനും 2008ൽ കന്നടയ്ക്കും തെലുങ്കിനും അത് നൽകപ്പെട്ടു. ഉത്തനേന്ത്യാക്കാർക്ക് മറ്റ് തെക്കേ ഇന്ത്യാക്കാരോടില്ലാത്ത വിദ്വേഷം മലയാളികളോടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഒരു ഉത്തരേന്ത്യൻ ഭാഷയ്ക്കും ഇതുവരെ ക്ലാസിക്കൽ പദവി നൽകിയിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

രാജ്യ സഭയിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ മന്ത്രി അംബികാ സോണി ക്ലാസിക്കൽ പദവി നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. അവ ഇപ്രകാരമാണ്: ഭാഷയ്ക്ക് 1,500—2,000 കൊല്ലത്തെ പഴക്കമുണ്ടാകണം. പല തലമുറകൾ വിലപ്പെട്ട പൈതൃകമായി കരുതുന്ന പ്രാചീന കൃതികളുണ്ടാകണം. സാഹിത്യപരമായ പാരമ്പര്യം മൌലികമായിരിക്കണം, മറ്റ് ഭാഷകളിൽ നിന്ന് കടം കൊണ്ടതാകരുത്.

മലയാളം ഇന്ന് നേരിടുന്ന പ്രശ്നം അതിന് ക്ലാസിക്കൽ ഭാഷയെന്ന പദവി ഇല്ലെന്നതല്ല, അത് മലയാളി ജീവിതത്തിൽനിന്ന് അകന്നുകൊണ്ടിരിക്കുന്നെന്നതാണ്. മലയാളത്തിൽ പഠിച്ചാൽ മക്കൾക്ക് ഗതിയുണ്ടാവില്ലെന്ന ചിന്തമൂലമാണ് മാതാപിതാക്കൾ വലിയ ത്യാഗം സഹിച്ചും അവരെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയക്കുന്നത്. മലയാള ചാനലുകളിലെ പരിപാടികളുടെ പേരുകൾ ശ്രദ്ധിക്കുക. പലതും ഇംഗ്ലീഷിലാണ്. ‘റീയാലിറ്റി ഷോ’യിലെ ജഡ്ജിമാർക്ക് ഇംഗ്ലീഷിന്റെ സഹായം കൂടാതെ പാട്ട് നന്നായെന്നൊ ഇല്ലെന്നൊ പറയാൻ കഴിയുന്നില്ല.

ഏറ്റവും വലിയ പ്രശ്നം അറിവ് തേടുന്നതിന് മലയാളം അപര്യാപ്തമാണെന്നതാണ്. ഏത് വിഷയത്തിലുള്ള ഏറ്റവും പുതിയ അറിവും ഇന്ന് കമ്പ്യൂട്ടറിൽ ലഭ്യമാണ്. അത് ഇംഗ്ലീഷിലായിരിക്കുമെന്ന് മാത്രം. യൂറോപ്യനും ജപ്പാൻ‌കാരനും ചൈനാക്കാരനും കൊറിയാക്കാരനുമൊന്നും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. കാരണം ഇംഗ്ലീഷിലുള്ള വിവരം അവരുടെ ഭാഷകളിലേക്ക് ഉടനടി പരിഭാഷപ്പെടുത്താനുള്ള സംവിധാനം കമ്പ്യൂട്ടറിൽതന്നെയുണ്ട്. എന്നാൽ ഏതെങ്കിലും ഇന്ത്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനുള്ള സൌകര്യമില്ല. മലയാളം നിലനിൽക്കണമെങ്കിൽ അതിലൂടെ അറിവ് നേടാനും ഉപജീവനം നടത്താനും കഴിയണം.

Tuesday, August 4, 2009

മലയാളം കോഴ്സിന് ശാപമോക്ഷം

ഒരു നല്ല വാര്‍ത്ത. കുട്ടികളില്ലാത്തതുകൊണ്ട് നിര്‍ത്തേണ്ടിവരുമെന്ന് കരുതിയ ചെന്നൈ പ്രസിഡന്‍സി കോളെജിലെ ബി.എ. മലയാളം കോഴ്സിന് ശാപമോക്ഷം. രണ്ട് വിദ്യാര്‍ത്ഥികളെ കിട്ടിയതുകൊണ്ട് കോഴ്സ് തുടര്‍ന്നും നിലനില്‍ക്കും.

മാതൃഭൂമിയുടെ ചെന്നൈ പതിപ്പിലാണ് ഈ നല്ല വാര്‍ത്ത കണ്ടത്. ചെന്നൈയിലെ കേരള വിദ്യാലയത്തില്‍ നിന്ന് സപ്ലിമെന്ററി പരീക്ഷ എഴുതി ജയിച്ച ഒരു വിദ്യാര്‍ത്ഥിയെ കോളെജിലെ ഒരധ്യാപകന്‍ കയ്യോടെ പിടികൂടുകയായിരുന്നെന്ന് പത്രം പറയുന്നു. പ്ലസ് ടുവിന് മലയാളം രണ്ടാം ഭാഷയായി എടുത്ത് പഠിച്ചതുകൊണ്ട് ചെന്നൈയിലെ മറ്റ് കോളെജുകളില്‍ പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവിച്ച നാഗര്‍കോവില്‍ സ്വദേശിയെ മലയാളം വകുപ്പ് അദ്ധ്യക്ഷ രാധാമണിയമ്മ കത്തയച്ചു വിളിച്ചുവരുത്തി പ്രവേശനം നല്‍കുകയായിരുന്നു.

മലയാളം പഠിച്ചാല്‍ ജോലി കിട്ടില്ലെന്ന ധാരണ ശരിയല്ലെന്ന് രാധാമണിയമ്മ പറയുന്നു. “ഇവിടെ പഠിച്ചവരില്‍ ഭൂരിഭാഗവും ഇന്ന് കേരളത്തിലെ കോളെജുകളിലും സ്കൂളുകളിലും അധ്യാപകരാണ്. മിക്കവാറും പേരും ഇപ്പോള്‍ നല്ല സ്ഥിതിയിലുമാണ്. ഇപ്പോഴാണെങ്കില്‍ കാള്‍ സെന്ററിലും മറ്റും മലയാളം പഠിച്ചവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഏറെയുണ്ട്.“

ഇപ്പോള്‍ സ്വയംഭരണ കോളെജായ പ്രസിഡന്‍സി കോളെജില്‍ 1981ലാണ് മലയാളം ബി.എ. കോഴ്സ് തുടങ്ങിയത്.

Saturday, May 9, 2009

സർവകലാശാലയിൽ മലയാളം പഠിപ്പിച്ച അമേരിക്കക്കാരൻ

അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലെ ആസ്റ്റിനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിൽ നിരവധി വർഷങ്ങൾക്കുമുമ്പ് മലയാളം പഠിപ്പിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യപ്പെട്ടു. അവിടെ ഏറെക്കാലം പ്രവർത്തിച്ചിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സർവകലാശാല മലയാളം പഠിപ്പിക്കാൻ ഏർപ്പാടുകൾ ചെയ്തത്.

ആ സർവകലാശാലയിൽ 2004 വരെ മലയാളം പഠിപ്പിച്ചിരുന്ന ഡൊ. റോട് മോഗു (പടം കാണുക)മായുള്ള ഒരു അഭിമുഖ സംഭാഷണം ഏഷ്യാനെറ്റ് അതിന്റെ പ്രതിവാര അമേരിക്കൻ റൌൺഡ്-അപ്പിൽ ഏപ്രിൽ 21ന് സമ്പ്രേഷണം ചെയ്തിരുന്നു. ആ റിപ്പോർട്ട് യു-ട്യൂബിൽ ലഭ്യമാണ്.

Wednesday, November 7, 2007

കേരള റീയാലിറ്റി

നമ്മുടെ ചാനലുകളില്‍ നിറഞ്ഞു നില്ക്കുന്ന റീയാലിറ്റി ഷോകളില്‍ മലയാളത്തെക്കാലേറെ തമിഴാണെന്ന ഭൂമിപുത്രിയുടെ നിരീകഷണത്തോട് യോജിക്കുന്നു. നവംബര്‍ മു‌ന്നിനു കേരള സര്‍വകലാശാല സംഘടിപ്പിച്ച ഒരു മാധ്യമ സെമിനാറില്‍ പങ്കെടുത്തപ്പോള്‍ ഇക്കാര്യം ഞാന്‍ പറയുകയുണ്ടായി. ഇന്നു നാം സംസാരിക്കുന്നത് കൃത്രിമ ഭാഷയാണെന്ന് അടുരിന്‍റെ സിനിമയക്കുറിച്ചുള്ളകുറിപ്പില്‍ ഞാന്‍ എഴുതിയിരുന്നല്ലോ. അച്ചടി മാദ്ധ്യമങ്ങളില്‍ നിന്ന് നാം പഠിച്ച ഭാഷയാണിത്. മലയാളി കഴിഞ്ഞ മു‌ന്നോ നാലോ പതിറ്റാണ്ടു കാലത്ത് പത്രഭാഷ സംസാരിക്കാന്‍ പഠിച്ചു. അടുത്ത തലമുറ സംസാരിക്കുന്നത് ടെലിവിഷന്‍ പഠിപ്പിക്കുന്ന ഭാഷയാവാം. (അതോ ബ്ലോഗ് ഭാഷയാകുമോ?) ഭാഷ മാറ്റം കു‌ടാതെ നിലനിക്കണ‌മെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ മാറ്റം നല്ലതിനാണെന്ന് ഉറപ്പു വരുത്തണം. കുറഞ്ഞ പക്ഷം ദോഷം ചെയ്യുന്നില്ലെന്നെന്കിലും.

Thursday, November 1, 2007

മലയാളത്തിന്‍റെ ഭാവി

മലയാളവും മലയാളിയും ഇല്ലാത്ത ഒരു കാലമുണായിരുന്നു. ഇന്നത്തെ കേരളം തമിഴകത്തിന്തെ ഭാഗമായിരുന്ന കാലം. ഒരു ഘട്ടത്തി‍ല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ പുറത്തുനിന്ന് വന്നവരുമായുള്ള ബന്ധങ്ങളുടെ ഫലമായി തമിഴകത്തിലെ മറ്റു ജനങ്ങളില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ വികസിക്കാന്‍ തുട‌ങ്ങി. മലയാളഭാഷ രൂപപ്പെട്ടു, മലയാളികളുണ്ടായി. ഇന്ന് മലയാളത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്കയ്ക്ക് വകയുണ്ട്.

ഉപജീവനത്തിനായി കേരള‌ത്തിനുപുറത്ത് കഴിയുന്നവരുടെ കുട്ടികള്‍ക്ക് പലപ്പോഴും മലയാളം പഠിക്കാനുള്ള അവസരം ലഭിക്കുന്നില്ല. ഏതാനും കൊല്ലം മുമ്പുവരെ തൊഴില്‍ തേടി നാടുവിടുന്നവര്‍ക്ക് ഭാഷയുമായുള്ള ബന്ധം
നിലനിര്‍ത്താന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നു. മലയാള ടെലിവിഷന്‍ ചാനലുകളുടെ വരവും പത്രങ്ങള് പുറത്ത് എഡിഷനുകള്‍ തുടങ്ങുകയും ചെയ്തതോടെ ഭാഷയുമായുള്ള ബന്ധം വലിയ പ്രയാസം കൂടാതെ നിലനിര്‍ത്താനുള്ള അവസരമുണ്ട്. പക്ഷെ ഭാഷയിലുള്ള താല്പ‌‌ര്യം കുറഞ്ഞിരിക്കുന്നു. ചെന്നൈയിലെ ആശാന്‍ സ്കൂള്‍
സ്ഥാപിച്ചത് ആ നഗരത്തിലെ മലയാളിക്കുട്ടികള്‍ക്ക് സ്വന്തം ഭാഷ പഠിക്കാനുള്ള സൌകര്യമൊരുക്കാനാണു. ഇപ്പോള്‍
അവിടെയെത്തുന്ന ബഹുഭൂരിപക്ഷം കുട്ടികളും മറേറതെങ്കിലും ഭാഷ രണ്ടാം ഭാഷയായി തെരഞ്ഞെടുക്കുന്നു. കേരളത്തില്‍ തന്നെയും കൂടുതല്‍കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് അദ്ധ്യയനഭാഷയായി സ്വീകരിക്കുകയും മലയാളത്തെ അവഗണിക്കുകയും ചെയ്യുന്നു.

ഭാഷയെ രക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു. നാം അത് ഉപയോഗിച്ചുകൊണ്ടിരിക്കണം. ഭാഷയിലൂടെ അറിവ് സമ്പാദിക്കാനും ഉപജീവനം നടത്താനും കഴിഞ്ഞാലെ കുട്ടികള്‍ അത് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യൂ.