Thursday, October 5, 2017

കോണ്ഗ്രസ് അടുത്ത തിരഞ്ഞെടുപ്പിനെ കാണേണ്ടത് വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമായല്ല, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെയും മതനിരപേക്ഷതയെയും വീണ്ടെടുക്കാനുള്ള അവസരമായാണ്. 

കോണ്ഗ്രസിന്റെ മാത്രം ആവശ്യമല്ല ജനാധിപത്യം 

ബി.ആര്‍.പിഭാസ്കര്‍


പാകിസ്ഥാന്‍ പ്രദേശത്തെ ഭരണം പ്രത്യേക മുസ്ലിം രാഷ്ട്രം ആവശ്യപ്പെട്ട മുസ്ലിം ലീഗിനും അവശിഷ്ട ഇന്ത്യയുടെ ഭരണം സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനും കൈമാറിക്കൊണ്ടാണ് ബ്രിട്ടീഷുകാര്‍ 1947ല്‍ ഉപഭൂഖണ്ഡം വിട്ടത്. കോണ്ഗ്രസിനുള്ളിലായിരുന്ന സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും അതിനല്പം മുമ്പു പ്രത്യേക കക്ഷികളായി പ്രവര്ത്തിച്ചു തുടങ്ങിയിരുന്നു. കൊല ചെയ്യപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് എഴുതിയ ഒരു കുറിപ്പില്‍ കോണ്ഗ്രസിന്‍റെ ആവശ്യം  കഴിഞ്ഞെന്നും ഇനി അത് ലോക് (ജന) സേവക സംഘമായി രൂപാന്തരപ്പെടണമെന്നും മഹാത്മാ ഗാന്ധി അഭിപ്രായപ്പെട്ടു. ആ സങ്കല്‍പം അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടു.

നാല് കൊല്ലത്തിനുള്ളില്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ മത്സരിച്ച കോണ്ഗ്രസ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം നേടി. രാഷ്ട്രീയരംഗം ശിഥിലമായിരുന്നതുകൊണ്ട് 45 ശതമാനത്തിനു താഴെ വോട്ടുകൊണ്ട് –- അതായത് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ –- കോണ്ഗ്രസിനു ലോക് സഭയില്‍ വലിയ ഭൂരിപക്ഷം നേടാനായി. കാലക്രമത്തില്‍ കോണ്ഗ്രസിന്റെ ശക്തി ക്ഷയിച്ചെങ്കിലും ഏറെ കാലം അതിനെ വെല്ലുവിളിക്കാന്‍ കെല്പുള്ള ഒരു ദേശീയകക്ഷി ഉണ്ടായില്ല. അടിയന്തിരാവസ്ഥ ക്കാലത്ത് ഇന്ദിരാ ഗാന്ധി വൈകി നടത്തിയ തിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍റെ കാര്‍മ്മികത്വത്തില്‍ വിവധ കക്ഷികള്‍ ലയിച്ചുണ്ടായ ജനതാ പാര്‍ട്ടിക്ക്  (41.3%വോട്ട് )  ആദ്യമായി കോണ്ഗ്രസിനെ  (34.5%) മറികടന്നു അധികാരത്തിലേറാനായി. എന്നാല്‍ ജനതാ കൂട്ടുകെട്ട് പെട്ടെന്ന് തകര്‍ന്നു. മൂന്നു കൊല്ലത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിക്ക് 19.0% വോട്ടേ കിട്ടിയുള്ളൂ. കോണ്ഗ്രസ് 42.7% വോട്ടു നേടി അധികാരം തിരിച്ചുപിടിച്ചു.

ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവുമധികം വോട്ടു നേടിയത് ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. അതിന്‍റെ ജനപിന്തുണ രാജ്യമൊട്ടുക്ക് നേര്‍ത്ത് വ്യാപിച്ചു കിടക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്ട്ടിയുടെ പിന്തുണ ചിലയിടങ്ങളില്‍ സാന്ദ്രീകരിച്ചിരുന്നതുകൊണ്ട് അതിന് സോഷ്യലിസ്റ്റ് പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയാകാനായി. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ സോഷ്യലിസ്റ്റ് പാര്ട്ടിയും ജെ.ബി. കൃപലാനിയുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് വിട്ടവര്‍ രൂപീകരിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും ലയിച്ചു. അങ്ങനെയുണ്ടായ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മറികടന്നു പ്രധാന പ്രതിപക്ഷകക്ഷിയാകാനായില്ല. കോണ്ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് പല  പിളര്പ്പുകള്‍ കണ്ടു. ഇടയ്ക്ക് ചില കൂടിച്ചേരലുകളും ഉണ്ടായി. ആ കാലഘട്ടത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്ന ഏക കക്ഷി സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രാഷ്ട്രീയസ്വയംസേവക് സംഘ് മുന്‍കൈയെടുത്ത് രൂപീകരിച്ച .ജനസംഘം ആയിരുന്നു. ജനതാ പാര്‍ട്ടി ഉണ്ടായപ്പോള്‍ അത് അതിന്റെ ഭാഗമായി. ജനസംഘം അംഗങ്ങളുടെ ആര്‍.എസ്.എസ് ബന്ധമായിരുന്നു ജനതാ പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചത്. അവര്‍ പിന്‍വാങ്ങി ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ നേരത്തെ ജനസംഘത്തിന്റെ ഭാഗമല്ലായിരുന്ന ചിലരും അവരോടോപ്പം കൂടി.

കോണ്ഗ്രസിന്‍റെ ശക്തി ക്ഷയിച്ച ഘട്ടത്തില്‍ ഒരു മതനിരപേക്ഷ കക്ഷിക്കും ദേശീയ ബദലായി വളരാന്‍ കഴിഞ്ഞില്ല. അവയുടെ സ്വാധീനം ഏതാനും സംസ്ഥാനങ്ങളിലായി ചുരുങ്ങുകയാണുണ്ടായത്. ഭാരതീയ ജനതാ പാര്‍ട്ടി മാത്രമാണ് ആ കാലഘട്ടത്തില്‍ വളര്‍ന്ന ദേശീയ കക്ഷി. ചില വലിയ സംസ്ഥാനങ്ങളില്‍ മേല്കൈ ഉണ്ടായിരുന്നതു കൊണ്ട് 1999ല്‍  ബി.ജെ.പിക്ക്   (വോട്ടു 23.8%%, സീറ്റ്    182)   കൂടുതല്‍ ജനപിന്തുണയുണ്ടായിരുന്ന കോണ്ഗ്രസിനേക്കാള്‍ (വോട്ടു  28.3%, സീറ്റ്  114)  മികച്ച പ്രകടനം കാഴ്ചവെക്കാനായി. അതോടെ ഇടതുപക്ഷത്തിന്‍റെ, കൃത്യമായി പറഞ്ഞാല്‍ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി ആയിരുന്ന ഹര്കൃഷന്‍ സിംഗ് സൂര്‍ജിതിന്റെ, ശ്രമഫലമായി ഇടയ്ക്ക് വിജയകരമായി പരീക്ഷിക്കപ്പെട്ട “കോണ്ഗ്രസിതര, ബിജെപിയിതര” സര്‍ക്കാര്‍ എന്ന ആശയം അപ്രസക്തമായി. ഇരുപതില്‍ പരം ചെറിയ ദേശീയ കക്ഷികളും പ്രാദേശിക കക്ഷികളും അതുവരെ വര്‍ഗീയ കക്ഷിയെന്ന നിലയില്‍ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ബി.ജെ.പിയുമായി സഹകരിക്കാന്‍ തയ്യാറാവുകയും കേന്ദ്രത്തില്‍ എ.ബി. വാജ്പേയിയുടെ  നേതൃത്വത്തില്‍ കൂട്ടുമന്ത്രിസഭ നിലവില്‍ വരികയും ചെയ്തു. അഞ്ചു കൊല്ലത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന് വോട്ടുവിഹിതത്തിലും സീറ്റിന്‍റെ എണ്ണത്തിലും ഒരു നേരിയ മുന്‍‌തൂക്കം ലഭിച്ചു. അതോടെ കൊണ്‍ഗ്രസിന് നിരവധി ചെറിയ കക്ഷികളുടെ പിന്തുണ സംഘടിപ്പിച്ചുകൊണ്ടു കൂട്ടുമന്ത്രിസഭ ഉണ്ടാക്കാന്‍ കഴിഞ്ഞു. ബി.ജെ.പിയുടെ തിരിച്ചുവരവ് തടയാനായി ഇടതുപക്ഷം കോണ്ഗ്രസ് നയിക്കുന്ന സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണക്കാന്‍ തയ്യാറായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്കയുമായി ആണവകരാര്‍ ഉണ്ടാക്കിയത് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ, ചൊടിപ്പിച്ചു. ഇടതുകക്ഷികള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പക്ഷെ സര്‍ക്കാരിന് മറ്റ് ചെറിയ കക്ഷികളുടെ സഹായത്തോടെ കാലാവധി പൂര്‍ത്തിയാക്കാനും അടുത്ത തിരഞ്ഞെടുപ്പില്‍ അനുകൂല വിധി സമ്പാദിക്കാനും കഴിഞ്ഞു.

