Wednesday, June 27, 2012

ആദിവാസി കമ്പ്യൂട്ടർ ഇഞ്ചിനീയർ കൂലിവേലയെടുത്ത് കഴിയുന്നു


കെ.ആർ. മുരുകൻ

കടുകുമണ്ണ ഊരിലെ തങ്കന്റെയും വീരയുടെയും ഏഴു മക്കളിൽ നാലാമനായ കെ.ആർ. മുരുകൻ അട്ടപ്പാടി ആദിവാസി മേഖലയിലെ ആദ്യ കമ്പ്യൂട്ടർ ഇഞ്ചിനീയറാണ്. കൂലിവേല ചെയ്താണ് ഈ യുവാവ് കുടുംബം പോറ്റുന്നതെന്ന് ഗോത്രഭൂമി മാസികയുടെ 2012 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കെ.എൻ. പ്രസാദ് എഴുതുന്നു.  

ചിണ്ടക്കി സർക്കാർ ട്രൈബൽ വെൽഹയർ എൽ.പി. സ്കൂളിൽ മുരുകന്റെ സഹപാഠിയായിരുന്ന ചന്ദ്രന്റെ സഹായത്തോടെ മുരുകന്റെ വിദൂരഗ്രാമത്തിലെത്തി അദ്ദേഹവുമായി സംസാരിച്ച ലേഖകൻ നൽകുന്ന വിവരം ഇങ്ങനെ:

കോതമംഗലം എം.എ. ഇഞ്ചിനീയറിങ് കോളെജിൽ മുരുകൻ 2005ൽ ബിരുദപഠനം പൂർത്തിയാക്കി. അവസാന സെമസ്റ്റർ കഴിയുമ്പോൾ ബാക്കിയുണ്ടായിരുന്ന രണ്ട് വിഷയങ്ങളിൽ കൂടി ജയിച്ചശേഷം 2009ൽ ബിരുദം നേടി. കഴിഞ്ഞ മൂന്ന് വർഷത്തിൽ ജോലിക്കായി കയറിയിറങ്ങാത്ത വാതിൽപടികളില്ല.

ലേഖകൻ ചെല്ലുമ്പോൾ മുരുകൻ തൊഴിലൂറപ്പു പണിയിലായിരുന്നു. മുരുകന്റെ ഭാര്യ സരസ്വതി ചരിത്ര ബിരുദധാരിണിയാണ്. ഇവർക്ക് ഒരു മകനുണ്ട്. കുടുംബം പോറ്റാൻ കൂലിവേള ചെയ്യേണ്ട അവസ്ഥയിലാണ് 31കാരനായ മുരുകൻ. പി.എസ്.സി. പരീക്ഷ എഴുതി കുറെക്കൂടൊ മെച്ചപ്പെട്ട ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ കഴിയുന്നു.

കുറുംബ മേഖലയിൽ നിന്നുള്ള രണ്ടാമത്തെ ഇഞ്ചിനീയറാണ് മുരുകാൻ. ആദ്യ ഇഞ്ചിനീയറിങ് ബിരുദധാരിയായ വിനോദ് സെയിൽ‌സ് ടാക്സ് ആപ്പീസിൽ ക്ലാർക്കായി ജോലി ചെയ്യുന്നു.

കേരളത്തിലെ ആദ്യ ആദിവാസി മന്ത്രിയായ പി.കെ. ജയലക്ഷ്മിയെ കാണുവാനായി പാലക്കാട്ടെ ഒരു ഭരണകക്ഷി നേതാവിനൊപ്പം ഒരിക്കൽ തിരുവനന്തപുരത്തെത്തി. രാവിലെ മുതൽ വൈകുന്നേരം വരെ മന്ത്രിയുടെ ആപ്പീസിനു മുന്നിൽ കാത്തിരുന്നു. മന്ത്രി ആപ്പീസിലുണ്ടായിരുന്നിട്ടും മുഖം കാണിക്കാനായില്ല. വൈകുന്നേരം നാലു മണിക്ക് മന്ത്രി ആപ്പീസിൽ നിന്നിറങ്ങുമ്പോൾ പറഞ്ഞത്രെ: “ഇനി വീട്ടിലേക്ക് വരൂ. അല്ലെങ്കിൽ നാളെ രാവിലെ ആപ്പീസിൽ കാണാം.” മുരുകൻ നാട്ടിലേക്ക് മടങ്ങി. 

ഗോത്രഭൂമിയെ കുറിച്ച്: ഉടമ: കെ.വി. വള്ളി. പത്രാധിപർ: രാജേന്ദ്രപ്രസാദ്. മേൽ‌വിലാസം: ഗോത്രഭൂമി, തമ്പു, കലൂർ, കൊച്ചി 17. www.gothrabhoomi.com

No comments: