Monday, December 5, 2011

പത്രം വായിക്കേണ്ടതെങ്ങനെ? ടെലിവിഷൻ കാണേണ്ടതെങ്ങനെ?

മാധ്യമങ്ങൾ ശീലങ്ങളാണ്. അതുകൊണ്ടാണ് പത്രം പതിവായി വായിക്കുന്നവർക്കും ചാനൽ പരിപാടികൾ പതിവായി കാണുന്നവർക്കും അവ ഒഴിവക്കാനാവാത്തവയായി തീരുന്നത്. ഒന്നിലധികം പത്രം പതിവായി വാങ്ങുന്നവരുണ്ട്. സാധാരണഗതിയിൽ അവർ എന്നും ആദ്യം കൈയിലെടുക്കുക ഒരു പത്രം തന്നെയാകും. ആ പത്രം മറ്റുള്ളവയേക്കാൾ ഉറച്ച ശീലമായി മാറിയെന്നാണ് അതിന്റെ അർത്ഥം. അതുപോലെതന്നെ ടെലിവിഷൻ സെറ്റിന്റെ മുന്നിൽ ഇരിക്കുമ്പോൾ റിമോട്ടു വെച്ചു ചാടിക്കളിച്ചുകൊണ്ടിരിക്കുമെങ്കിലും ഒരു പ്രത്യേക ചാനലാവും കൂടുതലായി കാണുക. ആ ചാനൽ മറ്റുള്ളവയേക്കാൾ ഉറച്ച ശീലമായെന്നർത്ഥം. മാധ്യമങ്ങൾ ഈവിധത്തിൽ ശീലങ്ങളായി മാറുന്നതുകൊണ്ട് അവയിൽ ഒരോന്നിന്റെയും സ്വഭാവത്തെ കുറിച്ചും അവ തങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നിനെ കുറിച്ചും ജനങ്ങൾ ബോധവാന്മാരും ബോധവതികളും ആകേണ്ടതുണ്ട്.

ദുർഗ്രഹമെന്ന് പേരുകേട്ട കൃതിയാണ് അമേരിക്കൻ എഴുത്തുകാരനായ ഹെർമൻ മെൽ‌വില്ലിന്റെ മോബി ഡിക്ക് എന്ന പ്രശസ്തമായ നോവൽ. “How to Read Moby Dick” എന്ന പേരിൽ പത്തമ്പതു കൊല്ലം മുമ്പ് ആരൊ ഒരു പുസ്തകം തന്നെ എഴുതി. ആദ്യമായി ആ പുസ്തകം വായിക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു വെബ്‌സൈറ്റും (http://www.blogger.com/img/blank.gif) ഇപ്പോഴുണ്ട്. സങ്കീർണ്ണമായ നമ്മുടെ മാധ്യമരംഗം വീക്ഷിക്കുമ്പോൾ “എങ്ങനെയാണ് പത്രം വായിക്കേണ്ടത്“, “എങ്ങനെയാണ് ടെലിവിഷൻ കാണേണ്ടത്” “എങ്ങനെയാണ് ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത്” എന്നിങ്ങനെ കുറെ പുസ്തകങ്ങൾ ആവശ്യമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മാധ്യമചർച്ചകളിൽ അക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൂള്ള പുസ്തകങ്ങളുടെ കുറവ് ഒരളവുവരെ പരിഹരിക്കാൻ പോരുന്ന ഒരു കൃതി ഇപ്പോൾ എന്റെ മുന്നിളൂണ്ട്: ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് രചിച്ച മീഡിയ ഗൈഡ്.

കണ്ണൂർ ഇരിട്ടിയിലെ ഡോൺ ബോസ്കൊ കോളെജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പ്രിൻസിപ്പലാണ് ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട്. കോഴിക്കോട് സർവകലാശാലയിൽ നിന്ന് പ്രശസ്തമായ നിലയിൽ ജേർണലിസത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അദ്ദേഹം ഏറെക്കാലം അതേ കോളെജിലെ ജേർണലിസം വകുപ്പ് മേധാവിയും ഡോൺ ബോസ്കൊ വൈദിക സമൂഹം പ്രസിദ്ധീകരിക്കുന്ന മാസികയുടെ പത്രാധിപരുമായിരുന്നു. ഏകദേശം 20 പുസ്തകങ്ങളുടെ രചയിതാവുമാണദ്ദേഹം. ടെലിവിഷനും ഇന്റർനെറ്റും മൊബൈൽ ഫോണും വരും തലമുറ പ്രയോജനപ്പെടുത്തേണ്ട രീതി മാതാപിതാക്കൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അനാവരണം ചെയ്യുന്ന ഒരാധികാരിക ഗ്രന്ഥമായാണ് ‘മീഡിയ ഗൈഡ്’ വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്.

ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് എഴുതുന്നു: “നമുക്ക് ചുറ്റും അലതല്ലുകയാണ് മാധ്യമ സമുദ്രം. അവയുടെ തിരമാലകളാൽ നം വലിച്ചുകൊണ്ടുപോകപ്പെടുന്നു. അത് ഒഴിവാക്കിക്കോണ്ടുള്ള ജീവിതം അസാധ്യമാണ്.” കേരള സമൂഹത്തിലെ മാധ്യമ സ്വാധീനം അദ്ദേഹം ഇങ്ങനെ വിലയിരുത്തുന്നു: “മാധ്യമങ്ങളാണ് ഇന്ന് മലയാളികളുടെ ജീവിതശൈലി നിയന്ത്രിക്കുന്നത്. ചിന്തകൾ, തീരുമാനങ്ങൾ, വസ്ത്രം, വിശ്രമം, വായന, ഉറക്കം, ജോലി, സമയം, പ്രാർത്ഥന, കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം, അതിഥികളോടുള്ള ആതിതേയത്വം, എല്ലാത്തിന്റെയും, എല്ലാത്തിന്റെയും നിയന്താവ്വ് ഇപ്പോൾ മാധ്യമങ്ങളാണ്.”

ടെലിവിഷന്റെ ദു:സ്വാധീനത്തെയോർത്ത് അതിനെ വിഡ്ഡിപ്പെട്ടിയെന്ന് വിളിച്ച് അകറ്റിനിർത്തുന്നതല്ല ശരിയായ വഴി എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യാഥർത്ഥ്യബോധത്തോടെ അതിന്റെ അനിവാര്യത അംഗീകരിച്ചുകൊണ്ട് കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്യണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ടെലിവിഷനല്ല തിന്മയുടെ ഉറവിടം. എല്ലാ അസാന്മാർഗ്ഗികതയും പുറപ്പെടുന്നത് നമ്മുടെ ഉള്ളിൽ നിന്നാണ്. അതുകൊണ്ട് ഉള്ള് ശരിയാക്കുകയാണ് വേണ്ടത്. ടെലിവിഷൻ അടിമയാകണം. അതിനെ ഉടമയാകാൻ അനുവദിക്കരുത്.

ചില മലയാള ടെലിവിഷൻ സീരിയലുകളുടെ ഉള്ളടക്കം അപഗ്രഥിച്ചുകൊണ്ട് അവ നൽകുന്ന തെറ്റായ ജീവിതവീക്ഷണത്തിനെതിരെ ജാഗ്രത പുലർത്താൻ പ്രേക്ഷകരെ ഉത്ബോധിപ്പിക്കുന്നതോടൊപ്പം ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് പ്രതികാരത്തിന്റെ സ്ഥാനത്ത് സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സന്ദേശം പാകർന്നുകൊടുക്കുന്നതും സമ്പത്തിനേക്കാളേറെ സമ്പർക്കത്തിനും സമർപ്പണത്തിനും വില കല്പിക്കുന്നതുമായ ഒരു ടെലിവിഷൻ സംസ്കാരം വളരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.

പരസ്യം കേവലം ജാലവിദ്യയാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അത് ആവശ്യബോധം കൃത്രിമമായി സൃഷ്ടിച്ച് ജനങ്ങളെ ഉപഭോക്താക്കളാക്കി മാറ്റുന്നു. ആവശ്യമുള്ളതേത്, അല്ലാത്തതേത് എന്ന് വിവേചനബുദ്ധി ഉപയോഗിച്ച് തിരിച്ചറിഞ്ഞാണ് അതിനെ മറികടക്കേണ്ടത്.

സ്വകാര്യ സമ്പർക്ക ഉപകരണമായ മൊബൈൽ ഫോൺ ജീവിതയാഥാർത്ഥ്യങ്ങളെയും ഉത്തേഅവാദിത്തങ്ങളെയും അവഗണിക്കുന്നവരുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന ഡെമോക്ലിസിന്റെ വാളാണെന്ന് ഫാ. ഫ്രാൻസിസ് കാരയ്ക്കാട്ട് നിരീക്ഷിക്കുന്നു. ഇന്റർനെറ്റ് വിവേകപൂർവം ഉപയോഗിച്ചില്ലെങ്കിൽ ഊർജ്ജസ്വലതയും പ്രസരിപ്പും പ്രതികരണശേഷിയും മൂല്യബോധവുമില്ലാത്ത ഒരു തലമുറ വളർന്നു വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
മാധ്യമങ്ങളുടെ പ്രതിബദ്ധത ആരോടാണെന്ന പ്രസക്തമായ ചോദ്യവും അദ്ദേഹം ചോദിക്കുന്നുണ്ട്,

വില: 100 രൂപ.

Publishers:
Don Bosco Publications,
NH Bypass, Near EMC,
Kochi 682028, Kerala
Phone: 0484-2805876, 2806411