Friday, January 2, 2015

സംഘ പരിവാറിന്റെ സമാന്തര ഭരണം

ബി ആർ പി ഭാസ്കർ

ഹിന്ദു എന്ന പേരിൽ ഒരു മതമുണ്ടായത്‌ മുസ്ലിം ബ്രിട്ടീഷ്‌ ഭരണ കാലത്താണ്‌. മുഗളന്മാർ ഹിന്ദുസ്ഥാന്റെ ചക്രവർത്തിമാരായി സ്വയം പ്രഖ്യാപിക്കും മുമ്പ്‌ ഇന്ത്യയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു രാജാവും താൻ ഹിന്ദുക്കളുടെയോ ഹിന്ദുസ്ഥാൻ എന്ന രാജ്യത്തിന്റെയോ ചക്രവർത്തിയാണെന്ന്‌ അവകാശപ്പെട്ടിരുന്നില്ല. വൈദിക സമൂഹം പ്രചരിപ്പിച്ച വർണവ്യവസ്ഥയും സമത്വത്തിൽ അധിഷ്ഠിതമായ ബൗദ്ധിക ദർശനവും തമ്മിൽ ഏറെക്കാലം സംഘർഷം നിലനിന്നിരുന്നു. ശങ്കരാചാര്യർ ബുദ്ധമതത്തെ പരാജയപ്പെടുത്തി ഹിന്ദുമതം പുന:സ്ഥാപിച്ചുവെന്നാണു ഹിന്ദുമത വക്താക്കൾ അവകാശപ്പെടുന്നത്‌. എന്നാൽ ശങ്കരാചാര്യരുടെ കൃതികളിലും ഹിന്ദു എന്ന വാക്കില്ല!
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഘർ വാപസി മേളകൾ നടക്കുകയാണ്‌. ദുർബല വിഭാഗങ്ങളിൽ പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങളെ ഏറക്കുറെ രഹസ്യമായി അമ്പലമുറ്റങ്ങളിൽ എത്തിച്ച്‌ എന്തൊക്കെയോ കർമ്മങ്ങൾ നടത്തി ഹിന്ദുക്കളായി പുന: പരിവർത്തനം നടത്തിയതായി പ്രഖ്യാപിക്കുന്ന പരിപാടിയാണ്‌ ഘർ വാപസി (വീട്ടിലേക്കുള്ള മടങ്ങിവരവ്‌) എന്ന പേരിൽ അറിയപ്പെടുന്നത്‌. ഇന്ത്യാക്കാരെല്ലാം ഹിന്ദുക്കളായിരുന്നെന്നും മതം മാറിയതിന്റെ ഫലമായാണ്‌ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആയതെന്നുമാണു സംഘപരിവാറിന്റെ പ്രഖ്യാപിത നിലപാട്‌. അതിന്റെ നിയന്ത്രണത്തിലുള്ള വിവിധ സംഘടനകളാണ്‌ ഘർ വാപസിയുടെ നടത്തിപ്പുകാർ.
സംഘപരിവാർ ഭാഷ്യം ചരിത്രത്തിന്റെ വികലമായ പുനരാഖ്യാനമാണെന്ന്‌ കാണാൻ പ്രയാസമില്ല. വേദങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രാചീന ഭാരതീയ ഗ്രന്ഥത്തിലും ഹിന്ദു എന്ന വാക്കില്ല. സിന്ധു നദീ തീരത്തെ ജനങ്ങളെ കുറിക്കാൻ ‘സ’ എന്ന അക്ഷരം പരിചിതമല്ലാതിരുന്ന പേർഷ്യക്കാർ ഉപയോഗിച്ച വാക്കാണ്‌ ‘ഹിന്ദു ‘. ഒരു കാലത്ത്‌ സഹ്യനപ്പുറമുള്ളവരെല്ലാം മലയാളിക്ക്‌ ‘പാണ്ടിക്കാരൻ’ ആയതു പോലെ, ചില വടക്കേ ഇന്ത്യാക്കാർക്ക്‌ തെക്കുള്ളവരെല്ലാം ‘മദ്രാസികൾ’ ആയതുപോലെ പേർഷ്യക്കാർക്ക്‌ ഇന്ത്യാക്കാരെല്ലാം ഹിന്ദുക്കളായി. ഈ പ്രദേശത്തെ ജനങ്ങളുടെ വിശ്വാസങ്ങളുമായി അതിന്‌ ഒരു ബന്ധവുമുണ്ടായിരുന്നില്ല.
ഹിന്ദു എന്ന പേരിൽ ഒരു മതമുണ്ടായത്‌ മുസ്ലിം ബ്രിട്ടീഷ്‌ ഭരണ കാലത്താണ്‌. മുഗളന്മാർ ഹിന്ദുസ്ഥാന്റെ ചക്രവർത്തിമാരായി സ്വയം പ്രഖ്യാപിക്കും മുമ്പ്‌ ഇന്ത്യയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു രാജാവും താൻ ഹിന്ദുക്കളുടെയൊ ഹിന്ദുസ്ഥാൻ എന്ന രാജ്യത്തിന്റെയോ ചക്രവർത്തിയാണെന്ന്‌ അവകാശപ്പെട്ടിരുന്നില്ല. വൈദിക സമൂഹം പ്രചരിപ്പിച്ച വർണവ്യവസ്ഥയും സമത്വത്തിൽ അധിഷ്ഠിതമായ ബൗദ്ധിക ദർശനവും തമ്മിൽ ഏറെക്കാലം സംഘർഷം നിലനിന്നിരുന്നു. ശങ്കരാചാര്യർ ബുദ്ധമതത്തെ പരാജയപ്പെടുത്തി ഹിന്ദുമതം പുന:സ്ഥാപിച്ചുവെന്നാണു ഹിന്ദുമത വക്താക്കൾ അവകാശപ്പെടുന്നത്‌. എന്നാൽ ശങ്കരാചാര്യരുടെ കൃതികളിലും ഹിന്ദു എന്ന വാക്കില്ല!
ശങ്കരാചാര്യരുടെ ലക്ഷ്യം എന്തുതന്നെയായിരുന്നാലും അദ്ദേഹത്തിന്റെ കാലശേഷം രാജ്യം സാമുഹികമായും സാമ്പത്തികമായും ദുർബലപ്പെടുകയും പുറത്തു നിന്നുള്ള ആക്രമണങ്ങൾ തടയാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തെന്ന്‌ ചരിത്രത്തിൽ നിന്ന്‌ വായിച്ചെടുക്കാം. ആദ്യം മല കടന്നു വന്നവരും പിന്നീട്‌ കടൽ കടന്നു വന്നവരും ഇവിടെ ആധിപത്യം സ്ഥാപിച്ചു. എല്ലാ ജാതികളിൽ പെട്ടവരും പുതിയ ഭരണാധികാരികളുടെ ദാസ്യം സ്വീകരിച്ചു.
ഹിന്ദുക്കൾക്ക്‌ ആധിപത്യമുണ്ടായിരുന്ന ഒരു സുവർണ ഭൂതകാലം എന്ന മിഥ്യാ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജാതിമേധാവിത്വം വിദേശഭരണത്തിൻ കീഴിൽ ആത്മാഭിമാനം നിലനിർത്തിയത്‌. രാഷ്ട്രീയ സ്വയംസേവക്‌ സംഘം രൂപപ്പെടുത്തിയ ‘ഗർവ്വ്‌ സെ കഹോ ഹം ഹിന്ദു ഹായ്‌’ (അഭിമാനത്തോടെ പറയൂ , നാം ഹിന്ദുക്കളാണ്‌) എന്ന മുദ്രാവാക്യം തന്നെ ആത്മാഭിമാനത്തിന്റെ അഭാവത്തിൽ നിന്നുയർന്നതാണല്ലൊ. പ്രാചീന ഭാരതത്തിന്റെ എല്ലാനേട്ടങ്ങളും ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നതുപോലെ വൈദിക സമൂഹത്തിന്റെ സംഭാവനയല്ല. സിന്ധു നദീതട സംസ്കാരം അവർക്കും മുമ്പേ ഇവിടെയെത്തിയ ദ്രാവിഡർ, ഗോണ്ടുകൾ തുടങ്ങിയ വിഭാഗങ്ങളുടെ സൃഷ്ടിയാണ്‌. പല സംസ്കൃത കൃതികളും ബുദ്ധമതാനുയായികൾ ഉൾപ്പെടെയുള്ള ബ്രാഹ്മണേതർ രചിച്ചവയാണ്‌.
ആധുനിക ആശയങ്ങൾ ഉൾക്കൊണ്ട സ്വാതന്ത്ര്യ സമര സേനാനികൾ സമത്വം, സാഹോദര്യം എന്നീ സങ്കൽപ്പങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുവാനാണു ആഗ്രഹിച്ചത്‌. ആർഎസ്‌എസ്‌ ആകട്ടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന്‌ വിട്ടു നിന്നുകൊണ്ട്‌ ഹിന്ദു ഇന്ത്യ എന്ന സാങ്കൽപിക സംവിധാനം യാഥാർഥ്യമാകുന്ന ദിനം സ്വപ്നം കാണുകയായിരുന്നു. പാകിസ്ഥാൻ എന്ന മുസ്ലിം രാഷ്ട്രം നിലവിൽ വന്ന ഘട്ടത്തിൽ അവർ അഖണ്ഡ ഭാരതം എന്ന മുദ്രാവാക്യമുയർത്തി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ സങ്കൽപം അവർ ഇപ്പോഴും തള്ളിപ്പറയുന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന്‌ പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത്‌ അഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരായുള്ള ഒരു സംവിധാനമാണ്‌.
വിഭജന കാലത്ത്‌ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച്‌ വടക്കൻ സംസ്ഥാനങ്ങളിൽ, വർഗ്ഗീയ കലാപങ്ങൾ ഉണ്ടായെങ്കിലും സ്വാതന്ത്ര്യ സമരത്തെ നയിച്ചവർ അതിനെതിരെ ശക്തമായ നിലപാട്‌ എടുത്തതുകൊണ്ട്‌ ഹിന്ദു വർഗ്ഗീയ ശക്തികൾക്ക്‌ വിജയിക്കാനായില്ല. പക്ഷെ അവർ അവസരം കാത്തു കഴിഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പതാക വാഹിയായ ബിജെപിക്ക്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഴിമതിയിൽ മുങ്ങിനിന്ന കേന്ദ്ര ഭരണത്തോടുള്ള വിദ്വേഷം മുതലെടുത്ത്‌ അധികാരം നേടാനായി.
ബിജെപി തെരഞ്ഞെടുപ്പിലൂടെ അധികാരം നേടിയ കക്ഷിയെന്ന നിലയിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച്‌ പ്രവർത്തിക്കുമ്പോൾ സംഘ പരിവാർ മറ്റൊരു തലത്തിൽ സമാന്തര ഭരണം നടത്തുകയാണ്‌. മുസ്ലിങ്ങളും ക്രിസ്ത്യാനികളും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവർത്തനം നടത്തിയിരുന്നെന്ന്‌ ആരോപിച്ച പരിവാർ സംഘടനകൾ ഇപ്പോൾ ആ മതത്തിൽ പെട്ടവരെ നിർബന്ധിച്ചും പ്രലോഭിപ്പിച്ചും ഹിന്ദുക്കളാക്കുകയാണ്‌. ദളിതരും ആദിവാസികളും മറ്റ്‌ ദുർബല വിഭാഗങ്ങളുമാണു ഈവിധം സമ്മർദത്തിന്‌ വിധേയരാകുന്നത്‌. വ്യാജവാഗ്ദാനങ്ങൾ വിശ്വസിച്ചാണ്‌ അവർ ഹിന്ദുമതം വിട്ടതെന്ന വാദം തീർത്തും തെറ്റല്ല. വ്യാജവാഗ്ദാനങ്ങൾ നൽകിയാണ്‌ ഇപ്പോൾ അവരെ ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരുന്നതും.
നമ്മുടെ ഭരണഘടന വ്യക്തികൾക്ക്‌ ഏതു മതത്തിലും വിശ്വസിക്കാനുള്ള അവകാശം നൽകുന്നു. ഇത്‌ സംബന്ധിച്ച വകുപ്പിന്റെ പരിരക്ഷ കൂട്ട മതപരിവർത്തന പരിപാടികൾക്ക്‌ അവകാശപ്പെടാനാവില്ല. കാരണം അവ പ്രത്യക്ഷത്തിൽ തന്നെ നിർബന്ധത്തിന്റെ അംശം അടങ്ങിയിരിക്കുന്ന സംഘടിത പ്രവർത്തനങ്ങളാണ്‌. സംഘ പരിവാറിന്റെ ഇത്തരം പരിപാടികൾ കണ്ടില്ലെന്നു കേന്ദ്ര സർക്കാർ മാത്രമല്ല കേരള സർക്കാരും നടിക്കുകയാണ്‌. ഈ വിഷയത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന്‌ മുഖ്യമന്ത്രി ഈയിടെ പറയുകയുണ്ടായി. സർക്കാരിന്‌ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാത്രമാണു ഇതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌. ബന്ധപ്പെട്ട വ്യക്തികൾക്ക്‌ പരാതിയില്ലെങ്കിൽ കൂടി മതപരിവർത്തങ്ങൾ സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും കൂടാതെയാണു നടക്കുന്നതെന്ന്‌ ഉറപ്പു വരുത്താനുള്ള ചുമതല അധികൃതർക്കുണ്ട്‌.
ഇപ്പോൾ സംഘ പരിവാറിന്റെ കീഴിലുള്ള ഒരു സംഘടന ആഹ്വാനം ചെയ്തിട്ടുള്ള ‘ബഹു ലാവോ, ബേട്ടി ബച്ചാവോ’ (മരുമകളെ കൊണ്ടു വരൂ, മകളെ രക്ഷിക്കൂ’ ) പദ്ധതി ഹിന്ദുത്വ ചേരിയുടെ വർഗ്ഗീയ അജണ്ട കൂടുതൽ വ്യക്തമാക്കുന്നു. മകൾ ഹിന്ദു മതത്തിൽ തുടരുന്നുവെന്ന്‌ ഉറപ്പാക്കുകയും മറ്റു മതങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ കല്യാണം കഴിച്ച്‌ ഹിന്ദുക്കളാക്കുകയും ചെയ്യാനാണ്‌ സംഘടന ആഹ്വാനം ചെയ്യുന്നത്‌. ലവ്‌ ജിഹാദിന്റെ പേരിൽ കോലാഹലം സൃഷ്ടിച്ചവരാണ്‌ ഇപ്പോൾ അതിന്റെ ഹിന്ദുത്വരൂപവുമായി മുന്നോട്ടു വന്നിരിക്കുന്നത്‌. ഇത്തരം പരിപാടികൾക്ക്‌ ഒരു ലക്ഷ്യമേയുള്ളു. അത്‌ സമൂഹത്തെ പൂർണ്ണമായും വർഗീയവത്കരിക്കുക എന്നതാണ്‌. അതിനെ തോൽപ്പിക്കാൻ മതനിരപേക്ഷ സമൂഹം ശക്തമായി മുന്നോട്ടു വരണം. (ജനയുഗം, ഡിസംബർ 31, 2014)

No comments: