Monday, April 23, 2012

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു



സമകാലിക മലയാളം വാരിക 1997ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതു മുതൽ ഏതാനും വർഷം അതിന്റെ അവസാന പേജിൽ ‘ജീവിതം എന്നെ എന്ത് പഠിപ്പിച്ച്?” എന്നൊരു പംക്തിയുണ്ടായിരുന്നു. ടി.എൻ. ജയചന്ദ്രൻ ആയിരുന്നു സമ്പാദകൻ. വിവിധ തുറകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തികളോട് അദ്ദേഹം ജീവിതം അവരെ എന്തു പഠിപ്പിച്ചുവെന്ന് ചോദിക്കുകയും അവരുടെ ഉത്തരങ്ങൾ ക്രോഡീകരിക്കുകയുമാണ് ചെയ്തത്.   

ആ പംക്തിയിൽ പ്രസിദ്ധീകരിച്ച എന്റെ ഉത്തരങ്ങൾ ഇവിടെ പകർത്തുന്നു.

ആത്മാഭിമാനത്തോടെ, മന:സാക്ഷിക്ക് മുറിവേൽക്കാതെ ജീവിക്കുക; മറ്റുള്ളവർക്കും അങ്ങനെ ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുക.

എല്ലാവർക്കും എല്ലാക്കാലവും എടുത്ത് പ്രയോഗിക്കാവുന്ന ജീവിത നിയമങ്ങളില്ല. സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയും അനുയോജ്യമായ ചട്ടങ്ങൾ രൂപീകരിക്കുന്നു.

വിഷമഘട്ടങ്ങളിൽ എടുക്കാനുദ്ദേശിക്കുന്ന തീരുമാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവയെ നേരിടാൻ മാനസികമായി തയ്യാറെടുക്കുകയും ചെയ്യുക.

മന:സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് നിർവബ്ധമുള്ള ഒരാൾക്ക് അതിന് വില കൊടുക്കേണ്ടി വന്നേക്കാം. അത് സന്തോഷത്തോടെ കൊടുക്കുക. അത് പലപ്പോഴും നാം ഭയപ്പെടുന്നത്ര വലുതല്ല.

ഒരു ശിശു വളരുന്തോറും ബന്ധങ്ങളും വലുതാകുന്നു. അമ്മ, കുടുംബം, ജാതി/മതം, വർഗ്ഗം, ഗ്രാമം/പട്ടണം, രാജ്യം എന്നിങ്ങനെ കൂടുതൽ കൂടുതൽ വലയങ്ങളുണ്ടാകുന്നു. ഒരു വലയം കടന്നു കൂടുതൽ വലുതായ ഒന്നിലേക്ക് ബന്ധങ്ങൾ വ്യാപിപ്പിക്കാനുള്ള കഴിവ് ഇല്ലാതാകുമ്പോൾ വ്യക്തിയുടെ വളർച്ച നിന്നു എന്നർത്ഥം.

2 comments:

ഞാന്‍ പുണ്യവാളന്‍ said...

ആത്മാഭിമാനത്തോടെ, മന:സാക്ഷിക്ക് മുറിവേൽക്കാതെ ജീവിക്കുക; മറ്റുള്ളവർക്കും അങ്ങനെ ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുക.

Aamr said...
This comment has been removed by the author.