Tuesday, February 16, 2010

മാധ്യമങ്ങൾ മുന്നോ‍ട്ട്, മാധ്യമപ്രവർത്തകർ പിന്നോട്ട്

ബി. ആർ. പി. ഭാസ്കർ

ഒരു പുരസ്കാരസമ്മാനച്ചടങ്ങിൽ സംസാരിക്കവെ, “ഈ പത്രങ്ങൾ എന്തിന് കൊള്ളാം?“ എന്ന് പി. ഗോവിന്ദപ്പിള്ള ചോദിച്ചതായി മാധ്യമങ്ങൾ ഈയിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. “തൂക്കിവിൽക്കാൻ കൊള്ളാം” എന്ന് അദ്ദേഹം മറുപടിയും നൽകി. മാധ്യമരംഗത്തെ പുതിയ പ്രവണതകക്കാണ് ആ പഴകാല ‌പത്രാധിപരെ രോഷാകുലനാക്കിയത്. പത്രങ്ങൾ കുറേക്കാലമായി അകത്തിനു പുറത്തുനിന്നും വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ഏതാണ്ട് പത്ത് കൊല്ലം മുമ്പാണ് സത്യമറിയാൻ നാല് പത്രങ്ങളെങ്കിലും വായിക്കണെമെന്ന് ടി.എൻ.ജയചന്ദ്രൻ അഭിപ്രായപ്പെട്ടത്. ഇവിടെ ഒരു മാധ്യമ സിണ്ടിക്കേറ്റ് പ്രവർത്തിക്കുന്നതായി സി.പി.എം. സെക്രട്ടറി പിണറായി വിജയൻ ഈയിടെ ആരോപിക്കുകയുണ്ടായി. ചില വിമർശനങ്ങൾ വ്യക്തമായും സ്വാർത്ഥതാല്പര്യങ്ങൾ മുൻ‌നിർത്തിയുള്ളവയാണ്. എന്നാൽ പൊതുതാല്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വിമർശനങ്ങളും കുറവല്ല. ഈ വിമർശനങ്ങളെ മാധ്യമ ഉടമകൾ ഗൌരവപൂർവ്വം പരിഗണിക്കാറില്ല. മാധ്യമ ഉടമകൾ തങ്ങളെത്തന്നെ പത്രാധിപന്മാരായി നിയമിക്കുന്ന പതിവുള്ളതു കൊണ്ടാണ് പത്രാധിപന്മാർ എന്ന് പറയാതെ ഉടമകൾ എന്ന് പറഞ്ഞത്.

നമ്മുടെ വലിയ പത്രങ്ങളും ചാനലുകളും ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. പത്രങ്ങളുടെ വില്പന സംബന്ധിച്ച കണക്കുകൾ സാക്ഷ്യപ്പെടുത്തുന്ന ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ റിപ്പോർട്ട് വന്നാലുടൻ പത്രങ്ങൾ അവയുടെ പ്രചാരത്തിൽ എന്ത് വർദ്ധനവുണ്ടായെന്ന് വായനക്കാരെ അറിയിക്കുന്നു. നാഷനൽ റീഡർഷിപ്പ് സർവ്വേ റിപ്പോർട്ട് പുറത്തു വരുമ്പോൾ എത്ര വായനക്കാർ കൂടിയെന്നും. പ്രചാരവും വരുമാനവും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ അവർ എന്തിന് വിമർശനങ്ങൾക്ക് ചെവികൊടുക്കണം? കേരളത്തിലെ 67 ലക്ഷം കുടുംബങ്ങളിൽ പകുതിയിൽ പോലും പത്രങ്ങൾ എത്തുന്നില്ല. അതായത് പ്രചാരം ഇരട്ടിയിലധികമാക്കാനുള്ള സാധ്യത ഇപ്പോഴും അവശേഷിക്കുന്നു. കേബിളൊ ഡിഷൊ ഇല്ലാത്ത വീടുകളും നിരവധിയാണ്. അതായത് ചാനലുകൾക്കും ഇനിയും വളരാനാകും. സ്വാഭാവികമായും ഇത്രകാലവും വളരാൻ സഹായിച്ച മാർഗ്ഗങ്ങൽ തന്നെ അവർ പിന്തുടരുന്നു. അതുണ്ടാക്കുന്ന ദൂരവ്യാപകമായ ദോഷഫലങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് വേണ്ടത്ര അറിവില്ല. അല്ലെങ്കിൽ അവ അത് അവഗണിക്കുന്നു.

മലയാള മാധ്യമലോകത്തെ പ്രവണതകളെ ലോകരംഗത്തെ മാറ്റങ്ങളിൽ നിന്ന് വേർപെടുത്താനാവില്ല. യൂറോപ്യൻ പത്രപ്രവർത്തനത്തിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയിൽ പത്രപ്രവർത്തനം വളർന്നത്. ഇംഗ്ലീഷുകാർ തന്നെയാണ് ആദ്യ ഇംഗ്ലീഷ് പത്രങ്ങൾ തുടങ്ങിയത്. മലയാളത്തിൽ പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ച മിഷനറിമാർ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. പത്രങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി രംഗത്തുവന്ന ദേശവാസികൾ യൂറോപ്യന്മാർ വെട്ടിയ പാത പിന്തുടർന്നു. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളുടെ ശക്തി ക്ഷയിച്ചപ്പോൾ പുതിയ വൻ‌ശക്തിയായ അമേരിക്ക ആഗോള മാധ്യമ നേതൃത്വം ഏറ്റെടുക്കാൻ മുന്നോട്ടുവന്നു. യുദ്ധം അവസാനിക്കുന്നതിനു അല്പം മുമ്പ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് (വിദേശ വകുപ്പ്) ആവശ്യപ്പെട്ടതനുസരിച്ച് വാർ ഡിപ്പാർട്ട്‌മെന്റ് (യുദ്ധ വകുപ്പ്) ഒരു മാധ്യമപ്പടയെ വിദേശത്തേക്കയക്കാനായി പട്ടാള വിമാനം വിട്ടുകൊടുത്തു. അതിൽ ന്യൂ യോർക്ക് ടൈംസ് പോലുള്ള വൻ‌കിട പത്രങ്ങൾ, ടൈം മാഗസിൻ പോലുള്ള വാർത്താമാസികകൾ, അസോഷിയേറ്റഡ് പ്രസ് (എ.പി) വാർത്താ ഏജൻസി എന്നിവയുടെ പ്രതിനിധികൾക്കു പുറമെ ഹോളിവുഡ്ഡിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാതാക്കളും പുതിയ വിപണിയുണ്ടാക്കാൻ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. തുടർന്ന് സി.ഐ.എ.യുടെ പ്രചോദനത്തിൽ ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ.) രൂപീകരിക്കപ്പെട്ടു. ആസ്ഥാനം പുറത്തായിരുന്നെങ്കിലും അതിന്റെ നിയന്ത്രണം അമേരിക്കൻ കൈകളിലായിരുന്നു. പിന്നീട് ഐ.പി.ഐ. തദ്ദേശീയ മാധ്യമങ്ങളെ മുന്നിൽ നിർത്തി മനിലയിൽ പ്രസ് ഫൌണ്ടേഷൻ ഓഫ് ഏഷ്യയും ന്യൂഡൽഹിയിൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യയും സ്ഥാപിച്ചു. ഇവയുടെ ആഭിമുഖ്യത്തിൽ 1950കൾ മുതൽ സംഘടിപ്പിക്കപ്പെട്ട പരിശീലന പരിപാടികൾക്ക് നേതൃത്വം കൊടുത്ത വിദഗ്ദ്ധന്മാരൊക്കെയും ജനപ്രിയ പത്രങ്ങളിൽ (popular press) നിന്നുള്ളവരായിരുന്നു. ഗുണമേന്മയുള്ള പത്രങ്ങളിൽ (quality press) നിന്ന് ആരും ഉണ്ടായിരുന്നില്ല.

