Wednesday, April 15, 2009

ഒരു പ്രയോജനവുമില്ലാത്ത സ്റ്റേ

കഴിഞ്ഞ മാസം കണ്ണൂരിൽ നിന്നുള്ള ഒരു കേസിൽ ഉത്തരവ് നൽകുമ്പോൾ ഹൈക്കോടതി ജഡ്ജി വി. രാംകുമാർ കേരളത്തിൽ ക്രമസമാധാനം തകർന്നിരിക്കുന്നതായി നിരീക്ഷിക്കുകയുണ്ടായി.

എൽ.ഡി.എഫ്. സർക്കാരിനെയും സി.പി.എം നേതൃത്വത്തെയും അത് അസ്വസ്ഥമാക്കിയത് സ്വാഭാവികാം. പ്രതിപക്ഷം, പ്രത്യേകിച്ചും കോൺഗ്രസ്, തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അതുപയോഗപ്പെടുത്തിയതും സ്വാഭാവികം.

ജ. രാംകുമാറിന്റെ പരാമർശം നീക്കണമെന്ന ആവശ്യവുമായി കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തിങ്കളാഴ്ച ഹർജി പരിഗണനക്കെടുത്ത കോടതി ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണം സ്റ്റേ ചെയ്തതായി പത്രങ്ങൾ റിപ്പോർട്ടു ചെയ്തു. സ്റ്റേ തങ്ങളുടെ വിജയവും എതിരാളികളുടെ തോൽവിയുമാണെന്ന് ആഭ്യന്ത്രര മന്ത്രി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതായും പത്രങ്ങൾ റിപ്പോർട്ടു ചെയ്തു.

ജ. രാംകുമാറിന്റെ അഭിപ്രായപ്രകടനം ഉത്തരവിന്റെ ഭാഗമായി നിലനിർത്തണൊ അതിൽനിന്ന് എടുത്തുമാറ്റണൊ എന്ന കാര്യത്തിൽ സുപ്രീം കോടതി ഇനിയും തീർപ്പ് കൽപ്പിച്ചിട്ടില്ല.

സുപ്രീം കോടതിയിൽനിന്ന് സംസ്ഥാന സർക്കാർ നേടിയ സ്റ്റേയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്? കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിൽ ബന്ധപ്പെട്ടവർ നടപ്പിലാക്കേണ്ടവ താൽക്കാലികമായൊ സ്ഥിരമായൊ സ്റ്റേ ചെയ്യുന്നത് മനസ്സിലാക്കാം. അതിന്റെ അർത്ഥം നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടെന്നാണ്. ഇവിടെ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത് നടപ്പിലാക്കാനുള്ള എന്തെങ്കിലും നിർദ്ദേശമല്ല, ഹൈക്കോടതി ജഡ്ജി നടത്തിയ അഭിപ്രായപ്രകടനമാണ്. ഈ സ്റ്റേയുടെ ഫലമായി ജഡ്ജിയുടെ അഭിപ്രായം ഇല്ലാതാകുന്നില്ല. അതിനെക്കുറിച്ച് പരാമർശിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശവും ഇല്ലാതാകുന്നില്ല.

വിചാരണയ്ക്കിടയിലും വിധിപ്രഖ്യാപനത്തിനിടയിലും കോടതിയുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങൾക്കപ്പുറം കടന്ന് അഭിപ്രായപ്രകടനം നടത്തുന്ന പതിവ് ചില ജഡ്ജിമാർ സ്വീകരിച്ചുവരുന്നതായി കാണാം. അന്തിമവിധിയിൽ ആർക്കെങ്കിലും എതിരെ പരാമർശം നടത്തുന്നതിനുമുമ്പ് അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള ബാധ്യത ജഡ്ജിക്കുണ്ട്. അല്ലാതെയുള്ള പരാമർശങ്ങൾ അനുചിതമാണ്.

No comments: