Wednesday, December 11, 2013

ഇടയലേഖനം - മല തുരക്കാനൊരു ഒസ്യത്ത്

ആലപ്പുഴയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന ഓറ മാസികയുടെ ഡിസംബർ ലക്കത്തിൽ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് രണ്ട് നല്ല ലേഖനങ്ങളുണ്ട്. ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനത്തെ അത് അവതരിപ്പിക്കുന്നത് ഇങ്ങനെ: മല തുരക്കാനൊരു ഒസ്യത്ത്

“പശ്ചിമഘട്ടത്തെ രക്ഷിക്കൂ, നമ്മെത്തന്നെ രക്ഷിക്കൂ” എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പ്രമുഖ പരിസ്ഥിതിപ്രവർത്തകനായ ജോൺ പെരുവന്താനം എഴുതുന്നു:  \
1980ലെ കേന്ദ്ര വന നിയമവും 1986ലെ പരിസ്ഥിതി സംരക്ഷണ നിയമവും മലിനീകരണ നിയമവും അംഗീകരിക്കില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. രാജ്യത്തെ ഒരു നിയമത്തേയും അംഗീകരിക്കില്ല എന്നാണ് ഒരു  മാഫിയാ സംഘം പ്രഖ്യാപിക്കുന്നത്. വനം മാഫിയ, ക്വാറി മാഫിയ, റിസോർട്ട് മാഫിയ തുടങ്ങിയ നിരവധി സമ്പന്ന സ്ഥാപിത ശക്തികൾ ഒന്നിച്ചണിനിരന്നാണ് രാജ്യത്തിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്.

ജോജി കൂട്ടുമ്മേൽ ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ എഴുതിയ “പട്ടയവും കസ്തൂരിരംഗൻ  റിപ്പോർട്ടും”  എന്ന ഇടയലേഖനത്തിന്റെ ഉള്ളിലെന്ത് എന്ന് അന്വേഷിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനത്തിൽ നിന്ന്:

ഇടയലേഖനത്തിൽ ബിഷപ്പ് ഉന്നയിക്കുന്ന പ്രധാനപ്രശ്നം കയ്യേറ്റക്കാർക്ക് പട്ടയം കിട്ടുക എന്നതു മാത്രമാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ ശുപാർശകളൊക്കെ അതിനുള്ള ഒരു മറ മാത്രം.

നിയമവിരുദ്ധ കൈമാറ്റങ്ങളും പട്ടയം വഴി അംഗീകരിക്കണമെന്നാണ് ബിഷപ്പ് അവകാശപ്പെടുന്നത്....കൈമാറ്റം ചെയ്തുകിട്ടിയെന്നവകാശപ്പെടുന്നവർ 1977നുശേഷം ഹൈറേഞ്ചിലെത്തിയവരാകാനിടയുണ്ട്. അവർ മുമ്പെ വന്നവരിൽ നിന്ന് ഭൂമി വാങ്ങിയതാണെന്നതിന് തെളിവൊന്നുമില്ല. പട്ടയമില്ലാത്ത ഭൂമിയുടെ കൈമാറ്റത്തിന് ഔദ്യോഗികരേഖകളൊന്നുമുണ്ടാവില്ലല്ലൊ.  

1.1.1979നുശേഷം നിയമവിരുദ്ധമായി ഭൂമി കയ്യേറിയതിനും പട്ടയം വേണമെന്ന ധാർഷ്ട്യമാണ് ബിഷപ്പ് ഇതിലൂടെ കാണിക്കുന്നതെന്ന് വ്യക്തം.

പരേതനായ അലോഷ്യസ് ഡി. ഫെർണാണ്ടസ് 1982ൽ സ്ഥാപിച്ച ഓറ മാസിക “മനുഷ്യവിമോചന ശബ്ദം” എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. Organ for Radical Action എന്നതിന്റെ ചുരുക്കെഴുത്താണ് ഓറ.

ഓറ പത്രാധിപസമിതിയിൽ  മാനേജിങ് എഡിറ്റർ പ്രസന്നകുമാർ ഒ. പി., ചീഫ് എഡിറ്റർ എൻ.ജി. ശാസ്ത്രി, ജനറൽ ഏഡിറ്റർ സി.പി. സുധാകരൻ.എന്നിവർ ഉൾപ്പെടുന്നു.

വിലാസം: ഓറ മാസിക, പറവൂർ, പുന്നപ്ര നോർത്ത് പി.ഒ. ആലപ്പുഴ 688 014.
ഫോൺ 0477-2287602
ഇമെയിൽ oraeditors@gmail.com


No comments: