Thursday, October 5, 2017

മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ ഭാവി മുന്‍കൂട്ടി കണ്ട മനീഷി

ഏതാണ്ട് 70 കൊല്ലം മുമ്പാണ് “പത്രമീമാംസ” എന്ന പുസ്തകം ആദ്യം വായിച്ചത്. തകഴിയുടെ “തോട്ടിയുടെ മകന്‍”, കേശവദേവിന്‍റെ “ഓടയില്‍ നിന്ന്” എന്നിവക്കൊപ്പം അച്ഛന്‍ വാങ്ങിക്കൊണ്ടു വന്ന പുസ്തകങ്ങളില്‍ ഒന്നായിരുന്നു അത്.

 പദ്യരൂപത്തിലുള്ള കൃതിയായിരുന്നു “പത്രമീമാംസ. ടിപണ്യാ ച സഹ”. ഗ്രന്ഥകര്‍ത്താവ്: അര്‍പ്പുതസ്വാമി. 

ഓരോ പദ്യത്തിനുമൊപ്പം ഗദ്യത്തില്‍ അര്‍ത്ഥം കൊടുത്തിരുന്നു. ചിലതിനു കീഴില്‍ വിശദീകരണങ്ങളും ഉദാഹരണങ്ങളും. പത്രപ്രവര്‍ത്തനം തൊഴിലായി സ്വീകരിക്കുന്നതിനെ കുറിച്ച് ഞാന്‍ അക്കാലത്ത് ചിന്തിച്ചിട്ടുപോലുമില്ല. പക്ഷെ പത്രം വായിക്കുന്ന ശീലം തുടങ്ങിയിരുന്നു. അതുകൊണ്ട് താല്പര്യപൂര്‍വം അത് വായിച്ചു.

പത്രമീമാംസയുടെ നര്‍മ്മഭാവമാണ് എന്നെ ആകര്‍ഷിച്ചത്.

“മൂട്ടാധിവാസോത്തമം കാലൊന്നറ്റ കസേരതന്നിലമരും” പത്രാധിപരെ അവതരിപ്പിച്ചുകൊണ്ടാണ് അര്‍പ്പുതസ്വാമി തുടങ്ങുന്നത്. കാലറ്റ കസേരയിലിരിക്കുന്ന പത്രാധിപരെ ഇന്നു എവിടെയും കാണാനാകില്ല. എന്നാല്‍ അര്‍പ്പുതസ്വാമി വിവരിക്കുന്ന പത്രപ്രവര്‍ത്തനശൈലി നമുക്ക് തിരിച്ചറിയാനാകും.

പത്രത്തിന് പേരിടുന്നത് മുതല്‍ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ വരെ പല കാര്യങ്ങളും അര്‍പ്പുതസ്വാമി ചര്‍ച്ച ചെയ്യുന്നു. പത്രങ്ങള്‍ക്കു സ്ത്രീനാമം അത്യുത്തമം എന്നദ്ദേഹം പറയുന്നു. പത്രാധിപരുടെ ഭാര്യയുടെയോ മകളുടെയോ പേരാകാമെന്നു ടിപ്പണിയില്‍ വിശദീകരിക്കുന്നു.

അക്കാലത്ത് കൊച്ചിയില്‍ നിന്ന് ഗോമതി എന്ന പേരില്‍ ഒരു സായാഹ്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ  പത്രാധിപരുടെ ഭാര്യയുടെയോ മകളുടെയോ പേരു ഗോമതി എന്നായിരുന്നോ എന്നറിയില്ല. ഏതായാലും പത്രം ആ പേര് സ്വീകരിച്ചത് കേരളത്തെ സൂചിപ്പിക്കാനാണ്. ഓരോ അക്ഷരത്തിന്‍റെയും ഉള്ളില്‍ അത് ഏതു പ്രദേശത്തെ  സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഗോ എന്നാല്‍ ഗോശ്രീനാട്, മ എന്നാല്‍ മലബാര്‍, തി എന്നാല്‍ തിരുവിതാംകൂര്‍.

ഇന്ന്‍ നമുക്ക് പരിചിതമായ സെലിബ്രിറ്റി ന്യൂസ് പ്രചാരം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗമായി അര്‍പ്പുതസ്വാമി നിര്‍ദ്ദേശിക്കുന്നു. ടിപ്പണിയില്‍ അത്തരം വാര്‍ത്തയുടെ ഒരുദാഹരണവുമുണ്ട്. തലക്കെട്ട്‌: ദന്തധാവന മഹാമഹം. ഒരു ജനപ്രിയന്‍ കാലത്ത് പല്ല് തേയ്ക്കുന്നതിന്‍റെ വിവരണമാണത്.

പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് അര്‍പ്പുതസ്വാമി ഉപദേശിക്കുന്ന മറ്റൊരു തന്ത്രം കൌതുക വാര്‍ത്തകളാണ്. അതിനു നല്‍കുന്ന ഒരുദാഹരണം കാര്‍ത്തികപ്പള്ളിക്ക് സമീപമുള്ള ഒരു വീട്ടിലെ പൊന്മുട്ടയിടുന്ന താറാവാണ്.

വിദേശത്തു നിന്നുള്ള വാര്‍ത്തകളും ഉദാഹരണമായി നല്‍കുന്നുണ്ട്. അതിലൊന്ന് ഇറ്റലിയില്‍ നിന്നാണ്. അവിടെ ഒരു പേപ്പട്ടി ഒരു പാര്‍ലമെന്റ് അംഗത്തെ കടിച്ചു. അയാള്‍ പിന്നീട് ഒരു പശുവിനെ കടിച്ചു. പശു ചിലപ്പോള്‍ പട്ടിയെപ്പോലെ കുരയ്ക്കുകയും ചിലപ്പോള്‍ പാര്‍ലമെന്റ് അംഗത്തെപ്പോലെ പ്രസംഗിക്കുകയും ചെയ്യുന്നു. പേ പിടിച്ച അംഗത്തിന്‍റെ സ്ഥാനത്തേക്ക് പശുവിനെ നോമിനേറ്റ് ചെയ്യുന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നു എന്നതാണു വാര്‍ത്ത.

എന്നെ ഏറ്റവുമധികം ചിരിപ്പിച്ച കൌതുക വാര്‍ത്ത ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സംഘത്തെ കാണാതായത് സംബന്ധിച്ചതാണ്. അവര്‍ തപിച്ചുകൊണ്ടിരിക്കുന്ന ഭൂമദ്ധ്യരേഖയില്‍ ഓര്‍ക്കാതെ ചവിട്ടുകയും തല്‍ക്ഷണം ചാമ്പലാവുകയുമായിരുന്നത്രേ!  

പത്രാധിപര്‍ക്ക് “ആടിനെ പട്ടിയാക്കാന്‍ മോടി കൂടുന്ന പാടവം” വേണമെന്ന് അര്‍പ്പുതസ്വാമി നിരീക്ഷിക്കുന്നു. ആ ആശയം ഒരു കാര്‍ട്ടൂണിലൂടെയും അദ്ദേഹം അവതരിപ്പിക്കുന്നു. മേയുന്ന ആടിനെ നോക്കി പത്രാധിപര്‍ പടം വരയ്ക്കുകയാണ്. കടലാസില്‍ തെളിയുന്ന രൂപം പട്ടിയുടേത്!

അര്‍പ്പുതസ്വാമി ഒരു തൂലികാനാമമാണെന്നു അന്ന് തന്നെ ഞാന്‍ മനസിലാക്കിയിരുന്നു. പത്തിരുപതു കൊല്ലങ്ങള്‍ക്കുശേഷം പേട്രിയട്ട് പത്രത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന രവീന്ദ്ര നാഥ് ആണ് ആ പേരില്‍ എഴുതിയത് തൃശ്ശൂരിലെ ഒരു വക്കീലാണെന്നു പറഞ്ഞു തന്നത് (രവീന്ദ്ര നാഥ് പിന്നീട് ദ വീക്ക് വാരികയില്‍ 
അസിസ്റ്റന്റ് എഡിറ്ററും കോളമിസ്റ്റുമായി പ്രവര്‍ത്തിച്ചു.)

അര്‍പ്പുതസ്വാമിയെ കുറിച്ച് keralaliterature.com എന്ന വെബ്സൈറ്റ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു. പേര്: രാമപ്പൊതുവാള്‍ അമ്പാടി. തൂലികാനാമം: അര്‍പ്പുതസ്വാമി. ജനനം: 25.4.1903. തൃശ്ശൂര്‍ ജില്ലാ കോടതിയില്‍ വക്കീല്‍, രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തനം, കാര്ട്ടൂണിസ്റ്റ്, പത്രപ്രവര്‍ത്തനം. കൃതികള്‍: ഹാസാങ്കുരംഅഹമ്മതിപത്രമീമാംസസര്‍ദാര്‍ പണിക്കരുടെ സാഹിത്യ സപര്യ തുടങ്ങിയവ.

രാമപ്പൊതുവാളിന്‍റെ പത്രപ്രവര്ത്തന ജീവിതത്തെ കുറിച്ച് എനിക്ക് ഒരറിവുമില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹം എഴുതിയത് അന്നത്തെ പത്രപ്രവര്‍ത്തനത്തേക്കാള്‍ ഇന്നത്തെ പത്രപ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു എന്ന് തോന്നുന്നു.

No comments: