Sunday, March 4, 2018

പ്രതിരോധം മറന്ന സി.പി.എം.

ബി.ആര്‍.പി. ഭാസ്കര്‍
മാതൃഭൂമി

ഇത്ര നാടകീയമായ ഒരു മാറ്റം ഇന്ത്യയുടെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് തോന്നുന്നു. എങ്ങനെയാണ് ബിജെപി ത്രിപുരയില്‍ ഈ മഹാത്ഭുതം കാഴ്ച വെച്ചത്?  

ആദ്യ കണക്കുകള്‍ കാണിക്കുന്നത് സി.പി.എമ്മിന്റെ വോട്ടുവിഹിതത്തില്‍ നേരിയ കുറവേ ഉണ്ടായിട്ടുള്ളൂ എന്നാണ്. കോണ്ഗ്രസിന്റെ വോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും ചോര്‍ന്നുപോയി. പക്ഷെ കോണ്ഗ്രസിനു പുറത്തു നിന്നും വോട്ട് സംഭരിക്കാനും ബിജെപിക്കായി. പണം ബി.ജെ.പിയുടെ വിജയത്തില്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ അതു കൊണ്ടുമാത്രം ഇത്തരത്തിലുള്ള  ഒരു അട്ടിമറിവിജയമുണ്ടാകില്ല.

രണ്ടര കൊല്ലം മുമ്പ് തെരഞ്ഞെടുപ്പു പ്രചരണ തന്ത്രങ്ങളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള സുനില്‍ ദിയോധര്‍ എന്ന ആര്‍.എസ്. എസ്. പ്രചാരകനെ ത്രിപുരയിലേക്ക് നിയോഗിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയും അമിത് ഷായും ഇടതു കോട്ട പിടിക്കാനുള്ള ശ്രമം തുടങ്ങിയത്. 

അവിടെ  എത്തിയ ശേഷം ചെയ്ത കാര്യങ്ങള്‍ ദിയോധര്‍ ഈയിടെ ഒരു മാധ്യമ പ്രവര്ത്തകയോട് പറയുകയുണ്ടായി. ആദ്യം അസന്തുഷ്ടരായ കോണ്ഗ്രസുകാരെ കൂട്ടി. പിന്നീട് യുവാക്കളുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും സംഘടനകളുണ്ടാക്കി. അതിനുശേഷം ജനസംഖ്യയുടെ 35 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങളെ സംഘടിപ്പിച്ചു. പട്ടിക വര്‍ഗങ്ങള്‍ക്ക് അറുപതംഗ സഭയില്‍ ഇരുപത് സീറ്റുണ്ട്. ഏറെ അസന്തുഷ്ടരായ അവരെ ഒപ്പം കൂട്ടാന്‍ രണ്ടു പേരെ പാര്‍ട്ടി വൈസ് പ്രസിഡന്റുമാരും നാല് പേരെ കോര്‍ കമ്മിറ്റി മെംബര്‍മാരുമാക്കി. പിന്നീട് അസന്തുഷ്ടരായ കുറെ സി.പിഎംകാരെയും കിട്ടിയത്രെ.

60 മണ്ഡലങ്ങള്‍ക്കും ചുമതലക്കാരെ നിയോഗിച്ചുകൊണ്ട് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകുമ്പോള്‍ ഒന്നര കൊല്ലം മുമ്പ് സിപിഎം അതിലെരാളെ കൊലപ്പെടുത്തിയതായി ദിയോധര്‍ പറഞ്ഞു. ഒരു മാസത്തിനുശേഷം ബിജെപി ഒരു ‘ശാന്തി യജ്ഞം’ നടത്തി. യജ്ഞഭൂമിയില്‍ നിന്ന് ശേഖരിച്ച ചാരം 60 കുടങ്ങളിലാക്കി, അതുമായി രഥങ്ങള്‍ 60 മണ്ഡലങ്ങളിലും യാത്ര നടത്തി. കൂടാതെ 40,000 പേര്‍ അറസ്റ്റ് വരിച്ച ‘ജയില്‍ നിറയ്ക്കല്‍’ സമരം, മോദി ടീഷര്‍ട്ടുകള്‍ ധരിച്ച യുവാക്കളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിവരിക്കുന്ന ബംഗാളിയിലും ഗോത്ര ഭാഷയിലുമുള്ള ലഘുലേഖകളുടെ വിതരണം തുടങ്ങി പലതും ദ്യോധര്‍ ചെയ്തു.

സിപിഎമ്മിനു സാന്നിധ്യമില്ലാതിരുന്ന സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച കാര്യവും ദിയോധര്‍ പറഞ്ഞു. ലളിത ജീവിതം നയിക്കുന്ന മാണിക് സര്‍ക്കാരിന്റെ പ്രതിച്ഛായ മറികടക്കാന്‍ ബിജെപിക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. 

ആദിവാസി മേഖലയില്‍ കുറെ കുട്ടികള്‍ മലേറിയ പിടിപെട്ടു മരിക്കുകയുണ്ടായി. മുഖ്യമന്ത്രി 11 മന്ത്രിമാരെയും 80 ഡോക്ടര്‍മാരെയും 150 നേഴ്സുമാരെയും അവിടെ അയച്ചു. അതെല്ലാം അവഗണിച്ചുകൊണ്ട് അദ്ദേഹം ഹെലികോപ്ടറില്‍ പോയതു ചൂണ്ടിക്കാട്ടി ബിജെപി ഒരു മുദ്രാവാക്യം ഉയര്‍ത്തി: “കുട്ടികള്‍ മരിക്കുന്നു, മുഖ്യന്‍ ഹെലികോപ്ടറില്‍ പറക്കുന്നു”. ആ മുദ്രാവാക്യം ജനങ്ങളെ സ്വാധീനിച്ചെങ്കില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെന്നും അത് തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ സിപിഎമ്മിനു കഴിഞ്ഞില്ലെന്നും കരുതേണ്ടിയിരിക്കുന്നു. (മാതൃഭൂമി, മാര്‍ച്ച്‌ 4, 2018)

1 comment:

Unknown said...
This comment has been removed by a blog administrator.