Wednesday, February 4, 2015

ഭയപ്പെടുത്തുന്ന പരിഹാസവും തിരിഞ്ഞുനോട്ടവും

ബി.ആർ.പി. ഭാസ്കർ

തമിഴ് നാട്ടിലെ താരതമ്യേന ദുർബലമായ ഹിന്ദുത്വചേരിയും ചില ജാതിസംഘടനകളും ഭീഷണി ഉയർത്തിയതിനെ തുടർന്ന് പെരുമാൾ മുരുകൻ എന്ന നോവലിസ്റ്റ് കഴിഞ്ഞ ദിവസം എഴുത്തു നിർത്തുന്നതായും പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ കൃതികളും പിൻ‌വലിക്കുന്നതായും പ്രഖ്യാപിക്കുകയുണ്ടായി. ആ സമയത്ത് പാരീസിൽ തീവ്രവാദി ആക്രമണത്തിൽ മുഖ്യ പത്രാധിപരും മറ്റ് മൂന്നു കാർട്ടൂണിസ്റ്റുകളും ഉൾപ്പെടെ നിരവധി ജീവനക്കാർ കൊല്ലപ്പെട്ട ഷാർളി എബ്ദോ (Charlie Hebdo) എന്ന ആക്ഷേപഹാസ്യ വാരികയുടെ അവശേഷിക്കുന്ന സ്റ്റാഫംഗങ്ങൾ അക്രമികളുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കൂടുതൽ പ്രകോപനപരമായ ഉള്ളടക്കത്തോടെ പുതിയ ലക്കം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. മുരുകന്റെയും ഷാർളിയുടെയും പ്രതികരണങ്ങളിൽ പ്രതിഫലിച്ചത് ബന്ധപ്പെട്ട വ്യക്തികളുടെ മനോഭാവത്തിലുള്ള വ്യത്യാസം മാത്രമല്ല, സമൂഹങ്ങളുടെ സമീപനങ്ങളിലുള്ള വ്യത്യാസം കൂടിയാണ്.

ഷാർളി പ്രവർത്തകരുടെ പ്രതികരണം മനസിലാക്കാൻ ഫ്രഞ്ച് മാധ്യമങ്ങളുടെ ചരിത്രം അറിയേണ്ടതുണ്ട്. പൌരോഹിത്യത്തെ എതിർക്കുകയും പാവനമെന്നു കരുതുന്നവയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ശക്തമായ ഒരു ധാര ഫ്രാൻസിന്റെ പാരമ്പര്യത്തിലുണ്ട്. അതു രൂപപ്പെടുത്തുന്നതിൽ അച്ചടിമാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണ്. ആ പാരമ്പര്യം  ആക്ഷേപഹാസ്യത്തിലൂടെ നിലനിർത്തുന്ന പ്രസിദ്ധീകരണമാണ് ഷാർളി. അതിന് ഹരകിരി എന്ന പേരിൽ ഒരു മുൻ‌ഗാമി ഉണ്ടായിരുന്നു. (ഫ്യൂഡൽ ജപ്പാനിലെ ചേകവന്മാർ മാനം കാക്കാനായി സ്വയം വയറ്റിൽ കുത്തി മരിക്കുന്ന സമ്പ്രദായമാണ് ഹരകിരി). അതിന്റെ പ്രസാധകർ 1969ൽ അതേ പേരിൽ ഒരു വാരിക കൂടി തുടങ്ങി. രണ്ടാം ലോക മഹായുദ്ധ കാലത്ത് അധിനിവേശ ജർമ്മൻ സേനക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുകയും പിൽക്കാലത്ത് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുകയും ചെയ്ത ഷാർൾ ഡി ഗോ (Charles de Gaulle) അന്തരിച്ചപ്പോൾ ഹരകിരി വാരിക പ്രസിദ്ധീകരിച്ച ലേഖനവും തലക്കെട്ടും ആക്ഷേപഹാസ്യം തുളുമ്പുന്നതായിരുന്നു. സർക്കാർ അതിനെ നിരോധിച്ചു. ഷാർൾ ഡി ഗോളിന്റെ പേരിനെ ഓർമ്മിപ്പിക്കുന്ന ‘ഷാർളി‘ എന്ന പേരു സ്വീകരിച്ചുകൊണ്ട് വാരിക നിരോധനം മറികടന്നു. ഇടയ്ക്ക് ഏതാനും കൊല്ലം പൂട്ടിക്കിടന്ന ഷാർളി 1993ൽ വീണ്ടും പ്രസിദ്ധീകരണം തുടങ്ങി.

