Showing posts with label IAS. Show all posts
Showing posts with label IAS. Show all posts

Sunday, February 7, 2010

‘നിങ്ങൾക്കും ഐ.എ.എസ്. നേടാം’

കൊല്ലം ജില്ലാ അസിസ്റ്റന്റ് കളക്ടർ എസ്. ഹരികിഷോർ രചിച്ച ‘നിങ്ങൾക്കും ഐ.എ.എസ്. നേടാം’ എന്ന പുസ്തകം മാതൃഭൂമി ബൂക്സിന്റെ പുസ്തകോത്സവം നടക്കുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് മുൻ അഡിഷനൽ ചീഫ് സെക്രട്ടറി ഡി. ബാബു പോൾ ഇന്നലെ പ്രകാശനം ചെയ്തു.

2007ലെ ഐ.എ.എസ്. പരീക്ഷയിൽ പ്രശസ്ത വിജയം നേടിയ ആളാണ് കണ്ണൂർ സ്വദേശിയായ ഹരികിഷോർ. മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ശരിയായ മാർഗ്ഗനിർദ്ദേശം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെട്ടതിന്റെ ഫലമായാണ് ഇങ്ങനെയൊരു പുസ്തകം എഴുതിയതെന്ന് ഹരികിഷോർ പറഞ്ഞു.

സാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തേക്കാൾ കൂടുതൽ പേർ പിന്നാക്ക സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഐ.എ.എസിൽ ഉള്ളതായി ഒരു ചാനൽ ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വടക്കെ ഇന്ത്യാക്കാരുടെ പക്ഷപാതിത്വം കൊണ്ടാണെന്ന് പറഞ്ഞ് ഒഴിയാതെ വസ്തുതകളെ സത്യസന്ധമായി നേരിടാൻ നാം തയ്യാറാകണമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ഞാൻ പറഞ്ഞു. ചെന്നൈയിൽ ഐ.എ.എസിന് പരിശീ‍ീലനം നൽകുന്ന സ്ഥാപനങ്ങളിൽ പഠിക്കാനത്തുന്നവരിൽ വർഷങ്ങളായി മലയാളികളേക്കാൾ കൂടുതൽ ബീഹാറികളാണുള്ളതെന്ന് ഞാൻ ചൂണ്ടിക്കാട്ടി. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കുള്ള പ്രവേശനപ്പരീക്ഷയിൽ ബീഹാറിൽ നിന്നുള്ള ദലിതുകൾ ഇപ്പോൾ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്. ഐ.ഐ.എമ്മിൽ പഠിച്ച് നല്ല ഉദ്യോഗങ്ങൾ നേടിയ ബീഹാറിൽ നിന്നുള്ള ഏതാനും ദലിത് യുവാക്കൾ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് ഇതിന്റെ പിന്നിലുള്ള രഹസ്യം. അടുത്ത കാലത്താണ് കേരളം ഐ.എ.എസ്. പരിശീലനത്തിൽ താല്പര്യമെടുത്തു തുടങ്ങിയത്. അതിന്റെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.

ഏകാഗ്രതയും കഠിനാദ്ധ്വാനവുമാണ് ഐ.എ.എസ്. പരീക്ഷയിൽ വിജയിക്കാൻ ആവശ്യമെന്ന് ബാബു പോൾ പറഞ്ഞു. ഐ.എ.എസ്.പരീക്ഷാ നടത്തിപ്പിൽ പക്ഷപാതിത്വമില്ലെന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് താനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസാധകർ: മാതൃഭൂമി ബുക്സ്
വില: 90 രൂപാ

Thursday, April 30, 2009

ജി. സുധാകരന്റെ മാതൃകാപുരുഷൻ

ഐ.എ.എസ്. ഉദ്യോഗസ്ഥന്മാർ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരെ മാതൃകയാക്കണമെന്ന് സഹകരണമന്ത്രി ജി. സുധാകരൻ പറഞ്ഞതായി വായിച്ചു. രാമചന്ദ്രൻ നായരുടെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ നടത്തിയ ഉത്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

രാമചന്ദ്രൻ നായരുടെ എന്ത് സ്വഭാവ വിശേഷത്തെ മുൻ‌നിർത്തിയാണ് സുധാകരൻ അദ്ദേഹത്തെ അനുകരണീയ മാതൃകയായി ഉയർത്തിക്കാട്ടിയെന്നത് ഇത് സംബന്ധിച്ച പത്ര റിപ്പോർട്ടിൽ കണ്ടില്ല.

രാമചന്ദ്രൻ നായരുടെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് എനിക്കറിവുള്ള കാര്യങ്ങൾ അദ്ദേഹത്തെ ഒരു നല്ല മാതൃകയായി കാണാൻ അനുവദിക്കുന്നവയല്ല. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിലും ചീഫ് സെക്രട്ടറിയെന്ന നിലയിലും അദ്ദേഹം അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് പദ്ധതിയുടെ മുഖ്യ പ്രൊമോട്ടർ ആയിരുന്നു. ആ പദ്ധതിയുടെ ഭാഗമായ പല പരിപാടികൾക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായിരുന്നു. അവരെ അറിയിക്കാതെയാണ് അദ്ദേഹം പദ്ധതിയുമായി മുന്നോട്ട് പോയത്.

വിജിൽ ഇൻഡ്യാ മൂവ്‌മെന്റ് എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രസിഡന്റും, സെക്രട്ടറിയും അക്കാലത്ത് അതിൽ പ്രവർത്തിച്ചിരുന്ന ഞാനും ഒരു സംയുക്ത നിവേദനത്തിലൂടെ ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തെഴുതി. കേന്ദ്ര നിർദ്ദേശം അവഗണിച്ചുകൊണ്ട് സംസ്ഥാന വനം വകുപ്പ് റിസർവ് ഫോറസ്റ്റിനുള്ളിൽ റോഡ് വെട്ടി. പാർക്ക് ജീവനക്കാർക്ക് താമസിക്കാൻ വനത്തിൽ 50ൽ പരം കോൺക്രീറ്റ് കെട്ടിടങ്ങളും കെട്ടി. പക്ഷെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ സർക്കാർ ചെലവാകിയ പണം പാഴായി.

പദ്ധതി ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യവും പരാമർശമർ‌ഹിക്കുന്നു. കാട്ടിനകത്തെ നിർമ്മാണ പ്രവർത്തങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം കിട്ടില്ലെന്ന് ബോധ്യമായപ്പോൾ റിസർവ് വനത്തിനു പുറത്തുള്ള ഒരു എസ്റ്റേറ്റ് അക്വയർ ചെയ്ത് അവിടെ കെട്ടിടങ്ങൾ കെട്ടാൻ സർക്കാർ തീരുമാനിച്ചു. എസ്റ്റേറ്റ് ഉടമയായ കുടുംബം അക്വിസിഷൻ നടപടി കോടതിയിൽ ചോദ്യം ചെയ്തു. ആ കുടുംബത്തിലെ ഒരംഗം ഡൽഹിയിൽ പത്രപ്രവർത്തകനാണ്. അദ്ദേഹം പദ്ധതി നിയമവിരുദ്ധമാണെന്ന് കാട്ടി കേന്ദ്ര മന്ത്രി സംസ്ഥാന മന്ത്രിക്കെഴുതിയ കത്തിന്റെ കോപ്പി സംഘടിപ്പിച്ചു. അവരുടെ വക്കീൽ അത് കോടതിയുടെ മുന്നിൽ വെച്ചു. കത്ത് കണ്ട ജഡ്ജിമാർ പദ്ധതി നടപടികൾ സ്റ്റേ ചെയ്തു.

രാമചന്ദ്രൻ നായർ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് റിട്ടയർ ചെയ്തപ്പോൾ അഗസ്ത്യവനം പദ്ധതി സംബന്ധിച്ചവ ഉൾപ്പെടെ നിരവധി ഫയലുകൾ കൂടെ കൊണ്ടുപോയതായും അദ്ദേഹത്തിന്റെ പിൻ‌ഗാമിയായ സി. പി. നായർ അവ തിരികെ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയതായും വാർത്തയുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം ഏതാനും ഫയലുകൾ തിരികെ നൽകി.