Thursday, April 30, 2009

ജി. സുധാകരന്റെ മാതൃകാപുരുഷൻ

ഐ.എ.എസ്. ഉദ്യോഗസ്ഥന്മാർ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരെ മാതൃകയാക്കണമെന്ന് സഹകരണമന്ത്രി ജി. സുധാകരൻ പറഞ്ഞതായി വായിച്ചു. രാമചന്ദ്രൻ നായരുടെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ നടത്തിയ ഉത്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

രാമചന്ദ്രൻ നായരുടെ എന്ത് സ്വഭാവ വിശേഷത്തെ മുൻ‌നിർത്തിയാണ് സുധാകരൻ അദ്ദേഹത്തെ അനുകരണീയ മാതൃകയായി ഉയർത്തിക്കാട്ടിയെന്നത് ഇത് സംബന്ധിച്ച പത്ര റിപ്പോർട്ടിൽ കണ്ടില്ല.

രാമചന്ദ്രൻ നായരുടെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് എനിക്കറിവുള്ള കാര്യങ്ങൾ അദ്ദേഹത്തെ ഒരു നല്ല മാതൃകയായി കാണാൻ അനുവദിക്കുന്നവയല്ല. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിലും ചീഫ് സെക്രട്ടറിയെന്ന നിലയിലും അദ്ദേഹം അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് പദ്ധതിയുടെ മുഖ്യ പ്രൊമോട്ടർ ആയിരുന്നു. ആ പദ്ധതിയുടെ ഭാഗമായ പല പരിപാടികൾക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായിരുന്നു. അവരെ അറിയിക്കാതെയാണ് അദ്ദേഹം പദ്ധതിയുമായി മുന്നോട്ട് പോയത്.

വിജിൽ ഇൻഡ്യാ മൂവ്‌മെന്റ് എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റും, സെക്രട്ടറിയും അക്കാലത്ത് അതിൽ പ്രവർത്തിച്ചിരുന്ന ഞാനും ഒരു സംയുക്ത നിവേദനത്തിലൂടെ ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തെഴുതി. കേന്ദ്ര നിർദ്ദേശം അവഗണിച്ചുകൊണ്ട് സംസ്ഥാന വനം വകുപ്പ് റിസർവ് ഫോറസ്റ്റിനുള്ളിൽ റോഡ് വെട്ടി. പാർക്ക് ജീവനക്കാർക്ക് താമസിക്കാൻ വനത്തിൽ 50ൽ പരം കോൺക്രീറ്റ് കെട്ടിടങ്ങളും കെട്ടി. പക്ഷെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ സർക്കാർ ചെലവാകിയ പണം പാഴായി.

പദ്ധതി ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യവും പരാമർശമർ‌ഹിക്കുന്നു. കാട്ടിനകത്തെ നിർമ്മാണ പ്രവർത്തങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം കിട്ടില്ലെന്ന് ബോധ്യമായപ്പോൾ റിസർവ് വനത്തിനു പുറത്തുള്ള ഒരു എസ്റ്റേറ്റ് അക്വയർ ചെയ്ത് അവിടെ കെട്ടിടങ്ങൾ കെട്ടാൻ സർക്കാർ തീരുമാനിച്ചു. എസ്റ്റേറ്റ് ഉടമയായ കുടുംബം അക്വിസിഷൻ നടപടി കോടതിയിൽ ചോദ്യം ചെയ്തു. ആ കുടുംബത്തിലെ ഒരംഗം ഡൽഹിയിൽ പത്രപ്രവർത്തകനാണ്. അദ്ദേഹം പദ്ധതി നിയമവിരുദ്ധമാണെന്ന് കാട്ടി കേന്ദ്ര മന്ത്രി സംസ്ഥാന മന്ത്രിക്കെഴുതിയ കത്തിന്റെ കോപ്പി സംഘടിപ്പിച്ചു. അവരുടെ വക്കീൽ അത് കോടതിയുടെ മുന്നിൽ വെച്ചു. കത്ത് കണ്ട ജഡ്ജിമാർ പദ്ധതി നടപടികൾ സ്റ്റേ ചെയ്തു.

രാമചന്ദ്രൻ നായർ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് റിട്ടയർ ചെയ്തപ്പോൾ അഗസ്ത്യവനം പദ്ധതി സംബന്ധിച്ചവ ഉൾപ്പെടെ നിരവധി ഫയലുകൾ കൂടെ കൊണ്ടുപോയതായും അദ്ദേഹത്തിന്റെ പിൻ‌ഗാമിയായ സി. പി. നായർ അവ തിരികെ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയതായും വാർത്തയുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം ഏതാനും ഫയലുകൾ തിരികെ നൽകി.

8 comments:

dethan said...

സംസ്കൃത സര്‍വ്വകലാശാലയ്ക്കു വേണ്ടി സ്ഥലം അക്വയര്‍ ചെയ്തതില്‍ അഴിമതി നടത്തിയതുള്‍പ്പെടെ എത്രയോ നാറുന്ന കഥകളിലെ നായകനാണ് ശ്രീ രാമചന്ദ്രന്‍ നായര്‍.മുന്നോറോളം ഫയലുകള്‍ ഇദ്ദേഹം മുക്കിയെന്നും കത്തിച്ചു കളഞ്ഞു എന്നും ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ കേട്ടിരുന്നു.മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മ മരിച്ചപ്പോള്‍ അവരെ സ്തുതിച്ചുകൊണ്ട് 'കേരള കൗമുദി'യില്‍ എഴുതിയ ലേഖനം മാത്രം മതി ഇദ്ദേഹത്തിന്റെ നിലവാരം
മനസ്സിലാക്കാന്‍.ശ്രീ.ജി.സുധാകരന്‍,ഇത്തരം അഴിമതിക്കാരെയും അന്തസ്സില്ലത്തവരേയും സ്തുതിക്കുന്നതില്‍അത്ഭുതപ്പെടാനില്ല.മൂലധനത്തിന്റെ
യും മുതലാളിമാരുടെയും അഴിമതിക്കരുടെയും ആരാധകരായി മാറുന്ന പിണറായിഭക്തരുടെ പ്രതിനിധിയില്‍ നിന്നും മറ്റെന്താണു പ്രതീക്ഷിക്കാനാകുക?
-ദത്തന്‍

മായാവി.. said...

ജി.സുധാകരന്‍,ഇത്തരം അഴിമതിക്കാരെയും അന്തസ്സില്ലത്തവരേയും സ്തുതിക്കുന്നതില്‍അത്ഭുതപ്പെടാനില്ല.മൂലധനത്തിന്റെ
യും മുതലാളിമാരുടെയും അഴിമതിക്കരുടെയും ആരാധകരായി മാറുന്ന പിണറായിഭക്തരുടെ പ്രതിനിധിയില്‍ നിന്നും മറ്റെന്താണു പ്രതീക്ഷിക്കാനാകുക?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“രാമചന്ദ്രൻ നായരുടെ എന്ത് സ്വഭാവ വിശേഷത്തെ മുൻ‌നിർത്തിയാണ് സുധാകരൻ അദ്ദേഹത്തെ അനുകരണീയ മാതൃകയായി ഉയർത്തിക്കാട്ടിയെന്നത് ഇത് സംബന്ധിച്ച പത്ര റിപ്പോർട്ടിൽ കണ്ടില്ല. “
-----------------------------
അത് പത്രവാർത്തയിൽ കാണില്ല.ജനങ്ങൾക്കു വേണ്ടുന്നത് ‘മുക്കുകയും” തങ്ങൾക്കിഷ്ടമുള്ളത് ‘പൊക്കുകയും” ചെയ്യുന്നതാണല്ലോ കുറേ നാളായി കേരളത്തിലെ പത്രപ്രവർത്തനം

താങ്കളെപ്പോലെ ഒരു തല മുതിർന്ന പത്രപ്രവർത്തകനു ശ്രീ.ജി.സുധാകരനെ പരിചയമില്ലാതെ വരില്ലല്ലോ.ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ വിളിച്ച് ഒന്നു സംശയനിവാരണം നടത്താമായിരുന്നില്ലേ?അതല്ലായിരുന്നോ കൂടുതൽ ഉത്തമം? അല്ലെങ്കിൽ താങ്കൾക്കുള്ള മറ്റു മാർഗങ്ങൾ വച്ച് ഈ വാർത്തയുടെ സത്യസന്ധത ഒന്നു അന്വേഷിയ്ക്കാമായിരുന്നില്ലേ? എന്നിട്ടും വ്യക്തത വരാതെ ഈ ലേഖനം താങ്കൾ എഴുതിയിരുന്നെങ്കിൽ തീർച്ചയായും ഞാൻ അഭിനന്ദിയ്ക്കുമായിരുന്നു.കേരളത്തിലെ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനായ താങ്കളെപ്പോലെ ഒരാളിൽ നിന്ന് ഞങ്ങളേപ്പോലുള്ളവർ പ്രതീക്ഷിക്കുന്നത് സംശയാതീതമായ ലേഖനങ്ങളാണ്.”കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നത് “ശരിയാണോ?

ങ്‌ഹാ....ഇഷ്ടമില്ലാത്തവനെ അടിയ്ക്കാൻ ഇതും ഒരു വടി അല്ലേ?

മുക്കുവന്‍ said...

കുറെ കാട്ടുകള്ളന്മാര്‍..ആരേലും ഒന്ന് നന്നാവാം എന്ന് വെച്ചാല്‍ പാര്‍ട്ടി സമ്മതിക്കൂമേല..:)

മരമാക്രി said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

BHASKAR said...

സുനില്‍ കൃഷ്ണന്: സുധാകരന്‍ കണ്ട സ്വഭാവവിശേഷം എന്തു തന്നെയായാലും, പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുള്ള കാരണങ്ങളാല്‍, രാമചന്ദ്രന്‍ നായരെ മാതൃകാ പുരുഷനായി അംഗീകരിക്കാന്‍ എനിക്കാവില്ല. അതുകൊണ്ട് ആ സ്വഭാവവിശേഷം എന്താണെന്ന് തിരക്കേണ്ട ആവശ്യവും എനിക്കില്ല. സുധാകരന്‍ ഫാന്‍സ് അസോസിയേഷനൊ രാമചന്ദ്രന്‍ നായര്‍ ഫാന്‍സ് അസോസിയേഷനൊ മറ്റാര്‍ക്കെങ്കിലുമൊ അതറിയാന്‍ താല്പര്യമുണ്ടെങ്കില്‍ അത് അവര്‍ കണ്ടുപിടിക്കട്ടെ. ആ പണി ഏറ്റെടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

dethan: സര്‍വകലാശാലാ ഭൂമി ഇടപാട് കാര്യം ഞാന്‍ പരാമര്‍ശിക്കാതിരുന്നത് രാമചന്ദ്രന്‍ നായരെ കോടതി കുറ്റവിമുക്തനാക്കിയതുകൊണ്ടാണ്. വിജിലന്‍സ് കോടതി അദ്ദേഹത്തിന് തടവും പിഴയും വിധിച്ചിരുന്നു. എന്നാല്‍ കേസ് തെളിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതി ജഡ്ജി വിധി റദ്ദാക്കി.

Srivardhan said...

രാമചന്ദ്രന്‍നായര്‍ മാതൃക ആക്കേണ്ടതോ അതല്ല മറിച്ചോ എന്നത് ഈ പോസ്റ്റില്‍ നിന്ന് വ്യക്തമാവുന്നില്ല.എന്നാല്‍ ഒരു കാര്യം താങ്കള്‍ എഴുതുന്നു.അതിതാണ്.

"വിജിലന്‍സ് കോടതി അദ്ദേഹത്തിന് തടവും പിഴയും വിധിച്ചിരുന്നു‍.എന്നാല് കേസ് തെളിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതി ജഡ്ജി വിധി റദ്ദാക്കി."

സാര്‍,വിജിലന്‍സ് കോടതി അദ്ദേഹത്തിന് തടവും പിഴയും വിധിച്ചിരുന്നു.അതായത് വിജിലന്‍സ്‌നു കുറ്റം തെളിയിക്കാന്‍ പറ്റി.പക്ഷെ ഹൈക്കോടതിയില്‍ ഇതേ കേസില്‍ കുറ്റം'തെളിയിക്കാന്‍' പറ്റിയില്ല.

ഇവിടെ 'കുറ്റം' ആര്ടെതാണു സാര്‍..വിജിലന്സിന്‍റെ? ഹൈക്കോടതീ വിധിയുടെ? താങ്കള്ടെ? നമ്മളെ പോലുള്ള ഇതിലൊന്നും പെടാത്ത ജനത്തിന്‍റെ ?ഒരേ കാര്യത്തിന് ഇമ്മാതിരി വിധി വന്നത് കൊണ്ടു ചോദിച്ചതാണേ ഈയുള്ളവന്‍.(അടു ത്ത കാലത്ത് രാംകുമാറിന്‍റെ ക്രമസമാധാന കാര്യത്തിലെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത വിധിയും കൂടി വായിച്ചു ആകെ കണ്‍ഫ്യുഷന്‍ ആയി ചോദിച്ചു പോയതാണ്,പിന്നെ ജാസ്‌റ്റിസ് ഹേമ / ജസ്റ്റിസ് ബസന്ത്‌ അഭയ വിധിയും)
ഇതില്‍ ഇന്റര്‍മീഡിയറ്റു വിധിയാണോ അന്തിമ വിധിയാണോ ഒടുക്കത്തെ വിധി ?

santhoshhrishikesh said...

സംസ്കൃത സര്‍വ്വകലാശാലയ്ക്കു വേണ്ടി സ്ഥലം അക്വയര്‍ ചെയ്തതില്‍ അഴിമതി നടന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍ മാത്രമാണു ഈ വിധി ഉണ്ടായിട്ടുള്ളത്.എന്നാല്‍ അവിടെ നടന്ന മുഴുവന്‍ നിയമനങ്ങളും അസാധുവാക്കി കൊണ്‍ട് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശ്രദ്ധിച്ചിരുന്നുവോ ഇന്‍ഡ്യയില്‍ തന്നെ ആദ്യമായാണു ഒരു യൂണിവേര്‍സിറ്റിയിലെ മുഴുവന്‍ നിയമനങ്ങളും ഒറ്റയടിക്കു റദ്ദാക്കുന്നത്.ഇക്കാര്യം അന്നു കേരള സര്‍ വകലാശാല സിന്‍ഡിക്കേറ്റിലെ പ്രധാനി ആയിരുന്ന സുധാകരനെങ്കിലും അറിയേണ്‍ടതാണു. ഞാന്‍ മനസ്സിലാക്കിയേടത്തോളം ജനാധിപത്യ സ്റ്റേറ്റില്‍ ഒരു ജന്മി മന‍സ്സുമായി വാണരുളിയ ഒരു ബുറോക്രാറ്റ് ആണ് അദ്ദേഹം.
hksanthosh
http://hksanthosh.blogspot.com