ഇസ്രായേലിനെയും ജൂതന്മാരെയും ആക്ഷേപിക്കുക വഴി വംശീയവിദ്വേഷം പ്രസരിപ്പിക്കുന്ന പ്രസിദ്ധീകരണമെന്ന കുപ്രസിദ്ധി ഷാർളി നേടിയിട്ടുണ്ട്. എന്നാൽ വംശീയവെറിക്കെതിരെ നിലകൊള്ളുന്ന ഇടതുപക്ഷ പ്രസിദ്ധീകരണമാണെന്നാണ് അത് അവകാശപ്പെടുന്നത്. കത്തോലിക്കാ സഭയും ഇസ്ലാമും ഉൾപ്പെടെയുള്ള മതങ്ങളെയും ഷാർളി നിശിതമായി വിമർശിച്ചിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികളും ഷാർളിയും തമ്മിൽ 2006ൽ മുതൽ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആ കൊല്ലം പ്രസിദ്ധീകരിച്ച ഒരു ലക്കത്തിലെ മുഖചിത്രം കരയുന്ന പ്രവാചകനെ ചിത്രീകരിക്കുന്ന കാർട്ടൂണായിരുന്നു.  “മൌലികവാദികൾ മുഹമ്മദിനെ കീഴ്പെടുത്തുന്നു” എന്ന് തലക്കെട്ട് ധ്വനിപ്പിച്ചു. പ്രവാചകന്റേതായി ഈ വാക്കുകളും അതിലുണ്ടായിരുന്നു: “വഷളന്മാരുടെ സ്നേഹം വലിയ പ്രശ്നം തന്നെ.” ഡെന്മാർക്കിലെ ഒരു പത്രം പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാർട്ടൂണുകൾക്കെതിരെ മുസ്ലിങ്ങൾ ലോകമൊട്ടുക്കു പ്രതിഷേധിച്ചപ്പോൾ ഷാർളി സ്വന്തമായ കുറെ കാർട്ടൂണുകൾ കൂടി ചേർത്തുകൊണ്ട് അവ പുന;പ്രസിദ്ധീകരിച്ചു. ആ ലക്കത്തിന് പതിവിലധികം ചെലവുണ്ടായി. വാരികയുടെ നടപടി  പ്രകോപനപരമാണന്നും മതവികാരങ്ങൾ വ്രണപ്പെടുത്തരുതെന്നും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. പാരീസിലെ വലിയ പള്ളി (ഗ്രാൻഡ് മോസ്ക്), ഫ്രഞ്ച് ഇസ്ലാമിക് ഓർഗനൈസേഴൻസ് യൂണിയൻ, മക്കാ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം വേൾഡ് ലീഗ് എന്നീ സ്ഥാപനങ്ങൾ വാരികക്കെതിരെ കേസ് കൊടുത്തു. മൂന്നു കാർട്ടൂണുകളിൽ വംശീയവെറി അടങ്ങിയിട്ടുണ്ടന്ന് അവർ ആരോപിച്ചു. അതിലൊന്ന്  തലപ്പാവിൽ ബോംബുമായി നിൽക്കുന്ന പ്രവാചകന്റെ പടമായിരുന്നു. പരാതിക്കാർക്ക് ഫലിതം മനസിലാക്കാൻ കഴിവില്ലെന്നു കരുതുന്നത് വംശീയവെറിയാകുമെന്ന് വാരിക കോടതിയിൽ വാദിച്ചു. മുസ്ലിങ്ങളെ മുസ്ലിം തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് വംശീയവെറി തന്നെയെന്ന് വാദിഭാഗം വക്കീൽ പറഞ്ഞു. കാർട്ടൂണുകൾ മുസ്ലിങ്ങളെയല്ല, മൌലികവാദികളെയാണ് പരിഹസിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് കോടതി പരാതികൾ തള്ളി.

പ്രസിഡന്റ് നികൊളാസ് സർക്കോസിയുടെ മകൻ ഴാങ് (Jean) ധനികയായ ജൂതവനിതയെ വിവാഹം കഴിക്കാനായി ജൂതനാകുന്നുവെന്ന് വാർത്ത വന്നപ്പോൾ “ഈ ചെക്കൻ ഒരുപാട് മുന്നോട്ടു പോകും” എന്ന് ഷാർളിയിലെ ഒരു കാർട്ടൂണിസ്റ്റ് എഴുതി. അത് സെമിറ്റിക്‌വിരുദ്ധ വിശേഷണമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് വാരിക കാർട്ടൂണിസ്റ്റിനെ പുറത്താക്കി. തന്നെ അന്യായമായി പിരിച്ചിവിട്ടെന്ന പരാതിയുമായി കാർട്ടൂണിസ്റ്റ് കോടതിയെ സമീപിച്ചു. കോടതി ആ വാദം അംഗീകരിക്കുകയും ഭീമമായ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു.  

ഷരിയാ വാരിക എന്ന പേരിൽ മുഹമ്മദ് ഗസ്റ്റ് എഡിറ്ററായി ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കുമെന്ന് കാണിച്ച് ഷാർളി 2011ൽ ഒരു അറിയിപ്പു പ്രസിദ്ധീകരിച്ചു. ചിരിച്ചു ചത്തില്ലെങ്കിൽ 100 ചാട്ടയടി നൽകുമെന്ന് പ്രവാചകന്റേതായി ഒരു വാചകവും അതിലുണ്ടായിരുന്നു. ആ പതിപ്പ് ഇറങ്ങുന്നതിന് ഒരു ദിവസം മുമ്പ് പത്രത്തിന്റെ ആപ്പീസിനു നേരെ ബോംബേറുണ്ടായി. അതിന്റെ വെബ്സൈറ്റ് ആക്രമിക്കപ്പെടുകയും ചെയ്തു. ഇസ്ലാമിനോടും പ്രവാചകനോടുമുള്ള വാരികയുടെ പരിഹാസത്തെ അപലപിച്ച ഫ്രഞ്ച് കൌൺസിൽ ഓഫ് മുസ്ലിം ഫെയ്ത്ത് എന്ന സംഘടനയുടെ തലവൻ മുഹമ്മദ് മൂസോയ് (Mohammed Moussaoui) അതിനെതിരായ അക്രമത്തെയും ശക്തമായി എതിർത്തു. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും വാരികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സെപ്തംബർ 2012ൽ ഷാർളി പ്രവാചകന്റെ നഗ്നചിത്രം ഉൾപ്പെടെ ഏതാനും കാർട്ടുണുകൾ കൂടി പ്രസിദ്ധീകരിച്ചു. ഒരു ഇസ്ലാംവിരുദ്ധ സിനിമക്ക് മറുപടിയെന്നോണം പല പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും അമേരിക്കൻ എംബസികൾ ആയിടെ ആക്രമിക്കപ്പെട്ടിരുന്നു. അത് കണക്കിലെടുത്ത് ഫ്രാൻസ് 20 മുസ്ലിം രാജ്യങ്ങളിലെ എംബസികളിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുകയും പല കോൺസുലേറ്റുകളും സാംസ്കാരിക കേന്ദ്രങ്ങളും അടയ്ക്കുകയും ചെയ്തു. ഷാർളി ആപ്പിസിൽ സായുധ പോലീസ് വിന്യസിക്കപ്പെട്ടു. വാരികയെ വിമർശിച്ച വിദേശകാര്യ മന്ത്രി എരിതീയിൽ എണ്ണ ഒഴിക്കണോ എന്ന് ചോദിച്ചു. എല്ലാവരെ കുറിച്ചും കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും പ്രവാചകനെ കുറിച്ചാകുമ്പോൾ മാത്രമാണ് അത് പ്രകോപനമാകുന്നതെന്നുമായിരുന്നു പത്രാധിപരുടെ മറുപടി.

ഷാർളി ആപ്പീസിൽ ഈ മാസം (ജനുവരിയിൽ) നടന്ന ആക്രമണത്തെ നയിച്ചത് ആൽജീരിയൻ പശ്ചാത്തലമുള്ള ഫ്രഞ്ചു പൌരന്മാരായ രണ്ട് മുസ്ലിം സഹോദരന്മാരായിരുന്നു. അതിലൊരാൾ യെമനിൽ പരിശീലനം നേടിയിരുന്നു. യെമനിലെ അൽഖെയ്‌ദാ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണത്തിൽ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. അതിലൊരാളും ആൽജീരിയൻ മുസ്ലിമായിരുന്നു. ഷാർളിയോട് അനുഭാവം പ്രകടിപ്പിക്കാൻ ട്വിറ്റർ എന്ന സാമൂഹ്യമാധ്യമത്തിൽ ഴോക്കിം റോഞ്ചിൻ (Joachim Roncin) എന്ന ആർട്ടിസ്റ്റ് ഫ്രഞ്ചിൽ “ഞാൻ ഷാർളി” എന്നർത്ഥമുള്ള മുദ്രാവാക്യം എഴുതി. നിമിഷങ്ങൾക്കുള്ളിൽ അത് ഫ്രഞ്ചിലും മറ്റ് ഭാഷകളിലും ലോകമൊട്ടുക്ക് പ്രചരിച്ചു. വാരികയുടെ വെബ്സൈറ്റും അതേറ്റെടുത്തു. ഷാർളിക്കു നേരേയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച എല്ലാവർക്കും ആ മുദ്രാവാക്യം സ്വീകാര്യമായില്ല. വാരികയുടെ വംശീയ പരാമർശങ്ങളോട് എതിർപ്പുള്ളവർ “ഞാൻ ഷാർളിയല്ല“ എന്ന എതിർമുദ്രാവാക്യം ഉയർത്തി. ചിലർ “ഞാൻ അഹമ്മദ്” എന്ന മുദ്രാവാക്യം സ്വീകരിച്ചു. കൊല്ലപ്പെട്ട മുസ്ലിം പൊലീസുകാരന്റെ പേർ അഹമ്മദ് എന്നായിരുന്നു. അയാൾ ഷാർളിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ ജീവൻ ദാനം ചെയ്യുകയായിരുന്നെന്ന് അവർ പറഞ്ഞു.

ആക്രമണത്തിന്റെ നാലാം ദിവസം ഫ്രഞ്ചു തലസ്ഥാനമായ പാരീസിൽ സംഘടിപ്പിച്ച ദേശീയൈക്യ റാലിയിൽ 20 ലക്ഷത്തോളം പേർ പങ്കെടുത്തു. ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ 40 രാഷ്ട്രങ്ങളിലെ നേതാക്കളെത്തി. ഫ്രാൻസിലെ മറ്റ് നഗരങ്ങളിലും കൂറ്റൻ പ്രകടനങ്ങൾ നടന്നു. ആക്രമണത്തെ അതിജീവിച്ച ഷാർളി ജീവനക്കാർ മറ്റൊരു പത്രത്തിന്റെ ആപ്പീസിലിരുന്നു തയ്യാറാക്കിയ പുതിയ ലക്കത്തിന്റെ 70 ലക്ഷം കോപ്പികളാണ് വിപണിയിലെത്തിയത്. നേരത്തെ ഓരോ ആഴ്ചയിലും 60,000 കോപ്പികളാണ് വിറ്റിരുന്നത്.

പ്രവാചകൻ ബിംബാരാധനയെ ശക്തമായി എതിർത്തിരുന്നു. അദ്ദേഹത്തിന്റെ രൂപം ചിത്രീകരിക്കുന്നതിനെ ഇസ്ലാം എതിർക്കുന്നത് ബിംബവത്കരണം ബിംബാരാധനയിലേക്ക് നയിക്കാനിടയുള്ളതുകൊണ്ടാണ്. ബൈബിളിലെ പഴയ നിയമത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കി നവോദയ അപ്പച്ചൻ നിർമ്മിച്ച പരമ്പര ദൂർദർശൻ ഉപേക്ഷിച്ചത് ഒരു മുസ്ലിം സംഘടനയുടെ ഭീഷണിയെ തുടർന്നാണ്. ബൈബിളിലെ പ്രവാചകന്മാർ ഇസ്ലാമിന്റെയും പ്രവാചകരാണെന്നും അവരെ ചിത്രീകരിക്കാനാകില്ലെന്നുമാണ് ആ സംഘടന വാദിച്ചത്. പഴയ പുസ്തകത്തിലെ പ്രവാചകന്മാർ മുഹമ്മദ് നബിയുടെ കാലത്തിനു മുമ്പെ ജൂതന്മാരുടെയും കൃസ്ത്യാനികളുടെയും ആരാധ്യപുരുഷന്മാരായിരുന്നു. അവരെ ചിത്രീകരിക്കുന്നതിൽ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കുമില്ലാത്ത എതിർപ്പാണ് മുസ്ലിം സംഘടന പ്രകടിപ്പിച്ചത്. ഒരു നല്ല  ആശയത്തെ വിശ്വാസിസമൂഹം ദുർവ്യാഖ്യാനം ചെയ്യുന്നതിന് ഉദാഹരണമാണിത്.  

ഷാർളിയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനെ ചിലർ കാണുന്നത് സംസ്കാരങ്ങൾ തമ്മിലുള്ള സംഘട്ടനമായാണ്. ചിലർ ഷാർളിയെ പത്രസ്വാതന്ത്ര്യത്തിന്റെ പ്രതീകമായും തീവ്രവാദികളെ മതത്തെ പ്രതിനിധാനം ചെയ്യുന്നവരായും കാണുന്നു. മതത്തിന്റെ പേരിൽ കൊല നടത്തുന്നവരെ നയിക്കുന്നത് മതവിശ്വാസമല്ല, മതഭ്രാന്താണ്. വസ്തുതകൾ അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള ജനങ്ങളുടെ അവകാശമാണ് പത്രസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. ഷാർളി ഏർപ്പെട്ടിരിക്കുന്നത് വസ്തുതകൾ അറിയിക്കുന്ന പ്രക്രിയയിലാണോ എന്ന ചോദ്യം അസ്ഥാനത്തല്ല. യഥാർത്ഥത്തിൽ അത് തേടുന്നത് അറിയിക്കാനുള്ള സ്വാതന്ത്ര്യമല്ല, അഭിപ്രായ പ്രകടനത്തിന്റെ ഭാഗമായി പരിഹസിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇരുകൂട്ടരും പ്രത്യക്ഷത്തിൽ തന്നെ അതിരുകൾ ലംഘിക്കുകയാണ്. തീവ്രവാദികളിൽനിന്നു വ്യത്യസ്തമായി ഷാർളി ആരുടേയും ജീവന് ഭീഷണി ഉയർത്തുന്നില്ല. അതേസമയം മനസുകളിൽ ഏല്പിക്കുന്ന മുറിവിന്റെ ആഘാതത്തെ ചെറുതായി കാണാനാവില്ല.

ആക്രമണവിധേയമായ ഷാർളിക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉടനടി പിന്തുണ ലഭിച്ചപ്പോൾ പെരുമാൾ മുരുകൻ വലിയ ഒറ്റപ്പെടൽ അനുഭവിച്ചു. അദ്ദേഹം തിരുച്ചെങ്കോട് സ്വദേശിയാണ്. അവിടെയുള്ള പ്രശസ്തമായ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്സവനാളിൽ കുട്ടികളില്ലാത്ത സ്ത്രീകൾ ഗർഭധാരണത്തിനായി പരപുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന പതിവ് നൂറു കൊല്ലം മുമ്പു വരെ നിലനിന്നിരുന്നുവത്രെ. ഇതിനെ കുറിച്ച് മാതൊരുഭാഗൻ എന്ന നോവലിലെ പരാമർശം സംഘ പരിവാറിനെയും ചില ജാതിസംഘടനകളെയും ചൊടിപ്പിച്ചു. അവരും വ്യാപാരികളുടെ സംഘടനയും ചേർന്ന് ബന്ദ് സംഘടിപ്പിച്ചു. സ്വയംരക്ഷക്കായി സ്ഥലം വിടാൻ പൊലീസ് മുരുകനോട് ആവശ്യപ്പെട്ടു. അതനുസരിച്ച അദ്ദേഹം ചെന്നൈയിലേക്ക് മാറി. പുസ്തകത്തെ എതിർക്കുന്നവരുമായി സംഘടിപ്പിക്കുന്ന സമാധാന സംഭാഷണങ്ങളിൽ പങ്കെടുക്കാൻ പിന്നീട് അധികൃതർ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. തിരികെയെത്തിയപ്പോൾ അവരുമായി സംസാരിക്കാൻ അവസരം നൽകാതെ നിരുപാധികം മാപ്പപേക്ഷിക്കുന്നതായി എഴുതി ഒപ്പിട്ടുകൊടുക്കാൻ അധികൃതർ ആവശ്യപ്പെട്ടു. നിർബന്ധത്തിനു വഴങ്ങേണ്ടി വന്നതിനെ തുടർന്ന് അദ്ദേഹം എഴുത്തുകാരനായ പെരുമാൾ മുരുകൻ മരിച്ചതായി ഫേസ്‌ബുക്കിൽ എഴുതി. മാതൊരുഭാഗൻ 2010ൽ പ്രസിദ്ധീകരിച്ച നോവലാണ്. കഴിഞ്ഞ കൊല്ലം അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നു. അന്നൊന്നും ഇല്ലാതിരുന്ന രോഷം ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടത് യാദൃശ്ചികമല്ല. അതിന്റെ പിന്നിൽ ചില തല്പരകക്ഷികളുടെ കരുതിക്കൂട്ടിയുള്ള പ്രവർത്തനമുണ്ട്. സി.പി.എം. മാത്രമാണ് ആദ്യ ഘട്ടത്തിൽ മുരുകന് പിന്തുണ പ്രഖ്യാപിച്ചത്. തമിഴ് നാട്ടിലെ പ്രമുഖ ദ്രാവിഡ കക്ഷികൾ നിശ്ശബ്ദത പാലിച്ചു. എഴുത്തുകാരന്റെ ‘ചരമക്കുറിപ്പ്’ ജനങ്ങളെ ഞെട്ടിച്ചു. തമിഴ് നാട്ടിനകത്തും പുറത്തുമുള്ള എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും മുരുകന് പിന്തുണയുമായെത്തി.

തകഴി ശിവശങ്കരപ്പിള്ളയും കുട്ടനാടുമായുള്ള തരത്തിലുള്ള ബന്ധമാണ് പെരുമാൾ മുരുകന് തിരുച്ചെങ്കോട് ഉൾപ്പെടുന്ന കൊങ്ങുനാടുമായുള്ളത്. മുരുകൻ നേരിട്ട തരത്തിലുള്ള വിമർശം ചെമ്മീനിനെയും കയറിനെയും തുടർന്ന് തകഴിയും കേട്ടിരുന്നു. കടലിൽ പോകുന്ന മുക്കുവന്റെ സുരക്ഷ കരയിലുള്ള ഭാര്യയുടെ കൈകളിലാണെന്ന ചെമ്മീനിലെ സൂചന പുസ്തകം ഇറങ്ങിയ കാലത്ത് ചർച്ച ചെയ്യപ്പെടുകയും ആക്ഷേപം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കയറിനെ ആസ്പദമാക്കി ദൂരദർശനുവേണ്ടി എം.എസ്. സത്യു തയ്യാറാക്കിയ ഹിന്ദി സീരിയലിന്റെ പ്രാരംഭപ്രവർത്തനത്തിനിടയിൽ ഈ ലേഖകൻ അമ്പലപ്പുഴയിൽ വെച്ച് തകഴിയുടെ ബന്ധുവും മുൻ എം.എൽ.ഏയുമായ കെ. കെ. കുമാരപിള്ളയുമായി സംസാരിക്കാനിടയായി. നോവലിനെ കുറിച്ച് വാചാലനായ അദ്ദേഹം സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ കഥ തകഴിയുടെ മനസിൽ ബീജാവാപം ചെയ്തിരുന്നതായി പറഞ്ഞു. ക്ലാസ്സിപ്പേരുടെ സംബന്ധവും ഗന്ധർവസഞ്ചാരവുമൊക്കെ അടങ്ങുന്ന ആദ്യ എപ്പിസോഡുകൾ സമ്പ്രേഷണം ചെയ്തശേഷം അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ അദ്ദേഹത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടായതായി കണ്ടു. “എൻ.എസ്.എസിന്റെ പ്രസിഡന്റായിരുന്നെങ്കിൽ ഞാൻ കേസു കൊടുക്കുമായിരുന്നു” എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. എഴുതിയത് തകഴി ആയതുകൊണ്ടും കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ നന്മകൾ നിലനിന്നിരുന്നതു കൊണ്ടും ഭൂതകാലത്തേക്കുള്ള ആ 
തിരിഞ്ഞുനോട്ടം പ്രശ്നങ്ങളുണ്ടാക്കിയില്ല.
തിരിഞ്ഞുനോട്ടത്തെയും പരിഹാസത്തെയും ഭയപ്പെടതെ മുന്നോട്ടുപോകാൻ സമൂഹത്തിനു കഴിയണം.(കേരളശബ്ദം, ഫെബ്രുവരി 8, 2015)

No comments: