Friday, June 19, 2015

അഹമ്മദാബാദിലെ പൊലീസുകാരനും അരുവിക്കരയിലെ പത്രപ്രവർത്തകരും

ആദിവാസി ദലിത് മുന്നേറ്റ സമിതി സംഘടിപ്പിച്ച ‘ക്വിറ്റ്, ഹാരിസൺ’ സമ്മേളനത്തിനായി കഴിഞ്ഞ ദിവസം ആര്യനാട്ടു പോയപ്പോൾ പ്രധാന കക്ഷികൾ എത്രമാത്രം വീറോടെയാണ് അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് മനസിലാക്കാനായി. മുക്കിനു മുക്കിനു പ്രചാരണ കമ്മിറ്റി ആപ്പീസുകൾ, സ്ഥാനാർത്ഥികളുടെ കൂറ്റൻ ചിത്രങ്ങൾ, പോസ്റ്ററുകൾ, അവരെ പ്രകീർത്തിക്കുന്ന പാട്ടുകളും മുദ്രാവാക്യങ്ങളുമായി പായുന്ന വാഹനങ്ങൾ. സ്ഥാനാർത്ഥികളും അവരുടെ കക്ഷികളുടെ സമുന്നത നേതാക്കളും മണ്ഡലത്തിൽ ഓടിനടക്കുന്നു. ഇത്ര വിപുലവും ശബ്ദായമാനവും ചെലവേറിയതുമായ അസംബ്ലി ഉപതെരഞ്ഞെടുപ്പു മത്സരം രാജ്യത്തെങ്ങും ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. 
                               അരുവിക്കര മണ്ഡലത്തിലെ ഓരോ ചലനവും ഒപ്പിയെടുത്ത് “ലോകമെമ്പാടുമുള്ള മലയാളികളി”ലെത്തിക്കാൻ ഒ.ബി. വാനുകളും മറ്റ് സജ്ജീകരണങ്ങളുമായി ഒരു വലിയ മാധ്യമ സംഘവും അവിടെയുണ്ട്.                                                                                                        

കൊല്ലം ജില്ലയിലെ അരിപ്പയിലെ ഒരു പഴയ തോട്ടത്തിൽ 1500ഓളം ഭൂരഹിത കുടുംബങ്ങൾ രണ്ടര കൊല്ലമായി കൃഷി ചെയ്തു ഉപജീവനം നടത്തിക്കൊണ്ട് സമരം നടത്തുകയാണ്. ആ സമരം നയിക്കുന്ന സംഘടനയാണ് ആദിവാസി ദലിത് മുന്നേറ്റ സമിതി. അരുവിക്കര മണ്ഡലത്തിൽപെടുന്ന ആര്യനാട്ട് ഒരു ഹാളിൽ സമിതി വിളിച്ചുകൂട്ടിയ സമ്മേളനമൊ തുടർന്ന് അതിൽ പങ്കെടുത്തവർ നടത്തിയ ഘോഷയാത്രയും പൊതുയോഗവുമോ ആ മാധ്യമപ്രവർത്തകർ ശ്രദ്ധിച്ചില്ല. അവർ അവിടെ നിയോഗിക്കപ്പെട്ടത് അത് റിപ്പോർട്ടു ചെയ്യാനായിരുന്നില്ലല്ലൊ.            
അരുവിക്കരയിലെ മാധ്യമ പ്രവർത്തകർ അര നൂറ്റാണ്ടു മുമ്പ് ഗുജറാത്തിൽ കേട്ട കഥയിലെ നായകനെ ഓർമ്മപ്പെടുത്തി. അഹമ്മദാബാദിൽ കാങ്കരിയാ എന്നു പേരുള്ള ഒരു തടാകമുണ്ട്. സ്കൂൾ ഫൈനൽ പരീക്ഷയിൽ തോൽക്കുന്ന കുട്ടികൾ ജീവനൊടുക്കാനെത്തുന്ന സ്ഥലമെന്ന ദുഷ്പേര് അത് നേടിയിരുന്നു. ഒരിക്കൽ പരീക്ഷാഫലം വരുന്ന ദിവസം ആത്മഹത്യകൾ തടയാനായി പൊലീസ് മേധാവി ധാരാളം പൊലീസുകാരെ തടാകത്തിനു ചുറ്റും നിയോഗിച്ചു. അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഒരു പൊലീസുകാരൻ ഇരുട്ടിൽ ഒരാൾ രൂപം കണ്ടു. ആൾ അരമതിലിന്മേൽ കയറി വെള്ളത്തിലേക്ക് ചാടാൻ തുടങ്ങിയപ്പോൾ പൊലീസുകാരൻ പിടികൂടി. 
                                                                                                                                                                                                                                                                                                                             “ആത്മഹത്യ ചെയ്യാൻ പോവുകയാ, അല്ലേ?” പൊലീസുകാരൻ ചോദിച്ചു.


“അതെ” എന്ന് മറുപടി.

“പരീക്ഷയിൽ തോറ്റു, അല്ലേ?”

“ഇല്ല.”

“പിന്നെ..?”

“ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വീട്ടുകാർ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നു.”

“അതാണോ പ്രശ്നം? എന്നാൽ ആയിക്കൊ. എന്നെ ഇവിടെ ഡ്യൂട്ടിയിലിട്ടിരിക്കുന്നത് പരീക്ഷയിൽ തൊറ്റവർ ആത്മഹത്യ ചെയ്യുന്നത് തടയാനാ.”

ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയായിരുന്നു ആര്യനാട്ടെ സമ്മേളനം സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള പരിപാടികൾ എല്ലാ ജില്ലകളിലും നടത്താനുദ്ദേശിക്കുന്നതായി സമിതി അദ്ധ്യക്ഷൻ ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. തിരുവനന്തപുരം സമ്മേളനം അരുവിക്കര മണ്ഡലത്തിൽ വെച്ചു നടത്തിയത് അതിനെ ഉപതെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. അരിപ്പയിലെ സമരഭൂമിയിലുള്ളവർ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നില്ല. “ആദ്യം ഭൂമി, പിന്നെ വോട്ട്” എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ആ നയം ഉപേക്ഷിച്ചുകൊണ്ട് ഉപതെരഞ്ഞെടുപ്പിൽ പങ്കെടുക്കാനാണ് സമിതിയുടെ തീരുമാനം. അരുവിക്കരയിൽ വോട്ടുള്ള ഏതാണ്ട് 800 ഭൂരഹിതർ അരിപ്പയിലെ സമരഭൂമിയിലുണ്ട്.                                                       (ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്)

2 comments:

PARABRAHMA said...

Our new generation journalists lack qualities,abilities and social graces.Humanity is absent in their text books.They do not know the nature or the society thickly populated by people below poverty line.Bad mentors and stupid students blind to social realities.If they have not noticed the Adivasi Meeting at Aryanadu, it describes how unsuitable they are for the profession of journalism.

PARABRAHMA said...

Our new generation journalists lack qualities,abilities and social graces.Humanity is absent in their text books.They do not know the nature or the society thickly populated by people below poverty line.Bad mentors and stupid students blind to social realities.If they have not noticed the Adivasi Meeting at Aryanadu, it describes how unsuitable they are for the profession of journalism.