പത്ത് കൊല്ലത്തെ ഭരണത്തിനിടയില്‍ നിരവധി അഴിമതി ആരോപണങ്ങള്‍ കേട്ട കോണ്ഗ്രസ് നയിക്കുന്ന സഖ്യത്തെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. 2014ല്‍ തോല്പിച്ചത്. വെറും 31.2% വോട്ടു കൊണ്ട് ബി.ജെ.പി 282 സീറ്റോടെ ലോക് സഭയില്‍ ഭൂരിപക്ഷം നേടി. ആ വിജയം അതിനെ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയാക്കി. കോണ്ഗ്രസിന്‍റെ വോട്ടുവിഹിതം 18.3%  ആയി കൂപ്പുകുത്തി. അതിന്‍റെ ലോക് സഭയിലെ അംഗബലം 44 ആയി ഇടിഞ്ഞതിനാല് പ്രതിപക്ഷ കക്ഷിയായി അംഗീകാരം നേടാന്‍ പോലും ആയില്ല. കഴിഞ്ഞ മൂന്നു കൊല്ലക്കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും ഫലങ്ങള്‍ കോണ്ഗ്രസിന്‍റെ ജനപിന്തുണയില്‍ വലിയ മാറ്റങ്ങള്‍ പിന്നീടുണ്ടായെന്ന സൂചനയൊന്നും നല്‍കുന്നില്ല. തമിഴ് നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്‌, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ 1967നും  1990നും ഇടയ്ക്കാണ് കോണ്ഗ്രസിനു അധികാരം നഷ്ടപ്പെട്ടത്. ഈ വലിയ സംസ്ഥാനങ്ങളിലൊന്നും ഒരു തിരിച്ചുവരവ് സ്വപ്നം കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണതിപ്പോള്‍.  ഈ സാഹചര്യത്തില്‍ ദേശീയതലത്തില്‍ തിരിച്ചുവരാനുള്ള കഴിവ് അതിനുണ്ടോ എന്ന ചോദ്യം അസ്ഥാനത്തല്ല.

മോദി പ്രധാനമന്ത്രിയാകുന്നതിനു മുന്പെ കോണ്ഗ്രസ്മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.  ആ ലക്ഷ്യം നേടാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലെന്നു അദ്ദേഹത്തിന്‍റെ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം സാക്ഷ്യപ്പെടുത്തുന്നു. സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര, പി. ചിദംബരത്തിന്റെ മകന്‍ കാര്ത്തി ചിദംബരം തുടങ്ങി പല കോണ്ഗ്രസ് കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇന്‍കം ടാക്സ് വകുപ്പും കുറച്ചു കാലമായി അന്വേഷിച്ചു വരികയാണ്. തെരഞ്ഞെടുപ്പു അടുക്കുന്ന വേളയില്‍ ഈ അന്വേഷണങ്ങളുടെ തുടര്‍ച്ചയായി നിയമ നടപടികളുണ്ടാകാന്‍ സാധ്യതയുണ്ട്. ഗാന്ധികുടുംബത്തിനെതിരെ പുതിയ ഒരാരോപണവും കണ്ടെത്താനാകാഞ്ഞതുകൊണ്ടാകാം രാജീവ് ഗാന്ധിയുടെ കാലത്തെ ബോഫോഴ്സ് കോഴ കേസ് വീണ്ടും അന്വേഷിക്കുന്ന കാര്യം മോദി സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ഈ വിഷയം ആരോ സുപ്രീം കോടതിയിലും ഉയര്‍ത്തിയിട്ടുണ്ട്. ബോഫോഴ്സ് ഇടപാടില്‍ ഉള്‍പ്പെട്ടതായി കരുതപ്പെടുന്ന കോഴപ്പണത്തേക്കാളധികം അന്വേഷണത്തിനായി സര്‍ക്കാര്‍ ഇതിനകം ചെലവാക്കിയിട്ടുണ്ട്. ബോഫോഴ്സ് കമ്പനി അജ്ഞാതരായ ഇടനിലക്കാര്‍ക്ക് നല്‍കിയ കോഴ പല ബാങ്ക് അക്കൌണ്ടുകളിലൂടെ നീങ്ങി അപ്രത്യക്ഷമായതായാണ് അന്വേഷണം നടത്തിയ സി.ബി.ഐയും മാധ്യമങ്ങളും കണ്ടെത്തിയത്. സംശയത്തിന്റെ നിഴലിലായിരുന്നവരില്‍ പ്രധാനിയായ ഒറ്റാവിയോ ക്വത്തറോച്ചി എന്ന ഇറ്റലിക്കാരന്‍ 2013ല്‍ മരിച്ചു. ഇതെല്ലാം പുതിയ അന്വേഷണം ഫലപ്രദമാകാനുള്ള സാധ്യത നന്നെ കുറവാണെന്നു വ്യക്തമാക്കുന്നു. എന്നാല്‍ ഗാന്ധികുടുംബത്തെയും കോണ്ഗ്രസിനെയും തെരഞ്ഞെടുപ്പു കാലത്ത് പ്രതിരോധത്തിലാക്കാന്‍ ഒരു പുതിയ അന്വേഷണം ഉപകരിച്ചേക്കും. 

