Wednesday, December 23, 2015

ആഭാസന്മാർ വാഴുന്ന സർവകലാശാല

ബി ആർ പി ഭാസ്കർ
 ജനയുഗ

രാജ്യത്തെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗത്തിന്റെ മൂന്നാം വാർഷികാചരണ വേളയിൽ ആ ബലാത്സംഗക്കേസിലെ ബാലനായ പ്രതി ലഘുശിക്ഷ പൂർത്തിയാക്കി പുറത്തു വരുന്നതു തടയാൻ ചിലർ ശ്രമിക്കുകയുണ്ടായി. അതിനിടെയാണ്‌ കാലിക്കട്ട്‌ സർവകലാശാലയിലെ നാന്നൂറിൽ പരം പെൺകുട്ടികൾ ക്യാമ്പസിൽ തങ്ങൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റി സിന്‌ കത്തയച്ചു എന്ന വാർത്ത പുറത്തു വന്നത്‌. പ്രബുദ്ധ കേരളത്തിന്റെ വികൃതമുഖം അനാവരണം ചെയ്യുന്ന ആ സംഭവം പൊതുമണ്ഡലത്തിൽ ഒരു ചലനവും സൃഷ്ടിച്ചില്ല.

പോസ്റ്റ്‌ കാർഡിലാണ്‌ എഴുതി അയക്കുന്നതെങ്കിൽപോലും പരാതി ഗൗരവപൂർവമായ  പരിഗണന അർഹിക്കുന്നെങ്കിൽ അതിനെ റിട്ട്‌ ഹർജിയായി ക രുതുന്ന പാരമ്പര്യം നമ്മുടെ ഉയർന്ന നീതിപീഠങ്ങൾക്കുണ്ട്‌. ആ നിലയ്ക്ക്‌ ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്‌. അവധിക്കാല മനോഭാവം മൂലമാകണം ഇത്‌ എപ്പോൾ, എങ്ങനെയുണ്ടാകുമെന്ന ഒരു സൂചനയും ഇതുവരെ ഉണ്ടായിട്ടില്ല.

ചീഫ്‌ ജസ്റ്റിസിനയച്ച കത്തിന്റെ കോപ്പി വിദ്യാർഥിനികൾ സർവകലാശാലയുടെ ചാൻസലറായ ഗവർണർക്കും വിദ്യാഭ്യാസമന്ത്രിക്കും അയച്ചതായി വാർത്തയിലുണ്ടായിരുന്നു. ഗ വർണർ പി സദാശിവം ഇന്ത്യയുടെ മുൻ ചീഫ്‌ ജസ്റ്റിസ്‌ കൂടിയാണ്‌. മുൻഗാമികളിൽ നിന്ന്‌  വ്യത്യസ്തമായി ചാൻസലർ പദവി ഗൗരവത്തോടെ എടുക്കുകയും സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ സവിശേഷ താൽപര്യമെടുക്കുകയും ചെയ്യുന്ന ആളുമാണദ്ദേഹം.ഇക്കാര്യത്തിൽ അദ്ദേഹം എന്ത്‌ നടപടിയെടുക്കാനുദ്ദേശിക്കുന്നു എന്നറിയില്ല.

വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ പല കാര്യങ്ങളിലും സങ്കുചിതവും പ്രതിലോമപരവുമായ നിലപാടുകൾ എടുത്തിട്ടുള്ള പി കെ അബ്ദുറബ്ബിൽ നിന്ന്‌ ഗുണപരമായ എന്തെങ്കിലും നീക്കം പ്രതീക്ഷിക്കാനാകുമെന്ന്‌ തോന്നുന്നില്ല.


സർവകലാശാലയിലെ വിദ്യാർഥി സംഘടനകൾ വിദ്യാർഥിനികളുടെ പരാതിയിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതായി കാണുന്നു. ക്യാമ്പസ്‌ അതിക്രമങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ്‌ വിദ്യാർഥിനികൾ കത്തയച്ചതെന്ന്‌ എസ്‌എഫ്‌ഐ സെനറ്റിൽ വാദിച്ചപ്പോൾ ഹോസ്റ്റലിലെ ശോചനീയമായ അവസ്ഥക്കെതിരെ നിവേദനം നൽകാനെന്ന പേരിൽ ഒപ്പുശേഖരിച്ചശേഷം ആദ്യ പേജ്‌ മാറ്റി പീഡനത്തിനെതിരായ പരാതിയാക്കി മാറ്റുകയായിരുന്നെന്ന്‌ എംഎസ്‌എഫ്‌ ആരോപിച്ചു. കത്ത്‌ തയ്യാറാക്കുന്നതിന്‌ നേതൃത്വം നൽകിയ ആറു വിദ്യാർഥിനികൾക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഒരു പ്രമേയം എംഎസ്‌എഫ്‌ അവതരിപ്പിക്കുകയും അത്‌ സെനറ്റ്‌ അംഗീകരിക്കുകയും ചെയ്തു.

കാലിക്കറ്റ്‌ സർവകലാശാലയുടെ കാര്യങ്ങളിൽ തുടക്കം മുതൽ വലിയ താൽപര്യം എടുത്തു വരുന്ന മുസ്ലിം ലീഗിന്റെ പോഷകസംഘടനയാണ്‌ എംഎസ്‌എഫ്‌. അത്‌ സ്ത്രീപീഡകർക്ക്‌ അനുകൂലമായ നിലപാടെടുക്കുകയും ആ നിലപാടിന്‌ സെനറ്റ്‌ അംഗീകാരം നൽകുകയും ചെയ്യുമ്പോൾ സർവകലാശാലയിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർ ക്യാമ്പസിൽ അഴിഞ്ഞാടുന്നവരെ സംരക്ഷിക്കാൻ തയ്യാറുള്ളവരാണെന്ന്‌ വ്യക്തമാകുന്നു.

വിദ്യാർഥിനികളുടെ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട്‌ ഏതാനും വിദ്യാർഥികൾ നൽകിയ പരാതിയിൽ നേരിട്ടു അന്വേഷണമോ മേറ്റ്ന്തെങ്കിലും നടപടിയോ എടുക്കാതെ രജിസ്ട്രാർ പൊലീസിനു കൈമാറിയെന്നും അതിന്റെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പാലം പൊലീസ്‌ ഒരു കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടുകൾ പറയുന്നു. പീഡകരും അവരുടെ സംരക്ഷകരും പൊലീസ്‌ നടപടികളിലൂടെ വിദ്യാർഥിനികളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു എന്നർഥം.

ഇതേ തരത്തിലുള്ള ഒരു പരാതി ഈ സർവകലാശാലയി ൽ നിന്ന്‌ 1997ലും ഹൈക്കോടതിക്ക്‌ ലഭിച്ചിരുന്നു. അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ സ്ഥിതിഗതികൾ പഠിച്ചു റിപ്പോർട്ടു ചെയ്യാൻ പ്രമുഖ അഭിഭാഷകയായ വി പി സീമന്തിനിയുടെ അധ്യക്ഷതയിലുള്ള ഒരു സമിതിയെ നിയോഗിച്ചു. ചുറ്റുമതിലില്ലാത്ത ക്യാമ്പസിൽ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ഹോസ്റ്റൽ കവാടത്തിലും സമീപത്തുള്ള റോഡിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കുക, രാത്രികാലങ്ങളിൽ പട്രോളിങ്‌ ഏർപ്പെടുത്തുക തുടങ്ങിയ പല നിർദ്ദേശങ്ങളും ആ സമിതി നൽകി. അവ നടപ്പിലാക്കിയിരുന്നെങ്കിൽ ഇപ്പോൾ പെൺകുട്ടികൾക്ക്‌ വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വരില്ലായിരുന്നു.

