Monday, March 22, 2010

ജല സൌഹൃദ സായാഹ്നത്തിൽ ലഭിച്ച പുതിയ അറിവുകൾ

ലോക വന ദിനം (മാർച്ച് 21) ലോക ജല ദിനത്തെ (മാർച്ച് 22) സന്ധിക്കുന്ന സന്ധ്യാവേളയിൽ തിരുവനന്തപുരത്തെ മ്യൂസീയം കോമ്പൌണ്ടിൽ സംഘടിപ്പിക്കപ്പെട്ട ജല സൌഹൃദ സായാഹ്ന പരിപാടി വേറിട്ടുള്ള അനുഭവമായി.

സദസ് ചെറുതായിരുന്നു. പക്ഷെ എല്ലാവരും ചെറുപ്പക്കാർ. മുൻഗാമികളിൽ നിന്ന് നമുക്ക് കിട്ടിയ ഈ ഭൂമി വലിയ കേടുപാട് കൂടാതെ നാം ഏൽപ്പിക്കേണ്ടത് ഈ ചെറുപ്പക്കാരടങ്ങുന്ന തലമുറയെയാണ്. ഇന്നത്തെ തലമുറ പരിസ്ഥിതി നശിപ്പിച്ചിട്ടു കടന്നുപോയാൽ അതിന്റെ ദുരന്തം അനുഭവിക്കേണ്ടത് അവരാണ്. മിക്ക ലോക രാജ്യങ്ങളിലും പരിസ്ഥിതി പ്രസ്ഥാനങ്ങൾ യുവജനപ്രസ്ഥാനങ്ങൾ കൂടിയാണ്. നമ്മുടെ യുവജന സംഘടനകൾ രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലാകയാൽ പരിസ്ഥിതി പ്രസ്ഥാനങ്ങളിൽ യുവജനസാന്നിധ്യം കുറവാണ്. അതുകൊണ്ട് ചടങ്ങിലെ ചെറുപ്പക്കാരുടെ സാന്നിധ്യം സന്തോഷപ്രദമാണെന്ന് ഞാൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

അവരെക്കൂടാതെ നിരവധി പേർ ദൂരെ നിന്ന് ഉച്ചഭാഷിണിയിലൂടെ പ്രസംഗങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. പിന്നീട് മ്യൂസീയം കോമ്പൌണ്ടിൽ പതിവായി നടക്കാൻ വരുന്ന, പ്രായമുള്ള കുറെ ആളുകളും പ്രസംഗങ്ങൾ കേൾക്കാനെത്തി.

പ്രശസ്ത നിരൂപകനായ ഡോ കെ. എസ്. രവികുമാർ അധ്യക്ഷനായിരുന്നു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഡി. വിനയചന്ദ്രൻ, ജലവിഭവ വകുപ്പ് മുൻഡയറക്ടർ വി. സുഭാഷ് ചന്ദ്ര ബോസ്, ജല വകുപ്പിൽ സൂപ്രണ്ടിങ് ജിയോഹൈഡ്രോളജിസ്റ്റായ എം. ആർ. രമേശ്, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി. റഹീം എന്നിവരും സംസാരിച്ചു.

ഒരു പോസ്റ്റർ പ്രദർശനവുമുണ്ടായിരുന്നു. അത് മേയർ സി. ജയൻ ബാബു ഉത്ഘാടനം ചെയ്തു.

പ്രകൃതിസംരക്ഷണത്തിൽ താല്പര്യം കാട്ടുന്ന നെയ്യാറ്റിങ്കരയിലെ നിംസ് ഹാർട്ട് ഫൌണ്ടേഷനും റൈറ്റേഴ്സ് ആൻഡ് നേച്ചർ ലവേഴ്സ് ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

അവിടെ കേട്ട പ്രസംഗങ്ങളിൽ ഒരു മാധ്യമത്തിലും ഇതുവരെ വായിക്കാൻ കഴിയാഞ്ഞ രണ്ട് വിവരങ്ങളുണ്ടായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ കൂട്ടാക്കാത്തതുകൊണ്ട് അവയിലൂടെ ആ വിവരങ്ങൾ അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. വിവരങ്ങൾ ഇതാണ്:

ഒന്ന്. ബഹുഭൂരിപക്ഷം പേരും പതിവായി കുടിക്കുന്ന വെള്ളത്തിൽ ഇ-കോളി എന്ന അണുവുള്ളതായി ഔദ്യോഗിക പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. അധികൃതർ ഇക്കാര്യം രഹസ്യമായി വെച്ചിരിക്കുകയാണ്.

രണ്ട്. കുടിവെള്ള പദ്ധതിക്ക് വിദേശ സഹായം നേടാൻ അധികൃതർ ഒപ്പ് വെച്ചിട്ടുള്ള കരാറിലെ ഒരു വ്യവസ്ഥ പ്രതിശീർഷ ജല ഉപഭോഗം പരിമിതപ്പെടുത്താൻ നടപടി എടുക്കണമെന്നതാണ്.

10 comments:

രാജ് said...

Have u read this article on myths of Sand Lobby? I think this is equally important news that media / govt has been hiding.

രാജ് said...

Subscribing

Manoj മനോജ് said...

"മുൻഗാമികളിൽ നിന്ന് നമുക്ക് കിട്ടിയ ഈ ഭൂമി വലിയ കേടുപാട് കൂടാതെ നാം ഏൽപ്പിക്കേണ്ടത് ഈ ചെറുപ്പക്കാരടങ്ങുന്ന തലമുറയെയാണ്"
ഗ്രീന്‍ റെവലൂഷന്‍ എന്ന പേരില്‍ നടത്തിയ “വിപ്ലവത്തില്‍‍” ഭൂഗര്‍ഭജലത്തില്‍ വരെ ഒരിക്കലും നശിച്ച് പോകാത്ത കീടനാശിനികള്‍ കലര്‍ത്തി കൊടുത്തവരാണോ അടുത്ത തലമുറയെ പറ്റി വ്യാകുലത പ്രസംഗിക്കുന്നത്??

കൊച്ചിയിലെ സിഫ്റ്റില്‍ വിപണിയില്‍ ലഭ്യമായ കുപ്പി വെള്ളം പരിശോധിക്കുന്നതിന്റെ റീപ്പോര്‍ട്ട് പുറത്ത് വിടാറുണ്ടായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ അത് വരാറുണ്ടായിരുന്നു. 5 വര്‍ഷം മുന്‍പ് വരെ (ഇപ്പോള്‍ അറിയില്ല). കേരളത്തില്‍ ഒരിക്കല്‍ പോലും കുപ്പിവെള്ളത്തില്‍ ഇ-ക്കോള ഇല്ലാത്ത റിസള്‍ട്ട് കണ്ടിരുന്നില്ല!

ഡബ്ലു.എച്ചി.ന്റെയും, ഡബ്ലു.ബി.യുടെയും മറ്റും കുടിവെള്ള പദ്ധതിയില്‍ സാധാരണക്കാരെ ബാധിക്കുന്ന പല നിര്‍ദ്ദേശങ്ങളും ഒളിഞ്ഞ് കിടപ്പുണ്ടെന്ന് പത്രപ്രവര്‍ത്തന/സാമൂഹിക രംഗത്തുള്ള ഒരാള്‍ക്ക് അറിയില്ല എന്ന് പറഞ്ഞാല്‍! ഈ വിഷയത്തില്‍ 2000ത്തില്‍ ഒരു ലേഖനം എഴുതി പ്രസിദ്ധീകരിക്കുവാന്‍ എനിക്ക് പോലും കഴിഞ്ഞിട്ടുണ്ട്!

ഷൈജൻ കാക്കര said...

“രണ്ടാമത്തെ അറിവിലെ” തെറ്റ്‌ എന്താണാവോ?

പ്രതിശീർഷ ഉപഭോഗം പരിമിതപ്പെടുത്തുകയെന്നാൽ വെള്ളം “അനാവശ്യമായി” നശിപ്പിക്കാതിരിക്കുക എന്നല്ലെ?

സൗഹൃദസായാഹ്നവുമായി മലയാളി സമയം ചിലവഴിക്കും. ജലം ജലത്തിന്റെ വഴിക്കും.

BHASKAR said...

രാജ്: You are right. The list of things the Kerala government is hiding is pretty long. Going by government records of the past 50 years there has been no change in the area under Forests!

കാക്കര: ഓരോ നഗരവാസിയും ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ അളവ് കരാറില്‍ ക്ലിപ്തപ്പെടുത്തിയിട്ടുണ്ടെന്നാണ് അവിടെ വെളിപ്പെടുത്തപ്പെട്ടത്. ജലത്തിന് ജലത്തിന്റെ വഴിക്കും കാക്കരക്ക് കാക്കരയുടെ വഴിക്കും പോകുന്നതിന് ഇത് തീര്‍ച്ചയായും തടസ്സമല്ല. ഇവിടെ നിയമങ്ങളും കരാറുകളും പാലിക്കപ്പെടാനുള്ളവയാണെന്ന തെറ്റുധാരണ ആര്‍ക്കുമില്ലല്ലൊ.

ഷൈജൻ കാക്കര said...

B.R.P Bhaskar.... അതെ നഗരവാസിക്ക്‌ ഉപയോഗിക്കാവുന്ന വെള്ളത്തിന്റ്‌ അളവ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആ അളവ്‌ ശാസ്ത്രീയമായി ശരിയെങ്ങിൽ, അങ്ങനെയുള്ള ശരിയായ ഉപയോഗത്തിലേക്ക്‌ നാം മലയാളികൾ മാറേണ്ടതല്ലേ.

എന്റെ കയ്യിൽ പണമുണ്ട്‌ അതിനാൽ “കുടിവെള്ളം” ബാത്റ്റബ്‌ / പൂൾ / ജലധാര തുടങ്ങിയവയ്‌ക്ക്‌ ഉപയോഗിക്കും എന്ന്‌ ചിന്തിക്കുന്നത്‌ ശരിയോ? ഒരു നഗരവാസി സബ്സിഡി നിരക്കിൽ കിട്ടുന്ന വെള്ളത്തിന്‌ കൊടുക്കുന്ന പണത്തിനേക്കൾ ചിലവേറിയതാണ്‌ ഒരു ഗ്രാമവാസി വെള്ളത്തിന്‌ ചിലവാക്കുന്നത്‌. നഗരങ്ങളിലുണ്ടായിരുന്ന കിണറുകൾ എവിടെ മൺമറഞ്ഞു? ഇതേ നഗരവാസി പൂമുഖം കോൺക്രീറ്റ്‌ ചെയ്‌തു, പക്ഷെ കർഷകൻ നെൽപാടം നികത്തിയാൽ കുറ്റകരം!

ജനശക്തി said...

കുടിവെള്ളത്തിലെ ഇകോളി ബാക്റ്റീരിയയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പഠനം രഹസ്യമാക്കി വെച്ചിട്ടുണ്ടോ എന്നറിയില്ല. സര്‍ക്കാര്‍ തന്നെ പ്രസിദ്ധീകരിക്കുന്ന കേരള കാളിങ്ങ് എന്ന മാസികയില്‍ തന്നെ കേരളത്തിലെ ജലത്തിലെ മാലിന്യങ്ങളെക്കുറിച്ചൊക്കെ വായിക്കാം. ഒരു ലിങ്ക് ഇതാണ്
http://www.kerala.gov.in/kercalmay06/pg20-23.pdf

അതില്‍ ഇകോളിയെക്കുറിച്ചും പറയുന്നുണ്ട്. ശുദ്ധമായ ജലം ലഭ്യമാക്കാതിരിക്കുന്നതില്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നത് മനസ്സിലാക്കാം. സര്‍ക്കാരിനു ബാധ്യതയും ഉണ്ട്. പക്ഷേ, രഹസ്യമാക്കി വെച്ചു എന്നൊക്കെ പറഞ്ഞ് നിഗൂഡത സൃഷ്ടിക്കാന്‍ മാത്രം നാം ഈ വാര്‍ത്ത ആദ്യമായി കേള്‍ക്കുകയല്ലല്ലോ.

രാജ് ഷെയര്‍ ചെയ്ത ലേഖനവും താങ്കള്‍ ഇട്ട “രാജ്: You are right. The list of things the Kerala government is hiding is pretty long. Going by government records of the past 50 years there has been no change in the area under Forests!“ എന്ന മറുപടിയും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.

ദയവായി വിശദീകരിക്കുമോ?

Manoj മനോജ് said...

കാക്കര,
ജലപദ്ധതിക്ക് വേള്‍ഡ് ബാങ്ക് ഉള്‍പ്പെടെയുള്ളവ സ്പോണ്‍സര്‍ ചെയ്യണമെങ്കില്‍ കൊടുക്കുന്ന വെള്ളത്തിന് കണക്ക് ഉണ്ടാകണം. അതായത് പൊതു ടാപ്പ് പാടില്ല. വേണമെങ്കില്‍ തന്നെ അതിന് ലിമിറ്റ് ഏര്‍പ്പെടുത്തണം. പക്ഷേ കാശ് സര്‍ക്കാര്‍ അടയ്ക്കണം (കൂടുതല്‍ വിവരങ്ങള്‍ അവരുടെ സൈറ്റുകളില്‍ കാണും). ഗവണ്മെന്റുകളേക്കാള്‍ ഈ ടീമുകള്‍ക്ക് എന്‍.ജി.ഓ.കളെയാണ് പിടിക്കുക എന്നതും ഓര്‍ക്കുക.

സാധാരണക്കാരന്‍ കുടിവെള്ളം കിട്ടണമെങ്കില്‍ പഴയ പോലെ പൊതു ടാപ്പില്‍ നിന്ന് ഓസിന് കിട്ടില്ല മറിച്ച് സ്വന്തം പുരയിടത്തിലേയ്ക്ക് സ്വന്തമായി പൈപ്പ് വലിക്കുക. ഉപയോഗിക്കുന്നതിന് കാശ് കൊടുക്കുക. പണമില്ലെങ്കില്‍ വെള്ളമില്ല.

എന്നാല്‍ കേന്ദ്രം സമ്മതിച്ചിട്ടും പല സ്റ്റേറ്റ് ഗവണ്മെന്റുകളും എതിര്‍പ്പ് പ്രകടിപ്പിച്ച് പൊതു ടാപ്പ് എന്ന വസ്തുത കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

ജലനിയമം ഇന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലും വന്നത് ഇവരുടെ സമ്മര്‍ദ്ധം കൊണ്ടായിരുന്നുവല്ലോ. ആ നിയമത്തിലെ ഉള്ളറകള്‍ മാധ്യമങ്ങളും പങ്കിട്ടിരുന്നു.

BHASKAR said...

കാക്കര: നമ്മുടെ സർക്കാരൊ ജലവിതരണ അതോറിറ്റിയൊ ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ തോത് നിശ്ചയിക്കുന്നതും നടപ്പാക്കുന്നതും പോലെയല്ല കാശു തരുന്നയാൾ അത് നിശ്ചയിക്കുന്നതും നടപ്പാക്കാമെന്ന് അവരുടെ കയ്യിൽ നിന്ന് എഴുതി വാങ്ങിക്കുന്നതും.

ഷൈജൻ കാക്കര said...

മനോജ്‌...എന്റെ അഭിപ്രായത്തിൽ പൊതുടാപ്പായാലും പാവപ്പെട്ടവരുടെ വീട്ടിലെ പൈപ്പായാലും ഉപയോഗിക്കുന്ന വെള്ളത്തിന്‌ കണക്ക്‌ വേണം. അതിന്റെ പൈസ സർക്കാർ വാട്ടർ അതോറിട്ടിയിൽ അടക്കയ്‌ട്ടെ. എന്നാലല്ലെ.. ചിലവാക്കുന്ന പണം എവിടെ ചെല്ലുന്നു എന്നെങ്ങിലും മനസിലാകുകയുള്ളു. ഈ നിയമം ലോകബാങ്ക്‌ സഹായമുണ്ടായാലും ഇല്ലെങ്ങിലും എല്ലാ സർവീസ്സ്‌ മേഖലയിലും വ്യാപിപ്പിക്കണം. വെള്ളാനകളെ ഒരു പരിധിവരെ പിടിച്ച്‌ കെട്ടുവാൻ സാധിക്കും.

B.R.P Bhaskar... ലോകബാങ്ക്‌നിയമങ്ങൾ പരമാധികാരത്തെ ചോദ്യം ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത്‌ മറ്റൊരു ചർച്ചവിഷയമാണ്‌. ജലത്തിന്റെ ദൗർബല്യവുമായി ബദ്ധപ്പെട്ടതായിരുന്നതിനാൽ “പരിമിതപ്പെടുത്തുക” എന്നതിലുമാണ്‌ എന്റെ അഭിപ്രായം. ലോകബാങ്ക്‌ പറഞ്ഞാലും ഇല്ലെങ്ങിലും “മറ്റാവശ്യങ്ങൾക്ക്‌” കുടിവെള്ളം ഉപയോഗിക്കുന്നത്‌ നിരുൽസാഹപ്പെടുത്തുകയെങ്ങിലും വേണം. ഒരു മനുഷ്യന്റെ പ്രാഥമികാവശ്യത്തിനുള്ളവെള്ളം സാധാരണ വിലയ്ക്കും അതിന്‌ മുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്‌ തീവിലയും, പല നിലകളിൽ!