വായനക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുതകുന്ന നിർദ്ദേശങ്ങൾ ജനപ്രിയ പത്രപ്രവർത്തനത്തിന്റെ വക്താക്കൾ നൽകി. വായനക്കാർക്ക് കൂടുതൽ താല്പര്യം ചുറ്റും നടക്കുന്ന സംഭവങ്ങളിലാണ്. അതുകൊണ്ട് പത്രങ്ങൾ കൂടുതൽ പ്രാദേശികമാകണം. അവർ വ്യക്തികളെക്കുറിച്ച്, പ്രത്യേകിച്ച് പ്രശസ്തരെക്കുറിച്ച്, വായിക്കാൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് വി.ഐ.പി.കളെക്കുറിച്ച് എഴുതണം. അവർ രസകരമായ വായന ആഗ്രഹിക്കുന്നു. വാർത്തകൾ അവരെ സുഖിപ്പിക്കണം. ശിഷ്യർ യുക്തിസഹമായ ഈ ഉപദേശങ്ങൾ ആവേശത്തോടെ പ്രാവർത്തികമാക്കിയപ്പോൾ വിജ്ഞാനം വിനോദത്തിന് വഴിമാറി. വാർത്തയിൽ നിന്ന് വസ്തുതകൾ ചോർന്നു പോയി. ഭാവനാസമ്പന്നനായ ഒരു ലേഖകൻ യുദ്ധകാലത്ത് ഉപജീവനത്തിനായി പട്ടാളത്തിൽ ചേർന്ന മലപ്പുറത്തെ മൊയ്തുവിനെ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം കാക്കാൻ പോരാടിയ ധീരയോദ്ധാവാക്കി. അദ്ദേഹം ജോർജ് ആറാമനെ പുറത്താക്കിയ ശേഷം എലിസബത്ത് രാജ്ഞിയെ മുൻ‌കാലപ്രാബല്യത്തൊടെ മഹായുദ്ധകാലത്തെ രാജ്ഞിയാക്കുകയാണ് ഹം ചെയ്തത്. യുദ്ധം അവസാനിച്ച ശേഷം അലഹബാദിൽ നെഹ്രു കുടുംബത്തിന്റെ ഡ്രൈവറായ മൊയ്തുവിന്റെ ജോലി ഇന്ദിരയെ സ്കൂളിൽ കൊണ്ടുപോവുകയായിരുന്നെന്നും അദ്ദേഹം എഴുതി. യുദ്ധം തീരുമ്പോൾ ഇന്ദിര ഫിറോസ് ഗാന്ധിയുടെ ഭാര്യയും രാജീവിന്റെ അമ്മയുമായിരുന്നു. ലേഖകൻ അവരെ യൂണിഫോം അണിയിച്ച് മൊയ്തുവിന്റെ കാറിൽ സ്കൂളിലയച്ചു. ഇന്ന് പല പത്രങ്ങളും ട്രെയ്നീസിനായി പരസ്യം ചെയ്യുമ്പോൾ ആവശ്യപ്പെടുന്നത് ഭാവനാപൂർണ്ണമായ എന്തെങ്കിലും എഴുതി അയക്കാനാണ്. വസ്തുതകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് അപേക്ഷകർക്കുണ്ടോ എന്നറിയാൻ അവർക്ക് താല്പര്യമില്ല.

പുതിയ മാധ്യമശൈലി സംഭവത്തെ ഉത്സവമാക്കുന്നു. ആറ്റുകാൽ പൊങ്കാലയും സ്കൂൾ കലോത്സവവും റോഡ് അപകടവുമെല്ലാം ആഘോഷങ്ങളായി മാറുന്നു. ലക്ഷ്യം വിവരം നൽകുകയല്ല, വായനക്കാരെ പ്രകമ്പനം കൊള്ളിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് കെട്ടിടം തകർന്ന് ഒരാൾ മരിക്കുകയും ഏതാനും പേർ അവശിഷ്ടങ്ങളിൽ കുടുങ്ങുകയും ചെയ്തപ്പോൾ (മരണസംഖ്യ പിന്നീട് ഉയർന്നു) പ്രമുഖ പത്രങ്ങൾ പല പേജുകളിലായി ചിതറിക്കിടന്ന ഒരു ഡസനോളം റിപ്പോർട്ടുകളിലൂടെയാണ് ആ കഥ പറഞ്ഞത്. ഡി.ജി.പി. സ്തബ്ദനായി; ജീവന്റെ മിടിപ്പിനായി കാതോർത്ത്; നടുക്കം മാറാതെ ഉണ്ണി; തലസ്ഥാനം ഞെട്ടിയപ്പോൾ; അവശിഷ്ടത്തിനിടയിൽ കൂടപ്പിറപ്പ്; ഹൃദയവേദനയോടെ അസം തൊഴിലാളി; ശിശുപാലന് ജീവൻ കിട്ടി, ചലനശേഷി പോയി – അങ്ങനെ പോയി ഒരു പത്രത്തിലെ തലക്കെട്ടുകൾ. മറ്റൊന്നിൽ ‘ദുരന്തം‘ പത്ത് തലക്കെട്ടുകളിൽ ആവർത്തിക്കപ്പെട്ടു. പത്രങ്ങൾ നിയോഗിച്ച ലേഖകർ വായനക്കാരുടെ കരളിലേക്ക് പതാളക്കരണ്ടി എറിഞ്ഞ് കുത്തി വലിച്ച് രസിച്ചു. അമിത വൈകാരികത നിറഞ്ഞ റിപ്പോർട്ടുകഫുടെ ആധിക്യം സൂക്ഷസംവേദനശേഷി ഇല്ലാതാക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നില്ല. അഴിമതിക്കഥകൾ പുറത്തുകൊണ്ടു വരുന്ന മാധ്യമപ്രവർത്തകരെ സർക്കാർ പുരസ്കാരം നൽകി ആദരിക്കുന്നു. പക്ഷെ അഴിമതിക്കാർക്കെതിരെ നടപടിയുണ്ടാകുന്നില്ല. നമ്മുടെ പത്രഭീമന്മാർക്ക് അവർ ചെറുതായിരുന്ന കാലത്തുണ്ടായിരുന്നത്ര സ്വാധീനം ഇന്നില്ല. ഇത് പത്രവുടമകളെ അലോസരപ്പെടുത്തുന്നേയില്ല. കാരണം ഇപ്പോൾ കൂടുതൽ ലാഭം കിട്ടുന്നുണ്ട്.

ദേശാഭിമാനിയെക്കൂടി ഉൾപ്പെടുത്തിയാണ് പി. ഗോവിന്ദപ്പിള്ള വിമർശനം ഉന്നയിച്ചത്. പാർട്ടിയുടെ പ്രചരണോപകരണമെന്ന കൂനിന്റെ മേൽ മുഖ്യധാരാ മാധ്യമശൈലിയുടെ അപചയമാകുന്ന കുരുവും അതിന് വഹിക്കേണ്ടിവരുന്നു. സാന്റിയാഗോ മാർട്ടിന് ആ പതത്തിൽ ഉള്ളത്ര താല്പര്യം സി.പി.എം. അണികൾക്കില്ല. ബഹുജന സംഘടനകൾ ക്വോട്ട തികക്കാൻ കാലാകാലങ്ങളിൽ ചേർക്കുന്ന വരിക്കാർ പത്രവുമായുള്ള ബന്ധം സ്വയമേവ പുതുക്കാറില്ല. അതുകൊണ്ട് പത്രം ഇപ്പോൾ പാർട്ടി നിയന്ത്രണത്തിലുള്ള പഞ്ചായത്തുകളെയും സഹകരണ സംഘങ്ങളെയും കൂടുതലായി ആശ്രയിക്കുന്നു.

കേരളത്തെ ഉപഭോഗ സംസ്ഥാനമാക്കി മാറ്റിയതിൽ പത്രങ്ങൾക്ക് വലിയ പങ്കുണ്ട്. വിഭാഗീയ അടിത്തറകളിലാണ് മലയാള പത്രങ്ങൾ കെട്ടിപ്പൊക്കപ്പെട്ടതെങ്കിലും ഒന്നര നൂറ്റാണ്ടു കാലത്തെ പ്രവർത്തനത്തിനിടയിൽ അവ വിശാലമായ കാഴ്ചപ്പാട് സ്വീകരിക്കുകയും പൊതുസമൂഹതാല്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഒരു മൂല്യവ്യവസ്ഥ വികസിപ്പിക്കുകയും ചെയ്തിരുന്നു. ജനപ്രിയ ശൈലി ഈ മൂല്യവ്യവസ്ഥയെ അട്ടി മറിച്ചു. അത് പത്രങ്ങളെ മുന്നോട്ടുകുതിക്കാൻ സഹായിച്ചെങ്കിലും പത്രപ്രവർത്തനം പിന്നോട്ടുപോയി. ടെലിവിഷന്റെ വരവ് ഉപഭോഗ സംസ്കാരത്തെ കൂടുതൽ ശക്തിപ്പെടുത്തി. രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം മാത്രമുള്ള ചാനലുകൾ കൂടുതൽ ആക്രാന്തത്തോടെ പുതിയ ശൈലി സ്വീകരിച്ചു. വാർത്താ ചാനലുകൾ നമ്മുടെ പരിമിതികൾ കണക്കിലെടുക്കാതെ തുടങ്ങിവെച്ച ഒരു മണിക്കൂർ ചർച്ച പ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനു പകരം ദുർഗ്രഹമാക്കുന്നും. അവ മുന്നാർ കയ്യേറ്റങ്ങളെപ്പോലെ സംസ്ഥാനത്തിന്റെ നിലനിൽ‌പ്പിനെ അപകടപ്പെടുത്തുന്ന വിഷയങ്ങളെ ഞൊടിയിടയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രശ്നങ്ങളൊ വി.എസ്-പിണറായി പ്രശ്നങ്ങളൊ ആക്കി മാറ്റുന്നു. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോൽക്കുന്നതൊ ഒരു സിനിമ പരാജയപ്പെടുന്നതോ വൻ‌വീഴ്ചയാകുന്നു. അടുത്ത തെരഞ്ഞെടുപ്പോടെ അല്ലെങ്കിൽ അടുത്ത സിനിമയോടെ തിരിച്ചുവരവാകുന്നു.

വിജയത്തിന്റെ ഏക മാനദണ്ഡം ലാഭമായപ്പോൾ മാനേജർ മാധ്യമപ്രവർത്തകരന് മുകളിലായി. പരസ്യദാതാക്കൾ വായനക്കാറ്റ്ക്കും പ്രേക്ഷകർക്കും മുകളിലും. അവർ വിചാരിച്ചാൽ പത്രത്തിന്റെ മുൻപേജിൽനിന്ന് വാർത്ത പൂർണ്ണമായും പിന്തള്ളാനാകും.. വാർത്ത നൽകാൻ കാശ് കൊടുക്കേണ്ട അവസ്ഥ കേരളത്തിലില്ലെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു സെമിനാറിൽ ആരോ പറഞ്ഞതായി വായിച്ചു. പരസ്യം കൊടുക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ ശാഖകൾ തുറക്കുന്നതും പ്രചാരണ പരിപാടികൾ നടത്തുന്നതും വാർത്തയാക്കുന്നതിനെ ‘പെയ്ഡ് ന്യൂസി’ന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാകുമോ? പത്രങ്ങൾ വസ്തുതകളും അഭിപ്രായങ്ങളും കൂട്ടിക്കുഴയ്ക്കുന്നു. ചാനലുകൾ വാർത്താ ബുള്ളറ്റിനിൽ മുഖപ്രസംഗം തിരുകി കയറ്റുന്നു.

മാധ്യമശൈലിയിലുണ്ടായ മാറ്റത്തെ ആഗോളീകരണവും ഉദാരീകരണവുമായി ചില വിമർശകർ ബന്ധിപ്പിക്കാറുണ്ട്. എന്നാൽ ഈ പ്രക്രിയകൾ തുടങ്ങുന്നതിനു മുമ്പുതന്നെ മാധ്യമങ്ങൾ മാറിത്തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഭാഷാപത്രങ്ങളുടെ വളർച്ച പഠിച്ച റോബിൻ ജെഫ്രി അതിന് മുതലാളിത്തത്തിന്റെ വികസനവുമായി ബന്ധമുള്ളതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ വലിയ പത്രങ്ങൾ നടത്തുന്നത് കമ്പനികളാണെങ്കിലും കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ളവയാണ്. മുതലാളിത്തത്തോടൊപ്പം അവശിഷ ഫ്യൂഡലിസത്തിന്റെ അംശങ്ങളും അവയുടെ ഘടനയിൽ അടങ്ങിയിട്ടുണ്ട്. മൂലധന താല്പര്യങ്ങൾ പോലെ തന്നെ ജാതിമത താല്പര്യങ്ങൾ പരിരക്ഷിക്കാനും അവ ശ്രമിക്കുന്നു. ഇടതു-വലതു വ്യത്യാസം കൂടാതെ രാഷ്ട്രീയ കേരളം ഭൂമാഫിയാപ്രേമം, ദലിത് വിരുദ്ധത തുടങ്ങിയ ഇനങ്ങൾ അടങ്ങിയ ഒരു പൊതു അജണ്ട സ്വീകരിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ മൂന്ന് മേഖലകൾക്കൊപ്പം അധികാരം പങ്കിടുന്ന ‘ഫോർത്ത് എസ്റ്റേറ്റ്‘ എന്ന നിലയിൽ അത് മാധ്യമങ്ങളുടെയും അജണ്ടയാണ്. ഇടുങ്ങിയ അടിത്തറയുള്ള ഏതാനും പത്രങ്ങൾ മാത്രമാണ് ഈ അജണ്ട പങ്കിടാതെ പല വിഷയങ്ങളിലും ബഹുജനതാല്പര്യം ഉയർത്തിക്കാട്ടുന്നത്.

പതിറ്റാണ്ടുകൾക്കു മുമ്പ് നമ്മെ പുതിയ ശൈലി പഠിപ്പിച്ച വിദേശ വിദഗ്ദ്ധന്മാരുടെ പത്രങ്ങളെല്ലാം തകർന്നിരിക്കുന്നു. പലതും അടച്ചുപൂട്ടിക്കഴിഞ്ഞു. മറ്റ് പലതും ഊർദ്ധശ്വാസം വലിക്കുകയാണ്. ടെലിവിഷൻ ചാനലുകളുടെ നില അത്രത്തോളം മോശമല്ല. പക്ഷെ ഇപ്പോൾ ടെലിവിഷൻ സെറ്റുകളുടെ മുന്നിലിരിക്കുന്നവരിൽ ഏറെയും വൃദ്ധരും മദ്ധ്യവയസ്കരുമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇന്റർനെറ്റ് എന്ന ഏറ്റവും പുതിയ മാധ്യമമാണ് പത്രങ്ങളെ കൊല്ലുന്നതും ടെലിവിഷനെ ദുർബലപ്പെടുത്തുന്നതുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ജനങ്ങളിൽ നിന്ന് അകന്നതുകൊണ്ടാണ് അച്ചടിമാധ്യമങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും ഇന്നത്തെ ദുർഗതി ഉണ്ടായതെന്ന് വിഷയം ആഴത്തിൽ പഠിച്ചവർ ചൂണ്ടിക്കാണിക്കുന്നു. ടെക്സാസ് സർവകലാശാലയിൽ ജേർണലിസം പ്രൊഫസറായ റോബർട്ട് ജെൻസൺ പറയുന്നു: “മാധ്യമ വ്യവസായം തകർച്ചയെ നേരിടുകയും പരിഹാരങ്ങൾക്കുവേണ്ടി പണിപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് പഴയവരും പുതിയവരുമായ സ്വതന്ത്ര പ്രവർത്തകരുടെ പാരമ്പര്യത്തെ സ്വാംശീകരിച്ച, ഭൂമിക്കും മനുഷ്യർക്കും വേണ്ടിയുള്ള ഒരു മാധ്യമപ്രവർത്തന സംസ്കാരത്തിന് വലിയ പ്രസക്തിയുണ്ട്.” അമേരിക്കയിൽ വൈകി ഉദിച്ച വിവേകമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. നമുക്ക് മാർഗ്ഗദർശികളായി വന്നവരുടെ അനുഭവത്തിൽനിന്ന് ഉചിതമായ പാഠം ഉൾക്കൊള്ളാനായില്ലെങ്കിൽ അത് ഇവിടെയും ആവർത്തിക്കപ്പെടുക തന്നെ ചെയ്യും (ജനശക്തി, ഫെബ്രുവരി 13-19, 2010)

8 comments:

Naveen G said...

I agree with your views. Now newspapers , the 4th pillar, is just like others Just doing the job similar to "Pimps" (Sorry for using that, but I am not getting a better word). National daily News are just for commercial , while Kerala Daily news are just for Groups. To be simple no news are correct. but Confusing and just for making controversy. If you cannot able to give (Literally) correct news to public, then why u are here? What s the use in having big no of readers. You (News medias) are questioning everyone. But do u ever try to do that urs self. This is very dangerous for society. We have different kind of people in society. Some are good reader, some are medium and some are not at all. It is not something wrong. Just their character or taste. Cannot change that. There are a Big group of people who are depending either of these news paper to get information. And if you cannot able to give truth, and correct news. you are ruining society.
Lets hope things will change .. but in this globalization, it is not going to...
I am personally depending on Google News. They group news in different papers under title. So I am referring different news papers online, to know "actual news".

Unknown said...

മലയാള പത്രങ്ങള് നമുക്കു നല്കുന്നതു വാര്ത്തകളല്ല.. പകരം അവരുടെ അഭിപ്രായങ്ങളും വ്യഖ്യാനങ്ങളുമാണെന്നു പ്രശസ്ത പത്രപ്രവര്ത്തകന് ഭാസുരേന്ദ്രബാബു.. അതുകൊണ്ടു മലയാളി 4 പത്രങ്ങള് വായിച്ചു കവടി നിരത്തി ഗണിച്ചെടുക്കേണ്ട അവസ്ഥയിലായി..

Sabu said...

The view expressed by PG as well as in your article seems correct. Not even a single daily (esp) in malayalam is reliable.One will not get a complete picture about a news but only "stories" some with sensation and some with other motives. This is true with other media also. We should strive for a culture of giving news not views.

Kiranlal said...

It is really intersting , I am sure Kerala willbe a better place if every one dont read new paper and make comments on every thing. it may be a stupid coment but i feel it is right .some times stupid ideas works

Unknown said...

respected sir, what u said is true. And nowadays like other professions journalism is also a profession where journalists are thinking about the money and glamour. Im now in Delhi and the picture im getting here about the new journalism trends is if you are coming from so called branded journalism schools, you will be appointed, no need for you to have a sense for news, or knowledge about india. Or if you have a big family background then also you are capable to work in a big 'corporate'media./ Now how can we called media houses as media houses? They are corporates thinking about making money, holding power and manipulating the political scenario. I said these in General. But the 80% journalists who spent their lifetime and family for ideal journalism is different and the new generations are calling them' OLD SCHOOL'- Its a pity

santhoshhrishikesh said...

ലക്ഷ്യബോധം നഷ്ടപ്പെട്ട കോമാളിക്കൂട്ടമായി മാധ്യമപ്രവര്‍ത്തനം മാറി. നമുക്കറിയാവുന്നതുപോലെ അത് പ്രൊഫഷണലിസം എന്ന ലേബലില്‍ വന്ന കച്ചവടലോകം ആണ്‌. വിപണിയുക്തികളെ ധാര്‍മ്മികതയുടെയും ഫോര്‍ത്ത് എസ്റ്റേറ്റിന്റെയും വേഷത്തിനകത്ത് മറച്ച് പിടിയ്ക്കുമ്പോഴാണ്‌ ഹാസ്യം ജനിക്കുന്നത്. തങ്ങള്‍ ചെയ്യുന്നത് ലാഭത്തിലൂന്നിയ ഒരു ഫെയര്‍ബിസിനസ്സു മാത്രമാണെന്ന് പറയാനുള്ള ഒരു സാദാ കച്ചവടക്കാരന്റെ സത്യസന്ധതയെങ്കിലും മാധ്യമലോകം കാണിക്കേണ്ടതല്ലേ?

Basheer Vallikkunnu said...

ഇതിനോട് ചേര്‍ത്തു വായിക്കാന്‍ കൊള്ളുമോ എന്നറിയില്ല. എന്നാലും ഇതിവിടെ കിടക്കട്ടെ
നസര്‍ സുരക്ഷാ കവചവും ഏഷ്യാനെറ്റും

Basheer Vallikkunnu said...

മാധ്യമങ്ങള്‍ മുന്നോട്ടു എന്ന് പറഞ്ഞത് കൊണ്ടാണ് ഈ ലിങ്ക് ഇവിടെ ഇടേണ്ടി വന്നത്. ക്ഷമിക്കുക.