എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Monday, April 23, 2012
ജീവിതം എന്നെ എന്ത് പഠിപ്പിച്ചു
Thursday, April 19, 2012
നാണപ്പന്റെ ഓർമ്മയിൽ...
Sunday, April 15, 2012
അധികാരികളുടെ ആണവപ്രേമം
ബി.ആർ.പി.ഭാസ്കർരാജ്യതന്ത്രജ്ഞനും രാഷ്ട്രീയക്കാരനും തമ്മിലുള്ള തരത്തിലുള്ള അന്തരം ശാസ്ത്രജ്ഞന്മാരും ശാസ്ത്ര ഉദ്യോഗസ്ഥന്മാരും തമ്മിലുമുണ്ട്. ഒരു ശാസ്ത്രജ്ഞൻ ഈവിധ വിഷയങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് മനസിലാക്കാൻ ആൽബർട്ട് ഐൻസ്റ്റൈന്റെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ മതി. രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മനി വിട്ട് അമേരിക്കയിലെത്തുമ്പോൾ ഹിറ്റ്ലർ ഭരണകൂടം ആണവ മിസൈൽ രംഗങ്ങളിൽ വലിയ താല്പര്യമെടുക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അണുബോംബുണ്ടാക്കാനുള്ള ശ്രമത്തിൽ ജർമ്മനി വിജയിച്ചാൽ അത് യുദ്ധത്തിന്റെ ഗതി മാറ്റിമറിക്കുമെന്നതിനാൽ അതിനു മുമ്പ് അമേരിക്ക ബോംബുണ്ടാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പ്രസിഡന്റിനെ കണ്ട് അദ്ദേഹം ഈ ആഗ്രഹം അറിയിക്കുകയും അതിനായി സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താൻ മറ്റ് ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയും ചെയ്തു. യുദ്ധത്തിനുശേഷം അമേരിക്ക ആണവായുധ പരിപാടികൾ തുടരുകയും മറ്റ് രാജ്യങ്ങളും ആ പാതയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ അദ്ദേഹം അതിനെതിരായി ശബ്ദമുയർത്തുകയും മറ്റ് ശാസ്ത്രജ്ഞരെയും സമാധാനത്തിനുവേണ്ടിയുള്ള യജ്ഞത്തിൽ പങ്കാളികളാകാൻ പ്രേരിപ്പിക്കുകയും ചെയ്തു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 8-14, 2012.
Tuesday, April 10, 2012
കോഴിക്കോട്ടെ സി പി.എം കോൺഗ്രസ് നഗരി എന്തിന്റെ മാതൃകയിൽ തീർത്തതായിരുന്നു?
സി.പി. എം. സമ്മേളന വേദി റോമിലെ കോളോസിയത്തിന്റെ മാതൃകയിലുള്ളതായിരുന്നെന്ന് പല മലയാള മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സിംഹത്തിന്റെ മുന്നിൽ ക്രിസ്ത്യാനികളെ എറിഞ്ഞുകൊടുക്കുന്ന കാഴ്ച കാണാൻ കൊളോസിയത്തിൽ ജനങ്ങളെത്തിയിരുന്നെന്ന് ചിലർ ഓർമ്മിപ്പിക്കുകയും ചെയ്തു.
മാദ്ധ്യമ റിപ്പോർട്ടുകളെ പരിഹസിച്ചുകൊണ്ട് “കൊളോസിയം കണ്ട പത്രക്കാർ” എന്ന തലക്കെട്ടിൽ റൂബിൻ ഡിക്രൂസ് മലയാളം വെബ്സൈറ്റിൽ ഒരു ലേഖനം എഴുതിയിരിക്കുന്നു.
Sunday, March 18, 2012
ജാതിമതകേരളത്തിന്റെ ഗതിവിഗതികൾ
ലാലൂരിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം ഉടനടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു
കേരളം നേരിടുന്ന തരത്തിലുള്ള മാലിന്യപ്രശ്നം ലോകത്ത് ഒരു പ്രദേശവും ഇതിനുമുമ്പ് നേരിട്ടിട്ടില്ല. കാരണം നഗരങ്ങൾക്കിടയിൽ മാലിന്യങ്ങൾ തള്ളാനും സംസ്കരിക്കാനും വിജനപ്രദേശം കണ്ടെത്താനാവാത്ത സാഹചര്യം മറ്റെങ്ങുമുണ്ടായിട്ടില്ല. സാമൂഹ്യ ശാസ്ത്രജ്ഞർ നഗര-ഗ്രാമത്തുടർച്ചയെന്ന് വിശേഷിപ്പിച്ചിരുന്ന കേരളത്തിന്റെ തീര-മദ്ധ്യ മേഖലകളിൽ -- വിശേഷിച്ചും ദേശീയപാതകളുടെയും മെയിൻ സെൻട്രൽ റോഡിന്റെയും ഇരുവശത്തുമുള്ള പ്രദേശങ്ങളിൽ -- ദ്രുതഗതിയിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ ഫലമായി 550 കിലോമീറ്റർ നീളമുള്ള ഒരു നഗരത്തുടർച്ച രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു വികസിത രാജ്യവും കണ്ടിട്ടില്ലാത്ത പ്രതിഭാസമാണിത്. അനിയന്ത്രിത നഗരവത്കരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ നമ്മുടെ ഭരണാധികാരികൾക്കായില്ല.
മാലിന്യക്കൂമ്പാരമുൾപ്പെടെ ഇപ്പോൾ സംസ്ഥാനത്തിന്റെ മുന്നിലുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങളും, അടിസ്ഥാനപരമായി, ഫ്യൂഡൽസ്വാധീനത്തിൽനിന്ന് മോചിതമായിട്ടില്ലാത്ത സമൂഹം ഫ്യൂഡൽചിന്താഗതിയിൽനിന്ന് മോചിതമായിട്ടില്ലാത്ത നേതൃത്വത്തിന്റെ കീഴിൽ ആധുനികയുഗത്തിലേക്ക് കാലുകുത്തുന്നതിന്റെ ഫലമായി ഉയർന്നു വന്നിട്ടുള്ളവയാണ്. ഉപരിപ്ലവവീക്ഷണത്തിൽ, കടൽ വെടിവെയ്പ്, തിരുകേശം, പിറവം, കണ്ണൂർ സംഘർഷം തുടങ്ങിയവ സമൂഹത്തിന്റെ അജണ്ട നിശ്ചയിക്കുന്ന പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും നഗരശുചിതത്വത്തേക്കാൾ പ്രാധാന്യമുള്ള വിഷയങ്ങളാകുന്നത് രാഷ്ട്രീയമാനം മൂലമാണെന്ന് തോന്നാവുന്നതാണ്. യഥാർത്ഥത്തിൽ അജണ്ടയിൽ അവ മുൻഗണന നേടുന്നത് ജാതിമതമാനത്തിന്റെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവങ്ങളും അവയ്ക്ക് മാദ്ധ്യമങ്ങൾ നൽകുന്ന പ്രാമുഖ്യവും ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്നത്തെ കേരളം ജാതിഭേദവും മതവിദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമല്ല. അതിന്റെ രാഷ്ട്രീയഗതിവിഗതികൾ നിർണ്ണയിക്കുന്നത് ജാതിമതചിന്തകളാണ്.
കടലിൽ മീൻ പിടിക്കാൻ പോകുന്നവർ കൊല്ലപ്പെടുകയൊ ശ്രീലങ്കയിലൊ പാകിസ്ഥാനിലൊ ജയിലിലാവുകയും ചെയ്ത സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. അക്രമം നടത്തിയത് ഇറ്റലിയുടെ കപ്പലായത് നീണ്ടകര സംഭവത്തിന്റെ സ്വഭാവം മാറ്റി. കർദ്ദിനാൾ മാർ ആലഞ്ചേരി വത്തിക്കാൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലെ പ്രസ്താവം പ്രശ്നത്തെ ജാതിമതചട്ടക്കൂട്ടിൽ കുടുക്കി. ഏജൻസി പിന്നീട് റിപ്പോർട്ട് തിരുത്തിയെങ്കിലും കർദ്ദിനാൾ പുതിയ സ്ഥാനലബ്ധിയിൽ മതിമറന്ന് അരുതാത്തത് പറഞ്ഞുവെന്ന് കരുതേണ്ടിയിരിക്കുന്നു. ഏതൊരു റിപ്പോർട്ടർക്കും തെറ്റ് പറ്റാം. എന്നാൽ വിഷയത്തിൽ ഇടപെടാൻ കത്തോലിക്കാ മന്ത്രിമാർക്ക് താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന പ്രസ്താവം ശൂന്യതയിൽ നിന്ന് റിപ്പോർട്ടർ മെനഞ്ഞെടുത്തതാവാനുള്ള സാധ്യത കുറവാണ്. ഉപരിവർഗ്ഗ സഭാ മേലധികാരിയായ ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട മീൻപിടിത്തക്കാരുടെ സഭാ തലവനായ ആർച്ച്ബിഷപ്പ് സൂസൈപാക്യം രംഗത്ത് വന്നത് കേരളത്തിലെ ജാതിമതചിത്രത്തിന്റെ സങ്കീർണ്ണത വെളിവാക്ക്ക്കുന്നു.
തിരുകേശം കുറച്ചുകാലമായി മുസ്ലിം സമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പുരോഗമനവാദികൾ മാത്രമല്ല പല യാഥാസ്ഥിതിക വിഭാഗങ്ങളും കാന്തപുരം മുസലിയാർ കോടിക്കണക്കിനു രൂപ പിരിച്ച് വലിയൊരു പള്ളിയുണ്ടാക്കി സ്ഥാപിക്കാനുദ്ദേശിക്കുന്ന, പ്രവാചകന്റേതെന്ന് പറയപ്പെടുന്ന തിരുശേഷിപ്പിനെതിരെ നിലപാടെടുത്തിട്ടുണ്ട്. അവരുടെ എതിർപ്പിനു പിന്നിൽ മൂന്ന് കാരണങ്ങളുണ്ട്. അത് പ്രവാചകന്റെ മുടിയാണെന്ന മുസലിയാരുടെ അവകാശവാദം അവർ അംഗീകരിക്കുന്നില്ല. എന്തെങ്കിലും പ്രവാചകബന്ധം ഉണ്ടെങ്കിൽ തന്നെയും അത് സൂക്ഷിച്ചുവെക്കുന്നതും ആരാധിക്കുന്നതും അനിസ്ലാമികമാണെന്നു അവർ കരുതുന്നു. മാത്രമല്ല പദ്ധതിയുടെ പിന്നിലുള്ളത് മതതാല്പര്യങ്ങളല്ല, കേവലം കച്ചവട താല്പര്യങ്ങളാണെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു.
കേരള സമൂഹത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി വീക്ഷിക്കുന്ന ഏതൊരാൾക്കും എല്ലാ ജാതിമത വിഭാഗങ്ങളിലും പിന്തിരിപ്പൻ ശക്തികൾ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നതാ
കാന്തപുരം മുസലിയാർ വിഭാവനം ചെയ്യുന്ന തിരുമുടി പ്രദർശനം ഇന്ത്യയിൽ ആദ്യത്തേതല്ല. ശ്രീനഗറിലെ ഹസ്രത്ബൽ പള്ളിയിൽ വളരെക്കാലമായി പ്രവാചകന്റേതെന്ന് പറയപ്പെടുന്ന മുടി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അമ്പതിൽപരം വർഷങ്ങൾക്കു മുമ്പ് ആ തിരുശേഷിപ്പ് ഒരു ദിവസം അപ്രത്യക്ഷമായി. മഞ്ഞുപെയ്യുന്ന കൊടുംതണുപ്പിൽ തുറന്ന സ്ഥലങ്ങളിൽ പകലും രാത്രിയും തമ്പടിച്ചുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു. അന്വേഷണം ഊർജ്ജിതപ്പെടുത്താൻ കേന്ദ്രമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി കശ്മീരിലെത്തി. ദിവസങ്ങൾക്കകം തിരുശേഷിപ്പ് കണ്ടെടുത്ത് പുന:സ്ഥാപിക്കപ്പെട്ടു. അതിനുമുമ്പൊ അതിനുശേഷമൊ മുടിയുടെ പവിത്രതയെക്കുറിച്ച് ബോധ്യപ്പെട്ട് ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്ന് മുസ്ലിങ്ങൾ അങ്ങോട്ട് ചെന്നിട്ടില്ല. ഈ സാഹചര്യത്തിൽ മുസലിയാരുടെ കൈവശമുള്ളതിനും ഒരു പ്രാദേശിക കാഴ്ചവസ്തു എന്നതിനപ്പുറം പ്രാധാന്യം നേടാനായെന്ന് വരില്ല.
പിണറായി വിജയന്റെ പരസ്യപ്രസ്താവന മുസ്ലിം സമുദായത്തിനുള്ളിൽ ഒതുങ്ങി നിന്ന മുടിവിവാദം പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാകട്ടെ മാദ്ധ്യമപ്രവർത്തകർ അഭിപ്രായം ആരാഞ്ഞപ്പോൾ തനിക്ക് അതിനുള്ള പാണ്ഡിത്യമില്ലെന്ന് പറഞ്ഞ് തന്ത്രപൂർവ്വം ഒഴിയുകയാണ് ചെയ്തത്. മറ്റു കക്ഷി നേതാക്കൾ കടന്നുചെല്ലാൻ മടിച്ചിടത്തേക്ക് ധൈര്യപൂർവ്വം കടന്നു ചെന്ന സി.പി.എം നേതാവിന്റെ നേർക്ക് ഫേസ്ബുക്കിൽ അഭിനന്ദനങ്ങൾ പ്രവഹിച്ചു. പക്ഷെ അദ്ദേഹത്തെ നയിച്ച ചേതോവികാരം സമൂഹത്തെ അന്ധവിശ്വാസത്തിൻ നിന്ന് രക്ഷിക്കാനുള്ള മോഹമാണെന്ന് കരുതാനാവില്ല. എന്തെന്നാൽ ഹിന്ദുമത വിശ്വാസികൾക്കിടയിൽ പടർന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ സമാനമായ സമീപനം അദ്ദേഹം എടുത്തതായി കാണുന്നില്ല. സ്വാമി വിവേകാനന്ദൻ 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ വിശ്രമിക്കാനുപയോഗിച്ച കട്ടിൽ ഭാരതീയ വിചാരകേന്ദ്രം അന്ന് അദ്ദേഹത്തിന് ആതിഥ്യമരുളിയ മനൊന്മണിയം സുന്ദരം പിള്ളയുടെ പിൻഗാമികളിൽ ഈയിടെ ആഘോഷപൂർവ്വം ഏറ്റെടുക്കുകയുണ്ടായി. മുന്നൊ നാലൊ ദിവസം സ്വാമികൾ ഉപയോഗിച്ചതിന്റെ ഫലമായി ആ കട്ടിലിന് ദിവ്യത്വമൊ പവിത്രതെയൊ കൈവന്നെന്ന് കരുതാനാവുമൊ? അതൊന്നും മാദ്ധ്യമ ആഘോഷത്തിന് തടസമായില്ല. ഇന്ന് കേരളത്തിൽ സവർണ്ണമൂല്യങ്ങൾ പുന:സ്ഥാപിക്കാൻ ശ്രമം നടക്കുകയാണ്. അതിന് കാർമികത്വം വഹിക്കുന്നത് മാദ്ധ്യമങ്ങളാണ്, പ്രത്യേകിച്ചും ദൃശ്യമാദ്ധ്യമങ്ങൾ. പരമ്പരകളിലൂടെ നിത്യവും അവ പ്രസരിപ്പിക്കുന്ന സാംസ്കാരികമാലിന്യത്തിനെതിരെ പിണറായി വിജയൻ സംസാരിച്ചിട്ടില്ല. അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിക്കുകയും ഇപ്പോഴും നിയന്ത്രിക്കുകയും ചെയ്യുന്ന ചാനലിനെ ആ പാതയിൽ നിന്ന് പിന്തിരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചതായും അറിവില്ല. ഒരു എം.എൽ.എ.യുടെ കുഞ്ഞിനെ പള്ളിയിൽ കൊണ്ടു പോയി മാമോദീസ മുക്കിയെന്ന വാർത്ത പാർട്ടിക്ക് അപമാനകരമായി കണ്ട സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറി അമ്പലത്തിൽ ശാന്തിപ്പണി ചെയ്യുന്നതിലും ശബരിമലയിൽ ശാന്തിയായി പോയതിലും ഒരപാകതയും കണ്ടില്ല. ഒരു ക്രൈസ്തവ പുരോഹിതനെ നികൃഷ്ടജീവി എന്ന് വിശേഷിപ്പിച്ച അദ്ദേഹം ആ വിശേഷണം അർഹിക്കുന്ന ഒരു കള്ളസന്യാസിയെ കണ്ടെത്തിയതായും അറിവില്ല. ഈ സംഭവങ്ങൾ ഇവിടെ പരാമർശിക്കുന്നത് സി.പി.എമ്മിന്റെയൊ പിണറായി വിജയന്റെയൊ മതനിരപേക്ഷത ചോദ്യം ചെയ്യാനല്ല അത് ദുർബലമായ അടിത്തറയിലാണ് നിൽക്കുന്നതെന്ന് ഓർമ്മിപ്പിക്കുവാനാണ്.
തുടക്കം മുതൽതന്നെ ഇന്ത്യയിൽ മതനിരപേക്ഷതയെക്കുറിച്ച് ചിന്താക്കുഴപ്പം നിലനിന്നിരുന്നു. ഗാന്ധി എല്ലാ മതങ്ങൾക്കും രാഷ്ട്രീയത്തിൽ സ്ഥാനം നൽകിക്കൊണ്ട് ഒരു ഭാരതീയ മതനിരപേക്ഷ സമീപനം രൂപപ്പെടുത്തിയപ്പോൾ മതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തുന്ന പാശ്ചാത്യ മാതൃകയാണ് നെഹ്രുവിന് സ്വീകാര്യമായത്. വർഗവൈരുദ്ധ്യം പരിഹരിക്കപ്പെടുമ്പോൾ ജാതിയും മതവുമെല്ലാം പ്രശ്നമല്ലാതാകുമെന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ താത്വിക നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ 1940കളിൽ അവിഭക്ത സി.പി.ഐ. അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ പാകിസ്ഥാൻ വാദത്തിന് പിന്തുണ നൽകിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാൻ ഹിന്ദു ഇന്ത്യയേക്കാൾ കൂടുതൽ സാധ്യത മുസ്ലിം പാകിസ്ഥാനിലാണെന്ന കണക്കുകൂട്ടലിൽ “പച്ചയിലൂടെ ചുവപ്പിലേക്ക്” (To Red via Green) എന്നൊരു മുദ്രാവാക്യവും പാർട്ടി സ്വീകരിച്ചു. മതത്തെക്കുറിച്ചുള്ള ധാരണകൾ തെറ്റായിരുന്നെന്ന് സോവിയറ്റ് യൂണിയനിലേയും കിഴക്കേ യൂറോപ്പിലേയും അനുഭവങ്ങളും ജാതിയെക്കുറിച്ചുള്ള ധാരണകൾ അബദ്ധജടിലമാണെന്ന് ഈ രാജ്യത്തെ അനുഭവങ്ങളും വ്യക്തമാക്കിയിട്ടും യാഥാർത്ഥ്യബോധത്തോടെ പ്രശ്നത്തെ സമീപിക്കാൻ സി.പി.എമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ വസ്തുതയോടൊപ്പം കേരളത്തിലെ പാർട്ടിയുടെ ജാതിമത ഘടനയും പരിഗണിക്കപ്പെടേണ്ടതുണ്ട്. അവസാനം പ്രസിദ്ധീകരിച്ച (2007ലെ) കണക്കുകളനുസരിച്ച് പാർട്ടിഅംഗങ്ങളിൽ മുസ്ലിങ്ങൾ 10.35 ശതമാനം മാത്രമാണ്. ഇന്ത്യയിലാകെ 45,000ഓളം ക്രൈസ്തവ അംഗങ്ങളാണുള്ളത്. അവരുടെ സംസ്ഥാനം തിരിച്ചുള്ള വിവരം ലഭ്യമല്ലെങ്കിലും അതും 10ഓ 11ഓ ശതമാനത്തിലേറെയാകാനുള്ള സാധ്യത കാണുന്നില്ല. അതായത് ജനസംഖ്യയുടെ 44 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങളുടെ പാർട്ടി സാന്നിധ്യം 22 ശതമാനത്തിനപ്പുറം പോകില്ല. പാർട്ടി അംഗങ്ങളിൽ 78 ശതമാനവും ജനസംഖ്യയിൽ 55 ശതമാനം മാത്രമുള്ള ഹിന്ദുക്കളാണ്. ഈ ദൌർബല്യം തിരിച്ചറിയുന്നതു കൊണ്ടാണ് മുസ്ലിം ക്രൈസ്തവ ഈർക്കിൽ കക്ഷികളെ മുന്നണിയിൽ പ്രവേശിപ്പിക്കാതെ തന്നെയും സി.പി.എം. ചിറകിൻ കീഴിൽ നിർത്തുന്നത്. തെരഞ്ഞെടുപ്പിനുശേഷം യോഗേദ്ര യാദവിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിശദമായ പഠനങ്ങളിൽ സി.പി.എം. നയിക്കുന്ന ഇടതു മുന്നണിയുടെ വോട്ട് വിഹിതത്തിലും ജാതിമത അസന്തുലിതതയുള്ളതായി വെളിപ്പെട്ടിട്ടുണ്ട്. കൊച്ചു വർഗീയ കക്ഷികളുടെ സാന്നിധ്യം ഇടതു മുന്നണിക്ക് ഉദ്ദേശിച്ച ഗുണം ചെയ്യുന്നില്ലെന്ന് ഇത് കാണിക്കുന്നു. പക്ഷെ ആ നയം പുന:പരിശോധിക്കാനുള്ള ആർജ്ജവം നേതൃത്വം ഇനിയും കാട്ടേണ്ടിയിരിക്കുന്നു.
ജാതിമത അസന്തുലിതാവസ്ഥ സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും മാത്രം പ്രശ്നമല്ല. കോൺഗ്രസും യു.ഡി.എഫും അതേ അളവിലൊ അതിലുമധികമായൊ അതനുഭവിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളത്തിന്റെ ദാരുണാവസ്ഥ മുമ്പെങ്ങും കാണാത്തവിധം വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ എസ്.എൻ.ഡി. പി. യോഗം 72 സീറ്റോടെ അധികാരത്തിലേറുന്ന യു.ഡി.എഫിൽ 49 എം.എൽ. എ.മാർ ന്യൂനപക്ഷ സമുദായാംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. ഈഴവർ മൂന്ന് പേർ മാത്രം. ജനസംഖ്യയുടെ 20 ശതമാനത്തിനു മേൽ വരുന്ന സമുദായത്തിന് പരമാവധി പ്രാതിനിധ്യം നൽകാൻ മൂവരെയും മന്ത്രിയാക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ഒരാൾ തനിക്ക് മന്ത്രിയാകേണ്ടന്ന് പരസ്യമായി പ്രസ്താവിച്ചതുകൊണ്ടാവാം നടേശൻ രണ്ട് മന്ത്രിമാരെക്കൊണ്ട് തൃപ്തിപ്പെട്ടു. യു.ഡി.എഫ് തീരുമാനിച്ച നാലു പേർക്ക് പുറമെ മഞ്ഞളാംകുഴി അലിയെ അഞ്ചാം മന്ത്രിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് മുസ്ലിം ലീഗ് ഭരണം തുടങ്ങിയത്. അദ്ദേഹം ഇപ്പോഴും ക്യൂവിലാണ്.
യു.ഡി.എഫിലെ അസന്തുലിതാവസ്ഥക്കു കാരണം പ്രബല മുസ്ലിം ക്രൈസ്തവ കക്ഷികളുടെ സാന്നിധ്യം മാത്രമല്ല. കോൺഗ്രസ് നിരയിൽ സമീപകാലത്ത് ശക്തിപ്പെട്ടിട്ടുള്ള അസന്തുലിതാവസ്ഥക്കും അതിൽ പങ്കുണ്ട്. എ.കെ.ആന്റണിയിൽ നിന്ന് ഉമ്മൻ ചാണ്ടി ഏറ്റെടുത്ത ‘എ’ വിഭാഗവും കെ. കരുണാകരൻ പുറത്തുപോയപ്പോൾ അനാഥരായവരെ ഉൾപ്പെടുത്തി രമേശ് ചെന്നിത്തല പുന:സംഘടിപ്പിച്ച ‘ഐ’ വിഭാഗവും കൈകോർത്തപ്പോൾ ഫലത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സവർണ്ണക്രൈസ്തവ-സവർണ്ണഹിന്ദു കൂട്ടുകെട്ടിന്റെ പ്രതിച്ഛായ കൈവന്നു. അത് മാറ്റിയെടുക്കാൻ സംസ്ഥാന നേതൃത്വമൊ കേന്ദ്ര നേതൃത്വമൊ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. അതിന്റെ ആവശ്യകത അവർ മനസിലാക്കിയിട്ടുണ്ടോയെന്നുപോലും വ്യക്തമല്ല.
പാർട്ടികളിലെയും മുന്നണികളിലെയും ജാതിമത അസന്തുലിതാവസ്ഥ പൊടുന്നനെ രൂപപ്പെട്ടതല്ല. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിനുശേഷം, പ്രത്യേകിച്ചും കോൺഗ്രസും സി.പി.ഐയും പിളർന്നശേഷമുള്ള സംഭവ വികാസങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ പ്രമുഖ കക്ഷികൾ താത്കാലിക ലാഭം മുൻനിർത്തി എടുത്ത തീരുമാനങ്ങൾ സമൂഹത്തെ ഈ അവസ്ഥയിലെത്തിക്കുകയായിരുന്നെന്ന് കാണാം. സി.പിഐ.യിലെ പിളർപ്പിന് പ്രത്യയശാസ്ത്രപരമായ പശ്ചാത്തലമുണ്ടായിരുന്നു. എന്നാൽ കേരളാ കോൺഗ്രസിന്റെ പിറവിയുടെ അടിത്തറ ക്രൈസ്തവവിഭാഗീയതയായിരുന്നു. അതിലെ നായർ മേമ്പൊടി സാധ്യമാക്കിയത് അതിന്റെ ആവിർഭാവത്തിലേക്ക് നയിച്ച ആർ.ശങ്കർവിരുദ്ധതയാണ്. ഒരവസരത്തിൽ സി.പി.എം. അവസരവാദപരമായ ഒരു കൂട്ടുകെട്ട് തെറ്റായിരുന്നെന്ന് വൈകി ഏറ്റുപറഞ്ഞെങ്കിലും.അത്തരം സഖ്യങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്.
വിഭജനത്തിന് ഉത്തരവാദിയായ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് മാറ്റിനിർത്തിയിരുന്ന മുസ്ലിം ലീഗിന് പിന്നീട് ലഭിച്ച പ്രാധാന്യം സങ്കുചിത താല്പര്യങ്ങൾ മാത്രമുള്ള മറ്റ് ജാതിമത കക്ഷികളുടെ വരവിന് വഴിയൊരുക്കി. അവയിൽ പലതും പ്രമുഖ കക്ഷികളുടെ രക്ഷാധികാരമുണ്ടായിട്ടും പെട്ടെന്ന് പൊലിഞ്ഞുപോയെന്നത് സമൂഹത്തിൽ ജാതിമതചിന്തകൾക്കതീതമായ വികാരം ദുർബലമല്ലെന്ന് സൂചിപ്പിക്കുന്നു. ദീർഘകാലം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിച്ചതിന്റെ ഫലമായി സമീപനത്തിലുണ്ടായ മാറ്റം മുസ്ലിം ലീഗിന് മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടാനുള്ള ധൈര്യം നൽകിയിട്ടുണ്ട്. ആ വാദം അംഗീകരിക്കാൻ മടിക്കുന്നവർക്കും അതിൽ മൃദുവർഗ്ഗീയതയെ അവശേഷിക്കുന്നുള്ളെന്ന് സമ്മതിക്കേണ്ടിവരും. ലീഗൊ അതിന്റെ ഒരു കഷണമൊ അരനൂറ്റാണ്ടു കാലത്ത് ഏതാണ്ട് തുടർച്ചയായി അധികാരം കയ്യാളിയെങ്കിലും ആ പ്രസ്ഥാനത്തിന് തെക്കൻ കേരളത്തിൽ മുന്നേറാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതുപോലെതന്നെ കേരളാ കോൺഗ്രസിന്റെ സ്വാധീനവും ഭൂമിശാസ്ത്രപരമായി പരിമിതപ്പെടുത്തപ്പെട്ടിരിക്കു
Monday, February 6, 2012
അഴീക്കോട്: ഒരേയൊരു സാംസ്കാരികനായകൻ
സാംസ്കാരികനായകൻ എന്നത് മലയാളികൾക്ക് സുപരിചിതമായ ഒരു പദപ്രയോഗമാണ്. അതിന് തുല്യമായ ഒന്ന്, എന്റെ അറിവിൽ, ഭാരതീയമൊ വിദേശീയമൊ ആയ മറ്റൊരു ഭാഷയിലുമില്ല. പല തുറകളിൽ പ്രവർത്തിക്കുന്നവരെ കൂട്ടായി പരാമർശിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഒന്നൊ രണ്ടൊ കഥയൊ കവിതയൊ എഴുതിയത്തിന്റെ ബലത്തിൽ സാഹിത്യകാരൻ എന്ന വിശേഷണം നേടിയവർ, കക്ഷിരാഷ്ടീയ നിയന്ത്രണത്തിലല്ലാത്ത പരിപാടികളിൽ പങ്കെടുത്ത് പൊതുപ്രവർത്തകൻ എന്ന് വിവക്ഷിക്കപ്പെടാനുള്ള അർഹത സമ്പാദിച്ചവർ എന്നിങ്ങനെ പലതരത്തിലുള്ളവരെ അതിന്റെ പരിധിയിൽ പെടുത്തുന്നു. കേരളത്തിലെ മാധ്യമങ്ങൾ സാംസ്കാരിക പ്രവർത്തനത്തെ അത്യുദാരമായി നിർവചിച്ചുകൊണ്ട് ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ സൃഷ്ടിച്ച സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് ഡോ. സുകുമാർ അഴീക്കോട് എന്ന അസുലഭ വ്യക്തിത്വത്തിലാണ്. ആറേഴു പതിറ്റാണ്ടായി വ്യത്യസ്ത മണ്ഡലങ്ങളിൽ വ്യാപരിച്ചുകൊണ്ട് നാനാവിഷയങ്ങളെ കുറിച്ച് ചിന്തിക്കാൻ മലയാളികളെ പ്രേരിപ്പിച്ച ആ പ്രതിഭ ഇല്ലായിരുന്നില്ലെങ്കിൽ സാംസ്കാരികനായകൻ എന്നൊരു വാക്ക് രൂപപ്പെടുമായിരുന്നില്ല. കാരണം അതിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല.
കോമേഴ്സിലും അധ്യപനത്തിലും ബിരുദങ്ങളും മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തരബിരുദങ്ങളും മലയാളത്തിൽ ഡോൿടോറേറ്റും എടുത്തുകൊണ്ട് ആരംഭിച്ച ജീവിതയാത്രയിൽ അഴീക്കോട് കടന്നു ചെന്നിട്ടില്ലാത്ത മേഖലകൾ തുലോം ചുരുക്കമാണ്. അദ്ദേഹം എന്നും അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ക്ലാസ് മുറിയിലും അതിലൂടെ കടന്നുപോയ വിദ്യാർത്ഥിതലമുറകളിലും ഒതുങ്ങിയില്ല. എഴുത്തുകാരൻ, നിരൂപകൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ, സാമൂഹ്യവിമർശകൻ എന്നിങ്ങനെ വിവിധ നിലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറത്തും അറിവ് പകർന്നു കൊണ്ട് അദ്ദേഹം എല്ലാവർക്കും, ശരിയായ അർത്ഥത്തിൽ, ‘മാഷ്‘ ആയി.
കുമാരനാശാന്റെ സീതാകാവ്യം വിലയിരുത്തിക്കൊണ്ടും ജി. ശങ്കരക്കുറുപ്പിനെ വിമർശിച്ചു കൊണ്ടും സാഹിത്യരംഗത്ത് പ്രവേശിച്ചപ്പോൾ യുവാവായ സുകുമാർ അഴീക്കോട് ആരെയും വിമർശനവിധേയനാക്കാനും ചോദ്യം ചെയ്യാനുമുള്ള ചങ്കൂറ്റമാണ് പ്രദർശിപ്പിച്ചത്. ആ തന്റേടം പിന്നീട് മറ്റ് മണ്ഡലങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും പ്രകടമായി. ഒരു നേതാവിനെയും ഒരാരാധനാപാത്രത്തെയും അദ്ദേഹം വിമർശനത്തിനതീതനായി കണ്ടില്ല. മറ്റുള്ളവരെ വെല്ലുവിളിച്ചുകൊണ്ടും മറ്റുള്ളവരാൽ വെല്ലുവിളിക്കപ്പെട്ടുകൊണ്ടും, കൊണ്ടതിലേറെ കൊടുത്തുകൊണ്ട്, അദ്ദേഹം പൊതുമണ്ഡലത്തിൽ നീണ്ടകാലം നിലകൊണ്ടു.
പഠിപ്പിക്കുന്നതോടൊപ്പം അഴീക്കോട് സ്വയം പഠിച്ചു വളരുകയും ചെയ്തു.. വാഗ്ഭടാനന്ദന്റെ ശിഷ്യനായി തുടങ്ങി അദ്ദേഹം ശ്രീനാരായണന്റെ വ്യാഖ്യാതാവായി. കോൺഗ്രസുകാരനായി തുടങ്ങി ഇടതുപക്ഷത്തിന്റെ സുഹൃത്തായി. വി.എസ്. അച്യുതാനന്ദനെ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന സി.പി.എം സംസ്ഥാന സമിതി തീരുമാനം തിരുത്താൻ പോളിറ്റ്ബ്യൂറൊയെ പ്രേരിപ്പിച്ച ഒരു ഘടകം അഴീക്കോട് അദ്ദേഹത്തിന് അനുകൂലമായെടുത്ത ശക്തമായ നിലപാടായിരുന്നു. വേദികളേറെയും ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായതും ശ്രോതാക്കളേറെയും ഇടതുപക്ഷത്തിന്റെ അനുഭാവികളായതും പ്രഭാഷകനായ അഴീക്കോട് അങ്ങോട്ട് ചായാൻ കാരണമായെന്ന് കരുതുന്നവരുണ്ട്. ശ്രോതാക്കളുടെ താല്പര്യങ്ങൾ മനസിൽ സൂക്ഷിക്കുകയെന്നത് പ്രഭാഷണകലയിലെ വിജയതന്ത്രത്തിന്റെ ഭാഗമാണ്. മന:സാക്ഷിയെ വഞ്ചിക്കാതെ അത് ചെയ്യാനാവണമെന്നു മാത്രം.
ഇരുപതോളം കൃതികളുടെ കർത്താവായ അഴീക്കോട് തന്റെ ഏറ്റവും വലിയ സംഭാവനയായി എടുത്തു കാട്ടുന്നത് 1984ൽ പുറത്തു വന്ന തത്ത്വമസി ആണ്. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ ഒരു ഡസൻ പുരസ്കാരങ്ങളാണ് അത് അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഇന്നത്തെ തലമുറയ്ക്ക് ഭാരതീയ ദർശനം പരിചയപ്പെടുത്താനായി എഴുതിയ ആ കൃതിക്ക് ലഭിച്ച സ്വീകരണം ഗഹനമായ വിഷയം കൈകാര്യം ചെയ്യുന്ന മറ്റൊരു മലയാള പുസ്തകത്തിനും കിട്ടിയിട്ടില്ല. അതിൽ പുതുതായൊന്നുമില്ലെന്ന ആക്ഷേപം ചില വിമർശകർ ഉയർത്തുകയുണ്ടായി. പഴയ ആശയങ്ങളിൽ പുതുമ തേടിയിട്ട് കാര്യമില്ല. അതേസമയം ആ ആശയങ്ങൾ ഉരുത്തിരിഞ്ഞതെങ്ങനെയെന്ന അന്വേഷണത്തിനുള്ള സാധ്യത അദ്ദേഹം ഉപയോഗപ്പെടുത്തിയോ എന്ന ചോദ്യം അസ്ഥാനത്തല്ല. തത്ത്വമസി ഉൾപ്പെടെ ഭാരതീയ ദർശനത്തിലെ ഉദാത്തമായ ആശയങ്ങളടങ്ങുന്ന മഹാവാക്യങ്ങളൊക്കെ ഉപനിഷത്തുകളിലാണുള്ളത്, വേദങ്ങളിലല്ല. വൈദിക സമൂഹം ഉപഭൂഖണ്ഡത്തിലെത്തിയ കാലത്ത് രചിച്ചവയാണ് ആദി ഗ്രന്ഥമായ ഋഗ്‌വേദത്തിലെ സൂക്തങ്ങളെന്ന് അതിന്റെ ഉള്ളടക്കത്തിൽ നിന്ന് വ്യക്തമാണ്. പിൽക്കാലത്തുണ്ടായ ഉപനിഷത്തുകൾ അവരും ഭാരതത്തിലെ ഇതര സമൂഹങ്ങളും തമ്മിലുണ്ടായ ഇടപഴകലിലൂടെ വികസിച്ചതാണ്. ഇരുവിഭാഗങ്ങളുടെയും സംഭാവനകൾ അവയിലുണ്ട്. അവയുടെ സ്വാധീനത്തിൽ വൈദിക സമൂഹം ആദ്യകാല സമീപനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി കാണാം. വേദങ്ങൾ യാഗം നടത്തി ദേവതകളെ പ്രീതിപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ ഉപനിഷത്തുകൾ യാഗത്തെ മന്ദബുദ്ധി പ്രവർത്തനമായി അപലപിക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്ത ഉപനിഷത്തുകളെ ഓരോരോ വേദങ്ങളുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തിക്കൊണ്ടാണ് വൈദിക സമൂഹം അവയെ തങ്ങളുടെ ബൌദ്ധികസ്വത്താക്കി മാറ്റിയത്. ആ പ്രക്രിയ പഠിച്ച് കൃത്യമായി വിശദീകരിക്കാൻ അഴീക്കോടിനോളം കഴിവുള്ള വളരെപ്പേരുണ്ടാവില്ല. അദ്ദേഹത്തിന്റെ അന്വേഷണാത്മക മനസ് ആ വഴിക്ക് തിരിഞ്ഞിരുന്നെങ്കിൽ ഭാരതീയ ദർശനത്തിന്റെ വികാസചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുവാൻ അതിന് കഴിയുമായിരുന്നു.