കോണ്ഗ്രസില്‍ നിന്ന് ചില നേതാക്കളെയും സഖ്യകക്ഷികളെയും അടര്‍ത്തി എടുക്കാന്‍ ഇതിനകം ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസ് ബി.ജെ.പിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയിരുന്നു. ചെറിയ പ്രാദേശിക കക്ഷികളെ കയ്യിലെടുത്തുകൊണ്ട് രണ്ടിടത്തും ബി.ജെ.പിക്ക് അധികാരം പിടിച്ചെടുക്കാനായി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് മോദി നിയമിച്ച ഗവര്‍ണര്‍മാരുടെ സഹായം  ലഭിക്കുകയുണ്ടായി.  മുന്പ് ഇതേ രീതിയില്‍ ചില സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുത്തിട്ടുള്ള കോണ്ഗ്രസിന് ഇതൊക്കെ ജനാധിപത്യവിരുദ്ധമാണെന്ന് പറയാന്‍ എന്ത്  അവകാശമാണുള്ളത്?

ഇന്നത്തെ ദുര്‍ബലാവസ്ഥയിലും കോണ്ഗ്രസ് രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ്. വോട്ടു വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് കിട്ടിയത് 4.2% വോട്ടാണ്. ഇത് കൊണ്ഗ്രസിന്റെ വോട്ടുവിഹിതത്തിന്റെ നാലിലൊന്നു പോലുമാകുന്നില്ല. അത്രയും വോട്ടുകൊണ്ട് ബി.എസ.പിക്ക് ഒരു സീറ്റു പോലും കിട്ടിയുമില്ല. അതിനേക്കാള്‍ കുറഞ്ഞ വോട്ടു വിഹിതം കൊണ്ട് അണ്ണാ ഡി.എം.കെ. (3.3% വോട്ട്, 37 സീറ്റ്), തൃണമൂല്‍ കോണ്ഗ്രസ് (3.8%, 34), ബിജു ജനതാ ദള്‍ (1.7%, 20), ശിവ സേന (1.9%, 18), തെലുഗു ദേശം(2.6%, 16), തെലങ്കാന രാഷ്ട്ര സമിതി (1.2%, 11) എന്നീ പ്രാദേശിക കക്ഷികള്‍ക്ക് ഇരട്ട അക്കത്തില്‍ സീറ്റുകള്‍ നേടാനായി. ദേശീയകക്ഷി എന്ന സ്ഥാനമുള്ള സിപിഎമ്മിനു (3.3% വോട്ട്) കിട്ടിയത് ഒന്‍പത് സീറ്റ് മാത്രം. തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വീകരിച്ചിട്ടുള്ള ഉദാരമായ സമീപനം മൂലം ബഹുജന സമാജ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവ ദേശീയകക്ഷികളാണ്. എന്നാല്‍ ഫലത്തില്‍ അവ പ്രാദേശിക കക്ഷികളായി ചുരുങ്ങിയിട്ടുണ്ട്. ഈ  പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ കോണ്ഗ്രസ്മുക്ത ഭാരതത്തില്‍ ബി.ജെ.പിയല്ലാതെ ഒരു ദേശീയകക്ഷിയുമുണ്ടാവില്ല. അതായത് ദേശീയതലത്തില്‍ അതിനെ വെല്ലുവിളിക്കാന്‍ കെല്പുള്ള ഒരു കക്ഷിയുണ്ടാവില്ല. ചുരുക്കത്തില്‍ കോണ്ഗ്രസ്മുക്ത ഭാരതം ജനാധിപത്യമുക്ത ഭാരതമാകും. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കേണ്ടത് കോണ്ഗ്രസിന്റെ മാത്രം ആവശ്യമല്ല.

കോണ്ഗ്രസിനു ഇപ്പോള്‍ അത് നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാനുള്ള കഴിവുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിനു മുമ്പ് എങ്ങനെയാണ് കോണ്‍ഗ്രസ് ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതെന്നു മനസിലാക്കേണ്ടതുണ്ട്. വിഭജനകാലത്തു രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നടന്ന വര്‍ഗീയ ലഹളകളുടെ ഓര്‍മ്മ മങ്ങുന്നതിനു മുമ്പാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ജനസംഘം, ഹിന്ദു മഹാസഭ, രാം രാജ്യ പരിഷത്ത് എന്നിങ്ങനെ മൂന്നു കക്ഷികള്‍ ഹിന്ദുവികാരം മുതലെടുക്കാന്‍ ശ്രമിച്ചു. വര്‍ഗീയതക്കെതിരെ അതിശക്തമായ നിലപാട് എടുത്തുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്‌റു ആ ശ്രമം പരാജയപ്പെടുത്തിയത്. നെഹ്രുവിന്റെ കാലത്ത് ആ കക്ഷികള്‍ക്കൊന്നും വലിയ മുന്നേറ്റമുണ്ടാക്കാനായില്ല. ഇന്ദിരാ ഗാന്ധിയും വര്‍ഗീയതയെ ശക്തമായി എതിര്‍ത്തു. എന്നാല്‍ രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്ഗ്രസിന്റെ വര്‍ഗീയവിരുദ്ധ നിലപാട് ദുര്‍ബലപ്പെട്ടു. മുസ്ലിം യാഥാസ്ഥിതികരെ തൃപ്തിപ്പെടുത്താന്‍ ശാബാനു കേസിലെ സുപ്രീം കോടതി മറികടക്കാന്‍ നിയമം ഭേദഗതി ചെയ്ത രാജീവ് ഗാന്ധി പിന്നീട് ഹിന്ദു വര്‍ഗീയതയെ പ്രീതിപ്പെടുത്താന്‍ അമ്പലമുറ്റത്തു നിന്ന്   തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ആണു. ആര്‍.എസ്.എസ് നിയോഗിച്ചവര്‍ ബാബറി മസ്ജിദ് തകര്‍ക്കാന്‍ അയോധ്യയില്‍ എത്തിയപ്പോള്‍ അദ്ദേഹം അത് തടയാന്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. കോണ്ഗ്രസിനെ തോല്പിക്കാനായി ബി.ജെ.പിയുമായി ചിലപ്പോള്‍ പ്രത്യക്ഷമായും ചിലപ്പോള്‍ പരോക്ഷമായും സഹകരിച്ച കോണ്ഗ്രസിതര കക്ഷികളും വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് സഹായിച്ചു. സമീപകാല ചരിത്രത്തില്‍ നിന്ന് കോണ്ഗ്രസും മററ് മതനിരപേക്ഷ കക്ഷികളും പഠിക്കേണ്ട പാഠം വര്‍ഗീയതയുമായി സമരസപ്പെട്ടുകൊണ്ടു അതിനെ പരാജയപ്പെടുത്താനാകില്ല എന്നാണു. വര്‍ഗീയതയെ തോല്പിക്കാന്‍ അതിനെ ശക്തിയുക്തം എതിര്ക്കുക തന്നെ വേണം.

കോണ്ഗ്രസിന്റെ പ്രധാന ദൌര്‍ബല്യമായി എതിരാളികള്‍ ചൂണ്ടിക്കാണിക്കുന്നത് അതിലെ കുടുംബവാഴ്ചയാണ്. നെഹ്‌റു മകളെ തന്റെ പിന്‍ഗാമിയാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. ഏതായാലും ആദ്യകാലത്ത് അദ്ദേഹത്തിന്റെ മനസില്‍ അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നില്ലെന്ന് ഉറപ്പിക്കാം. ഉണ്ടായിരുന്നെങ്കില്‍ ഒന്നാം തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം ജയപ്രകാശ് നാരായണനെയും മറ്റ് സോഷ്യലിസ്റ്റ് നേതാക്കളെയും കോണ്ഗ്രസിനോട് അടുപ്പിക്കാന്‍ ശ്രമിക്കുമായിരുന്നില്ല. സഹകരണം മാത്രമാണ് ആവശ്യപ്പെട്ടതെങ്കിലും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ വീണ്ടും ഒന്നിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന് നെഹ്‌റു കഴിഞ്ഞാല്‍ യുവാക്കളെ ഏറ്റവുമധികം ആകര്‍ഷിച്ചിരുന്ന നേതാവ് ക്വിറ്റ് ഇന്ത്യാ സമരനായകനെന്ന നിലയില്‍ പ്രശസ്തി നേടിയിരുന്ന   ജെ.പി. ആയിരുന്നു. ഇരുവരും ഒരു ചേരിയിലായാല്‍ ജനങ്ങള്‍ ജെ.പിയെ സ്വാഭാവികമായും നെഹ്രുവിന്റെ  പിന്‍ഗാമിയായി കാണുമായിരുന്നു. അത് മനസിലാക്കാന്‍ കഴിയാത്ത ആളായിരുന്നില്ല നെഹ്‌റു. പിന്നീടാണ് കോണ്ഗ്രസിനുള്ളിലെ ചില യുവ നേതാക്കള്‍ മുന്‍കൈ എടുത്ത് ഇന്ദിരാ ഗാന്ധിയെ പാര്‍ട്ടി അദ്ധ്യക്ഷയാക്കിയതും അവര്‍ പിന്‍ഗാമികളുടെ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചതും. എന്നിട്ടും നെഹ്‌റു മരിച്ചപ്പോള്‍ അവര്‍ പിന്‍ഗാമിയായില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണശേഷം ഇന്ദിരാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഗൌരവപൂര്‍വ്വം പരിഗണിക്കപ്പെട്ടത് പാര്‍ട്ടിയില്‍ ഒരു നല്ല വിഭാഗം മൊറാര്‍ജി ദേശായിയെ വലതുപക്ഷക്കാരനായി കണ്ടതുകൊണ്ടാണ്. എന്നാല്‍ ഇന്ദിരാ ഗാന്ധി മകന്‍ പിന്‍ഗാമിയാകണമെന്നു തീര്‍ച്ചയായും ആഗ്രഹിച്ചിരുന്നു..      

പഴങ്കഥയിലെ കടല്‍കിഴവനെപ്പോലെ നെഹ്രു-ഗാന്ധി കുടുംബം കോണ്ഗ്രസ് പാര്‍ട്ടിയുടെ ചുമലില്‍ കയറിയിരിക്കുകയാണെന്ന ധാരണ വെച്ചു പുലര്‍ത്തുന്നവര്‍ രാജ്യത്ത് ഏറെയുണ്ട്
കോണ്ഗ്രസിന്‍റെ ചരിത്രത്തില്‍ തലപ്പത്ത് നെഹ്രു-ഗാന്ധി കുടുംബം ഇല്ലാതിരുന്ന ഒരു ഇടവേളയുണ്ടെന്ന വസ്തുത കോണ്ഗ്രസുകാര്‍ പോലും ഒരുപക്ഷെ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവില്ല. രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷം അവകാശിയായി സോണിയാ ഗാന്ധി മുന്നോട്ടു വന്നിരുന്നില്ല. നരസിംഹ റാവുവിനും  സീതാറാം കേസരിക്കും കീഴില്‍ ഏഴു വര്ഷം കഴിഞ്ഞശേഷമാണ് കോണ്ഗ്രസുകാര്‍ വീണ്ടും കുടുംബത്തെ സമീപിച്ചതും സോണിയാ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷയായതും. ഇന്നു ഒരു നെഹ്‌റു-ഗാന്ധി തലപ്പത്തുണ്ടാകണമെന്നത് കുടുംബത്തിന്റെ ആവശ്യത്തെക്കാള്‍ പാര്‍ട്ടിയുടെ ആവശ്യമാണ്‌. ഏറെക്കാലമായി ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്ന ആ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മുകളില്‍ ഒരു ഗാന്ധി വേണം. തങ്ങളിലൊരാള്‍ തലപ്പത്തെത്തുന്നത് അവരില്‍ പലരും  ഇഷ്ടപ്പെടുന്നില്ല.

കോണ്ഗ്രസിലെ കുടുംബവാഴ്ച പ്രശ്നം ശക്തമായി ഉയര്‍ത്തുന്നത് ബി.ജെ.പി. ആണു. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞപ്പോള്‍ ബി.ജെ.പി. അവര്‍ വിദേശിയാണെന്ന ആക്ഷേപം ഉന്നയിച്ചു. ശരദ് പവാര്‍, പി.എ. സാങ്മ എന്നിവര്‍ അതേറ്റു പിടിച്ചുകൊണ്ട് പാര്‍ട്ടി വിട്ടു. പിന്നീട് പ്രധാനമന്ത്രിസ്ഥാനത്തേക്ക് മന്‍മോഹന്‍ സിംഗിന്‍റെ പേര് നിര്‍ദ്ദേശിച്ചുകൊണ്ട് സോണിയാ ഗാന്ധി വിദേശിപ്രശ്നം അപ്രസക്തമാക്കി. ബി.ജെ.പിയുടെ കുടുംബവാഴ്ച ആക്ഷേപത്തില്‍ ആത്മാര്‍ത്ഥതായില്ല. ഇന്ദിരാ ഗാന്ധിയുടെ മരുമകള്‍ മേനകാ ഗാന്ധി, ചെറുമകന്‍ വരുണ്‍ ഗാന്ധി എന്നിവരെ കൂടാതെ ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൌലാന അബുല്‍ കലാം ആസാദ്, എച്ച്.എന്‍. ബഹുഗുണ എന്നിങ്ങനെ നിരവധി കോണ്ഗ്രസ് നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി.യിലുണ്ട്. അവരെയൊക്കെ ആ പാര്‍ട്ടിക്ക് പ്രിയങ്കരരാക്കിയത് അവരുടെ കുടുംബപ്പേര് തന്നെ.      

കോണ്ഗ്രസ് അതിജീവനത്തിനു പോരാടേണ്ട സമയമായി. അത് നേരിടുന്ന പ്രധാന പ്രശ്നം സംഘടനാപരമായ ദൌര്‍ബല്യമാണ്. അതിനു പഴിക്കേണ്ടത് ഇന്ദിരാ ഗാന്ധിയെയാണ്. പാര്‍ട്ടി 1969ല്‍ പിളര്‍ന്നപ്പോള്‍ അണികളിലേറെയും അവര്‍ക്കൊപ്പമായിരുന്നു.  സംഘടനാ സംവിധാനം സിന്‍ഡിക്കേറ്റ് നേതാക്കളുടെ കൈകളിലും. ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സംവിധാനം കെട്ടിപ്പടുക്കാന്‍ അവര്‍ മിനക്കെട്ടില്ല. പകരം തന്നോട് കൂറ് പുലര്ത്തുമെന്നു കരുതിയവരെ ചുമതലകള്‍ ഏല്പിച്ചു. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ആ രീതി തുടര്‍ന്നു. കേരളം പോലെ ചില ഇടങ്ങളില്‍ മാത്രമാണ് കോണ്ഗ്രസിനു ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനുള്ളത്. അതാകട്ടെ അടിമുടി ഗ്രൂപ്പിസത്തില്‍ മുങ്ങിക്കിടക്കുന്നു. ഇപ്പോള്‍ കേരള പ്രദേശ്‌ കോണ്ഗ്രസ് ഒരു എ-ഐ കൂട്ടായ്മയാണ്. സംഘടനാപരമായ ചില ചുമതലകള്‍ എല്പിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പോഷക സംഘടനകളില്‍ ഗ്രൂപ്പിസം അവസാനിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. രണ്ട് ഗ്രൂപ്പുകളുടെയും പ്രതിനിധികള്‍ മത്സരിക്കുകയും കൂടുതല്‍ വോട്ടു നേടുന്നയാള്‍ പ്രസിഡന്റും മറ്റെയാള്‍ വൈസ് പ്രസിഡനറുമാകട്ടെയെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചു. ചിലയിടങ്ങളില്‍ ഈ ആശയം പരീക്ഷിച്ചു. അത് എത്ര ദൂരം കൊണ്ടുപോയെന്നു വ്യക്തമല്ല. കേരളത്തില്‍ ഗ്രൂപ്പുകളി അവസാനിപ്പിക്കാന്‍ രാഹുല്‍  ഗാന്ധി ഗ്രൂപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കി. ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും സുധീരനെതിരെ ഒന്നിച്ചു. ഒടുവില് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ സുധീരന്‍ രാജിവെച്ചു പോയി.  

കോണ്ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ഇനിയും വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആരോഗ്യപ്രശ്നങ്ങളുണ്ട്. എന്നിട്ടും ചുമതല രാഹുലിന് കൈമാറാത്തത് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന അവരുടെ ഉപദേശകരുടെ സ്വാധീനം മൂലമാണെന്ന് പറയപ്പെടുന്നു. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഇരുപതു മാസമേയുള്ളൂ. സാഹചര്യങ്ങള്‍ തങ്ങള്‍ക്കു അനുകൂലമാണെന്ന് കണ്ടാല്‍ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പു നേരത്തേയാക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധിയെയാണ് അടുത്ത പ്രസിഡന്റായി പാര്‍ട്ടി കാണുന്നതെങ്കില്‍ സ്ഥാനാരോഹണം എത്രയും വേഗം നടത്തുന്നുവോ അത്രയും നല്ലത്.

രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ ബി.ജെ.പി. സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെതിരെ വലിയ പ്രചാരണം അഴിച്ചു വിട്ടിരുന്നു. അദേഹത്തെ ഒരു മന്ദബുദ്ധിയായി ചിത്രീകരിക്കാനാണ് ബി.ജെ.പി. സൈബര്‍ സെല്‍ പദ്ധതിയിട്ടത്. ഒരു  കോണ്ഗ്രസ് നേതാവ് പോലും രാഹുലിനെ പരാമര്‍ശിക്കാന്‍ അവര്‍ പ്രചരിപ്പിച്ച ഇരട്ടപ്പേര് പരസ്യമായി ഉപയോഗിച്ചതില്‍ നിന്ന അവര്‍ക്ക് ഏറെ വിജയിക്കാനായി എന്ന് കരുതാം. എന്നാല്‍ ഇത് ആസൂത്രിതമായ ഇടപെടലിലൂടെ മറികടക്കാനാകുമെന്നു അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയുടെ ബെര്‍ക്ക്ലി ക്യാംപസില്‍ രാഹുല്‍ ഗാന്ധി ഈയിടെ നടത്തിയ പ്രഭാഷണത്തോടുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. രാഹുലിന്റെ തുറന്ന മനസോടെയുള്ള സംഭാഷണം പലരെയും അത്ഭുതപ്പെടുത്തി. ചിലര്‍ രാഹുലിനെ കാനഡയില്‍ ചലനം സൃഷ്ടിക്കുന്ന യുവ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി  താരതമ്യപ്പെടുത്തി.

ഒരു പുതിയ നേതാവിനെ അവതരിപ്പിച്ചതുകൊണ്ടു മാത്രം കോണ്ഗ്രസ് രക്ഷപ്പെടില്ല. പാര്‍ട്ടിയുടെ പ്രതിച്ഛയ മെച്ചപ്പെടുത്തേണ്ടതുണ്ട്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വീഴ്ത്തിയ അഴിമതി ആരോപണങ്ങള്‍ രണ്ടാം മന്ത്രിസഭയുടെ കാലത്താണ് പുറത്ത് വന്നത്. ആ അഴിതികള്‍ ആദ്യ മന്ത്രിസഭയുടെ കാലത്ത് നടന്നവയായിരുന്നു. അഴിമതിയുടെ കരിനിഴല്‍ വീണ നേതാക്കന്മാരെയൊക്കെ ഒഴിവാക്കുകയാണ് കോണ്ഗ്രസ് ആദ്യം ചെയ്യേണ്ടത്. ഒപ്പം ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒരു യുവ നേതൃനിരയെ ഉയര്‍ത്തിക്കൊണ്ടു വരണം. യഥാര്‍ത്ഥത്തില്‍ മന്‍മോഹന്‍ സിംഗിന്റെ രണ്ടാം മന്ത്രിസഭയേക്കാള്‍ നല്ല പ്രകടനമാണ് ഒന്നാം മന്ത്രിസഭ കാഴ്ചവെച്ചത്. നയരൂപീകരണത്തില്‍ സര്ക്കാരിനെ സഹായിക്കാന്‍ അന്ന്‍ സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ പൊതുസമൂഹ പ്രതിനിധികള്‍ അടങ്ങുന്ന ഒരു സമിതിയുണ്ടായിരുന്നു. അതിന്‍റെ ശുപാര്‍ശപ്രകാരം സര്‍ക്കാര്‍ കൊണ്ടു വന്ന തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും അതിനു വീണ്ടും ജനവിധി നേടിക്കൊടുത്ത ഘടകങ്ങളില്‍ പെടുന്നു.        .       
ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് വ്യാപകമായി മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ അക്രമങ്ങള്‍ നടക്കുകയാണ്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കോണ്ഗ്രസ് ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ അവ കോണ്ഗ്രസിന്‍റെ നേതാക്കള്‍ മുന്‍കൈയെടുത്ത് രൂപപ്പെടുത്തിയ ജനാധിപത്യ മതേതര സംവിധാനം തകര്‍ത്ത് ആര്‍.എസ്.എസ്. വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിനെ കാണേണ്ടത് വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമായല്ല, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെയും മതനിരപേക്ഷതയെയും വീണ്ടെടുക്കാനുള്ള അവസരമായാണ്. 

അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ ഒരു  മുന്നണി രൂപീകരിക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാജ്യത്താകെ പിന്തുണയുള്ള ദേശീയ കക്ഷികളുടെ അഭാവത്തില്‍ അത്തരത്തിലുള്ള മുന്നണിക്ക്‌ വലുതായൊന്നും ചെയ്യാനില്ല. കോണ്‍ഗ്രസിനെ പിന്തള്ളി വളര്‍ന്നു  സംസ്ഥാനങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ള പ്രാദേശിക കക്ഷികള്‍ക്കാണു ബി.ജെ.പിയെ തടയുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുന്നത്. അവയുടെ സഹകരണം എങ്ങനെ ഉറപ്പാക്കാനാകുമെന്നു കോണ്ഗ്രസ് ഗൌരവപൂര്‍വ്വം ആലോചിക്കണം.  (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബര്‍ 1-7, 2017)

No comments: