ഇന്ത്യയുടെ ആദ്യ അറ്റോര്‍ണി ജനറലായിരുന്ന എം.സി.സെതല്‍വാദ് പ്രഗത്ഭനായ അഭിഭാഷകനഅയിരുന്നു. ജഡ്ജിയാകാന്‍ താല്പര്യമുണ്ടായിരുന്നെങ്കില്‍ സുപ്രീം കോടതി ജഡ്ജിയൊ ഇന്ത്യയുടെ ചീഫ് ജസ്റ്റിസൊ ആകാമായിരുന്നു. പക്ഷെ
അദ്ദേഹത്തിന് വക്കീലായി തുടരാനായിരുന്നും ആഗ്രഹം
പത്രമുതലാളിമാര്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ആക്ടിനെ ചോദ്യം ചെയ്തപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ നീതീകരിക്കേണ്ട ചുമതല കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവെന്ന നിലയില്‍ അദ്ദേഹത്തിലാണ് നിക്ഷിപ്തമായത്. നിരവധി ദിവസമെടുത്താണ് സെതല്‍വാദ് തന്റെ വാദമുഖങ്ങള്‍ നിരത്തിയത്. നിയമം നിലനില്‍ക്കണമെന്നത് പത്രപ്രവര്‍ത്തക സമൂഹത്തിന്റെ ആവശ്യമായിരുന്നു. ഈ നിയമം പാസാക്കിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സും (ഐ.എഫ്.ഡബ്ലിയു.ജെ) കേസില്‍ കക്ഷിചേര്‍ന്നിരുന്നു. കല്‍ക്കത്താ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്
എന്‍.സി.ചാറ്റര്‍ജി ആയിരുന്നു ഐ.എഫ്.ഡബ്ലിയു.ജെ.യുടെ അഭിഭാഷകന്‍.
സെതല്‍വാദ് വാദിച്ചിരുന്ന സമയത്ത് ഐ.എഫ്.ഡബ്ലിയു.ജെ. സെക്രട്ടറി ജനറലായിരുന്ന എം.കെ. രാമമൂര്‍ത്തിയും മദ്രാസ് യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍. നരസിംഹനും എന്നും രാത്രി ഒമ്പത് മണിക്ക് സെതല്‍വാദിന്റെ വീട്ടിലെത്തും. അദ്ദേഹം അടുത്ത ദിവസം കോടതിയില്‍ ഉന്നയിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് അവരുമായി
ചര്‍ച്ച ചെയ്യും. അവിടെ നിന്ന് അവര്‍ ചാറ്റര്‍ജിയുടെ വീട്ടില്‍ പോയി അദ്ദേഹത്തെ വിവരം ധരിപ്പിക്കും. സര്‍ക്കാരിന്റെയും ഫെഡറേഷന്റെയും വാദങ്ങള്‍ തമ്മില്‍ പൊരുത്തക്കേട് ഒഴിവാക്കാനായിരുന്നു ഈ ചര്‍ച്ചകള്‍.
വാദം നടക്കുന്ന സമയത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഒരു സ്കോളര്‍ഷിപ്പ് ഇന്റര്വ്യൂവിനായി ഞാന്‍ ഡല്‍ഹിയിലെത്തി. അങ്ങനെ രാമമൂര്‍ത്തിയോടും നരസിംഹനോടുമൊപ്പം രാത്രിചര്‍ച്ചകളില്‍ പങ്കെടുക്കാനും കോടതിയില്‍ പോയി സെതല്‍വാദിന്റെ വാദം കേള്‍ക്കാനുമുള്ള അവസരം ലഭിച്ചു.
ഒരു ദിവസം സെതല്‍വാദ് മുങ്കൂട്ടി നിശ്ചയിച്ചിരുന്ന വാദങ്ങള്‍
അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍, ബെഞ്ചിലെ അംഗമായ ജ്. ജീവന്‍ ലാല്‍
കപൂര്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു: "കച്ഛ് മിത്രയെക്കുറിച്ച് എന്ത്
പറയാനുണ്ട്?"
ഗുജറാത്തിലെ ഭുജ് നഗരത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രമാണ്‍്
കച്ഛ് മിത്ര. അന്ന് അതൊരു ചെറിയ പത്രമായിരുന്നു. അതിന്റെ ഉടമയായ
ട്രസ്റ്റിന്റെ കീഴില്‍ ബോംബേയിലും അഹമ്മദാബാദിലും നിന്നിറങ്ങുന്ന വലിയ
പത്രങ്ങളുണ്ട്. വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ആക്ടിലെ നിബന്ധന പ്രകാരം
സര്‍ക്കാര്‍ നിയോഗിച്ച വേജ് ബോര്‍ഡ് ശിപാര്‍ശ ചെയ്ത ശമ്പള സ്കെയില്‍
കൊച്ചു പത്രങ്ങളുടെ നിലനില്പ്പ് അപകടത്തിലാക്കുമെന്ന് വാദിക്കാനായാണ്
കച്ഛ് മിത്രയുടെ പേരില്‍ ട്രസ്റ്റ് ഹര്‍ജി കൊടുത്തത്.
താന്‍ വാദിച്ചുകൊണ്‍റ്റിരിക്കുന്ന വിഷയത്തില്‍ നിന്ന് മറ്റൊരു
വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ ജഡ്ജി ശ്രമിച്ചത് സെതല്‍വാദിന്
തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ജ. കപൂറിനു നല്‍കിയ മറുപടി അത്
വ്യക്തമാക്കി. ഒരു കൈ ഉയര്‍ത്തി വീശിക്കൊണ്ട് അദ്ദേഹം പറഞ്ഞു: "ആ
പീറപത്രമോ, മൈ ലോര്‍ഡ്, അതിലേക്ക് ഞാന്‍ പിന്നെ വന്നോള്ളാം."
ഇത്തരത്തിലുള്ള മറുപടി സെതല്‍വാദിന്റെ മൂപ്പും തലയെടുപ്പുന്മില്ലാത്ത ഒരു
അഭിഭാഷകനില്‍ നിന്നാണ് വന്നിരുന്നതെങ്കില്‍ ജഡ്ജി ഒരുപക്ഷെ നിശ്ശബ്ദത
പാലിക്കുമായിരുന്നില്ല.
അന്ന് രാത്രി സെതല്‍വാദിന്റെ വീട്ടില്‍ പോയപ്പോള്‍ ഈ അഭിപ്രായം ഞാന്‍
പ്രകടിപ്പിച്ചു. അദ്ദേഹം അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്: "These
children, they must have their fun." (പിള്ളേര്‍ക്ക് തമാശ വേണം.) തന്റെ
വാദത്തിന്റെ അടുക്കും ചിട്ടയും തെറ്റിക്കാന്‍ അനുവദിക്കില്ലെന്ന
കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്താറുണ്ടെന്നും സെതല്‍വാദ് പറഞ്ഞു. അതിനെ
ഒരു നല്ല പാഠമായി ഞാന്‍ കണ്ടു.