പുറത്തു വന്നിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്‌ ക്യാമ്പസിലെ അവസ്ഥ അന്നത്തേക്കാൾ മോശമായിരിക്കുന്നു എന്നാണ്‌. ഒരു വിദ്യാർഥിനി വരച്ചുകാട്ടുന്ന ചിത്രം കാണുക: പ്രഭാത സവാരിക്ക്‌ പോകുമ്പോൾ കേൾക്കുന്ന അസഹ്യമായ കമന്റടി മുതൽ തുടങ്ങുന്നു ഇവിടത്തെ പ്രശ്നങ്ങളുടെ നീണ്ട നിര. ഷാളിടാത്ത പെൺകുട്ടിയെ കാണുമ്പോൾ ‘എനിക്ക്‌ പലതും ചെയ്യാൻ തോന്നുന്നു’ എന്നു പറയുന്നവർ, പാവാട ഇടുന്നവരോട്‌ “നിന്റെയൊക്കെ വീട്ടിലറിഞ്ഞോണ്ടാണോ ഇതൊക്കെ ഇടുന്നതെ’ന്ന്‌’ ചോദിച്ച്‌ കുനിഞ്ഞു നിന്നു നീളമളക്കുന്നവർ, ഹോസ്റ്റലിലെ വിദ്യാർി‍നികൾ ” സെക്സിന്‌ അവൈലബിൾ ആണോ?’ എന്ന്‌ വഴിവക്കിൽ നട്ടുച്ചയ്ക്ക്‌ കാത്തു നിന്ന്‌ ചോദിക്കുന്നവർ, നഗ്നതാ പ്രദർശനം നടത്തുന്നവർ, അതുകണ്ട്‌ പേടിച്ചോടുന്ന കുട്ടികളുടെ പുറകേപോയി സ്വയംഭോഗം ചെയ്ത്‌ കാണിക്കുന്നവർ, ഹോസ്റ്റലിനു വെളിയിലെ റോഡിലൂടെ തെറി പറഞ്ഞു പോകുന്നവർ, പെൺകുട്ടികളുടെ നേരെ സ്ഫോടക വസ്തു എറിയുന്നവർ, ക്യാമ്പസിലെ പരിപാടികൾക്കിടെ വന്ന്‌ കമന്റടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്നവർ, ഹോസ്റ്റലിനു വെളിയിൽ വാഹനം നിർത്തി വസ്ത്രമുരിയുന്നവർ തുടങ്ങി ഞങ്ങൾ നേരിടുന്ന മനുഷ്യരും അവരുടെ വൈകൃതങ്ങളും അനവധിയാണ്‌.

ക്യാമ്പസിലെ ലജ്ജാകരമായ അവസ്ഥ മറന്നുകൊണ്ട്‌ മുന്നോട്ടുപോകുന്ന അധികൃതരിൽ യാഥാർഥ്യബോധമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ വിദ്യാർഥിനികൾ അടുത്ത കാലത്ത്‌ ‘സമത്വം, സ്വാതന്ത്ര്യം, സുരക്ഷ’ എന്ന  മുദ്രാവാക്യവുമായി ‘ആകാശം മുട്ടെ പരാതികൾ’ എന്ന്‌ പേരിൽ സമാധാനപരമായ ഒരു സമരം സംഘടിപ്പിക്കുകയുണ്ടായി. ഹൈഡ്രജ ൻ നിറച്ച ബലൂണുകളിൽ പരാതിക്കെട്ടുകൾ കെട്ടി അവർ മുകളിലേക്ക്‌ വിട്ടു. അധികൃതർ അത്‌ കണ്ടില്ലെന്നു നടിച്ചു.

ഇപ്പോഴത്തെ വൈസ്‌ ചാൻസലർ കെ മുഹമ്മദ്‌ ബഷീർ സ്ഥാനമേറ്റിട്ട്‌ ഒരു മാസമേ ആയിട്ടുള്ളു. പക്ഷെ ക്യാമ്പസിലെ സാഹചര്യങ്ങളെക്കുറിച്ച്‌ അറിവില്ലാത്തയാളല്ല അദ്ദേഹം. കാരണം ആ പദവിയിലെത്തുന്നതിനു മുമ്പ്‌ അദ്ദേഹം അവിടെ രജിസ്ട്രാർ ആയിരുന്നു. അതിനു മുമ്പ്‌ അദ്ദേഹം മലപ്പുറം ജില്ലയിലെ ഒരു കോളജിൽ  പ്രിൻസിപ്പൽ ആയിരുന്നു.

വിദ്യാർഥിനികളുടെ പരാതിയിൽ മൗനമവലംബിക്കുകയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനുള്ള കുത്സിതശ്രമങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്ന വൈസ്‌ ചാൻസലർക്കും രജിസ്ട്രാർക്കും ആ പദവികൾ വഹിക്കാനുള്ള യോഗ്യതയില്ല. അവരും അവർക്ക്‌ ആ പദവി നേടിക്കൊടുത്ത അബ്ദു റബ്ബും വിദ്യാഭ്യാസ രംഗത്തെ ഗുരുതരമായ പ്രശ്നങ്ങളുടെ ഭാഗമാണ്‌.
അവർക്ക്‌ പ്രശ്ന പരിഹാരത്തിനുള്ള മാർഗത്തിന്റെ ഭാഗമാകാൻ കഴിയില്ല. ഈ സാഹചര്യത്തിൽ സർവകലാശാലയിലെ ആഭാസന്മാരുടെ വിളയാട്ടം അവസാനിപ്പിക്കാൻ ഹൈക്കോടതി അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു. (ജനയുഗം, ഡിസംബർ 23, 2015)

No comments: