Thursday, May 19, 2011

നേരിയ ഭൂരിപക്ഷവും ഇടുങ്ങിയ അടിത്തറയും ഉയർത്തുന്ന പ്രശ്‌നങ്ങൾ

ബി.ആർ.പി. ഭാസ്‌കർ
മാധ്യമം

വോട്ടർമാർ യു.ഡി.എഫിനു കരുതിക്കൂട്ടിയെന്നോണം നല്‍കിയ 72/68 ഭൂരിപക്ഷം ഗുണകരമായ ഒരു ഫലം നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രിപദത്തിന് ഉമ്മൻ ചാണ്ടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന പലരും കോൺഗ്രസ് നിയമസഭാ കക്ഷിയിലുണ്ടാകാം. എന്നാൽ, ആ കക്ഷിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയേക്കാൾ യോഗ്യത അവകാശപ്പെടാവുന്ന ഒരാളെ കണ്ടെത്താനാവില്ല.

യു.ഡി.എഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ ഉമ്മൻ ചാണ്ടി തന്നെയാകും മുഖ്യമന്ത്രിയെന്ന് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നു. വൈകിയ വേളയിൽ ഇനിയും വ്യക്തമായിട്ടില്ലാത്ത സാഹചര്യങ്ങളിൽ കെ.പി.സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തല സ്ഥാനാർഥിയായി പ്രത്യക്ഷപ്പെട്ടപ്പോൾ സ്വാഭാവികമായും അത് നായർ സമുദായത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടു. ഏത് നായർക്ക് ഏത് സ്ഥാനം നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് എൻ.എസ്.എസ് കരുതുന്നതുകൊണ്ടാണ് ശശി തരൂരിനെ 'ദൽഹി നായർ' എന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് സ്ഥാനാർഥിനിർണയത്തോട് എൻ.എസ്.എസ് നേതൃത്വം പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു നായർ ഒഴിഞ്ഞ സീറ്റിലേക്ക് മറ്റൊരു നായരെ നിർത്താതിരുന്നതാണ് അതിനെ ചൊടിപ്പിച്ചത്. ചില സ്ഥാനങ്ങൾ പരമ്പരാഗതമായി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന ധാരണ ആ സംഘടനയുടെ നേതൃത്വത്തിനുണ്ട്. ഈ ധാരണയാണ് സംവരണത്തിനെതിരെ നിരന്തരം കോടതിയെ സമീപിക്കാൻ അതിനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തിരുവിതാംകൂർ സംസ്ഥാനത്ത് സർക്കാർ നിയമനങ്ങളിൽ നായർ സമുദായത്തിന് കുത്തകയുണ്ടായിരുന്ന ഫ്യൂഡൽ കാലത്തിന്റെ മധുരസ്മരണകളാണ് അതിനെ ഇന്നും നയിക്കുന്നത്.

ആരു മുഖ്യമന്ത്രിയാകണമെന്ന് തെരഞ്ഞെടുപ്പിനുശേഷം ഹൈകമാൻഡ് തീരുമാനിക്കുമെന്നു പറഞ്ഞ് രമേശ് ചെന്നിത്തല ഊഹാപോഹങ്ങൾക്ക് പിൻബലമേകുകയുണ്ടായി. മന്ത്രിപദം ആഗ്രഹിക്കുന്നില്ലെന്നും കെ.പി.സി.സി അധ്യക്ഷനായി തുടരാനാണ് താല്‍പര്യമെന്നുമുള്ള പുതിയ പ്രഖ്യാപനത്തെ അദ്ദേഹത്തിന്റെയും യു.ഡി.എഫിന്റെയും നേരിയ ഭൂരിപക്ഷത്തോടെയുള്ള ജയം സൃഷ്ടിച്ച സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമമായി കാണാവുന്നതാണ്. പക്ഷേ, അതിനപ്പുറം ഏതാനും കൊല്ലങ്ങളായി സംസ്ഥാന കോണ്‍ഗ്രസിൽ നിലനില്‍ക്കുന്ന ഗ്രൂപ്പ് സമവാക്യത്തെ ഊട്ടിയുറപ്പിക്കാനുള്ള മോഹവും അതിൽനിന്ന് വായിച്ചെടുക്കാം.

ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല ജോടിയുടെ കീഴിൽ കോൺഗ്രസിന്റെ സാമൂഹികാടിത്തറ ഭയാനകമാം വിധം ചുരുങ്ങിയതായി തെരഞ്ഞെടുപ്പ് ഫലങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ യു.ഡി.എഫ് നിയമസഭാകക്ഷിയിലെ ജാതിമത പ്രാതിനിധ്യം ഇങ്ങനെയാണ്: മുസ്‌ലിംകൾ 27, ക്രിസ്ത്യാനികൾ 22, നായന്മാർ 14, ഈഴവര്‍ർ 3, പട്ടികജാതി/പട്ടികവർഗം 2, മറ്റുള്ളവർ 4 (ഇതിൽ നാടാർ, വിശ്വകർമർ, ധീവരർ എന്നീ സമുദായങ്ങൾ ഉൾപ്പെടുന്നു).

യു.ഡി.എഫിലെ 72 എം.എൽ.എ മാരിൽ 49 പേർ, അതായത് 68 ശതമാനം, ജനസംഖ്യയുടെ 45 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങളിൽ പെടുന്നവരാണ്. വിഭാഗീയാടിത്തറയുള്ള ഘടകകക്ഷികളാണ് യു.ഡി.എഫിൽ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷം നേടിക്കൊടുത്തിട്ടുള്ളത്. നിലവിലുള്ള കോൺഗ്രസ്‌സംവിധാനം ദലിത്-പിന്നാക്ക വിഭാഗങ്ങളിൽനിന്ന് എത്രമാത്രം അകന്നുനിൽക്കുന്നുവെന്ന് ഈ കണക്കുകൾ കാണിക്കുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ള ഗ്രൂപ്പ്‌സമവാക്യം നിലനിര്‍ത്തുന്നത് ഗുണകരമാണോ എന്ന് കോൺഗ്രസ് പാർട്ടിയും അതിന്റെ കേന്ദ്ര നേതൃത്വവും ആലോചിക്കേണ്ടതാണ്.

ജാതിമതപ്രാതിനിധ്യം മാറ്റിവെച്ച് സ്ത്രീപ്രാതിനിധ്യം പരിശോധിക്കുമ്പോൾ യു.ഡി.എഫിന്റെ സാമൂഹികാടിത്തറ പൊതുവിലും കോൺഗ്രസിന്റേത് പ്രത്യേകിച്ചും എത്ര ശുഷ്‌കവും അപകടകരവുമാണെന്ന് വ്യക്തമാകും. പട്ടികജാതി,പട്ടികവർഗ സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പി.കെ. ജയലക്ഷ്മിയാണ് യു.ഡി.എഫ് നിയമസഭാ കക്ഷിയിലെ ഏക വനിതാ അംഗം. കോൺഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷികൾ ഒരു സ്ത്രീയെ പോലും നിർത്തിയിരുന്നില്ല. കോൺഗ്രസാകട്ടെ, തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളാണ് സ്ത്രീകൾക്ക് നല്‍കിയത്.

ജയലക്ഷ്മിയിലൂടെ മാത്രമാണ് യു.ഡി.എഫിന് മന്ത്രിസഭയിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാനാവുക. ഗ്രൂപ്പ്‌സമ്മർദങ്ങളുടെ ഫലമായി ജയലക്ഷി ഒഴിവാക്കപ്പെടുകയാണെങ്കിൽ കേരളത്തിൽ ആദ്യമായി സ്ത്രീപ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയുണ്ടാകും. അത് സാമൂഹികരംഗത്ത് ഇതിനകംതന്നെ പ്രകടമായ പ്രതിലോമപ്രവണതകൾക്ക് ആക്കം കൂട്ടുമെന്ന കാര്യത്തിൽ സംശയംവേണ്ട. (മാധ്യമം, മേയ് 19, 2011)

6 comments:

BHASKAR said...

“ജയലക്ഷി ഒഴിവാക്കപ്പെടുകയാണെങ്കിൽ കേരളത്തിൽ ആദ്യമായി സ്ത്രീപ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയുണ്ടാകും“ എന്ന ലേഖനത്തിലെ പ്രസ്താവം ശരിയല്ല. സമീപകാലത്ത്, നിലവിലുള്ള മുന്നണി സംവിധാനത്തിൽ, ആദ്യമായി സ്ത്രീപ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയുണ്ടാകും എന്ന് തിരുത്തി വായിക്കേണ്ടതാണ്. കഴിഞ്ഞ യു.ഡി.എഫ്.ഭരണകാലത്ത് കോൺഗ്രസിലൂടെയല്ല, ജെ.എസ്.എസിലൂടെയാണ് സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കിയത്.

Unknown said...

വലിയ ഒരു സാമൂഹ്യ വിപത്ത് കേരളത്തിന്റെ മുകളില്‍ ഉരുണ്ടു കൂടുന്നു...
ഒന്നുകില്‍ ഹിന്ദു ഐക്യം ഉണ്ടാവും ഇല്ലെങ്കില്‍ തുടച്ചു നീക്കപെടും.. രാഷ്ട്രീയ സമവാക്യങ്ങള്‍ ഒരു രീതിയിലും ശരിയാവാതെ വരും... ക്രിസ്ത്യന്‍ മുസ്ലീം ഡോമിനെഷന്‍ 100 % ആയിത്തീരും...

SASIDHAR.A.V said...

Dont communalise all things.This tendency is alarmingly growing even among veterans in media field.

krishnakumar said...

UDF is going to face the repurcussions on their injustice to a community called Ezhavss/Thiyyas IF once EZHAVAS decide to send their selection to Assembly then the Assembly will be ruled by Ezhavas. Leadership of Shree Narayana Guru, TK Madhavan, Kumaran Asan and all could keep the Ezhavas away from caste feelings... But it is now need of tyhe hour, Ezhavas should unite at least for electoral affairs...Hope Vellappaly can take a lead.

R D said...

കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ജനങ്ങള്‍ തിരഞ്ഞെടുപ്പിനെ ജാതീയമായി സമീപിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അതിനെക്കാളുപരി രാഷ്ട്രീയ കക്ഷികള്‍ക്ക് അങ്ങനെ ചിന്തിപ്പിക്കുവാന്‍ സാധിച്ചു എന്ന് തോന്നുന്നു . അതിന്റെ ഫലമാണ് ഈ വിധി. ഇങ്ങനെ ഓരോരുത്തരും ജാതി അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനം ചോദിച്ചു തുടങ്ങിയാല്‍ UDF കുഴങ്ങുകയേയുള്ളൂ. അനാവശ്യമായ ജാതി പ്രീണനങ്ങള്‍ ഇനിയെങ്കിലും രാഷ്ട്രീയ കക്ഷികള്‍ ഒഴിവാക്കണം.

Sooraj Upot said...

ലയന ശേഷമുള്ള കേരള കോണ്‍ഗ്രസ്സും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മറ്റു സഖ്യ കക്ഷികളും താരതമ്യേന മോശം പ്രകടനം കഴ്ച വച്ചപ്പോള്‍ ലീഗ് മാത്രം വന്പിച്ച മുന്നേറ്റം നടത്തിയത് എന്ത് കൊണ്ടായിരിക്കും ? ആ പ്രദേശങ്ങളിലെ സാമാന്യ ഭൂരിപക്ഷ ജന വിഭാഗത്തിന്റെ ചിന്ത എങ്ങനെ വിവര്‍ത്തനം ചെയ്യണം എന്നറിയുന്നില്ല. (മുനീര്‍ ഘടകത്തിന്റെ നീരസങ്ങല്‍ക്കിടയിലും)