Monday, November 3, 2008

പത്രത്തിലൂടെ പ്രചരിക്കുന്ന സംസ്കാരം

പത്രത്തിലൂടെ സംസ്കാരം പ്രചരിപ്പിക്കുന്നെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മാത്രുഭൂമിയുടെ പരസ്യം കണ്ടപ്പോള്‍ ഏതോ പരസ്യനിര്‍മ്മാതാവിന്റെ ഭാവനയില്‍ പൊട്ടിവിടര്‍ന്ന ഒരു മുദ്രാവാക്യമായെ ഞാന്‍ അതിനെ കണ്ടുള്ളു. മതങ്ങളും ഭാഷകളും, എന്തിനു, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും, സംസ്കാരത്തിന്റെ പ്രചാരകരുടെ വേഷം കെട്ടാറുണ്ടല്ലൊ. പക്ഷെ ഒരു മതത്തില്‍ വിശ്വസിക്കുന്നവരിലും ഒരു ഭാഷ സംസാരിക്കുന്നവരിലും ഒരു രാഷ്ട്രീയകക്ഷിയില്‍ അംഗത്വമുള്ളവരിലും സാംസ്കാരികമായി വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്നവരുണ്ടെന്ന് മനസ്സിലാക്കാന്‍ ചുറ്റും ഓടിച്ചൊന്ന് നോക്കിയാല്‍ മതി. മതത്തിലൂടെയും ഭാഷയിലൂടെയും പ്രത്യയശാസ്ത്രതിലൂടെയും സാംസ്കാരത്തിന്റെ അംശങ്ങള്‍ കൈമാറപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനു അവയുടെ വക്താക്കള്‍ കല്പിക്കുന്ന പ്രാധാന്യമുണ്ടോയെന്ന് സംശയിക്കണം.

മാത്രുഭൂമിയുടെ പരസ്യം കണ്ടപ്പോള്‍ എനിക്ക് അത് വിശ്വസനീയമായി തോന്നിയില്ല. മതങ്ങളെയും ഭാഷകളെയും രാഷ്ട്രീയപ്രസ്ഥാനത്തെങ്ങളെയും പോലെ സംസ്കാരത്തിന്റെ പ്രചാരകരെന്ന് അവകാശപ്പെടാന്നുള്ള അര്‍ഹത പത്രങ്ങള്‍ക്കില്ലെന്നാണ് ഞാന്‍ കരുതിയത്. ഇപ്പോള്‍ ആ അഭിപ്രായം ഭേദഗതി ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. എന്നാല്‍ അതിന് എന്നെ പ്രേരിപ്പിച്ചത് മാത്രുഭൂമിയല്ല, മലയാള മനോരമയാണ്. കൃത്യമായി പറഞ്ഞാല്‍, മലയാള മനോരമ നവമ്പര്‍ 2നു പ്രസിദ്ധീകരിച്ച വരാപ്പുഴയില്‍നിന്നുള്ള നാട്ടുവിശേഷം: മലയാളത്തിന്റെ നിത്യകാമുകി. സെറ്റ് മുണ്ടുടുത്ത്, കൂനമ്മാവിലെ വീട്ടിലിരുന്ന് നിറഞ്ഞ ചിരിയുമായി യഥാര്‍ഥ ഈന്ണവും ചന്തവുമുള്ള മലയാളം സംസാരിക്കുന്ന തക്കാക്കോ എന്ന ജപ്പാന്‍‌കാരിയെക്കുറിച്ചാണ് ലേഖനം. കൂനമ്മാവ് മുല്ലൂര്‍ തോമസിന്റെ ഭാര്യയാണ് തക്കാക്കോ.

ലേഖകന്‍ എഴുതുന്നു:

ജപ്പാനിലെ ഒരു ബസ് ടെര്‍മിനലില്‍ 1960ലാണ് തക്കാ‍ാക്കോ തന്റെ ജീവിതപങ്കാളിയെ കണ്ടുമുട്ടിയത്. പ്രണയം പൂത്തുനിന്ന കാലത്താണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തകഴി ശിവശങ്കരപിള്ളയുടെ ‘കയര്‍‘ തോമസ് തക്കാക്കോയ്ക്ക് നല്‍കിയത്. കയറിന്റെ പരിഭാഷ വായിച്ചപ്പോള്‍ നാമ്പിട്ട മോഹമാണ് തക്കാ‍ാക്കോയെ തികഞ്ഞ മലയാളിയാക്കിയത്. കേരളത്തിലെത്തിയ തക്കാക്കോ കൂനമ്മാവ് സെന്റ് ജോസഫ് കോണ്‍‌വെന്റിലെ സിസ്റ്റര്‍ ഹിലാരിയയുടെ ശിക്ഷണത്തില്‍ മലയാളപഠനം തുടങ്ങി. മൂന്നു വര്‍ഷം കൊണ്ട് സംസാരിക്കാനും വായിക്കാനും എഴുതാനും പഠിച്ച് തക്കാക്കോ ഗുരുവിനെ ഞെട്ടിച്ചു.

അന്നു മുതല്‍ മലയാള മനോരമയുടെ പതിവു വായനക്കാരിയാണു താനെന്നു തക്കാക്കോ പറയുന്നു. തകഴിയുടെ അനുമതിയോടെ കയര്‍ ജപ്പാനീസ് ഭാഷയിലെക്കു തക്കാക്കോ മൊഴിമാറ്റുകയും ചെയ്തു...


വാര്‍ത്ത്കള്‍ക്ക് കൊഴുപ്പേകാന്‍ വസ്തുതകള്‍ മാറ്റിമറിക്കുന്ന ആധുനിക പത്രസംസ്കാരമാണ് മേല്‍കൊടുത്തിട്ടുള്ള ഉദ്ധരണിയില്‍ പ്രതിഫലിക്കുന്നത്. തക്കാക്കോ കയര്‍ സ്വന്തം ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയെന്നത് ശരിയാവാം. പക്ഷെ തോമസ് 1960ല്‍ കാമുകിക്ക് കയറിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ വായിക്കാന്‍ കൊടുത്തെന്ന പ്രസ്താവം ശുദ്ധ അസംബന്ധമാണ്. കാരണം 1960ല്‍ കയറിന് ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നില്ല. എങ്ങനെ ഉണ്ടാകാനാണ്? കയര്‍ അന്ന് മലയാളത്തില്‍തന്നെ ലഭ്യമായിരുന്നില്ല. തകഴി അത് എഴുതിക്കഴിഞ്ഞിരുന്നില്ല.

വാര്‍ത്തയിലെ സത്യത്തിന്റെ അംശം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ എത്തിച്ചേരാവുന്ന നിഗമനം തോമസ് തക്കാക്കോക്ക് നല്‍കിയത് തകഴിയുടെ ചെമ്മീന്‍ ആണെന്നാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ യൂനെസ്കോയുടെ ആഭിമുഖ്യത്തില്‍ 1960കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഒരുപക്ഷെ തക്കാക്കോ ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തതും അതാവണം. താന്‍ വായിച്ചതും പരിഭാഷപ്പെടുത്തിയതും ഏത് കൃതിയാണെന്ന കാര്യത്തില്‍ തക്കാക്കോക്ക് തെറ്റുപറ്റിയെന്ന് കരുതാന്‍ ന്യായമില്ല. ചെമ്മീനെ കയറാക്കിയത് മനോരമ ലേഖകന്റെ ചെപ്പടി വിദ്യയാകണം. ചെമ്മീനേക്കാള്‍ എത്രയോ കൂടുതല്‍ വലിപ്പമുണ്ടല്ലൊ കയറിന്.

മനോരമ പ്രചരിപ്പിക്കുന്ന ഈ പത്രസംസ്കാരത്തെക്കുറിച്ച് ഞാന്‍ ആദ്യം ബോധവാനായത് രണ്ട് പതിറ്റാണ്ട് മുന്‍പ് മൊയ്തു എന്ന ഒരു പഴയ പട്ടാളക്കാരണെക്കുറിച്ച് അത് പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ചപ്പോഴാണ്. അതില്‍ അവതരിപ്പിച്ച, രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച മലപ്പുറം സ്വദേശി മൊയ്തുവിന്റെ കദനകഥ ഏതാണ്ട് ഇങ്ങനെയായിരുന്നു (പൂര്‍ണ്ണമായും ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്ത വാക്കുകളില്‍ എഴുതുന്നതുകൊണ്ടാണ് ‘ഏതാണ്ട്’ എന്ന് പറയുന്നത്):

രാജ്ഞിയുടെ കിരീദം കാക്കാനാണ് മൊയ്തു പടക്കളത്തിലേക്ക് കുതിച്ചത്. ഡച്ച് യുദ്ധക്കളത്തില്‍ ഘോര്‍ഘോരം പൊരുതി, മുറിവേറ്റ് ബോധംകെട്ടുവീണു. ബോധം തെളിഞ്ഞപ്പോള്‍ ജപ്പാന്‍‌കാരുടെ തടവുകാരന്‍‍. യുദ്ധം കഴിഞ്ഞാണ് മോചിതനായത്. പിന്നീട് രണ്ടു കൊല്ലം വടക്കേ ഇന്ത്യയിലായിരുന്നു. അക്കാലത്ത് അലഹബാദില്‍ നെഹ്രുവിന്റെ ഡ്രൈവറായി പണിയെടുത്തു. അന്ന് മൊയ്തു ഇന്ദിരയെ കാറില്‍ സ്കൂളില്‍ കൊണ്ടുപോയിരുന്നു.

ഉപജീവനത്തിനായി പട്ടാളത്തില്‍ ചേര്‍ന്ന മൊയ്തുവിനെ രാജ്ഞിയുടെ കിരീടത്തിന്റെ കാവല്‍ക്കാരനാക്കിയത് ലേഖകന്റെ മനോധര്‍മമാവണം. രണ്ടാം മഹായുദ്ധകാലത്ത് ഇംഗ്ലണ്ടിലേയും ഇന്ത്യയിലേയും കിരീടം ധരിച്ചിരുന്നത് ജോര്‍ജ് ആറാമനാണ്. കഥ കൊഴുപ്പിക്കാന്‍ ലേഖകന്‍ എലിസബെത്ത് രാജ്ഞിയെ മുന്‍‌കാലപ്രാബല്യത്തോടെ രാജ്ഞിയാക്കി.

അദ്ദേഹത്തിന്റെ ഭാവനാവിലാസം അതുകൊണ്ട് തൃപ്തിപ്പെട്ടില്ല. അദ്ദേഹം മൊയ്തുവിനെ ഡച്ച് കോളനിയായിരുന്ന ഇന്തൊനേഷ്യയില്‍നിന്ന് ഹോളണ്ടിലേക്ക് സ്ഥലം മാറ്റി. (മറ്റൊരു ഡച്ച് പോര്‍ക്കളത്തിലും ജപ്പാന്‍‌കാര്‍ എത്തിയിരുന്നില്ല. ജപ്പാന്‍ തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ ഇന്തൊനേഷ്യ തിരിച്ചുപിടിക്കാന്‍ വേണ്ട സൈനികശക്തി ഡച്ചുകാര്‍ക്കില്ലാതിരുന്നതുകൊണ്ട് ബ്രിട്ടീഷുകാര്‍ ആ ദൌത്യം ഏറ്റെടുക്കുകയുണ്ടായി. അതിനവര്‍ ഇന്ത്യന്‍ പട്ടാളക്കാരെയാണ് ഉപയോഗിച്ചത്.)

യുദ്ധം അവസാനിച്ചത് 1945 ആഗസ്റ്റിലാണ്. തടവില്‍ന്നു നേരേ അലഹബാദില്‍ ചെന്ന് നെഹ്രുവിന്റെ ഡ്രൈവര്‍ ആയെന്ന് കരുതിയാല്‍ പോലും മൊയ്തുവിനു ഇന്ദിരയെ സ്കൂളില്‍കൊണ്ടുപോകാന്‍ ആവുമായിരുന്നില്ല. കാരണം ഇന്ദിര അപ്പൊഴേക്കും കല്യാണം കഴിച്ച് അമ്മയായി കഴിഞ്ഞിരുന്നു. പക്ഷെ അതൊന്നും ലേഖകന്റെ നിലയ്ക്കാത്ത ഭാവനാവിലാസത്തിനു പ്രശ്നമായില്ല. അദ്ദേഹം ഇന്ദിരയെ യൂണിഫാം അണിയിച്ച് മൊയ്തുവിന്റെ വണ്ടിയില്‍ കയറ്റി സ്കൂളിലേക്കയച്ചു.

3 comments:

Baiju Elikkattoor said...

'Malayala Manoram' is nothing but a tabloid!

Sajjad said...

മനോരമ ഒരു യഥാര്‍ത്ഥ പത്രത്തിന്റെ ധര്‍മമാണ്‍ നിര്‍വഹിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല, പക്ഷേ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നു അത്രമാത്രം

പപ്പൂസ് said...

ചന്ദ്രനില്‍ വച്ച് നീലിന് ചായ വച്ചു കൊടുത്തതും എവറസ്റ്റിനു മുകളില്‍ തളര്‍ന്നു പോയ ടെന്‍സിങിന്‍റെ കാലു തിരുമ്മിക്കൊടുത്തതും ഇതേ മൊയ്തുവാണെന്നു പറഞ്ഞാലേ പൂര്‍ണ്ണമാവൂ. :-)