Friday, January 2, 2015

തിരുത്തൽശക്തിയാകണം

ബി.ആർ.പി. ഭാസ്കർ

ഒരു തട്ടിപ്പു കേസിന്റെ പേരിൽ മുഖ്യമന്ത്രിയുടെയും കോഴ ആരോപണത്തിന്റെ പേരിൽ ധനകാര്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയ്ക്കകത്തും പുറത്തും വലിയ കോലാഹലങ്ങൾ നടന്ന കൊല്ലമാണ് കടന്നുപോയിരിക്കുന്നത്. മറ്റ് ചില മന്ത്രിമാർക്കെതിരെയും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. സമരത്തിലേക്ക് നയിച്ചിട്ടില്ലാത്ത ആരോപണങ്ങളുമുണ്ടെന്നർത്ഥം. കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജി ആവശ്യപ്പെടുന്നത് ധാർമ്മികയുടെ പേരിലാണ്. അതാകട്ടെ കേരള രാഷ്ട്രീയത്തിൽ ചെലവാകാത്ത നാണയമായി മാറിയിരിക്കുന്നു. ഇത് ആശാസ്യകരമായ അവസ്ഥയല്ല; എളുപ്പത്തിൽ പരിഹരിക്കാവുന്നതുമല്ല. ധാരമ്മികമായി അല്പമെങ്കിലും ഉയരത്തിൽ നിൽക്കുന്ന ഒരു വ്യക്തിക്കൊ കക്ഷിക്കൊ മാത്രമെ എതിരാളിയെ ധാർമ്മികതയുടെ പേരിൽ ഫലപ്രദമായി ചോദ്യം ചെയ്യാനാകൂ. നിലവിലുള്ള സാഹചര്യങ്ങൾ ആരെയും അതിനനുവദിക്കുന്നില്ല. പാർട്ടികളുടെ ധാർമ്മികച്യുതിയുടെ ഉത്തരവാദിത്വം നേതാക്കളിലായി പരിമിതപ്പെടുത്താനാവില്ല. ഇവിടെ തിരുത്തൽശക്തിയാകേണ്ടത് ഓരോ പാർട്ടിയിലും പെട്ടവരാണ്. തന്റെ പാർട്ടി തന്റെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നല്ലാതെ നല്ല പാർട്ടിയായിരിക്കണമെന്ന ചിന്ത അവർക്കുണ്ടാകുമ്പോഴെ  ഈ സ്ഥിതിയിൽ മാറ്റമുണ്ടാകൂ. 
നിയമവിരുദ്ധമായി പാറപൊട്ടിക്കൽ, പാടം നികത്തൽ, ഭൂമി കയ്യേറ്റം തുടങ്ങിയ പ്രവർത്തനങ്ങൾ പലയിടങ്ങളിലും നടക്കുന്നതായി കോടതികളും ലോകായുക്തയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  നിയമവാഴ്ചയുടെ ദുർബലാവസ്ഥയാണ് ഇവിടെ പ്രകടമാകുന്നത്. രാഷ്ട്രീയ ഔദ്യോഗിക സംവിധാനങ്ങളിലെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന അവസ്ഥയാണിത്. ഇതും എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒന്നല്ല. അടിസ്ഥാനപ്രശ്നം അവശ്യ സാമഗ്രികളുടെ ദൌർലഭ്യമാണ്.   ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തുകയും ഉചിതമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യാതെ അഡ് ഹോക്ക് അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതിയാണ് സർക്കാർ പിന്തുടരുന്നത്. ഈ സമീപനം മൂലമാണ് മാലിന്യസംസ്കരണം ഏറെക്കാലമായി കീറാമുട്ടിയായി തുടരുന്നത്. മദ്യനിരോധനത്തിന്റെ കാര്യത്തിലും ഇതേ സമീപനമാണ് നാം കണ്ടത്. വസ്തുതകൾ പഠിച്ച്, എല്ലാ സാധ്യതകളും പരിഗണിച്ച്, ഏറ്റവും ഗുണപ്രദമായ തീരുമാനം ഏടുക്കുന്ന തരത്തിലേക്ക് നീങ്ങാൻ സർക്കാരിനാകണം.

നില്പുസമരത്തെ തുടർന്ന് ഈയിടെ പരിഹരിക്കപ്പെട്ട ആദിവാസി ഭൂമി പ്രശ്നവും പരിഹരിക്കപ്പെടാതെ തുടരുന്ന അരീപ്പ സമരവും പരിഹരിച്ചിട്ടും അവശേഷിക്കുന്ന ചെങ്ങറ സമരവും കൃഷിയിൽ താല്പര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. 

സദാചാര ഗൂണ്ടായിസവും അതിനെതിരായ സമരങ്ങളും കേരളത്തിൽ സമൂഹത്തെ പിന്നോട്ടു വലിക്കാൻ ശ്രമിക്കുന്നവരും മുന്നോട്ടു കൊണ്ടു പോകാനാഗ്രഹിക്കുന്നവരും തമ്മിൽ  സംഘട്ടനം നടക്കുന്നതായി വ്യക്തമാക്കുന്നു. ഇത്തരം സംഘട്ടനങ്ങൾ സ്വാഭാവികമാണ്. സർക്കാർ ഇവരിൽ ആരോടൊപ്പമാണ്?  പുരോഗമനോന്മുഖമായ ഭരണകൂടത്തിന് നവീകരണ ശക്തികൾക്കൊപ്പം നിൽക്കാനുള്ള കടമയുണ്ട്. (മലയാള മനോരമ, ജനുവരി 1, 2015)

2 comments:

sanjeev said...

A corrupt government and an equally corrupt opposition........What morality do 0ur politicians have?

sanjeev said...
This comment has been removed by the author.