പല മഹാന്മാരുടെയും വലിപ്പത്തിന്റെ അടിസ്ഥാനം അവരുടെ വ്യക്തിത്വമല്ല, അവർ വഹിച്ച പദവികളുടെ ഔന്നത്യമാണ്. അഴീക്കോടിന്റെ കാര്യം വ്യത്യസ്തമാണ്. കോൺഗ്രസ് ടിക്കറ്റിൽ ലോക് സഭയ്ക്ക് മത്സരിച്ചപ്പോൾ അദ്ദേഹം തോൽക്കുകയാണുണ്ടായത്. വൈസ് ചാൻസലർ പദവിയെലെത്താതെയാണ് അദ്ദേഹം സർവകലാശാലാ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ജനമനസുകളിൽ എം.പി.മാരേക്കാളും വൈസ് ചാൻസലർമാരേക്കാളും ഉയരത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ചെറുപ്പത്തിൽ ഉൾക്കൊണ്ട ഗാന്ധി സ്വാധീനം അഴീക്കോട് ഒരു ഘട്ടത്തിലും ഉപേക്ഷിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം നേതൃത്വം നൽകിയ നവഭാരതവേദി എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയുടെ പ്രവർത്തനങ്ങളിലും അത് പ്രതിഫലിച്ചിരുന്നു. സമീപകാലത്ത് അദ്ദേഹം അടുത്ത സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണങ്ങളിൽ ഗാന്ധിമാർഗ്ഗം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിരന്തരം ഉയർന്നു വന്നിരുന്നു.
ബാഹ്യഘടകങ്ങൾ ഒഴിവാക്കിക്കൊണ്ട്, തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ, ശരിതെറ്റുകളെ വിലയിരുത്താൻ പരമാവധി ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് അഴീക്കോട്. എം. പി. നാരായണപിള്ള മുന്നോട്ടു വെച്ച നിബന്ധനകളിൽ പ്രകോപിതരായി കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ അദ്ദേഹത്തിനുള്ള സമ്മാനം പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിഷേധ സൂചകമായി തന്റെ വിശിഷ്ടാംഗത്വമുൾപ്പെടെയുള്ള എല്ലാ പുരസ്കാരങ്ങളും തിരിച്ചു നൽകിയത് ഇതിന് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ഏറെയുണ്ടായി. ആശുപതിയിൽ പ്രവേശിച്ചപ്പോൾ പിണങ്ങിയിരുന്നവർ മറക്കാനും പൊറുക്കാനും തയ്യാറായി അദ്ദേഹത്തിന്റെ മുന്നിലെത്തി. നാനാതുറകളിലും പെട്ട മറ്റനവധിയാളുകൾ അദ്ദേഹത്തിനു നന്മ നേരാനെത്തി. അഭിപ്രായഭിന്നതകളെ അപ്രസക്തമാക്കിയ അസാധാരണമായ ആ സൌഹൃദ പ്രകടനങ്ങൾക്ക് ഒരു വിശദീകരണമെ നൽകാനാവൂ. മിത്രങ്ങളും ശത്രുക്കളും അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വം അംഗീകരിക്കുന്നു. സമൂഹത്തിന്റെ മന:സാക്ഷി എന്ന നിലയിലുള്ള അംഗീകാരമാണത്.
പുതിയ തലമുറകളിൽ നിന്ന് സമാനസ്വഭാവമുള്ള ഒരു വ്യക്തിത്വം ഉയർന്നു വരുമൊ? വന്നേക്കാം. അങ്ങനെയൊന്ന് ഉദിച്ചുയരും വരെ സുകുമാർ അഴീക്കോട് നമ്മുടെ നഭസ്സിലെ ഒരേയൊരു സാംസ്കാരിക നായകനായി മിന്നിനിൽക്കും.
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 5, 2012)
Sunday, February 5, 2012
മാദ്ധ്യമ സിണ്ടിക്കേറ്റും മാദ്ധ്യമ രാഷ്ട്രീയവും
ഒരുകാലത്ത് ഒരു കൂട്ടായ്മയെ പരാമർശിക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിച്ചിരുന്ന നിർദ്ദോഷപരമായ വാക്കാണ് സിണ്ടിക്കേറ്റ്. പിന്നീട് അത് ദു:സൂചനയുള്ള പദമായി. കോൺഗ്രസ് പാർട്ടിയിൽ ഇന്ദിരാ ഗാന്ധിക്കെതിരെ ശക്തരായ പ്രാദേശിക നേതാക്കളുടെ നിര ഉയർന്നുവന്നപ്പോൾ അവരെ പരാമർശിക്കാൻ മാദ്ധ്യമങ്ങൾ ഈ വാക്ക് വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. കേരളത്തിൽ സി.പി.എമ്മിനെ തകർക്കാൻ ഒരു മാദ്ധ്യമ സിണ്ടിക്കേറ്റ് പ്രവർത്തിക്കുന്നുവെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോടെയാണ് ആ പദപ്രയോഗമുണ്ടായത്. അതു സംബന്ധിച്ച വാദപ്രതിവാദങ്ങൾ നടക്കുന്ന കാലത്ത് അങ്ങനെയൊരു സംഘടിത സിണ്ടിക്കേറ്റ് പ്രവർത്തനം നടക്കുന്നതായി വിശ്വസിക്കുന്നില്ലെന്ന അഭിപ്രായം ഞാൻ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴും ആ അഭിപ്രായം തന്നെയാണ് എനിക്കുള്ളത്.
അതേസമയം മാദ്ധ്യമങ്ങളിൽ മാർക്സിസ്റ്റ്വിരുദ്ധത നിലനിൽക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതൊരു പുതിയ കാര്യവുമല്ല. അമ്പതിൽപരം കൊല്ലം മുമ്പ് ആദ്യമായി കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഒരു മലയാളപത്രം മാത്രമാണ് അതിന് അനുകൂലമായ നിലപാട് എടുത്തത്. ഇപ്പോൾ സി.പി.എം അധികാര രാഷ്ട്രീയത്തിൽ ഉറച്ച സ്ഥാനമുള്ള കക്ഷിയാണ്. കോൺഗ്രസും സി.പി.എമ്മും നയിക്കുന്ന മുന്നണികൾ മാറിമാറി അധികാരത്തിൽ വരുന്നു. നേരിയ വ്യത്യാസത്തിലാണ് ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത്. അപ്പോൾ ഒരു വലിയ ജനവിഭാഗം സി.പി.എമ്മിനോടൊപ്പമാണെന്ന വസ്തുത വിപണിയിൽ മത്സരിക്കുന്ന മാദ്ധ്യമങ്ങൾക്ക് അവഗണിക്കാനാവില്ല. അതുകൊണ്ടാണ് വലിയ പത്രം ആഴ്ചതോറും പംക്തിയെഴുതാൻ ആറു പേരെ നിശ്ചയിക്കുമ്പോൾ ഒരു ദിവസം ഒരു സി.പി.എം.കാരന് ഉറപ്പായും നൽകുന്നത്.
മാദ്ധ്യമങ്ങളിൽ നിലനിൽക്കുന്ന മാർക്സിസ്റ്റ്വിരുദ്ധതയെ സി.പി.എമ്മുമായി ബന്ധപ്പെട്ടു കാണേണ്ടതില്ല. അടിസ്ഥാനപരമായി അത് മാദ്ധ്യമസ്ഥാപനങ്ങളുടെ മുതലാളിത്തപരമായ ഘടനയുമായി ബന്ധപ്പെട്ടതാണ്. ഇന്ന് മാദ്ധ്യമങ്ങൾ വ്യവസായങ്ങളാണ്. വ്യക്തികളുടെയൊ കുടുംബങ്ങളുടെയൊ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾപോലും കോർപ്പൊറേറ്റ് ചട്ടക്കൂട്ടിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഭാഷാ പത്രങ്ങളുടെ വളർച്ച വിശദമായി പഠിച്ച പ്രൊഫസർ റോബിൻ ജെഫ്രിയുടെ India’s Newspaper Revolution എന്ന പുസ്തകത്തിൽ -- ഇത് “ഇന്ത്യയിലെ പത്രവിപ്ലവം“ എന്ന പേരിൽ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്— പത്രങ്ങളുടെ വളർച്ചയും മുതലാളിത്തത്തിന്റെ വികാസവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്നുണ്ട്. നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ നടത്തുന്ന കക്ഷിയാണ് സി.പി.എം. അതും ഈ ആവശ്യത്തിനായി മുതലാളിത്ത ചട്ടക്കൂടാണ് സ്വീകരിച്ചിട്ടുള്ളത്. കോർപ്പൊറേറ്റ് സംവിധാനത്തിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വർഗ്ഗവൈരുദ്ധ്യമുണ്ടാകും. ജീവനക്കാർ പാർട്ടിബന്ധമുള്ളവരാകയാൽ പാർട്ടിയുടെ സ്ഥാപനങ്ങളിൽ ഇത് പ്രകടമാകാറില്ല. പാർട്ടി ബന്ധം ഇല്ലാതാകുമ്പോൾ അത് പ്രകടമാകും. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം പത്രപ്രവർത്തകൻ എന്ന നിലയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി അപ്പുക്കുട്ടൻ വള്ളിക്കുന്ന് നിയമ നടപടി സ്വീകരിച്ചത് ഇതിന് തെളിവാണ്.
മാദ്ധ്യമങ്ങൾക്ക് രാഷ്ട്രീയമുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന മാദ്ധ്യമ സ്വാതന്ത്ര്യം പൌരന്റെ ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണ്. അപ്പോൾ ഒരു പൌരനെന്നപോലെ ഒരു മാദ്ധ്യമ സ്ഥാപനത്തിനും സ്വന്തമായ രാഷ്ട്രീയ ചിന്താഗതി വെച്ചുപുലർത്താനും അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. സ്വന്തം രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനായി മാദ്ധ്യമങ്ങൾ നടത്തുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് ഇത് മനസിലാക്കാൻ കഴിയേണ്ടതാണ്. മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം നിഷിദ്ധമായി തോന്നുന്നത് രാഷ്ട്രീയം എന്നത് രാഷ്ട്രീയ കക്ഷികൾക്ക് മാത്രം അവകാശപ്പെട്ട മേഖലയാണെന്ന തെറ്റിദ്ധാരണ മൂലമാണ്.
മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും അവരുടേതായ രാഷ്ട്രീയമുള്ളപ്പോഴും തൊഴിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായി വസ്തുതകളെ മാനിക്കാൻ അവർക്കാകണം. ഇവിടെ സത്യം എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്താണ് സത്യം എന്നത് വളരെക്കാലമായി മനുഷ്യരാശിയുടെ മുന്നിലുള്ള ഒരു വലിയ ചോദ്യമാണ്. അതിനുള്ള ഉത്തരം അന്വേഷിച്ച ചിലർ ഒടുവിലെത്തിച്ചേർന്ന നിഗമനം പരമമായ സത്യം ഒന്നേയുള്ളു അത് ദൈവമാണ് എന്നാണ്. അത്തരം സത്യാന്വേഷണം ദൈനദിന മാദ്ധ്യമപ്രവർത്തനത്തിന്റെ പരിധിയിൽ പെടുന്നില്ല. അവർക്ക് ചെയ്യാവുന്നത് വസ്തുതകൾ ശേഖരിച്ച് അവതരിപ്പിക്കുക മാത്രമാണ്.
കേരളത്തിൽ, വ്യക്തികൾക്കെന്നപോലെ,മാദ്ധ്യമൾക്കും രാഷ്ട്രീയ കക്ഷികൾക്കും ജാതിയും മതവുമൊക്കെയുണ്ട്. സ്വാഭാവികമായും ജാതിമതബന്ധങ്ങളുള്ള മാദ്ധ്യമങ്ങളുടെ രാഷ്ട്രീയത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകും.
ആധുനിക സാങ്കേതികവിദ്യ മാദ്ധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്. നാം ബോധപൂർവ്വം ശ്രമിച്ചാലും ഇല്ലെങ്കിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാ മാറ്റങ്ങളും നല്ലതാവണമെന്നില്ല. നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നല്ലവയെ പ്രോത്സാഹിപ്പിക്കുകയും നല്ലതല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാൻ നമുക്കാകണം. എല്ലാ മാറ്റങ്ങൾക്കിടയിലും മാറ്റം കൂടാതെ നിലനിൽക്കേണ്ട തൊഴിൽ മൂല്യങ്ങളുണ്ട്. അതിലൊന്നാണ് വസ്തുതകളെ മാനിക്കുകയെന്നത്.
(കോട്ടയത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് ദർശന പുസ്തക പ്രദർശനത്തിന്റെ ഭാഗമായി ഫെബ്രുവരി 3ന് സംഘടിപ്പിക്കപ്പെട്ട മാദ്ധ്യമ സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗത്തിന്റെ ഏകദേശരൂപം)






